ബൈബിളിന്റെ വീക്ഷണം
ആരാണ് ഒരു നല്ല പൗരൻ?
നിയമം അനുസരിച്ചു ജീവിക്കുന്ന നല്ല പൗരന്മാർ എന്നു സ്വയം അഭിമാനിച്ചിരുന്ന യൂറോപ്പിലെയും ജപ്പാനിലെയും അനേകം ആളുകൾക്ക്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുദ്ധപാതകങ്ങളുടെ പേരിൽ ജുഡീഷ്യൽ അന്വേഷണത്തെ നേരിടേണ്ടി വന്നു. കുറ്റവാളികളെന്നു കണ്ടെത്തപ്പെട്ട ഇവരിൽ, ഉയർന്ന പട്ടാള ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും മറ്റു ഉദ്യോഗസ്ഥരുമെല്ലാം ഉൾപ്പെട്ടിരുന്നു. തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നതിനായി ഈ കുറ്റവാളികളിൽ ചിലർ പറഞ്ഞത്, ലഭിച്ച നിർദേശങ്ങൾ പാലിക്കുന്നതിലപ്പുറം ഒന്നും തങ്ങൾ ചെയ്തില്ല എന്നാണ്. ഒരു നല്ല പൗരനിൽ നിന്ന് അതല്ലേ പ്രതീക്ഷിക്കുന്നതും? എന്നാൽ, നല്ല പൗരന്മാർ എന്നു സ്വയം അഭിമാനിച്ചിരുന്ന ഇവർ ചെയ്തുകൂട്ടിയത് മനുഷ്യത്വത്തിന് ഒട്ടും നിരക്കാത്ത കൊടും ക്രൂരതകളായിരുന്നു.
ഇതിനു നേരെ വിപരീതമായി, രാഷ്ട്രത്തിന്റെ അധികാരത്തെ വകവെക്കാത്ത ആളുകളുമുണ്ട്. ചിലർ പരസ്യമായി തന്നെ ഗവൺമെന്റിന്റെ അധികാരത്തെ നിരാകരിക്കുന്നു. മറ്റുചിലർക്കാകട്ടെ, പിടിക്കപ്പെടാൻ സാധ്യത കുറവാണെങ്കിൽ നിയമങ്ങളൊക്കെ കാറ്റിൽ പറത്താൻ യാതൊരു മടിയുമില്ല താനും. എന്നാൽ, അധികാരത്തോട് അനുസരണം കാണിക്കേണ്ടതാണ് എന്നതിനോട് ആരുംതന്നെ വിയോജിക്കില്ല എന്നതു സത്യമാണ്. കാരണം, അതില്ലെങ്കിൽ അരാജകത്വവും സർവത്ര കുഴപ്പങ്ങളുമായിരിക്കുമല്ലോ ഫലം. പക്ഷേ, ചോദ്യമിതാണ്: പൗരധർമങ്ങൾ നിറവേറ്റുകയും നിയമം അനുസരിക്കുകയും ചെയ്യുന്നത് ഏത് അളവുവരെയാകാം? ഗവൺമെന്റിനോട് ഉള്ള കടപ്പാടു സംബന്ധിച്ച് സമനില ഉള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ സഹായിച്ച ചില അടിസ്ഥാന തത്ത്വങ്ങൾ പരിചിന്തിക്കുക.
