2026 മാർച്ച് 30–ഏപ്രിൽ 5
ഗീതം 76 നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
സത്യം ഹൃദ്യമായി സംസാരിക്കുക
“സത്യത്തിന്റെ ദൈവമായ യഹോവേ.”—സങ്കീ. 31:5.
ഉദ്ദേശ്യം
മറ്റുള്ളവർക്ക് പ്രയോജനം കിട്ടുന്ന രീതിയിൽ നമുക്ക് എങ്ങനെ സത്യം സംസാരിക്കാമെന്ന് നോക്കും.
1. യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാൻ നമ്മൾ എന്തു ചെയ്യേണ്ടതുണ്ട്?
ആദ്യമായി ഒരു സഹോദരനെയോ സഹോദരിയെയോ കാണുമ്പോൾ നമ്മൾ ചോദിക്കുന്ന ഒരു ചോദ്യം ഇതായിരിക്കും: “നിങ്ങൾ എങ്ങനെയാണ് സത്യത്തിൽ വന്നത്?” ചിലർ പറയും “ഞാൻ സത്യത്തിലാണ് വളർന്നുവന്നത്.” മറ്റു ചിലർ “ഞാൻ അടുത്തിടെയാണ് സത്യത്തിലേക്ക് വന്നത്” എന്നും പറഞ്ഞേക്കാം. നമ്മൾ എന്തുകൊണ്ടാണ് അങ്ങനെയൊക്കെ ഉത്തരം പറയുന്നത്? കാരണം ദൈവവചനത്തിലെ സത്യം നമ്മുടെയെല്ലാം ജീവിതത്തെതന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. നമ്മൾ ആ സത്യത്തെ സ്നേഹിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്താൽ മാത്രമേ യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാൻ പറ്റൂ എന്ന് നമുക്ക് അറിയാം. അതിൽ, സംസാരത്തിലും പ്രവൃത്തിയിലും നമ്മൾ സത്യസന്ധരായിരിക്കുന്നത് ഉൾപ്പെടുന്നു.—സങ്കീ. 15:1-3.
2. (എ) യേശുവിനെക്കുറിച്ച് ആളുകൾക്ക് എന്ത് അറിയാമായിരുന്നു? (ബി) യേശു പഠിപ്പിച്ച സത്യങ്ങൾ ആളുകളെ എങ്ങനെ സ്വാധീനിക്കുമായിരുന്നു?
2 യേശു എപ്പോഴും സത്യം സംസാരിച്ചു. മറ്റുള്ളവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളാണെങ്കിലും യേശു അത് സത്യസന്ധമായി പറയുമെന്ന് ശത്രുക്കൾപ്പോലും സമ്മതിച്ചു. (മത്താ. 22:16) താൻ പഠിപ്പിച്ച സത്യങ്ങൾ ആളുകളെ എങ്ങനെ സ്വാധീനിക്കുമെന്ന് കാണിക്കാൻ യേശു പറഞ്ഞു: “മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്.” (മത്താ. 10:35) താനും അനുഗാമികളും പ്രസംഗിക്കുന്ന സന്ദേശത്തോട് ആളുകൾ മോശമായി പ്രതികരിക്കാൻ യേശു ആഗ്രഹിച്ചു എന്നല്ല അതിന്റെ അർഥം; പകരം യേശു ഒരു വസ്തുത പറയുകയായിരുന്നു. (മത്താ. 23:37) തന്റെ സന്ദേശം ലോകത്തിലുള്ള ആളുകളെ രണ്ടു കൂട്ടങ്ങളായി തിരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു: ബൈബിൾസത്യത്തെ സ്നേഹിക്കുന്നവരും സ്നേഹിക്കാത്തവരും.—2 തെസ്സ. 2:9-11.
3. നമ്മൾ ഈ ലേഖനത്തിൽ എന്തു ചർച്ച ചെയ്യും?
