2026 മാർച്ച് 23-29
ഗീതം 18 മോചനവിലയ്ക്കു നന്ദിയുള്ളവർ
മോചനവിലയോട് നിങ്ങൾ എങ്ങനെ നന്ദി കാണിക്കും?
“ക്രിസ്തുവിന്റെ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്.”—2 കൊരി. 5:14.
ഉദ്ദേശ്യം
മോചനവിലയോടുള്ള നന്ദി നമുക്കെല്ലാം എങ്ങനെ കാണിക്കാമെന്നു നോക്കും.
1-2. യേശുവിന്റെ മോചനവില എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു, എന്തുകൊണ്ട്? (2 കൊരിന്ത്യർ 5:14, 15) (ചിത്രവും കാണുക.)
തകർന്ന് കിടക്കുന്ന ഒരു കെട്ടിടത്തിന്റെ അടിയിൽനിന്ന് നിങ്ങളെ ഒരാൾ രക്ഷിച്ചെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തോടു വളരെയധികം നന്ദി തോന്നില്ലേ? ആ വ്യക്തി മറ്റു പലരെയും രക്ഷിച്ചുകാണും. എങ്കിലും നിങ്ങളുടെ ജീവൻ രക്ഷിച്ചതിന് അദ്ദേഹത്തോടു നിങ്ങൾ വ്യക്തിപരമായി നന്ദി പറയാൻ ആഗ്രഹിക്കും. അദ്ദേഹം ചെയ്ത കാര്യം ഒരിക്കലും മറക്കില്ലെന്നു നിങ്ങൾ ഉറപ്പായും പറയും.
2 കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ കൈമാറിക്കിട്ടിയ പാപത്തിന്റെ പ്രശ്നങ്ങളിൽനിന്ന് നമുക്കു സ്വയം രക്ഷപ്പെടാൻ കഴിയില്ല. എന്നാൽ യേശുവിന്റെ മോചനവിലയ്ക്കു നമ്മളെ രക്ഷിക്കാൻ കഴിയും. അത് (1) ചെയ്തുപോയ തെറ്റുകൾക്കു ക്ഷമ നേടിത്തരുകയും (2) പാപാവസ്ഥയിൽനിന്ന് പൂർണമായ മോചനം സാധ്യമാക്കുകയും (3) ദൈവവുമായി വീണ്ടും ഒരു ബന്ധത്തിലേക്കുവരാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പുതിയ ലോകത്തിൽ നിത്യം ജീവിക്കാമെന്ന പ്രത്യാശ നമുക്കുള്ളത്. അതെ, മോചനവില ആളുകളോടുള്ള യേശുവിന്റെ സ്നേഹം തെളിയിക്കുന്നു. ഒരു പൂർണമനുഷ്യനായി ഭൂമിയിലേക്കു വരുന്നതിനു കാലങ്ങൾക്കു മുമ്പുതന്നെ യേശുവിന് ആ സ്നേഹമുണ്ടായിരുന്നു. (സുഭാ. 8:30, 31) ‘ക്രിസ്തുവിന്റെ ആ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്’ എന്നു പൗലോസ് അപ്പോസ്തലൻ എഴുതി. (2 കൊരിന്ത്യർ 5:14, 15 വായിക്കുക.) അതിന്റെ അർഥം യേശുവിന്റെ സ്നേഹം യേശു ചെയ്തതിനോടു നന്ദി കാണിക്കാനും അത് ഒരിക്കലും മറക്കില്ലെന്നു തെളിയിക്കാനും നമ്മളെ പ്രേരിപ്പിക്കണം എന്നാണ്.
