47 ലാസറിന്റെ പെങ്ങളായ മറിയ
“ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്തു”
യേശുക്രിസ്തു കാണിച്ച ദയ മറിയയെ ശരിക്കും സ്വാധീനിച്ചു. മറിയയ്ക്കും സഹോദരിയായ മാർത്തയ്ക്കും സഹോദരനായ ലാസറിനും വേണ്ടി യേശു ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ബഥാന്യയിൽ വന്നപ്പോൾ യേശു പല തവണ അവരുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അപ്പോഴെല്ലാം യഹോവയെക്കുറിച്ചും തന്നെക്കുറിച്ചും യേശു അവരെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചു. അവർ യേശുവിനു വളരെ പ്രിയപ്പെട്ടവരായിരുന്നു. പിന്നീട് ലാസർ മരിച്ചപ്പോൾ യേശു അദ്ദേഹത്തെ ഉയിർപ്പിക്കുകയും ചെയ്തു.
മറിയയ്ക്കു തന്റെ കർത്താവായ യേശുവിനുവേണ്ടി എന്തെങ്കിലും കാര്യമായി ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ വിലയേറിയ ഒരു സമ്മാനം കൊടുക്കാൻ മറിയ തീരുമാനിച്ചു. അത് ‘വളരെ വിലപിടിപ്പുള്ള, ഒരു റാത്തൽ (ഏകദേശം 350 മില്ലീലിറ്റർ) ശുദ്ധമായ ജടാമാംസി തൈലമായിരുന്നു.’ ആ കാലത്ത് അത്രയും വാങ്ങാൻതന്നെ ഏകദേശം ഒരു വർഷത്തെ കൂലി വേണമായിരുന്നു. ചെറിയൊരു വെൺകൽഭരണിയിലാണ് അതു കൊണ്ടുവന്നത്. മറിയയ്ക്ക് അത് എപ്പോൾ, എങ്ങനെ കിട്ടിയെന്നു ബൈബിൾ പറയുന്നില്ല. എങ്കിലും മറിയയുടെ കൈയിലുണ്ടായിരുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവായിരുന്നിരിക്കാം അത്.
വളരെ വിലപ്പെട്ട ഒരു സമ്മാനം യേശുവിനു കൊടുക്കാൻ മറിയ ആഗ്രഹിച്ചു. എന്നാൽ ചിലരെങ്കിലും അതിനെ വിമർശിക്കുമെന്നു മറിയയ്ക്ക് അറിയാമായിരുന്നു
യേശു ബഥാന്യയിലെ ഒരു വീട്ടിൽ ഭക്ഷണത്തിന് എത്തിയപ്പോൾ മറിയ തന്റെ സമ്മാനം കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ യേശുവിന്റെ അടുത്ത് ചെന്ന് ആ വെൺകൽഭരണി തുറന്ന് അതിലെ തൈലം യേശുവിന്റെ തലയിലും കാലിലും ഒഴിച്ചു. കാലിൽനിന്ന് തൈലം ഒലിച്ചിറങ്ങിയപ്പോൾ മറിയ തന്റെ തലയിലെ തുണി മാറ്റിയിട്ട്, മുടികൊണ്ട് അതു തുടച്ചു. അക്കാലത്ത് ജൂതന്മാർക്കിടയിൽ ഒരു സ്ത്രീ തന്റെ തലയിലെ തുണി മാറ്റുന്നത് ഒരു മോശം കാര്യമായിട്ടാണു കണ്ടിരുന്നത്. എന്നാൽ ആളുകൾ എന്തു ചിന്തിക്കുന്നു എന്നതൊന്നും മറിയയ്ക്ക് ഒരു പ്രശ്നമായിരുന്നില്ല. തന്റെ കർത്താവിനെ അങ്ങേയറ്റം ആദരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് മറിയ താഴ്മയോടെ അതു ചെയ്തു.
ആ തൈലത്തിന്റെ സുഗന്ധം വീട്ടിലെങ്ങും പരന്നു. എന്നാൽ മറിയ ചെയ്തത് എല്ലാവർക്കും ഇഷ്ടപ്പെട്ടില്ല, പ്രത്യേകിച്ച് യൂദാസ് ഈസ്കര്യോത്തിന്. സാധ്യതയനുസരിച്ച് യൂദാസ് മറ്റു ചില അപ്പോസ്തലന്മാരെയും തന്റെകൂടെ കൂട്ടി. എന്നിട്ട് “ഈ സുഗന്ധതൈലം 300 ദിനാറെക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ” എന്നു പറഞ്ഞു. അതു കേട്ടപ്പോൾ മറിയയ്ക്ക് എത്ര വിഷമം തോന്നിക്കാണും! തനിക്ക് ഏറ്റവും പ്രിയപ്പെട്ട യേശുവിന്, വളരെ വിലപിടിപ്പുള്ള ഒരു സമ്മാനം കൊടുക്കണമെന്ന ആഗ്രഹത്തോടെയാണു മറിയ അതു കൊണ്ടുവന്നത്. എന്നാൽ മറിയ ഒത്തിരി ആദരിക്കുന്ന അപ്പോസ്തലന്മാർതന്നെ ഇപ്പോൾ മറിയയോടു ദേഷ്യപ്പെടുന്നു. എല്ലാവരുടെയും മുന്നിൽവെച്ച് തന്നെ ഇങ്ങനെ അപമാനിച്ചപ്പോൾ മറിയയ്ക്ക് എത്ര സങ്കടം തോന്നിയിരിക്കണം! എന്നാൽ യേശു മറിയയ്ക്കുവേണ്ടി സംസാരിച്ചു.
യേശു അപ്പോസ്തലന്മാരോടു പറഞ്ഞു: “അവളെ വെറുതേ വിടൂ.” പെട്ടെന്നുതന്നെ എല്ലാവരും നിശ്ശബ്ദരായി. “അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്” എന്നു യേശു പറഞ്ഞു. മറിയ തന്നോടു കാണിച്ച ആ സ്നേഹത്തെ യേശു അഭിനന്ദിച്ചു. യേശുവിന്റെ മരണവും ശവസംസ്കാരവും പെട്ടെന്നുതന്നെ നടക്കാനിരിക്കുകയായിരുന്നു, ഒരുപക്ഷേ മറിയയ്ക്ക് അത് അറിയില്ലായിരുന്നെങ്കിലും. മറിയ ചെയ്തത് തന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായിട്ടാണു യേശു കണ്ടത്. അതുകൊണ്ട് യേശു പറഞ്ഞു: “ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്തു.” അവസാനം യേശു ഇങ്ങനെയും കൂട്ടിച്ചേർത്തു: “ലോകത്ത് എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും അവിടെയെല്ലാം ആളുകൾ ഈ സ്ത്രീ ചെയ്തതിനെക്കുറിച്ച് പറയുകയും ഇവളെ ഓർക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” മറിയയുടെ സ്നേഹവും ധൈര്യവും യേശു ശ്രദ്ധിച്ചു. ശരിക്കും അപ്പോസ്തലന്മാർ അതിനെ വിമർശിക്കുകയല്ല അഭിനന്ദിക്കുകയാണു ചെയ്യേണ്ടിയിരുന്നത്.
പിന്നെ അപ്പോസ്തലന്മാർ ഒന്നും പറഞ്ഞില്ല. യേശുവിനെ ഒറ്റിക്കൊടുക്കുക എന്ന ലക്ഷ്യത്തിൽ യൂദാസ് അവിടെനിന്ന് പോയി. എന്നാൽ യേശു പറഞ്ഞ വാക്കുകൾ മറിയയെ എത്ര ആശ്വസിപ്പിച്ചുകാണും! കുറച്ച് ദിവസം കഴിഞ്ഞ് പ്രിയപ്പെട്ട കർത്താവിനെ ശത്രുക്കൾ അന്യായമായി വിചാരണ ചെയ്ത് വധിക്കുകയും തുടർന്ന് യേശുവിന്റെ ശവസംസ്കാരം നടക്കുകയും ചെയ്തു. അതു കണ്ടപ്പോൾ യേശു തന്റെ ശവസംസ്കാരത്തെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളുടെ അർഥം മറിയയ്ക്കു ശരിക്കും മനസ്സിലായി. മറിയ നല്ല ദയയും മറ്റുള്ളവരെക്കുറിച്ച് ചിന്തയും ഉള്ളവളായിരുന്നതുകൊണ്ട് യേശു കഷ്ടപ്പാടുകൾ സഹിച്ച് മരിക്കുന്നതു കണ്ടപ്പോൾ എത്ര സങ്കടം തോന്നിയിരിക്കും! എന്നാൽ ആ സമയത്ത്, യേശു മുമ്പ് പറഞ്ഞ വാക്കുകൾ മറിയയ്ക്കു ശരിക്കും ആശ്വാസമായിരുന്നിട്ടുണ്ട്.
യേശു മരിച്ച് മൂന്നാം ദിവസം ഏറ്റവും അത്ഭുതകരമായ ആ കാര്യം സംഭവിച്ചു. കർത്താവായ യേശു ഉയിർത്തെഴുന്നേറ്റു! അതു കഴിഞ്ഞ് അധികം താമസിയാതെ 500-ലധികം വരുന്ന ശിഷ്യന്മാർക്കു പ്രത്യക്ഷനായി. ആ സമയത്തായിരിക്കാം ‘എല്ലാ ജനതകളിലെയും ആളുകളോട്’ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരു നിയമനം യേശു അവർക്കു നൽകിയത്. (മത്താ. 28:19, 20) ഈ “സന്തോഷവാർത്ത” എവിടെയെല്ലാം ആളുകൾ പ്രസംഗിക്കുന്നോ അവിടെയെല്ലാം മറിയ കാണിച്ച താഴ്മയും തന്നോടു കാണിച്ച സ്നേഹവും ആളുകൾ അറിയുമെന്നും യേശു പറഞ്ഞു. നല്ല ധൈര്യം സംഭരിച്ച് തനിക്കുള്ള ഏറ്റവും നല്ലതു കർത്താവിനു നൽകിയതിൽ മറിയയ്ക്ക് ഒട്ടും സങ്കടം തോന്നിക്കാണില്ല. മാത്രമല്ല തന്റെ വിശ്വാസത്തെയും ധൈര്യത്തെയും പ്രശംസിച്ചുകൊണ്ട് യേശു പറഞ്ഞ ആ വാക്കുകൾ മറിയ എന്നും ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടാകണം: “ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്തു.”
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ലാസറിന്റെ പെങ്ങളായ മറിയ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. മാർത്തയെയും മറിയയെയും കുറിച്ച് നമുക്ക് എന്ത് അറിയാം? (ലൂക്കോ. 10:39, 40; യോഹ. 11:20; ia പേ. 199 ഖ. 5-6; പേ. 204 ഖ. 17) A
ചിത്രം A
2. ഒന്നാം നൂറ്റാണ്ടിലെ മറ്റു മതനേതാക്കന്മാരിൽനിന്ന് യേശു വ്യത്യസ്തനായിരുന്നത് എങ്ങനെയാണ്? (w99 9/1 പേ. 30 ഖ. 1-4)
3. മറിയ യേശുവിന്റെ മേൽ ഒഴിച്ച തൈലം വളരെ മൂലമ്യള്ളതായിരുന്നത് എന്തുകൊണ്ട്? (മത്തായി 26:7-ലെ “വിലപിടിപ്പുള്ള സുഗന്ധതൈലം” എന്ന പഠനക്കുറിപ്പ്, nwtsty) B
Indian nard: © Haijie Lu, licensed under CC BY-NC 4.0. Source; dried jatamansi: wasanajai/stock.adobe.com; alabaster jar: © The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source
ചിത്രം B: ജടാമാഞ്ചി ചെടിയുടെ (നാർഡൊസ്റ്റാക്കിസ് ജടമാൻസി) പൂവും വേരുകളും. മറിയ യേശുവിന്റെ മേൽ ഒഴിച്ച തൈലം ഇതിൽനിന്ന് എടുത്തതായിരിക്കാം. സുഗന്ധതൈലം സൂക്ഷിക്കുന്ന വെൺകൽഭരണി
4. ബൈബിൾക്കാലങ്ങളിൽ ഒരാളുടെ തലയിലും കാലിലും തൈലം ഒഴിക്കുന്നത് എന്തു സൂചിപ്പിച്ചിരുന്നു? (w11 4/1 പേ. 6 ഖ. 4, അടിക്കുറിപ്പ്)
നമുക്കുള്ള പാഠങ്ങൾ
മറിയ ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ട് അവൾ “നല്ല പങ്കു തിരഞ്ഞെടുത്തിരിക്കുന്നു” എന്നു യേശു പറഞ്ഞു. (ലൂക്കോ. 10:42) നമുക്ക് എങ്ങനെ മറിയയെ അനുകരിക്കാം? C
ചിത്രം C
“ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്തു” എന്നു പറഞ്ഞ് യേശു മറിയയെ അഭിനന്ദിച്ചു. യഹോവ നമ്മളിൽ മൂല്യമുള്ളതായി കാണുന്നത് എന്താണെന്നാണ് ഇതു പഠിപ്പിക്കുന്നത്? (മർക്കോ. 12:29, 30; 14:8)
ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു മറിയയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ ലാസറിന്റെ പെങ്ങളായ മറിയയെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ നന്ദിയുള്ളവരായിരിക്കാനാകുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
കൂട്ടുകാരെ കണ്ടെത്തുന്നതിനെക്കുറിച്ച് മറിയ, മാർത്ത, യേശു എന്നിവരിൽനിന്ന് കുട്ടികൾക്ക് എന്തു പഠിക്കാം?
മറിയയുടെ വിലയേറിയ സമ്മാനവും വിധവയുടെ രണ്ടു ചെറുതുട്ടുകളും യേശു വിലമതിച്ചു. ഇതിൽനിന്ന് യേശുവിനെക്കുറിച്ച് എന്തു പഠിക്കാം?
“നന്ദി—നിങ്ങൾ അതു പ്രകടിപ്പിക്കാറുണ്ടോ?” (w99 4/15 പേ. 16 ഖ. 3-7)