30 സാരെഫാത്തിലെ വിധവ
ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും ധൈര്യം കാണിച്ചു
സാരെഫാത്തിൽ ഒരു വിധവയും മകനും താമസിച്ചിരുന്നു. കുറെ നാളുകളായി മഴ പെയ്യാത്തതു കാരണം ആ ദേശമെല്ലാം വരണ്ടുണങ്ങി കിടക്കുകയായിരുന്നു. കൃഷി ഒന്നും നടക്കാത്തതുകൊണ്ട് ആളുകൾക്കു കഴിക്കാൻ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. ഇസ്രായേലിലുള്ള വിധവമാർക്കും അനാഥർക്കും അവരുടെ ദൈവം കൊടുത്ത നിയമമനുസരിച്ച്, ജീവിക്കാൻ ആവശ്യമായതു കിട്ടുമായിരുന്നു. എന്നാൽ ഈ വിധവ ഇസ്രായേല്യ അല്ലായിരുന്നു. അവർ താമസിച്ചിരുന്നതു സീദോനിലെ സാരെഫാത്തിലാണ്. അസ്തോരെത്ത് ദേവിയെ ആരാധിച്ചിരുന്ന എത്ബാലാണ് അവിടം ഭരിച്ചിരുന്നത്. അദ്ദേഹം അസ്തോരെത്തിന്റെ ഒരു പുരോഹിതൻപോലും ആയിരുന്നെന്നു തോന്നുന്നു. അസ്തോരെത്തിന്റെ ആരാധകർ ആ ദേവിയെ പ്രസാദിപ്പിക്കുന്നതിനായി ക്രൂരവും മ്ലേച്ഛവും ആയ ഒരുപാട് ആചാരങ്ങൾ നടത്തിയിരുന്നു. വരൾച്ചയുടെയും ക്ഷാമത്തിന്റെയും ഈ സമയത്ത് അത്തരം ഒരു സാഹചര്യത്തിൽ ജീവിക്കുന്നത് ആ വിധവയ്ക്കും മകനും എത്ര ബുദ്ധിമുട്ടായിരുന്നിരിക്കണം! അവർ ഇങ്ങനെ ചിന്തിച്ചിരിക്കാം: ‘എനിക്കും എന്റെ മകനും എന്തു സംഭവിക്കും? ആരെങ്കിലും ഞങ്ങളെ സഹായിക്കുമോ? ആർക്കെങ്കിലും ഞങ്ങളുടെ കാര്യത്തിൽ താത്പര്യമുണ്ടാകുമോ?’
വീട്ടിൽ ആകെയുള്ള കുറച്ച് സാധനങ്ങൾകൊണ്ട് തനിക്കും മകനും വേണ്ടി എന്തെങ്കിലും ഉണ്ടാക്കിയിട്ട് അതു കഴിക്കണം. എന്നാൽ അതോടെ ഭക്ഷണസാധനങ്ങളെല്ലാം തീരുമായിരുന്നതുകൊണ്ട് തങ്ങൾ മരിച്ചുപോകുമെന്ന് അവർ ചിന്തിച്ചു.
എന്നാൽ ഈ വിധവ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാണെന്നു കണ്ട് യഹോവ അവളെ സ്നേഹിച്ചു. വ്യാജദൈവങ്ങളെ ആരാധിച്ചിരുന്ന ഒരു ദേശത്താണു താമസിച്ചിരുന്നതെങ്കിലും ആ വിധവയ്ക്ക് യഹോവയിൽ വിശ്വാസമുണ്ടായിരുന്നു. ഇസ്രായേല്യരുടെ ദൈവമായ യഹോവയെക്കുറിച്ച് അവർ എങ്ങനെയോ മനസ്സിലാക്കിയിരുന്നു. ആ ദൈവം സ്വന്തം ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ വിധവയുടെ ഹൃദയത്തെ സ്പർശിച്ചിരിക്കണം. യഹോവയാണു സത്യദൈവമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. ഏതാണ്ട് 1,000 വർഷത്തിനു ശേഷം യേശു ആ വിധവയുടെ നല്ല മാതൃകയെക്കുറിച്ചും യഹോവ അവർക്കു നൽകിയ ചില സഹായങ്ങളെക്കുറിച്ചും പറഞ്ഞു. ആ വിധവയ്ക്കുവേണ്ടി യഹോവ എന്താണു ചെയ്തത്?
