ലോകത്തെ വീക്ഷിക്കൽ
നവജാത ശിശുക്കളും വേദനയും
നവജാത ശിശുക്കൾക്കു മുതിർന്നവരെക്കാൾ കൂടുതൽ വേദന കൂടുതൽ സമയത്തേക്ക് അനുഭവപ്പെടുന്നു എന്നു ലണ്ടനിലെ യൂണിവേഴ്സിറ്റി കോളെജിലെ ഗവേഷകർ തെളിയിച്ചിരിക്കുന്നു. “ശിശുക്കൾക്കും കൊച്ചുകുഞ്ഞുങ്ങൾക്കും വേദന അനുഭവപ്പെടുന്നു എന്ന് അംഗീകരിച്ചതു തന്നെ ഈ കഴിഞ്ഞ പത്തുവർഷത്തിനിടയിലാണ്” എന്നു ലണ്ടനിലെ ദ സൺഡേ ടെലഗ്രാഫ് പ്രസ്താവിക്കുന്നു. അതിനു മുമ്പ് അകാലജാത ശിശുക്കളെ വേദനാജനകമായ ചികിത്സാരീതികൾക്കും ശസ്ത്രക്രിയയ്ക്കും വിധേയരാക്കിയിരുന്നതു വേദനാസംഹാരികൾ ഉപയോഗിക്കാതെ ആണ്. അത്തരം ചികിത്സാരീതികൾക്കു വേദനയോട് ഒരുവൻ സ്വാഭാവികമായി പ്രതികരിക്കുന്ന വിധത്തിന്മേൽ നീണ്ടുനിൽക്കുന്ന—സാധ്യതയനുസരിച്ചു കുട്ടിക്കാലത്തിനു ശേഷം പോലും—ഭവിഷ്യത്തുകൾ ഉളവാക്കാൻ കഴിയും എന്നു ഡോക്ടർമാർ ഇപ്പോൾ വിശ്വസിക്കുന്നു. മുതിർന്ന കുട്ടികളിലും പ്രായമായവരിലും ഉള്ള വേദനയുടെ ‘തീവ്രത കുറയ്ക്കുന്ന’ സ്വാഭാവിക സംവിധാനം, അകാലജാത ശിശുക്കളിൽ ശരിയായി പ്രവർത്തിക്കാത്തത് ആണ് അതിന്റെ കാരണം. അതിനുപുറമേ, ശിശുക്കൾക്കു കൂടുതൽ വ്യാപ്തിയിൽ വേദന അനുഭവപ്പെടുന്നുവെന്നും ചർമത്തിലുണ്ടാകുന്ന നിസ്സാര മുറിവുകൾ കരിഞ്ഞതിനു ദീർഘനാൾ ശേഷം പോലും ആ ഭാഗം സ്പർശനത്തോട് അമിതസംവേദകത്വം പുലർത്തിയേക്കാമെന്നും ആ പത്രം റിപ്പോർട്ടു ചെയ്യുന്നു.
