51 ബർന്നബാസ്
“ആശ്വാസപുത്രൻ”
തർസൊസുകാരനായ ശൗൽ ഒരു ക്രിസ്ത്യാനിയായശേഷം ഏതാണ്ട് മൂന്നു വർഷം കഴിഞ്ഞ്, യരുശലേമിലുള്ള ക്രിസ്ത്യാനികളെ കാണുന്നതിന് അവിടേക്കു മടങ്ങിവന്നു. (ഗലാ. 1:15-19) അദ്ദേഹത്തിന് ഇപ്പോൾ അവർ സ്വന്തം സഹോദരങ്ങളായിരുന്നെങ്കിലും അവരുടെ നോട്ടത്തിൽ അദ്ദേഹം ഇപ്പോഴും തങ്ങളെ കഠിനമായി ഉപദ്രവിക്കുന്ന ഒരാൾത്തന്നെയായിരുന്നു. കാരണം അദ്ദേഹം ശരിക്കും മാറ്റം വരുത്തിയെന്ന് അവരിൽ പലരും അറിഞ്ഞിരുന്നില്ല. എന്നാൽ അക്കൂട്ടത്തിൽ ഒരാൾ അനുകമ്പയോടെ അദ്ദേഹത്തെ സഹായിക്കാൻ ധൈര്യം കാണിച്ചു. ബർന്നബാസ് എന്നാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്.
യരുശലേമിലെ ക്രിസ്ത്യാനികൾക്കു തർസൊസുകാരനായ ശൗലിനെ സഹായിക്കാൻ പേടിയായിരുന്നു. എന്നാൽ ബർന്നബാസ് ധൈര്യത്തോടെ മുന്നോട്ടുവന്നു
ബൈബിൾ ബർന്നബാസിനെ യോസേഫ് എന്ന പേരിലാണ് ആദ്യം പരിചയപ്പെടുത്തുന്നത്. എ.ഡി. 33-ലെ പെന്തിക്കോസ്തിനെ തുടർന്ന് അദ്ദേഹം തന്റെ വസ്തുവകകളിൽ കുറച്ച് വിറ്റിട്ട് ആ പണം ദരിദ്രരായ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനു കൊടുത്തു. നല്ല ദയയും മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ മനസ്സൊരുക്കവും ഉണ്ടായിരുന്നതുകൊണ്ട് അപ്പോസ്തലന്മാർ അദ്ദേഹത്തിനു ബർന്നബാസ് എന്ന പേര് നൽകി. “ആശ്വാസപുത്രൻ” എന്നാണ് അതിന്റെ അർഥം. പിന്നീട് ഏതാണ്ട് എ.ഡി. 36-ൽ ശൗൽ യരുശലേമിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു ക്രിസ്ത്യാനിയായി അംഗീകരിക്കാനും ബർന്നബാസ് ധൈര്യം കാണിച്ചു. അതെക്കുറിച്ച് ബൈബിൾ പറയുന്നു: “ബർന്നബാസ് ശൗലിന്റെ സഹായത്തിന് എത്തി. . . . ശൗലിനെ അപ്പോസ്തലന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി.” അപ്പോൾമുതൽ പൗലോസും ബർന്നബാസും ഉറ്റ സുഹൃത്തുക്കളായി.
