28 ആസ
“ജീവിതകാലം മുഴുവൻ” യഹോവയെ സേവിച്ചു
ആ കാഴ്ച കണ്ട് ആസ രാജാവ് ഞെട്ടിപ്പോയി: യഹൂദാദേശത്ത് എത്യോപ്യക്കാരുടെ ഒരു വൻസൈന്യം പാളയമടിച്ചിരിക്കുന്നു, ഒരു പോരാട്ടത്തിന് തയ്യാറായി. യഹോവ തന്റെ ജനത്തെ പല പ്രാവശ്യം യുദ്ധത്തിന് അയച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു സൈന്യത്തെ അവർ നേരിടുന്നത് ഇത് ആദ്യമായിട്ടാണ്. പത്തു ലക്ഷം പടയാളികളാണ് ആ ശത്രുസൈന്യത്തിൽ ഉണ്ടായിരുന്നത്, ആസയുടെ സൈന്യത്തിന്റെ ഏകദേശം ഇരട്ടി! അങ്ങനെയൊരു സാഹചര്യത്തെ നേരിടാൻ ആസയ്ക്ക് എങ്ങനെ ധൈര്യം ലഭിക്കുമായിരുന്നു?
ധൈര്യം കാണിക്കേണ്ട സന്ദർഭങ്ങൾ ആസയുടെ ജീവിതത്തിൽ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. പത്തു വർഷം മുമ്പ്, ഭരണം ആരംഭിച്ച സമയത്തുതന്നെ, താൻ ഏതാണ്ട് തന്റെ മുത്തച്ഛന്റെ മുത്തച്ഛനായ ദാവീദ് രാജാവിനെപ്പോലെയാണെന്ന് ആസ തെളിയിച്ചു. ദാവീദിനെപ്പോലെ ആസയും തന്റെ ദൈവമായ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചു. ആസ താഴ്മയോടെ യഹോവയുടെ പ്രവാചകന്മാരായ ഓദേദിന്റെയും അദ്ദേഹത്തിന്റെ മകനായ അസര്യയുടെയും വാക്കുകൾ അനുസരിച്ചു. ശലോമോൻ രാജാവ് വിശ്വാസത്യാഗിയായിത്തീർന്ന കാലംമുതൽ ദേശത്തുണ്ടായിരുന്ന മോശമായ കാര്യങ്ങൾ ഇല്ലാതാക്കാൻ ഈ യുവഭരണാധികാരി ധൈര്യം കാണിച്ചു. പുരുഷന്മാരുടെ ആലയവേശ്യാവൃത്തിയും വ്യാജാരാധനയും പോലുള്ള ദുഷിച്ച ആചാരങ്ങൾക്കെതിരെ ആസ ധൈര്യത്തോടെ പോരാടി.
സ്വന്തം കുടുംബാംഗങ്ങളുടെ തെറ്റുപോലും ആസ തിരുത്തി. തന്റെ മുത്തശ്ശിയായ മാഖ യഹൂദയിലെ “അമ്മമഹാറാണി” എന്ന സ്ഥാനത്തായിരുന്നു. മാഖ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കി. ആളുകൾക്കിടയിൽ ലൈംഗിക അധാർമികതയെ പ്രോത്സാഹിപ്പിക്കുന്നതിനായിരിക്കാം അവർ അങ്ങനെ ചെയ്തത്. എന്നാൽ ആസ മുത്തശ്ശിയെ ആ ഉയർന്ന സ്ഥാനത്തുനിന്നും നീക്കുകയും അവർ ഉണ്ടാക്കിയ വിഗ്രഹം ചുട്ടുകരിക്കുകയും ചെയ്തു. കുടുംബബന്ധങ്ങളെക്കാൾ യഹോവയോടുള്ള വിശ്വസ്തതയ്ക്കാണ് ആസ പ്രാധാന്യം നൽകിയത്. അദ്ദേഹം ഈ രീതിയിൽ യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തതുകൊണ്ട് പത്തു വർഷം ദേശത്ത് സമാധാനം നിലനിന്നു. എന്നാൽ ഇപ്പോൾ എത്യോപ്യക്കാരുടെ സൈന്യം യഹൂദയെ ആക്രമിക്കാൻ വന്നിരിക്കുന്നു. യഹോവ അപ്പോൾ ആസയ്ക്കുവേണ്ടി എന്തു ചെയ്തു?