വിദ്യാർഥിയുടെ നിർദേശം കണ്ടുപിടിത്തത്തിലേക്കു നയിക്കുന്നു
ഒരു സർവകലാശാലാ ഖഗോളോർജതന്ത്ര വിദ്യാർഥിയുടെ വിദഗ്ധാഭിപ്രായം അനുസരിച്ചു പ്രവർത്തിച്ചതിനാൽ ജ്യോതിശ്ശാസ്ത്രജ്ഞർക്കു സൂര്യൻ ഒഴികെയുള്ള നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി ചേർക്കാൻ സാധിച്ചു. ഇംഗ്ലണ്ടിലെ സസിക്സ് സർവകലാശാലയിലെ ഒരു വിദ്യാർഥിയായ കെവിൻ ആപ്സ്, ജ്യോതിശ്ശാസ്ത്രജ്ഞന്മാരായ ഡോ. ജെഫ്രി ഡബ്ലിയു. മാഴ്സിയോടും ഡോ. ആർ. പോൾ ബട്ലറോടും—ഇരുവരും ചേർന്ന് ഇത്തരത്തിലുള്ള ഒമ്പതു ഗ്രഹങ്ങൾ കണ്ടുപിടിച്ചിരുന്നു—സൂര്യനെ പോലുള്ള എന്നാൽ അവഗണിക്കപ്പെട്ടു കിടന്നിരുന്ന മുപ്പതു നക്ഷത്രങ്ങൾ പരിശോധനയ്ക്കു വിധേയമാക്കാൻ നിർദേശിച്ചു. അപ്രകാരം ചെയ്ത അവർ ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്തുകൊണ്ടിരുന്ന വ്യാഴത്തോളം വലിപ്പമുള്ള ഒരു ഗ്രഹം കണ്ടെത്തി. “ഉപഗ്രഹങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉപയോഗിച്ചു ഗ്രഹങ്ങൾ കണ്ടെത്താൻ ഏറ്റവും സാധ്യതയുള്ള നക്ഷത്രങ്ങൾ വേർതിരിച്ചെടുത്തപ്പോഴാണ്” ആപ്സ് ഈ മുപ്പതു നക്ഷത്രങ്ങൾ കണ്ടെത്തിയത് എന്നു ഡോ. മാഴ്സി പറഞ്ഞു. ഈ ശാസ്ത്രജ്ഞന്മാരാൽ തന്നെ കണ്ടുപിടിക്കപ്പെട്ട മറ്റൊരു ഗ്രഹവും ഈ കണ്ടുപിടിത്തവും കൂടിയായപ്പോൾ സൗരയൂഥത്തിനു പുറത്ത് അറിയപ്പെടുന്ന ഗ്രഹങ്ങളുടെ എണ്ണം 12 ആയി. ഇവയെല്ലാം കണ്ടുപിടിക്കപ്പെട്ടതോ ഒരു മൂന്നുവർഷ കാലഘട്ടത്തിനിടയിലും എന്നു ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
വാർധക്യാവസ്ഥയുടെ കൃത്രിമ അനുകരണം
ചെറുപ്പക്കാരും ഊർജസ്വലരുമായിരിക്കാനുള്ള വഴികൾ മിക്ക ആളുകളും തേടുമ്പോൾ, വൃദ്ധരും ദുർബലരും ആണെന്ന തോന്നൽ ആളുകളിൽ ഉളവാക്കാൻ കെൽപ്പുള്ള ഒരു സജ്ജീകരണം വികസിപ്പിച്ചെടുത്തതിനെ കുറിച്ചു ജർമൻ പത്രമായ ഡി റ്റ്സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു. ഒരു വസ്ത്രനിർമാണ ഉപദേശക സ്ഥാപനത്തിന്റെയും ഡോക്ടർമാരുടെയും കൂട്ടായ സംരംഭത്തിന്റെ ഫലമായ ഈ സജ്ജീകരണം “വൃദ്ധജനങ്ങളുടെ ഇന്ദ്രിയഗ്രഹണ പ്രാപ്തി” മനസ്സിലാക്കുന്നതിനു നേഴ്സുമാരെയും ഉത്പന്നരൂപകൽപ്പനാ വിദഗ്ധരെയും സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. ചലനക്ഷമതയെ പരിമിതപ്പെടുത്തുന്നതിനു ബാൻഡേജുകളും തുന്നലുകളും പേശീബലക്ഷയം സംഭവിച്ചതായി തോന്നിപ്പിക്കുന്നതിനു 14 കിലോ ഈയവും കൈവിരലുകളെ വഴക്കമില്ലാതാക്കി തീർക്കുന്നതിനു കയ്യുറയ്ക്കുള്ളിൽ ധരിക്കുന്ന കട്ടിയുള്ള മൊട്ടുകളും (knobs) ഉയർന്ന ആവൃത്തികൾ സ്വീകരിക്കുന്നതിനായി ഹെഡ്ഫോണുകളും ദൃഷ്ടിമണ്ഡലത്തിന്റെ വ്യാപ്തി പകുതിയായി ചുരുക്കുന്നതിനും കാഴ്ച മങ്ങുന്നതിനും വേണ്ടിയുള്ള സ്ക്രീനും ഈ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. “60 വയസ്സിനു താഴെ പ്രായമുള്ള എല്ലാവരും ഇതെല്ലാം ധരിച്ച് ഏതാനും മണിക്കൂർ നടന്നുനോക്കേണ്ടതാണ്. പ്രായമായവരുടെ യാതനകൾ മനസ്സിലാക്കാൻ ഇതു സഹായിക്കും” എന്നു ഡി റ്റ്സൈറ്റ് അഭിപ്രായപ്പെടുന്നു.
ചരിത്രം മറനീക്കപ്പെടുന്നു
“ബ്രിട്ടീഷ് സാമ്രാജ്യം തച്ചുടയ്ക്കാനുള്ള നെപ്പോളിയന്റെ മോഹങ്ങൾക്കു തിരശ്ശീലയിട്ട ഐതിഹാസിക യുദ്ധത്തിനു രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം, അദ്ദേഹത്തിന്റെ യുദ്ധക്കപ്പലുകൾ ഒരു മെഡിറ്ററേനിയൻ ഉൾക്കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തു കണ്ടെത്തി”യതായി ദ ടൊറൊന്റൊ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. 1798-ൽ നടന്ന നൈൽയുദ്ധത്തിൽ, അഡ്മിറൽ ഹൊറെയ്ഷോ നെൽസന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് നാവികസേന ഫ്രഞ്ച് പതാകക്കപ്പലായ ലൗറിയാനും അതുപോലെ ലാ സെര്യുസ, ലാ അർറ്റേമിസ എന്നീ കപ്പലുകളും മുക്കിക്കളഞ്ഞു. ഫ്രഞ്ച് സാമുദ്രിക പുരാവസ്തു ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഗോഡിയോ ഈജിപ്തിലെ അലക്സാൻഡ്രിയുടെ തീരത്തു നിന്നു രണ്ടുകിലോമീറ്റർ അകലെ 11 മീറ്റർ താഴ്ചയുള്ള ഭാഗത്തു നിന്നാണു യുദ്ധക്കപ്പലുകൾ കണ്ടെത്തിയത്. “ഇവിടെയാണ് യൂറോപ്പിന്റെ അന്തിമവിധി നിർണയിക്കപ്പെട്ടത്” ഗോഡിയോ അഭിപ്രായപ്പെട്ടു.
സഞ്ചാരി പക്ഷികൾ അനാവശ്യ ഭാണ്ഡങ്ങൾ ഒഴിവാക്കുന്നു
ദീർഘദൂര ദേശാടനം നടത്തുന്ന ചില പക്ഷികളുടെ വൃക്കകളും കരളും മറ്റ് ആന്തരിക അവയവങ്ങളും ദേശാടനത്തിനു തൊട്ടുമുമ്പു സങ്കോചിക്കുന്നതായി ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഇതിന് ഉദാഹരണമാണു കടൽക്കാക്കയുടെ അത്രയും വലിപ്പവും വെള്ളത്തിൽ നടന്ന് ഇരതേടുന്ന സ്വഭാവവും ഉള്ള വരവാലൻ ഗോഡ്വിറ്റുകൾ. അലാസ്കയ്ക്കും ന്യൂസിലൻഡിനും ഇടയ്ക്കു സഞ്ചാരം നടത്തുന്ന അവ നിറുത്താതെയുള്ള 11,000 കിലോമീറ്റർ പറക്കലിനു മുമ്പ് ആർത്തിയോടെ ആഹാരം കൊത്തിവിഴുങ്ങുന്നു. ഇങ്ങനെ തൂക്കം കൂടുന്ന അവ ശരീരത്തിന്റെ യഥാർഥ തൂക്കം നിലനിർത്തുന്നതിനു വേണ്ടി ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളുടെ വലിപ്പം ഏകദേശം 25 ശതമാനം കുറയ്ക്കുന്നു എന്നു ഗവേഷകരായ നെതർലൻഡ്സിലെ ഗ്രോനിംഗൻ സർവകലാശാലയിലെ റ്റ്യൂനിസ് പിർസ്മയും യു.എസ്. ജിയോളജിക്കൽ സർവേയിലെ റോബർട്ട് ഗില്ലും കണ്ടെത്തി. “വീണ്ടും നിലത്തിറങ്ങുമ്പോൾ ഭക്ഷ്യവസ്തുക്കൾ ദഹിപ്പിക്കുന്നതിനും ആന്തരിക അവയവങ്ങൾ പഴയപടി ആക്കുന്നതിനും എന്തുമാത്രം അവയവ പ്രാപ്തി ആവശ്യമാണോ അതുമാത്രം അവ നിലനിർത്തുന്നു” എന്നു ഗിൽ പ്രസ്താവിക്കുന്നു.
