വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 4/8 പേ. 13-16
  • ഇടിമഴ—ഭയഗംഭീരനായ മേഘ രാജൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇടിമഴ—ഭയഗംഭീരനായ മേഘ രാജൻ
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഇടിമഴ രൂപംപ്രാപിക്കുന്ന വിധം
  • ആകാശത്തിലെ വെടിക്കെട്ട്‌
  • ഒരു ഇടിമഴയുടെ ഏറ്റവും വലിയ പ്രയോജനം
  • ആലിപ്പഴത്തെ സംബന്ധിച്ചെന്ത്‌?
  • ചുഴലിക്കാറ്റും ഇടിമഴയും
  • പകിട്ടാർന്ന വാനപ്രദർശനങ്ങൾ
    ഉണരുക!—1990
  • മിന്നലിൽനിന്നും നിങ്ങളെത്തന്നെ സംരക്ഷിക്കുക!
    ഉണരുക!—1996
  • മേഘങ്ങൾ—അവ ഒരു കഥ പറയുന്നു
    ഉണരുക!—1989
  • മഴയോ മഴ!
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—1999
g99 4/8 പേ. 13-16

ഇടിമഴ—ഭയഗംഭീരനായ മേഘ രാജൻ

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

കുട്ടിക്കാലം മുതലേ മേഘങ്ങൾ ഒട്ടനവധി ആളുകളുടെ മനം കവർന്നിട്ടുണ്ട്‌. കുഞ്ഞുന്നാളിൽ മിക്കപ്പോഴും പുൽപ്പുറത്തു കിടന്നുകൊണ്ടു മേഘങ്ങൾ “ആകാശത്തിലൂടെ അടിവെച്ചടിവെച്ചു മുന്നേറുന്നത്‌” നിരീക്ഷിക്കാറുണ്ടായിരുന്നതിനെ കുറിച്ച്‌ ഒരു എൺപതു വയസ്സുകാരൻ ഓർമിക്കുന്നു. ഈ മേഘങ്ങളെ എന്തു സാധനം കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌ എന്ന്‌ അദ്ദേഹം മിക്കപ്പോഴും അതിശയിക്കുമായിരുന്നത്രേ. പഞ്ഞികൊണ്ടാണോ? ഓരോന്നും ഇത്ര വ്യത്യസ്‌തമായി കാണപ്പെട്ടത്‌ എന്തുകൊണ്ടാണ്‌? ഒരെണ്ണം പായ്‌ക്കപ്പൽ പോലെ തോന്നിച്ചപ്പോൾ അടുത്തത്‌ കുതിച്ചുപായുന്ന കുതിരയെ പോലെ ആയിരുന്നു. വേറൊന്ന്‌ ഒരു കൊട്ടാരം പോലെയും. ആകാശത്തിലൂടെ ഒഴുകിനീങ്ങിക്കൊണ്ടിരുന്ന അവയുടെ ആകൃതിയും വലിപ്പവും സദാ മാറുന്നത്‌ ആ കുരുന്നുഭാവനയെ ആഹ്ലാദിപ്പിച്ചുകൊണ്ടേയിരുന്നു. ‘തങ്ങളുടെ രൂപം എന്തെന്ന്‌ ഊഹിച്ചു കണ്ടുപിടിക്കാൻ മനുഷ്യരെ ക്ഷണിച്ചുകൊണ്ടു വ്യത്യസ്‌ത രൂപങ്ങളിൽ’ ആകാശത്തു പ്രത്യക്ഷപ്പെടുന്ന മേഘങ്ങളെ നിരീക്ഷിക്കുന്നത്‌ താൻ ഈ പ്രായത്തിലും ആസ്വദിക്കുന്നുവെന്ന്‌ അദ്ദേഹം പറയുന്നു. ഒരുപക്ഷേ ലളിതമായ ഈ വിനോദത്തിൽ നിങ്ങളും ഏർപ്പെടാറുണ്ടായിരിക്കാം.