അധികാരങ്ങളോടുള്ള ക്രിസ്തീയ കീഴ്പ്പെടൽ
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ “ശ്രേഷ്ഠാധികാരങ്ങ”ളുടെ അതായത്, അന്നത്തെ ഭരണകൂടത്തിന്റെ, നിയമങ്ങൾക്കും വ്യവസ്ഥകൾക്കും മനസ്സോടെ കീഴ്പെട്ടു. (റോമർ 13:1) “വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി”യിരിക്കുന്നതും അവരെ “അനുസരി”ക്കുന്നതും ശരിയാണ് എന്നു ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു. (തീത്തൊസ് 3:1) തങ്ങളുടെ സ്വർഗീയ രാജാവായി അവർ ക്രിസ്തുവിനെയാണ് അംഗീകരിച്ചതെങ്കിലും, തങ്ങളുടെ മാനുഷ ഭരണാധികാരികളുടെ നിയമങ്ങൾ അനുസരിക്കുന്ന പ്രജകളും കൂടെയായിരുന്നു അവർ. ദേശീയ സുരക്ഷയ്ക്ക് അവർ യാതൊരു പ്രകാരത്തിലും ഭീഷണി ആയിരുന്നതുമില്ല. വാസ്തവത്തിൽ, എല്ലായ്പോഴും “രാജാവിനെ ബഹുമാനി”ക്കാനാണു ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നത്. (1 പത്രൊസ് 2:17) അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പോലും ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി: “എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.”—1 തിമൊഥെയൊസ് 2:1, 2.
കൊടുക്കാൻ തങ്ങളോട് ആവശ്യപ്പെട്ടിരുന്ന എല്ലാ തരത്തിലുള്ള കരവും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ മനസ്സാക്ഷിപൂർവം കൊടുത്തിരുന്നു, ചിലപ്പോഴൊക്കെ അത് അവർക്കു താങ്ങാൻ കഴിയാത്ത ഒരു ഭാരമായിരുന്നെങ്കിൽ കൂടിയും. അപ്പൊസ്തലനായ പൗലൊസിന്റെ നിശ്വസ്ത മാർഗനിർദേശം അവർ ഇക്കാര്യത്തിൽ പിൻപറ്റി. “എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി.” (റോമർ 13:7) യേശുവിന്റെ ശിഷ്യന്മാർ, റോമൻ ഭരണകൂടത്തെയും അതിലെ ഉദ്യോഗസ്ഥന്മാരെയുമെല്ലാം ദൈവത്തിന്റെ അനുവാദത്താൽ ഭരിച്ചിരുന്നവർ ആയാണു വീക്ഷിച്ചിരുന്നത്. മാത്രമല്ല, സമൂഹത്തിന് ഒരളവുവരെ സമാധാനവും കെട്ടുറപ്പും പ്രദാനം ചെയ്യുകവഴി അവർ ഒരർഥത്തിൽ “ദൈവത്തിന്റെ പൊതുജന സേവകരായി” വർത്തിക്കുകയായിരുന്നു എന്നും അവർ മനസ്സിലാക്കി.—റോമർ 13:6, NW.
“സകല സൽപ്രവൃത്തിക്കും ഒരുങ്ങി”
ഭരണകൂടം പൗരന്മാരുടെമേൽ ചുമത്തിയിരുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. ചില അവസരങ്ങളിൽ, സിവിൽ അധികാരികൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ പേരിനു മാത്രം ചെയ്യാതെ പ്രതീക്ഷിക്കുന്നതിലുമധികം ചെയ്യാൻ തന്റെ ശിഷ്യന്മാർ സന്നദ്ധരായിരിക്കണം എന്ന് യേശുക്രിസ്തുതന്നെ ബുദ്ധിയുപദേശിക്കുകയുണ്ടായി. അവൻ പറഞ്ഞു: “അധികാരസ്ഥാനത്തുള്ള ഒരാൾ ഒരു മൈൽ ദൂരം പോകാൻ നിന്നെ നിർബ്ബന്ധിച്ചാൽ രണ്ടു മൈൽ ദൂരം അവനോടുകൂടെ പോകുക.” (മത്തായി 5:41, NW) ആ ബുദ്ധിയുപദേശം ബാധകമാക്കുക വഴി, തിരിച്ചൊന്നും നൽകാതെ ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കുന്നതിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നു ക്രിസ്ത്യാനികൾ പ്രകടിപ്പിച്ചു കാണിച്ചു. അവർ എല്ലായ്പോഴും ‘സകല സൽപ്രവൃത്തിക്കും ഒരുക്കമുള്ളവർ’ ആയിരുന്നു.—തീത്തൊസ് 3:1; 1 പത്രൊസ് 2:13-16.