യരുശലേമിലായിരുന്നപ്പോൾ പൗലോസ് ധൈര്യത്തോടെ യേശുവിനെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ട് ചില ജൂതന്മാർ അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചു. അതുകൊണ്ട് സഹോദരങ്ങൾ പൗലോസിനെ ജന്മനാടായ തർസൊസിലേക്ക് അയച്ചു. എന്നാൽ സിറിയയിലെ അന്ത്യോക്യയിൽ പുതുതായി വിശ്വാസത്തിൽ വന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു ബർന്നബാസിനെ ഏതാണ്ട് ഒൻപതു വർഷം കഴിഞ്ഞ് അവിടേക്ക് അയച്ചു. ബൈബിൾ പറയുന്നത് “പരിശുദ്ധാത്മാവ് നിറഞ്ഞ, ഉറച്ച വിശ്വാസമുള്ള ഒരു നല്ല മനുഷ്യനായിരുന്നു ബർന്നബാസ്” എന്നാണ്. അന്ത്യോക്യയിൽ ഒരുപാടു പേർ സത്യം പഠിക്കാൻ താത്പര്യം കാണിച്ചതുകൊണ്ട് ബർന്നബാസിനു കൂടുതൽ സഹായം വേണ്ടിവന്നു. അതുകൊണ്ട് അദ്ദേഹം കൂട്ടുകാരനായ പൗലോസിനെ അന്വേഷിച്ച് തർസൊസിലേക്കു പോയി. തുടർന്ന് അവർ പ്രസംഗപ്രവർത്തനത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കൂടാതെ ദരിദ്രരായ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുവേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനത്തിലും അവർ ഒരുമിച്ചുണ്ടായിരുന്നു.
പിന്നീട് ബർന്നബാസും പൗലോസും അന്ത്യോക്യയിൽനിന്ന് ഒരു മിഷനറിയാത്ര ആരംഭിച്ചു. അതിന് അവർക്കു നല്ല ധൈര്യം വേണമായിരുന്നു. ഉദാഹരണത്തിന്, ഇക്കോന്യയിൽ ചെന്നപ്പോൾ എതിരാളികളായ ചില ജൂതന്മാർ അവരെ കല്ലെറിഞ്ഞ് കൊല്ലാൻ നോക്കി. അപ്പോൾ അവർ ലുസ്ത്രയിലേക്കു പോയി. അവിടത്തെ ആളുകൾ അവരെ ആദ്യം ദൈവങ്ങളായിട്ടാണു കണ്ടത്. എന്നാൽ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും എതിരാളികൾ വന്ന് ജനത്തെ ഇളക്കിവിട്ടു. അപ്പോൾ അവർ പൗലോസിന് എതിരെ തിരിഞ്ഞ് അദ്ദേഹത്തെ കല്ലെറിഞ്ഞു. പൗലോസ് മരിച്ചെന്നു കരുതി അവർ അദ്ദേഹത്തെ നഗരത്തിനു വെളിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. എന്നാൽ ലുസ്ത്രയിൽനിന്നുള്ള സഹോദരങ്ങൾ ചുറ്റും കൂടിയപ്പോൾ പൗലോസ് എഴുന്നേറ്റ്, അവരോടൊപ്പം നഗരത്തിലേക്കു പോയി. പൗലോസ് മരിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ബർന്നബാസിന് എത്ര ആശ്വാസം തോന്നിക്കാണും! പിന്നീട് അവർ അവിടെനിന്ന് പോയി. എന്നാൽ അധികം താമസിയാതെ അവർ വീണ്ടും ലുസ്ത്രയിലുള്ള സഹോദരങ്ങളെ ആശ്വസിപ്പിക്കുന്നതിന് അങ്ങോട്ടു മടങ്ങിച്ചെന്നു. എന്തൊരു ധൈര്യം!
അപകടകരമായ സാഹചര്യങ്ങളിലും ബർന്നബാസും പൗലോസും ദൈവസേവനത്തിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചു. എന്നാൽ പിന്നീട് ഒരിക്കൽ അവർ തമ്മിൽ വലിയൊരു തർക്കമുണ്ടായി. അവരുടെ അടുത്ത മിഷനറിയാത്രയ്ക്ക്, തന്റെ ബന്ധുവായ മർക്കോസിനെയും കൂടെക്കൊണ്ടുപോകാൻ ബർന്നബാസ് തീരുമാനിച്ചുറച്ചിരുന്നു. പക്ഷേ പൗലോസ് അതിനോടു യോജിച്ചില്ല. കാരണം മർക്കോസ് മുമ്പൊരിക്കൽ പാതിവഴിയിൽ അവരെ ഉപേക്ഷിച്ച് പോയതാണ്. എന്നാൽ രണ്ടു പേരും വിട്ടുകൊടുക്കാൻ തയ്യാറാകാതെ സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്നു. അങ്ങനെ “അവർ തമ്മിൽ വലിയൊരു വഴക്ക് ഉണ്ടായി. ഒടുവിൽ രണ്ടു പേരും രണ്ടു വഴിക്കു” പിരിഞ്ഞു.