എന്നിരുന്നാലും, മേഘങ്ങളിൽ വെച്ച്‌ ഏറ്റവും ഹൃദയഹാരിയും അതേസമയം ഭയഗംഭീരവുമായിരിക്കുന്നവ സാധ്യതയനുസരിച്ച്‌, “സംസാരിക്കാൻ” കഴിവുള്ള മേഘങ്ങളാണ്‌. അവ അറിയപ്പെടുന്നതു കുമുലോനിംബസ്‌ അഥവാ തണ്ടർഹെഡ്‌ എന്ന പേരിലാണ്‌. ഇരുണ്ട, അനിഷ്ടസൂചകമായ ഈ മേഘങ്ങൾ 16 കിലോമീറ്റർ ഉയരത്തിൽ ആകാശത്തു തല ഉയർത്തി നിന്നേക്കാം. ഇടിമഴയെ ആനയിക്കുന്നത്‌ ഇവയാണ്‌. ഈ മേഘങ്ങൾക്കു മിന്നലിനാൽ വെട്ടിത്തിളങ്ങാനും ആകാശത്തിൽ ഉരുണ്ടുകൂടവെ ഇടിമുഴക്കം ഉണ്ടാകാൻ പോകുന്നു എന്നതിന്റെ മുന്നറിയിപ്പെന്നവണ്ണം ഉഗ്രമായി മുരളാനും കഴിയും. മനുഷ്യൻ നടത്തുന്ന ഏതൊരു വെടിക്കെട്ടിനെയും വെല്ലുന്ന തരത്തിലുള്ള കണ്ണഞ്ചിക്കുന്ന ദൃശ്യ-ശ്രവണ കലാപ്രകടനം രാത്രിയിൽ അവ നടത്തിയേക്കാം. കാറ്റടിപ്പിക്കുകയും മഴയും ആലിപ്പഴവും വർഷിക്കുകയും ചെയ്‌തു കൊണ്ട്‌ അവ മുന്നോട്ടുനീങ്ങുമ്പോൾ മുമ്പ്‌ ഉണങ്ങിവരണ്ടു കിടന്നിരുന്ന നിലത്ത്‌ അവശേഷിക്കുന്നതു ശുദ്ധമായ പുതുമഴയുടെ നറുമണമാണ്‌.

ഇടിമഴ രൂപംപ്രാപിക്കുന്ന വിധം

ഭൗമഗ്രഹത്തെ ബഹിരാകാശത്തുനിന്നു നോക്കിക്കാണാൻ സമീപകാലങ്ങളിൽ മനുഷ്യനു കഴിഞ്ഞിരിക്കുന്നു. ഭൗമോപരിതലത്തിന്റെ മിക്കഭാഗവും ആവരണം ചെയ്യുന്ന ഒരു മേഘപ്പുതപ്പ്‌ അവന്‌ അവിടെ നിന്നു കാണാൻ സാധിക്കും. “ഗോളോപരിതലത്തിന്റെ പകുതിയും, അതായത്‌ 25 കോടി ചതുരശ്ര കിലോമീറ്റർ, എല്ലാ സമയവും [മേഘങ്ങളാൽ] പൊതിയപ്പെട്ടിരിക്കുകയാണ്‌. ശോഭയിലും അതാര്യതയിലും വ്യത്യാസപ്പെട്ടിരിക്കുന്ന അവ പുതപ്പുപോലെയോ ഉരുണ്ടോ മെത്തപോലെയോ നൂലു പോലെയോ റേന്ത പോലെയോ പഞ്ഞിക്കെട്ടു പോലെയോ ഒക്കെ വിടർന്നും വ്യാപിച്ചും ഒഴുകിനീങ്ങിയും പതിയെ മാഞ്ഞുമറഞ്ഞും കൊണ്ട്‌ മുഴുലോകത്തിലും കാണപ്പെടുന്നു” എന്നു ഗ്രന്ഥകാരനായ ഫ്രെഡ്‌ ഹാപ്പ്‌ഗൂഡ്‌ നമ്മെ അറിയിക്കുന്നു. ഇടിമഴമേഘങ്ങൾ ഈ മേഘക്കൂട്ടത്തിന്റെ ഭാഗമാണ്‌—വാസ്‌തവത്തിൽ, പ്രതിവർഷം 1,50,00,000 ഇടിമഴകൾ വരെ ഭൂമിയിൽ ഉണ്ടാകാറുണ്ട്‌. ഏകദേശം 2,000 എണ്ണം എല്ലാ സമയത്തും സജീവമാണ്‌.

സാന്ദ്രത കൂടിയ തണുത്ത വായു സാന്ദ്രത കുറഞ്ഞ ഈർപ്പമുള്ള വായുവിനു മേലെ ആയിരിക്കുമ്പോഴാണ്‌ ഒരു ഇടിമഴ രൂപം കൊള്ളുന്നത്‌. ഇളം ചൂടും ഈർപ്പവുമുള്ള വായു മുകളിലുള്ള തണുത്ത വായുവിലൂടെ ഉയരാൻ സൂര്യന്റെ ചൂടോ വാതമുഖങ്ങളോ (weather fronts) ഉയർന്ന പ്രദേശങ്ങളോ ഇടയാക്കുന്നു. വായു പ്രവാഹങ്ങൾ രൂപമെടുക്കുകയും വായുവിലും നീരാവിയിലും സംഭരിക്കപ്പെട്ടിരിക്കുന്ന താപോർജം അപ്പോൾ കാറ്റായും വൈദ്യുതോർജമായും മാറ്റപ്പെടുകയും ചെയ്യുന്നു.