തകർന്നുകിടക്കുന്ന ഒരു കെട്ടിടത്തിൽനിന്നായാലും കൈമാറിക്കിട്ടിയ പാപത്തിൽനിന്നായാലും നമ്മുടെ ജീവൻ രക്ഷിക്കുന്ന ഒരാളോട് നമുക്ക് എത്രമാത്രം കടപ്പാട് തോന്നും! (1-2 ഖണ്ഡികകൾ കാണുക)
3. ഓരോ വ്യക്തിയും മോചനവിലയോട് നന്ദി കാണിക്കുന്ന രീതി വ്യത്യസ്തം ആയിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
3 മോചനവില എന്ന വിലപ്പെട്ട സമ്മാനം എന്തു ചെയ്യാനാണ് നിങ്ങളെ നിർബന്ധിക്കുന്നത്? അതിനു നമ്മൾ ഓരോരുത്തരും പറയുന്ന ഉത്തരം വ്യത്യസ്തമായിരിക്കാം. അതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. മൂന്നു വ്യക്തികൾ ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്യാൻ പോകുകയാണ്. പക്ഷേ അവർ ഓരോരുത്തരും യാത്ര തുടങ്ങുന്നതു വ്യത്യസ്തനഗരങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ വെവ്വേറെ വഴികളിലൂടെയായിരിക്കും അവർ യാത്ര ചെയ്യുന്നത്. ഇതിനു സമാനമാണു നമ്മുടെ കാര്യവും. മോചനവിലയോടു നന്ദി കാണിക്കുക എന്നതാണു നമ്മുടെയെല്ലാം ലക്ഷ്യം. എന്നാൽ ദൈവവുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ നമ്മൾ എവിടെ നിൽക്കുന്നു എന്നതനുസരിച്ച് ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമ്മൾ തിരഞ്ഞെടുക്കുന്ന ‘വഴിയും’ വ്യത്യാസപ്പെട്ടിരിക്കും. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് മൂന്നു കൂട്ടം ആളുകളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തിൽ നോക്കാം: (1) ബൈബിൾ വിദ്യാർഥികൾ (2) സ്നാനമേറ്റ ക്രിസ്ത്യാനികൾ (3) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നുപോയവർ.
ബൈബിൾവിദ്യാർഥികൾ
4. ബൈബിൾവിദ്യാർഥികളെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്?
4 നിങ്ങൾ ബൈബിൾ പഠിക്കുന്ന ഒരാളാണെങ്കിൽ ഈ കാര്യം ഓർക്കുക: നിങ്ങൾ സന്തോഷവാർത്തയോട് നല്ല രീതിയിൽ പ്രതികരിച്ചു എന്നത് യഹോവ തന്നിലേക്ക് ആകർഷിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളുമുണ്ടെന്ന് കാണിക്കുന്നു. (യോഹ. 6:44; പ്രവൃ. 13:48) ‘ഹൃദയങ്ങളെ പരിശോധിക്കുന്ന യഹോവ’ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ദൈവത്തെക്കുറിച്ച് പഠിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ ദൈവം കാണുകയും ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾ വരുത്തുന്ന മാറ്റങ്ങളിൽ സന്തോഷിക്കുകയും ചെയ്യുന്നു. (സുഭാ. 17:3; 27:11) എന്നാൽ ദൈവവുമായി അടുത്തബന്ധത്തിലേക്കു വരാൻ നിങ്ങൾക്കു സാധിക്കുന്നതു മോചനവില കൊടുത്തിരിക്കുന്നതുകൊണ്ട് മാത്രമാണ്. (റോമ. 5:10, 11) അത് ഒരിക്കലും മറന്നുകളയരുത്.
5. ഫിലിപ്പിയർ 3:16-ലെ നിർദേശം ബൈബിൾവിദ്യാർഥികൾക്ക് എങ്ങനെ അനുസരിക്കാം?
5 ഒരു ബൈബിൾവിദ്യാർഥി എന്ന നിലയിൽ മോചനവിലയോടു നിങ്ങൾക്ക് എങ്ങനെ നന്ദി കാണിക്കാം? അതിനുള്ള ഒരു വിധം, ഫിലിപ്പിയർക്കുള്ള കത്തിലെ പൗലോസിന്റെ ഉപദേശം അനുസരിക്കുന്നതാണ്: “നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.” (ഫിലി. 3:16) മറ്റൊരു ബൈബിൾ ഭാഷാന്തരത്തിൽ ആ വാക്യം വായിക്കുന്നത് ഇങ്ങനെയാണ്: “നേടിയെടുത്തതിനെ മുറുകെപ്പിടിച്ചുകൊണ്ട് നാം മുന്നോട്ടു പോകണം.” ഈ നിർദേശം അനുസരിച്ചുകൊണ്ട് ജീവന്റെ പാതയിൽ നിങ്ങൾ മുന്നോട്ടുപോകുമ്പോൾ ഒരു തടസ്സമാകാൻ യാതൊന്നിനെയും അനുവദിക്കരുത്.—മത്താ. 7:14; ലൂക്കോ. 9:62.