അവർ തങ്ങളുടെ അയൽക്കാരെ ആത്മാർഥമായി സ്നേഹിക്കുകയും അവരെ സഹായിക്കാനുള്ള മാർഗങ്ങൾ തേടുകയും ചെയ്തു. (മത്തായി 22:39, പി.ഒ.സി. ബൈ.) ഈ സ്നേഹവും അവർ പുലർത്തിപ്പോന്ന ഉന്നത ധാർമിക നിലവാരങ്ങളും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ സമൂഹത്തിലെ ഒരു നല്ല സ്വാധീനമാക്കി തീർത്തു. ഒരു ക്രിസ്ത്യാനിയുടെ അയൽപക്കത്തു താമസിക്കുന്നതു തികച്ചും ആഹ്ലാദപ്രദമായ ഒരു കാര്യം തന്നെയായിരുന്നു. (റോമർ 13:8-10, പി.ഒ.സി. ബൈ.) തങ്ങളുടെ അയൽക്കാരോട് കേവലം ദ്രോഹമൊന്നും പ്രവർത്തിക്കാതിരിക്കുക വഴി മാത്രമല്ല അവർ അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. “എല്ലാവർക്കും [സഹവിശ്വാസികൾക്കു മാത്രമല്ല] നൻമ”ചെയ്യുന്നതിന് മുൻകൈയെടുത്തു പ്രവർത്തിക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു, യേശുക്രിസ്തു ചെയ്തതു പോലെ തന്നെ.—ഗലാത്യർ 6:10.
‘മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കണം’
എന്നിരുന്നാലും, ലൗകിക അധികാരികളോട് അനുസരണം കാണിക്കുന്നതിന് പരിധികൾ ഉണ്ടായിരുന്നു. ദൈവമുമ്പാകെ അവർക്കുണ്ടായിരുന്ന നല്ല മനസ്സാക്ഷിക്കോ അവനുമായുള്ള അവരുടെ ബന്ധത്തിനോ തുരങ്കം വെക്കുന്ന യാതൊന്നും അവർ ചെയ്യുമായിരുന്നില്ല. ഉദാഹരണത്തിന്, യേശുവിനെ കുറിച്ചുള്ള പ്രസംഗം നിറുത്താൻ യെരൂശലേമിലെ മതനേതാക്കന്മാർ ആവശ്യപ്പെട്ടപ്പോൾ, അപ്പൊസ്തലന്മാർ അതിനു വഴങ്ങിയില്ല. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന് അവർ പ്രഖ്യാപിച്ചു. (പ്രവൃത്തികൾ 5:27-29) വിഗ്രഹാരാധനാപരമായ ചക്രവർത്തി ആരാധനയിൽ പങ്കെടുക്കില്ല എന്ന നിലപാടിൽ അൽപ്പം പോലും വിട്ടുവീഴ്ച വരുത്താനും അവർ തയ്യാറായില്ല. (1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 5:21; വെളിപ്പാടു 19:10, പി.ഒ.സി. ബൈ.) പരിണതഫലം എന്തായിരുന്നു? ചരിത്രകാരനായ ജെ. എം. റോബെർട്ട്സ് പറയുന്നു: “അവർക്കെതിരെ പ്രതിഷേധം നുരഞ്ഞുപൊങ്ങി. ക്രിസ്ത്യാനിയായതു കൊണ്ടല്ല, നിയമം ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്യാൻ വിസമ്മതിച്ചതു കൊണ്ടായിരുന്നു അത്.”—ലോകത്തിന്റെ ഹ്രസ്വ ചരിത്രം (ഇംഗ്ലീഷ്).