ഇടിമഴയ്‌ക്ക്‌ ആവശ്യമായ അന്തരീക്ഷാവസ്ഥകൾ ഏറ്റവും സാധാരണമായിരിക്കുന്നതു താഴ്‌ന്ന അക്ഷാംശങ്ങളിൽ ആണ്‌. തെക്കേ അമേരിക്കയും ആഫ്രിക്കയും ഇടിമഴയ്‌ക്ക്‌ ഏറ്റവും സാധ്യതയുള്ള ഭൂഖണ്ഡങ്ങളായിരിക്കുന്നത്‌ എന്തുകൊണ്ടെന്നും ലോകത്തിലേക്കും ഏറ്റവും കൂടുതൽ ഇടിമഴ ലഭിക്കുന്നതു മധ്യആഫ്രിക്കയിലും ഇന്തോനേഷ്യയിലും ആണെന്നു പണ്ടുമുതലേ കണക്കാക്കപ്പെടുന്നത്‌ എന്തുകൊണ്ടെന്നും ഇതു വിശദീകരിക്കുന്നു. ഏറ്റവും കൂടുതൽ ഇടിമഴ ലഭിക്കുന്നതിന്റെ അംഗീകൃത റെക്കോർഡ്‌ ഉള്ളത്‌ ഉഗാണ്ടയിലെ കംപാലയ്‌ക്കാണ്‌, പ്രതിവർഷം 242 ദിനങ്ങൾ. എന്നിരുന്നാലും, ഭൂമിയുടെ മറ്റനേകം ഭാഗങ്ങളിലും ഇടിമഴ ലഭിക്കാറുണ്ട്‌.

ആകാശത്തിലെ വെടിക്കെട്ട്‌

ഒരു ഇടിമഴയുടെ സ്‌പഷ്ടമായ രണ്ടു ദൃശ്യ സവിശേഷതകൾ ഇടിയും മിന്നലുമാണ്‌. പക്ഷേ, ഈ പകിട്ടേറിയ, മിക്കപ്പോഴും ഭീതിജനകമായ പ്രതിഭാസത്തിനു കാരണമായിരിക്കുന്നത്‌ എന്താണ്‌? രണ്ടു സ്ഥാനങ്ങളിലുള്ള വൈദ്യുത ചാർജുകൾ തമ്മിലുള്ള അന്തരം വായുവിന്റെ രോധകഫലത്തെ തരണം ചെയ്യാൻ മാത്രം വലുതായിരിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതവിസർജനമാണ്‌ (electrical discharge) മിന്നൽ. ഒരു മേഘത്തിനുള്ളിൽ തന്നെയോ മേഘങ്ങൾക്കിടയിലോ മേഘങ്ങൾക്കും ഭൂമിക്കും ഇടയിലോ ഇത്‌ സംഭവിക്കാവുന്നതാണ്‌. വായുവിന്റെ ഊഷ്‌മാവ്‌ ക്ഷണനേരത്തേക്ക്‌ അമ്പരപ്പിക്കുന്ന അളവിൽ—മിന്നലേറ്റ്‌ വൈദ്യുതോർജം വിസർജിക്കപ്പെടുന്ന നിമിഷത്തിൽ 30,000 ഡിഗ്രി സെൽഷ്യസോളം പോലും—ഉയരാൻ മിന്നൽ ഇടയാക്കുന്നു.

മിന്നലിനെ വിദ്യുല്ലേഖയെന്നോ വിദ്യുല്ലതയെന്നോ വിദ്യുന്മാലയെന്നോ തരംതിരിക്കാവുന്നതാണ്‌. വൈദ്യുതവിസർജനം ഒരു വ്യക്തമായ പിണരായി കാണാൻ സാധിക്കുമെങ്കിൽ അത്‌ വിദ്യുല്ലേഖയാണ്‌. ആ പിണർ ദൃശ്യമായ വിധത്തിൽ വിഭജിക്കപ്പെട്ടിരിക്കുകയോ അതിനു ശാഖകളുണ്ടായിരിക്കുകയോ ചെയ്‌താൽ അതു വിദ്യുല്ലത ആണ്‌. ഇനി, മിന്നൽപിണർ ഒരു മേഘത്തിനുള്ളിൽ തന്നെയാണെങ്കിലോ അത്‌ വിദ്യുന്മാല ആണ്‌. നാം കാണുന്ന മിക്ക മിന്നലുകളും മേഘങ്ങൾക്കും ഭൂമിക്കും ഇടയിൽ സംഭവിക്കുന്നതാണ്‌ എന്ന്‌ അധികൃതർ പറയുന്നു.

