38 മൂന്ന് എബ്രായർ
“തീയുടെ ബലം കെടുത്തി”
ഹനന്യ, മീശായേൽ, അസര്യ എന്നീ എബ്രായചെറുപ്പക്കാർ ഇപ്പോൾ ബാബിലോണിലാണ്. ബാബിലോൺകാർ അവരുടെ പേരുകൾ ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നാക്കി മാറ്റി. ഈ മൂന്നു പേരും വിശ്വസ്തനായ ദാനിയേലിന്റെ അടുത്ത കൂട്ടുകാരാണ്. പക്ഷേ, അവരുടെ ജീവൻ അപകടത്തിലായ ഒരു സാഹചര്യത്തിൽ അവരെ ബലപ്പെടുത്താനും സഹായിക്കാനും ദാനിയേൽ കൂടെയില്ല. എന്തായിരുന്നു സാഹചര്യം? നമുക്കു നോക്കാം.
നെബൂഖദ്നേസർ രാജാവ് ഒരു കൂറ്റൻ പ്രതിമ ഉണ്ടാക്കിയതിൽനിന്നാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. ആ പ്രതിമയ്ക്ക് ഒമ്പതു നില കെട്ടിടത്തിന്റെ ഉയരവും (ഏകദേശം 88 അടി) ഏതാണ്ട് മൂന്നു മീറ്റർ (8.8 അടി) വീതിയും ഉണ്ടായിരുന്നു. പ്രതിമ ഉദ്ഘാടനം ചെയ്യാൻ രാജാവ് ഒരു വലിയ ആഘോഷം സംഘടിപ്പിച്ചു. എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥരും ആ ആഘോഷത്തിനു വരണമെന്നു കല്പിക്കുകയും ചെയ്തു. ഇപ്പോൾ ഈ മൂന്നു ചെറുപ്പക്കാർ രാജാവിന്റെ കല്പന അനുസരിച്ചുകൊണ്ട് ഈ ആഘോഷത്തിൽ പങ്കുപറ്റാൻ നിർബന്ധിതരാണ്.
ഒരു ഉദ്യോഗസ്ഥൻ രാജകല്പന വിളംബരം ചെയ്തപ്പോൾ ജനമെല്ലാം നിശ്ശബ്ദരായി. ആദ്യം സംഗീതോപകരണങ്ങളുടെ ശബ്ദം കേൾക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധ്യതയനുസരിച്ച്, അടുത്തതായി രാജാവ് അവരോട് ആവശ്യപ്പെടാൻപോകുന്ന കാര്യം ചെയ്യാൻ ജനത്തെ പ്രേരിപ്പിക്കാനായിരുന്നു അത്. സംഗീതത്തിന്റെ ശബ്ദം കേൾക്കുമ്പോൾ എല്ലാവരും ‘വീണ് പ്രതിമയെ ആരാധിക്കണമെന്ന്’ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഈ മൂന്നു ചെറുപ്പക്കാർ എന്തു ചെയ്യുമായിരുന്നു? വിഗ്രഹാരാധനയ്ക്ക് എതിരെയുള്ള യഹോവയുടെ കല്പന അവർക്കു നന്നായി അറിയാം.—പുറ. 20:4, 5.
ഒരു ജനക്കൂട്ടം നോക്കിനിൽക്കെ വിഗ്രഹത്തെ ആരാധിക്കാൻ അവരോടു കല്പിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ അവർ കൊല്ലപ്പെടുമായിരുന്നു
സംഗീതോപകരണങ്ങളുടെ ശബ്ദം ഉയർന്നു. ഉടനടി ജനമെല്ലാം ആ പ്രതിമയുടെ മുന്നിൽ വീണ് അതിനെ ആരാധിച്ചു. എന്നാൽ മൂന്നു പേർ തല ഉയർത്തി നിൽക്കുകയാണ്. എല്ലാവരുടെയും കണ്ണുകൾ അവരുടെ നേരെയായി. അപ്പോൾ ഒരു കൂട്ടം കൽദയർ ആ അവസരം മുതലെടുക്കാൻ ശ്രമിച്ചു. അവർ ആ മൂന്നു ജൂതന്മാർക്കെതിരെ കുറ്റം ആരോപിച്ചു, അഥവാ പരദൂഷണം പറഞ്ഞു. അവർ നെബൂഖദ്നേസറിനോടു പറഞ്ഞു: “രാജാവേ, അവർ അങ്ങയെ ഒട്ടും വകവെക്കുന്നില്ല. അവർ അങ്ങയുടെ ദൈവങ്ങളെ സേവിക്കുന്നില്ല. മാത്രമല്ല, അങ്ങ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാനും വിസമ്മതിക്കുന്നു.” അതു കേട്ട ഉടനെ അവരെ മൂന്നു പേരെയും തന്റെ മുന്നിൽ കൊണ്ടുവരാൻ രാജാവ് ആജ്ഞാപിച്ചു. എന്നിട്ട് താൻ കേട്ടതെല്ലാം ശരിയാണോ എന്ന് അങ്ങേയറ്റം ദേഷ്യത്തോടെ രാജാവ് അവരോടു ചോദിച്ചു. എന്നിട്ട് അവരുടെ ഉത്തരത്തിനായി കാത്തുനിൽക്കാതെ അദ്ദേഹം അവരെ ഭീഷണിപ്പെടുത്തുകയാണു ചെയ്തത്. താൻ അവർക്ക് ഒരു അവസരംകൂടി കൊടുക്കുമെന്നും അനുസരിക്കുന്നില്ലെങ്കിൽ അവരെ ‘ഉടനടി കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയുമെന്നും’ രാജാവ് പറഞ്ഞു. അവരെ രക്ഷിക്കാൻ ഒരു ദൈവത്തിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ ആ എബ്രായചെറുപ്പക്കാർക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. തങ്ങളുടെ ദൈവത്തിനു തങ്ങളെ മരണത്തിൽനിന്ന് രക്ഷിക്കാനാകുമെന്ന് അവർ രാജാവിനോടു പറഞ്ഞു. അവർ ഇങ്ങനെയും കൂട്ടിച്ചേർത്തു: “ദൈവം അങ്ങനെ ചെയ്യുന്നില്ലെങ്കിലും രാജാവേ, ഇത് അറിഞ്ഞാലും: ഞങ്ങൾ അങ്ങയുടെ ദൈവങ്ങളെ സേവിക്കുകയോ അങ്ങ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കുകയോ ഇല്ല.” ഇതു കേട്ടപ്പോൾ രാജാവിന്റെ കോപം ആളിക്കത്തി. ചൂള പതിവിലും കൂടുതൽ ചൂടാക്കാനും ആ മൂന്നു പേരെയും ബന്ധിച്ച് തീച്ചൂളയിലേക്ക് എറിയാനും രാജാവ് കല്പിച്ചു. ചൂള അസാധാരണമായി ചൂടുള്ളതായിരുന്നതുകൊണ്ട് അവരെ അതിലേക്ക് എറിഞ്ഞവരെ തീജ്വാല ദഹിപ്പിച്ചുകളഞ്ഞു!
നെബൂഖദ്നേസർ രാജാവ് തുടർന്ന് കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു. തീച്ചൂളയ്ക്കുള്ളിൽ ഇപ്പോൾ മൂന്ന് അല്ല, നാലു പേരെ കാണുന്നു! യാതൊരു പൊള്ളലും ഏൽക്കാതെ അവർ തീയുടെ നടുവിൽ നടക്കുകയാണ്! നാലാമനെ കണ്ടിട്ട് “ദൈവങ്ങളുടെ ഒരു പുത്രനെപ്പോലിരിക്കുന്നു” എന്നു രാജാവ് പറഞ്ഞു. നെബൂഖദ്നേസർ കത്തിജ്വലിക്കുന്ന തീച്ചൂളയുടെ വാതിലിന് അടുത്തേക്കു ചെന്ന് അവരോട് പുറത്ത് വരാൻ ഉറക്കെ വിളിച്ച് പറഞ്ഞു.
ആ എബ്രായയുവാക്കൾ പുറത്തേക്കു വന്നപ്പോൾ അവിടെ കൂടിയിരുന്നവരെല്ലാം ആകെ വിസ്മയിച്ചു. അവരുടെ വസ്ത്രങ്ങൾ പഴയതുപോലെതന്നെ! ശരീരത്തിൽ ഒരു പൊള്ളലുമില്ല! പുകയുടെ മണംപോലുമില്ല! എന്നാൽ അവരെ വരിഞ്ഞുകെട്ടിയ കെട്ടുകൾ മാത്രം പോയിരിക്കുന്നു. ഇതെല്ലാം കണ്ട് ശക്തനായ നെബൂഖദ്നേസർ രാജാവ് ഞെട്ടിത്തരിച്ചു. ആ എബ്രായയുവാക്കൾ അവരുടെ ദൈവത്തെ അനുസരിച്ചതുകൊണ്ട് രാജാവ് അവരെ പ്രശംസിച്ചു. രാജാവ് പറഞ്ഞു: “അവർ അവരുടെ ദൈവത്തിൽ ആശ്രയിച്ച് രാജകല്പനപോലും ലംഘിച്ചു. അവരുടെ ദൈവത്തെയല്ലാതെ മറ്റ് ഒരു ദൈവത്തെയും സേവിക്കാനോ ആരാധിക്കാനോ അവർ തയ്യാറായില്ല. അതിനുവേണ്ടി മരിക്കാനും അവർ ഒരുക്കമായിരുന്നു.”
ആരെങ്കിലും യഹോവയ്ക്കെതിരെ എന്തെങ്കിലും ഉച്ചരിച്ചാൽ അവരെ കൊന്നുകളയാനും രാജാവ് കല്പിച്ചു. ആ മൂന്ന് എബ്രായയുവാക്കൾക്ക് ഉന്നതപദവികളും രാജാവ് കൊടുത്തു. പക്ഷേ, യഹോവ അതിലും അധികം ചെയ്തു. യഹോവ അവരെ ഓർത്തു. ഉദാഹരണത്തിന്, ഏതാണ്ട് 700 വർഷത്തിനു ശേഷം അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതനായി, വിശ്വാസത്താൽ അവർ “തീയുടെ ബലം കെടുത്തി” എന്നു രേഖപ്പെടുത്തിയപ്പോൾ ഈ ചെറുപ്പക്കാരെയായിരിക്കാം ഉദ്ദേശിച്ചത്. അതെ, ഹനന്യയെയും മീശായേലിനെയും അസര്യയെയും യഹോവ മറന്നില്ല.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ഹനന്യയും മീശായേലും അസര്യയും എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. പുരാവസ്തുഗവേഷകർ കണ്ടെടുത്ത ചില സാധനങ്ങൾ ദാനിയേൽ 3-ാം അധ്യായത്തിലെ ചരിത്രവിവരണം കൃത്യതയുള്ളതാണെന്നു തെളിയിക്കുന്നത് എങ്ങനെ? (w23.07 പേ. 31) A
© The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source. Modifications: Box added
ചിത്രം A: നെബൂഖദ്നേസറിന്റെ പേര് മുദ്രണം ചെയ്തിട്ടുള്ള ചുട്ടെടുത്ത ഇഷ്ടിക
2. ആ മൂന്ന് എബ്രായർക്കു ബാബിലോൺകാർ നൽകിയ പേരുകളുടെ അർഥം എന്തായിരിക്കാം? (dp പേ. 35 ഖ. 14)
3. നെബൂഖദ്നേസർ തികഞ്ഞ മതഭക്തനായിരുന്നെന്ന് എന്തു തെളിയിക്കുന്നു? (dp പേ. 69 ഖ. 3) B
ചിത്രം B: നെബൂഖദ്നേസർ ബാബിലോണിലെ ഒരുപാടു ദേവന്മാരുടെ ക്ഷേത്രങ്ങൾ നിർമിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു
4. പല ‘ജനതകളിൽനിന്നും രാജ്യങ്ങളിൽനിന്നും ഭാഷകളിൽനിന്നും’ ഉള്ള ആളുകൾ സാധ്യതയനുസരിച്ച് തങ്ങളുടെ സ്വന്തം ദൈവങ്ങളെ ആരാധിച്ചിരുന്നെങ്കിലും അവർ നെബൂഖദ്നേസറിന്റെ പ്രതിമയെ ആരാധിക്കാൻ തയ്യാറായത് എന്തുകൊണ്ടായിരിക്കാം? (ദാനി. 3:7; dp പേ. 73 ഖ. 10)
നമുക്കുള്ള പാഠങ്ങൾ
ആ എബ്രായർ ദൈവം വിലക്കിയിരുന്ന ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. പിന്നീട് ജീവൻ അപകടത്തിലായപ്പോൾപ്പോലും അവർ വിശ്വസ്തരായി ഉറച്ചുനിന്നു. ചെറുതെന്നു തോന്നുന്ന കാര്യങ്ങളിൽപ്പോലും വിശ്വസ്തരായി നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇതു നമ്മളെ എന്തു പഠിപ്പിക്കുന്നു? (ലൂക്കോ. 16:10) C
ചിത്രം C
ഉപദ്രവം സഹിക്കേണ്ടിവരുമ്പോൾ ആ മൂന്ന് എബ്രായരുടെ പിൻവരുന്ന ഗുണങ്ങൾ നമുക്ക് എങ്ങനെ അനുകരിക്കാം. . . (ദാനി. 3:16-18)
താഴ്മ?
സൗമ്യത?
വിശ്വസ്തത?
നിങ്ങൾക്ക് എങ്ങനെ ആ മൂന്നു പേരുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ഹനന്യയോടും മീശായേലിനോടും അസര്യയോടും എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ദേശഭക്തിപരമായ ഒരു ചടങ്ങ് നടക്കുമ്പോൾ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ ആദരവ് കാണിക്കാനും അതേസമയം നിഷ്പക്ഷനായിരിക്കാനും കഴിയും?
ആ മൂന്ന് എബ്രായരുടെ ജീവിതാനുഭവത്തിൽനിന്ന് കൂടുതലായി എന്തു പഠിക്കാനാകുമെന്നു കാണുക.