ബൈബിൾരേഖകളിൽ കാണുന്ന ഏറ്റവും വലിയ ശത്രുസൈന്യത്തെയാണ് ആസ രാജാവ് നേരിട്ടത്
യഹൂദ താഴ്വരയിൽ അണിനിരന്നിരിക്കുന്ന എത്യോപ്യക്കാരുടെ വൻസൈന്യത്തെ കണ്ട ഉടനെ ആസ യഹോവയിലേക്കു തിരിഞ്ഞു. അദ്ദേഹം യഹോവയോടു പ്രാർഥിക്കുന്നതു കേട്ടപ്പോൾ കൂടെയുണ്ടായിരുന്ന പടയാളികൾക്ക് എന്തു തോന്നിക്കാണുമെന്നു ചിന്തിക്കുക. ആസ പ്രാർഥിച്ചത് ഇങ്ങനെയാണ്: “യഹോവേ, അങ്ങ് സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്ക്കൊരു പ്രശ്നമല്ലല്ലോ. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു. അങ്ങയുടെ നാമത്തിലാണു ഞങ്ങൾ ഈ സൈന്യത്തിനു നേരെ വന്നിരിക്കുന്നത്. യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വരനായ മനുഷ്യൻ അങ്ങയെക്കാൾ ബലവാനാകരുതേ.” ആത്മാർഥമായ ആ പ്രാർഥന യഹോവയെ എത്രമാത്രം സന്തോഷിപ്പിച്ചിരിക്കണം! ഒരർഥത്തിൽ മുമ്പ് ജീവിച്ചിരുന്ന ശൗൽ രാജാവിന്റെ മകനായ യോനാഥാനെപ്പോലെയായിരുന്നു ആസയും. യഹോവയുടെ സഹായമുണ്ടെങ്കിൽ യുദ്ധത്തിൽ ജയിക്കാൻ ശത്രുസൈന്യത്തെക്കാൾ വലിയൊരു സൈന്യം തങ്ങൾക്ക് ആവശ്യമില്ലെന്ന് അവർ രണ്ടു പേരും തിരിച്ചറിഞ്ഞു. (1 ശമു. 14:6) ഓർക്കുക: അഖിലാണ്ഡപരമാധികാരി കൂടെയുണ്ടെങ്കിൽ അവർക്കായിരിക്കും എപ്പോഴും വിജയം.
ആസ തന്റെ സൈന്യത്തെയുംകൊണ്ട് അവർക്കു നേരെ ചെന്നു. അപ്പോൾ എന്താണു സംഭവിച്ചത്? ആ ശത്രുസൈന്യത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “യഹോവയുടെയും സൈന്യത്തിന്റെയും മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കു കഴിഞ്ഞില്ല.” അവരുടെ സൈന്യത്തിലെ ഒരാൾപ്പോലും ജീവനോടെ ശേഷിച്ചില്ല.
അതിനു ശേഷവും ആസ യഹോവയെ ആരാധിക്കാനായി ജനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. യരുശലേമിലെ ആലയത്തിൽ യഹോവയെ ആരാധിക്കാൻ കഴിയേണ്ടതിനു പത്തു-ഗോത്ര വടക്കേ ഇസ്രായേലിലെ പല ആളുകളും യഹൂദയിലേക്കു താമസംമാറി. ആസ യഹൂദയിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടി. അവർ യഹോവയെ വിശ്വസ്തമായി സേവിച്ചുകൊള്ളാമെന്നു സത്യം ചെയ്തു.
എന്നാൽ ആസ ഗുരുതരമായ ചില തെറ്റുകൾ ചെയ്തതായും ബൈബിൾരേഖ പറയുന്നുണ്ട്. ഉദാഹരണത്തിന്, ഇസ്രായേൽ രാജാവ് യഹൂദയെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ ആസ സഹായത്തിനായി യഹോവയിലേക്കു തിരിഞ്ഞില്ല. പകരം ഇസ്രായേലിനെ ആക്രമിക്കാൻ സിറിയയിലെ രാജാവിനു കൈക്കൂലി കൊടുത്തു. അപ്പോൾ ആസയെ തിരുത്താനായി യഹോവ ഹനാനി എന്ന ദിവ്യജ്ഞാനിയെ, അതായത് പ്രവാചകനെ, അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചു. എന്നാൽ രാജാവ് ആ ദിവ്യജ്ഞാനിയോടു കോപിച്ച് അദ്ദേഹത്തെ തടവിലാക്കി. ഇനി, ആസയ്ക്കു വയസ്സായപ്പോൾ അദ്ദേഹത്തിന് ഒരു രോഗം പിടിപെട്ടു. രോഗം കടുത്തപ്പോൾപ്പോലും ആസ യഹോവയിലേക്കു തിരിയാതെ വൈദ്യന്മാരിലേക്കാണു തിരിഞ്ഞത്. ആസ മുമ്പ് തനിക്കുണ്ടായിരുന്ന ശക്തമായ വിശ്വാസം എല്ലാ കാലവും അങ്ങനെതന്നെ നിലനിറുത്തിയില്ലെന്നുവേണം കരുതാൻ.