മിന്നൽ ജീവജാലങ്ങൾക്കു ഹാനിവരുത്തുന്നു. മനുഷ്യർക്കും ജന്തുക്കൾക്കും പരിക്കുകളോ മരണമോ പോലും സംഭവിക്കാൻ അത്‌ ഇടയാക്കുന്നു. കടൽത്തീരത്തോ പന്തുകളിസ്ഥലത്തോ അതുപോലെ ഗ്രാമപ്രദേശങ്ങളിൽ വീടിനു വെളിയിലോ ആയിരിക്കുന്ന ആളുകൾക്കാണ്‌ അപകടസാധ്യത ഏറ്റവും കൂടുതൽ, കാരണം അവർ വൈദ്യുതചാർജുകളിൽ നിന്നും സംരക്ഷണം ഇല്ലാത്തവരാണ്‌.—15-ാം പേജിലുള്ള ചതുരം കാണുക.

മിന്നൽ ഏൽക്കുന്നവരിൽ ഏതാണ്ട്‌ 30 ശതമാനം ആളുകൾ മാത്രമാണു മരിക്കുന്നത്‌. പ്രഥമശുശ്രൂഷ ഉടനടി ലഭിക്കുന്നവർക്കു നീണ്ടുനിൽക്കുന്ന പരിക്കുകൾ ഉണ്ടാകുന്നതു കുറവാണു താനും. എന്നിരുന്നാലും, പരക്കെയുള്ള മിഥ്യാധാരണയ്‌ക്കു വിപരീതമായി മിന്നലിന്‌ ഒരേ സ്ഥലത്തു തന്നെ ഒന്നിലധികം പ്രാവശ്യം ആഘാതമേൽപ്പിക്കാൻ കഴിയും, മിക്കപ്പോഴും അങ്ങനെ സംഭവിക്കാറുമുണ്ട്‌!

മിന്നൽ ഏൽക്കുന്നതിന്റെ ഫലമായി അനേകം സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടാകാറുണ്ട്‌. വിസ്‌തൃതമായ പ്രദേശത്തിനു കനത്ത നാശം വരുത്തിവെക്കാൻ ഇതിനു കഴിയും. ഐക്യനാടുകളിൽ ഉണ്ടാകാറുള്ള കാട്ടുതീയുടെ ഏകദേശം 10 ശതമാനത്തിനും കാരണമായിരിക്കുന്നതു മിന്നലാണ്‌. ആ രാജ്യത്തിലെ മൊത്തം വനത്തിന്റെയും കുറ്റിക്കാടിന്റെയും 35 ശതമാനത്തിലധികം കത്തിനശിക്കുന്നതിൽ ഇതു കലാശിക്കുന്നു.

പക്ഷേ മിന്നലാഘാതങ്ങൾ പ്രയോജനമുള്ളവ ആയിരിക്കാനും കഴിയും. ഉദാഹരണത്തിന്‌, വനങ്ങൾക്ക്‌ അനേകം വിധങ്ങളിൽ പ്രയോജനം ലഭിക്കുന്നു. മിന്നലിന്റെ ഫലമായുണ്ടാകുന്ന ചെറിയതോതിലുള്ള തീപിടിത്തങ്ങളിൽ വനത്തിലുള്ള തീരെ പൊക്കം കുറഞ്ഞ ചെടികൾ കത്തി നശിക്കുന്നു. അതുകൊണ്ട്‌, വൃക്ഷത്തലപ്പുകൾ വരെ എത്തുന്ന കൂടുതൽ വിനാശകാരിയായ വൻതോതിലുള്ള തീപിടിത്തങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു. മിന്നലിന്റെ മറ്റൊരു പ്രയോജനം നൈട്രജൻ വാതകത്തിനു വരുത്തുന്ന പ്രയോജനകരമായ മാറ്റമാണ്‌. സസ്യങ്ങൾക്കു വാതക രൂപത്തിലുള്ള നൈട്രജൻ ഉപയോഗിക്കാനാവില്ല. മിന്നൽ ഈ വാതകത്തെ നൈട്രജൻ സംയുക്തങ്ങളായി രൂപാന്തരപ്പെടുത്തുന്നു. ഇവ ജന്തുക്കൾക്കു ജീവത്‌പ്രധാനമായ മാംസ്യങ്ങൾ പ്രദാനം ചെയ്യുന്ന വിത്തുകളുടെ വികാസത്തിനും സസ്യകലകളുടെ രൂപവത്‌കരണത്തിനും ഒഴിച്ചുകൂടാനാകാത്തവയാണ്‌. മഴവെള്ളത്തിലുള്ള നൈട്രജൻ ഓക്‌സൈഡുകളിൽ 30 മുതൽ 50 വരെ ശതമാനം മിന്നലിന്റെ ഫലമായി ഉണ്ടാകുന്നതാണെന്നു കണക്കാക്കപ്പെടുന്നു. മൂന്നുകോടി ടൺ നൈട്രജൻ സംയുക്തങ്ങൾ എല്ലാ വർഷവും ഗോളവ്യാപകമായി ഇപ്രകാരം ഉണ്ടാകുന്നതായും വിചാരിക്കപ്പെടുന്നു.