3 യേശുവിനെപ്പോലെ നമ്മളും എപ്പോഴും സത്യസന്ധരായിരിക്കണം. ആളുകൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളാണെങ്കിൽപ്പോലും നമ്മൾ എപ്പോഴും സത്യം സംസാരിക്കും. അതുപോലെ ചിലർക്ക് ഇഷ്ടപ്പെടില്ല എന്ന് അറിയാമെങ്കിലും നമ്മൾ ബൈബിൾസത്യം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ അർഥം നമ്മൾ സത്യം എപ്പോൾ, എങ്ങനെ പറയുന്നു എന്നതിന് ഒരു ശ്രദ്ധയും കൊടുക്കേണ്ടാ എന്നാണോ? ഒരിക്കലുമല്ല. ഈ ലേഖനത്തിൽ നമ്മൾ ആദ്യം ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കും: സത്യം എവിടെ കണ്ടെത്താനാകും? അതിനു ശേഷം സത്യം എന്തുകൊണ്ട്, എങ്ങനെ, എപ്പോൾ പറയണം എന്ന ചോദ്യങ്ങൾ ചർച്ച ചെയ്യും. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നത് സത്യം ഹൃദ്യമായി, അതായത് നയത്തോടെ, ഉചിതമായ സമയത്ത് സംസാരിക്കാനുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തും.
സത്യം എവിടെ കണ്ടെത്താനാകും?
4. യഹോവ സത്യത്തിന്റെ ഉറവാണ് എന്നു പറയാനാകുന്നത് എന്തുകൊണ്ട്?
4 യഹോവ സത്യത്തിന്റെ ഉറവാണ്. യഹോവ പറയുന്നതെല്ലാം സത്യമാണ്. ഉദാഹരണത്തിന്, ശരിയേത് തെറ്റേത് എന്നതിനെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണ്. (സങ്കീ. 19:9; 119:142, 151) ഭാവിയെക്കുറിച്ച് യഹോവ പറയുന്ന കാര്യങ്ങളെല്ലാം സത്യമായിത്തീരുന്നു. (യശ. 55:10, 11) യഹോവ ഒരിക്കലും വാക്കു മാറ്റില്ല. (സംഖ്യ 23:19) വാസ്തവത്തിൽ, നുണ പറയുക എന്നത് ദൈവത്തിന് പറ്റാത്ത ഒരു കാര്യമാണ്. (എബ്രാ. 6:18) യഹോവയെ ‘സത്യത്തിന്റെ ദൈവം’ എന്ന് വിളിക്കുന്നത് എന്തുകൊണ്ടും ഉചിതമല്ലേ?—സങ്കീ. 31:5.
5. ദൈവത്തെക്കുറിച്ച് അറിയാൻ ബുദ്ധിമുട്ടില്ല എന്നു പറയുന്നത് എന്തുകൊണ്ട്? വിശദീകരിക്കുക. (പ്രവൃത്തികൾ 17:27)
5 പല ആളുകളും പറയുന്നത് യഹോവ ഇല്ലെന്നും, ഇനി ഉണ്ടെങ്കിൽത്തന്നെ യഹോവയെക്കുറിച്ച് അറിയാൻ ബുദ്ധിമുട്ടാണെന്നും ആണ്. എന്നാൽ അതു സത്യമല്ല. ദൈവമുണ്ട് എന്നതിന്റെ തെളിവുകൾ നമുക്ക് ചുറ്റുമുണ്ട്. (റോമ. 1:20) ഇനി, ആതൻസിലെ വിദ്യാസമ്പന്നരായ ഒരു കൂട്ടം ഗ്രീക്കുകാരോട് സംസാരിച്ചപ്പോൾ ‘മനുഷ്യർ തന്നെ കണ്ടെത്താൻ ദൈവം ആഗ്രഹിക്കുന്നു’ എന്നും “ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്നും പൗലോസ് പറഞ്ഞു. (പ്രവൃത്തികൾ 17:27 വായിക്കുക.) ശരിക്കുംപറഞ്ഞാൽ, സത്യം അന്വേഷിക്കുന്ന താഴ്മയുള്ള ആളുകളെ യഹോവ തന്നിലേക്ക് ആകർഷിക്കുകയാണ് ചെയ്യുന്നത്.—യോഹ. 6:44.
6. ബൈബിളിലുള്ള ചില സത്യങ്ങൾ എന്തൊക്കെയാണ്, ആ സത്യങ്ങൾ അറിയാൻ കഴിഞ്ഞത് നിങ്ങൾ വിലമതിക്കുന്നത് എന്തുകൊണ്ട്?