ബർന്നബാസിന്റെ ധൈര്യം പരീക്ഷിക്കപ്പെട്ട മറ്റൊരു സാഹചര്യമായിരുന്നു അത്. സഹോദരങ്ങളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ദേഷ്യം വെച്ചുകൊണ്ടിരിക്കാനോ അവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞുനടക്കാനോ മീറ്റിങ്ങുകൾക്കു പോകാതിരിക്കാനോ ഒക്കെയായിരിക്കാം പൊതുവേയുള്ള ചായ്വ്. അത്തരം സാഹചര്യങ്ങളിൽ സഹോദരങ്ങളോടു ക്ഷമിക്കുകയും അങ്ങനെ യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം. അതിനാണു ശരിക്കും ധൈര്യം വേണ്ടത്.
വലിയ തർക്കമൊക്കെ ഉണ്ടായെങ്കിലും ബർന്നബാസും പൗലോസും യഹോവയുടെ സേവനം ഉപേക്ഷിച്ചില്ല. ബർന്നബാസ് മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു പോയി സന്തോഷവാർത്ത അറിയിച്ചു. പൗലോസാണെങ്കിൽ തന്റെ മിഷനറിയാത്രയ്ക്കു ശീലാസിനെ കൂടെക്കൊണ്ടുപോയി. അവർ സഭകളെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽക്കൂടുതൽ ആളുകളെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു.
ആ രണ്ടു പുരുഷന്മാർ പരസ്പരം പക വെച്ചുകൊണ്ടിരുന്നോ? ഇല്ല. എങ്ങനെ അറിയാം? പിന്നീട് സഭകൾക്കു കത്തുകൾ എഴുതിയപ്പോൾ പൗലോസ് ബർന്നബാസിനെക്കുറിച്ച് നല്ല രീതിയിൽ സംസാരിച്ചു. ഉദാഹരണത്തിന്, കൊരിന്ത്യർക്കുള്ള ഒരു കത്തിൽ ബർന്നബാസിനെക്കുറിച്ച്, പ്രസംഗപ്രവർത്തനത്തിൽ തുടരുന്നതിനുവേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്ത് ചെലവിനുള്ള വക കണ്ടെത്തുന്നതായി പറഞ്ഞു. (1 കൊരി. 9:6) ഇനി, കൊലോസ്യർക്കുള്ള കത്തിൽ മർക്കോസിനെക്കുറിച്ച്, ‘ബർന്നബാസിന്റെ ബന്ധുവായ മർക്കോസ്’ എന്നു പറഞ്ഞതിലൂടെയും ബർന്നബാസിനോട് ആദരവ് കാണിച്ചു. (കൊലോ. 4:10, 11) ഒരുപക്ഷേ പിന്നീട് പൗലോസും ബർന്നബാസും ഒരുമിച്ച് പ്രസംഗപ്രവർത്തനം നടത്തിയില്ലെങ്കിലും അവർ തുടർന്നും നല്ല കൂട്ടുകാരായിരുന്നു. ഇനി, ബർന്നബാസാണെങ്കിൽ തന്റെ പേരിന്റെ അർഥത്തിനു ചേർച്ചയിൽ ജീവിച്ചെന്നു പറയാം. അദ്ദേഹം സന്തോഷവാർത്ത അറിയിച്ചുകൊണ്ട് ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ടിരുന്നു. കൂടാതെ മർക്കോസിനോടൊപ്പം പ്രവർത്തിക്കുമ്പോൾ ആ ചെറുപ്പക്കാരനു വേണ്ട നല്ല പരിശീലനം നൽകാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മർക്കോസിന്റെ ധൈര്യത്തെക്കുറിച്ച് നമ്മൾ അടുത്ത അധ്യായത്തിൽ പഠിക്കും.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ബർന്നബാസ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ലേവ്യർക്ക് അവകാശമായി ഇസ്രായേലിൽ ദേശം വിഭജിച്ച് നൽകിയിരുന്നില്ല. പിന്നെ എങ്ങനെയാണു ലേവ്യനായ ബർന്നബാസിനു സ്വന്തമായി സ്ഥലമുണ്ടായിരുന്നത്? (സംഖ്യ 18:20; പ്രവൃ. 4:36, 37; w98 4/15 പേ. 20 ഖ. 4, അടിക്കുറിപ്പ്)