ഒരു ഇടിമഴയുടെ ഏറ്റവും വലിയ പ്രയോജനം

ഭീമമായ അളവിൽ വെള്ളം ഭൂമിയിൽ പതിക്കുന്നതിന്‌ ഇടയാക്കാൻ ഒരു ഇടിമഴയ്‌ക്കു കഴിയും. മുകളിലേക്കുള്ള ശക്തമായ വായുപ്രവാഹം, ധാരാളം വെള്ളത്തെ തടഞ്ഞുനിർത്തുകയും എന്നിട്ട്‌ അതു പൊടുന്നനെ താഴേക്കു വീഴാൻ ഇടയാക്കുകയും ചെയ്യുന്നു. ചുരുങ്ങിയ സമയംകൊണ്ടു വളരെയധികം മഴവെള്ളം ഭൂമിയിൽ പതിക്കുന്നതിന്റെ പ്രമുഖ കാരണം ഇതാണ്‌. അത്തരം മഴ മണിക്കൂറിൽ 20 സെന്റിമീറ്റർ നിരക്കിൽ വരെ പെയ്യുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. തീർച്ചയായും, കനത്ത മഴയ്‌ക്കു വിപരീതഫലങ്ങളുമുണ്ട്‌.

ഇടിമഴ സാവധാനത്തിലാണു നീങ്ങുന്നത്‌ എങ്കിൽ ഒരു പ്രദേശത്തിന്റെ താരതമ്യേന കുറച്ചു ഭാഗത്തു മാത്രമാണ്‌ ഭൂരിഭാഗം മഴയും ലഭിക്കുക. ഇത്‌ ആ ഭാഗത്തു പൊടുന്നനെ കനത്ത വെള്ളപ്പൊക്കം ഉണ്ടാകുന്നതിന്‌ ഇടയാക്കുന്നു. അത്തരം ഒരു ഇടിമഴയുടെ സമയത്ത്‌ ഒലിച്ചെത്തുന്ന വെള്ളം തടാകങ്ങളും നദികളും കരകവിഞ്ഞ്‌ ഒഴുകുന്നതിന്‌ ഇടയാക്കുന്നു. ഐക്യനാടുകളിൽ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന എല്ലാ കെടുതികളുടെയും ഏതാണ്ടു മൂന്നിൽ ഒന്നിനും കാരണമായിരിക്കുന്നത്‌ ഇടിമഴയാൽ ഉണ്ടാകുന്ന ഇത്തരം വെള്ളപ്പൊക്കമാണ്‌ എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

എന്നുവരികിലും, ഇടിമഴ അനേകം പ്രയോജനങ്ങളും കൈവരുത്തുന്നുണ്ട്‌. വളരെയധികം ജലം മണ്ണിലും ജലസംഭരണികളിലും അണക്കെട്ടുകളിലും ഒക്കെ എത്തുന്നതിന്‌ ഇത്‌ ഇടയാക്കുന്നു. ചില പ്രദേശങ്ങളിൽ മഴയുടെയോ മഞ്ഞിന്റെയോ ആലിപ്പഴത്തിന്റെയോ രൂപത്തിൽ ഭൂമിക്കു ലഭിക്കുന്ന വെള്ളത്തിന്റെ 50 മുതൽ 70 വരെ ശതമാനം ഇടിമഴയിൽ നിന്നാണു ലഭിക്കുന്നത്‌ എന്നു ഗവേഷണം കാണിക്കുന്നു. അതുകൊണ്ട്‌ ഈ പ്രദേശങ്ങളിൽ ഇടിമഴ ജീവന്റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമാണ്‌.

ആലിപ്പഴത്തെ സംബന്ധിച്ചെന്ത്‌?

