പഠനലേഖനം 50
ഗീതം 48 എന്നും യഹോവയോടൊപ്പം നടക്കാം
യഹോവയുടെ താഴ്മ അനുകരിക്കുക
“പ്രിയമക്കളായി ദൈവത്തെ അനുകരിക്കുക.”—എഫെ. 5:1.
ഉദ്ദേശ്യം
യഹോവയുടെ താഴ്മ അനുകരിക്കാനാകുന്ന നാലു വിധങ്ങൾ പഠിക്കും.
1. യഹോവയുടെ താഴ്മ നമ്മളെ അത്ഭുതപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?
അധികാരത്തിലിരിക്കുന്ന ആളുകളെ കാണുമ്പോൾ അവർക്കു താഴ്മയുള്ളതായി നിങ്ങൾക്കു തോന്നാറുണ്ടോ? ഒരുപക്ഷേ ഇല്ല എന്നായിരിക്കും നിങ്ങളുടെ ഉത്തരം. എന്നാൽ അത്യുന്നതനാണെങ്കിലും യഹോവ താഴ്മയുള്ളവനാണ്. (സങ്കീ. 113:5-8) യഹോവയെപ്പോലെ താഴ്മയുള്ള വേറെ ആരുമില്ല. അഹങ്കാരത്തിന്റെ ഒരു കണികപോലും ദൈവത്തിൽ കണ്ടെത്താനാകില്ല. അങ്ങനെയെങ്കിൽ യഹോവയുടെ മനോഹരമായ വ്യക്തിത്വത്തിന്റെ നാലു വശങ്ങളും അതു താഴ്മയുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്നും നമുക്കു നോക്കാം. യേശു പിതാവിന്റെ താഴ്മ അനുകരിച്ചത് എങ്ങനെയാണെന്നും നമ്മൾ പഠിക്കും. ഇതെക്കുറിച്ചെല്ലാം ചിന്തിക്കുന്നത് യഹോവയോടു കൂടുതൽ അടുക്കാനും ദൈവത്തിന്റെ താഴ്മ കൂടുതൽക്കൂടുതൽ അനുകരിക്കാനും നമ്മളെ സഹായിക്കും.
യഹോവയെ സമീപിക്കാൻ എളുപ്പമാണ്
2. സങ്കീർത്തനം 62:8 യഹോവയെക്കുറിച്ച് എന്താണു നമ്മളെ പഠിപ്പിക്കുന്നത്? (ചിത്രവും കാണുക.)
2 അഹങ്കാരം ഉള്ളവരെ സമീപിക്കാൻ പൊതുവേ അത്ര എളുപ്പമല്ല. ഞാൻ എന്ന ഭാവം കാരണം അവർ ആളുകളോട് ദയയില്ലാതെ ആയിരിക്കും ഇടപെടുന്നത്. അതുകൊണ്ടുതന്നെ നമുക്ക് അവരുടെ അടുത്തേക്കു പോകാൻപോലും തോന്നില്ല. എന്നാൽ യഹോവ എത്ര വ്യത്യസ്തനാണ്! നമ്മുടെ സ്വർഗീയ പിതാവിനു താഴ്മയുള്ളതുകൊണ്ട്, തന്നെ സമീപിക്കാനും നമ്മുടെ മനസ്സിലുള്ള ഭാരപ്പെടുത്തുന്ന ചിന്തകൾ എല്ലാം തുറന്നുപറയാനും യഹോവ നമ്മളെ ക്ഷണിക്കുന്നു. (സങ്കീർത്തനം 62:8 വായിക്കുക.) തന്റെ മക്കളുടെ ചിന്തകളും വിഷമങ്ങളും കേൾക്കാൻ സ്നേഹമുള്ള ഒരു പിതാവ് എത്രയധികം ആഗ്രഹിക്കുന്നുണ്ടെന്നു നമുക്ക് അറിയാം. തന്റെ ആരാധകരുടെ പ്രാർഥനകൾ കേൾക്കാൻ യഹോവയ്ക്കും ഇതേ ആഗ്രഹമാണുള്ളത്. അത്തരം ചില പ്രാർഥനകൾ യഹോവ ബൈബിളിൽ രേഖപ്പെടുത്തിവെക്കുകപോലും ചെയ്തു. യഹോവ തന്റെ ദാസരുടെ പ്രാർഥനകൾ വളരെയധികം വിലമതിക്കുന്നെന്നും ആ പ്രാർഥനകൾ കേൾക്കാൻ ആഗ്രഹിക്കുന്നെന്നും ആണ് അതു കാണിക്കുന്നത്. (യോശു. 10:12-14; 1 ശമു. 1:10-18) എന്നാൽ ചില കാരണങ്ങളാൽ നമുക്ക് യഹോവയെ സമീപിക്കാൻ അർഹതയില്ലെന്നു തോന്നുന്നെങ്കിലോ?
