വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 18 പേ. 179-188
  • ‘ദൈവവചനത്തിലെ’ ജ്ഞാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ദൈവവചനത്തിലെ’ ജ്ഞാനം
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വചനം ലിഖിതരൂപത്തിൽ നൽകിയത്‌ എന്തുകൊണ്ട്‌?
  • മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചത്‌ എന്തുകൊണ്ട്‌?
  • ആളുകളെ സംബന്ധിച്ച വിവരണങ്ങൾ രേഖപ്പെടുത്തിയത്‌ എന്തുകൊണ്ട്‌?
  • ബൈബിളിൽ ഉൾപ്പെടുത്താത്തത്‌
  • “പ്രായോഗികജ്ഞാനം” അടങ്ങിയ ഒരു പുസ്‌തകം
  • “ഇതാ, നമ്മുടെ ദൈവം”
    2003 വീക്ഷാഗോപുരം
  • ദൈവം ബൈബിളിനെ നിശ്വസ്‌തമാക്കിയതെങ്ങനെ?
    വീക്ഷാഗോപുരം—1997
  • ബൈബിൾ അതിന്റെ ഗ്രന്ഥകർത്താവിനെ പരിചയപ്പെടുത്തുന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ‘ഹോ, ദൈവത്തിന്റെ ജ്ഞാനം എത്ര അപാരം!’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 18 പേ. 179-188
ഒരു ബൈബിളെഴുത്തുകാരൻ ഒരു ചുരുളിൽ എഴുതുന്നു.

അധ്യായം 18

‘ദൈവവചനത്തിലെ’ ജ്ഞാനം

1, 2. യഹോവ നമുക്ക്‌ ഏത്‌ “കത്ത്‌” എഴുതിയിരിക്കുന്നു, എന്തുകൊണ്ട്‌?

വളരെ ദൂരെ താമസിക്കുന്ന ഒരു സുഹൃത്തിൽനിന്ന്‌ അവസാനമായി ഒരു കത്ത്‌ ലഭിച്ചത്‌ എന്നാണെന്നു നിങ്ങൾ ഓർക്കുന്നുണ്ടോ? പ്രിയപ്പെട്ട ഒരാളിൽനിന്ന്‌ ആത്മാർഥത തുളുമ്പുന്ന ഒരു കത്തു കിട്ടുന്നതുപോലെ സന്തോഷം തരുന്ന കാര്യങ്ങൾ അധികമില്ല. അദ്ദേഹത്തിന്റെ ക്ഷേമവിവരം അറിയുമ്പോൾ, അനുഭവങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച്‌ വായിക്കുമ്പോൾ നമുക്ക്‌ ആഹ്ലാദം തോന്നുന്നു. അങ്ങനെയുള്ള ആശയവിനിമയം പ്രിയപ്പെട്ടവരെ കൂടുതൽ അടുപ്പിക്കുന്നു, ശാരീരികമായി അവർ വളരെ അകലെ ആണെങ്കിലും.

2 അങ്ങനെയെങ്കിൽ നാം സ്‌നേഹിക്കുന്ന ദൈവത്തിൽനിന്ന്‌ ഒരു ലിഖിത സന്ദേശം ലഭിക്കുന്നതിനെക്കാൾ സന്തോഷപ്രദമായി മറ്റെന്താണുള്ളത്‌? ഒരർഥത്തിൽ, യഹോവ നമുക്ക്‌ ഒരു “കത്ത്‌” എഴുതിയിട്ടുണ്ട്‌—ദൈവവചനമായ ബൈബിൾ ആണ്‌ അത്‌. താൻ ആരാണ്‌, താൻ എന്തു ചെയ്‌തിരിക്കുന്നു, എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നെല്ലാം അതിൽ യഹോവ നമ്മോടു പറയുന്നു. നാം തന്നോട്‌ അടുത്ത്‌ ചെല്ലാൻ യഹോവ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ തന്റെ വചനം നമുക്കു നൽകിയിരിക്കുന്നത്‌. തന്നെയും തന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ നമ്മെ അറിയിക്കാൻ നമ്മുടെ സർവജ്ഞാനിയായ ദൈവം ഏറ്റവും നല്ല മാർഗം തിരഞ്ഞെടുത്തു. ബൈബിൾ എഴുതിയിരിക്കുന്ന വിധത്തിലും അതിന്റെ ഉള്ളടക്കത്തിലും അതുല്യമായ ജ്ഞാനം അടങ്ങിയിരിക്കുന്നു.

വചനം ലിഖിതരൂപത്തിൽ നൽകിയത്‌ എന്തുകൊണ്ട്‌?

3. യഹോവ മോശയ്‌ക്കു നിയമം കൈമാറിയത്‌ ഏതു വിധത്തിൽ?

3 ‘മനുഷ്യർക്കു കാര്യങ്ങൾ വെളിപ്പെടുത്താൻ യഹോവ കൂടുതൽ നാടകീയമായ ഒരു രീതി ഉപയോഗിക്കാഞ്ഞത്‌ എന്തുകൊണ്ടാണ്‌?’ എന്നു ചിലർ സംശയിച്ചേക്കാം. ദൃഷ്ടാന്തത്തിന്‌, സ്വർഗത്തിൽനിന്ന്‌ ദൈവത്തിന്‌ മനുഷ്യരോട്‌ സംസാരിക്കാമായിരുന്നില്ലേ? യഥാർഥത്തിൽ, യഹോവ ചില സമയങ്ങളിൽ ദൂതപ്രതിനിധികൾ മുഖേന സ്വർഗത്തിൽനിന്നു സംസാരിക്കുകതന്നെ ചെയ്‌തു. ഉദാഹരണത്തിന്‌ ഇസ്രായേലിനു നിയമം കൊടുത്തപ്പോൾ. (ഗലാത്യർ 3:19) സ്വർഗത്തിൽനിന്നുള്ള ശബ്ദം ഭയജനകമായിരുന്നു. തന്നിമിത്തം ആ രീതിയിൽ തങ്ങളോടു സംസാരിക്കാതെ മോശ മുഖാന്തരം തങ്ങളുമായി ആശയവിനിമയം ചെയ്യണമെന്ന്‌ ഭയപരവശരായ ഇസ്രായേല്യർ യഹോവയോട്‌ അപേക്ഷിച്ചു. (പുറപ്പാട്‌ 20:18-20) അങ്ങനെ ഏതാണ്ട്‌ 600 നിയമങ്ങളടങ്ങിയ ആ നിയമസംഹിത പദാനുപദം വാമൊഴിയായി മോശയ്‌ക്കു കൈമാറപ്പെട്ടു.

