52 മർക്കോസ്
“എനിക്ക് ഒരു സഹായമാണ്”
ഒരു യുവാവ് ആയിരുന്നപ്പോൾത്തന്നെ യോഹന്നാൻ മർക്കോസ് ധൈര്യം കാണിച്ചിട്ടുണ്ട്. ആയുധധാരികളായ ഒരു കൂട്ടം ആളുകൾ യേശുവിനെ അറസ്റ്റു ചെയ്ത് ബന്ധിച്ച് പിടിച്ചുകൊണ്ടുപോയപ്പോൾ അപ്പോസ്തലന്മാരെല്ലാം ഓടിപ്പോയി. എന്നാൽ “ഒരു യുവാവ്” യേശുവിനെ പിന്തുടരാൻ ധൈര്യം കാണിച്ചെന്നു ബൈബിൾ പറയുന്നു. ചില ആളുകൾ ആ യുവാവിനെ കാണുകയും അദ്ദേഹത്തെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അവർക്ക് അദ്ദേഹത്തിന്റെ മേൽവസ്ത്രം മാത്രമേ കിട്ടിയുള്ളൂ. ആ യുവാവ് “നഗ്നനായി” അഥവാ അൽപ്പവസ്ത്രധാരിയായി ഓടിരക്ഷപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് ബൈബിളിൽ മർക്കോസിന്റെ സുവിശേഷത്തിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് പേര് പറഞ്ഞിട്ടില്ലാത്ത ആ യുവാവ് മർക്കോസ് തന്നെയാണെന്നാണു പൊതുവേ ആളുകൾ വിശ്വസിക്കുന്നത്.
മർക്കോസ് യരുശലേമിലാണു താമസിച്ചിരുന്നത്. സാധ്യതയനുസരിച്ച്, തന്റെ അമ്മയോടൊപ്പം. അവരുടേത് ഒരു സമ്പന്നകുടുംബം ആയിരുന്നിരിക്കണം. കാരണം യേശുവിന്റെ മരണശേഷം സഹോദരങ്ങൾ പതിവായി യോഗങ്ങൾക്ക് അവരുടെ വീട്ടിൽ കൂടിവന്നിരുന്നു. അതുകൊണ്ടായിരിക്കാം അപ്പോസ്തലനായ പത്രോസിനെ ഒരു ദൈവദൂതൻ ജയിലിൽനിന്ന് മോചിപ്പിച്ചപ്പോൾ, രാത്രി വളരെ വൈകിയിരുന്നെങ്കിലും അദ്ദേഹം ആ വീട്ടിലേക്കു പോയത്. മർക്കോസ് യേശുവിന്റെ പല അപ്പോസ്തലന്മാരെയും ശിഷ്യന്മാരെയും കാണുകയും അവരോടു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവരിൽനിന്ന് ധൈര്യത്തെക്കുറിച്ച് അദ്ദേഹം പലതും പഠിച്ചിട്ടുണ്ടാകും.
ഏകദേശം എ.ഡി. 46-ൽ മർക്കോസിന്റെ ബന്ധുവായ ബർന്നബാസും അപ്പോസ്തലനായ പൗലോസും യരുശലേമിൽ വന്നു. മറ്റു സ്ഥലങ്ങളിലുള്ള സഹോദരങ്ങളെ സഹായിക്കുന്നതിനു യുവാവായ മർക്കോസിനെ പരിശീലിപ്പിക്കാൻ അവർ ആഗ്രഹിച്ചു. അതുകൊണ്ട് അവർ അന്ത്യോക്യയിലേക്കു തിരികെപ്പോയപ്പോൾ മർക്കോസിനെയും കൂടെക്കൊണ്ടുപോയി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ്, പൗലോസും ബർന്നബാസും ഒരു മിഷനറിയാത്രയ്ക്കു പോയപ്പോൾ മർക്കോസിനെയും ക്ഷണിച്ചു. തീക്ഷ്ണതയുള്ള ഈ മിഷനറിമാർക്ക് “ഒരു സഹായിയായി” പ്രവർത്തിക്കാൻ അദ്ദേഹം ധൈര്യത്തോടെ മുന്നോട്ടുവന്നു.
അക്കാലത്ത് ഇതുപോലുള്ള യാത്രകൾ ഒട്ടും എളുപ്പമായിരുന്നില്ല. അത് അപകടംപിടിച്ചതുമായിരുന്നു. പിന്നീട് പൗലോസ് എഴുതിയ ഒരു കത്തിൽ ഇത്തരം യാത്രകളിൽ തനിക്കു നേരിട്ട “നദികളിലെ ആപത്ത്, കവർച്ചക്കാരിൽനിന്നുള്ള ആപത്ത്, . . . നഗരത്തിലെ ആപത്ത്, മരുഭൂമിയിലെ ആപത്ത്, കടലിലെ ആപത്ത്” എന്നിവയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2 കൊരി. 11:26) ഒരു സഹായിയെന്ന നിലയിൽ മർക്കോസ്, പൗലോസിനും ബർന്നബാസിനും ആവശ്യമായതെല്ലാം ചെയ്തുകൊടുക്കണമായിരുന്നു. അതു ക്ഷീണിപ്പിക്കുന്ന ഒരു ജോലിയായിരുന്നോ? അതെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എന്നാൽ പംഫുല്യയിൽ എത്തിയപ്പോൾ പൗലോസിനെയും ബർന്നബാസിനെയും വിട്ട് മർക്കോസ് യരുശലേമിലെ തന്റെ വീട്ടിലേക്കു മടങ്ങിയതായി ബൈബിളിൽ കാണുന്നു. അത് അവരെ രണ്ടു പേരെയും നിരാശപ്പെടുത്തിയിട്ടുണ്ടാകണം, പ്രത്യേകിച്ച് പൗലോസിനെ.