എന്നാൽ യഹോവ ഏറ്റവും ക്ഷമയുള്ള ഒരു അപ്പനാണ്. ആസ ഭരിച്ച 41 വർഷത്തെക്കുറിച്ച് ബൈബിൾ ചുരുക്കി ഇങ്ങനെ പറയുന്നു: “എങ്കിലും ജീവിതകാലം മുഴുവൻ ആസയുടെ ഹൃദയം യഹോവയിൽ ഏകാഗ്രമായിരുന്നു.” ആസയുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവപ്രചോദിതമായ രേഖ ഒരു കാര്യം നമ്മളെ ഓർമിപ്പിക്കുന്നു: തന്നെ സ്നേഹിക്കുന്നവരെ യഹോവ സ്നേഹിക്കും. അതുപോലെ യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറക്കരുത് എന്ന പാഠവും നമ്മൾ മനസ്സിലാക്കുന്നു. വർഷങ്ങളോളം നമ്മൾ യഹോവയെ സേവിക്കുകയും യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങൾ കാണുകയും ചെയ്യുമ്പോൾ നമ്മുടെ വിശ്വാസവും ധൈര്യവും കൂടുതൽക്കൂടുതൽ ശക്തമായിത്തീരും.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ആസ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. എന്തായിരുന്നു “പൂജാസ്തൂപം?” ദൈവജനത്തിനിടയിലെ വിശ്വാസത്യാഗികളായ ചിലർ ഈ പൂജാസ്തൂപം പ്രതിനിധാനം ചെയ്ത ദേവിയെ ആരാധിച്ചിരുന്നു എന്നതിന് എന്തു പുരാവസ്തു തെളിവുണ്ട്? (1 രാജാ. 15:12, 13; w08 6/1 പേ.10 ഖ. 1-5-wcgr) A
ചിത്രം A: ആസ തന്റെ മുത്തശ്ശിയെ അമ്മമഹാറാണി എന്ന സ്ഥാനത്തുനിന്ന് നീക്കുകയും പൂജാസ്തൂപം നശിപ്പിക്കുകയും ചെയ്തു
ചിത്രം A: ആസ തന്റെ മുത്തശ്ശിയെ അവരുടെ ഉന്നതസ്ഥാനത്തുനിന്ന് നീക്കുകയും അവർ ഉണ്ടാക്കിയ മ്ലേച്ഛവിഗ്രഹം നശിപ്പിക്കുകയും ചെയ്തു
2. തെളിവനുസരിച്ച് ദിവ്യജ്ഞാനിയായ ഹനാനിയുടെ മകൻ ആരായിരുന്നു, അദ്ദേഹം തന്റെ അപ്പന്റെ ധീരമാതൃക അനുകരിച്ചത് എങ്ങനെ? (2 ദിന. 19:2; it “ഹനാനി” നമ്പർ 2-wcgr)
3. ആസ തെറ്റുകൾ ചെയ്തെങ്കിലും അദ്ദേഹത്തിന്റെ “ഹൃദയം യഹോവയിൽ ഏകാഗ്രമായിരുന്നു” എന്നു തെളിയിക്കുന്ന എന്താണ് അദ്ദേഹം ചെയ്തത്? (1 രാജാ. 15:14; w17.03 പേ. 19 ഖ. 5-6)
4. ഇസ്രായേല്യർ പൊതുവേ ശവശരീരം ദഹിപ്പിക്കാറില്ലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ആസയ്ക്കുവേണ്ടി ‘അതിഗംഭീരമായ ഒരു അഗ്നി ഒരുക്കി’ എന്നു ബൈബിൾ പറയുന്നത്? (2 ദിന. 16:14; w05 12/1 പേ. 20 ഖ. 5)
നമുക്കുള്ള പാഠങ്ങൾ
അസര്യ പ്രവാചകന്റെ പ്രോത്സാഹനം പകരുന്ന വാക്കുകൾ ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ ആസയെ പ്രേരിപ്പിച്ചു. നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം? B
ചിത്രം B
വലിയൊരു സൈന്യത്തെ പരാജയപ്പെടുത്താൻ യഹോവയിൽ ആശ്രയിച്ച ആസ പിന്നീട് ചെറിയൊരു സൈന്യത്തെ നേരിടാൻ മനുഷ്യരിൽ ആശ്രയിച്ചു. എന്തു ചെയ്യുമ്പോഴും യഹോവയിൽ ആശ്രയിക്കുന്നതിനെക്കുറിച്ച് ഇതു നമ്മളെ എന്താണു പഠിപ്പിക്കുന്നത്? (സുഭാ. 3:5, 6)
നിങ്ങൾക്ക് എങ്ങനെ ആസയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ആസയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
യഹോവയെ സ്വതന്ത്രമായി ആരാധിക്കാൻ കഴിയുന്ന ഒരു ദേശത്താണു നിങ്ങൾ ജീവിക്കുന്നതെങ്കിൽ ആസയെപ്പോലെ ആ സമയം നിങ്ങൾക്ക് എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാം?
“സമാധാനകാലത്ത് ജ്ഞാനത്തോടെ പ്രവർത്തിക്കുക” (w20.09 പേ. 14-19)
ശക്തരായ എതിരാളികളെ നേരിടേണ്ടിവരുമ്പോൾ, ആസയുടെ മാതൃക നമ്മളെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് കാണുക.
“നിങ്ങളുടെ പ്രവൃത്തിക്ക് പ്രതിഫലം ഉണ്ടാകും” (w12 8/15 പേ. 8-10)