4. ദൈവനിയമങ്ങൾ വാമൊഴിയായി കൈമാറപ്പെടുന്നത്‌ ആശ്രയയോഗ്യമായ ഒരു രീതി ആയിരിക്കുകയില്ലാഞ്ഞത്‌ എന്തുകൊണ്ടെന്നു വിശദീകരിക്കുക.

4 എന്നാൽ ആ നിയമസംഹിത ഒരിക്കലും എഴുതപ്പെട്ടില്ലായിരുന്നെങ്കിലോ? അതിന്റെ കൃത്യമായ വാചകങ്ങൾ ഓർത്തിരിക്കാനും ശേഷിച്ച ജനതയ്‌ക്ക്‌ തെറ്റില്ലാതെ അറിയിച്ചുകൊടുക്കാനും മോശയ്‌ക്കു കഴിയുമായിരുന്നോ? വരാനിരുന്ന തലമുറയെ സംബന്ധിച്ചോ? അവർ പൂർണമായും വാമൊഴിയെ ആശ്രയിക്കേണ്ടിവരുമായിരുന്നില്ലേ? അതു ദൈവനിയമങ്ങൾ കൈമാറിത്തരാനുള്ള ആശ്രയയോഗ്യമായ ഒരു രീതി ആയിരിക്കുമായിരുന്നില്ല. നിരയായി നിൽക്കുന്ന കുറെ ആളുകൾക്ക്‌ ഒരു കഥ കൈമാറുന്നതിനെക്കുറിച്ച്‌ ചിന്തിക്കുക. നിരയിലെ ആദ്യത്തെ ആളോട്‌ കഥ പറഞ്ഞിട്ട്‌ അയാളോട്‌ അത്‌ രണ്ടാമത്തെ ആളോടും പിന്നെ അത്‌ അടുത്ത ആളോടും അങ്ങനെ അവസാനത്തെ ആൾവരെയും കൈമാറാൻ ആവശ്യപ്പെട്ടാൽ എന്തായിരിക്കും സംഭവിക്കുക? സാധ്യതയനുസരിച്ച്‌, അവസാനത്തെ ആൾ കേൾക്കുന്നത്‌ ആദ്യത്തെ ആൾ കേട്ടതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായിരിക്കും. എന്നാൽ, ദൈവനിയമങ്ങളിലെ വചനങ്ങൾക്ക്‌ അത്തരം അപകടം ഇല്ലായിരുന്നു.

5, 6. തന്റെ വചനങ്ങൾ എന്തു ചെയ്യാനാണ്‌ യഹോവ മോശയോടു നിർദേശിച്ചത്‌, യഹോവയുടെ വചനം ലിഖിതരൂപത്തിൽ ലഭിച്ചിരിക്കുന്നത്‌ നമുക്ക്‌ ഒരു അനുഗ്രഹമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 തന്റെ വചനങ്ങൾ ലിഖിതരൂപത്തിൽ ലഭ്യമാക്കാൻ യഹോവ ജ്ഞാനപൂർവം തീരുമാനിച്ചു. മോശയ്‌ക്ക്‌ യഹോവ ഈ നിർദേശം നൽകി: “ഈ വാക്കുകൾ നീ എഴുതിവെക്കുക. കാരണം ഈ വാക്കുകൾക്കു ചേർച്ചയിലാണ്‌ ഞാൻ നിന്നോടും ഇസ്രായേലിനോടും ഉടമ്പടി ചെയ്യുന്നത്‌.” (പുറപ്പാട്‌ 34:27) അങ്ങനെ ബി.സി. 1513-ൽ ബൈബിളെഴുത്തിന്റെ യുഗം തുടങ്ങി. തുടർന്നുവന്ന 1,610 വർഷത്തെ ഒരു കാലയളവിൽ യഹോവ ഏതാണ്ട്‌ 40 വ്യക്തികളോട്‌ ‘പല പ്രാവശ്യം, പല വിധങ്ങളിൽ സംസാരിച്ചു,’ അവർ പിന്നീട്‌ ബൈബിൾ രചനയിൽ പങ്കുകാരായി. (എബ്രായർ 1:1) ഈ കാലഘട്ടത്തിൽ ഉടനീളം അർപ്പിതരായ ‘പകർപ്പെഴുത്തുകാർ’ തിരുവെഴുത്തുകൾ സംരക്ഷിക്കാൻ തക്കവണ്ണം അതീവ ശ്രദ്ധയോടെ അവയുടെ കൃത്യമായ പകർപ്പുകൾ നിർമിച്ചു.—എസ്ര 7:6; സങ്കീർത്തനം 45:1.

6 ലിഖിതരൂപത്തിൽ നമുക്കു കാര്യങ്ങൾ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ യഹോവ നമ്മെ യഥാർഥത്തിൽ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങൾക്കു വളരെ പ്രിയപ്പെട്ട ഒരു കത്ത്‌ എപ്പോഴെങ്കിലും കിട്ടിയിട്ടുണ്ടോ? ഒരുപക്ഷേ ആവശ്യമായ ആശ്വാസം പ്രദാനം ചെയ്‌തതു നിമിത്തം നിങ്ങൾ അതു സൂക്ഷിച്ചുവെക്കുകയും വീണ്ടുംവീണ്ടും വായിക്കുകയും ചെയ്‌തിരിക്കാം. യഹോവയിൽനിന്ന്‌ നമുക്കു ലഭിച്ചിരിക്കുന്ന ‘കത്തിന്റെ’ കാര്യത്തിലും അതുതന്നെ സത്യമാണ്‌. യഹോവ തന്റെ വചനങ്ങൾ ലിഖിതരൂപത്തിൽ ലഭ്യമാക്കിയതിനാൽ അവ ക്രമമായി വായിക്കുന്നതിനും അവയുടെ ഉള്ളടക്കം സംബന്ധിച്ച്‌ ധ്യാനിക്കുന്നതിനും നമുക്കു സാധിക്കുന്നു. (സങ്കീർത്തനം 1:2) ആവശ്യമുള്ളപ്പോഴെല്ലാം നമുക്ക്‌ ‘തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസം’ നേടാൻ കഴിയും.—റോമർ 15:4.

മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചത്‌ എന്തുകൊണ്ട്‌?

7. മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചതിൽ യഹോവയുടെ ജ്ഞാനം പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

7 തന്റെ വചനം രേഖപ്പെടുത്താൻ മനുഷ്യരെ ഉപയോഗിച്ചതിൽ യഹോവയുടെ ജ്ഞാനം പ്രകടമാണ്‌. ചിന്തിക്കുക, അതിനായി യഹോവ ദൂതന്മാരെയാണ്‌ ഉപയോഗിച്ചിരുന്നതെങ്കിൽ ബൈബിളിന്‌ ഇതേ ആകർഷകത്വം ഉണ്ടായിരിക്കുമായിരുന്നോ? ദൂതന്മാർക്ക്‌ അവരുടെ ഉന്നതമായ കാഴ്‌ചപ്പാടിൽനിന്നുകൊണ്ട്‌ യഹോവയെ വർണിക്കാനും യഹോവയോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കാനും ദൈവത്തിന്റെ വിശ്വസ്‌ത മനുഷ്യദാസരെ കുറിച്ച്‌ വിവരിക്കാനും കഴിയുമായിരുന്നു എന്നതു ശരിതന്നെ. എന്നാൽ നമ്മെക്കാൾ അറിവും അനുഭവജ്ഞാനവും ശക്തിയുമുള്ള പൂർണരായ ആത്മവ്യക്തികളുടെ കാഴ്‌ചപ്പാടുമായി താദാത്മ്യം പ്രാപിക്കാൻ നമുക്കു യഥാർഥത്തിൽ കഴിയുമായിരുന്നോ?—എബ്രായർ 2:6, 7.

8. ബൈബിൾ എഴുത്തുകാർ തങ്ങളുടെ സ്വന്തം മാനസിക പ്രാപ്‌തികൾ ഉപയോഗിക്കാൻ ഏതു വിധത്തിൽ അനുവദിക്കപ്പെട്ടു? (അടിക്കുറിപ്പും കാണുക.)

8 മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചതിനാൽ യഹോവ നമുക്കു വേണ്ടതു തന്നെ നൽകിയിരിക്കുന്നു—‘ദൈവപ്രചോദിതവും’ അതേസമയം മാനുഷിക സ്‌പർശം നിലനിറുത്തിക്കൊണ്ടുള്ളതുമായ ഒരു രേഖ. (2 തിമൊഥെയൊസ്‌ 3:16) യഹോവ ഇത്‌ എങ്ങനെ സാധിച്ചു? അനേകം സന്ദർഭങ്ങളിൽ, “ഇമ്പമുള്ള വാക്കുകൾ” തിരഞ്ഞെടുക്കാനും “സത്യവചനങ്ങൾ കൃത്യമായി രേഖപ്പെടുത്താനും” സ്വന്തം മാനസിക പ്രാപ്‌തികൾ ഉപയോഗിക്കാൻ എഴുത്തുകാരെ യഹോവ അനുവദിച്ചതായി കാണാൻ കഴിയും. (സഭാപ്രസംഗകൻ 12:10, 11) ബൈബിളിന്റെ ശൈലിയിലെ വൈവിധ്യത്തിനു കാരണം ഇതാണ്‌; എഴുത്തുകൾ ഓരോ എഴുത്തുകാരന്റെയും പശ്ചാത്തലത്തെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നു.a എന്നിരുന്നാലും, ഈ പുരുഷന്മാർ ‘പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ പ്രസ്‌താവിച്ചു.’ (2 പത്രോസ്‌ 1:21) അതുകൊണ്ട്‌, അവസാനം ഉരുത്തിരിഞ്ഞതു സത്യമായും ‘ദൈവവചനമാണ്‌.’—1 തെസ്സലോനിക്യർ 2:13.

“തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്‌”

9, 10. മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചത്‌ ബൈബിളിന്റെ ഊഷ്‌മളതയും ആകർഷകത്വവും വർധിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?

9 എഴുത്തുകാരായി മനുഷ്യരെ ഉപയോഗിച്ചത്‌ ബൈബിളിനു ശ്രദ്ധേയമായ ഊഷ്‌മളതയും ആകർഷകത്വവും നൽകുന്നു. നമ്മുടേതുപോലുള്ള വികാരങ്ങളുള്ള മനുഷ്യരായിരുന്നു അതിന്റെ എഴുത്തുകാർ. അപൂർണർ ആയിരുന്നതുകൊണ്ട്‌ അവർ നമ്മുടേതിനു സമാനമായ പരിശോധനകളെയും സമ്മർദങ്ങളെയും അഭിമുഖീകരിച്ചു. ചില സന്ദർഭങ്ങളിൽ, അവരുടെ സ്വന്തം വികാരങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച്‌ എഴുതാൻ യഹോവയുടെ ആത്മാവ്‌ അവരെ പ്രചോദിപ്പിച്ചു. (2 കൊരിന്ത്യർ 12:7-10) അതുകൊണ്ട്‌ അവർ ബൈബിൾ എഴുതിയപ്പോൾ ‘ഞാൻ,’ ‘ഞങ്ങൾ’ എന്നിങ്ങനെയുള്ള പ്രഥമപുരുഷസർവനാമം ഉപയോഗിച്ചു, ദൂതന്മാരിൽ ആർക്കും ആശയങ്ങൾ ആ വിധത്തിൽ അവതരിപ്പിക്കാൻ കഴിയുമായിരുന്നില്ല.

