49 പത്രോസ്
പാറപോലെ ഉറപ്പുള്ളവനായി
ശിമോനെ കണ്ടപ്പോൾ യേശു പറഞ്ഞു: “നീ യോഹന്നാന്റെ മകനായ ശിമോനാണല്ലോ. നീ കേഫ എന്ന് അറിയപ്പെടും.” “കേഫ” (ഗ്രീക്കിൽ “പത്രോസ്”) എന്ന പേരിന്റെ അർഥം “പാറക്കഷണം” എന്നാണ്. എന്തുകൊണ്ടായിരിക്കും യേശു ആ പേര് തിരഞ്ഞെടുത്തത്? പാറ പൊതുവേ ഉറപ്പുള്ളതും നിലനിൽക്കുന്നതും ആണ്. എന്തെങ്കിലും പണിയാൻ ഉപയോഗിക്കുന്ന വസ്തുവാണ് അത്. പത്രോസ് ഭാവിയിൽ ധൈര്യമുള്ളവനും സഹോദരങ്ങളെ ബലപ്പെടുത്തുന്നവനും ആയിത്തീരുമെന്നാണു യേശു ഉദ്ദേശിച്ചത്.
പത്രോസ് ആ പേരിനു ചേർച്ചയിൽ ജീവിച്ചോ? നമ്മൾ 45-ാം അധ്യായത്തിൽ കണ്ടതുപോലെ പത്രോസ് എപ്പോഴും അങ്ങനെയായിരുന്നില്ല. ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ വിശ്വാസം കുറഞ്ഞുപോയിട്ടുണ്ട്. ചിലപ്പോഴൊക്കെ പേടി തോന്നിയിട്ട് തെറ്റായ തീരുമാനങ്ങളെടുത്തിട്ടുണ്ട്. എങ്കിലും യേശുവിനു തന്റെ ഈ കൂട്ടുകാരനിൽ നല്ല വിശ്വാസമുണ്ടായിരുന്നു. പത്രോസ് പതിയെപ്പതിയെ ധൈര്യശാലിയായിത്തീരുമെന്നു യേശുവിന് ഉറപ്പായിരുന്നു. യേശുവിന്റെ ആ ചിന്ത ശരിയായിരുന്നോ?
യേശു മരിച്ച് ഉയിർത്തെഴുന്നേറ്റ് കഴിഞ്ഞ് അപ്പോസ്തലന്മാർക്കു സന്തോഷവാർത്ത പ്രസംഗിക്കാനുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വം കൊടുത്തു. അതു ചെയ്യാൻ പത്രോസിനു നല്ല ഉത്സാഹമായിരുന്നു. ശരിക്കും അതിനുവേണ്ടി പത്രോസ് പല സാഹചര്യങ്ങളിലും ധൈര്യം കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യരുശലേമിൽ വലിയൊരു ഉത്സവം നടക്കുന്ന സമയത്ത് പത്രോസ് ആയിരക്കണക്കിനുവരുന്ന ജൂതന്മാരുടെ മുന്നിൽ എഴുന്നേറ്റുനിന്നിട്ട് അവരാണു മിശിഹയെ കൊന്നതിന് ഉത്തരവാദികൾ എന്നു പറഞ്ഞു. ധൈര്യത്തോടെയുള്ള പത്രോസിന്റെ വാക്കുകൾ കേട്ട് പലർക്കും “മനസ്സാക്ഷിക്കുത്തു” തോന്നി. അങ്ങനെ ആ ദിവസം ഏകദേശം 3,000 പേരാണു മാനസാന്തരപ്പെട്ട് യേശുവിന്റെ ശിഷ്യരായി സ്നാനമേറ്റത്.
യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ നല്ല വിശ്വാസവും ധൈര്യവും ഉള്ളവനായിത്തീരാൻ പത്രോസിനെ സഹായിച്ചത് എന്താണ്?
സന്തോഷവാർത്ത പ്രസംഗിക്കുക എന്നതു പത്രോസിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു. യേശു “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” പത്രോസിനെ ഏൽപ്പിച്ചു. അതായത് സ്വർഗരാജ്യത്തിലേക്കുള്ള അവസരം മൂന്നു വ്യത്യസ്തകൂട്ടർക്കു തുറന്നുകൊടുക്കാനുള്ള ഒരു നിയമനമായിരുന്നു അത്. പത്രോസ് ധൈര്യത്തോടെ, ഒരു പക്ഷപാതവും കാണിക്കാതെ ആദ്യം ജൂതന്മാരോടും പിന്നെ ശമര്യക്കാരോടും അവസാനം ജനതകളിൽപ്പെട്ടവരോടും സന്തോഷവാർത്ത അറിയിച്ചു. അദ്ദേഹം പല സ്ഥലങ്ങളിലും പോയി പ്രസംഗിക്കുകയും സഹോദരങ്ങളെ ബലപ്പെടുത്തുകയും ചെയ്തു. ഇടയ്ക്കൊക്കെ ഭാര്യയും കൂടെ പോയിരുന്നു. അങ്ങ് അകലെ ബാബിലോണിൽപ്പോലും താമസിച്ച് അദ്ദേഹം സന്തോഷവാർത്ത അറിയിച്ചു.
പിന്നീട് വർഷങ്ങളോളം സന്തോഷവാർത്ത പ്രസംഗിച്ചതിന്റെ പേരിൽ പത്രോസിനു ശക്തമായ എതിർപ്പും ഉപദ്രവങ്ങളും സഹിക്കേണ്ടിവന്നു. ഒന്നിലധികം തവണ പത്രോസും മറ്റ് അപ്പോസ്തലന്മാരും ജയിലിലായി. ജൂതമതനേതാക്കന്മാർ പ്രസംഗപ്രവർത്തനം നിറുത്താൻ കല്പിച്ചപ്പോൾ, “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്” എന്നു പത്രോസ് ധൈര്യത്തോടെ മറുപടി പറഞ്ഞു. അതിന്റെ പേരിൽ അടി കിട്ടിയിട്ടും പത്രോസ് ധൈര്യത്തോടെ ദൈവരാജ്യത്തെക്കുറിച്ചും ആ രാജ്യത്തിന്റെ രാജാവായി യഹോവ നിയമിച്ചിരിക്കുന്ന യേശുക്രിസ്തുവിനെക്കുറിച്ചും പ്രസംഗിച്ചുകൊണ്ടിരുന്നു.
ഉപദ്രവം പിന്നീട് കൂടിക്കൂടി വന്നു. കഴിഞ്ഞ അധ്യായത്തിൽ കണ്ടതുപോലെ സ്തെഫാനൊസിനെ എതിരാളികൾ വധിച്ചു. ഏതാണ്ട് പത്തു വർഷം കഴിഞ്ഞപ്പോൾ, പത്രോസിന്റെ കൂട്ടുകാരനും അപ്പോസ്തലനും ആയിരുന്ന യാക്കോബിനെ ദുഷ്ടഭരണാധികാരിയായ ഹെരോദ് കൊന്നുകളഞ്ഞു. യാക്കോബിന്റെ മരണം ജൂതന്മാരെ സന്തോഷിപ്പിച്ചെന്നു കണ്ട് ഹെരോദ് പത്രോസിനെയും അറസ്റ്റു ചെയ്യാൻ ഉത്തരവിട്ടു. ചങ്ങലകളാൽ ബന്ധിച്ച് പത്രോസിനെ ജയിലിലാക്കി. രക്ഷപ്പെടാതിരിക്കാൻ കാവലും ഏർപ്പെടുത്തി. പത്രോസിനെ തടവിലാക്കുമെന്നും കൊന്നുകളയുമെന്നും സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. പത്രോസ് ജയിലിലായപ്പോൾ ആ പ്രവചനമാണു നിറവേറുന്നതെന്ന് അദ്ദേഹം ചിന്തിച്ചുകാണുമോ?
എന്നാൽ അന്നു സംഭവിച്ചത് ഇതാണ്: രാത്രി വളരെ വൈകിയപ്പോൾ യഹോവയുടെ ഒരു ദൂതൻ പെട്ടെന്നു പ്രത്യക്ഷനായി. എന്നിട്ട് പത്രോസിനെ ഉറക്കത്തിൽനിന്ന് ഉണർത്തി, ചങ്ങലയെല്ലാം അഴിച്ച് ജയിലിനു വെളിയിൽ കൊണ്ടുവന്നു. കാവൽക്കാരെ കടന്ന് ഒരു വലിയ കവാടത്തിലൂടെയാണ് അവർ തെരുവിൽ എത്തിയത്. കിട്ടിയ അവസരം മുതലാക്കി എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടേക്കാമെന്നു പത്രോസ് ചിന്തിച്ചോ? ഇല്ല. പകരം തന്റെ സഹോദരങ്ങൾ യഹോവയെ ആരാധിക്കാനും പ്രാർഥിക്കാനും കൂടിവന്നിരുന്ന വീട്ടിലേക്കാണ് അദ്ദേഹം പോയത്. പത്രോസിനെ കണ്ടപ്പോൾ അവർക്ക് എത്ര സന്തോഷവും പ്രോത്സാഹനവും തോന്നിക്കാണും!