6 യഹോവയെ കണ്ടെത്താൻ കഴിയുന്ന ഒരു വിധം ബൈബിൾ പഠിക്കുന്നതാണ്. ബൈബിളെഴുത്തുകാർ ദൈവാത്മാവിനാൽ പ്രചോദിതമായിട്ടാണ് അത് എഴുതിയത്. (2 പത്രോ. 1:20, 21) അതുകൊണ്ടുതന്നെ ബൈബിൾ പറയുന്നതെല്ലാം സത്യമാണ്; അത് ആശ്രയയോഗ്യവുമാണ്. ബൈബിളിൽ കാണുന്ന അത്തരം ചില സത്യങ്ങളെക്കുറിച്ച് നോക്കാം. ഉദാഹരണത്തിന്, പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചും ഭൂമിയിൽ ജീവൻ വന്നതിനെക്കുറിച്ചും അത് പറയുന്നു. (ഉൽപ. 1:1, 26) നമ്മൾ പാപം ചെയ്യുന്നതും, ഭൂമിയിൽ ഇത്രയധികം കഷ്ടപ്പാടും മരണവും ഉള്ളതും എന്തുകൊണ്ടാണെന്ന് ബൈബിൾ വിശദീകരിക്കുന്നു. (റോമ. 5:12; 6:23) യഹോവ തന്റെ മകനിലൂടെ, ‘നുണയുടെ അപ്പനായ’ സാത്താൻ വരുത്തിവെച്ച എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുമെന്ന് അത് ഉറപ്പു തരുന്നു. (യോഹ. 8:44; റോമ. 16:20) യേശു ദുഷ്ടന്മാരെ നശിപ്പിക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ഭൂമി വീണ്ടും പറുദീസയാക്കുകയും പൂർണരാകാൻ നമ്മളെ സഹായിക്കുകയും ചെയ്യും എന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യോഹ. 11:25, 26; 1 യോഹ. 3:8) ഇതെല്ലാം നമുക്ക് പൂർണമായും വിശ്വസിക്കാനാകുന്ന സത്യങ്ങളാണ്. യഹോവ ഈ സത്യങ്ങൾ നമ്മളെ പഠിപ്പിച്ചിരിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കാനായി നമുക്ക് അവസരം തന്നിരിക്കുന്നതും എത്ര വലിയൊരു കാര്യമാണ്!—മത്താ. 28:19, 20.
നമ്മൾ സത്യം സംസാരിക്കുന്നത് എന്തുകൊണ്ട്?
7-8. എന്തുകൊണ്ട് നമ്മൾ സത്യം സംസാരിക്കുന്നു എന്നത് പ്രധാനമാണോ? ഒരു ഉദാഹരണം പറയുക. (മർക്കോസ് 3:11, 12) (ചിത്രങ്ങളും കാണുക.)
7 മുമ്പ് കണ്ടതുപോലെ യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാൻ നമ്മൾ സത്യം സംസാരിക്കണം. എന്നാൽ യഹോവയെ സന്തോഷിപ്പിക്കാൻ അതുമാത്രം പോരാ. നമ്മൾ സത്യം സംസാരിക്കുന്നത് എന്തുകൊണ്ടാണ് എന്നതും യഹോവയ്ക്ക് പ്രധാനമാണ്. ഭൂമിയിൽ യേശുവിന്റെ ശുശ്രൂഷയുടെ സമയത്ത് നടന്ന ഒരു സംഭവം നോക്കാം. (മർക്കോസ് 3:11, 12 വായിക്കുക.) ഗലീലക്കടലിന് അടുത്ത് യേശു പ്രസംഗിച്ചിരുന്ന ഒരു സമയത്ത്, ഒരു വലിയ ജനക്കൂട്ടം യേശുവിന്റെ ചുറ്റും ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ ഭൂതബാധിതരായ ചില ആളുകളുമുണ്ടായിരുന്നു. അവർ യേശുവിന്റെ മുന്നിൽ വീണ് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നീ ദൈവപുത്രനാണ്.” എന്തുകൊണ്ടാണ് യേശുവിനെക്കുറിച്ചുള്ള ഈ സത്യം ഭൂതങ്ങൾ പറഞ്ഞത്? അവിടെയുണ്ടായിരുന്നവരുടെ വിശ്വാസം നേടിയെടുത്തിട്ട് അവരെ യഹോവയിൽനിന്ന് അകറ്റുക എന്നതായിരുന്നിരിക്കാം ആ ഭൂതങ്ങളുടെ ലക്ഷ്യം. അവർ പറഞ്ഞ കാര്യം സത്യമായിരുന്നെങ്കിലും അവരുടെ ഉദ്ദേശ്യം സ്വാർഥമായിരുന്നു. അതുകൊണ്ടുതന്നെ അവർ പറഞ്ഞത് യേശുവിനെ സന്തോഷിപ്പിച്ചില്ല. തന്നെക്കുറിച്ച് പ്രസംഗിക്കരുതെന്ന് യേശു അവരോട് കർശനമായി പറഞ്ഞു.