10 ദൃഷ്ടാന്തമായി, ഇസ്രായേലിലെ ദാവീദ്‌ രാജാവിന്റെ കാര്യമെടുക്കുക. ചില ഗുരുതരമായ പാപങ്ങൾ ചെയ്‌തശേഷം, ദാവീദ്‌ ഒരു സങ്കീർത്തനം രചിച്ചു. അതിൽ അദ്ദേഹം ക്ഷമയ്‌ക്കായി യാചിച്ചുകൊണ്ട്‌ ദൈവമുമ്പാകെ തന്റെ ഹൃദയം പകർന്നു. ദാവീദ്‌ എഴുതി: “പാപത്തിൽനിന്ന്‌ എന്നെ ശുദ്ധീകരിക്കേണമേ. എന്റെ ലംഘനങ്ങൾ എനിക്കു നന്നായി അറിയാം; എന്റെ പാപം എപ്പോഴും എന്റെ മുന്നിലുണ്ട്‌. ഞാൻ കുറ്റമുള്ളവനായല്ലോ ജനിച്ചത്‌; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. തിരുസന്നിധിയിൽനിന്ന്‌ എന്നെ ഓടിച്ചുകളയരുതേ. അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന്‌ എടുത്തുകളയരുതേ. തകർന്ന മനസ്സാണല്ലോ അങ്ങയ്‌ക്കു സ്വീകാര്യമായ ബലി; ദൈവമേ, തകർന്ന്‌ നുറുങ്ങിയ ഹൃദയത്തെ അങ്ങ്‌ ഉപേക്ഷിക്കില്ലല്ലോ.” (സങ്കീർത്തനം 51:2, 3, 5, 11, 17) എഴുത്തുകാരന്റെ മനോവേദന നിങ്ങൾക്ക്‌ അനുഭവിച്ചറിയാൻ കഴിയുന്നില്ലേ? ഇത്ര ഹൃദയസ്‌പർശിയായ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഒരു അപൂർണ മനുഷ്യനല്ലാതെ ആർക്കാണു കഴിയുക?

ആളുകളെ സംബന്ധിച്ച വിവരണങ്ങൾ രേഖപ്പെടുത്തിയത്‌ എന്തുകൊണ്ട്‌?

11. ‘നമ്മളെ പഠിപ്പിക്കാൻവേണ്ടി’ ബൈബിളിൽ ഏതുതരം യഥാർഥ ചിത്രീകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു?

11 ബൈബിളിന്റെ ഹൃദ്യതയ്‌ക്കു സംഭാവന ചെയ്യുന്ന മറ്റു ചിലതുണ്ട്‌. വലിയൊരു അളവോളം അത്‌ ആളുകളെ—യഥാർഥ ആളുകളെ—സംബന്ധിച്ച ഒരു പുസ്‌തകമാണ്‌. അവരിൽ ദൈവത്തെ സേവിച്ചവരും സേവിക്കാതിരുന്നവരും ഉൾപ്പെടുന്നു. അവരുടെ അനുഭവങ്ങളെയും ക്ലേശങ്ങളെയും സന്തോഷങ്ങളെയും കുറിച്ച്‌ നാം വായിക്കുന്നു. ജീവിതത്തിൽ അവർ നടത്തിയ തിരഞ്ഞെടുപ്പുകളുടെ പരിണതഫലം നാം കാണുന്നു. അങ്ങനെയുള്ള വിവരണങ്ങൾ ‘നമ്മളെ പഠിപ്പിക്കാൻവേണ്ടിയാണ്‌’ എഴുതപ്പെട്ടിരിക്കുന്നത്‌. (റോമർ 15:4) ഈ യഥാർഥ ജീവിത ചിത്രീകരണങ്ങളിലൂടെ നമ്മുടെ ഹൃദയത്തെ സ്‌പർശിക്കുന്ന വിധത്തിൽ യഹോവ നമ്മെ പഠിപ്പിക്കുന്നു. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.

12. അവിശ്വസ്‌ത മനുഷ്യരെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ ഏതു വിധത്തിൽ നമ്മെ സഹായിക്കുന്നു?

12 അവിശ്വസ്‌തരായ, ദുഷ്ടർപോലുമായിരുന്ന മനുഷ്യരെക്കുറിച്ചും അവർക്കു നേരിടേണ്ടിവന്ന ഭവിഷ്യത്തുകളെക്കുറിച്ചും ബൈബിൾ പറയുന്നു. അനഭിലഷണീയ ഗുണങ്ങൾ അത്തരം വ്യക്തികളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചത്‌ എങ്ങനെയെന്നു ബൈബിളിലെ വിവരണങ്ങൾ കാണിക്കുന്നു. അതുകൊണ്ടുതന്നെ അവ നമുക്ക്‌ എളുപ്പം ഗ്രഹിക്കാനും സാധിക്കുന്നു. ഉദാഹരണത്തിന്‌, അവിശ്വസ്‌തത എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ദൃഷ്ടാന്തമാണ്‌. അനഭിലഷണീയമായ ഈ ഗുണത്തിനെതിരെ മുന്നറിയിപ്പു നൽകാൻ ഈ ദൃഷ്ടാന്തത്തെക്കാൾ ശക്തമായ ഏതു കല്പനയാണ്‌ ഉപയോഗിക്കാൻ കഴിയുക? (മത്തായി 26:14-16, 46-50; 27:3-10) ഇതുപോലുള്ള വിവരണങ്ങൾ കൂടുതൽ ഫലപ്രദമായി നമ്മുടെ ഹൃദയത്തെ സ്വാധീനിക്കുകയും വെറുക്കത്തക്ക സ്വഭാവങ്ങളെ തിരിച്ചറിഞ്ഞ്‌ ഉപേക്ഷിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

13. അഭിലഷണീയ ഗുണങ്ങൾ മനസ്സിലാക്കാൻ ബൈബിൾ ഏതു വിധത്തിൽ നമ്മെ സഹായിക്കുന്നു?