ശിശുക്കളും തേനും—ഒരു മുന്നറിയിപ്പ്
തേനിൽ ജീവകങ്ങളും ധാതുക്കളും ആന്റി ഓക്സികാരികളും അടങ്ങിയിരിക്കുന്നു എന്നു സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. തേനിന്റെ നിറം എത്ര ഇരുണ്ടിരിക്കുന്നുവോ അത്രകൂടുതൽ ആന്റി ഓക്സികാരികളും അതിൽ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും യുസി ബെർക്ലി വെൽനസ് ലെറ്റർ ഈ മുന്നറിയിപ്പിൻ വാക്കു നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്നു: “ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരിക്കലും തേൻ കൊടുക്കരുത്.” ഏകദേശം പത്തുശതമാനം തേനിലും സുഷുപ്തിയിലാണ്ടിരിക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം സ്പോറുകളുണ്ട്. ശിശുക്കൾക്കു ബോട്ടുലിസം എന്ന വിഷബാധ വരുത്താൻ ഇവയ്ക്കു കഴിയും. “കാഠിന്യത്തിന്റെ തോതിനു വ്യത്യാസമുണ്ട്. ചെറിയ അസ്വാസ്ഥ്യങ്ങൾ മുതൽ കടുത്ത തളർവാതം വരെയോ ചികിത്സിച്ചില്ലെങ്കിൽ പൊടുന്നനെയുള്ള മരണമോ പോലും സംഭവിച്ചേക്കാം” എന്നു വെൽനസ് ലെറ്റർ പ്രസ്താവിക്കുന്നു. എന്നിരുന്നാലും മുതിർന്ന കുട്ടികൾക്കു തേൻ സുരക്ഷിതമായിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
മെലിയുന്നതിനു പുകവലി
“മെലിയാനുള്ള അമിതാവേശം” കൗമാരപ്രായക്കാരികളെ പുകവലിക്കാൻ നിർബന്ധിതരാക്കുന്നു എന്നു കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ പത്രം റിപ്പോർട്ടു ചെയ്യുന്നു. 10-നും 17-നും ഇടയ്ക്കു പ്രായമുള്ള കാനഡക്കാരായ 832 പെൺകുട്ടികളും ബ്രിട്ടീഷുകാരായ 1,936 പെൺകുട്ടികളും പങ്കെടുത്ത സർവേയിൽ പലരും “പുകവലിയെ ആഹാരത്തിനു പകരമുള്ള ഒന്നായും” വിശപ്പു കെടുത്തുന്ന പ്രവർത്തനമായും “പട്ടികപ്പെടുത്തി.” “പുകവലി നിർത്തിയാൽ തങ്ങൾ കൂടുതൽ ആഹാരം കഴിക്കുമെന്നും അങ്ങനെ തൂക്കം കൂടുമെന്നും” തങ്ങൾ കരുതുന്നതായി മിക്ക പെൺകുട്ടികളും പറഞ്ഞു. “കൗമാരപ്രായക്കാരുടെ പുകവലി നിരക്കിലുണ്ടായ അഭൂതപൂർവമായ വർധനവിനു പ്രധാനകാരണക്കാർ കൗമാരത്തിലുള്ള പെൺകുട്ടികളാണ് എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ ഇടയിൽ വർധിച്ചുവരുന്ന ശ്വാസകോശാർബുദത്തിന്റെ കാരണത്തിലേക്കും ഇതു വിരൽചൂണ്ടുന്നു” എന്നു ഗ്ലോബ് കുറിക്കൊള്ളുന്നു.
