33 യഹോയാദ
യഹോവ തിരഞ്ഞെടുത്ത രാജാവിനെ സംരക്ഷിച്ചു
യഹോവയുടെ സേവനത്തിൽ തിരക്കോടെ പ്രവർത്തിച്ച ഒരു വ്യക്തിയായിരുന്നു യഹോയാദ. നല്ല പ്രായമായപ്പോഴും ശരിയായ കാര്യങ്ങൾ ചെയ്യുന്നതിൽ അദ്ദേഹം ഉറച്ചുനിന്നു. യരുശലേമിലെ ദേവാലയത്തിൽ മഹാപുരോഹിതനായിരുന്നു അദ്ദേഹം. ശരിയായ രീതിയിൽ യഹോവയെ ആരാധിക്കാൻ ആളുകളെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമായിരുന്നു. അവിടെ പലരും വ്യാജദൈവങ്ങളെ ആരാധിക്കുകയും മോശമായതു പ്രവർത്തിക്കുകയും ചെയ്തിരുന്നതുകൊണ്ട് അതത്ര എളുപ്പമായിരുന്നില്ല.
ആ ദേശത്തെ ദുഷ്ടതയുടെ പ്രധാനകാരണം ഇസ്രായേലിലെ രാജാവായ ആഹാബിന്റെയും ഇസബേലിന്റെയും മകളായ അഥല്യയായിരുന്നു. ആഹാബും ഇസബേലും അങ്ങേയറ്റം ദുഷ്ടരായിരുന്നതുകൊണ്ട് അവരുടെ വംശപരമ്പരതന്നെ ഇല്ലാതാക്കുമെന്ന് യഹോവ പറഞ്ഞിരുന്നു. അഥല്യയുടെ ഭർത്താവ് യഹൂദയിലെ രാജാവായിരുന്നിട്ടും അഥല്യ ശുദ്ധാരാധന വെറുത്തിരുന്നു. ഭർത്താവിന്റെ മരണശേഷം അഥല്യയുടെ മകൻ രാജാവായെങ്കിലും യഹോവ അദ്ദേഹത്തെ കൊന്നുകളഞ്ഞു. തുടർന്ന് അഥല്യ ഭരണം കൈയടക്കി. യഹോവയ്ക്ക് അത് ഇഷ്ടമായില്ല. കാരണം ദാവീദിന്റെ വംശപരമ്പരയിലുള്ള ആണുങ്ങളെയാണ് യഹോവ രാജാവായി തിരഞ്ഞെടുത്തിരുന്നത്. ഇനി, ഭരണം ഉറപ്പിക്കുന്നതിനുവേണ്ടി, രാജാവാകാൻ സാധ്യതയുള്ള എല്ലാവരെയും കൊന്നുകളയാൻ അഥല്യ ഉത്തരവിട്ടു, അവർ സ്വന്തം കൊച്ചുമക്കളായിരുന്നിട്ടുപോലും.
ഒരു മഹാപുരോഹിതനും ഭാര്യയും സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ഒരു ദുഷ്ടരാജ്ഞിയിൽനിന്ന് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു
യഹോയാദ വിവാഹം കഴിച്ചത് രാജകുടുംബത്തിൽത്തന്നെയുള്ള ധീരയായ യഹോശേബ (യഹോശബത്ത്) എന്നൊരു യുവതിയെയാണ്. ദാവീദിന്റെ വംശപരമ്പര ഇല്ലാതാകുന്നതു അവർക്കു സഹിക്കാനാകുമായിരുന്നില്ല. കാരണം ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരാൾ എന്നേക്കും രാജാവായിരിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു. (2 ശമു. 7:12, 13) അതുകൊണ്ട് യഹോശേബ ആ വംശപരമ്പരയിൽപ്പെട്ട ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ തീരുമാനിച്ചു. ധൈര്യത്തോടെ ആ രാജകുമാരനെ കൊട്ടാരത്തിൽനിന്ന് ഒളിച്ചുകടത്തിയിട്ട് അവനെയും വളർത്തമ്മയെയും തന്റെ ഭർത്താവിന്റെ അടുക്കൽ എത്തിച്ചു. യഹോയാദയും യഹോശേബയും ചേർന്ന് ഒരു വയസ്സുപോലും ഇല്ലാത്ത ആ കുഞ്ഞിനെ ദേവാലയത്തിലെ ഒരു ഉൾമുറിയിൽ ഒളിപ്പിച്ചുവെച്ചു.