13 ദൈവത്തിന്റെ അനേകം വിശ്വസ്‌ത ദാസന്മാരെക്കുറിച്ചുള്ള വിവരണങ്ങളും ബൈബിളിലുണ്ട്‌. അവരുടെ ഭക്തിയെയും വിശ്വസ്‌തതയെയും കുറിച്ച്‌ നാം വായിക്കുന്നു. ദൈവത്തോട്‌ അടുത്ത്‌ ചെല്ലുന്നതിനു നാം നട്ടുവളർത്തേണ്ട ഗുണങ്ങളുടെ ജീവസ്സുറ്റ ദൃഷ്ടാന്തങ്ങൾ നാം കാണുന്നു. ഉദാഹരണത്തിന്‌, വിശ്വാസത്തിന്റെ കാര്യം എടുക്കുക. ബൈബിൾ വിശ്വാസത്തെ നിർവചിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്‌ അത്‌ എത്ര അത്യന്താപേക്ഷിതമാണെന്നു പറയുകയും ചെയ്യുന്നു. (എബ്രായർ 11:1, 6) എന്നാൽ ബൈബിളിൽ വിശ്വാസപ്രകടനത്തിന്റെ ഉജ്ജ്വല ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നു. യിസ്‌ഹാക്കിനെ ബലി അർപ്പിക്കാൻ ശ്രമിച്ചപ്പോൾ അബ്രാഹാം പ്രകടമാക്കിയ വിശ്വാസത്തെക്കുറിച്ച്‌ ചിന്തിക്കുക. (ഉൽപത്തി അധ്യായം 22; എബ്രായർ 11:17-19) അങ്ങനെയുള്ള വിവരണങ്ങളിലൂടെ “വിശ്വാസം” എന്ന വാക്കിനു വർധിച്ച അർഥം കൈവരുന്നു, അതു ഗ്രഹിക്കാൻ എളുപ്പമായിത്തീരുകയും ചെയ്യുന്നു. അഭികാമ്യ ഗുണങ്ങൾ നട്ടുവളർത്താൻ യഹോവ നമ്മെ ഉദ്‌ബോധിപ്പിക്കുക മാത്രമല്ല തങ്ങളുടെ ജീവിതത്തിൽ അവ പ്രതിഫലിപ്പിച്ച വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ നൽകുകയും ചെയ്യുന്നു എന്നത്‌ എത്ര ജ്ഞാനപൂർവകമാണ്‌!

14, 15. ആലയത്തിൽ വന്ന ഒരു സ്‌ത്രീയെ സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു, ഈ വിവരണത്തിൽനിന്ന്‌ യഹോവയെക്കുറിച്ച്‌ നാം എന്തു പഠിക്കുന്നു?

14 ബൈബിളിൽ കാണപ്പെടുന്ന യഥാർഥ ജീവിത വിവരണങ്ങൾ മിക്കപ്പോഴും യഹോവയുടെ വ്യക്തിത്വത്തെ സംബന്ധിച്ച്‌ നമ്മെ ചിലതു പഠിപ്പിക്കുന്നു. ആലയത്തിൽ യേശു നിരീക്ഷിച്ച സ്‌ത്രീയെക്കുറിച്ചുള്ള വിവരണം പരിചിന്തിക്കുക. ആലയത്തിലെ സംഭാവനപ്പെട്ടികൾക്ക്‌ അരികെ ഇരുന്നപ്പോൾ ആളുകൾ സംഭാവന ഇടുന്നത്‌ യേശു നിരീക്ഷിച്ചു. അനേകം ധനികർ വന്ന്‌ തങ്ങളുടെ ‘സമൃദ്ധിയിൽനിന്ന്‌’ കൊടുത്തു. എന്നാൽ യേശുവിന്റെ കണ്ണുകൾ ഒരു എളിയ വിധവയിൽ ഉടക്കിനിന്നു. “തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” ആണ്‌ ആ സ്‌ത്രീ സംഭാവനയായി ഇട്ടത്‌.b ആ സ്‌ത്രീക്ക്‌ ഉണ്ടായിരുന്ന അവസാനത്തെ ചില്ലിക്കാശായിരുന്നു അത്‌. യഹോവയുടെ വീക്ഷണഗതിയെ പൂർണമായി പ്രതിഫലിപ്പിച്ചുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ ഇട്ടിരിക്കുന്നു.” ആ വാക്കുകളനുസരിച്ച്‌, മറ്റുള്ളവർ കൊടുത്ത വഴിപാടുകൾ എല്ലാം ചേർത്താൽ ഉള്ളതിനെക്കാൾ അധികം ആ വിധവ ഇട്ടു.—മർക്കോസ്‌ 12:41-44; ലൂക്കോസ്‌ 21:1-4; യോഹന്നാൻ 8:28.

15 അന്ന്‌ ആലയത്തിൽ വന്ന എല്ലാവരിലുംനിന്ന്‌ ഈ വിധവയെ വേർതിരിച്ച്‌ ബൈബിളിൽ പരാമർശിച്ചിരിക്കുന്നതു ശ്രദ്ധേയമല്ലേ? ഈ ദൃഷ്ടാന്തത്തിലൂടെ, താൻ വിലമതിപ്പു പ്രകടമാക്കുന്ന ഒരു ദൈവമാണെന്നു യഹോവ നമ്മെ പഠിപ്പിക്കുന്നു. പൂർണമനസ്സോടെ നാം നൽകുന്നതെന്തും സ്വീകരിക്കാൻ യഹോവ സന്തോഷമുള്ളവനാണ്‌, മറ്റുള്ളവർക്കു കൊടുക്കാൻ കഴിയുന്നതിനോട്‌ യഹോവ അതിനെ ഒരിക്കലും താരതമ്യം ചെയ്യുന്നില്ല. ഹൃദയോഷ്‌മളമായ ഈ സത്യം നമ്മെ പഠിപ്പിക്കാൻ ഇതിലും മെച്ചമായ ഒരു മാർഗം വേറെ ഇല്ലായിരുന്നു.

ബൈബിളിൽ ഉൾപ്പെടുത്താത്തത്‌

16, 17. യഹോവ തന്റെ വചനത്തിൽനിന്ന്‌ വിട്ടുകളയാൻ തീരുമാനിച്ച കാര്യങ്ങളിൽപ്പോലും യഹോവയുടെ ജ്ഞാനം കാണുന്നത്‌ എങ്ങനെ?

16 പ്രിയപ്പെട്ട ഒരാൾക്ക്‌ നിങ്ങൾ ഒരു കത്ത്‌ എഴുതുമ്പോൾ അതിൽ ഉൾപ്പെടുത്താൻ കഴിയുന്ന കാര്യങ്ങൾക്കു പരിധിയുണ്ട്‌. അതിനാൽ എന്ത്‌ എഴുതണമെന്നു തിരഞ്ഞെടുക്കാൻ നിങ്ങൾ വിവേചന ഉപയോഗിക്കുന്നു. അതുപോലെ, ചില വ്യക്തികളെയും സംഭവങ്ങളെയും തിരഞ്ഞെടുത്ത്‌ യഹോവ തന്റെ വചനത്തിൽ പരാമർശിച്ചിരിക്കുന്നു. എന്നാൽ ഈ വിവരണങ്ങളിൽ ബൈബിൾ എല്ലായ്‌പോഴും എല്ലാ വിശദാംശങ്ങളും നൽകുന്നില്ല. (യോഹന്നാൻ 21:25) ദൃഷ്ടാന്തത്തിന്‌, ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ച്‌ ബൈബിൾ പ്രദാനം ചെയ്യുന്ന വിവരങ്ങൾ നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ലായിരിക്കാം. തന്റെ വചനത്തിൽ വിട്ടുകളയാൻ യഹോവ തീരുമാനിച്ച കാര്യങ്ങൾ പോലും യഹോവയുടെ ജ്ഞാനത്തെ വെളിപ്പെടുത്തുന്നു. എങ്ങനെ?

