ഏപ്രിൽ 16 വ്യാഴം
‘എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു. സഹായത്തിനായുള്ള എന്റെ നിലവിളി ദൈവത്തിന്റെ കാതിലെത്തി.’—സങ്കീ. 18:6.
യഹോവയെ നന്നായി അറിയാമായിരുന്നതുകൊണ്ട് ദാവീദ് രാജാവ് യഹോവയിൽ ആശ്രയിച്ചു. ശൗൽ രാജാവ് ഉൾപ്പെടെയുള്ള ശത്രുക്കൾ ദാവീദിനെ കൊല്ലാനായി പിന്തുടർന്നപ്പോൾ അദ്ദേഹം യഹോവയോടു സഹായത്തിനായി പ്രാർഥിച്ചു. ദൈവം ആ പ്രാർഥന കേൾക്കുകയും ദാവീദിനെ രക്ഷിക്കുകയും ചെയ്തു. അപ്പോൾ ദാവീദ് ഇങ്ങനെ പറഞ്ഞു: “യഹോവ ജീവനുള്ളവൻ!” (സങ്കീ. 18:46) ഈ വാക്കുകൾ പറഞ്ഞപ്പോൾ ദൈവം ശരിക്കും ഉണ്ട് എന്നു മാത്രമല്ല ദാവീദ് ഉദ്ദേശിച്ചത്. “ജീവനുള്ള ദൈവമെന്ന നിലയിൽ യഹോവ തന്റെ ജനത്തിനുവേണ്ടി എപ്പോഴും പ്രവർത്തിക്കും” എന്ന ബോധ്യമാണു ദാവീദിന്റെ ഈ വാക്കുകളിൽ കാണുന്നത് എന്ന് സങ്കീർത്തനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു. യഹോവ ജീവനുള്ള ദൈവമാണെന്നു സ്വന്തം അനുഭവങ്ങളിൽനിന്ന് ദാവീദ് മനസ്സിലാക്കിയിരുന്നു. ഈ ബോധ്യം, തുടർന്നും യഹോവയെ സേവിക്കാനും സ്തുതിക്കാനും ദാവീദിനെ പ്രേരിപ്പിച്ചു. (സങ്കീ. 18:28, 29, 49) യഹോവ ജീവനുള്ള ദൈവമാണെന്ന ബോധ്യം തീക്ഷ്ണതയോടെ ദൈവത്തെ സേവിക്കാൻ നമ്മളെ സഹായിക്കും. അതു പരിശോധനകൾ സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി നമുക്കു നൽകും. ദൈവസേവനത്തിൽ കഠിനാധ്വാനം ചെയ്യാനും എപ്പോഴും യഹോവയോട് അടുത്തുനിൽക്കാനും ആ ബോധ്യം നമ്മളെ പ്രേരിപ്പിക്കും. w24.06 പേ. 20-21 ഖ. 3-4
ഏപ്രിൽ 17 വെള്ളി
“ആരും ഒരു വിധത്തിലും നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ.”—2 തെസ്സ. 2:3.
തെസ്സലോനിക്യക്കാരോടുള്ള അപ്പോസ്തലനായ പൗലോസിന്റെ വാക്കുകളിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്? ബൈബിളിനോടു യോജിക്കാത്ത എന്തെങ്കിലും കാര്യങ്ങളോ അല്ലെങ്കിൽ ഞെട്ടിക്കുന്ന എന്തെങ്കിലും വിവരങ്ങളോ ഒക്കെ കേൾക്കുമ്പോൾ നമ്മൾ വിവേചനാപ്രാപ്തി ഉപയോഗിക്കണം. പണ്ട് സോവിയറ്റ് യൂണിയനിലുണ്ടായ ഒരു സംഭവം നോക്കാം. അവിടത്തെ നമ്മുടെ സഹോദരങ്ങൾക്ക്, ലോകാസ്ഥാനത്ത് നിന്നുള്ളതാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു കത്ത് ശത്രുക്കളിൽനിന്ന് കിട്ടി. സ്വതന്ത്രമായ മറ്റൊരു സംഘടന തുടങ്ങാൻ ആ കത്ത് ചില സഹോദരന്മാരെ പ്രോത്സാഹിപ്പിച്ചു. ആ കത്ത് ശരിക്കും ലോകാസ്ഥാനത്ത് നിന്നുള്ളതാണെന്നു തോന്നിയെങ്കിലും വിശ്വസ്തരായ സഹോദരന്മാർ വഞ്ചിക്കപ്പെട്ടില്ല. അതിലെ ആശയങ്ങൾ സംഘടന തങ്ങളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളുമായി യോജിപ്പിലല്ലെന്ന് അവർ മനസ്സിലാക്കി. ഇന്നും സത്യത്തിന്റെ ശത്രുക്കൾ ഇന്റർനെറ്റും സോഷ്യൽമീഡിയയും പോലുള്ള ഇന്നത്തെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് നമ്മളെ ആശയക്കുഴപ്പത്തിലാക്കാനും ഭിന്നിപ്പിക്കാനും ഒക്കെ ശ്രമിച്ചേക്കാം. ‘പെട്ടെന്നു സുബോധം നഷ്ടപ്പെട്ട് ആശയക്കുഴപ്പത്തിലാകുന്നതിനു’ പകരം, കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ പഠിച്ച സത്യങ്ങൾക്കു ചേർച്ചയിലാണോ എന്ന് ചിന്തിച്ചുകൊണ്ട് സ്വയം സംരക്ഷിക്കാം.—2 തെസ്സ. 2:2; 1 യോഹ. 4:1. w24.07 പേ. 12 ഖ. 14-15
ഏപ്രിൽ 18 ശനി
‘ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ നമുക്കൊരു സഹായിയുണ്ട്.’—1 യോഹ. 2:1.
ഒരു വ്യക്തിക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം യഹോവയ്ക്കു തന്നെത്തന്നെ സമർപ്പിക്കുന്നതും യഹോവയുടെ ആരാധകരുടെ കുടുംബത്തിന്റെ ഭാഗമാകുന്നതും ആണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട്? ആളുകൾ തന്റെ സുഹൃത്തുക്കളായിരിക്കണമെന്നും ഭൂമിയിൽ എന്നും ജീവിച്ചിരിക്കണമെന്നും ആണ് യഹോവയുടെ ഇഷ്ടം. (ആവ. 30:19, 20; ഗലാ. 6:7, 8) എന്നാൽ തന്നെ സേവിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം യഹോവ ഓരോ വ്യക്തിക്കും കൊടുത്തിരിക്കുന്നു. അങ്ങനെയെങ്കിൽ സ്നാനമേറ്റ ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ നിയമം ലംഘിച്ച് ഗുരുതരമായ ഒരു പാപം ചെയ്യുന്നെങ്കിലോ? പശ്ചാത്തപിക്കുന്നില്ലെങ്കിൽ ആ വ്യക്തിയെ സഭയിൽനിന്ന് നീക്കം ചെയ്യണം. (1 കൊരി. 5:13) അപ്പോൾപ്പോലും തെറ്റു ചെയ്ത വ്യക്തി തന്നിലേക്കു മടങ്ങിവരണമെന്നുതന്നെയാണ് യഹോവ ആത്മാർഥമായി ആഗ്രഹിക്കുന്നത്. ശരിക്കും പറഞ്ഞാൽ യഹോവ മോചനവില ഏർപ്പെടുത്തിയതിന്റെ ഒരു പ്രധാനകാരണം പശ്ചാത്തപിക്കുന്ന പാപികളോടു ക്ഷമിക്കുന്നതിനുവേണ്ടിയാണ്. തെറ്റു ചെയ്ത വ്യക്തികളോടു നമ്മുടെ സ്നേഹവാനായ ദൈവം പറയുന്നതു മാനസാന്തരപ്പെട്ട് തിരിഞ്ഞുവരാനാണ്.—സെഖ. 1:3; റോമ. 2:4; യാക്കോ. 4:8. w24.08 പേ. 14 ഖ. 1-2