തൊഴിൽനഷ്ട ഭീഷണി ആരോഗ്യനഷ്ടത്തിൽ കലാശിക്കുന്നു
നിങ്ങളുടെ തൊഴിലിന്റെ ഭദ്രതയില്ലായ്മ നിങ്ങളുടെ ആരോഗ്യം ക്ഷയിപ്പിച്ചേക്കാം എന്നു സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ടീഷുകാരായ 10,000 സിവിൽ ഉദ്യോഗസ്ഥൻമാർ പങ്കെടുത്ത ഒരു ദീർഘകാല ആരോഗ്യ സർവേയിൽ, 600-ലധികം സ്ത്രീപുരുഷൻമാരുടെ ഒരു സംഘം തങ്ങളുടെ ഡിപ്പാർട്ടുമെന്റ് ഒരു സ്വകാര്യവ്യവസായ സ്ഥാപനത്തിനു വിൽക്കാൻ പോകുന്നു എന്ന ശ്രുതി നാലുവർഷക്കാലം കേൾക്കാനിടയായി. പഠനത്തിൽ പങ്കെടുത്ത തൊഴിൽനഷ്ട ഭീഷണി ഇല്ലാതിരുന്ന മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ കാലയളവിൽ ഇവരുടെ ആരോഗ്യം പൊതുവെ ക്ഷയിച്ചു എന്നു കണ്ടെത്തപ്പെട്ടു. ഇവരുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു വർധിക്കുകയും ധമനികൾ അടഞ്ഞുപോകുന്നതു നിമിത്തം ഓക്സിജൻ ലഭിക്കാതെ വരുന്നതു മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളിൽ 40 മുതൽ 60 വരെ ശതമാനം വർധനവു നേരിടുകയും ചെയ്തു. “വ്യായാമം ഒഴിവാക്കുക, വണ്ണം വെക്കുക, 9 മണിക്കൂറിലധികം ഉറങ്ങുക, വിവാഹമോചനമോ ഇണയിൽ നിന്നു വേർപിരിയുകയോ ചെയ്യുക, ഇതിനെല്ലാം ഉള്ള സാധ്യത ഈ ജോലിക്കാർക്കു വളരെ കൂടുതലാണെന്നു തെളിഞ്ഞു” എന്നു സയൻസ് ന്യൂസ് കുറിക്കൊള്ളുന്നു.
ശ്വാന ഏകാഗ്രത
മയക്കുമരുന്നു കണ്ടുപിടിക്കുന്നതിൽ വിദഗ്ധൻ ആകുവാൻ ഒരു നായയ്ക്ക് എന്തെല്ലാം ഗുണങ്ങൾ വേണം? മണത്തറിയുന്നതിനുള്ള അതിവിശിഷ്ടമായ കഴിവും “പൂർണമായ ഏകാഗ്രതയും” മറ്റുമാണ് ആവശ്യമായിരിക്കുന്ന സംഗതികൾ എന്നു ന്യൂ സയന്റിസ്റ്റ് മാഗസിൻ വിശദീകരിക്കുന്നു. “വിമാനത്താവളമോ നൗകാശയത്തിനരികോ (dockside) പോലുള്ള ബഹളമയമായ ചുറ്റുപാടുകളിൽ ശൈഥില്യം കൂടാതെ, മയക്കുമരുന്നു കണ്ടുപിടിക്കുന്ന ഉദ്യമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു കണ്ടുപിടിക്കൽ വിദഗ്ധനു കഴിയണം” എന്നു റിപ്പോർട്ടു പറയുന്നു. തപാലുരുപ്പടികളുടെ പതിവുള്ള പരിശോധനയ്ക്കു മണിക്കൂറുകൾ എടുത്തേക്കാമെങ്കിലും “നായ്ക്കളുടെ പൂർണമായ ഏകാഗ്രത നിമിത്തം കത്തുകൾ കുത്തിനിറച്ച ഒരു ചാക്കിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന . . . 0.5 ഗ്രാം ഹെറോയിൻ . . . പോലും അവ കണ്ടുപിടിക്കുന്നു.” വമ്പിച്ച വിജയമായി തീർന്ന ഒരു ശ്വാന പ്രജനന പരിപാടി 1993-ൽ സംഘടിപ്പിക്കുകയുണ്ടായി; നായ്ക്കളിൽ 50 ശതമാനത്തിലധികവും ആസ്ട്രേലിയൻ കസ്റ്റംസ് സർവീസിന്റെ കീഴിൽ മയക്കുമരുന്നു കണ്ടുപിടിക്കുന്ന ജോലി ചെയ്യാനുള്ള യോഗ്യത നേടി. നായ്ക്കളുടെ പല തലമുറകളെ പ്രജനനം നടത്തവേ, പ്രശംസാവാക്കിനു വേണ്ടിയുള്ള വാഞ്ഛ, തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശക്തമായ സഹജവാസന, അവിരാമം പ്രവർത്തിക്കാനുള്ള ക്ഷമത, നിർഭയത്വം എന്നിങ്ങനെയുള്ള സവിശേഷതകൾക്കും പ്രജനനം നടത്തുന്നവർ ശ്രദ്ധ കൊടുത്തു.