മിക്കപ്പോഴും ഇടിമഴയ്‌ക്ക്‌ അകമ്പടി സേവിച്ചുകൊണ്ട്‌ ഉണ്ടാകുന്ന കനത്ത ആലിപ്പഴ വൃഷ്ടിയാണ്‌ അതിന്റെ അതിവിനാശകമായ ഒരു വശം. ആലിപ്പഴം ഉണ്ടാകുന്നതിന്റെ ആദ്യ പടിയായി മഴത്തുള്ളികൾ തണുത്തുറയുന്നു. പിന്നീട്‌, മുകളിലേക്കും താഴേക്കുമുള്ള വായുപ്രവാഹത്തിൽ പെട്ട്‌ പലപ്രാവശ്യം ചുറ്റിത്തിരിയുന്നതിന്റെ ഫലമായി വലിപ്പം കൂടുന്ന ഇവ ആലിപ്പഴമായി രൂപം പ്രാപിക്കുന്നു. അവിശ്വസനീയമായ വലിപ്പവും ഭാരവും ഉള്ള ആലിപ്പഴങ്ങളെ കുറിച്ചു ചില വിവരണങ്ങൾ നിലവിലുണ്ട്‌. 1925-ൽ ജർമനിയിൽ പതിച്ചുവെന്നു പറയപ്പെടുന്ന ആലിപ്പഴത്തിന്റെ വശങ്ങളുടെ അളവുകൾ യഥാക്രമം 26, 14, 12 സെന്റിമീറ്റർ ആയിരുന്നു. അതിനു രണ്ടു കിലോയിൽ അധികം ഭാരം ഉണ്ടായിരുന്നു. ഐക്യനാടുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതിലേക്കും ഏറ്റവും വലിയ ആലിപ്പഴങ്ങളിൽ ഒന്നു വീണത്‌ കൻസാസ്‌ സംസ്ഥാനത്താണ്‌, 1970-ൽ. 776 ഗ്രാം ഭാരമുണ്ടായിരുന്ന അതിന്റെ ഏറ്റവും കൂടിയ ചുറ്റളവ്‌ 44 സെന്റിമീറ്ററായിരുന്നു. അങ്ങു മുകളിൽ മേഘങ്ങളിൽ നിന്നും വീഴുന്ന ഇത്രയും വലിപ്പമുള്ള ഒരു ആലിപ്പഴത്തിന്‌ ഒരു മനുഷ്യനെ കൊല്ലാനാകും.

ഭാഗ്യവശാൽ ആലിപ്പഴങ്ങൾക്കു പൊതുവെ വളരെ വലിപ്പം കുറവാണ്‌. അതുകൊണ്ട്‌ അവ മരണകരം ആയിരിക്കുന്നതിനെക്കാൾ ഒരു അസൗകര്യം ആയിരിക്കാനാണു കൂടുതൽ സാധ്യത. അതുപോലെ, ആലിപ്പഴ വൃഷ്ടിക്കിടയാക്കുന്ന ഇടിമഴയുടെ പ്രകൃതം മൂലം താരതമ്യേന കുറച്ചു പ്രദേശം മാത്രമേ നാശകരമായ ആലിപ്പഴത്താൽ ബാധിക്കപ്പെടുന്നുള്ളു. എന്നിരുന്നാലും, പ്രതിവർഷം കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടങ്ങളാണ്‌ ആലിപ്പഴ വൃഷ്ടിയാൽ ലോകത്തിലെ കാർഷിക വിളകൾക്ക്‌ ഉണ്ടാകുന്നത്‌ എന്നു കണക്കാക്കപ്പെടുന്നു.

ചുഴലിക്കാറ്റും ഇടിമഴയും

ഇടിമഴയുടെ ഏറ്റവും അപകടകരമായ ഭവിഷ്യത്ത്‌ ഒരുപക്ഷേ ചുഴലിക്കാറ്റാണ്‌. എല്ലാ ചുഴലിക്കാറ്റുകളും തന്നെ ഇടിമഴയോടു ബന്ധപ്പെട്ടാണു വരുന്നതെങ്കിലും എല്ലാ ഇടിമഴകളോടും ഒപ്പം ചുഴലിക്കാറ്റ്‌ ഉണ്ടാകണമെന്നില്ല. തണ്ടർഹെഡ്‌ മേഘത്തിൽ നിന്നും താഴേക്കു നിലം വരെ എത്തുന്ന, ഉഗ്രശക്തിയോടെ കറങ്ങിക്കൊണ്ടിരിക്കുന്ന, ശരാശരി വ്യാസം പരശ്ശതം മീറ്ററിൽ ഒതുങ്ങിനിൽക്കുന്ന ഇടുങ്ങിയ വായുസ്‌തംഭങ്ങളാണു ചുഴലിക്കാറ്റുകൾ. അത്യന്തം തീവ്രമായ ചുഴലിക്കാറ്റുകളിൽ, കാറ്റിന്റെ വേഗം മണിക്കൂറിൽ 400-ഓ 500-ഓ കിലോമീറ്ററിലധികം പോലും ആയിരുന്നേക്കാം. കറങ്ങിവീശുന്ന ശക്തമായ കാറ്റിന്റെയും മധ്യഭാഗത്തുനിന്നു മേൽപ്പോട്ടുയരുന്ന വായുപ്രവാഹത്തിന്റെയും ഒരുമിച്ചുള്ള പ്രവർത്തനം മൂലം കെട്ടിടങ്ങൾ നിലം പതിക്കുകയും മാരകമായ നാശാവശിഷ്ടങ്ങൾ വായുവിലൂടെ ചുഴറ്റിയെറിയപ്പെടുകയും ചെയ്യും. ലോകത്തിലെ അനേകം രാജ്യങ്ങളിലും ചുഴലിക്കാറ്റ്‌ ഉണ്ടാകാറുണ്ട്‌.