6. ഒരു കാര്യം അംഗീകരിക്കാനോ മാറ്റം വരുത്താനോ ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ ബൈബിൾവിദ്യാർഥികൾക്ക് എന്തു ചെയ്യാം? (ആവർത്തനം 30:11-14) (ചിത്രവും കാണുക.)
6 നിങ്ങൾ അടുത്തിടെ മനസ്സിലാക്കിയ ഒരു ബൈബിൾപഠിപ്പിക്കൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ആ വിഷയത്തെക്കുറിച്ച് കുറച്ചുകൂടി നന്നായി പഠിക്കാൻ ശ്രമിക്കുക. അതു നന്നായി മനസ്സിലാക്കാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക. (സങ്കീ. 86:11) എന്നിട്ടും ആ പഠിപ്പിക്കൽ അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ തത്കാലത്തേക്ക് ആ വിഷയം മാറ്റി വെക്കുക. എന്നിട്ട് ബൈബിൾപഠനം തുടരുക. പഠനം ഒരിക്കലും നിറുത്തിക്കളയരുത്. ഇനി ബൈബിൾ തെറ്റാണെന്നു പറയുന്ന ഒരു ശീലം ഉപേക്ഷിക്കാൻ നിങ്ങൾക്കു പറ്റുന്നില്ലെങ്കിലോ? അപൂർണമനുഷ്യർക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ യഹോവ ഒരിക്കലും ആവശ്യപ്പെടുന്നില്ലെന്നു നമുക്ക് ഓർക്കാം. ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കാൻ നിങ്ങൾക്കു പറ്റും. (ആവർത്തനം 30:11-14 വായിക്കുക.) അതുപോലെ ദൈവം നിങ്ങളെ സഹായിക്കുമെന്നും ഉറപ്പുതന്നിട്ടുണ്ട്. (യശ. 41:10, 13; 1 കൊരി. 10:13) അതുകൊണ്ട് മടുത്തുപിന്മാറരുത്. നിങ്ങൾ നേരിടുന്ന തടസ്സത്തെക്കുറിച്ച് ഒരുപാടു ചിന്തിക്കുന്നതിനു പകരം മോചനവില ഉൾപ്പെടെ യഹോവ ചെയ്തുതന്നിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നന്ദിയോടെ ചിന്തിക്കുക. യഹോവയോടുള്ള സ്നേഹം വളരുന്നതനുസരിച്ച് “ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല” എന്നു നിങ്ങൾ തിരിച്ചറിയും.—1 യോഹ. 5:3.a
ചെയ്യാൻ പറ്റാത്ത ഒരു കാര്യം യഹോവ ഒരിക്കലും ആവശ്യപ്പെടുന്നില്ല. തന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ യഹോവ നമ്മളെ സഹായിക്കും (6-ാം ഖണ്ഡിക കാണുക)
7. സത്യത്തിൽ വളർന്നുവന്ന ചെറുപ്പക്കാർ എന്തിനെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കണം?
7 സത്യത്തിൽ വളർന്നുവന്ന ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങളും ഒരു ബൈബിൾവിദ്യാർഥിയാണ്. നിങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ബൈബിൾവിദ്യാർഥി. ബൈബിൾ പറയുന്നു: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോ. 4:8; 1 ദിന. 28:9) യഹോവയോട് അടുക്കാൻ നിങ്ങൾ മുൻകൈയെടുക്കുമ്പോൾ യഹോവ നിങ്ങളോടും അടുത്ത് വരും. ഒരു സാക്ഷിക്കുടുംബത്തിൽ ജനിച്ചു എന്ന കാരണംകൊണ്ടല്ല യഹോവ നിങ്ങളെ ശ്രദ്ധിക്കുന്നത്. പകരം യഹോവ ഓരോ വ്യക്തിയെയുമാണ് ആകർഷിക്കുന്നത്. നിങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ തന്നോട് അടുക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവയുമായി അങ്ങനെയൊരു സൗഹൃദം സാധ്യമാകുന്നത് എന്തുകൊണ്ടാണ്? മോചനവില കൊടുത്തിരിക്കുന്നതുകൊണ്ട്. നിങ്ങൾക്ക് അതിനോടുള്ള നന്ദി ഒരിക്കലും കുറഞ്ഞുപോകരുത്. (റോമ. 5:1, 2) അതുകൊണ്ട് ഈ വർഷത്തെ സ്മാരകാചരണത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് യഹോവയും യേശുവും നിങ്ങൾക്കുവേണ്ടി ചെയ്തതിനെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക. അങ്ങനെ ചെയ്യുന്നത്, ആത്മീയലക്ഷ്യങ്ങൾവെച്ച് അതിനായി പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. യഹോവ തന്റെ മകനിലൂടെ തന്ന മോചനവിലയോടു നന്ദി കാണിക്കാൻ അതിലൂടെ നിങ്ങൾക്കു കഴിയും.b
സ്നാനമേറ്റ ക്രിസ്ത്യാനികൾ
8. സ്നാനമേറ്റ ക്രിസ്ത്യാനികൾ മോചനവിലയോടു വിലമതിപ്പു കാണിച്ചിരിക്കുന്നത് എങ്ങനെ?
8 നിങ്ങൾ സ്നാനമേറ്റ ഒരു ക്രിസ്ത്യാനിയാണെങ്കിൽ ഇതിനോടകം പല വിധങ്ങളിൽ നിങ്ങൾ മോചനവിലയോട് നന്ദി കാണിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന്, യഹോവയോട് അടുക്കാനും യഹോവയുടെ നിലവാരങ്ങൾ അനുസരിക്കാനും നിങ്ങൾ പടികൾ സ്വീകരിച്ചു. നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് ശിഷ്യരാക്കാനുള്ള യേശുവിന്റെ കല്പന അനുസരിച്ചു. അതു കഴിഞ്ഞ് നിങ്ങൾ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്തു. സത്യാരാധനക്കുവേണ്ടി ഒരു ഉറച്ച നിലപാട് എടുത്തതിന്റെ പേരിൽ ചിലപ്പോൾ നിങ്ങൾക്ക് എതിർപ്പുകൾ നേരിട്ടിട്ടുണ്ടാകാം. (2 തിമൊ. 3:12) പക്ഷേ നിങ്ങൾ വിശ്വസ്തമായി സഹിച്ചുനിന്നത്, യഹോവയോടുള്ള സ്നേഹത്തിന്റെയും മോചനവിലയോടുള്ള വിലമതിപ്പിന്റെയും തെളിവാണ്.—എബ്രാ. 12:2, 3.
9. സ്നാനമേറ്റ ക്രിസ്ത്യാനികൾ ഏത് അപകടത്തെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം?
9 സ്നാനമേറ്റ ക്രിസ്ത്യാനികൾ ഒരു അപകടത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്: കാലം കടന്നുപോകുമ്പോൾ മോചനവിലയോടുള്ള നമ്മുടെ വിലമതിപ്പ് കുറഞ്ഞുപോയേക്കാം. അത് എങ്ങനെയാണു സംഭവിക്കുന്നത്? ഒന്നാം നൂറ്റാണ്ടിൽ എഫെസൊസിലുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ കാര്യം നോക്കാം. യേശു അവരുടെ സഹനശക്തിയെ അഭിനന്ദിച്ചെങ്കിലും അവരോട് ഇങ്ങനെ പറഞ്ഞു: “ആദ്യമുണ്ടായിരുന്ന സ്നേഹം വിട്ടുകളഞ്ഞു എന്നൊരു കുറവ് നിന്നെക്കുറിച്ച് എനിക്കു പറയാനുണ്ട്.” (വെളി. 2:3, 4) യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ ഒരു ക്രിസ്ത്യാനിയുടെ ആരാധന പതിയെ യാന്ത്രികമായി പോയേക്കാം. അങ്ങനെയുള്ള ഒരു വ്യക്തി പ്രാർഥിക്കുകയും മീറ്റിങ്ങുകൾക്കു പോകുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അതെല്ലാം ഒരു പതിവ് ചടങ്ങ് മാത്രമായിരിക്കാം. സ്നേഹമായിരിക്കില്ല അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ യഹോവയോടുള്ള നിങ്ങളുടെ സ്നേഹം മുമ്പത്തേതിലും കുറഞ്ഞുപോയതായി നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ എന്തു ചെയ്യാം?