അക്കങ്ങളാൽ ദൂരം അടയാളപ്പെടുത്തിയ ഏറ്റവും പുരാതന ഭൂപടം
2,300 വർഷം പഴക്കമുള്ള കൊത്തുപണികളുള്ള ഒരു താമ്രഫലകം ചൈനയിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി എന്നും അതു വാസ്തവത്തിൽ അക്കങ്ങളാൽ ദൂരം അടയാളപ്പെടുത്തിയ ഒരു ഭൂപടമാണെന്നും ആഷാൻസ് ഫ്രാൻസ്-പ്രെസ് റിപ്പോർട്ടു ചെയ്യുന്നു. ഉത്തര ചൈനയിലെ ഇപ്പോഴത്തെ വടക്കൻ ഹോബേ പ്രവിശ്യയുടെ ഒരു ചെറിയ ഭാഗത്തെ ചിത്രീകരിക്കുന്ന ആ ഭൂപടം ഏതാണ്ട് 1:500 എന്ന തോതിലാണു നിർമിച്ചിരിക്കുന്നത്. പൊ.യു.മു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വാങ്ങ് റ്റ്സ്വോ രാജാവിന്റെ സ്മാരകസൗധങ്ങളുടെ ഒരു ചിത്രവും അതിൽ ഉൾപ്പെടുന്നു. ചൈനയിലെ ഫോർബിഡൻ സിറ്റിയെ കുറിച്ചു ഗവേഷണം നടത്തുന്ന ഡു നൈസോങ്ങ് ഇപ്രകാരം പ്രസ്താവിച്ചു: “ഇതു ചൈനയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതന ഭൂപടം മാത്രമല്ല പിന്നെയോ അക്കങ്ങളാൽ ദൂരം അടയാളപ്പെടുത്തിയ ലോകത്തിലെ തന്നെ ഏറ്റവും പുരാതന ഭൂപടമാണ്.”
1999-ൽ 600 കോടി
ലോകജനസംഖ്യ ഈ വർഷം 600 കോടി കവിയും എന്നു ഫ്രഞ്ചു ദിനപത്രമായ ലെ മോൺട് റിപ്പോർട്ടു ചെയ്യുന്നു. എന്നിരുന്നാലും ജനസംഖ്യാ വർധനവിന്റെ നിരക്കു കുറഞ്ഞു വരികയാണ്. വാർഷിക വർധനവ് അറുപതുകളിൽ ആയിരുന്നതിനെക്കാൾ 30 ശതമാനം കുറവാണ്. ഇതു ഭാഗികമായി ഗർഭനിരോധനോപാധികളുടെ വർധിച്ച ഉപയോഗം നിമിത്തവും പെൺകുട്ടികൾക്കു കൂടുതൽ വിദ്യാഭ്യാസം ലഭിച്ചതു കൊണ്ടുമാണ്. റിപ്പോർട്ടനുസരിച്ച്, 15-നും 24-നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളുടെ എണ്ണം 100 കോടിക്കു മുകളിൽ ആയിരിക്കുമ്പോൾ അറുപതു വയസ്സിനു മേലെയുള്ളവരുടെ എണ്ണം ഇപ്പോൾ 57.8 കോടിയിലധികം ആണ്.