46 മഗ്ദലക്കാരി മറിയ
“ഞാൻ കർത്താവിനെ കണ്ടു”
ദുഷ്ടാത്മാക്കളുടെ നിയന്ത്രണത്തിലായിരുന്ന മഗ്ദലക്കാരി മറിയയുടെ ജീവിതം ദുരിതപൂർണമായിരുന്നു, കഷ്ടപ്പാടും ഭയവും നിറഞ്ഞ ജീവിതം. അങ്ങനെയിരിക്കെ മറിയ യേശുവിനെ കണ്ടുമുട്ടുകയും യേശു മറിയയിൽനിന്ന് ‘ഏഴു ഭൂതങ്ങളെ’ പുറത്താക്കുകയും ചെയ്തു. അതോടെ മറിയയുടെ ജീവിതം ആകെ മാറി. തനിക്കു ലഭിച്ച ആ സ്വാതന്ത്ര്യത്തിനു മറിയ യേശുവിനോടു നന്ദിയുള്ളവളായിരുന്നു. അതുകൊണ്ട് ധൈര്യത്തോടെ യേശുവിനെ അനുഗമിക്കാനും തന്നാലാകുന്ന വിധങ്ങളിലെല്ലാം സഹായിക്കാനും മറിയ തീരുമാനിച്ചു.
മറിയ തന്റെ പ്രിയപ്പെട്ട കർത്താവിനെ റബ്ബോനി എന്നാണു വിളിച്ചിരുന്നത്. ആഴമായ ബഹുമാനത്തെ സൂചിപ്പിക്കുന്ന ആ പദത്തിന്റെ അർഥം “ഗുരു” എന്നാണ്. യേശു 12 അപ്പോസ്തലന്മാരോടൊപ്പം ആ പ്രദേശത്തെങ്ങും യാത്ര ചെയ്ത് ദൈവരാജ്യത്തെക്കുറിച്ച് ആളുകളെ പഠിപ്പിച്ചു. പ്രധാനപ്പെട്ട ഈ പ്രവർത്തനത്തിന് അവർ തങ്ങളുടെ സമയവും ഊർജവും മുഴുവനായി വിട്ടുകൊടുത്തിരിക്കുന്നതു മറിയ കണ്ടു. അവർ തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ചാണു വന്നിരിക്കുന്നതെന്നു മറിയയ്ക്ക് അറിയാമായിരുന്നു. അവരെ സഹായിക്കാൻ മറിയ എന്താണു ചെയ്തത്?
മുമ്പ് മഗ്ദലക്കാരി മറിയയുടെ ജീവിതം ദുരിതപൂർണമായിരുന്നെങ്കിലും പിന്നീട് തന്റെ ജീവിതം യേശുവിനെയും അനുഗാമികളെയും സഹായിക്കുന്നതിനായി മാറ്റിവെച്ചു
‘തങ്ങളുടെ സ്വത്തുക്കൾകൊണ്ട് അവരെ ശുശ്രൂഷിച്ചുപോന്ന’ പല സ്ത്രീകളിൽ ഒരാളായിരുന്നു മറിയ. യേശുവിനും അപ്പോസ്തലന്മാർക്കും വേണ്ട സാമ്പത്തികപിന്തുണ ഈ സ്ത്രീകൾ നൽകി. യേശുവിന്റെകൂടെ ‘നഗരംതോറും ഗ്രാമംതോറും സഞ്ചരിച്ചിരുന്നവരുടെ’ കൂട്ടത്തിൽ പുരുഷന്മാരും സ്ത്രീകളും ആയി 20 പേരെങ്കിലും ഉണ്ടായിരുന്നു. അക്കാലത്ത് സ്ത്രീകൾ പൊതുവേ ഒരു മതനേതാവിന്റെകൂടെ ഇങ്ങനെ യാത്ര ചെയ്യാറില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇവർ ചെയ്തതിനെ ആളുകൾ വിമർശിച്ചുകാണും. എന്നാൽ യേശുവിനെയും അപ്പോസ്തലന്മാരെയും സഹായിക്കാൻ അവസരം കിട്ടിയതു വലിയൊരു അനുഗ്രഹമായിട്ടാണു മറിയയും കൂട്ടുകാരികളും കണ്ടത്. മറ്റുള്ളവർ എന്തു പറയും എന്നൊന്നും ചിന്തിക്കാതെ യേശുവിനെ പിന്തുണയ്ക്കാനുള്ള ധൈര്യം ഈ സ്ത്രീകൾ തുടർന്നും കാണിച്ചു.
പെസഹയുടെ അന്നു രാത്രി യരുശലേമിൽവെച്ച് യേശുവിനെ അറസ്റ്റു ചെയ്തു. എന്നിട്ട് ദൈവദൂഷണം പറഞ്ഞെന്ന വ്യാജാരോപണം ഉന്നയിച്ച് ദണ്ഡനസ്തംഭത്തിൽ തൂക്കി. ഇതൊക്കെ കണ്ടപ്പോൾ മറിയയുടെ ഹൃദയം തകർന്നുപോയിക്കാണും. എന്നാൽ മറിയ അപ്പോഴും ധൈര്യം കൈവിട്ടില്ല. യേശുവിന്റെ അമ്മയോടും വിശ്വസ്തരായ മറ്റു സ്ത്രീകളോടും ഒപ്പം മറിയ, യേശുവിനെ സ്തംഭത്തിൽ തൂക്കിയ സ്ഥലത്തേക്കു പോയി. അങ്ങനെ അവർ യേശുവിനെ സ്നേഹിക്കുന്നെന്നും പിന്തുണയ്ക്കുന്നെന്നും തെളിയിച്ചു. സ്തംഭത്തിൽ കഠിനമായ വേദന അനുഭവിക്കുമ്പോഴും യേശു ഇതെല്ലാം കാണുന്നുണ്ടായിരുന്നു. യേശു അവസാനശ്വാസം വലിക്കുന്ന സമയത്തും മറിയ അവിടെയുണ്ടായിരുന്നു. മരണംവരെ യേശു വിശ്വസ്തനായിരുന്നെന്നും പിതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തെന്നും ആ സ്ത്രീകൾക്കു കാണാനായി.
റോമൻ പടയാളികളും ജൂതമതനേതാക്കന്മാരും യേശുവിനെ കൊന്നുകളഞ്ഞപ്പോൾ അവരുടെ മുന്നിൽവെച്ച് കരയാനും ഈ സ്ത്രീകൾ ധൈര്യം കാണിച്ചു. ഇനി, തന്റെ പ്രിയപ്പെട്ട കർത്താവായ യേശുവിനോടുള്ള സ്നേഹം മഗ്ദലക്കാരി മറിയ വേറൊരു വിധത്തിലും തെളിയിച്ചു. യഹൂദ്യയിലെ ചൂടുകാലാവസ്ഥ കാരണം ശവശരീരം പെട്ടെന്ന് അഴുകുമായിരുന്നു. അതിന്റെ ദുർഗന്ധം തടയാൻ ശവം അടക്കുന്നതിനു മുമ്പ് സുഗന്ധവ്യഞ്ജനങ്ങളും തൈലങ്ങളും ശവശരീരത്തിൽ പൂശുന്ന രീതിയുണ്ടായിരുന്നു. എന്നാൽ യേശുവിന്റെ കാര്യത്തിൽ ശവസംസ്കാരം അതിനോടകം കഴിഞ്ഞതാണ്. എന്നിട്ടും ശബത്ത് തീർന്ന ഉടനെ മറിയയും ചില സ്ത്രീകളും യേശുവിന്റെ ശരീരത്തിൽ പൂശാൻ ആവശ്യമായ സാധനങ്ങളും വാങ്ങി, അതിരാവിലെതന്നെ കല്ലറയ്ക്കലേക്കു പോയി.
അവിടെ ആദ്യം എത്തിയതു മറിയയായിരിക്കാം. കല്ലറ തുറന്നുകിടക്കുന്നതു കണ്ടപ്പോൾ മറിയ അമ്പരന്നുപോയി, യേശുവിന്റെ ശരീരം അവിടെയില്ല! ഉടനെതന്നെ ഈ കാര്യം പത്രോസിനെയും യോഹന്നാനെയും അറിയിക്കാനായി മറിയ ഓടി. എന്നാൽ, തിരിച്ച് വന്നപ്പോഴേക്കും മറ്റു സ്ത്രീകളെല്ലാം പോയിരുന്നു. മറിയ കുനിഞ്ഞ് കല്ലറയുടെ ഉള്ളിലേക്കു നോക്കിയപ്പോൾ ‘വെള്ളവസ്ത്രം ധരിച്ച രണ്ടു ദൈവദൂതന്മാർ യേശുവിന്റെ ശരീരം കിടന്നിരുന്ന സ്ഥലത്ത് ഇരിക്കുന്നുണ്ടായിരുന്നു.’ താൻ യേശുവിന്റെ ശരീരം അന്വേഷിക്കുകയാണെന്ന് അവരോടു പറഞ്ഞിട്ട് തിരിഞ്ഞുനോക്കിയപ്പോൾ മറ്റൊരാൾ അവിടെ നിൽക്കുന്നതു കണ്ടു. അത് അവിടത്തെ തോട്ടക്കാരനായിരിക്കുമെന്നാണു മറിയ വിചാരിച്ചത്. “സ്ത്രീയേ, എന്തിനാണു കരയുന്നത്” എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ മറിയ പറഞ്ഞു: “യജമാനനേ, അങ്ങാണു യേശുവിനെ എടുത്തുകൊണ്ടുപോയതെങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം.” തനിക്ക് ഒറ്റയ്ക്കു മുതിർന്ന ഒരാളുടെ ശരീരം എടുക്കാൻ പറ്റുമോ എന്നൊന്നും മറിയ അപ്പോൾ ചിന്തിച്ചില്ല. യേശുവിനോടുള്ള സ്നേഹം കാണിക്കാൻ തന്നാലാകുന്നതെല്ലാം ചെയ്യണമെന്നു മാത്രമേ മറിയ വിചാരിച്ചുള്ളൂ.
മറിയ സങ്കടത്തോടെ തിരിഞ്ഞപ്പോൾ അദ്ദേഹം “മറിയേ” എന്നു വിളിച്ചു. ആ ശബ്ദം മറിയ പെട്ടെന്നു തിരിച്ചറിഞ്ഞു. “റബ്ബോനി!” എന്നു വിളിച്ച് കരഞ്ഞുകൊണ്ട് മറിയ പ്രിയപ്പെട്ട കർത്താവിനെ കെട്ടിപ്പിടിച്ചു. തന്നെ പിടിച്ചുനിറുത്തരുതെന്നു യേശു പറഞ്ഞു. എന്നിട്ട്, ചെന്ന് ‘തന്റെ സഹോദരന്മാരെ’ കാണാനുള്ള സുപ്രധാനനിയമനം മറിയയ്ക്കു കൊടുത്തു. കർത്താവ് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന പ്രധാനപ്പെട്ട വാർത്ത മറിയ അപ്പോസ്തലന്മാരെ അറിയിക്കണമായിരുന്നു. മറിയ ഉടനെ പോയി അത് അവരെ അറിയിച്ചു. എന്നാൽ അവർക്കു മറിയ “പറഞ്ഞതൊക്കെ ഒരു കെട്ടുകഥപോലെ തോന്നി.” പക്ഷേ അതൊന്നും മറിയയെ തളർത്തിയില്ല. അന്നുമുതൽ മറിയ ആ സന്തോഷവാർത്ത ആളുകളെ അറിയിച്ചുകൊണ്ടിരുന്നു. അതിനു നല്ല ധൈര്യം വേണമായിരുന്നു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
മഗ്ദലക്കാരി മറിയ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. മഗ്ദലക്കാരി മറിയയും മറ്റു സ്ത്രീകളും ഏതെല്ലാം വിധങ്ങളിലായിരിക്കാം യേശുവിനെയും അപ്പോസ്തലന്മാരെയും പിന്തുണച്ചത്? (ijwia ലേഖനം 6 ഖ. 5-6) A
ചിത്രം A
2. മറിയയ്ക്കു പുനരുത്ഥാനപ്പെട്ട യേശുവിനെ ആദ്യം തിരിച്ചറിയാൻ പറ്റാഞ്ഞത് എന്തുകൊണ്ട്? (ijwia ലേഖനം 6 ഖ. 16)
3. തന്നെ പിടിച്ചുനിറുത്തരുതെന്നു മഗ്ദലക്കാരി മറിയയോടു യേശു പറഞ്ഞത് എന്തുകൊണ്ടാണ്? (w08 4/15 പേ. 32 ഖ. 5)
4. യേശു പുനരുത്ഥാനപ്പെട്ടെന്നു മഗ്ദലക്കാരി മറിയ പറഞ്ഞപ്പോൾ അപ്പോസ്തലന്മാർക്ക് അതൊരു “കെട്ടുകഥപോലെ തോന്നി.” എന്തുകൊണ്ടായിരിക്കാം അവർ അങ്ങനെ ചിന്തിച്ചത്? (ലൂക്കോ. 24:11; brwp120901 ഖ.12-13)
നമുക്കുള്ള പാഠങ്ങൾ
മറ്റുള്ളവർക്കുവേണ്ടി എളിയ ജോലികൾ ചെയ്യാൻ മഗ്ദലക്കാരി മറിയ തയ്യാറായി. നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം? B
ചിത്രം B
നമ്മൾ അറിയിക്കുന്ന സന്തോഷവാർത്ത വിശ്വസിക്കാനോ വിലമതിക്കാനോ ആളുകൾ തയ്യാറാകാത്തപ്പോൾ മഗ്ദലക്കാരി മറിയയെ നമുക്ക് എങ്ങനെ അനുകരിക്കാം? (ലൂക്കോ. 24:10, 11)
നിങ്ങൾക്ക് എങ്ങനെ മഗ്ദലക്കാരി മറിയയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ മഗ്ദലക്കാരി മറിയയെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ നന്ദിയുള്ളവരായിരിക്കാനാകുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
മഗ്ദലക്കാരി മറിയയെക്കുറിച്ച് ബൈബിൾ പറയുന്ന വസ്തുതകളും ആളുകൾക്കുള്ള ചില തെറ്റിദ്ധാരണകളും താരതമ്യം ചെയ്യുക.
മഗ്ദലക്കാരി മറിയയോടും മറ്റു സ്ത്രീകളോടും യേശു ഇടപെട്ട വിധത്തിൽനിന്ന് സ്ത്രീകളോടു പെരുമാറേണ്ട വിധത്തെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
“ക്രിസ്തീയ സ്ത്രീകൾ ബഹുമാനവും ആദരവും അർഹിക്കുന്നു” (w95 7/15 പേ. 15-18 ഖ. 3-8)