10. പൗലോസ് തിമൊഥെയൊസിനു കൊടുത്ത ഉപദേശം നിങ്ങൾക്ക് എങ്ങനെ അനുസരിക്കാം? (1 തിമൊഥെയൊസ് 4:13, 15)
10 സ്വന്തം ആത്മീയപ്രവർത്തനങ്ങൾ എങ്ങനെയുണ്ടെന്നു ‘ധ്യാനിക്കാനും’ അവയിൽ ‘മുഴുകിയിരിക്കാനും’ പൗലോസ് തിമൊഥെയൊസിനോട് പറഞ്ഞു. (1 തിമൊഥെയൊസ് 4:13, 15 വായിക്കുക.) ആ നിർദേശത്തിനു ചേർച്ചയിൽ, നിങ്ങളുടെ ആരാധന കൂടുതൽ അർഥവത്താക്കാനും അങ്ങനെ ‘ആത്മാവിൽ ജ്വലിക്കാനും’ ഉള്ള വഴികൾ കണ്ടെത്തുക. (റോമ. 12:11) ഉദാഹരണത്തിന്, മീറ്റിങ്ങുകൾക്ക് നിങ്ങൾ കൂടുതൽ നന്നായി തയ്യാറായി പോകുക. അപ്പോൾ പരിപാടികൾ ശരിക്കും ശ്രദ്ധിച്ചിരിക്കാൻ നിങ്ങൾക്കു പറ്റും. അതുപോലെ വ്യക്തിപരമായ പഠനത്തിന്റെ സമയത്ത് പഠിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കാൻ കഴിയേണ്ടതിന്, ശാന്തമായി ഒറ്റയ്ക്കു ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം കണ്ടെത്തുക. അപ്പോൾ ആ പഠനത്തിൽനിന്ന് നിങ്ങൾക്കു കൂടുതൽ പ്രയോജനം കിട്ടും. ഈ കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്, ഒരു തീ ജ്വലിപ്പിച്ചുനിറുത്താൻ അതിലേക്കു വിറക് ഇട്ടുകൊടുക്കുന്നതുപോലെയാണ്. മോചനവില ഉൾപ്പെടെ യഹോവ ചെയ്തുതന്ന കാര്യങ്ങളോടുള്ള വിലമതിപ്പ് ജ്വലിപ്പിച്ചുനിറുത്താൻ അതു സഹായിക്കും. ഇനി സ്മാരകാചരണത്തിനു മുമ്പുള്ള ആഴ്ചകളിൽ, യഹോവയുടെ സാക്ഷികൾ എന്നനിലയിൽ നമ്മൾ മാത്രം ആസ്വദിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചുകൂടേ? യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനമായ മോചനവിലയോട് നമുക്കുള്ള വിലമതിപ്പ് അത് ഉറപ്പായും ശക്തമാക്കും.
11-12. ദൈവസേവനത്തിലെ തീക്ഷ്ണത കുറഞ്ഞതായി ചിലപ്പോൾ തോന്നുന്നെങ്കിൽ നിങ്ങൾക്ക് ദൈവാത്മാവ് നഷ്ടപ്പെട്ടു എന്നാണോ അതിന്റെ അർഥം? വിശദീകരിക്കുക. (ചിത്രവും കാണുക.)
11 ദൈവസേവനത്തിൽ പലതും ചെയ്യണമെന്നുണ്ടെങ്കിലും നിങ്ങൾക്ക് ഇടയ്ക്കൊക്കെ അത്ര ഉത്സാഹം തോന്നുന്നില്ലെങ്കിലോ? അപ്പോൾ നിരാശപ്പെട്ടുപോകുകയോ നിങ്ങൾക്കു ദൈവാത്മാവ് നഷ്ടപ്പെട്ടെന്ന് ചിന്തിക്കുകയോ ചെയ്യരുത്. തന്റെ ശുശ്രൂഷയെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികളോട് എന്താണ് പറഞ്ഞതെന്ന് നോക്കുക: “ഞാൻ അതു ചെയ്യുന്നതു മനസ്സോടെയല്ലെങ്കിൽപ്പോലും, അതു ചെയ്യാൻ ഒരു കാര്യസ്ഥനായി എന്നെ നിയോഗിച്ചിട്ടുള്ളതുകൊണ്ട് ഞാൻ അതു ചെയ്തേ മതിയാകൂ.” (1 കൊരി. 9:17) എന്താണ് പൗലോസ് അർഥമാക്കിയത്?