8 ഈ വിവരണത്തിൽനിന്ന് നമ്മൾ പഠിക്കുന്ന പാഠം എന്താണ്? നമ്മൾ സത്യം സംസാരിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം യഹോവ ശ്രദ്ധിക്കുന്നുണ്ട്. നമ്മൾ മറ്റുള്ളവരെ ബൈബിൾസത്യം പഠിപ്പിക്കുന്നത് യഹോവയോടുള്ള സ്നേഹംകൊണ്ടായിരിക്കണം. മഹത്ത്വം നമ്മളിലേക്കു വരാതെ യഹോവയിലേക്കു തിരിച്ചുവിടാൻ പ്രത്യേകം ശ്രദ്ധിക്കണം.—മത്താ. 5:16; പ്രവൃത്തികൾ 14:12-15 താരതമ്യം ചെയ്യുക.
സത്യം പഠിപ്പിക്കുമ്പോൾ നിങ്ങൾ വിദ്യാർഥിയുടെ ശ്രദ്ധ ആരിലേക്കാണ് കൊണ്ടുപോകുന്നത്? (7-8 ഖണ്ഡികകൾ കാണുക)
9. നമ്മൾ എന്തു ചെയ്യുന്നത് ഒഴിവാക്കണം, എന്തുകൊണ്ട്?
9 നമ്മളിലേക്ക് അനാവശ്യശ്രദ്ധ വരുത്തുന്ന മറ്റൊരു സാഹചര്യം നോക്കാം. ഉത്തരവാദിത്വപ്പെട്ട ഒരു സഹോദരൻ രഹസ്യമാക്കിവെക്കേണ്ട ഒരു കാര്യം ചില കാരണങ്ങൾകൊണ്ട് നമ്മളെ അറിയിക്കുന്നു എന്നിരിക്കട്ടെ. അത് നമ്മൾ മറ്റുള്ളവരോട് പറയുന്നെങ്കിലോ? നമ്മൾ പറഞ്ഞതുപോലെ തന്നെയായിരുന്നു കാര്യങ്ങൾ എന്ന് അവർ പിന്നീട് മനസ്സിലാക്കുമ്പോൾ അവർക്ക് നമ്മളോടുള്ള മതിപ്പ് കൂടിയേക്കാം. നമുക്ക് രഹസ്യസ്വഭാവമുള്ള പല വിവരങ്ങളും അറിയാം എന്ന് അവർ ചിന്തിക്കും. അത് നമ്മളെ അവരുടെ മുമ്പിൽ ഉയർത്തുമെങ്കിലും യഹോവയുടെ മുമ്പാകെ ഉയർത്തില്ല. (സുഭാ. 11:13) കാരണം, നമ്മൾ സത്യമാണ് പറഞ്ഞതെങ്കിലും അത് മറ്റുള്ളവരോട് പറയാനുള്ള അധികാരം നമുക്കില്ലായിരുന്നു. മാത്രമല്ല, നമ്മൾ അത് പറഞ്ഞതിന്റെ പിന്നിലെ ഉദ്ദേശ്യവും ശരിയായിരുന്നില്ല.
സത്യം സംസാരിക്കേണ്ടത് എങ്ങനെ?
10. ‘ഹൃദ്യമായ’ സംസാരം എന്നാൽ എന്താണ്? (കൊലോസ്യർ 4:6)
10 കൊലോസ്യർ 4:6 വായിക്കുക. അപ്പോസ്തലനായ പൗലോസ് കൊലോസ്യയിലുള്ള ക്രിസ്ത്യാനികളോട് അവരുടെ സംസാരം ‘എപ്പോഴും ഹൃദ്യമായിരിക്കണം’ എന്നു പറഞ്ഞു. എന്താണ് അതിന്റെ അർഥം? ഹൃദ്യമായിരിക്കട്ടെ എന്നതിന്റെ ഗ്രീക്കു പദപ്രയോഗം സൂചിപ്പിക്കുന്നത് നമ്മുടെ സംസാരം മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുന്നത് മാത്രമല്ല അത് ദയയുള്ളതും ആകർഷകവും ആയിരിക്കണം എന്നാണ്.