ഇനി, താഴേക്കുള്ള വായുപ്രവാഹത്തോടു ബന്ധപ്പെട്ടിരിക്കുന്ന നേർരേഖയിൽ വീശുന്ന കാറ്റുകളും മൈക്രോബർസ്റ്റുകളും ഉണ്ട്‌. കാഴ്‌ചയിൽ അത്ര നാശകാരിയൊന്നുമല്ലെന്നു തോന്നിപ്പിച്ചേക്കാമെങ്കിലും അവയ്‌ക്കും വിനാശം വിതയ്‌ക്കാനാകും. താഴേക്കുള്ള വായുപ്രവാഹത്തിന്‌, ഭൂതലത്തിലോ അതിനു സമീപത്തോ നാശകരമായ കാറ്റുകൾക്കു രൂപം കൊടുക്കാനാകും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശാൻ ഈ കാറ്റുകൾക്കു കഴിയും. ഇവയെക്കാൾ കൂടുതൽ തീവ്രത മൈക്രോബർസ്റ്റുകൾക്കാണ്‌. അവയ്‌ക്കു മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗം കൈവരിക്കാനാകും.

സവിശേഷത ഉള്ള ഒന്നായി ഇടിമഴയെ വീക്ഷിക്കുമ്പോൾ തന്നെ അതിന്റെ അപകടങ്ങളെ കുറിച്ചും നാം അറിഞ്ഞിരിക്കണം എന്നു വ്യക്തം. കൂടുതൽ പഠനങ്ങൾ നടത്തേണ്ടതായിട്ടുള്ള സൃഷ്ടിപ്പിന്റെ അനേകം വശങ്ങളിൽ ഒന്നു മാത്രമാണ്‌ അവ.

[15-ാം പേജിലെ ചതുരം/ചിത്രം]

മിന്നൽ ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ

ഇടിമഴയുടെ സമയത്തു താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ ഓസ്‌ട്രേലിയയിലെ എമർജൻസി മാനേജ്‌മെന്റ്‌ നിർദേശിക്കുന്നു.

സംരക്ഷണ നടപടികൾ—വീടിനു വെളിയിൽ ആയിരിക്കുമ്പോൾ

◼ കട്ടിയേറിയ മുകൾവശമുള്ള വാഹനങ്ങളിലോ കെട്ടിടങ്ങളിലോ അഭയം തേടുക; ചെറിയ നിർമിതികളിലോ തുണികൊണ്ടുള്ള കൂടാരങ്ങളിലോ, ഒറ്റപ്പെട്ടോ ചെറിയ കൂട്ടമോ ആയി നിൽക്കുന്ന മരങ്ങളുടെ കീഴിലോ അഭയം തേടരുത്‌.

◼ ഒരു അഭയസ്ഥാനത്തു നിന്നു ദൂരെ തുറസ്സായ സ്ഥലത്താണെങ്കിൽ, കാലുകൾ ചേർത്തു വെച്ച്‌ (ഒറ്റയ്‌ക്ക്‌) കുനിഞ്ഞിരിക്കുക, കുഴിയിൽ ആണ്‌ ഇരിക്കുന്നതെങ്കിൽ ഏറെ നന്ന്‌. തലയിലും ദേഹത്തുമുള്ള ലോഹവസ്‌തുക്കൾ എല്ലാം ഊരി മാറ്റുക. കുഴിക്കുള്ളിൽ കിടക്കരുത്‌, എന്നാൽ ചുറ്റുപാടുമുള്ള വസ്‌തുക്കളിൽ വെച്ച്‌ ഏറ്റവും ഉയർന്നിരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

◼ നിങ്ങളുടെ രോമം എഴുന്നുനിൽക്കുകയോ സമീപത്തുള്ള വേലിക്കെട്ടുകളോ പാറകളോ ഒക്കെ മൂളൽ ശബ്ദം പുറപ്പെടുവിക്കുന്നതു കേൾക്കുകയോ ചെയ്യുന്നെങ്കിൽ ഉടനടി ഒരു പുതിയ സ്ഥാനത്തേക്കു മാറുക.

◼ പട്ടങ്ങളോ നിയന്ത്രണ വയറുകളോടു കൂടിയ വിമാനമാതൃകകളോ പറത്തരുത്‌.