12 പൗലോസിന് പ്രസംഗപ്രവർത്തനം ചെയ്യാൻ ഇടയ്ക്കൊക്കെ ആഗ്രഹം തോന്നിയില്ല. പക്ഷേ ആഗ്രഹം തോന്നാത്തപ്പോഴും ശുശ്രൂഷ ചെയ്യുന്നതു തുടരാൻ അദ്ദേഹം തീരുമാനിച്ചുറച്ചിരുന്നു. നിങ്ങൾക്കും അതുതന്നെ ചെയ്യാനാകും. മടുപ്പ് തോന്നുമ്പോഴും ശരിയായ കാര്യങ്ങൾ ചെയ്യും എന്ന തീരുമാനമെടുക്കുക. “ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും” തരണേ എന്നു നിങ്ങൾക്കു പ്രാർഥിക്കാനാകും. (ഫിലി. 2:13) എന്നിട്ട് ആത്മീയകാര്യങ്ങൾ മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കുക. അങ്ങനെ സമയം കടന്നുപോകുമ്പോൾ നിങ്ങളുടെ ഉള്ളിൽ ആത്മീയകാര്യങ്ങളോട് ഉണ്ടായിരുന്ന ആഗ്രഹവും ദൈവത്തോടുള്ള സ്നേഹവും വീണ്ടും ജ്വലിക്കും.
ഇടയ്ക്കൊക്കെ ഉത്സാഹം നഷ്ടപ്പെട്ടാലും ആത്മീയകാര്യങ്ങൾ മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കുക (11-12 ഖണ്ഡികകൾ കാണുക)
13. നമ്മൾ “വിശ്വാസത്തിൽത്തന്നെയാണോ” എന്ന് എങ്ങനെ പരിശോധിച്ചുകൊണ്ടിരിക്കാം?
13 ഇടയ്ക്കൊക്കെ നമ്മൾ നമ്മളെത്തന്നെ പരിശോധിക്കണം. 2 കൊരിന്ത്യർ 13:5 അതാണ് പറയുന്നത്: “നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം. നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക.” അതിന് സ്വയം ഈ ചോദ്യങ്ങൾ ചോദിക്കാനാകും: ‘ഞാൻ ദൈവസേവനത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നുണ്ടെന്ന് എന്റെ ജീവിതം തെളിയിക്കുന്നുണ്ടോ?’ (മത്താ. 6:33) ‘ഞാൻ തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ ഞാൻ മോശമായതിനെ വെറുക്കുന്നെന്ന് കാണിക്കുന്നുണ്ടോ?’ (സങ്കീ. 97:10) ‘സഹോദരങ്ങൾക്കിടയിൽ സമാധാനവും ഐക്യവും നിലനിറുത്താൻ ഞാൻ ശ്രമിക്കുന്നുണ്ടോ?’ (എഫെ. 4:2, 3) യഹോവ തന്നിരിക്കുന്ന മോചനവിലയെക്കുറിച്ച് നമ്മൾ കൂടുതൽ ചിന്തിക്കുന്ന സ്മാരകകാലം, ആത്മപരിശോധന നടത്താനുള്ള വലിയൊരു അവസരമാണ്. നമ്മൾ നമുക്കുവേണ്ടിയല്ല ക്രിസ്തുവിനുവേണ്ടിയാണ് ജീവിക്കുന്നതെന്ന് ഉറപ്പുവരുത്താൻ അത് സഹായിക്കും.c
ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നുപോയവർ
14. ചില ക്രിസ്ത്യാനികൾ ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നുപോയതിന്റെ കാരണം എന്തായിരിക്കാം?