ആറു വർഷത്തോളം യഹോവാശ് യഹോയാദയുടെ സംരക്ഷണയിൽ അവിടെ രഹസ്യമായി കഴിഞ്ഞു. ആ കാലഘട്ടം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. കാരണം അഥല്യ ഇത് അറിഞ്ഞാൽ അവരെയെല്ലാം കൊന്നുകളയുമായിരുന്നു. ആറു വർഷത്തിനു ശേഷം യഹോയാദ ധൈര്യത്തോടെ മറ്റൊരു തീരുമാനമെടുത്തു. അദ്ദേഹം വിശ്വസ്തരായ അഞ്ചു പട്ടാളമേധാവികളെ വിളിച്ചുവരുത്തിയിട്ട് ദാവീദിന്റെ സിംഹാസനത്തിനു നിയമപരമായി അവകാശമുള്ള ഒരാൾ ജീവിച്ചിരിപ്പുണ്ടെന്ന രഹസ്യം വെളിപ്പെടുത്തി. തുടർന്ന് യഹോയാദ 500 പടയാളികളെ ദേവാലയത്തിലും അതിനു ചുറ്റുമുള്ള പ്രധാനസ്ഥലങ്ങളിലും നിയമിക്കാൻ അവരോടു പറഞ്ഞു. യഹോയാദ യഹോവാശിനെ രാജാവായി വാഴിക്കുന്ന സമയത്ത് ഈ പടയാളികൾ ആലയത്തിൽനിന്നുള്ള ആയുധങ്ങളും പരിചകളും പിടിച്ച് രാജാവിനു ചുറ്റും നിന്നു. സന്തോഷംകൊണ്ട് ജനമെല്ലാം കൈയടിച്ച് ആഹ്ലാദിച്ചു. ആ ശബ്ദം കേട്ടപ്പോൾ അഥല്യ ദേവാലയത്തിലേക്ക് ഓടിവന്നു.
ദേവാലയത്തിന്റെ മുറ്റത്തേക്കു വന്ന അഥല്യക്കു പെട്ടെന്നുതന്നെ കാര്യം മനസ്സിലായി. അധികാരം കൈവിട്ട് പോകാതിരിക്കാൻ അവസാനമായി അഥല്യ ഒരു ശ്രമംകൂടെ നടത്തി. അവർ വിളിച്ചുപറഞ്ഞു: “ചതി, കൊടുംചതി!” എന്നാൽ ശരിക്കും ചതി കാണിച്ചത് അഥല്യയാണ്. ആളുകളുടെ പിന്തുണ കിട്ടുമെന്ന് അഥല്യ വിചാരിച്ചെങ്കിൽ അതു വെറുതേയായി. യഹോയാദ ധൈര്യത്തോടെ, ആ ദുഷ്ടരാജ്ഞിയെ ദേവാലയത്തിനു പുറത്തേക്കു കൊണ്ടുപോകാൻ സൈന്യാധിപന്മാരോട് ആജ്ഞാപിച്ചു. അവർ അഥല്യയെ കൊണ്ടുപോയി കൊന്നുകളഞ്ഞു. അങ്ങനെ യഹോവ പറഞ്ഞതുപോലെ ‘ആഹാബിന്റെ ഭവനം നിശ്ശേഷം നശിച്ചുപോയി.’ (2 രാജാ. 9:8) അഥല്യയായിരുന്നിരിക്കാം ആഹാബിന്റെയും ഇസബേലിന്റെയും ഭവനത്തിൽ കൊല്ലപ്പെടേണ്ടിയിരുന്ന അവസാനത്തെ ആൾ.
അഥല്യ കൊല്ലപ്പെട്ടുകഴിഞ്ഞ് മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങളും യഹോയാദ ചെയ്തു. യഹോവയോടു വിശ്വസ്തരായിരിക്കുമെന്ന് ഒരു ഉടമ്പടി ചെയ്യാൻ അദ്ദേഹം രാജാവിനെയും ജനത്തെയും സഹായിച്ചു. തുടർന്ന് ബാലിന്റെ ക്ഷേത്രം നശിപ്പിക്കാനും അവിടെയുള്ള പുരോഹിതന്മാരെ കൊന്നുകളയാനും ജനത്തോടു കല്പിച്ചു. യഹോവാശിനെ വിശ്വസ്തനായ ഒരു രാജാവായി പരിശീലിപ്പിക്കുന്നതിലും യഹോയാദ നല്ലൊരു പങ്കുവഹിച്ചു. അദ്ദേഹം ജീവിച്ചിരുന്ന കാലത്തോളം യഹോവാശ് വിശ്വസ്തനായിരുന്നു. എന്നാൽ 130-ാമത്തെ വയസ്സിൽ യഹോയാദ മരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്തത് രാജാക്കന്മാരുടെകൂടെയാണ്. മഹാപുരോഹിതന്മാർക്കു സാധാരണമായി കിട്ടാത്ത ഒരു ബഹുമതിയാണ് അത്.
എന്നാൽ വിശ്വസ്തനായ യഹോയാദ മരിച്ചുകഴിഞ്ഞ് യഹോവാശ് യഹോവയിൽനിന്ന് അകന്നുപോയി. യഹൂദാപ്രഭുക്കന്മാരുടെ സ്വാധീനത്തിൽപ്പെട്ട് യഹോവാശ് വ്യാജാരാധനയിലേക്കു തിരിഞ്ഞു, ജനത്തെയും അതിനു പ്രേരിപ്പിച്ചു. പ്രവാചകന്മാർ തിരുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതൊന്നും കേട്ടില്ല. രാജാവിനെ തിരുത്താൻ ശ്രമിച്ചവരിൽ ഒരാളായിരുന്നു യഹോയാദയുടെ മകനായ സെഖര്യ. അദ്ദേഹം ജനത്തോടു ചോദിച്ചു: “എന്തുകൊണ്ടാണു നിങ്ങൾ യഹോവയുടെ കല്പനകൾ അനുസരിക്കാത്തത്?” എന്നാൽ സെഖര്യയെ കൊല്ലാൻ ഉത്തരവിട്ടുകൊണ്ടാണ് രാജാവ് അതിനെല്ലാം മറുപടി കൊടുത്തത്. എന്നിട്ടും സെഖര്യ തന്റെ പിതാവിനെപ്പോലെ അവസാനശ്വാസംവരെ ധൈര്യത്തോടെ നിന്നു. പിന്നീട് നൂറ്റാണ്ടുകൾക്കു ശേഷം യേശു സെഖര്യയെ നീതിമാൻ എന്നു വിളിച്ചു. അതെ, യഹോവയെപ്പോലെതന്നെ യേശുവും വിശ്വസ്തദൈവദാസരുടെ ധൈര്യം ഒരിക്കലും മറക്കില്ല.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
യഹോയാദ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. അഥല്യയെ കൊന്നുകളയാൻ യഹോയാദയെ സഹായിച്ച ‘കാരീയൻ എന്നറിയപ്പെട്ടിരുന്ന അംഗരക്ഷകരെക്കുറിച്ച്’ ചില പണ്ഡിതന്മാർ എന്താണു പറയുന്നത്? (2 രാജാ. 11:4, 19; it “കാരീയൻ എന്ന് അറിയപ്പെട്ടിരുന്ന അംഗരക്ഷകർ”-wcgr)
2. ‘സാക്ഷ്യം’ എന്തിനെയായിരിക്കാം അർഥമാക്കുന്നത്, യഹോയാദ അത് യഹോവാശിന്റെ തലയിൽ വെച്ചത് എന്തിനാണ്? (2 രാജാ. 11:12, അടിക്കുറിപ്പ്; w91 2/1 പേ. 31 ഖ. 5-6-wcgr) A
ചിത്രം A
3. യഹോവയുടെ ഭവനത്തിൽ അറ്റകുറ്റപ്പണി നടത്താൻ യഹോവാശ് കല്പന കൊടുത്തത് എന്തുകൊണ്ട്? (2 ദിന. 24:4-7, 11-14; it “യഹോവാശ്” നമ്പർ 1 ഖ. 5-wcgr)
4. സെഖര്യ യഹോയാദയുടെ മകനായിരുന്നു. പിന്നെ എന്തുകൊണ്ടാണു യേശു അദ്ദേഹത്തെ ‘ബരെഖ്യയുടെ മകൻ’ എന്നു വിളിച്ചത്? (“ബരെഖ്യയുടെ മകൻ” മത്താ. 23:35-ന്റെ പഠനക്കുറിപ്പ്, nwtsty)
നമുക്കുള്ള പാഠങ്ങൾ
യഹോവാശിനെ ഒളിപ്പിച്ചപ്പോൾ യഹോയാദയ്ക്കു സാധ്യതയനുസരിച്ച് 100-ലേറെ വയസ്സുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ മാതൃക പ്രായമേറിയ ദൈവദാസരെ ഇന്ന് എങ്ങനെ പ്രോത്സാഹിപ്പിച്ചേക്കാം? (സങ്കീ. 92:12, 14) B
ചിത്രം B
യഹോയാദ പറഞ്ഞതിനു ശ്രദ്ധ കൊടുത്തപ്പോൾ യഹോവാശിനു ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞു. ഇന്നത്തെ ചെറുപ്പക്കാർക്ക് ഇതിൽനിന്ന് എന്തു പഠിക്കാം?
നിങ്ങൾക്ക് എങ്ങനെ യഹോയാദയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന യഹോയാദയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
കൂട്ടുകാരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് കുട്ടികൾക്ക് യഹോവാശിൽനിന്ന് എന്തു പഠിക്കാം?
“ചീത്ത കൂട്ടുകെട്ടുനിമിത്തം യോവാശ് യഹോവയെ ഉപേക്ഷിച്ചു” (w09 10/1 പേ. 22-23)
സത്യാരാധനയ്ക്കായി സംഭാവനകൾ കൊടുക്കുന്നതിനെക്കുറിച്ച് യഹോയാദയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
“ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന സംഭാവനകൾ” (w05 11/1 പേ. 26-27)