മക്കൾ “യഹോവ നൽകുന്ന പൈതൃകസ്വത്ത്”
“പൈതൃകസ്വത്ത്” എന്നു പറയുമ്പോൾ നിങ്ങളുടെ മനസ്സിലേക്കുവരുന്നത് എന്താണ്? പണമോ കുറച്ച് സ്ഥലമോ പാരമ്പര്യമായി കൈമാറിക്കിട്ടിയ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുവോ ഒക്കെയായിരിക്കാം. കൈമാറിക്കിട്ടിയത് എന്താണെങ്കിലും നിങ്ങൾ അതിനെ വിലപ്പെട്ടതായി കാണുകയും കാത്തുസൂക്ഷിക്കുകയും ചെയ്യും.
‘യഹോവ നൽകുന്ന പൈതൃകസ്വത്താണ്’ മക്കൾ എന്നു ബൈബിൾ പറയുന്നു. (സങ്കീ. 127:3, അടിക്കുറിപ്പ്.) അതുകൊണ്ടുതന്നെ ക്രിസ്തീയമാതാപിതാക്കൾ മക്കളെ സ്വർഗീയപിതാവിൽനിന്നുള്ള വിലയേറിയ സമ്മാനങ്ങളായിട്ടാണു കാണുന്നത്. സകല ശ്രമവും ചെയ്ത് മക്കളുടെ ജീവിതാവശ്യങ്ങളും, വൈകാരികവും ആത്മീയവും ആയ ആവശ്യങ്ങളും നടത്തിക്കൊടുക്കാൻ അവർ ആഗ്രഹിക്കുന്നു.
എന്നാൽ സങ്കടകരമായ കാര്യം, ചില മാതാപിതാക്കൾ മക്കളെ ദൈവത്തിൽനിന്നുള്ള സമ്മാനമായിട്ടല്ല കാണുന്നത്. (യശ. 49:15; 2 തിമൊ. 3:1-3) ഇനി മറ്റു ചിലർക്ക്, മക്കൾക്കുവേണ്ടി നന്നായി കരുതണമെന്നുണ്ടെങ്കിലും തങ്ങൾക്ക് നോക്കാനാകുന്നതിലും കൂടുതൽ കുട്ടികൾ ഉള്ളതുകൊണ്ട് അവർക്ക് അതിനു കഴിയുന്നില്ല. ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് മാതാപിതാക്കൾ എത്തുന്നതിന്റെ ചില കാരണങ്ങൾ എന്തെല്ലാമാണ്? യഹോവ എന്താണു മാതാപിതാക്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്? മക്കളെ നല്ല രീതിയിൽ വളർത്താൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയും?
കാരണങ്ങൾ
സമൂഹത്തിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ഉള്ള സമ്മർദങ്ങൾ. ലോകത്തിലെ ചില സ്ഥലങ്ങളിൽ, കൂടുതൽ മക്കളുള്ളവർക്കു സമൂഹത്തിൽനിന്ന് കൂടുതൽ ആദരവ് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ദമ്പതികൾക്കു കുടുംബാംഗങ്ങളിൽനിന്നോ അയൽക്കാരിൽനിന്നോ കൂടുതൽ മക്കൾ ഉണ്ടായിരിക്കാനുള്ള സമ്മർദം നേരിട്ടേക്കാം. അങ്ങനെ തങ്ങൾക്കു നോക്കാൻ പറ്റുന്നതിനെക്കാൾ കൂടുതൽ മക്കളെ വളർത്താൻ അവർ നിർബന്ധിതരാകുന്നു.
ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ. ചില ദേശങ്ങളിൽ പോഷകാഹാരക്കുറവും രോഗങ്ങളും ചികിത്സാസൗകര്യങ്ങളുടെ കുറവും കാരണം ശിശുമരണം കൂടുതലാണ്. ഒരുപാടു മക്കളുണ്ടെങ്കിൽ അവരിൽ ചിലരെങ്കിലും ആരോഗ്യത്തോടെ വളർന്നുവരുമെന്ന പ്രതീക്ഷയാണ് അവിടങ്ങളിലെ ചില ദമ്പതികൾക്കുള്ളത്. ഇനി മറ്റു ചിലർ, പ്രായമാകുമ്പോൾ തങ്ങളെ ശുശ്രൂഷിക്കാൻ ആളുണ്ടാകേണ്ടതിനു കുറെ മക്കളെ വളർത്താൻ തീരുമാനിച്ചേക്കാം. പ്രായമായവരെ നോക്കാൻ ഗവൺമെന്റ് സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് ആ ചിന്ത കൂടുതലായുള്ളത്.
കുടുംബാസൂത്രണം. ഗർഭനിരോധനത്തിനായുള്ള ഉത്പന്നങ്ങളുടെ ലഭ്യതക്കുറവാണ് ചില നാടുകളിലെ പ്രശ്നം. മറ്റു ചില ദമ്പതികൾക്ക്, അവ ലഭ്യമാണെങ്കിലും ഗുണനിലവാരം തീരെ കുറവായതുകൊണ്ട് അതു തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന പേടിയാണ്. ഇനി വേറെ സ്ഥലങ്ങളിലുള്ളവർക്ക് അവയുടെ ഉയർന്ന വിലയാണ് പ്രശ്നം.a
യഹോവ മാതാപിതാക്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്
മക്കളിൽ ഓരോരുത്തരുടെയും കൂടെ സമയം ചെലവഴിക്കുക
കുട്ടികളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക. പ്രായപൂർത്തിയാകുന്നതുവരെ കുട്ടികൾക്കു ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്വം യഹോവ എൽപ്പിച്ചിരിക്കുന്നതു മാതാപിതാക്കളെയാണ്. ഓരോ കുട്ടിക്കും വേണ്ട ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഉണ്ടായിരിക്കുന്നതിനു മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. അതുപോലെ അവർ കുട്ടികൾക്കു വേണ്ട വിദ്യാഭ്യാസം കൊടുക്കണമെന്നും യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് മക്കൾക്കു ശരിയായ വിദ്യാഭ്യാസവും പരിശീലനവും വ്യക്തിപരമായ ശ്രദ്ധയും കിട്ടുന്നതിന്, അവർ പ്രായപൂർത്തിയാകുന്നതുവരെ തങ്ങളോടൊപ്പം കഴിയാൻ ക്രിസ്തീയമാതാപിതാക്കൾ ആഗ്രഹിക്കുന്നു. അല്ലാതെ, മക്കളെ സ്കൂൾപഠനത്തിനായി വീട്ടിൽനിന്ന് ദൂരെ നിറുത്തുന്നതിനെക്കുറിച്ച് അവർ പെട്ടെന്ന് ചിന്തിക്കില്ല. അങ്ങനെയാകുമ്പോൾ ഓരോ കുട്ടിക്കും താൻ സുരക്ഷിതനാണെന്നും തന്നെ സ്നേഹിക്കുന്നുണ്ടെന്നും തോന്നും. അതേസമയം അച്ഛനമ്മമാർ സമ്പന്നരായിരിക്കണമെന്ന് യഹോവ പ്രതീക്ഷിക്കുന്നില്ല. ശരിക്കും പറഞ്ഞാൽ തന്റെ സ്വന്തം മകനെ യഹോവ വളർത്താൻ ഏൽപ്പിച്ചതു സാമ്പത്തികമായി അധികമൊന്നുമില്ലാത്ത, എന്നാൽ കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള ഒരു അപ്പനെയും അമ്മയെയും ആണ്.—മത്താ. 13:55, 56; ലൂക്കോ. 2:24.
ബൈബിൾതത്ത്വം: “തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേകിച്ച് സ്വന്തകുടുംബത്തിനുവേണ്ടി, കരുതാത്തയാൾ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ മോശമായിരിക്കുന്നു.”—1 തിമൊ. 5:8.
പ്രായമാകുമ്പോൾ മാതാപിതാക്കൾക്കു സഹായം ആവശ്യമായിവന്നേക്കാമെന്ന് യഹോവയ്ക്ക് അറിയാം. അത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് മക്കൾക്ക് അവരെ ബഹുമാനിക്കാനുമാകും. (പുറ. 20:12; 1 തിമൊ. 5:4) എന്നാൽ മക്കൾ ഭാവിയിൽ തങ്ങളെ എങ്ങനെ നോക്കും എന്നല്ല, പകരം തങ്ങൾക്കു മക്കളെ എങ്ങനെ നന്നായി നോക്കാൻ പറ്റുമെന്നാണു മാതാപിതാക്കൾ പ്രധാനമായും ചിന്തിക്കേണ്ടത്. യഹോവ അതാണു പ്രതീക്ഷിക്കുന്നത്.—2 കൊരി. 12:14.
ആത്മീയമായി കരുതുക. യഹോവയെ സ്നേഹിക്കാനും ആരാധിക്കാനും മക്കളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വവും ക്രിസ്തീയമാതാപിതാക്കൾക്കുണ്ട്. മക്കൾക്ക് ആത്മീയപരിശീലനം കൊടുക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി യഹോവ കാണുന്നു.—ആവ. 6:6, 7.
ബൈബിൾതത്ത്വം: “നിങ്ങളുടെ മക്കളെ . . . യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തിക്കൊണ്ടുവരുക.”—എഫെ. 6:4.
നിങ്ങൾ വിജയിക്കാൻ യഹോവ ആഗ്രഹിക്കുന്നു
എത്ര മക്കൾ വേണമെന്ന് മുന്നമേ സംസാരിച്ച് തീരുമാനിക്കുക
മുൻകൂട്ടി പ്ലാൻ ചെയ്യുക. നിങ്ങൾക്കു കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് നന്നായി ചിന്തിക്കുക. ഉദാഹരണത്തിന്, ഒരുപാടു കുട്ടികളുണ്ടായാൽ അവർക്കെല്ലാം വേണ്ട ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും കൊടുക്കാൻ നിങ്ങളുടെ കൈയിൽ പണമുണ്ടോ? ഇല്ലെങ്കിൽ എത്ര കുട്ടികൾ വേണമെന്നു നിങ്ങൾ ഇണയോടൊപ്പം ഇരുന്ന് പ്ലാൻ ചെയ്യുക. അങ്ങനെ ചെയ്യുന്ന സമയത്ത്, യഹോവ പ്രതീക്ഷിക്കുന്നതുപോലെ ഓരോ കുട്ടിയെയും വളർത്താൻ നിങ്ങൾക്കു പറ്റണമെന്ന കാര്യവും മനസ്സിൽപ്പിടിക്കണം. ജീവിതത്തിൽ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തതുപോലെതന്നെ നടക്കണമെന്നില്ലെന്ന് യഹോവയ്ക്കും അറിയാം. (സഭാ. 9:11) പക്ഷേ, നല്ല മാതാപിതാക്കളാകാൻ നിങ്ങൾ ആത്മാർഥശ്രമം ചെയ്യുമ്പോൾ യഹോവ അതിനെ അനുഗ്രഹിക്കും.
ബൈബിൾതത്ത്വങ്ങൾ: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും; എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.”—സുഭാ. 21:5.
“നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയിലുണ്ടോ എന്ന് അറിയാൻ ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടിനോക്കില്ലേ?”—ലൂക്കോ. 14:28.
കുടുംബത്തിൽ യഹോവയെ ഒന്നാമതുവെക്കുക. നിങ്ങളുടെ കുടുംബത്തിന് ഏറ്റവും പ്രധാനം യഹോവയെ ആരാധിക്കുന്നതായിരിക്കണം. നിങ്ങൾക്ക് ഇപ്പോൾത്തന്നെ കുട്ടികളുണ്ടെങ്കിൽ അവരെ ഓരോരുത്തരെയും യഹോവയെ സ്നേഹിക്കാൻ പഠിപ്പിക്കേണ്ടതുണ്ട്. മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കാനും അതിൽനിന്ന് പഠിക്കാനും അവരെ സഹായിക്കുക. എല്ലാ ആഴ്ചയും കുടുംബാരാധന മുടങ്ങാതെ നടത്തുക. കുട്ടികളെ ശുശ്രൂഷയിൽ പരിശീലിപ്പിക്കുക. മാതാപിതാക്കളായ നിങ്ങളുടെ ഉത്തരവാദിത്വം മൂത്ത മക്കളെയോ മറ്റു ബന്ധുക്കളെയോ ഏൽപ്പിക്കരുത്. യഹോവയെ സ്നേഹിക്കുന്നവരായി മക്കളെ വളർത്തിക്കൊണ്ടുവരാൻ സമയവും ശ്രമവും ആവശ്യമാണ്. എങ്കിലും അതിൽനിന്ന് കിട്ടുന്ന അനുഗ്രഹങ്ങൾ വലുതായിരിക്കും.
ബൈബിൾതത്ത്വം: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹ. 4.b
യഹോവയിൽ ആശ്രയിക്കുക. നിങ്ങൾ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരോ അല്ലെങ്കിൽ ഇപ്പോൾത്തന്നെ കുട്ടികൾ ഉള്ളവരോ ആണെങ്കിൽ, നിങ്ങളുടെ പ്രദേശത്തെ സംസ്കാരത്തെക്കാളും രീതികളെക്കാളും പ്രധാനം യഹോവയുടെ നിലവാരങ്ങളാണെന്ന് എപ്പോഴും ഓർക്കുക.
യഹോവയെ ആരാധിക്കുന്നവരായി മക്കളെ വളർത്തിക്കൊണ്ടുവരാൻ നല്ല സമയവും ശ്രമവും ആവശ്യമാണ്
ഒരുപാടു മക്കൾ വേണ്ടാ എന്നാണു നിങ്ങൾ തീരുമാനിക്കുന്നതെങ്കിലും വാർധക്യത്തിൽ യഹോവ നിങ്ങൾക്കുവേണ്ടി കരുതുമെന്ന് ഉറപ്പുണ്ടായിരിക്കുക. വയസ്സാകുമ്പോൾ നിങ്ങൾക്കുവേണ്ടി പണം കണ്ടെത്താനുള്ള ഒരു “വാർധക്യകാല പദ്ധതിയായി” മക്കളെ ഒരിക്കലും കാണരുത്; മറ്റുള്ളവരുടെ വീക്ഷണം ചിലപ്പോൾ അതായിരുന്നേക്കാമെങ്കിലും. നിങ്ങളെ നോക്കാൻ ആരുമുണ്ടാകില്ല എന്നു പേടിക്കേണ്ടതില്ല. യഹോവ നിങ്ങൾക്കായി കരുതുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. യഹോവ എപ്പോഴും വാക്കു പാലിക്കുന്നയാളാണ്.—യോശു. 23:14.
ബൈബിൾതത്ത്വങ്ങൾ: “പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്. എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.”—സുഭാ. 3:5, 6.
“ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു, ഇപ്പോഴോ പ്രായം ചെന്നിരിക്കുന്നു; എന്നാൽ, ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ മക്കൾ ആഹാരം ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല.”—സങ്കീ. 37:25.
“അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.”—മത്താ. 6:33.
മക്കൾ യഹോവ നൽകുന്ന അമൂല്യസമ്മാനങ്ങളാണ്. യഹോവ വിശ്വസിച്ച് എൽപ്പിച്ചിരിക്കുന്ന മക്കളെ ക്രിസ്തീയദമ്പതികൾ നന്നായി നോക്കുമ്പോൾ യഹോവ അതിൽ എത്രയധികം സന്തോഷിക്കും! അവർ സ്നേഹത്തോടെ മക്കളുടെ ശാരീരികവും വൈകാരികവും ആത്മീയവും ആയ ആവശ്യങ്ങൾക്കായി കരുതുന്നു. അവർ എത്ര മക്കൾ വേണമെന്നു മുന്നമേ പ്ലാൻ ചെയ്യുന്നു. പ്രാദേശിക സംസ്കാരത്തെക്കാളും രീതികളെക്കാളും യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ തങ്ങളുടെ മക്കൾ ഒരു അമൂല്യസമ്മാനമാണെന്ന്, ‘യഹോവ നൽകിയിരിക്കുന്ന പൈതൃകസ്വത്താണെന്ന്’ ക്രിസ്തീയദമ്പതികൾ കാണിക്കുകയായിരിക്കും.
a എത്ര കുട്ടികൾ വേണം, അത് എപ്പോൾ വേണം, ഗർഭച്ഛിദ്രം ഉൾപ്പെടാത്ത ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കണോ എന്നതൊക്കെ ഓരോ ദമ്പതികളുടെയും തീരുമാനമാണ്. വ്യക്തിപരമായ ആ തീരുമാനങ്ങളെ മറ്റുള്ളവർ വിധിക്കേണ്ടതില്ല. (റോമ. 14:4, 10-13) അതോടൊപ്പം 1 കൊരിന്ത്യർ 7:3-5-ൽ പറഞ്ഞിരിക്കുന്ന ഉപദേശവും വിവാഹിതരായ ക്രിസ്ത്യാനികൾ മനസ്സിൽപ്പിടിക്കും.
b താൻ സത്യം പഠിപ്പിച്ചവരെയാണ് യോഹന്നാൻ ഇവിടെ മക്കൾ എന്നു വിളിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ അതേ വികാരംതന്നെയാണ് തങ്ങളുടെ മക്കൾ യഹോവയെ സേവിക്കുന്നതു കാണുമ്പോൾ മാതാപിതാക്കൾക്കുമുള്ളത്.