കളിക്കുന്നതിനിടെ പൂച്ചട്ടി പൊട്ടിച്ച തന്റെ മകന് പറയാനുള്ളത്, യഹോവയെ അനുകരിച്ചുകൊണ്ട് ഒരു പിതാവ് താഴ്മയോടെ കേൾക്കുന്നു (2-ാം ഖണ്ഡിക കാണുക)
3. നമ്മൾ പതിവായി തന്നോടു പ്രാർഥിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
3 യഹോവയുടെ സ്നേഹത്തിന് അർഹതയില്ലെന്നു തോന്നുമ്പോൾപ്പോലും നമുക്കു പ്രാർഥനയിൽ ദൈവത്തെ സമീപിക്കാനാകും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ധൂർത്തപുത്രനെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയിൽ, യേശു യഹോവയെ ആർദ്രസ്നേഹം കാണിക്കുന്ന ഒരു പിതാവിനോടാണ് ഉപമിച്ചത്. ആ മകൻ പശ്ചാത്തപിച്ചെങ്കിലും വീട്ടിലേക്കു തിരിച്ച് ചെല്ലാനുള്ള അർഹത തനിക്കില്ലെന്ന് അവനു തോന്നി. എന്നാൽ മകനെ കണ്ട ഉടൻ ആ പിതാവ് എന്താണു ചെയ്തത്? അദ്ദേഹം “ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ ചുംബിച്ചു.” (ലൂക്കോ. 15:17-20) യഹോവയും ആ പിതാവിനെപ്പോലെയാണ്. കുറ്റബോധമോ വിഷമങ്ങളോ കാരണം ഭാരപ്പെട്ട്, ഹൃദയം തകർന്നിരിക്കുന്നവർ പ്രാർഥിക്കുന്ന നിമിഷംതന്നെ അവർക്കു പൂർണശ്രദ്ധ കൊടുക്കാൻ താഴ്മ യഹോവയെ പ്രേരിപ്പിക്കുന്നു. (വിലാ. 3:19, 20) അവരോട് അനുകമ്പ തോന്നിയിട്ട് അവരെ ആശ്വസിപ്പിക്കാനും തന്റെ സ്നേഹത്തെക്കുറിച്ച് ഉറപ്പുകൊടുക്കാനും ആയി യഹോവ ആ പിതാവിനെപ്പോലെ അവരുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു. (യശ. 57:15) ഇന്ന് എങ്ങനെയാണു ദൈവം അതു ചെയ്യുന്നത്? മിക്കപ്പോഴും അതിനായി മൂപ്പന്മാരെയും വിശ്വാസത്തിലുള്ള കുടുംബാംഗങ്ങളെയും മറ്റു സഹോദരങ്ങളെയും ആണ് യഹോവ ഉപയോഗിക്കുന്നത്. (യാക്കോ. 5:14, 15) നമ്മൾ തന്നോട് അടുക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം.
4. യേശുവിന്റെ അടുത്തേക്കു ചെല്ലാൻ ആളുകൾക്കു ബുദ്ധിമുട്ട് തോന്നാതിരുന്നത് എന്തുകൊണ്ടാണ്?
4 യേശു പിതാവിനെ അനുകരിക്കുന്നു. പിതാവിനെപ്പോലെ യേശുവും താഴ്മയുള്ളവനാണ്. അതുകൊണ്ടാണ് ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ അടുത്തേക്കു വരാൻ ആളുകൾക്ക് ഒരു മടിയും തോന്നാതിരുന്നത്. യേശുവിനോടു ചോദ്യങ്ങൾ ചോദിക്കാൻ അവർക്കു ബുദ്ധിമുട്ട് തോന്നിയില്ല. (മർക്കോ. 4:10, 11) എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് യേശു ആളുകളുടെ അഭിപ്രായം ചോദിച്ചാൽ അവർ ഉള്ളിലുള്ളതു തുറന്നുപറയുമായിരുന്നു. (മത്താ. 16:13-16) ഇനി തെറ്റുകൾ പറ്റിയപ്പോൾ യേശു ദേഷ്യപ്പെടുമോ എന്ന് അവർ പേടിച്ചില്ല. കാരണം യേശു ദയയും കരുണയും ക്ഷമയും ഉള്ള ആളാണെന്ന് അവർക്ക് അറിയാമായിരുന്നു. (മത്താ. 17:24-27) ഈ രീതിയിൽ യേശു തന്റെ പിതാവിനെ നന്നായി അനുകരിച്ചപ്പോൾ അനുഗാമികൾക്ക് യഹോവയെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. (യോഹ. 14:9) അഹങ്കാരികളും കടുംപിടുത്തക്കാരും ആയ അന്നത്തെ മതനേതാക്കന്മാരിൽനിന്ന് തികച്ചും വ്യത്യസ്തമായി യഹോവ താഴ്മയുള്ളവനും എളുപ്പം സമീപിക്കാവുന്നവനും ആണെന്ന് അവർ മനസ്സിലാക്കി.
5. മറ്റുള്ളവർക്കു സമീപിക്കാൻ പറ്റുന്ന ഒരാളായിരിക്കാൻ താഴ്മ നമ്മളെ എങ്ങനെ സഹായിക്കും?
5 നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? നമുക്കു താഴ്മയുണ്ടെങ്കിൽ ആളുകൾക്കു നമ്മുടെ അടുത്തുവരാനും സംസാരിക്കാനും തോന്നും. നമ്മൾ അസൂയയും അഹങ്കാരവും ക്ഷമിക്കാൻ ബുദ്ധിമുട്ടും ഉള്ള ഒരാളാണെങ്കിൽ അത് ആളുകളെ നമ്മളിൽനിന്ന് അകറ്റും. എന്നാൽ താഴ്മയുള്ള ഒരാൾ ക്ഷമയും ദയയും മറ്റുള്ളവരോടു പൊറുക്കാൻ മനസ്സും ഉള്ള ഒരാളായിരിക്കും. അത് ആളുകളെ നമ്മളിലേക്ക് അടുപ്പിക്കും. (കൊലോ. 3:12-14) പ്രത്യേകിച്ച് മൂപ്പന്മാർ സമീപിക്കാൻ എളുപ്പമുള്ളവർ ആയിരിക്കണം. അതിന് ആദ്യം സഹോദരങ്ങൾക്ക് അവരെ കാണാൻ പറ്റണം; അതായത് അവർ സഹോദരങ്ങളുടെ കൂടെ ഉണ്ടായിരിക്കണം. അതുകൊണ്ട് അനാവശ്യമായി ഓൺലൈനിൽ മീറ്റിങ്ങ് കൂടാതെ പരമാവധി രാജ്യഹാളിൽ നേരിട്ടുവരാൻ മൂപ്പന്മാർ ശ്രമിക്കുന്നു. ഇനി സാഹചര്യം അനുവദിക്കുമ്പോഴെല്ലാം സഹോദരീസഹോദരന്മാരോടൊപ്പം അവർ വീടുതോറുമുള്ള സാക്ഷീകരണത്തിനു പോകുന്നു. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ മൂപ്പന്മാരോട് ഒരു അടുപ്പം തോന്നാനും ആവശ്യം വരുമ്പോൾ അവരോട് ഉള്ളുതുറന്ന് സംസാരിക്കാനും സഹോദരങ്ങൾക്ക് എളുപ്പമായിരിക്കും.
യഹോവ വഴക്കമുള്ളവനാണ്
6-7. തന്റെ ദാസരുടെ അപേക്ഷകൾ കേട്ട് യഹോവ വഴക്കം കാണിച്ചതിന്റെ ചില ഉദാഹരണങ്ങൾ പറയുക.
6 അഹങ്കാരികളായവർ ആളുകളോട് ഇടപെടുമ്പോൾ മിക്കപ്പോഴും വഴക്കം കാണിക്കാറില്ല. എന്നാൽ മറ്റാരെക്കാളും ഉന്നതനാണെങ്കിലും യഹോവ താഴ്മയുള്ളവനായതുകൊണ്ട് വഴക്കം കാണിക്കാനും തീരുമാനങ്ങളിൽ മാറ്റം വരുത്താനും തയ്യാറാകുന്നു. അതിനൊരു ഉദാഹരണമാണ് മോശയുടെ ചേച്ചിയായ മിര്യാമിനോട് യഹോവ ഇടപെട്ട വിധം. മിര്യാമും അഹരോനും ദൈവത്തിന്റെ പ്രതിനിധിയായ മോശയ്ക്ക് എതിരെ പിറുപിറുത്തു. ശരിക്കും പറഞ്ഞാൽ മിര്യാം അതിലൂടെ യഹോവയോടാണ് അനാദരവ് കാണിച്ചത്. അതുകൊണ്ട് യഹോവ കോപിക്കുകയും, കുഷ്ഠം വരുത്തിക്കൊണ്ട് മിര്യാമിനെ ശിക്ഷിക്കുകയും ചെയ്തു. എന്നാൽ അഹരോൻ മോശയോട് അപേക്ഷിച്ചപ്പോൾ, മിര്യാമിനെ സുഖപ്പെടുത്തണേ എന്ന് യഹോവയോടു മോശ പ്രാർഥിച്ചു. അപ്പോൾ യഹോവ എങ്ങനെയാണു പ്രതികരിച്ചത്? താൻ എടുത്ത തീരുമാനം മാറ്റില്ലെന്ന് യഹോവ വാശിപിടിച്ചില്ല. പകരം താഴ്മയുള്ളവനായതുകൊണ്ട് യഹോവ വഴക്കം കാണിക്കുകയും മിര്യാമിനെ സുഖപ്പെടുത്തുകയും ചെയ്തു.—സംഖ്യ 12:1-15.
7 ഹിസ്കിയ രാജാവിനോട് ഇടപെട്ടപ്പോഴും യഹോവ താഴ്മ കാണിച്ചു. അദ്ദേഹം മരിക്കാൻപോകുകയാണെന്ന് യഹോവ തന്റെ പ്രവാചകനിലൂടെ ഹിസ്കിയയെ അറിയിച്ചപ്പോൾ, തന്നെ സുഖപ്പെടുത്തണേ എന്നു ഹിസ്കിയ കണ്ണീരോടെ പ്രാർഥിച്ചു. യഹോവ ആ പ്രാർഥന കേൾക്കുകയും കരുണയോടെ അദ്ദേഹത്തിന്റെ ആയുസ്സ് 15 വർഷംകൂടെ നീട്ടിക്കൊടുക്കുകയും ചെയ്തു. (2 രാജാ. 20:1, 5, 6) അതെ, അനുകമ്പ കാണിക്കാനും വഴക്കം കാണിക്കാനും താഴ്മ യഹോവയെ പ്രേരിപ്പിക്കുന്നു.
8. യേശു വഴക്കമുള്ളവനാണെന്ന് ഏതൊക്കെ ഉദാഹരണങ്ങൾ കാണിക്കുന്നു? (മർക്കോസ് 3:1-6)
8 യേശു പിതാവിനെ അനുകരിക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ, സാധ്യമായ എല്ലാ അവസരങ്ങളിലും യേശു ആളുകൾക്കു നന്മ ചെയ്തു. ഉദാഹരണത്തിന് മതനേതാക്കന്മാർ എതിർത്തിട്ടും യേശു ആളുകളെ ശബത്തിൽ സുഖപ്പെടുത്തി. യേശു നിയമത്തിൽ കടിച്ചുതൂങ്ങാതെ അനുകമ്പയും വഴക്കവും കാണിച്ചു. (മർക്കോസ് 3:1-6 വായിക്കുക.) ക്രിസ്തീയസഭയുടെ തലയായ യേശു ഇന്നും വഴക്കം കാണിക്കുന്നു. ഉദാഹരണത്തിന്, സഭയിൽ ഒരാൾ ഗുരുതരമായ പാപം ചെയ്യുമ്പോൾ യേശു ക്ഷമ കാണിക്കുകയും അദ്ദേഹത്തിനു മാറ്റം വരുത്താൻ ആവശ്യമായ സമയം അനുവദിക്കുകയും ചെയ്യുന്നുണ്ട്.—വെളി. 2:2-5.
9. ചിന്തകളിലും പ്രവൃത്തികളിലും വഴക്കമുള്ളവരാണെന്നു നമുക്ക് എങ്ങനെ കാണിക്കാം? (ചിത്രങ്ങളും കാണുക.)
9 നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? ചിന്തകളിലും പ്രവൃത്തികളിലും എങ്ങനെ വഴക്കം കാണിക്കാമെന്നു നമ്മൾ യഹോവയിൽനിന്ന് പഠിക്കേണ്ടതുണ്ട്. (യാക്കോ. 3:17) ഉദാഹരണത്തിന്, മാതാപിതാക്കൾ മക്കൾക്ക് എല്ലാ കാര്യങ്ങളും അനുവദിച്ച് കൊടുക്കില്ലെങ്കിലും അവർ വഴക്കം കാണിക്കണം. അവർ മക്കൾക്കു ചെയ്യാനാകുന്നതിനും അപ്പുറം അവരിൽനിന്ന് പ്രതീക്ഷിക്കില്ല. യാക്കോബ് അതിനു നല്ലൊരു ഉദാഹരണമാണെന്ന് ഉൽപത്തി 33:12-14 വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. താഴ്മയും വഴക്കവും ഉള്ള മാതാപിതാക്കൾ ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി അനാവശ്യമായി താരതമ്യം ചെയ്യുകയുമില്ല. ക്രിസ്തീയ മൂപ്പന്മാരും വിട്ടുവീഴ്ച കാണിക്കാൻ മനസ്സുള്ളവരായിരിക്കണം. അവർക്ക് അതു ചെയ്യാനാകുന്ന ഒരു വിധം, ബൈബിൾതത്ത്വങ്ങൾക്ക് എതിരല്ലാത്തിടത്തോളം മൂപ്പന്മാരുടെ സംഘത്തിലെ ഭൂരിപക്ഷം എടുക്കുന്ന തീരുമാനത്തോടു യോജിക്കുന്നതാണ്. (1 തിമൊ. 3:2, 3) ഇനി, നമ്മുടെ അഭിപ്രായം വ്യത്യസ്തമായിരിക്കുമ്പോഴും മറ്റുള്ളവരുടെ വീക്ഷണം മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നമുക്കെല്ലാം വഴക്കം കാണിക്കാം. (റോമ. 14:1) അതെ, ‘വിട്ടുവീഴ്ച കാണിക്കാനുള്ള നമ്മുടെ സന്നദ്ധത എല്ലാവരും അറിയട്ടെ.’ സഭയിൽ ഓരോരുത്തർക്കും അതിനു ശ്രമിക്കാനാകും.—ഫിലി. 4:5.
വഴക്കമുള്ള ഒരു പിതാവ് ശുശ്രൂഷയിലായിരിക്കുമ്പോൾ തന്റെ മക്കളിൽനിന്ന് ന്യായമായതേ പ്രതീക്ഷിക്കൂ (9-ാം ഖണ്ഡിക കാണുക)
യഹോവ ക്ഷമയുള്ളവനാണ്
10. യഹോവ ഏതൊക്കെ വിധങ്ങളിൽ ക്ഷമ കാണിച്ചിട്ടുണ്ട്?
10 കാത്തുനിൽക്കേണ്ടിവരുമ്പോൾ അഹങ്കാരമുള്ള ആളുകൾ അസ്വസ്ഥരാകുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാകും. അവർക്ക് ഒട്ടും ക്ഷമയില്ല. എന്നാൽ യഹോവ ഇതിൽനിന്ന് തികച്ചും വ്യത്യസ്തനാണ്. ക്ഷമയുടെ ഏറ്റവും നല്ല മാതൃകയാണ് യഹോവ. ഉദാഹരണത്തിന്, നോഹയുടെ കാലത്ത് ദുഷ്ടന്മാരെ നശിപ്പിക്കാനായി 120 വർഷം താൻ കാത്തിരിക്കുമെന്ന് യഹോവ പറഞ്ഞു. (ഉൽപ. 6:3) മക്കളെ വളർത്താനും കുടുംബത്തിന്റെ സഹായത്തോടെ പെട്ടകം പണിയാനും ഒക്കെ നോഹയ്ക്ക് ആ സമയത്ത് സാധിച്ചു. പിന്നീട്, യഹോവയുടെ പ്രതിനിധിയായി വന്ന ഒരു ദൂതനോടു സൊദോമിന്റെയും ഗൊമോറയുടെയും നാശത്തെക്കുറിച്ച് അബ്രാഹാം ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം അതു ക്ഷമയോടെ കേട്ടുനിന്നു. അഹങ്കാരമുള്ള ഒരു വ്യക്തിയാണെങ്കിൽ, ‘എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്?’ എന്നു ചോദിച്ചേനേ. പക്ഷേ യഹോവയെ അനുകരിച്ചുകൊണ്ട് ആ ദൂതൻ അബ്രാഹാമിനോടു ക്ഷമ കാണിച്ചു.—ഉൽപ. 18:20-33.
11. യഹോവ ഇന്ന് ക്ഷമ കാണിക്കുന്നത് എന്തുകൊണ്ട്? (2 പത്രോസ് 3:9)
11 യഹോവ ഇന്നും താഴ്മയോടെ ക്ഷമ കാണിക്കുന്നു. ഈ വ്യവസ്ഥിതി അവസാനിപ്പിക്കാൻ താൻ നിശ്ചയിച്ചിരിക്കുന്ന സമയം വന്നെത്താനായി യഹോവ കാത്തിരിക്കുകയാണ്. യഹോവ ഇങ്ങനെ ക്ഷമ കാണിക്കുന്നത് എന്തുകൊണ്ടാണ്? ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ദൈവം ആഗ്രഹിക്കുന്നതുകൊണ്ട്.’ (2 പത്രോസ് 3:9 വായിക്കുക.) യഹോവ ക്ഷമ കാണിച്ചിരിക്കുന്നതു വെറുതേയായിപ്പോയോ? ഒരിക്കലുമില്ല. ആത്മാർഥഹൃദയരായ ലക്ഷക്കണക്കിന് ആളുകളാണ് യഹോവയോട് അടുത്തിരിക്കുന്നത്. ഇനിയും ലക്ഷക്കണക്കിന് ആളുകൾ അങ്ങനെ വരുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നു. എങ്കിലും യഹോവയുടെ ക്ഷമയ്ക്കു പരിധിയുണ്ട്. യഹോവ ആളുകളെ സ്നേഹിക്കുന്നുണ്ടെങ്കിലും എന്തും അനുവദിച്ച് കൊടുക്കുകയില്ല. ദുഷ്ടത എന്നേക്കും തുടരാൻ യഹോവ ഒരിക്കലും സമ്മതിക്കില്ല.—ഹബ. 2:3.
12. യേശു യഹോവയുടെ ക്ഷമ അനുകരിക്കുന്നത് എങ്ങനെയാണ്?
12 യേശു പിതാവിനെ അനുകരിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളായി യേശു യഹോവയുടെ ക്ഷമ അനുകരിച്ചുകൊണ്ടിരിക്കുകയാണ്. സാത്താൻ യഹോവയെക്കുറിച്ചും വിശ്വസ്തരായ മനുഷ്യരെക്കുറിച്ചും നുണകൾ പറഞ്ഞുപരത്തുന്നത് യേശു കണ്ടിട്ടുണ്ട്. (ഉൽപ. 3:4, 5; ഇയ്യോ. 1:11; വെളി. 12:10) അതികഠിനമായ കഷ്ടപ്പാടുകളിലൂടെ ആളുകൾ കടന്നുപോകുന്നതും യേശുവിനു നോക്കിനിൽക്കേണ്ടിവരുന്നു. ‘പിശാചിന്റെ പ്രവൃത്തികളെ തകർക്കാൻ‘ യേശുവിന് എന്തുമാത്രം ആഗ്രഹം തോന്നുന്നുണ്ടാകും. (1 യോഹ. 3:8) എങ്കിലും സാത്താൻ ചെയ്തുകൂട്ടിയ കാര്യങ്ങളെല്ലാം എന്നേക്കുമായി ഇല്ലാതാക്കാനുള്ള യഹോവയുടെ അനുവാദത്തിനായി യേശു ക്ഷമയോടെ കാത്തിരിക്കുകയാണ്. അതിന് യേശുവിനെ സഹായിക്കുന്ന ഒരു ഗുണം താഴ്മയാണ്. അന്ത്യം എപ്പോൾ വരണമെന്നു തീരുമാനിക്കുന്നത് യഹോവയാണെന്ന് യേശുവിന് അറിയാം.—പ്രവൃ. 1:7.
13. യേശു അപ്പോസ്തലന്മാരോടു ക്ഷമ കാണിച്ചത് എങ്ങനെ, എന്തുകൊണ്ട്?
13 ഭൂമിയിലായിരുന്നപ്പോൾ യേശു തന്റെ അപ്പോസ്തലന്മാരോടും ക്ഷമ കാണിച്ചു. ഉദാഹരണത്തിന്, തങ്ങളിൽ ആരാണ് വലിയവൻ എന്ന് അവർ വീണ്ടുംവീണ്ടും തർക്കിച്ചപ്പോൾ, അവർ ഇനി നന്നാവില്ലെന്ന് യേശു ചിന്തിച്ചില്ല; പകരം ക്ഷമ കാണിച്ചുകൊണ്ടിരുന്നു. (ലൂക്കോ. 9:46; 22:24-27) പതിയെ അവർ വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് യേശു വിശ്വസിച്ചു. നിങ്ങളും ഇതുപോലെ ഒരേ തെറ്റ് വീണ്ടുംവീണ്ടും ചെയ്തുപോയിട്ടുണ്ടോ? ഉണ്ടെങ്കിൽ താഴ്മയും ക്ഷമയും ഉള്ള രാജാവ് നിങ്ങളെ ഭരിക്കുന്നതിൽ നിങ്ങൾ നന്ദിയുള്ളവരല്ലേ?
14. ക്ഷമ വളർത്തിയെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
14 നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? യഹോവയെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയണമെങ്കിൽ നമ്മൾ ‘ക്രിസ്തുവിന്റെ മനസ്സ്’ വളർത്തിയെടുക്കണം. (1 കൊരി. 2:16) നമുക്ക് ക്രിസ്തുവിന്റെ മനസ്സ് എങ്ങനെ നന്നായി മനസ്സിലാക്കിയെടുക്കാം? അതിന് എളുപ്പവഴി ഒന്നുമില്ല. നമ്മൾ സുവിശേഷങ്ങൾ വായിക്കണം. അതിലെ വിവരണങ്ങൾ വായിക്കുമ്പോൾ യേശു ഒരു കാര്യത്തെക്കുറിച്ച് എങ്ങനെയാണ് ചിന്തിക്കുന്നതെന്നു സമയമെടുത്ത് മനസ്സിലാക്കണം. കൂടാതെ യേശുവിന്റെ താഴ്മയും ക്ഷമയും അനുകരിക്കാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുകയും വേണം. അങ്ങനെ ക്രിസ്തുവിന്റെ മനസ്സ് വളർത്തിയെടുക്കുമ്പോൾ യഹോവയെ അനുകരിച്ചുകൊണ്ട് നമ്മളോടുതന്നെയും മറ്റുള്ളവരോടും ക്ഷമ കാണിക്കാൻ നമ്മൾ കൂടുതൽ പഠിക്കും.—മത്താ. 18:26-30, 35.
യഹോവ എളിയവരെ ശ്രദ്ധിക്കുന്നു
15. യഹോവ 1 ശമുവേൽ 2:8-ലെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചിരിക്കുന്നത് എങ്ങനെയാണ്?
15 1 ശമുവേൽ 2:8 വായിക്കുക. പ്രപഞ്ചത്തിലെ അത്യുന്നതനായ യഹോവ, എളിയവർക്കു പ്രത്യേകശ്രദ്ധ കൊടുക്കുന്നത് എത്ര വലിയൊരു കാര്യമാണ്! നൂറ്റാണ്ടുകളിലുടനീളം യഹോവ എളിയവരെ ആദരിച്ചതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം. അവരിൽ ചിലരുടെ പേരുകൾ പെട്ടെന്നു നമ്മുടെ ഓർമയിലേക്കു വരണമെന്നില്ല. പക്ഷേ അവരുടെ പേരുകൾ ബൈബിളിലുണ്ട്. അതിനൊരു ഉദാഹരണമാണ് ദബോര. യിസ്ഹാക്കിന്റെയും യാക്കോബിന്റെയും വീട്ടിൽ ദാസിയായി നിന്ന ദബോരയെക്കുറിച്ച് യഹോവ മോശയിലൂടെ ബൈബിളിൽ രേഖപ്പെടുത്തി. രണ്ടു വീട്ടിലുമായി ഏതാണ്ട് 125 വർഷം ദബോര വിശ്വസ്തമായി സേവിച്ചു. ഈ വിശ്വസ്ത സ്ത്രീയെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ലെങ്കിലും അവൾ എത്ര വിലപ്പെട്ടവളായിരുന്നെന്നു സൂചിപ്പിക്കുന്ന വിവരങ്ങൾ യഹോവ ബൈബിളിൽ ഉൾപ്പെടുത്തി. (ഉൽപ. 24:59; 35:8, അടിക്കുറിപ്പ്) നൂറ്റാണ്ടുകൾക്കു ശേഷം, ഒരു ഇടയബാലനായ ദാവീദിനെ യഹോവ ഇസ്രായേലിന്റെ രാജാവായി ഉയർത്തി. (2 ശമു. 22:1, 36) ഇനി യേശു ഭൂമിയിൽ ജനിച്ച ഉടനെ, ഭാവിമിശിഹ ബേത്ത്ലെഹെമിന് അടുത്ത് ജനിച്ചിരിക്കുന്നു എന്ന വാർത്ത അറിയിക്കാൻ ദൈവം ദൂതനെ അയച്ചത് എളിയവരായ ഇടയന്മാരുടെ അടുത്തേക്കാണ്. അത് അവർക്ക് എത്ര വലിയൊരു പദവിയായിരുന്നു! (ലൂക്കോ. 2:8-11) യോസേഫും മറിയയും യേശുവിനെ ആലയത്തിലേക്കു കൊണ്ടുപോയപ്പോൾ തന്റെ മകനെ കാണാനുള്ള അവസരം പ്രായമായ ശിമെയോനും അന്നയ്ക്കും കൊടുത്തുകൊണ്ട് യഹോവ അവരെ ആദരിച്ചു. (ലൂക്കോ. 2:25-30, 36-38) അതെ, യഹോവ “സാധുക്കളെ പൊടിയിൽനിന്ന് ഉയർത്തുന്നു!”
16. തന്റെ പിതാവ് മറ്റുള്ളവരോട് ഇടപെട്ട വിധം യേശു അനുകരിച്ചത് എങ്ങനെ?
16 യേശു പിതാവിനെ അനുകരിക്കുന്നു. പിതാവിനെപ്പോലെ യേശുവും, ആളുകൾ വിലയില്ലാത്തവരായി കണ്ടവരോടു ബഹുമാനത്തോടെ ഇടപെട്ടു. ‘സാധാരണക്കാരെയും വലിയ പഠിപ്പില്ലാത്തവരെയും’ യേശു ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു. (പ്രവൃ. 4:13; മത്താ. 11:25) ഇനി രോഗികളെ സുഖപ്പെടുത്തുകയും തങ്ങളെ ബഹുമാനിക്കുന്നുണ്ടെന്ന് അവർക്കു തോന്നുന്ന രീതിയിൽ അവരോട് ഇടപെടുകയും ചെയ്തു. (ലൂക്കോ. 5:13) തന്റെ മരണത്തിന്റെ തലേരാത്രി അപ്പോസ്തലന്മാരുടെ കാലുകൾ കഴുകിക്കൊണ്ട് യേശു ഒരു ദാസന്റെ ജോലി ചെയ്യാൻ തയ്യാറായി. (യോഹ. 13:5) പിന്നീട് സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ് യേശു, നിത്യജീവൻ നേടാൻ ആളുകളെ സഹായിക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം നമ്മൾ ഉൾപ്പെടെയുള്ള എല്ലാ ശിഷ്യരെയും ഏൽപ്പിച്ചു. അങ്ങനെ യേശു എളിയവരായ തന്റെ എല്ലാ അനുഗാമികളെയും ആദരിച്ചിരിക്കുന്നു.—മത്താ. 28:19, 20.
17. നമുക്ക് എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാം? (ചിത്രവും കാണുക.)
17 നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? ആളുകളുടെ പശ്ചാത്തലമോ നിറമോ വിദ്യാഭ്യാസമോ ഒന്നും നോക്കാതെ, കേൾക്കാൻ തയ്യാറാകുന്ന എല്ലാവരോടും സന്തോഷവാർത്ത അറിയിച്ചുകൊണ്ട് നമ്മൾ ആളുകളെ ബഹുമാനിക്കുന്നു. ഇനി നമ്മൾ സഹോദരങ്ങളെയും ആദരിക്കുന്നു. നമുക്ക് എന്തൊക്കെ കഴിവുകളും ഉത്തരവാദിത്വങ്ങളും ഉണ്ടെങ്കിലും അവരെയെല്ലാം നമ്മൾ നമ്മളെക്കാൾ ശ്രേഷ്ഠരായി കാണുന്നു. (ഫിലി. 2:3) ഈ രീതിയിലും മറ്റു വിധങ്ങളിലും, പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും താഴ്മയോടെ നമ്മൾ ‘മുൻകൈയെടുക്കുമ്പോൾ’ യഹോവ അതിൽ സന്തോഷിക്കും.—റോമ. 12:10; സെഫ. 3:12.
എല്ലാ തരത്തിലുമുള്ള ആളുകളോടു സന്തോഷവാർത്ത അറിയിക്കുമ്പോൾ നമ്മൾ യഹോവയുടെ താഴ്മ അനുകരിക്കുകയാണ് (17-ാം ഖണ്ഡിക കാണുക)a
18. നിങ്ങൾ യഹോവയുടെ താഴ്മ അനുകരിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
18 സ്നേഹനിധിയായ സ്വർഗീയപിതാവിന്റെ താഴ്മ അനുകരിക്കാൻ പരമാവധി ശ്രമിക്കുമ്പോൾ നമ്മൾ സമീപിക്കാൻ കൂടുതൽ എളുപ്പമുള്ളവരും കൂടുതൽ വഴക്കമുള്ളവരും കൂടുതൽ ക്ഷമയുള്ളവരും ആയിത്തീരും. യഹോവയെപ്പോലെ മറ്റുള്ളവരെ ആദരിക്കാനും നമ്മൾ പഠിക്കും. ഇങ്ങനെ താഴ്മയുള്ള നമ്മുടെ ദൈവത്തോട് അടുക്കാൻ നമ്മൾ കൂടുതൽ ശ്രമിക്കുമ്പോൾ യഹോവയുടെ കണ്ണിൽ നമ്മൾ ഓരോരുത്തരും ഏറെ വിലപ്പെട്ടവരായിത്തീരും.—യശ. 43:4.
ഗീതം 159 യഹോവയ്ക്കു മഹത്ത്വം കൊടുക്കുക
a ചിത്രത്തിന്റെ വിവരണം: ജയിലിലുള്ളവരെ ബൈബിൾ പഠിപ്പിച്ചുകൊണ്ട് സഹോദരിമാർ യഹോവയുടെ താഴ്മ അനുകരിക്കുന്നു.