11-12. നമ്മൾ സത്യം ശ്രദ്ധയോടെ പഠിപ്പിക്കേണ്ടത് എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക. (ചിത്രങ്ങളും കാണുക.)
11 മറ്റുള്ളവരെ ബൈബിൾസത്യം പഠിപ്പിക്കുമ്പോൾ ഹൃദ്യമായി സംസാരിക്കാനുള്ള പൗലോസിന്റെ ഉപദേശം നമ്മൾ അനുസരിക്കണം. ഒരാളുടെ ദേഹിയെയും ആത്മാവിനെയും വേർതിരിക്കാൻ കഴിയുന്ന, മൂർച്ചയുള്ള വാളുപോലെയാണ് ബൈബിൾസത്യങ്ങൾ എന്ന് ബൈബിൾതന്നെ സമ്മതിക്കുന്നു. അതിന്റെ അർഥം ഒരാളുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന വികാരങ്ങളെയും ശരിക്കുള്ള ഉദ്ദേശ്യങ്ങളെയും പുറത്തുകൊണ്ടുവരാൻ അതിന് കഴിയുമെന്നാണ്. (എബ്രാ. 4:12) എന്നാൽ നമ്മൾ ബൈബിൾ വിദഗ്ധമായി ഉപയോഗിച്ചില്ലെങ്കിൽ അത് അനാവശ്യമായി ആളുകളെ വിഷമിപ്പിക്കുകയും വേണ്ടാത്ത തർക്കങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം. അത് എങ്ങനെയായിരിക്കും സംഭവിക്കുന്നതെന്ന് നോക്കാം.
12 ഈ സാഹചര്യം ഒന്നു ഭാവനയിൽ കാണുക. നിങ്ങൾ ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ വിഗ്രഹങ്ങളോട് പതിവായി പ്രാർഥിക്കുന്ന, കുടുംബാംഗങ്ങളോടൊപ്പം ക്രിസ്തുമസ്സും ഈസ്റ്ററും ഒക്കെ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ആത്മാർഥതയുള്ള ഒരു മനുഷ്യനെ കാണുന്നു. ജീവനില്ലാത്ത വിഗ്രഹങ്ങളോട് പ്രാർഥിക്കുന്നത് മണ്ടത്തരമാണെന്നും ക്രിസ്തുമസ്സും ഈസ്റ്ററും ഒക്കെ വ്യാജമതങ്ങളിൽനിന്ന് വന്ന ആഘോഷങ്ങളാണെന്നും നിങ്ങൾക്ക് ബൈബിൾ ഉപയോഗിച്ച് തെളിയിക്കാൻ കഴിയും. (യശ. 44:14-20; 2 കൊരി. 6:14-17) എന്നാൽ ആദ്യസന്ദർശനത്തിൽത്തന്നെ അങ്ങനെ ചെയ്യുന്നെങ്കിൽ, നിങ്ങൾ സത്യം പറയുകയായിരിക്കും; പക്ഷേ നിങ്ങൾ ദൈവവചനം വിദഗ്ധമായി ഉപയോഗിച്ചെന്ന് പറയാൻ കഴിയില്ല.
നിങ്ങൾക്ക് എങ്ങനെ വിദഗ്ധമായി സത്യം പഠിപ്പിക്കാം? (11-12 ഖണ്ഡികകൾ കാണുക)a
13. നമ്മുടെ വാക്കുകൾ ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ആകാൻ എന്തു ചെയ്യാം?
13 ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ സംസാരിക്കണമെന്നും പൗലോസ് പറഞ്ഞു. നമ്മൾ സത്യം വളച്ചൊടിക്കണമെന്നോ മറച്ചുവയ്ക്കണമെന്നോ അല്ല പൗലോസ് അർഥമാക്കിയത്. പകരം കേൾവിക്കാരുടെ “രുചി” അനുസരിച്ച് അതായത്, അവർക്ക് ആകർഷകമായ രീതിയിൽ സത്യം സംസാരിക്കണം എന്നാണ് പൗലോസ് ഉദ്ദേശിച്ചത്. (ഇയ്യോ. 12:11) അങ്ങനെ ചെയ്യുന്നത് അത്ര എളുപ്പമായിരിക്കണമെന്നില്ല. ഭക്ഷണത്തിന്റെ കാര്യം എടുത്താൽ, നമുക്ക് രുചിയായി തോന്നുന്ന ഭക്ഷണം മറ്റുള്ളവർക്കും ഇഷ്ടപ്പെടും എന്ന് നമ്മൾ ചിന്തിച്ചേക്കാം. സംസാരത്തിന്റെ കാര്യത്തിലും അങ്ങനെ തോന്നാൻ സാധ്യതയുണ്ട്. നമുക്ക് നല്ലതെന്ന് തോന്നുന്ന ഒരു സംസാരരീതി മറ്റുള്ളവർക്ക് ആകർഷകമായിരിക്കുമെന്ന് നമ്മൾ ചിന്തിക്കും. പക്ഷേ അത് അങ്ങനെ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിന്, ചില സംസ്കാരങ്ങളിലുള്ളവർ തങ്ങളുടെ അഭിപ്രായം, ഉള്ളത് ഉള്ളതുപോലെ നേരിട്ട് പറയും; അതിപ്പോൾ അവരെക്കാൾ മുതിർന്നവരോട് ആണെങ്കിൽപ്പോലും. എന്നാൽ വേറെ സംസ്കാരങ്ങളിലുള്ളവർക്ക് അത് കേൾക്കുമ്പോൾ ഇഷ്ടപ്പെടണമെന്നില്ല. അത് മര്യാദകേടായിപ്പോലും അവർക്ക് തോന്നിയേക്കാം. പൗലോസ് പറഞ്ഞത് ‘ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു അറിഞ്ഞിരിക്കണം’ എന്നാണ്. അതിന്റെ അർഥം നമ്മുടെ ഇഷ്ടമോ സംസ്കാരമോ അനുസരിച്ചല്ല, കേൾവിക്കാരന്റെ ഇഷ്ടമനുസരിച്ച് വാക്കുകൾക്ക് രുചി വരുത്തണമെന്നാണ്.
സത്യം സംസാരിക്കേണ്ടത് എപ്പോൾ?
14. ഭൂമിയിലായിരുന്നപ്പോൾ തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും യേശു ശിഷ്യന്മാരെ പഠിപ്പിച്ചോ? വിശദീകരിക്കുക.
14 യേശു എപ്പോഴും തന്റെ അനുഗാമികളോട് ഹൃദ്യമായി സംസാരിച്ചു. അവരെ ദയയോടെ പല കാര്യങ്ങളും പഠിപ്പിച്ചു. (മർക്കോ. 6:34) എന്നാൽ അവർക്ക് ഇനിയും കുറെ പഠിക്കാനുണ്ടായിരുന്നു. തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും അവരെ അപ്പോൾത്തന്നെ പഠിപ്പിക്കാൻ യേശു ശ്രമിച്ചില്ല. അവരുടെ പരിമിതികളെക്കുറിച്ച് യേശു ചിന്തിച്ചു. ചില സത്യങ്ങൾ അവരെ അറിയിക്കാനുള്ള സമയമായിട്ടില്ല എന്ന് യേശുവിന് അറിയാമായിരുന്നു. ആ സത്യങ്ങൾ അവർക്ക് ഉൾക്കൊള്ളാൻ പറ്റില്ലെന്ന് യേശു ഒരിക്കൽ പറയുകപോലും ചെയ്തു. (യോഹ. 16:12) ഇത് നമ്മളെ എന്താണ് പഠിപ്പിക്കുന്നത്?
15. നമുക്ക് അറിയാവുന്നതെല്ലാം ഒറ്റയടിക്ക് ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കണോ? വിശദീകരിക്കുക. (സുഭാഷിതങ്ങൾ 25:11) (ചിത്രവും കാണുക.)
15 യേശുവിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? സത്യം അറിയാം എന്നതുകൊണ്ട്, നമുക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് മറ്റുള്ളവരെ പഠിപ്പിക്കണം എന്നില്ല. നമ്മൾ ആളുകളുടെ സാഹചര്യം കണക്കിലെടുക്കണം. കുടുംബത്തോടൊപ്പം ക്രിസ്തുമസ്സും ഈസ്റ്ററും ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ആ വ്യക്തിയെക്കുറിച്ച് നമുക്ക് ഒന്നുകൂടി ചിന്തിക്കാം. ക്രിസ്തുമസ്സിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് ആ വ്യക്തിയോടൊപ്പം നിങ്ങൾ ബൈബിൾപഠനം തുടങ്ങിയിരിക്കുകയാണ്. അത്തരം ആചാരങ്ങൾ വ്യാജമതങ്ങളിൽനിന്ന് ഉത്ഭവിച്ചവയാണെന്നും ദൈവം അത് അംഗീകരിക്കുന്നില്ലെന്നും നമുക്ക് അറിയാം. എന്നാൽ ആ വ്യക്തി ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് പെട്ടെന്നുതന്നെ നിറുത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവ തിരുവെഴുത്തുവിരുദ്ധമാണെന്ന് അപ്പോൾത്തന്നെ കാണിച്ചുകൊടുത്താൽ അവരോട് നമ്മൾ ഹൃദ്യമായി സംസാരിക്കുകയായിരിക്കുമോ? ചില വിദ്യാർഥികൾ ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ പെട്ടെന്നുതന്നെ അനുസരിക്കുമെന്നത് ശരിയാണ്. എന്നാൽ മറ്റു ചിലർക്ക് അവരുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും മാറ്റം വരുത്താൻ സമയം വേണ്ടിവരും. അതുകൊണ്ട് വിദ്യാർഥികൾ അറിയേണ്ട കാര്യങ്ങൾ ഉചിതമായ സമയത്ത് അതായത്, അവർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന സമയത്ത് അവരോട് പറയുന്നെങ്കിൽ നമ്മൾ അവരെ പുരോഗമിക്കാൻ സഹായിക്കുകയായിരിക്കും.—സുഭാഷിതങ്ങൾ 25:11 വായിക്കുക.
സത്യം എപ്പോൾ, എത്രത്തോളം പറയണം എന്നു തീരുമാനിക്കാൻ യേശുവിന്റെ മാതൃക സഹായിക്കും (15-ാം ഖണ്ഡിക കാണുക)
16. ‘സത്യത്തിൽ നടക്കാൻ’ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം?
16 യഹോവയെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ പഠിപ്പിക്കുന്നത് എത്രയധികം സന്തോഷം തരുന്ന ഒരു കാര്യമാണ്! ‘സത്യത്തിൽ നടക്കുന്നതിന്’ അവരെ സഹായിക്കാൻ ഇക്കാര്യങ്ങൾ നമുക്ക് ചെയ്യാം: എപ്പോഴും അവർക്ക് നല്ല ഒരു മാതൃകയായിരിക്കുക. (3 യോഹ. 3, 4) ദൈവവചനത്തിലെ വാഗ്ദാനങ്ങൾ നിങ്ങൾ വിശ്വസിക്കുന്നു എന്ന് നിങ്ങളുടെ ജീവിതത്തിലൂടെ അവർ കാണട്ടേ. ഇനി, ശരിയായ ഉദ്ദേശ്യത്തോടെയായിരിക്കണം നിങ്ങൾ സത്യം സംസാരിക്കുന്നത്. മറ്റുള്ളവരെ സത്യം പഠിപ്പിക്കുമ്പോൾ ഉചിതമായ സമയത്ത്, ദയയോടെയുള്ള വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഹൃദ്യമായി സംസാരിക്കുക. അതുപോലെ മഹത്ത്വം യഹോവയ്ക്കാണ് കിട്ടുന്നതെന്ന് ഉറപ്പുവരുത്തുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ സത്യത്തിന്റെ ദൈവമായ യഹോവയെയാണ് നിങ്ങൾ ആരാധിക്കുന്നതെന്നു തെളിയിക്കുകയായിരിക്കും.
ഗീതം 160 “സന്തോഷവാർത്ത!”
a ചിത്രത്തിന്റെ വിവരണം: ആദ്യത്തെ ചിത്രത്തിൽ, വീട്ടുകാരന്റെ വീട്ടിലുള്ള ക്രിസ്തുമസ്സ് ട്രീ കണ്ടിട്ട് സഹോദരൻ ക്രിസ്തുമസ്സിന്റെ വ്യാജമത ഉത്ഭവത്തെക്കുറിച്ച് പറയുന്ന ഒരു ലേഖനം അദ്ദേഹത്തെ കാണിക്കുന്നു. രണ്ടാമത്തെ ചിത്രത്തിൽ, ഒരു നല്ല അപ്പനായിരിക്കാൻ എങ്ങനെ കഴിയുമെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം സഹോദരൻ വീട്ടുകാരനെ കാണിക്കുന്നു. ഇതിൽ ഏത് രീതിയാണ് നല്ലത്?