2. ബർന്നബാസിനെ എന്തുകൊണ്ടാണ് അപ്പോസ്തലൻ എന്നു വിളിച്ചിരിക്കുന്നത്? (പ്രവൃ. 14:14; w98 4/15 പേ. 21 ഖ. 6)
3. സൈപ്രസിൽ ബർന്നബാസും പൗലോസും സെർഗ്യൊസ് പൗലോസ് എന്ന ഒരാളോടു സന്തോഷവാർത്ത അറിയിച്ചു. പ്രവൃത്തികളുടെ പുസ്തകം എഴുതിയ ലൂക്കോസ് അദ്ദേഹത്തെക്കുറിച്ച് “നാടുവാഴി” എന്നു പറഞ്ഞിരിക്കുന്നതു ശരിയാണോ? (പ്രവൃ. 13:7, 12; bt പേ. 87 ഖ. 6, അടിക്കുറിപ്പ്) A
Bank of Cyprus Cultural Foundation Collection
ചിത്രം A: ക്ലൗദ്യൊസിന്റെ ഭരണകാലത്തെ ഒരു നാണയം. ബർന്നബാസും പൗലോസും സൈപ്രസിൽ ചെല്ലുമ്പോൾ ക്ലൗദ്യൊസായിരുന്നു റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തി. ദ്വീപിന്റെ ഭരണാധികാരിയെക്കുറിച്ച് “നാടുവാഴി” എന്നാണ് ആ നാണയത്തിൽ പറഞ്ഞിരിക്കുന്നത്.
4. ലുസ്ത്രയിലെ ആളുകൾ ബലി അർപ്പിച്ചുകൊണ്ട് ബർന്നബാസിനെയും പൗലോസിനെയും സ്വീകരിക്കാൻ ആഗ്രഹിച്ചത് എന്തുകൊണ്ടായിരിക്കാം? (bt പേ. 97, ചതുരം)
നമുക്കുള്ള പാഠങ്ങൾ
ബർന്നബാസിനെപ്പോലെ നമുക്ക് എങ്ങനെയെല്ലാം ഉദാരത കാണിക്കാം?
ആദ്യത്തെ മിഷനറിയാത്രയുടെ സമയത്ത് ഒരുപക്ഷേ ബർന്നബാസായിരുന്നു നേതൃത്വമെടുത്തത്. എന്നാൽ പിന്നീട് പൗലോസിനു കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകി. പക്ഷേ അതിന്റെ പേരിൽ ബർന്നബാസിനു പൗലോസിനോട് അസൂയയൊന്നും തോന്നിയില്ല. നമുക്ക് എങ്ങനെ ബർന്നബാസിന്റെ മാതൃക അനുകരിക്കാം? B
ചിത്രം B
ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു ബർന്നബാസിന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ ബർന്നബാസിനെ തിരഞ്ഞെടുത്തതിൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
വ്യത്യസ്തസ്വഭാവങ്ങളുള്ള ആളുകൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്നു ബർന്നബാസിന്റെയും പൗലോസിന്റെയും മാതൃക തെളിയിക്കുന്നത് എങ്ങനെ?
“ഭിന്നതകൾ പരിഹരിച്ച് സമാധാനത്തിനായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?” (w17.06 പേ. 16-20)
ബർന്നബാസിനെയും പൗലോസിനെയും പോലെ ഇന്നും സഹോദരന്മാർക്ക് എങ്ങനെ ഭിന്നതകൾ പരിഹരിക്കാനാകുമെന്ന് ഈ വീഡിയോയിൽ കാണുക.
“ഞങ്ങൾ കാര്യങ്ങളെല്ലാം പറഞ്ഞ് ശരിയാക്കണമായിരുന്നു” (3:23)