യഹോവ ഏലിയയോടു സാരെഫാത്തിലേക്കു പോകാനും അവിടെയുള്ള ഒരു വിധവ അദ്ദേഹത്തിനു ഭക്ഷണം കൊടുക്കുമെന്നും പറഞ്ഞു. സാരെഫാത്തിൽ എത്തിയപ്പോൾ ഒരു സ്ത്രീ വിറകു പെറുക്കുന്നത് ഏലിയ കണ്ടു. ഏലിയ സ്ത്രീയോട്, “എനിക്കു കുടിക്കാൻ ഒരു പാത്രത്തിൽ അൽപ്പം വെള്ളം കൊണ്ടുവരാമോ” എന്നു ചോദിച്ചു. ആ സ്ത്രീ ഏലിയയെ മുമ്പ് കണ്ടിട്ടില്ല. എങ്കിലും ബൈബിൾ പറയുന്നു: ‘സ്ത്രീ വെള്ളം എടുക്കാൻ പോയി.’ ഒരുപക്ഷേ ഏലിയയുടെ സംസാരരീതിയോ ദയയോടെയുള്ള വാക്കുകളോ പ്രവാചകനെപ്പോലെയുള്ള ലളിതമായ വസ്ത്രധാരണരീതിയോ കണ്ടപ്പോൾ അദ്ദേഹം യഹോവയുടെ ഒരു ദാസനാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കാം. അതേസമയം യഹോവ തന്നോടു പറഞ്ഞത് ഈ വിധവയെക്കുറിച്ചായിരിക്കുമോ എന്ന് ഏലിയയും ചിന്തിച്ചുകാണും. ഏലിയ ആ സ്ത്രീയോട് ഒരു കഷണം അപ്പവുംകൂടെ കൊണ്ടുവരാമോ എന്നു ചോദിച്ചു.
ഇപ്പോൾ വിധവ മനസ്സുതുറന്ന് തന്റെ സാഹചര്യം പ്രവാചകനോടു പറഞ്ഞു. “അങ്ങയുടെ ദൈവമായ യഹോവയാണെ” എന്ന വാക്കുകളോടെയാണ് അവർ സംസാരിച്ചുതുടങ്ങിയത്. അതിലൂടെ സത്യദൈവത്തിൽ, അതായത് ‘ജീവനുള്ള ദൈവത്തിൽ,’ തനിക്കു വിശ്വാസമുണ്ടെന്നു വിധവ തെളിയിച്ചു. (യിരെ. 10:10) തുടർന്ന് വിധവ ഏലിയയോടു തന്റെ കൈയിൽ അപ്പമില്ലെന്നും ആകെയുള്ളതു വലിയ കലത്തിൽ ഒരു പിടി മാവും ചെറിയ ഭരണിയിൽ അൽപ്പം എണ്ണയും മാത്രമാണെന്നും പറഞ്ഞു. താൻ പെറുക്കിയ വിറകുമായി ചെന്ന് തനിക്കും മകനും കഴിക്കാൻ അവസാനമായി ഭക്ഷണം ഉണ്ടാക്കാൻപോകുകയായിരുന്നു ആ വിധവ. “അതു കഴിച്ചശേഷം ഞങ്ങൾ മരിക്കും” എന്നും അവർ പറഞ്ഞു.
വിധവയ്ക്കും മകനും കഴിക്കാൻ കാര്യമായി ഒന്നും ഇല്ലാതിരുന്ന സമയത്ത് ആകെയുള്ള ഭക്ഷണം തനിക്കു തരാൻ യഹോവയുടെ പ്രവാചകൻ ആവശ്യപ്പെട്ടു
ഏലിയ തുടർന്ന് പറഞ്ഞ വാക്കുകൾ കേട്ട് ആ സ്ത്രീ അതിശയിച്ചുകാണും. “പേടിക്കേണ്ടാ!” എന്നാണ് അദ്ദേഹം പറഞ്ഞത്. മകൻ പട്ടിണി കിടന്ന് മരിക്കുന്നതു കാണേണ്ടിവരുന്ന ഒരു അമ്മ എങ്ങനെ പേടിക്കാതിരിക്കും? എന്നിട്ടും ഏലിയ പറയുന്നതു ശ്രദ്ധിക്കാൻ അവർ തയ്യാറായി. യഹോവ ആ സ്ത്രീക്കു നൽകാൻപോകുന്ന അനുഗ്രഹത്തെക്കുറിച്ച് ഏലിയ തുടർന്ന് പറഞ്ഞു. ആ വിധവ ആദ്യം പ്രവാചകനുവേണ്ടി ചെറിയൊരു അപ്പം ഉണ്ടാക്കുന്നെങ്കിൽ യഹോവ അതിനുള്ള പ്രതിഫലം കൊടുക്കുമായിരുന്നു. വീണ്ടും മഴ പെയ്യുന്നതുവരെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നുപോകില്ലായിരുന്നു. അങ്ങനെ അവർക്കു കഴിക്കാൻ എന്തെങ്കിലും ഉണ്ടാകുമെന്ന് യഹോവ ഉറപ്പുവരുത്തുമായിരുന്നു.
ആ വിധവയുടെ വിശ്വാസത്തിന്റെ ഒരു പരീക്ഷണമായിരുന്നു അത്. യഹോവയുടെ പ്രവാചകനുവേണ്ടി തന്റെ കൈയിൽ ആകെയുള്ള ഭക്ഷണം കൊടുക്കാൻ അവർ തയ്യാറാകുമായിരുന്നോ? ഒരു വിധവയ്ക്കും കുഞ്ഞിനും ആഹാരം കൊടുക്കുന്നതിനെക്കാളൊക്കെ വലിയവലിയ കാര്യങ്ങൾ യഹോവ തന്റെ ജനത്തിനുവേണ്ടി ചെയ്തിട്ടുണ്ടെന്ന കാര്യം സാധ്യതയനുസരിച്ച് ആ വിധവയ്ക്ക് അറിയാമായിരുന്നു. എങ്കിലും പ്രവാചകൻ പറഞ്ഞത് അനുസരിക്കാനുള്ള ധൈര്യം ആ വിധവ കാണിക്കുമായിരുന്നോ? വിവരണം പറയുന്നത്, “സ്ത്രീ പോയി ഏലിയ പറഞ്ഞതുപോലെ ചെയ്തു” എന്നാണ്.
യഹോവ തന്റെ വാക്കു പാലിച്ചുകൊണ്ട് ആ സ്ത്രീയെ അനുഗ്രഹിച്ചു. വരൾച്ചയുടെ കാലം അവസാനിക്കുന്നതുവരെ ഏലിയയ്ക്കും വിധവയുടെ വീട്ടിൽ ഉള്ളവർക്കും ആവശ്യമായ മാവും എണ്ണയും ഉണ്ടെന്ന് യഹോവ ഉറപ്പുവരുത്തി. എന്നാൽ അതിനെക്കാൾ അതിശയകരമായ മറ്റൊരു കാര്യവും ആ വിധവയ്ക്കുവേണ്ടി യഹോവ ചെയ്തു. മകന് ഒരു രോഗം വന്ന് പെട്ടെന്നു മരിച്ചുപോയപ്പോൾ യഹോവ ഏലിയയെ ഉപയോഗിച്ചുകൊണ്ട് അവനെ തിരികെ ജീവനിലേക്കു കൊണ്ടുവന്നു. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ പുനരുത്ഥാനം അതാണ്. ആ അത്ഭുതം കണ്ടപ്പോൾ യഹോവയിലുള്ള വിധവയുടെ വിശ്വാസം ഉറപ്പായും കൂടുതൽ ശക്തമായിട്ടുണ്ട്. അന്നുമുതൽ ഇങ്ങോട്ട് ആ വിധവയുടെ മാതൃക യഹോവയിൽ ശക്തമായ വിശ്വാസമുണ്ടായിരിക്കാൻ ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിരിക്കുന്നു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
സാരെഫാത്തിലെ വിധവ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ഫൊയ്നിക്യയിലെ പ്രധാനനഗരമായ സീദോനിലെ മതത്തെക്കുറിച്ച് വിവരിക്കുക. ആ മതം ഇസ്രായേല്യരെ എങ്ങനെയാണു സ്വാധീനിച്ചത്? (it “സീദോൻ” ഖ. 6-wcgr) A
Penta Springs Limited/Alamy Stock Photo
ചിത്രം A: അസ്തോരെത്തിന്റെ പ്രതിമ, ഏകദേശം ബി.സി. 1500-ലേത്
2. എത്ബാലും ഇസ്രായേലിലെ ആഹാബ് രാജാവും തമ്മിലുള്ള ബന്ധം എന്തായിരുന്നു? (it “എത്ബാൽ”-wcgr)
3. ഫൊയ്നിക്യക്കാർ, അസ്തോരെത്ത് (അസ്റ്റാർട്ടീ) ദേവിയെ ആരാധിച്ചിരുന്നു. അവരുടെ മതവുമായി ബന്ധപ്പെട്ട ഏതെല്ലാം ആചാരങ്ങൾ ഇന്നും നിലവിലുണ്ട്? (g93 11/22 പേ. 13 ഖ. 1-4-wcgr)
4. വിധവയുടെ മകൻ മരിച്ചപ്പോൾ എന്തുകൊണ്ടായിരിക്കാം അവർ ഏലിയയോട്, “എന്റെ പാപത്തെക്കുറിച്ച് എന്നെ ഓർമിപ്പിക്കാനും എന്റെ മകനെ കൊല്ലാനും ആണോ അങ്ങ് എന്റെ അടുത്ത് വന്നത്” എന്നു ചോദിച്ചത്? (1 രാജാ. 17:18; w14 2/15 പേ. 15 ഖ. 4-5) B
ചിത്രം B
നമുക്കുള്ള പാഠങ്ങൾ
ബാലിനെ ആരാധിക്കുന്നവരുടെ പട്ടണത്തിലാണ് ആ വിധവ താമസിച്ചിരുന്നതെങ്കിലും യഹോവ അവരെ ശ്രദ്ധിച്ചു. അത് യഹോവയെക്കുറിച്ചും നമ്മുടെ പ്രദേശത്തെ ആളുകളെക്കുറിച്ച് നമുക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടിനെക്കുറിച്ചും എന്താണു നമ്മളെ പഠിപ്പിക്കുന്നത്? (പ്രവൃ. 10:35)
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കു സാരെഫാത്തിലെ വിധവയുടെ വിശ്വാസത്തിൽനിന്നും ധൈര്യത്തിൽനിന്നും എന്തു പഠിക്കാം? C
ചിത്രം C
സാരെഫാത്തിലെ വിധവയുടെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന സാരെഫാത്തിലെ വിധവയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
പണത്തെക്കാളും വസ്തുവകകളെക്കാളും യഹോവയുമായുള്ള സൗഹൃദമാണു നമുക്കു കൂടുതൽ പ്രധാനമെന്നു സാരെഫാത്തിലെ വിധവയെപ്പോലെ നമുക്ക് എങ്ങനെ തെളിയിക്കാം?
“ദിവ്യാംഗീകാരം നേടുന്നതു നിത്യജീവനിലേക്കു നയിക്കും” (w11 2/15 പേ. 13-17)
വിശ്വാസത്തിന്റെ എല്ലാ പ്രവർത്തനങ്ങളും, തീരെ ചെറുതുപോലും, യഹോവ ശ്രദ്ധിക്കുന്നുണ്ട് എന്നതിന് എന്തു തെളിവുണ്ട്?
“ഞാൻ ചെയ്യുന്നതു യഹോവ ശ്രദ്ധിക്കുന്നുണ്ടോ?” (w03 5/1 പേ. 28-31)