14 ചില ക്രിസ്ത്യാനികൾ സഭയോടൊത്ത് സഹവസിക്കുന്നത് നിറുത്തിയിരിക്കുന്നു. ചിലർ ദൈവത്തെ സേവിക്കാൻതുടങ്ങി മാസങ്ങൾക്കു ശേഷമോ മറ്റു ചിലർ വർഷങ്ങൾക്കു ശേഷമോപോലും അങ്ങനെ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട്? ചിലരെ ‘ജീവിതത്തിലെ ഉത്കണ്ഠകൾ’ ബാധിച്ചിരിക്കുന്നു. (ലൂക്കോ. 21:34) മറ്റു ചിലർ ഒരു സഹവിശ്വാസിയുടെ വാക്കുകളിലോ പ്രവൃത്തികളിലോ ഇടറിപ്പോയവരാണ്. (യാക്കോ. 3:2) ഇനി വേറെ ചിലർ ഗുരുതരമായ ഒരു തെറ്റു ചെയ്തിട്ട് സഹായം ചോദിക്കാൻ മടിച്ചുനിന്നവരാണ്. കാരണം എന്തുതന്നെയായിരുന്നാലും, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നുപോയ ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് എന്തുചെയ്യാനാകും? മോചനവില എന്ന സ്നേഹസമ്മാനം എന്തു ചെയ്യാനാണ് നിങ്ങളെ നിർബന്ധിക്കുന്നത്?
15. തന്നിൽനിന്ന് അകന്നുപോയ ആടുകളെക്കുറിച്ച് തനിക്ക് ചിന്തയുണ്ടെന്ന് യഹോവ കാണിക്കുന്നത് എങ്ങനെ? (യഹസ്കേൽ 34:11, 12, 16)
15 തന്നിൽനിന്ന് അകന്നുപോയവരെക്കുറിച്ച് യഹോവയ്ക്ക് എന്തായിരിക്കും തോന്നുന്നതെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. യഹോവ അവരെ തള്ളിക്കളയുന്നില്ല. പകരം കാണാതെ പോയ ആടുകളെ ദൈവം തിരയുന്നു; തന്നിലേക്ക് മടങ്ങിവരാൻ അവയെ സഹായിക്കുകയും അവയെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു. (യഹസ്കേൽ 34:11, 12, 16 വായിക്കുക.) നിങ്ങളുടെ കാര്യത്തിലും യഹോവ അതുതന്നെ ചെയ്യുന്നുണ്ടാകില്ലേ? തീർച്ചയായും. ഈ ലേഖനം നിങ്ങൾ വായിക്കുന്നു എന്നതുതന്നെ കാണിക്കുന്നതു ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇപ്പോഴും നിങ്ങൾക്ക് ആഗ്രഹമുണ്ടെന്നാണ്. നിങ്ങളുടെ നല്ല ഹൃദയനില കണ്ട് മുമ്പ് നിങ്ങളെ സത്യത്തിലേക്കു ആകർഷിച്ച ദൈവം, ഇപ്പോൾ നിങ്ങളെ തിരികെ ആകർഷിക്കുന്നുണ്ടാകില്ലേ?
16. കാണാതെ പോയ ആടുകളെ യഹോവയിലേക്കു മടങ്ങിവരാൻ എന്തു സഹായിക്കും? (ചിത്രവും കാണുക)
16 യഹോവയുടെ അടുക്കലേക്ക് മടങ്ങിവരൂ. . . എന്ന പുസ്തകത്തിൽ പ്രോത്സാഹനം പകരുന്ന ഈ വാക്കുകൾ കാണാം: “യഹോവയുടെ അടുക്കലേക്ക് നിങ്ങൾ മടങ്ങിയെത്തുമ്പോൾ യഹോവ നിങ്ങളെ കാത്തിരിപ്പുണ്ടാകും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഉത്കണ്ഠകൾ മറികടക്കാൻ അവൻ നിങ്ങളെ സഹായിക്കും. മനസ്സിനേറ്റ മുറിവുണങ്ങാൻ അവൻ സഹായിക്കും. ഒരു ശുദ്ധമനസ്സാക്ഷി തിരികെക്കിട്ടാൻ അവൻ സഹായിക്കും, അതിൽനിന്ന് ഹൃദയസന്തോഷവും സ്വസ്ഥതയും നിങ്ങൾക്ക് അനുഭവിച്ചറിയാനാകും. അപ്പോൾ നിങ്ങൾക്ക് സഹാരാധകരോടു ചേർന്ന് യഹോവയെ സേവിക്കാൻ വീണ്ടും പ്രചോദനം ലഭിക്കും.” മൂപ്പന്മാരും നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അവർ “കാറ്റത്ത് ഒരു ഒളിയിടവും, പെരുമഴയത്ത് ഒരു അഭയസ്ഥാനവും ആയിരിക്കും.” (യശ. 32:2) മോചനവിലയോടു നന്ദിയുള്ളതുകൊണ്ട് നിങ്ങൾക്ക് സ്വയം ഇങ്ങനെ ചോദിക്കാനാകും: “യഹോവയുമായി ‘കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാൻ’ എനിക്ക് ഇപ്പോൾ എന്തെല്ലാം ചെയ്യാനാകും?” (യശ. 1:18; 1 പത്രോ. 2:25) ഉദാഹരണത്തിന്, നിങ്ങൾക്കു രാജ്യഹാളിൽ നേരിട്ടുപോയി ഒരു മീറ്റിങ്ങ് കൂടാനാകുമോ? ഏതെങ്കിലും ഒരു മൂപ്പന്റെ അടുത്തുചെന്ന് ആത്മീയസഹായം ചോദിക്കാനാകുമോ? അദ്ദേഹം ചിലപ്പോൾ കുറച്ചുനാളത്തേക്ക് നിങ്ങൾക്ക് ഒരു ബൈബിൾപഠനം ക്രമീകരിച്ചേക്കാം. മോചനവിലയോട് നന്ദി കാണിക്കാനുള്ള നിങ്ങളുടെ ഈ ശ്രമങ്ങളെയെല്ലാം യഹോവ ഉറപ്പായും അനുഗ്രഹിക്കും.
സ്വയം ചോദിക്കുക: “യഹോവയുമായി ‘കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാൻ’ എനിക്കിപ്പോൾ എന്തെല്ലാം ചെയ്യാനാകും?” (16-ാം ഖണ്ഡിക കാണുക)
നിങ്ങൾ എങ്ങനെ നന്ദി കാണിക്കും?
17-18. ഈ വർഷത്തെ സ്മാരകാചരണത്തിനു മുമ്പുള്ള സമയം നിങ്ങൾക്ക് എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാം?
17 ദൈവം മോചനവില നൽകിയത് “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ” ആണെന്ന് യേശു പറഞ്ഞു. (യോഹ. 3:16) നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ യഹോവ ചെയ്തിരിക്കുന്ന ക്രമീകരണമാണ് അത്. മോചനവിലയോടുള്ള നമ്മുടെ വിലമതിപ്പ് ഒരിക്കലും കുറഞ്ഞുപോകരുത്. (റോമ. 3:23, 24; 2 കൊരി. 6:1) സ്മാരകാചരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ, യഹോവയും യേശുവും കാണിച്ച ആ വലിയ സ്നേഹത്തെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക. ആ സ്നേഹം അവരോടു നന്ദി കാണിക്കാൻ നമ്മളെ നിർബന്ധിക്കേണ്ടതാണ്.
18 മോചനവിലയോട് നിങ്ങൾ എങ്ങനെ നന്ദി കാണിക്കും? അതിന് ഓരോ വ്യക്തിയും പറയുന്ന ഉത്തരം വ്യത്യസ്തമായിരുന്നേക്കാം. എന്നാൽ ‘തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കുന്ന’ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം ചേർന്ന് നന്ദി കാണിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ യഹോവ അതിനെ അനുഗ്രഹിക്കുമെന്ന് ഉറപ്പാണ്.—2 കൊരി. 5:15.
ഗീതം 14 ഭൂമിയുടെ പുതിയ രാജാവിനെ വാഴ്ത്താം!
a ബൈബിൾ പഠിക്കുന്നതോടൊപ്പം കൂടുതൽ പുരോഗമിക്കാൻ, ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ ഓരോ പാഠത്തിന്റെയും അവസാനമുള്ള “നിങ്ങൾക്കു ചെയ്യാൻ” എന്ന ചതുരം ഉപയോഗിക്കുക.
b ആത്മീയമായി പുരോഗമിക്കാൻ സഹായിക്കുന്ന നിർദേശങ്ങൾക്കായി 2017 ഡിസംബർ ലക്കം വീക്ഷാഗോപുരത്തിലെ “യുവജനങ്ങളേ, ‘സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക’” എന്ന ലേഖനം കാണുക.
c നന്ദിയുള്ള ഒരു ഹൃദയം നിലനിറുത്താൻ സഹായിക്കുന്ന നിർദേശങ്ങൾക്കായി 1995 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവത്തെ സേവിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്?” എന്ന ലേഖനം കാണുക.