“നിന്റെ സഹോദരങ്ങളെ ബലപ്പെടുത്തണം” എന്നും “എന്റെ കുഞ്ഞാടുകളെ തീറ്റുക” എന്നും യേശു പറഞ്ഞതു പത്രോസ് ഒരിക്കലും മറന്നില്ല. (ലൂക്കോ. 22:32; യോഹ. 21:17) താൻ പോയിടത്തെല്ലാം പത്രോസ് ധൈര്യത്തോടെ സന്തോഷവാർത്ത പ്രസംഗിച്ചു, സഹോദരങ്ങളെ ബലപ്പെടുത്തി. പത്രോസ് പൂർണനായിരുന്നില്ല. അദ്ദേഹത്തിനു തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. ഒരിക്കൽ ചില സഹോദരങ്ങളെ സന്തോഷിപ്പിക്കാനായി സഭയിലുള്ള ചിലരോടൊപ്പം ഭക്ഷണം കഴിക്കുന്നത് അദ്ദേഹം നിറുത്തി. ഇതു കണ്ട് മറ്റൊരു അപ്പോസ്തലൻ അദ്ദേഹത്തെ തിരുത്തിയപ്പോൾ താഴ്മയോടെ അദ്ദേഹം ആ തിരുത്തൽ സ്വീകരിച്ചു. അതിൽനിന്ന് പാഠം ഉൾക്കൊണ്ടു. തുടർന്നും സഹോദരങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് ബൈബിളിന്റെ ഭാഗമായിത്തീർന്ന രണ്ടു കത്തുകളും ദൈവപ്രചോദിതനായി അദ്ദേഹം എഴുതി. വർഷങ്ങളോളം വിശ്വസ്തമായി യഹോവയെ സേവിച്ച അദ്ദേഹത്തെ പിന്നീടു ജയിലിൽ അടയ്ക്കുകയും കൊന്നുകളയുകയും ചെയ്തു. എന്നാൽ അവസാനംവരെ അദ്ദേഹത്തിന്റെ വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടില്ല. അതെ, താൻ ‘പാറപോലെ’ ഉറപ്പുള്ളവനായിത്തീർന്നെന്നു പത്രോസ് തന്റെ ജീവിതത്തിലൂടെ തെളിയിച്ചു!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് പത്രോസ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. യേശു പത്രോസിനു “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” നൽകി. പത്രോസ് എങ്ങനെയാണ് അവ ഉപയോഗിച്ചത്? (മത്താ. 16:18, 19; ijwbq ലേഖനം 124 ഖ. 1-5) A
ചിത്രം A: പത്രോസ് യരുശലേമിൽ ജൂതന്മാരോടും ശമര്യയിൽ ശമര്യക്കാരോടും കൈസര്യയിൽ ജനതകളിൽപ്പെട്ടവരോടും രാജ്യസന്ദേശം അറിയിച്ചു
2. ജനതകളിൽപ്പെട്ട കൊർന്നേല്യൊസിനെ സന്ദർശിക്കുന്നതിനു മുമ്പുതന്നെ പത്രോസിനു പക്ഷപാതം ഇല്ലായിരുന്നു എന്നതിന് എന്തു തെളിവുണ്ട്? (പ്രവൃ. 10:5-7, 23; bt പേ. 69 ഖ. 1, അടിക്കുറിപ്പ്) B
ചിത്രം B: പുരാതന യോപ്പ സ്ഥിതിചെയ്തിരുന്ന സ്ഥലം
3. പൗലോസ് ഉപദേശം കൊടുത്തപ്പോൾ അതനുസരിച്ച് പത്രോസ് വേണ്ട മാറ്റങ്ങൾ വരുത്തിയെന്നു നമുക്ക് എങ്ങനെ അറിയാം? (w17.04 പേ. 26-27 ഖ. 15-17)
4. പത്രോസ് എന്തിനാണു ബാബിലോണിലേക്കു താമസം മാറിയത്? (w14 1/15 പേ. 24 ഖ. 9)
നമുക്കുള്ള പാഠങ്ങൾ
യരുശലേമിൽ കൂടിവന്ന വലിയൊരു കൂട്ടം ആളുകളോടു പത്രോസ് ധൈര്യത്തോടെയും എന്നാൽ നയത്തോടെയും സംസാരിച്ചു. ഏതെല്ലാം സാഹചര്യങ്ങളിലാണു നമ്മൾ ധൈര്യവും നയവും കാണിക്കേണ്ടത്?
പത്രോസ് സഭയിൽ വലിയ ഉത്തരവാദിത്വസ്ഥാനത്ത് ആയിരുന്നെങ്കിലും പൗലോസ് കൊടുത്ത ഉപദേശം സ്വീകരിച്ചു. നമുക്ക് എങ്ങനെ പത്രോസിനെ അനുകരിക്കാം? C
ചിത്രം C
ഈ വിവരണത്തിൽ പത്രോസ് കാണിച്ച ധൈര്യം വേറെ എങ്ങനെയും നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഈ അധ്യായം പഠിച്ചുകഴിഞ്ഞപ്പോൾ പത്രോസ് സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കുമെന്നുള്ള അറിവ് നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
പേടി തോന്നുമ്പോൾ നമുക്ക് എങ്ങനെ പത്രോസിനെപ്പോലെ യഹോവയിൽ ആശ്രയിക്കാം?
പ്രവൃത്തികൾ 10-ാം അധ്യായത്തിലെ വിവരണത്തിൽനിന്ന് കൂടുതൽ പാഠങ്ങൾ പഠിക്കാൻ ഇത് ഉപയോഗിക്കുക.
“ദൈവം പക്ഷപാതമുള്ളവനല്ല” (വെബ്സൈറ്റിലെ “ബൈബിൾപഠനം രസകരമാക്കാം.”-wcgr)