ഇക്കാര്യത്തിൽ അവർ ‘നിയമം ആവശ്യപ്പെടുന്നത് ചെയ്യാൻ വിസമ്മതിച്ചത്’ എന്തുകൊണ്ടായിരുന്നു? “ശ്രേഷ്ഠാധികാരങ്ങൾ” അധികാരം കൈയാളുന്നത് ദൈവം അനുവദിച്ചതു കൊണ്ടാണെന്നും അതുകൊണ്ടുതന്നെ ക്രമസമാധാനം പാലിക്കുന്നതിൽ അവർ “ദൈവശുശ്രൂഷകർ” ആയി വർത്തിക്കുകയാണ് എന്നും അവർ തിരിച്ചറിഞ്ഞിരുന്നു. (റോമർ 13:1, 4) പക്ഷേ, ക്രിസ്ത്യാനികൾ അപ്പോഴും ദൈവ നിയമത്തെയായിരുന്നു ഏറ്റവും ഉന്നതമായി വീക്ഷിച്ചിരുന്നത്. ഭാവി അനുഗാമികൾക്കു വേണ്ടി യേശുക്രിസ്തു ഈ സമനിലയുള്ള തത്ത്വം സ്ഥാപിച്ചിരുന്ന കാര്യവും അവർ ഓർത്തു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (മത്തായി 22:21) കൈസരുടെ നിബന്ധനകളെക്കാൾ ദൈവത്തോടുള്ള കടപ്പാടുകൾക്കാണ് അവർ കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരുന്നത്.
ശരിയായ ഗതി ഇതു തന്നെയാണ് എന്ന കാര്യത്തിന് അടിവരയിടുന്നതാണ്, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന അനേകരും ഈ വിശിഷ്ട തത്ത്വങ്ങൾ പിൻപറ്റാൻ പരാജയപ്പെട്ടപ്പോൾ സംഭവിച്ച സംഗതികൾ. ഉദാഹരണത്തിന്, ക്രൈസ്തവലോകത്തിന്റെ വിശ്വാസത്യാഗികളായ നേതാക്കന്മാർ “സൈനിക ശക്തികളെ രൂപപ്പെടുത്തുന്നതിലും നിലനിറുത്തുന്നതിലും വിശേഷിച്ചും ലൗകിക ഗവൺമെന്റിന്റെ താളത്തിനൊത്തു തുള്ളുന്ന ഉപകരണങ്ങളായി വർത്തിച്ചു” എന്ന് സൈനിക ചരിത്രകാരനായ ജോൺ കീഗൻ പറയുന്നു. ഫലമോ? നിഷ്കളങ്കരായ ലക്ഷക്കണക്കിന് ആളുകളുടെ രക്തം ചിന്തിയ യുദ്ധങ്ങളിൽ അവരുടെ അനുഗാമികൾ പക്ഷം ചേർന്നു. കീഗൻ തുടരുന്നു: “രോഷാഗ്നിയിൽ എരിയവെ, അവർ ദൈവത്തിന്റെ നിയമങ്ങളൊക്കെ കാറ്റിൽ പറത്തി.”
എന്നാൽ, ശരിയായ സമനില കാത്തുസൂക്ഷിക്കുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഒരു മികച്ച ദൃഷ്ടാന്തമായിരുന്നു. അവർ നല്ല പൗരന്മാരായിരുന്നു. തങ്ങളുടെ പൗരധർമങ്ങളും ഉത്തരവാദിത്വങ്ങളും അവർ നന്നായി നിറവേറ്റി. അതേസമയം, സുവ്യക്തമായ ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കുന്നതിൽ അവർ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവർ തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെ സ്വരം ശ്രദ്ധിക്കുകയും ചെയ്തു.—യെശയ്യാവു 2:4; മത്തായി 26:52; റോമർ 13:5; 1 പത്രൊസ് 3:16.
[26-ാം പേജിലെ ചിത്രം]
‘കൈസർക്കുള്ളതു കൈസർക്കു കൊടുപ്പിൻ’