ആദ്യത്തെ ആ നീണ്ട യാത്രയ്ക്കു ശേഷം, കുറച്ച് കഴിഞ്ഞ് പൗലോസും ബർന്നബാസും മറ്റൊരു മിഷനറിയാത്രയ്ക്കു പദ്ധതിയിട്ടു. ഇത്തവണയും മർക്കോസിനെ കൂടെക്കൊണ്ടുപോകാൻ ബർന്നബാസ് ആഗ്രഹിച്ചെങ്കിലും പൗലോസ് അതിനോടു യോജിച്ചില്ല. മർക്കോസിനെ ആശ്രയിക്കാൻ കൊള്ളില്ലെന്നായിരിക്കാം പൗലോസ് ചിന്തിച്ചത്. അവർ രണ്ടു പേരും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അങ്ങനെ അവർക്കിടയിൽ “വലിയൊരു വഴക്ക് ഉണ്ടായി.” ഒടുവിൽ ബർന്നബാസ് മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു പോയി അവിടെ പ്രസംഗപ്രവർത്തനം ചെയ്തു. പൗലോസ് മറ്റൊരു കൂട്ടാളിയെ കണ്ടെത്തി തന്റെ യാത്ര തുടർന്നു.
മർക്കോസിന് ഉറപ്പായും നല്ല വിഷമം തോന്നിക്കാണും. കാരണം താൻ ഒരുപാട് ആദരിക്കുന്ന പൗലോസിനെ നിരാശപ്പെടുത്തി. അതുപോലെ, തന്റെ പേരിൽ രണ്ട് അടുത്ത സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടാകുകയും അവർ രണ്ടു വഴിക്കു പിരിയുകയും ചെയ്തു. അതല്ലെങ്കിൽ, പൗലോസ് തന്നോട് അന്യായമായി പെരുമാറിയെന്നു ചിന്തിച്ച് മർക്കോസിന് അദ്ദേഹത്തോടു ദേഷ്യം തോന്നാമായിരുന്നു. കൂടാതെ, സ്വന്തം പ്രവൃത്തിയെക്കുറിച്ച് ഓർത്തും അദ്ദേഹത്തിനു വേണമെങ്കിൽ നിരാശപ്പെടാമായിരുന്നു. അങ്ങനെയൊക്കെ തോന്നിയാൽപ്പോലും അതൊന്നും യഹോവയെ സേവിക്കുന്നതിൽനിന്ന് തന്നെ പിന്തിരിപ്പിക്കാൻ അദ്ദേഹം അനുവദിച്ചില്ല.
ദൈവസേവനത്തിൽ വലിയൊരു അവസരം നഷ്ടപ്പെട്ടെങ്കിലും മർക്കോസ് നിരാശപ്പെട്ടുപോയില്ല
മറ്റു ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുവേണ്ടി മർക്കോസ് പല കാര്യങ്ങളും ചെയ്തു. ഏതാണ്ട് എ.ഡി. 60-61 കാലഘട്ടത്തിൽ പൗലോസ് റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ എഴുതിയ കത്തിൽ, മർക്കോസ് തന്നോടൊപ്പമുള്ളതു തനിക്കു “വലിയ ഒരു ആശ്വാസമാണ്” എന്നു പറഞ്ഞിട്ടുണ്ട്. പിന്നീട് എ.ഡി. 62-നും 64-നും ഇടയ്ക്കുള്ള ഒരു സമയത്ത് അപ്പോസ്തലനായ പത്രോസ് എഴുതിയ കത്തിലും മർക്കോസിനെക്കുറിച്ച് കാണാം. പ്രായമായ പത്രോസിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും ആയി മർക്കോസ് അങ്ങു ദൂരെ ബാബിലോണിൽ ചെന്നിരിക്കണം. പത്രോസ് മർക്കോസിനെ ‘എന്റെ മകൻ’ എന്നാണു വിളിച്ചത്. അതിൽനിന്ന് മർക്കോസ് അദ്ദേഹത്തിനു വലിയൊരു സഹായമായിരുന്നെന്നു മനസ്സിലാക്കാം. യേശുവിന്റെകൂടെ ആയിരുന്ന സമയത്ത് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചൊക്കെ പത്രോസ് അപ്പോൾ മർക്കോസിനോടു പറഞ്ഞിട്ടുണ്ടാകണം. സാധ്യതയനുസരിച്ച് റോമിൽവെച്ചായിരിക്കാം മർക്കോസ് തന്റെ പേരിലുള്ള സുവിശേഷം എഴുതിയത്. അതിൽ അദ്ദേഹം ഉൾപ്പെടുത്തിയ പല വിവരങ്ങളും പത്രോസ് നേരിട്ട് കണ്ട കാര്യങ്ങളായിരുന്നു.
മർക്കോസിനെക്കുറിച്ച് നമ്മൾ അവസാനമായി കാണുന്നതു പൗലോസ് തിമൊഥെയൊസിന് എഴുതിയ കത്തിലാണ്. പൗലോസ് വീണ്ടും തടവിലായപ്പോൾ തിമൊഥെയൊസിനോടു തന്നെ വന്നുകാണാനും വരുമ്പോൾ മർക്കോസിനെയും കൂടെക്കൊണ്ടുവരാനും അതിൽ പറഞ്ഞിരുന്നു. എന്തുകൊണ്ട്? പൗലോസ് പറഞ്ഞു: “ശുശ്രൂഷയിൽ മർക്കോസ് എനിക്ക് ഒരു സഹായമാണ്.” പൗലോസിന്റെ അവസാനനാളുകളിൽ അദ്ദേഹത്തിന്റെ അടുത്ത് ചെല്ലാനും അദ്ദേഹത്തെ ആശ്വസിപ്പിക്കാനും അവർക്കു രണ്ടു പേർക്കും ആഗ്രഹമുണ്ടായിരുന്നിരിക്കണം. ദൈവസേവനത്തിൽ പല ബുദ്ധിമുട്ടുകളുണ്ടായിട്ടും തളർന്നുപോകാതിരുന്നതുകൊണ്ട് സഹോദരങ്ങളെ സഹായിക്കുന്നതിൽ തുടരാനും ദൈവത്തിന്റെ പ്രീതിയിൽ നിലനിൽക്കാനും മർക്കോസിനു കഴിഞ്ഞു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
മർക്കോസ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. മർക്കോസ് ഒരു സമ്പന്നകുടുംബത്തിൽനിന്നുള്ള ആളായിരിക്കാമെന്നു നമ്മൾ പറയുന്നത് എന്തുകൊണ്ട്? (w10 3/15 പേ. 6 ഖ. 6–പേ. 7 ഖ. 1)
2. പൗലോസിന്റെയും ബർന്നബാസിന്റെയും ‘സഹായിയായി’ പ്രവർത്തിച്ചപ്പോൾ മർക്കോസിന്റെ ഉത്തരവാദിത്വം എന്തായിരുന്നിരിക്കാം? (പ്രവൃ. 13:5; w10 3/15 പേ. 7 ഖ. 5)
3. മർക്കോസ് പോയ ചില സ്ഥലങ്ങൾ ഏതൊക്കെയാണ്? (w10 3/15 പേ. 8 ഖ. 5-7) A
ചിത്രം A: മർക്കോസ് സന്ദർശിച്ചിരിക്കാനിടയുള്ള ചില സ്ഥലങ്ങൾ
4. മർക്കോസ് തന്റെ സുവിശേഷത്തിൽ എഴുതിയ ചില കാര്യങ്ങൾ പത്രോസിൽനിന്ന് കേട്ടതായിരിക്കാം എന്നതിന് ഒരു ഉദാഹരണം പറയുക. (w08 2/1 പേ. 26 ഖ. 1-wcgr)
നമുക്കുള്ള പാഠങ്ങൾ
മർക്കോസ് ഒരു അപ്പോസ്തലനോ പ്രവാചകനോ ആയിരുന്നതായി എവിടെയും പറയുന്നില്ല. എന്നാൽ അദ്ദേഹം താഴ്മയോടെ മറ്റുള്ളവർക്കു സേവനങ്ങൾ ചെയ്തു. നമുക്ക് എങ്ങനെ മർക്കോസിനെ അനുകരിക്കാം?
പൗലോസിനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം കുറച്ച് കാലത്തേക്കു മർക്കോസിനു നഷ്ടപ്പെട്ടു. എങ്കിലും അദ്ദേഹം വിശ്വസ്തനായി തുടർന്നു. ഒരു സേവനപദവി നഷ്ടപ്പെട്ടാൽ നമുക്ക് എങ്ങനെ അദ്ദേഹത്തിന്റെ മാതൃക അനുകരിക്കാം? B
ചിത്രം B
ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു മർക്കോസിന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ മർക്കോസിനെ തിരഞ്ഞെടുത്തതിൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
മർക്കോസിന്റെ സുവിശേഷത്തിന് എന്തു പ്രത്യേകതയുണ്ട്?
ബുദ്ധിമുട്ടുകൾ ഉണ്ടായാലും യഹോവയെ സേവിക്കുന്നതു നിറുത്താതിരിക്കാൻ മക്കളെ പഠിപ്പിക്കുന്നതിനു മർക്കോസിന്റെ മാതൃക ഉപയോഗിക്കുക.
“മർക്കോസ് നിറുത്തിക്കളഞ്ഞില്ല” (w08 2/1 പേ. 24-26-wcgr)