◼ തുറസ്സായ സ്ഥലത്തു വെച്ച്‌ ചൂണ്ടക്കോലുകൾ, കുടകൾ, ഗോൾഫ്‌ പന്തടിക്കോലുകൾ എന്നിവ പോലെ നീണ്ടതോ ലോഹനിർമിതമോ ആയ വസ്‌തുക്കൾ ഉപയോഗിക്കരുത്‌.

◼ കമ്പിവേലികളിലോ കമ്പി അയകളിലോ ലോഹനിർമിതികളിലോ തൊടുകയോ അവയുടെ അടുത്തു പോകുകയോ അരുത്‌.

◼ കുതിര സവാരിയും സൈക്കിൾ സവാരിയും അരുത്‌. തുറന്ന വാഹനങ്ങളും ഓടിക്കരുത്‌.

◼ വാഹനങ്ങൾ ഓടിക്കുകയാണെങ്കിൽ സാവധാനം ഓടിക്കുക അല്ലെങ്കിൽ നിറുത്തിയിടുക, മരങ്ങളും വൈദ്യുതകമ്പികളും പോലെ ഉയരമുള്ള വസ്‌തുക്കളിൽ നിന്നും അകലെ ആയിരിക്കണം എന്നു മാത്രം. കട്ടിയേറിയ മുകൾവശം ഉള്ള വാഹനങ്ങൾക്കുള്ളിലോ ട്രെയ്‌ലറുകൾക്കുള്ളിലോ ആയിരിക്കാൻ ശ്രദ്ധിക്കുമ്പോൾ തന്നെ ലോഹഭാഗങ്ങളിൽ തൊടുകയോ അവയിൽ ചാരുകയോ ചെയ്യരുത്‌.

◼ നീന്തലിലോ തിരമാലകളിലൂടെ തെന്നിനീങ്ങുന്ന (surfing) കളിയിലോ ഏർപ്പെട്ടിരിക്കുക ആണെങ്കിൽ ഉടനടി വെള്ളത്തിൽ നിന്നു കയറുകയും അഭയം തേടുകയും ചെയ്യേണ്ടതാണ്‌.

◼ ബോട്ടിങ്‌ നടത്തുക ആണെങ്കിൽ എത്രയും പെട്ടെന്ന്‌ കരയിൽ എത്താൻ ശ്രമിക്കുക. കരയിൽ സുരക്ഷിതമായി എത്താൻ പറ്റില്ലെന്നു തോന്നുന്നെങ്കിൽ പാലമോ ജെട്ടിയോ പോലെ ഉയരമുള്ള നിർമിതികളുടെ കീഴിൽ അഭയം തേടുക. മിന്നൽ ഏൽക്കുമ്പോൾ പായ്‌ക്കപ്പലിന്റെ പായ്‌മരത്തിലൂടെയും പായ്‌മരക്കയറിലൂടെയും വൈദ്യുതി വെള്ളത്തിലേക്കു കടന്നു പോകുന്നതിനുള്ള സംവിധാനം ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തുക.

സംരക്ഷണ നടപടികൾ—വീടിന്‌ ഉള്ളിലായിരിക്കുമ്പോൾ

◼ ജനാല, വൈദ്യുതോപകരണങ്ങൾ, പൈപ്പുകൾ, ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന മറ്റു ലോഹവസ്‌തുക്കൾ എന്നിവയുടെ അടുത്തുനിന്നു മാറി നിൽക്കുക.

◼ ടെലിഫോൺ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. അടിയന്തിരമായി വിളിക്കേണ്ടതുണ്ടെങ്കിൽ, സംഭാഷണത്തിന്റെ ദൈർഘ്യം പരമാവധി കുറയ്‌ക്കാൻ ശ്രദ്ധിക്കുക.

◼ ഇടിമഴ ഉണ്ടാകുന്നതിനു മുമ്പ്‌, വെളിയിൽ ഘടിപ്പിച്ചിരിക്കുന്ന ആന്റെനയുടെ ബന്ധം വിച്ഛേദിക്കുക. അതുപോലെ റേഡിയോയിലേക്കും ടെലിവിഷനിലേക്കും എത്തുന്ന വൈദ്യുതബന്ധവും വിച്ഛേദിക്കുക. വൈദ്യുതസ്രോതസ്സുമായുള്ള കമ്പ്യൂട്ടർ മോഡമുകളുടെ ബന്ധവും വിച്ഛേദിക്കേണ്ടതാണ്‌. എന്നിട്ടു വൈദ്യുതോപകരണങ്ങളുടെ അടുത്തുനിന്നു മാറി നിൽക്കുക.

[കടപ്പാട്‌]

ശക്തമായ ഇടിമഴ: യാഥാർഥ്യങ്ങളും മുന്നറിയിപ്പുകളും സുരക്ഷാനടപടിയും (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണത്തിൽ നിന്ന്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക