വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 3/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾവായന പ്രയോജനങ്ങൾ കൈവരുത്തുന്നു
  • ശിശുക്കൾ കേൾക്കുന്നത്‌
  • ശക്തരായ ചെള്ളുകൾ
  • ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്‌
  • ശബ്ദ പരിപാലനം
  • ടിബറ്റിലെ കാലാവസ്ഥാ നിരീക്ഷണം
  • റോമൻ ഗവൺമെൻറിന്റെ കെട്ടിടസമുച്ചയം ഇസ്രായേലിൽനിന്ന്‌ കുഴിച്ചെടുത്തു
  • ഔഷധമായി ഉറുമ്പുകൾ
  • “ഓഫീസ്‌ രോഗം”
  • ബ്രസീലുകാരായ യുവ വായനക്കാർ
  • പഞ്ചാബികളും വൃക്കയിലെ കല്ലും
  • കസാവ ഇലകൾ—കോടിക്കണക്കിനാളുകൾക്കു ദൈനംദിന ഭക്ഷണം
    ഉണരുക!—1996
  • ഉറുമ്പായി വേഷംകെട്ടുന്ന ചിലന്തി
    ഉണരുക!—2002
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1997
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1994
കൂടുതൽ കാണുക
ഉണരുക!—1998
g98 3/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ബൈബിൾവായന പ്രയോജനങ്ങൾ കൈവരുത്തുന്നു

അസോസിയേറ്റഡ്‌ പ്രസ്സ്‌ റിപ്പോർട്ടുചെയ്‌ത ഒരു പഠനമനുസരിച്ച്‌, ആഴ്‌ചയിൽ ഒരിക്കലെങ്കിലും ബൈബിൾ വായിക്കുന്ന അമേരിക്കക്കാർക്ക്‌ അതു വല്ലപ്പോഴുമൊരിക്കൽ വായിക്കുന്നവരെക്കാൾ കൂടുതൽ സന്തോഷവും സംതൃപ്‌തിയും അനുഭവപ്പെടുന്നു, മാത്രമല്ല ജീവിതത്തിൽ കൂടുതൽ ഉദ്ദേശ്യമുള്ളതായും കണ്ടെത്തുന്നു. ഇല്ലിനോയ്‌സിലുള്ള മാർക്കറ്റ്‌ ഫാക്‌റ്റ്‌സ്‌ ഇൻക്‌, വ്യത്യസ്‌ത ജീവിതതുറകളിൽനിന്നുള്ള പ്രായപൂർത്തിയായ അമേരിക്കക്കാരിൽ നടത്തിയ ഒരു സർവേയിൽ, പതിവായി ബൈബിൾ വായിക്കുന്ന 90 ശതമാനം പേർ തങ്ങൾ എല്ലായ്‌പോഴും അല്ലെങ്കിൽ മിക്കപ്പോഴും മനസ്സമാധാനം അനുഭവിക്കുന്നെന്ന്‌ അഭിപ്രായപ്പെട്ടപ്പോൾ, മാസത്തിൽ ഒരിക്കൽപ്പോലും ബൈബിൾ വായിക്കാത്ത 58 ശതമാനം പേരേ അങ്ങനെ പ്രസ്‌താവിച്ചുള്ളൂ. കൂടാതെ, ക്രമമായി ബൈബിൾ വായിക്കാത്ത 28 ശതമാനം പേർ മറ്റുള്ളവരുടെ അംഗീകാരം നേടുന്നതു സംബന്ധിച്ച്‌ ഉത്‌കണ്‌ഠയുള്ളവരാണെന്നു പറഞ്ഞപ്പോൾ, ക്രമമായി ബൈബിൾ വായിക്കുന്ന 15 ശതമാനം പേരേ അങ്ങനെ അഭിപ്രായപ്പെട്ടുള്ളൂ. പതിവായി ബൈബിൾ വായിക്കാത്ത 22 ശതമാനം പേർ മരണത്തെക്കുറിച്ചോർത്ത്‌ ചിലപ്പോഴൊക്കെ അല്ലെങ്കിൽ മിക്കപ്പോഴും ആകുലപ്പെടുന്നതായി പറഞ്ഞപ്പോൾ പതിവായി ബൈബിൾ വായിക്കുന്ന 12 ശതമാനം മാത്രമേ അങ്ങനെ പറഞ്ഞുള്ളൂ.

ശിശുക്കൾ കേൾക്കുന്നത്‌

ഒരു ശിശു കേൾക്കുന്ന വാക്കുകളുടെ എണ്ണവും സംസാരരീതിയും, യുക്തിസഹമായി ചിന്തിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സൈദ്ധാന്തികമായി ന്യായവാദം ചെയ്യാനുമുള്ള ആ ശിശുവിന്റെ പ്രാപ്‌തിയെ ബാധിക്കുന്നുവെന്ന്‌ അടുത്ത കാലത്തുനടന്ന ഗവേഷണം സ്ഥിരീകരിക്കുന്നതായി ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ മക്കൾ ഓരോ മണിക്കൂറിലും ശരാശരി 2,100 വാക്കുകൾ കേട്ടപ്പോൾ തൊഴിലാളികളുടെ മക്കൾ 1,200 വാക്കുകളും ധനസഹായം ലഭിക്കുന്ന മാതാപിതാക്കളുടെ മക്കൾ 600 വാക്കുകളും കേട്ടതായി ഐയൊവ യൂണിവേഴ്‌സിറ്റിയിൽവെച്ചു നടത്തിയ ഒരു പഠനം കണ്ടെത്തി. പ്രോത്സാഹിപ്പിക്കുകയോ ശകാരിക്കുകയോ ഊഷ്‌മളമായി സംസാരിക്കുകയോ ആജ്ഞാപിക്കുകയോ ചെയ്യുമ്പോഴത്തെ മാതാപിതാക്കളുടെ സംസാരരീതിയും ശ്രദ്ധിക്കുകയുണ്ടായി. കേൾക്കുന്ന ശബ്ദവ്യതിയാനങ്ങൾ, ‘4 വയസ്സാകുമ്പോഴേക്കും പ്രശ്‌നങ്ങൾ പരിഹരിക്കാനും സൈദ്ധാന്തികമായി ന്യായവാദം ചെയ്യാനുമുള്ള ഓരോ കുട്ടിയുടെയും പ്രാപ്‌തികളെ ആഴത്തിൽ സ്വാധീനിക്കുന്നുവെന്ന്‌’ രണ്ടരവർഷത്തെ ഈ പഠനം പ്രകടമാക്കി. പരിപാലനത്തിനും ഭാഷാ പഠനത്തിനുംവേണ്ടി ശിശുക്കൾ മുതിർന്നവരെ പൂർണ്ണമായി ആശ്രയിക്കുന്നതിനാൽ മനുഷ്യ ജീവിതത്തിലെ ആദ്യത്തെ മൂന്നു വർഷങ്ങൾ അനന്യമാണെന്ന്‌ ഗവേഷകരിലൊരാളായ ഡോ. ബെറ്റി ഹാർട്ട്‌ പ്രസ്‌താവിച്ചു.

ശക്തരായ ചെള്ളുകൾ

ആഫ്രിക്കയിലെ ഏകദേശം 20 കോടി ആളുകളുടെ ഒരു മുഖ്യാഹാരമാണ്‌ കസ്സാവാ. ടൈഫ്‌ളോഡ്രോമലസ്‌ അരിപോ എന്നു വിളിക്കപ്പെടുന്ന ഒരു ചെറിയ ഇരപിടിയൻ ചെള്ളിന്റെ സഹായത്താൽ അവിടെ ഇപ്പോൾ കസ്സാവാ സുലഭമാണ്‌. ന്യൂ സയൻറിസ്റ്റ്‌ മാഗസിൻ പറയുന്നതനുസരിച്ച്‌, ആഫ്രിക്കയിലെ കസ്സാവാ വിളവിന്റെ ഏതാണ്ട്‌ മൂന്നിലൊന്നും നശിപ്പിക്കുന്ന, കസ്സാവയുടെ ലോകത്തിലെ ഏറ്റവും വിനാശകാരികളായ കീടങ്ങളിലൊന്നായ പച്ച എട്ടുകാലിച്ചെള്ളിനെതിരെ പോരാടാൻ ബ്രസീലിൽനിന്ന്‌ ഇറക്കുമതി ചെയ്യപ്പെട്ടതാണ്‌ ടി. അരിപോ. കസ്സാവാ സുലഭമായുള്ള ഉത്തരപൂർവ ബ്രസീലിൽ പച്ച എട്ടുകാലിച്ചെള്ളിന്റെ ഉപദ്രവം ഒട്ടുംതന്നെയില്ലെന്നു ഗവേഷകർ കണ്ടുപിടിച്ചു. ഇരപിടിയൻ ചെള്ളായ ടി. അരിപോ, പച്ചച്ചെള്ളുകൾ വരുമ്പോൾ പിടിച്ചുതിന്നാനായി കസ്സാവയുടെ തുഞ്ചത്ത്‌ കാത്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ടി. അരിപോ ഏതാണ്ട്‌ 90 ശതമാനം പച്ച എട്ടുകാലിച്ചെള്ളിനെ നശിപ്പിക്കുക മാത്രമല്ല, നിരവധി കർഷകർക്കും താങ്ങാനാകാത്തത്ര ചെലവുള്ള കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നെന്നു പ്രസ്‌തുത മാഗസിൻ പ്രസ്‌താവിക്കുന്നു.

ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്‌

ബ്രിട്ടനിലെ ന്യൂ സയൻറിസ്റ്റ്‌ മാഗസിൻ പറയുന്നതനുസരിച്ച്‌, ആരോഗ്യകരമായ ഒരു ജീവിതരീതി പിന്തുടരാൻ രണ്ടുപേർ ഒന്നിച്ചു ശ്രമിക്കുമ്പോൾ ഏറെ വിജയമുണ്ട്‌. 1,204 ദമ്പതികൾ പങ്കെടുത്തതും ആർക്കൈവ്‌സ്‌ ഓഫ്‌ ഫാമിലി മെഡിസിൻ റിപ്പോർട്ടു ചെയ്‌തതുമായ ഒരു സർവേ എത്തിച്ചേർന്ന നിഗമനമാണിത്‌. ലണ്ടനിലെ സ്‌കൂൾ ഓഫ്‌ ഹൈജീൻ ആൻഡ്‌ ട്രോപ്പിക്കൽ മെഡിസിന്റെ ചുമതല വഹിക്കുന്ന സ്റ്റീവെൻ പൈക്‌ ഇങ്ങനെ പറയുന്നു: “പങ്കാളികൾ ഇരുവരും ഉപദേശം പിന്തുടരുന്നപക്ഷം, ആളുകൾ പുകവലി നിർത്താനും കൊളസ്‌ട്രോളിന്റെ അളവു കുറയ്‌ക്കാനും ഭാരം കുറയ്‌ക്കാനും കൂടുതൽ സാധ്യതയുണ്ട്‌.”

ശബ്ദ പരിപാലനം

ഒരധ്യാപകനെപ്പോലെ, ശബ്ദം കൂടുതലായി ഉപയോഗിക്കുന്ന ഏതൊരുവനും ശബ്ദിക്കുക ആയാസകരമാകാനും ശബ്ദം നഷ്ടപ്പെടാനുമുള്ള അപകട സാധ്യതയുള്ളതായി ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. അതുപോലെതന്നെ, ശബ്ദായമാനമായ ഒരു ചുറ്റുപാടിൽ തുടർച്ചയായി കേൾക്കുന്ന കഠോര ശബ്ദം സ്വനനാളികളെ തകരാറിലാക്കിയേക്കാം. അടക്കംപറയുന്നതും പതിവായി കാർക്കിക്കുന്നതും ശബ്ദത്തിനു ഹാനികരമാണെന്നു ഭാഷാ, ഭാഷണ രോഗവിദഗ്‌ധയായ ബോണീ മാൻ പ്രസ്‌താവിക്കുന്നു. അവർ, പ്രശ്‌നം ഗുരുതരമാകുന്നതിനു മുമ്പുതന്നെ നടപടിയെടുക്കാൻ ഉപദേശിക്കുകയും കഴുത്തിലെയും തോളിലെയും പിരിമുറുക്കം കുറയ്‌ക്കാനായി ശരിയായ ശരീരനില ഉണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ കൂട്ടിച്ചേർക്കുന്നു: “നിങ്ങളുടെ തൊണ്ട നനവുള്ളതായി സൂക്ഷിക്കുന്നതു വിശേഷിച്ചും പ്രധാനമാണ്‌.” നിങ്ങൾക്കു ശബ്ദം കൂടുതലായി ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ ദിവസത്തിലുടനീളം കുറേശ്ശെ വെള്ളം കുടിക്കാൻ മാൻ ശുപാർശ ചെയ്യുന്നു.

ടിബറ്റിലെ കാലാവസ്ഥാ നിരീക്ഷണം

കാലവർഷക്കാറ്റുകളെപ്പറ്റി പഠിക്കാൻ ഏഷ്യ-പസഫിക്‌ മേഖലയിലെ പത്തു രാജ്യങ്ങൾ പരീക്ഷണങ്ങൾ സംഘടിപ്പിച്ചിരിക്കുന്നെന്ന്‌ ന്യൂ സയൻറിസ്റ്റ്‌ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഏഷ്യയിലെ മിക്ക ഭാഗങ്ങളിലെയും കൃഷി കാലവർഷക്കാറ്റുകൾ മൂലമുണ്ടാകുന്ന മഴയെ ആശ്രയിച്ചിരിക്കുന്നു. എന്നാലിത്‌ ഓരോ വർഷവും കാര്യമായി വ്യത്യാസപ്പെട്ടേക്കാം. വർഷകാല മഴയുടെ ഒരു മുഖ്യ കാരണം ടിബറ്റിലെ പീഠഭൂമിയാണെന്നു കാലാവസ്ഥാ നിരീക്ഷകർ കരുതുന്നു. എന്നാൽ ടിബറ്റിൽനിന്നുള്ള വിവരങ്ങൾ അപഗ്രഥനത്തിനായി ലഭ്യമാക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ചൈനയുമായുള്ള കൂടിയാലോചനയ്‌ക്കുശേഷം ഊഷ്‌മാവ്‌, ഈർപ്പം, കാറ്റ്‌ എന്നിവയും ഹിമാലയൻ കാലാവസ്ഥയിലെ മറ്റു ഘടകങ്ങളും നിരീക്ഷിക്കാനായി മനുഷ്യ സഹായം കൂടാതെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഇപ്പോൾ ടിബറ്റിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ലഭ്യമായ വിവരങ്ങൾ ഏഷ്യയിലെ കാലവർഷക്കാറ്റുകളെപ്പറ്റിയുള്ള മെച്ചമായ ഗ്രാഹ്യത്തിലേക്കു നയിക്കുമെന്നു ഗവേഷകർ പ്രത്യാശിക്കുന്നു.

റോമൻ ഗവൺമെൻറിന്റെ കെട്ടിടസമുച്ചയം ഇസ്രായേലിൽനിന്ന്‌ കുഴിച്ചെടുത്തു

അപ്പോസ്‌തലനായ പൗലൊസിനെ തടവിലാക്കിയ അകമ്പടിക്കൊട്ടാരമെന്നു കരുതുന്ന റോമൻ ഗവൺമെൻറിന്റെ ഒരു കെട്ടിടസമുച്ചയം ഇസ്രായേലിലെ പുരാവസ്‌തുഗവേഷകർ കൈസര്യയിൽ കണ്ടെത്തിയിരിക്കുന്നെന്ന്‌ ഒരു റ്യൂട്ടേഴ്‌സ്‌ റിപ്പോർട്ടു പ്രസ്‌താവിക്കുന്നു. ആഭ്യന്തര സുരക്ഷിതത്വ വകുപ്പിന്റെ ഒരു കാര്യാലയം അവിടെ പ്രവർത്തിച്ചിരിക്കാമെന്നു സൂചിപ്പിക്കുന്ന ലത്തീനിൽ ആലേഖനംചെയ്‌ത ഒരു സ്‌ഫടികം പുരാവസ്‌തുഗവേഷകർ അവിടെനിന്നു കുഴിച്ചെടുത്തിരിക്കുന്നെന്നു കൈസര്യയിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ ആൻറിക്വിറ്റീസ്‌ അതോരിറ്റിയുടെ തലവനായ യോസഫ്‌ പോറാത്ത്‌ പറയുകയുണ്ടായി. “പുതിയ നിയമത്തിൽ വിവരിച്ചിരിക്കുന്ന റോമൻ ഗവർണറുടെ സാന്നിധ്യത്തിൽനടന്ന വിശുദ്ധ പൗലൊസിന്റെ വിചാരണാ സ്ഥലം സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ ആലേഖനം സഹായിക്കുന്നു,” പോറാത്ത്‌ പ്രസ്‌താവിച്ചു. ഇതുവരെ ഇസ്രായേലിൽ കുഴിച്ചെടുത്തിരിക്കുന്ന റോമൻ ഗവൺമെൻറിന്റെ ഒരേയൊരു കാര്യാലയവും പുരാതന റോമൻ ലോകത്തിലെ വിരലിലെണ്ണാവുന്നവയിൽ ഒരെണ്ണവുമാണ്‌ ഈ കെട്ടിടസമുച്ചയമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഔഷധമായി ഉറുമ്പുകൾ

1947-ൽ ഒരു യുദ്ധകാലത്ത്‌, ചൈനീസ്‌ സൈന്യത്തിലെ ശസ്‌ത്രക്രിയാ വിദഗ്‌ധനായ വു ജീച്ചെന്‌ മുറിവേറ്റ സൈനികരിൽ അണുബാധ തടയേണ്ടിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഔഷധ ശേഖരം തീർന്നുപോയിരുന്നു. നിരാശനായ അദ്ദേഹം ഒരു പ്രാദേശിക വൈദ്യന്റെ സഹായം തേടി. അദ്ദേഹം പരമ്പരാഗത ചൈനീസ്‌ ഔഷധം—മുറിവു വൃത്തിയാക്കാൻ ഉറുമ്പിട്ടു തിളപ്പിച്ച വെള്ളവും പ്രത്യേകതരം ഉറുമ്പുകളിൽനിന്നു തയ്യാറാക്കിയ മരുന്നും—ശുപാർശചെയ്‌തു. ചൈനാ ടുഡേ പറയുന്നതനുസരിച്ച്‌, ഫലം വളരെ പ്രോത്സാഹജനകമായിരുന്നു. തന്നിമിത്തം, ഡോ. വു ഉറുമ്പിന്റെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള ദീർഘകാല ഗവേഷണത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ അതു തന്റെ പ്രവർത്തന പദ്ധതിയാക്കി. ഉറുമ്പിൽനിന്നുള്ള ഔഷധങ്ങൾ പ്രതിരോധവ്യവസ്ഥ താളംതെറ്റാതിരിക്കാൻ സഹായിക്കുന്നെന്ന്‌ അദ്ദേഹം കരുതുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ഉറുമ്പ്‌ ഒരു ചെറിയ പോഷകസംഭരണ ശാലയാണ്‌. അതിൽ മനുഷ്യശരീരത്തിനാവശ്യമായ 50-ലേറെ പോഷകങ്ങളും 28 അമിനോ അമ്ലങ്ങളും നിരവധി ധാതുക്കളും രാസസംയുക്തങ്ങളും അടങ്ങിയിരിക്കുന്നു.”

“ഓഫീസ്‌ രോഗം”

യൂണിവേഴ്‌സിറ്റി ഓഫ്‌ സെയ്‌നാ പോസ്‌ചർ സെന്ററിന്റെ ഡയറക്ടറായ പ്രൊഫസർ മൗറിട്‌സ്യോ റീച്ചാർഡി നടത്തിയ ഒരു പഠനമനുസരിച്ച്‌, വ്യായാമരഹിത ജീവിതരീതി നിമിത്തം 80-ലധികം ശതമാനം ഇറ്റലിക്കാർ ശരീരനിലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭവിക്കുന്നു. “ഓഫീസ്‌ രോഗ”ത്തിന്റെ പകുതിയിലേറെ ഇരകളും പുറംവേദന, തലവേദന, മനംപിരട്ടൽ, തലചുറ്റൽ, ബാലൻസ്‌ സംബന്ധമായ പ്രശ്‌നങ്ങൾ, രക്തസമ്മർദത്തിലുണ്ടാകുന്ന വ്യതിയാനം, വയറിളക്കം, മലബന്ധം, വൻകുടൽവീക്കം, ഉദരവീക്കം എന്നിവയെക്കുറിച്ചും പരാതിപ്പെടുന്നതായി വർത്തമാനപ്പത്രമായ ഇൽ മെസ്സാജെറോ റിപ്പോർട്ടു ചെയ്യുന്നു. ഈ പ്രശ്‌നങ്ങളെ നേരിടുന്നതിനായി “ജപ്പാൻകാരും ചൈനക്കാരും ഓരോ മണിക്കൂർ ജോലിക്കു ശേഷവും കുറച്ച്‌ ലളിതവ്യായാമം ചെയ്യുന്നു. എന്നാൽ ഞങ്ങൾക്കുള്ളത്‌ കാപ്പിക്കുള്ള ഇടവേള മാത്രം,” റീച്ചാർഡി പറയുന്നു.

ബ്രസീലുകാരായ യുവ വായനക്കാർ

ബ്രസീലിൽ സാക്ഷരതയും വിദ്യാർഥികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്ന വർഷങ്ങളും വർധിക്കുന്നതായി എസാമി എന്ന മാസിക പ്രസ്‌താവിക്കുന്നു. ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജിയോഗ്രഫി ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ പറയുന്നതനുസരിച്ച്‌, ഇനിയും ധാരാളം പുരോഗമിക്കേണ്ടതുണ്ടെങ്കിലും 1991-നും 1995-നും ഇടയ്‌ക്ക്‌ 7 മുതൽ 14 വരെ വയസ്സുള്ളവരിൽ നിരക്ഷരത 36 ശതമാനം കുറഞ്ഞു. 1990-നും 1995-നും ഇടയ്‌ക്ക്‌ സ്‌കൂളിൽ ചെലവഴിച്ച ശരാശരി വർഷം 10 ശതമാനം വർധിച്ചു. ബ്രസീലിലെ യുവാക്കൾക്കിടയിലെ വർധിച്ച വായനാ താത്‌പര്യം, അടുത്തകാലത്ത്‌ റിയോ ഡി ജനീറോയിൽവെച്ചു നടന്ന ഒരു പുസ്‌തക മേളയിൽ സംബന്ധിച്ച വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ ഏതാണ്ട്‌ 40 ശതമാനം വർധനവിൽനിന്നു മനസ്സിലാക്കാവുന്നതാണ്‌. ആ മേളയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്‌—മൊത്തം വിൽപ്പനയുടെ 24 ശതമാനം—യുവജനങ്ങൾക്കുവേണ്ടി എഴുതപ്പെട്ട പുസ്‌തകങ്ങളായിരുന്നുവെന്ന്‌ വർത്തമാനപ്പത്രമായ ഓ എസ്റ്റാഡോ ഡെ സൗൻ പൗളൂ റിപ്പോർട്ടു ചെയ്യുന്നു.

പഞ്ചാബികളും വൃക്കയിലെ കല്ലും

ഇന്ത്യയിലെ പഞ്ചാബിലും ചുറ്റുമുള്ള സംസ്ഥാനങ്ങളിലുമുള്ള ജനങ്ങൾക്കു വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത ലോകത്തിലെ മറ്റേതൊരു ജനസമൂഹത്തെക്കാളും കൂടുതലാണെന്ന്‌ ഇന്ത്യാ ടുഡേ ഇന്റർനാഷണൽ റിപ്പോർട്ടു ചെയ്യുന്നു. എല്ലുമുറിയെ വേലചെയ്യുന്നതിനും പല്ലുമുറിയെ തിന്നുന്നതിനും പഞ്ചാബികൾ പേരുകേട്ടവരാണ്‌. എന്നാൽ പൊള്ളുന്ന വേനൽക്കാല മാസങ്ങളിൽ അവർ മിക്കപ്പോഴും വേണ്ടത്ര വെള്ളം കുടിക്കാറില്ല, ആ റിപ്പോർട്ടു പ്രസ്‌താവിക്കുന്നു. അക്കാരണത്താൽ, ഈയിടെ നടന്ന ഒരു രാജ്യാന്തര മൂത്രവിജ്ഞാനശാസ്‌ത്ര സമ്മേളനത്തിൽ അവരുടെ പ്രദേശം ലോകത്തിലെ “വൃക്കക്കൽ മേഖല” എന്നു വർണിക്കപ്പെട്ടു. അവിടെ വൃക്കയിലെ കല്ലിന്‌ ശരാശരി രണ്ടു സെൻറിമീറ്ററിനും മൂന്നു സെൻറിമീറ്ററിനും [ഏകദേശം ഒരിഞ്ച്‌] ഇടയ്‌ക്ക്‌ വലിപ്പമുണ്ട്‌. അതേസമയം യൂറോപ്പിലും ഐക്യനാടുകളിലും അത്‌ ഒരു സെൻറിമീറ്റർ [അരയിഞ്ചിൽ കുറവ്‌] ആണ്‌. നിസ്സാരമായ വേദന വകവെക്കാതിരിക്കാനും ചികിത്സ നീട്ടിവെക്കാനുമുള്ള മിക്ക ഇന്ത്യക്കാരുടെയും പ്രവണതയുമായി ആ റിപ്പോർട്ട്‌ ഇതിനെ ബന്ധപ്പെടുത്തുന്നു. ആരോഗ്യവാന്മാരായ ആളുകൾ ഓരോ ദിവസവും ഏറ്റവും കുറഞ്ഞത്‌ രണ്ട്‌ ലിറ്റർ വെള്ളം കുടിക്കാൻ മൂത്രവിജ്ഞാനവിദഗ്‌ധർ ശുപാർശചെയ്യുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക