2026 മേയ് 25-31
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനിയായിരിക്ക’
ഉൾക്കാഴ്ച കാണിച്ചാൽ നിങ്ങൾ “വിജയിക്കും”
“എല്ലാ കാര്യത്തിലും ഉൾക്കാഴ്ച കാണിക്കുന്നവൻ വിജയിക്കും.”—സുഭാ. 16:20.
ഉദ്ദേശ്യം
ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളെ വിജയകരമായി നേരിടാൻ ഉൾക്കാഴ്ച കാണിക്കുന്നത് എങ്ങനെ സഹായിക്കുമെന്നു നോക്കും.
1-2. എന്താണ് ഉൾക്കാഴ്ച, അതു നമ്മളെ എങ്ങനെ സഹായിക്കും?
എപ്പോഴെങ്കിലും അർഹിക്കുന്ന ബഹുമാനം കിട്ടാതെപോയതായി നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? പേടി തോന്നുന്ന ഒരു സാഹചര്യത്തിലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഈ സാഹചര്യങ്ങളിലൊന്നും നല്ല രീതിയിൽ പ്രതികരിക്കാൻ അത്ര എളുപ്പമല്ലെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാൽ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ നമ്മളെ സഹായിക്കുന്ന ഒരു ഗുണത്തെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നു; അതാണ് ഉൾക്കാഴ്ച.
2 ഉൾക്കാഴ്ച എന്നത് പുറമേ കാണുന്നതിന് അപ്പുറത്തേക്ക് നോക്കാനുള്ള ഒരാളുടെ കഴിവാണ്. ഒരു കാര്യം എന്തുകൊണ്ടായിരിക്കാം സംഭവിച്ചത്, അല്ലെങ്കിൽ ഒരാൾ ഒരു പ്രത്യേകവിധത്തിൽ ഇടപെട്ടത് എന്തുകൊണ്ടായിരിക്കാം എന്നൊക്കെ മനസ്സിലാക്കാൻ അതു സഹായിക്കും. അങ്ങനെ ഉൾക്കാഴ്ച കാണിക്കുമ്പോൾ ജ്ഞാനത്തോടെയും വകതിരിവോടെയും പ്രവർത്തിക്കാൻ നമുക്കു കഴിയും. ഉദാഹരണത്തിന്, ‘നാവിനെ’ നിയന്ത്രിക്കാനും എപ്പോഴാണ് ‘മിണ്ടാതിരിക്കേണ്ടത്’ എന്നു മനസ്സിലാക്കാനും ഉൾക്കാഴ്ച നമ്മളെ സഹായിക്കും. (സുഭാ. 10:19; സങ്കീ. 4:4) ദേഷ്യം വരുമ്പോൾ അതു നിയന്ത്രിക്കാനും മറ്റുള്ളവരോട് ക്ഷമിക്കാനും അതു സഹായിക്കും. ഇനി, ഉൾക്കാഴ്ചയുള്ള ഒരാൾക്ക് ഉപദേശമോ തിരുത്തലോ സ്വീകരിക്കാനും എളുപ്പമായിരിക്കും. (സുഭാ. 19:20) ഇത്തരത്തിൽ നമ്മൾ ഉൾക്കാഴ്ച കാണിക്കുന്നെങ്കിൽ അത് യഹോവയെ സന്തോഷിപ്പിക്കുമെന്നു മാത്രമല്ല നമുക്കുതന്നെയും നമുക്കു ചുറ്റുമുള്ളവർക്കും പ്രയോജനവും ചെയ്യും. പ്രത്യേകിച്ച്, പെട്ടെന്നു പൊട്ടിത്തെറിക്കാനോ വികാരങ്ങൾ നിയന്ത്രിക്കാനോ ബുദ്ധിമുട്ടു തോന്നുന്ന സാഹചര്യങ്ങളിൽ ഈ ഗുണം കൂടുതൽ ഉപകാരപ്പെടും. ഉൾക്കാഴ്ച എങ്ങനെയാണ് താഴ്മയോടിരിക്കാനും ശാന്തത കൈവിടാതിരിക്കാനും യഹോവയിൽ പൂർണമായി ആശ്രയിക്കാനും സഹായിക്കുന്നതെന്ന് മൂന്നു ബൈബിൾ ഉദാഹരണങ്ങളിലൂടെ നമുക്ക് ഇപ്പോൾ നോക്കാം.
അഹങ്കാരം ഒഴിവാക്കുക, താഴ്മ കാണിക്കുക
3. ആരായിരുന്നു നയമാൻ?
3 നമ്മൾ ശരിക്കും വിജയിക്കണമെങ്കിൽ അഹങ്കാരം ഒഴിവാക്കേണ്ടതുണ്ട്. (1 പത്രോ. 5:5) ഉൾക്കാഴ്ച അതിനു സഹായിക്കും. എങ്ങനെ? നയമാന്റെ മാതൃക നോക്കുക. ഇസ്രായേലിന് വടക്കുള്ള സിറിയ എന്ന രാജ്യത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. നയമാൻ ഒരു പ്രമുഖ വ്യക്തിയായിരുന്നു, സിറിയൻ സൈന്യത്തിന്റെ അധിപൻ. എന്നാൽ അദ്ദേഹം കുഷ്ഠരോഗത്താൽ വല്ലാതെ കഷ്ടപ്പെടുകയായിരുന്നു.—2 രാജാ. 5:1.
4. അടിമപ്പെൺകുട്ടിയുടെ വാക്കുകളോട് നയമാൻ പ്രതികരിച്ച വിധം അദ്ദേഹം ജ്ഞാനിയാണെന്ന് കാണിച്ചത് എങ്ങനെ?
4 നയമാന്റെ ഭാര്യക്ക് സഹായത്തിനായി ഇസ്രായേല്യയായ ഒരു അടിമപ്പെൺകുട്ടി ഉണ്ടായിരുന്നു. നയമാന്റെ രോഗം മാറ്റാൻ കഴിവുള്ള ഒരു പ്രവാചകൻ ഇസ്രായേലിൽ ഉണ്ടെന്ന് ആ പെൺകുട്ടി നയമാന്റെ ഭാര്യയോട് പറഞ്ഞു. (2 രാജാ. 5:2, 3) എന്നാൽ അതു കേട്ടപ്പോൾ ‘ശത്രുരാജ്യത്തുനിന്ന് വന്ന നിസ്സാരയായ ഈ അടിമപ്പെൺകുട്ടി എനിക്കു ഗുണം ചെയ്യുന്ന എന്തു കാര്യം പറയാനാണ്’ എന്നു വേണമെങ്കിൽ നയമാന് ചിന്തിക്കാമായിരുന്നു. പക്ഷേ അവളുടെ വാക്കുകൾ അഹങ്കാരത്തോടെ തള്ളിക്കളയുന്നതിനു പകരം നയമാൻ അതെക്കുറിച്ച് ചിന്തിച്ചു, താഴ്മയോടെ ആ വാക്കുകൾ ഗൗരവമായി എടുത്തു. തന്റെ രോഗം മാറുന്നതിനായി ഇസ്രായേലിലേക്കു പോകാൻ സിറിയൻ രാജാവിൽനിന്ന് അദ്ദേഹം അനുവാദവും വാങ്ങി.—2 രാജാ. 5:4, 5.
5. ഇസ്രായേലിൽ എത്തിയപ്പോൾ നയമാന് എന്താണ് സംഭവിച്ചത്?
5 തന്റെ കുഷ്ഠം സുഖപ്പെടുമെന്ന പ്രതീക്ഷയോടെ നയമാൻ ഇസ്രായേൽ രാജാവായ യഹോരാമിന്റെ കൊട്ടാരത്തിലെത്തി. എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ, സിറിയൻ രാജാവ് താനുമായി വഴക്കിനുവരാൻ ശ്രമിക്കുകയാണെന്ന് യഹോരാം ചിന്തിച്ചു. എലീശ പ്രവാചകൻ അതെക്കുറിച്ച് കേട്ടപ്പോൾ നയമാനെ തന്റെ അടുത്തേക്ക് അയയ്ക്കാൻ രാജാവിനോടു പറഞ്ഞു. (2 രാജാ. 5:6-9) എന്നാൽ നയമാൻ പ്രതീക്ഷിച്ചതുപോലെയൊന്നുമല്ല പിന്നീട് കാര്യങ്ങൾ നടന്നത്. നയമാനെ സ്വീകരിക്കാനോ അദ്ദേഹത്തോട് സംസാരിക്കാനോ എലീശ പ്രവാചകൻ വീടിന് പുറത്തേക്കുപോലും വന്നില്ല. പകരം സുഖപ്പെടുന്നതിനായി നയമാൻ എന്താണ് ചെയ്യേണ്ടതെന്ന് ഒരു ദൂതനെ അയച്ചുകൊണ്ട് പറയുക മാത്രമാണ് ചെയ്തത്.—2 രാജാ. 5:10.
6. (എ) ദൂതന്റെ നിർദേശങ്ങളോട് നയമാൻ അഹങ്കാരത്തോടെ പ്രതികരിച്ചത് എന്തുകൊണ്ടായിരിക്കാം? (ബി) നയമാന്റെ ഭൃത്യന്മാർ ഉൾക്കാഴ്ച കാണിച്ചത് എങ്ങനെ, എന്തായിരുന്നു ഫലം? (2 രാജാക്കന്മാർ 5:13, 14)
6 നയമാൻ ആദ്യം എലീശയുടെ ദൂതൻ പറഞ്ഞ കാര്യങ്ങളോട് നല്ല രീതിയിലല്ല പ്രതികരിച്ചത്. അദ്ദേഹം ‘ദേഷ്യം സഹിക്കാൻ വയ്യാതെ തിരികെ പോയി.’ (2 രാജാ. 5:11, 12) എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്? ഉയർന്ന ഒരു സൈനിക ഉദ്യോഗസ്ഥനായ തനിക്ക് കിട്ടേണ്ട ബഹുമാനം എലീശ തന്നില്ല എന്ന് അദ്ദേഹം ചിന്തിച്ചുകാണും. കൂടാതെ എലീശയുടെ നിർദേശങ്ങൾ കേട്ടപ്പോൾ അതു സിറിയയോടുള്ള അനാദരവായും അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാകും. എന്തുതന്നെയാണെങ്കിലും സുഖപ്പെടാനുള്ള ആഗ്രഹം വേണ്ടെന്നുവെച്ച് അദ്ദേഹം വീട്ടിലേക്കു തിരികെപ്പോകാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഉൾക്കാഴ്ച കാണിച്ചുകൊണ്ട് ഒന്നുകൂടി ചിന്തിക്കാൻ അദ്ദേഹത്തോടു യാചിച്ചു. അപ്പോൾ നയമാൻ തന്റെ അഹങ്കാരം മാറ്റിവെച്ച് എലീശയുടെ നിർദേശങ്ങൾ താഴ്മയോടെ അനുസരിച്ചു. അങ്ങനെ അദ്ദേഹം സുഖപ്പെടുകയും ചെയ്തു!—2 രാജാക്കന്മാർ 5:13, 14 വായിക്കുക.
7. നയമാന്റെ അനുഭവത്തിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്? (സുഭാഷിതങ്ങൾ 22:4) (ചിത്രങ്ങളും കാണുക.)
7 നമുക്ക് എന്തു പഠിക്കാം? നമ്മൾ ഒരു കാര്യത്തെ വീക്ഷിക്കുന്ന വിധം എപ്പോഴും ശരിയായിരിക്കണമെന്നില്ല. അതുകൊണ്ട് നമ്മൾ ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് നന്നായി ചിന്തിച്ചുകൊണ്ട് ഉൾക്കാഴ്ച കാണിക്കണം. നമ്മുടെ തീരുമാനങ്ങളെ നിയന്ത്രിക്കാൻ വികാരങ്ങളെ അനുവദിക്കാതിരിക്കുമ്പോഴും നമ്മൾ ഉൾക്കാഴ്ച കാണിക്കുകയായിരിക്കും. ഇനി താഴ്മയോടെയിരിക്കാനും ഉൾക്കാഴ്ച ഒരാളെ സഹായിക്കും. എന്നു പറഞ്ഞാൽ, നമുക്ക് എല്ലാ കാര്യങ്ങളും അറിയില്ലെന്ന് നമ്മൾ അംഗീകരിക്കും. ചിലപ്പോൾ ഒരു കാര്യം നന്നായി മനസ്സിലാക്കാൻ നമുക്കു മറ്റുള്ളവരുടെ, പ്രത്യേകിച്ച് യഹോവയുടെ സഹായം വേണ്ടിവന്നേക്കാം. നയമാൻ അതുവരെ യഹോവയുടെ ഒരു ആരാധകനല്ലായിരുന്നു. എന്നിട്ടും ഇസ്രായേല്യയായ അടിമപ്പെൺകുട്ടിയുടെയും തന്റെ ഭൃത്യന്മാരുടെയും, ഏറ്റവും പ്രധാനമായി യഹോവയുടെ പ്രതിനിധിയായ എലീശയുടെയും വാക്കുകൾ താഴ്മയോടെ ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം ഒരു പരിധിവരെ ഉൾക്കാഴ്ച കാണിച്ചു. നയമാന് തന്റെ അഹങ്കാരം മാറ്റിവെക്കാൻ കഴിഞ്ഞു. അങ്ങനെ വിജയത്തിലേക്കു നയിക്കുന്ന ഒരു തീരുമാനമെടുക്കാനും അദ്ദേഹത്തിനായി. അതുകൊണ്ട് നമ്മൾ ഒരു കാര്യം പറയുന്നതിനോ ചെയ്യുന്നതിനോ മുമ്പ് ഒന്നു നിറുത്തി ചിന്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നമുക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരു ഉപദേശം ഒരാൾ ബൈബിളിൽനിന്ന് കാണിച്ചുതരുകയോ അല്ലെങ്കിൽ നമുക്കു പൂർണമായും മനസ്സിലാകാത്ത ഒരു നിർദേശം ലഭിക്കുകയോ ചെയ്യുന്നെന്നിരിക്കട്ടെ. നമ്മൾ അതിനോടു പ്രതികരിക്കാൻപോകുന്ന വിധം നമ്മുടെ ഉള്ളിൽ താഴ്മയുണ്ടെന്നാണോ അഹങ്കാരമുണ്ടെന്നാണോ കാണിക്കുക എന്ന് ഒന്നു ചിന്തിക്കാനാകും.—സുഭാഷിതങ്ങൾ 22:4 വായിക്കുക.
നമുക്ക് ഒരു ഉപദേശം കിട്ടുമ്പോഴോ മറ്റുള്ളവർ ഒരു പ്രശ്നം പറയുമ്പോഴോ ദൈവത്തിന്റെ സംഘടനയിൽനിന്ന് ഒരു നിർദേശം ലഭിക്കുമ്പോഴോ നമ്മൾ നയമാനെപ്പോലെ താഴ്മയോടെ ശ്രദ്ധിക്കണം (7-ാം ഖണ്ഡിക കാണുക)
ദേഷ്യം ഒഴിവാക്കുക, ശാന്തത കാണിക്കുക
8. ശാന്തതയോടിരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നുന്നത് എപ്പോഴായിരിക്കാം?
8 നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ടാകുമ്പോൾ ദേഷ്യത്തോടെ പ്രതികരിക്കുന്നതിനു പകരം ശാന്തരായിരിക്കാൻ ഉൾക്കാഴ്ച നമ്മളെ സഹായിക്കും. എന്നാൽ അത് എപ്പോഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്. കാരണം മറ്റുള്ളവർ നമ്മളോട് ദയയില്ലാതെ സംസാരിക്കുമ്പോഴോ അനീതിയോടെ പെരുമാറുമ്പോഴോ നമുക്കു വിഷമം തോന്നിയേക്കാം. (എഫെ. 4:26) ദാവീദും അബീഗയിലും സംഘർഷം നിറഞ്ഞ ഒരു സാഹചര്യത്തിൽ എങ്ങനെയാണ് ഉൾക്കാഴ്ച കാണിച്ചതെന്ന് നമുക്കു നോക്കാം.
9. ദാവീദിന്റെ അപേക്ഷയോട് നാബാൽ പ്രതികരിച്ചത് എങ്ങനെയാണ്?
9 ഇതാണ് സാഹചര്യം: ദാവീദും കൂടെയുള്ളവരും പാരാൻ വിജനഭൂമിയിൽ അഭയാർഥികളായി കഴിയുകയാണ്. (1 ശമു. 25:1) അവിടെയായിരുന്നപ്പോൾ നാബാൽ എന്നൊരു ധനികനായ വ്യക്തിയുടെ ആട്ടിൻപറ്റത്തെയും ഇടയന്മാരെയും അവർ സംരക്ഷിക്കുമായിരുന്നു. (1 ശമു. 25:15, 16) അങ്ങനെയിരിക്കെ ആടുകളുടെ രോമം കത്രിക്കുന്ന സമയം വന്നപ്പോൾ നാബാലിനെ ആശംസ അറിയിക്കാനും ആദരവോടെ കുറച്ച് ഭക്ഷണം ചോദിക്കാനും വേണ്ടി ദാവീദ് തന്റെ കൂടെയുള്ള പുരുഷന്മാരെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചു. (1 ശമു. 25:6-8) എന്നാൽ ദാവീദും പുരുഷന്മാരും തനിക്കു ചെയ്തുതന്ന ഉപകാരത്തോട് നാബാൽ ഒരു നന്ദിയും കാണിച്ചില്ല. പകരം അയാൾ വന്നവരോട് വളരെ പരുഷമായി ഇടപെട്ടു. ദാവീദിനെയും കൂടെയുള്ളവരെയും അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകപോലും ചെയ്തു.—1 ശമു. 25:10, 11.
10. ദാവീദും അബീഗയിലും എങ്ങനെയാണ് ഉൾക്കാഴ്ച കാണിച്ചത്? (1 ശമുവേൽ 25:32, 33) (ചിത്രവും കാണുക.)
10 നിങ്ങളായിരുന്നു ദാവീദിന്റെ സ്ഥാനത്തെങ്കിൽ നിങ്ങൾക്ക് അപ്പോൾ എന്തു തോന്നുമായിരുന്നു? ദാവീദിന് വളരെയധികം ദേഷ്യം തോന്നിയതിൽ അത്ഭുതമൊന്നുമില്ല. ശരിക്കും പറഞ്ഞാൽ നാബാലിനെ കൊല്ലാനുള്ള ദേഷ്യം ദാവീദിനുണ്ടായിരുന്നു. (1 ശമു. 25:13, 21, 22) അതുതന്നെ ചെയ്യാൻ ദാവീദ് പോകുമ്പോഴാണ് നാബാലിന്റെ വിവേകമുള്ള ഭാര്യ അബീഗയിൽ ദാവീദിനെ തടഞ്ഞത്. എങ്ങനെയാണ് അബീഗയിൽ ഉൾക്കാഴ്ച കാണിച്ചത്? അങ്ങേയറ്റം ദേഷ്യത്തോടെ ദാവീദ് പ്രതികരിച്ചെങ്കിലും അദ്ദേഹം ശരിക്കും നല്ലൊരു മനുഷ്യനാണെന്ന് അവൾ മനസ്സിലാക്കി. അതുകൊണ്ട് അബീഗയിൽ ഉദാരമായി സമ്മാനങ്ങൾ കൊടുക്കുകയും താഴ്മയോടെ ചില നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് ദാവീദിന്റെ ദേഷ്യം തണുപ്പിക്കാൻ ശ്രമിച്ചു. (1 ശമു. 25:18, 23-31) ദാവീദും ഉൾക്കാഴ്ച കാണിച്ചു. യഹോവയുടെ വീക്ഷണമാണ് അബീഗയിലിന്റെ വാക്കുകളിൽ കാണുന്നതെന്ന് ദാവീദ് മനസ്സിലാക്കി. അങ്ങനെ ആ വാക്കുകൾക്ക് ശ്രദ്ധ കൊടുത്തതുകൊണ്ട് ദാവീദിനു ശാന്തനാകാനും ഗുരുതരമായ ഒരു തെറ്റ് ഒഴിവാക്കാനും കഴിഞ്ഞു.—1 ശമുവേൽ 25:32, 33 വായിക്കുക.
സംഘർഷം നിറഞ്ഞ ഒരു സാഹചര്യത്തിൽ ദാവീദും അബീഗയിലും ഉൾക്കാഴ്ച കാണിച്ചതുകൊണ്ട് ഒരു ദുരന്തം ഒഴിവാക്കാനായി (10-ാം ഖണ്ഡിക കാണുക)
11. ദേഷ്യം തോന്നുന്ന സാഹചര്യത്തിൽ ഉൾക്കാഴ്ച കാണിക്കുന്നത് നമ്മളെ എങ്ങനെ സഹായിക്കും? (സുഭാഷിതങ്ങൾ 19:11)
11 നമുക്ക് എന്തു പഠിക്കാം? ദേഷ്യം തോന്നാൻ ന്യായമായ കാരണങ്ങൾ ഉള്ളപ്പോഴും ശാന്തമായി പ്രതികരിക്കാൻ ഉൾക്കാഴ്ച സഹായിക്കും. ദേഷ്യത്തോടെയുള്ള നമ്മുടെ വാക്കുകളും പ്രവൃത്തികളും കാരണമുണ്ടായേക്കാവുന്ന കുഴപ്പങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയുള്ള ഒരാൾ ചിന്തിക്കും. (സുഭാഷിതങ്ങൾ 19:11 വായിക്കുക.) യഹോവയുടെ ചിന്ത എന്താണെന്ന് ദാവീദിനെ ഓർമിപ്പിച്ചപ്പോൾ അദ്ദേഹത്തിനു തന്റെ ദേഷ്യം നിയന്ത്രിക്കാനായി. നിങ്ങൾക്കും ഒരു സാഹചര്യത്തിൽ അസ്വസ്ഥതയോ ദേഷ്യമോ ഉണ്ടാകുന്നെങ്കിൽ ചിന്തിക്കാതെ പെട്ടെന്ന് പ്രതികരിക്കാൻ തോന്നിയാലും അങ്ങനെ ചെയ്യരുത്. (യാക്കോ. 1:19) യഹോവയോട് പ്രാർഥിക്കുക. എന്നിട്ട് ആ കാര്യത്തിൽ യഹോവയുടെ ചിന്ത എന്താണെന്ന് മനസ്സിലാക്കാൻ സമയമെടുക്കുക. അതു ശാന്തരായിരിക്കാൻ നിങ്ങളെ സഹായിച്ചേക്കും.
12. ഉൾക്കാഴ്ച കാണിക്കാനും ശാന്തരായിരിക്കാനും മറ്റുള്ളവർക്കു നമ്മളെ എങ്ങനെ സഹായിക്കാനാകും?
12 യഹോവയുടെ ചിന്ത മനസ്സിലാക്കാൻ ദാവീദിനെ സഹായിക്കുന്നതിന് യഹോവ അബീഗയിലിനെ ഉപയോഗിച്ചു. ഒരു കാര്യത്തെ ഉൾക്കാഴ്ചയോടെ കാണാൻ നമ്മളെ സഹായിക്കുന്നതിനും യഹോവയ്ക്കു മറ്റുള്ളവരെ ഉപയോഗിക്കാനാകും. അതുകൊണ്ട് നമ്മളെ ദേഷ്യംപിടിപ്പിക്കുന്ന ഒരു സംഭവം നടന്നാൽ അതിനോടു പ്രതികരിക്കുന്നതിനു മുമ്പ് പക്വതയുള്ള ഒരു ക്രിസ്ത്യാനിയോട് സംസാരിക്കുന്നതു നല്ലതായിരിക്കും. യഹോവയുടെ വീക്ഷണം എന്താണെന്നു മനസ്സിലാക്കാൻ ആ വ്യക്തിക്കു നിങ്ങളെ സഹായിക്കാനായേക്കും. (സുഭാ. 12:15; 20:18) ഇനി, നമ്മുടെ ഒരു സുഹൃത്ത് അത്തരമൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ നമുക്ക് അബീഗയിലിനെ അനുകരിക്കാനാകുമോ? ആ വിഷയത്തിൽ യഹോവയുടെ വീക്ഷണം മനസ്സിലാക്കാൻ നമുക്ക് ആ സുഹൃത്തിനെ സഹായിക്കാനാകുമോ? ഉൾക്കാഴ്ച കാണിക്കാനും ശാന്തരായിരിക്കാനും നമ്മൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ യഹോവ ആ ശ്രമങ്ങളെ ഉറപ്പായും അനുഗ്രഹിക്കും.
പേടി ഒഴിവാക്കുക, യഹോവയിൽ ആശ്രയിക്കുക
13. പേടി തോന്നുമ്പോൾ ഉൾക്കാഴ്ച നമ്മളെ എങ്ങനെയാണ് സഹായിക്കുന്നത്?
13 ചിലപ്പോഴൊക്കെ പേടി തോന്നുന്ന സാഹചര്യങ്ങൾ നമുക്കു നേരിടേണ്ടിവന്നേക്കാം. എന്നാൽ അതെല്ലാം യഹോവയുടെ മഹത്തായ ശക്തിയുമായി താരതമ്യം ചെയ്യുമ്പോൾ എത്ര നിസ്സാരമാണെന്നു മനസ്സിലാക്കാൻ ഉൾക്കാഴ്ച നമ്മളെ സഹായിക്കും. (സങ്കീ. 27:1) ഏതൊരു സാഹചര്യത്തെയും നേരിടാൻ, അത് എത്ര പ്രതീക്ഷയറ്റതാണെന്ന് തോന്നിയാലും അതിനെ മറികടക്കാൻ യഹോവയ്ക്കു സഹായിക്കാനാകും. യോന പ്രവാചകന്റെ ജീവിതം അതാണ് നമ്മളെ പഠിപ്പിക്കുന്നത്. അദ്ദേഹം ഒരു ആത്മീയമനുഷ്യൻ ആയിരുന്നു. പക്ഷേ ബുദ്ധിമുട്ടുള്ള ഒരു നിയമനം കിട്ടിയപ്പോൾ അതിൽ വിജയിക്കാൻ അദ്ദേഹം കൂടുതൽ ഉൾക്കാഴ്ച കാണിക്കേണ്ടതുണ്ടായിരുന്നു.
14. യഹോവ കൊടുത്ത നിയമനം സ്വീകരിക്കാൻ യോനയ്ക്ക് പേടി തോന്നിയത് എന്തുകൊണ്ടായിരിക്കാം?
14 പേടി തോന്നുന്ന ഒരു നിയമനം യോനയ്ക്ക് യഹോവയിൽനിന്ന് കിട്ടി. നിനെവെയിലേക്ക് ചെന്ന് അവിടെയുള്ളവരെ ന്യായവിധി സന്ദേശം അറിയിക്കുക എന്നതായിരുന്നു അത്. (യോന 1:1, 2) ആ നിയമനം നിങ്ങൾക്കാണ് കിട്ടിയിരുന്നതെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? ഇസ്രായേലിൽനിന്ന് അസീറിയൻ നഗരമായ നിനെവെയിൽ എത്താൻ ഏതാണ്ട് ഒരു മാസം നടക്കേണ്ടിവരും. ഇനി, അക്രമത്തിനും ക്രൂരതയ്ക്കും പേരുകേട്ടവരായിരുന്നു അസീറിയക്കാർ. ‘രക്തച്ചൊരിച്ചിലിന്റെ നഗരം’ എന്നുപോലും നിനെവെയെ വിളിച്ചിട്ടുണ്ട്. (നഹൂം 3:1, 7) അതുകൊണ്ടായിരിക്കാം ആ നിയമനം സ്വീകരിക്കുന്നതിനു പകരം ഓടിപ്പോകാൻ യോന തീരുമാനിച്ചത്.—യോന 1:3.
15. യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ യോനയ്ക്ക് എങ്ങനെയാണ് കഴിഞ്ഞത്? (യോന 2:6-9)
15 ഒരു കപ്പൽ കയറി നിനെവെയിൽനിന്ന് ദൂരെപ്പോകാൻ ശ്രമിച്ച യോനയുടെ ജീവൻ അപകടത്തിലായി. എന്നാൽ യഹോവ യോനയെ അത്ഭുതകരമായി രക്ഷിച്ചുകൊണ്ട് തന്റെ മഹാശക്തി അദ്ദേഹത്തെ ഓർമിപ്പിച്ചു. (യോന 1:15, 17) അങ്ങനെ യോന ഒരു പാഠം പഠിച്ചു. തന്റെ നിയമനത്തിലെ പേടിപ്പെടുത്തുന്ന വശങ്ങളിലേക്കല്ല, ഏതൊരു അപകടത്തിൽനിന്നും തന്നെ രക്ഷിക്കാൻ കഴിവുള്ള യഹോവയിലേക്കു നോക്കാൻ യോനയ്ക്കു കഴിഞ്ഞു. (യോന 2:6-9 വായിക്കുക.) അതുകൊണ്ടുതന്നെ യഹോവ വീണ്ടും ഒരു അവസരം കൊടുത്തപ്പോൾ യോന മടിച്ചുനിൽക്കാതെ ആ നിയമനം സ്വീകരിച്ചു. യോന നിനെവെയിലേക്കു പോയി. അവിടെ അദ്ദേഹത്തിന്റെ പ്രവർത്തനം വലിയൊരു വിജയമായിരുന്നു.—യോന 3:5.
16. പേടി തോന്നുന്ന സാഹചര്യങ്ങളിൽ ഉൾക്കാഴ്ച നമ്മളെ എങ്ങനെ സഹായിക്കും? (സുഭാഷിതങ്ങൾ 29:25) (ചിത്രങ്ങളും കാണുക.)
16 നമുക്ക് എന്തു പഠിക്കാം? മനുഷ്യരോടുള്ള പേടി യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മളെ പിന്നോട്ടു വലിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. (സുഭാഷിതങ്ങൾ 29:25 വായിക്കുക.) തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് യോന ഉൾക്കാഴ്ച കാണിച്ചപ്പോൾ നിയമനത്തിലെ ബുദ്ധിമുട്ടുകളിലേക്കു നോക്കുന്നതിനു പകരം സഹായിക്കാനുള്ള യഹോവയുടെ ശക്തിയിലേക്കാണ് താൻ നോക്കേണ്ടതെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഇതുപോലെതന്നെ നമ്മളും മുൻകാലങ്ങളിൽ യഹോവ നമ്മളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തതിനെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ പേടിയെ മറികടക്കാൻ നമുക്കും കഴിയും. അതുപോലെ സഹോദരീസഹോദരന്മാരുടെ മാതൃകകളെക്കുറിച്ചും ഓർക്കാനാകും. പേടി തോന്നുന്ന സാഹചര്യങ്ങൾ നേരിട്ടപ്പോഴോ ബുദ്ധിമുട്ടുള്ള ഒരു നിയമനം കിട്ടിയപ്പോഴോ അവർ യഹോവയിൽ ആശ്രയിച്ചുകൊണ്ട് വിജയകരമായി അതിനെ എങ്ങനെയാണ് നേരിട്ടതെന്നു നമുക്കു ചിന്തിക്കാനാകും.a (എബ്രാ. 13:6) അങ്ങനെ യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ടും മറ്റുള്ളവരെ അതിനു സഹായിച്ചുകൊണ്ടും നമുക്ക് ഉൾക്കാഴ്ച കാണിക്കാം.
ദൈവത്തിന്റെ നിർദേശം അംഗീകരിക്കാനും ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ വിജയിക്കാനും ഉൾക്കാഴ്ച നമ്മളെ സഹായിക്കുമെന്ന് യോനയുടെ ജീവിതം പഠിപ്പിക്കുന്നു (16-ാം ഖണ്ഡിക കാണുക)
ഉൾക്കാഴ്ച നേടുക, അതു കാത്തുസൂക്ഷിക്കുക
17. നമുക്ക് എങ്ങനെ കൂടുതൽ ഉൾക്കാഴ്ച നേടാം?
17 നമ്മൾ പഠിച്ചതുപോലെ, ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളെ വിജയകരമായി നേരിടാൻ ഉൾക്കാഴ്ച നമ്മളെ സഹായിക്കും. എങ്ങനെ നമുക്ക് കൂടുതൽ ഉൾക്കാഴ്ച നേടാനാകും? യഹോവയാണ് ഉൾക്കാഴ്ചയുടെ ഏറ്റവും വലിയ ഉറവിടം. ദൈവം അത് തന്റെ വചനത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും തന്റെ ആരാധകർക്കു കൊടുക്കുന്നു. (നെഹ. 9:20; സങ്കീ. 32:8) നല്ല തീരുമാനങ്ങളെടുക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും സഹായിക്കുന്ന നല്ല ഉപദേശങ്ങൾ യഹോവ തന്നിട്ടുണ്ട്. (സങ്കീ. 119:97-101) അതുകൊണ്ട് ബൈബിൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ പരിശോധിക്കുകയും യഹോവയോടു പരിശുദ്ധാത്മാവിനായി പ്രാർഥിക്കുകയും ചെയ്യുമ്പോൾ നമുക്ക് ഉൾക്കാഴ്ച നേടാനാകും. അങ്ങനെ ഓരോ സാഹചര്യത്തെയും യഹോവ കാണുന്നതുപോലെ കാണാനും ആ സമയത്ത് നമ്മൾ എന്തു ചെയ്യാനാണോ യഹോവ പ്രതീക്ഷിക്കുന്നത് അതുപോലെ ചെയ്യാനും നമുക്കാകും.—സുഭാ. 21:11, അടിക്കുറിപ്പ്.
18. നിങ്ങൾ എന്തു ചെയ്യാനാണ് തീരുമാനിച്ചുറച്ചിരിക്കുന്നത്?
18 യഹോവയോടു നമുക്ക് ഉൾക്കാഴ്ചക്കായി ചോദിച്ചുകൊണ്ടിരിക്കാം. തുടർന്നും അതിനെ വളരെ മൂല്യമുള്ള ഒന്നായി കാണാം. (സങ്കീ. 14:2) അങ്ങനെ ചെയ്യുന്നെങ്കിൽ “ഉൾക്കാഴ്ചയുടെ വഴിയിൽനിന്ന്” നമ്മൾ മാറിപ്പോകില്ല. (സുഭാ. 21:16) പകരം എല്ലാ സമയത്തും എല്ലാ സാഹചര്യത്തിലും ഉൾക്കാഴ്ച കാണിക്കാൻ നമ്മൾ തീരുമാനിച്ചുറയ്ക്കും. അപ്പോൾ നമുക്ക് ‘വിജയിക്കാനാകും!’
ഗീതം 42 ദൈവദാസന്റെ പ്രാർഥന
a ഉദാഹരണത്തിന്, JW ലൈബ്രറിയിലോ jw.org-ലോ “യഹോവയുടെ സാക്ഷികളുടെ ജീവിതകഥകൾ” എന്ന ലേഖനപരമ്പരയ്ക്കു കീഴിലെ ജോർജി പോർചൂല്യന്റെ അനുഭവം കാണുക.