17 ബൈബിൾ എഴുതപ്പെട്ട രീതി നമ്മുടെ ഹൃദയാവസ്ഥ പരിശോധിക്കാൻ ഉതകുന്നു. എബ്രായർ 4:12 ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ വാക്കുകൾ (അഥവാ, സന്ദേശം) ജീവനുള്ളതും ശക്തി ചെലുത്തുന്നതും ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയുള്ളതും ആണ്‌. ദേഹിയെയും ആത്മാവിനെയും വേർതിരിക്കുംവിധം അത്‌ ഉള്ളിലേക്കു തുളച്ചുകയറുന്നു. . . . അതിനു ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാനുള്ള കഴിവുമുണ്ട്‌.” (എബ്രായർ 4:12) ബൈബിളിലെ സന്ദേശം നമ്മുടെ യഥാർഥ ചിന്തയെയും ആന്തരങ്ങളെയും വെളിപ്പെടുത്തിക്കൊണ്ട്‌ ആഴത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു. വിമർശന മനോഭാവത്തോടെ അതു വായിക്കുന്നവർ തങ്ങളെ തൃപ്‌തിപ്പെടുത്താൻ മതിയായ വിവരങ്ങൾ ചില വിവരണങ്ങളിൽ ഇല്ലെന്നു കാണുമ്പോൾ മിക്കപ്പോഴും ഇടറിപ്പോകുന്നു. അങ്ങനെയുള്ളവർ യഹോവയുടെ സ്‌നേഹത്തെയും ജ്ഞാനത്തെയും നീതിയെയും ചോദ്യം ചെയ്യുകപോലും ചെയ്‌തേക്കാം.

18, 19. (എ) ഒരു പ്രത്യേക ബൈബിൾ വിവരണം നമുക്കു പെട്ടെന്ന്‌ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയാത്ത ചോദ്യങ്ങൾ ഉയർത്തിയാൽപ്പോലും നാം അസ്വസ്ഥരാകേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) ദൈവവചനം ഗ്രഹിക്കാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌, ഇത്‌ യഹോവയുടെ വലിയ ജ്ഞാനത്തിന്റെ തെളിവായിരിക്കുന്നത്‌ എങ്ങനെ?

18 നേരെ മറിച്ച്‌, ആത്മാർഥഹൃദയത്തോടെ ശ്രദ്ധാപൂർവം ബൈബിൾ പഠിക്കുമ്പോൾ മുഴു ബൈബിളും യഹോവയെ ചിത്രീകരിക്കുന്നത്‌ എങ്ങനെയെന്നു നാം കാണാനിടയാകുന്നു. അതുകൊണ്ട്‌, ചില വിവരണങ്ങൾ നമുക്കു പെട്ടെന്ന്‌ ഉത്തരം കണ്ടെത്താൻ കഴിയാത്ത ചില ചോദ്യങ്ങൾ ഉയർത്തുന്നെങ്കിൽ നാം അസ്വസ്ഥരാകുന്നില്ല. ഉദാഹരണത്തിന്‌: നാം ഒരു ജിഗ്‌സോ പസിലിലെ (ഒരു ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾ ചേർത്തുവെച്ച്‌ അതിന്‌ പൂർണ രൂപം നൽകുന്ന കളി) ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾ ചേർത്തുവെക്കാൻ ശ്രമിക്കുകയാണെന്നു കരുതുക. ഒരുപക്ഷേ ആദ്യം ചിത്രത്തിന്റെ ഒരു പ്രത്യേക ഭാഗം കണ്ടെത്താൻ നമുക്കു കഴിയാതിരുന്നേക്കാം, അല്ലെങ്കിൽ ചില ഭാഗങ്ങൾ എങ്ങനെ യോജിക്കുന്നുവെന്നു മനസ്സിലാക്കാൻ കഴിയാതെ വന്നേക്കാം. എന്നിരുന്നാലും, പൂർണചിത്രം എങ്ങനെയായിരിക്കുമെന്നു ഗ്രഹിക്കാൻ മതിയായ ഭാഗങ്ങൾ നമ്മൾ കൂട്ടിച്ചേർത്തിരിക്കാം. സമാനമായി, നാം ബൈബിൾ പഠിക്കുമ്പോൾ യഹോവ ഏതുതരം ദൈവമാണെന്നു നാം അൽപ്പാൽപ്പമായി പഠിക്കുന്നു, അങ്ങനെ ഒരു നിശ്ചിത ചിത്രം ഉരുത്തിരിയുന്നു. ഒരു വിവരണം ആദ്യം നമുക്കു ഗ്രഹിക്കാൻ കഴിയുന്നില്ലായിരിക്കാം, അല്ലെങ്കിൽ അതു ദൈവത്തിന്റെ വ്യക്തിത്വത്തോട്‌ എങ്ങനെ യോജിക്കുന്നു എന്നു കാണാൻ കഴിയുന്നില്ലായിരിക്കാം. എങ്കിലും, യഹോവ തീർച്ചയായും സ്‌നേഹവാനും മുഖപക്ഷമില്ലാത്തവനും നീതിമാനുമായ ദൈവമാണെന്നു കാണാൻ നമ്മെ പ്രാപ്‌തരാക്കുന്ന വേണ്ടതിലധികം വിവരങ്ങൾ നമ്മുടെ ബൈബിൾപഠനം നമുക്കു പ്രദാനം ചെയ്‌തിട്ടുണ്ട്‌.

19 അതുകൊണ്ട്‌, ദൈവവചനം മനസ്സിലാക്കുന്നതിനു നാം ആത്മാർഥഹൃദയത്തോടും തുറന്ന മനസ്സോടുംകൂടെ അതു വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതായിവരുന്നു. ഇതു യഹോവയുടെ വലിയ ജ്ഞാനത്തിന്റെ തെളിവല്ലേ? ‘ജ്ഞാനികൾക്കും ബുദ്ധിശാലികൾക്കും’ മാത്രം ഗ്രഹിക്കാൻ കഴിയുന്ന പുസ്‌തകങ്ങൾ എഴുതാൻ ബുദ്ധിശാലികളായ മനുഷ്യർക്കു സാധിക്കും. എന്നാൽ ശരിയായ ഹൃദയനില ഉള്ളവർക്കു മാത്രം ഗ്രഹിക്കാൻ കഴിയുന്ന ഒരു പുസ്‌തകം രചിക്കാൻ ദൈവത്തിന്റെ ജ്ഞാനത്തിനു മാത്രമേ കഴിയൂ.—മത്തായി 11:25.

“പ്രായോഗികജ്ഞാനം” അടങ്ങിയ ഒരു പുസ്‌തകം

20. ഏറ്റവും നല്ല ജീവിതരീതി ഏതാണെന്ന്‌ നമുക്കു പറഞ്ഞുതരാൻ സാധിക്കുന്ന ഏക വ്യക്തി യഹോവ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌, നമുക്കു സഹായകമായ എന്ത്‌ ബൈബിളിൽ അടങ്ങിയിരിക്കുന്നു?

20 യഹോവ തന്റെ വചനത്തിലൂടെ ഏറ്റവും നല്ല ജീവിതരീതി ഏതാണെന്നു വ്യക്തമാക്കുന്നു. നമ്മുടെ സ്രഷ്ടാവ്‌ എന്ന നിലയിൽ, യഹോവയ്‌ക്കു നമ്മെക്കാൾ മെച്ചമായി നമ്മുടെ ആവശ്യങ്ങൾ അറിയാം. സ്‌നേഹിക്കപ്പെടാനും സന്തുഷ്ടരായിരിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനുമൊക്കെയുള്ള അടിസ്ഥാന ആഗ്രഹങ്ങൾ എല്ലാ കാലത്തും മനുഷ്യർക്ക്‌ ഉണ്ടായിരുന്നിട്ടുണ്ട്‌. അർഥവത്തായ ജീവിതം നയിക്കുന്നതിൽ നമ്മെ സഹായിക്കുന്ന ‘പ്രായോഗികജ്ഞാനത്തിന്റെ’ സമൃദ്ധി ബൈബിളിൽ അടങ്ങിയിരിക്കുന്നു. (സുഭാഷിതങ്ങൾ 2:7, അടിക്കുറിപ്പ്‌) ഈ പഠനസഹായിയുടെ ഓരോ ഭാഗത്തും നമുക്ക്‌ എങ്ങനെ ബൈബിളിലെ ജ്ഞാനോപദേശം പിൻപറ്റാൻ കഴിയും എന്നു കാണിക്കുന്ന ഒരു അധ്യായമുണ്ട്‌. ഇപ്പോൾ നമുക്ക്‌ ഒരു ദൃഷ്ടാന്തം മാത്രം പരിചിന്തിക്കാം.

21-23. കോപവും നീരസവും വെച്ചുകൊണ്ടിരിക്കുന്നത്‌ ഒഴിവാക്കാൻ ഏതു ജ്ഞാനോപദേശം നമ്മെ സഹായിക്കുന്നു?

21 മനസ്സിൽ പകയും നീരസവും സൂക്ഷിക്കുന്നവർ ഒടുവിൽ തങ്ങൾക്കുതന്നെ ദ്രോഹം വരുത്തിവെക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? നീരസം ഒരു കനത്ത ചുമടാണ്‌. നാം അതിനെ ഊട്ടിവളർത്തുമ്പോൾ അത്‌ നമ്മുടെ ചിന്തകളെ ഭരിക്കുകയും നമ്മുടെ സമാധാനം കവർന്നെടുക്കുകയും നമ്മുടെ സന്തോഷം കെടുത്തിക്കളയുകയും ചെയ്യുന്നു. കോപം വെച്ചുപുലർത്തുന്നതു ഹൃദ്രോഗവും സ്ഥായിയായ മറ്റു പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ശാസ്‌ത്രം അതു കണ്ടെത്തുന്നതിനു ദീർഘനാൾ മുമ്പേ ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ പറഞ്ഞു: “കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷിക്കൂ!” (സങ്കീർത്തനം 37:8) നമുക്ക്‌ എങ്ങനെ അതിനു കഴിയും?

22 ദൈവവചനം ഈ ജ്ഞാനോപദേശം നൽകുന്നു: “മനുഷ്യന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പിക്കുന്നു; ദ്രോഹങ്ങൾ കണ്ടില്ലെന്നു വെക്കുന്നത്‌ അവനു സൗന്ദര്യം.” (സുഭാഷിതങ്ങൾ 19:11) ഉപരിതലത്തിനടിയിലേക്കു നോക്കാനുള്ള പ്രാപ്‌തിയാണ്‌ ഉൾക്കാഴ്‌ച, അതായത്‌, ബാഹ്യമായ കാഴ്‌ചയ്‌ക്ക്‌ അതീതമായി കാണാനുള്ള പ്രാപ്‌തി. ഉൾക്കാഴ്‌ച തിരിച്ചറിവിനെ ഊട്ടിവളർത്തുന്നു, ഒരു വ്യക്തി ഒരു പ്രത്യേക വിധത്തിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്‌തത്‌ എന്തുകൊണ്ടെന്നു വിവേചിച്ചറിയാൻ അതു നമ്മെ സഹായിക്കുന്നു. അയാളുടെ ശരിയായ ആന്തരങ്ങളും വിചാരങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കാനുള്ള ശ്രമം അയാളെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകളും വിചാരങ്ങളും ദൂരീകരിക്കാൻ നമ്മെ സഹായിച്ചേക്കാം.

23 ബൈബിൾ കൂടുതലായി ഈ ഉപദേശം നൽകുന്നു: “സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.” (കൊലോസ്യർ 3:13) ‘സഹിക്കുക’ എന്ന പദപ്രയോഗം മറ്റുള്ളവരോടു ക്ഷമ പ്രകടമാക്കുകയും പ്രകോപനപരമെന്നു നാം കണ്ടേക്കാവുന്ന സ്വഭാവങ്ങളെ പൊറുക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. അത്തരം ദീർഘക്ഷമ കൊച്ചുകൊച്ച്‌ നീരസങ്ങൾ ഊട്ടിവളർത്തുന്നത്‌ ഒഴിവാക്കാൻ നമ്മെ സഹായിക്കും. ‘ക്ഷമിക്കുക’ എന്നതു നീരസം വിട്ടുകളയുക എന്ന ആശയം നൽകുന്നു. ഈടുറ്റ അടിസ്ഥാനം ഉള്ളപ്പോൾ നാം മറ്റുള്ളവരോടു ക്ഷമിക്കാൻ നമ്മുടെ ജ്ഞാനിയായ ദൈവം പ്രതീക്ഷിക്കുന്നു. ഇത്‌ മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടി മാത്രമല്ല, നമ്മുടെ സ്വന്തം മനസ്സിന്റെയും ഹൃദയത്തിന്റെയും സമാധാനത്തിനും കൂടെയാണ്‌. (ലൂക്കോസ്‌ 17:3, 4) ദൈവവചനത്തിൽ എത്ര വലിയ ജ്ഞാനമാണു നാം കാണുന്നത്‌!

24. നാം നമ്മുടെ ജീവിതം ദിവ്യജ്ഞാനത്തിനു ചേർച്ചയിൽ കൊണ്ടുവരുമ്പോൾ എന്തു ഫലമുണ്ടാകുന്നു?

24 നമ്മോടുള്ള അതിരറ്റ സ്‌നേഹത്താൽ പ്രേരിതനായി യഹോവ തന്റെ ഉദ്ദേശ്യങ്ങൾ നമുക്കു വെളിപ്പെടുത്തിത്തരാൻ ആഗ്രഹിച്ചു. അതിനായി സാധ്യമായ ഏറ്റവും നല്ല മാർഗം യഹോവ തിരഞ്ഞെടുത്തു—പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിൻ കീഴിൽ മനുഷ്യ എഴുത്തുകാരാൽ എഴുതപ്പെട്ട ഒരു “കത്ത്‌” തന്നെ. തത്‌ഫലമായി അതിന്റെ താളുകളിൽ യഹോവയുടെ സ്വന്തം ജ്ഞാനം കാണപ്പെടുന്നു. ഈ ജ്ഞാനം വളരെ “ആശ്രയയോഗ്യം” ആണ്‌. (സങ്കീർത്തനം 93:5) നമ്മുടെ ജീവിതം അതിനു ചേർച്ചയിൽ കൊണ്ടുവരുമ്പോഴും മറ്റുള്ളവരുമായി അതു പങ്കുവെക്കുമ്പോഴും നാം സ്വാഭാവികമായി നമ്മുടെ സർവജ്ഞാനിയായ ദൈവത്തോട്‌ അടുത്തു ചെല്ലുന്നു. അടുത്ത അധ്യായത്തിൽ യഹോവയുടെ ദീർഘവീക്ഷണത്തോടുകൂടിയ ജ്ഞാനത്തിന്റെ മറ്റൊരു മുന്തിയ ദൃഷ്ടാന്തം—ഭാവി മുൻകൂട്ടിപ്പറയാനും തന്റെ ഉദ്ദേശ്യം നിവർത്തിക്കാനുമുള്ള പ്രാപ്‌തിയെക്കുറിച്ച്‌—നാം ചർച്ച ചെയ്യുന്നതായിരിക്കും.

a ദൃഷ്ടാന്തത്തിന്‌, ഒരു ഇടയനായിരുന്ന ദാവീദ്‌, ഇടയജീവിതത്തിൽ നിന്ന്‌ അടർത്തിയെടുത്ത ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചിരിക്കുന്നു. (സങ്കീർത്തനം 23) നികുതിപിരിവുകാരനായിരുന്ന മത്തായി നിരവധി പ്രാവശ്യം സംഖ്യകളെയും നാണയത്തിന്റെ മൂല്യത്തെയും കുറിച്ചു പരാമർശിക്കുന്നു. (മത്തായി 17:27; 26:15; 27:3) വൈദ്യനായിരുന്ന ലൂക്കോസ്‌ തന്റെ വൈദ്യശാസ്‌ത്ര പശ്ചാത്തലം പ്രതിഫലിപ്പിക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു.—ലൂക്കോസ്‌ 4:38; 14:2; 16:20.

b ഈ നാണയങ്ങളിൽ ഓരോന്നും ഒരു ലെപ്‌ടോൺ, അക്കാലത്തു പ്രചാരത്തിലിരുന്ന ഏറ്റവും ചെറിയ ജൂത നാണയം, ആയിരുന്നു. രണ്ടു ലെപ്‌ടോൺ ഒരു ദിവസത്തെ കൂലിയുടെ 1/64 ആയിരുന്നു. ഈ രണ്ടു നാണയങ്ങൾ ദരിദ്രർ ഭക്ഷണത്തിന്‌ ഉപയോഗിച്ചിരുന്ന ഏറ്റവും വിലകുറഞ്ഞ പക്ഷിയായ ഒരു കുരുകിലിനെപ്പോലും വാങ്ങാൻ തികയില്ലായിരുന്നു.

ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ

  • സുഭാഷിതങ്ങൾ 2:1-6 ദൈവവചനത്തിൽ കാണുന്ന ജ്ഞാനം നേടുന്നതിന്‌ ഏതു ശ്രമം ആവശ്യമാണ്‌?

  • സുഭാഷിതങ്ങൾ 2:10-22 ബൈബിളിലെ ജ്ഞാനോപദേശപ്രകാരം ജീവിക്കുന്നതിൽനിന്ന്‌ ഏതു വിധങ്ങളിൽ നമുക്കു പ്രയോജനം ലഭിക്കും?

  • റോമർ 7:15-25 ദൈവവചനം രേഖപ്പെടുത്താൻ മനുഷ്യരെ ഉപയോഗിച്ചതിലെ ജ്ഞാനം ഈ ഭാഗം വിശദമാക്കുന്നത്‌ എങ്ങനെ?

  • 1 കൊരിന്ത്യർ 10:6-12 ഇസ്രായേൽ ഉൾപ്പെടുന്ന ബൈബിളിലെ മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക