25 ദാവീദ്
ശരിയായതു ചെയ്യാനുള്ള ധൈര്യം കാണിച്ചു
ദാവീദ് ഒരിക്കൽ ശൗലിന്റെ പ്രിയപ്പെട്ട ആയുധവാഹകനായിരുന്നു. പിന്നീട് ശൗൽ വിശ്വസ്തനായ ദാവീദിനെ പടയാളികളുടെ ചുമതല ഏൽപ്പിച്ചു. എന്നാൽ ദാവീദ് ഇപ്പോൾ സ്വന്തം ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്. ദാവീദിനെ രാജാവാക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തന്റെയും കൂടെയുള്ള 600 പുരുഷന്മാരുടെയും ജീവൻ സംരക്ഷിക്കാൻവേണ്ടി അദ്ദേഹം വിജനഭൂമിയിൽ ഒളിച്ചുകഴിയുകയാണ്.
ദാവീദിനോട് അസൂയ മൂത്ത ശൗൽ ദാവീദിനെ കൊല്ലാൻ ഒന്നിലധികം തവണ ശ്രമിച്ചു. ആ സമയമായപ്പോഴേക്കും ശൗൽ രാജാവ് ഒരു ദുഷ്ടനായി മാറിയിരുന്നു. ഒരിക്കൽ നല്ല ഒരു അവസരം കിട്ടിയിട്ടും ദാവീദ് ശൗലിനെ കൊല്ലാതെവിട്ടതാണ്. എന്നാൽ അതിനു നന്ദി കാണിക്കുന്നതിനു പകരം ശൗൽ ദാവീദിനെ കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്നു. സീഫ് നഗരത്തിലെ പുരുഷന്മാർ ദാവീദിനെ ചതിച്ചു. ദാവീദ് ഒളിച്ചിരിക്കുന്ന സ്ഥലം അവർ രണ്ടാമതും ശൗലിനു പറഞ്ഞുകൊടുത്തു. അത് അറിഞ്ഞ ശൗൽ സൈന്യത്തെയും കൂട്ടി ദാവീദിനെ അന്വേഷിച്ച് പുറപ്പെട്ടു.
ദാവീദ് ഇപ്പോൾ എന്തു ചെയ്യും? ശൗൽ വിജനഭൂമിയിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ദാവീദ് അദ്ദേഹം എവിടെയാണെന്ന് അറിയാൻ ചിലരെ പറഞ്ഞയച്ചു. ശൗലിന്റെകൂടെ 3,000 പുരുഷന്മാർ ഉണ്ടെന്നറിഞ്ഞിട്ടും ദാവീദ് പേടിച്ചില്ല. ഏതാണ്ട് ആ സമയത്താണു ദാവീദ് ഇങ്ങനെ എഴുതിയത്: “എന്നാൽ ദൈവമാണ് എന്റെ സഹായി; എന്നെ പിന്തുണയ്ക്കുന്നവരോടൊപ്പം യഹോവയുണ്ട്.” (സങ്കീ. 54:4; മേലെഴുത്തും കാണുക.) അതുകൊണ്ട് അന്നു രാത്രിതന്നെ ശൗലിന്റെ പാളയത്തിലേക്കു പോകാൻ ദാവീദ് തീരുമാനിച്ചു. ദാവീദ് തന്റെകൂടെയുള്ള രണ്ടു പുരുഷന്മാരോട്, അവരിൽ ആരാണു തന്റെകൂടെ പോരുന്നതെന്നു ചോദിച്ചു.
അബീശായി സ്വമേധയാ മുന്നോട്ടുവന്നു. ദാവീദിന്റെ സഹോദരീപുത്രനായ അബീശായി ധൈര്യശാലിയായ ഒരു യോദ്ധാവായിരുന്നു. ചില സമയങ്ങളിൽ അദ്ദേഹം കരുണയില്ലാതെ പെരുമാറിയിട്ടുമുണ്ട്. ദാവീദും അബീശായിയും ശൗലിന്റെ പാളയത്തിലേക്കു നുഴഞ്ഞുകയറിയപ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വാസ്തവത്തിൽ യഹോവയാണ് അവരെ അങ്ങനെ ഉറങ്ങാൻ ഇടയാക്കിയത്. ഗാഢനിദ്രയിലായിരുന്ന ശൗലിന് ഒരു കാവലുമില്ലായിരുന്നു. ശൗലിന്റെ കുന്തം തലയ്ക്കൽ നിലത്ത് കുത്തിനിറുത്തിയിരുന്നു.
ദാവീദിന് ഇപ്പോൾ ശൗലിനെ കൊല്ലാൻ എളുപ്പമായിരുന്നു. പിന്നെ ദാവീദിനു ശൗലിനെ പേടിച്ച് ഒളിച്ചുകഴിയേണ്ടിവരില്ല, ചിലപ്പോൾ പെട്ടെന്നുതന്നെ രാജാവാകാനും കഴിയും. എന്നാൽ ദാവീദ് ശൗലിനെ കൊല്ലാത്തത് എന്തുകൊണ്ടാണെന്ന് അബീശായിക്കു മനസ്സിലായില്ല. അതുകൊണ്ട് അബീശായി നേർത്ത ശബ്ദത്തിൽ ദാവീദിനോടു പറഞ്ഞു: “അങ്ങയുടെ ശത്രുവിനെ ദൈവം ഇന്ന് അങ്ങയുടെ കൈയിൽ ഏൽപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ, ഇവനെ നിലത്തോടു ചേർത്ത് കുന്തംകൊണ്ട് ഒരൊറ്റ കുത്തു കുത്തട്ടേ? രണ്ടാമതൊന്നു കുത്തേണ്ടിവരില്ല.”
ഇതുപോലൊരു സാഹചര്യം മുമ്പുണ്ടായതു ദാവീദ് ഓർത്തു. അന്ന് ഏൻ-ഗദിയിലെ വിജനഭൂമിയിൽ ദാവീദ് ഒളിച്ചിരുന്ന ഗുഹയിൽ ശൗൽ കയറി. എന്നാൽ ദാവീദ് അതിലുണ്ടെന്ന കാര്യം ശൗലിന് അറിയില്ലായിരുന്നു. ദാവീദിനു ശൗലിനെ കൊല്ലാൻ പറ്റിയ സാഹചര്യമായിരുന്നു അത്. എന്നാൽ ദാവീദ് അങ്ങനെ ചെയ്തില്ല. ശൗലിന്റെ മേലങ്കിയുടെ അറ്റംമാത്രം ദാവീദ് മുറിച്ചെടുത്തു. അതിന്റെപേരിൽപ്പോലും ദാവീദിനു മനസ്സാക്ഷിക്കുത്ത് തോന്നി. തന്റെ പ്രവൃത്തിയെ യഹോവയുടെ അഭിഷിക്തനായ രാജാവിനോടുള്ള അനാദരവായിട്ടാണു ദാവീദ് കണ്ടത്.
എന്നാൽ ഈ രാത്രി ശൗലിനെ കൊല്ലുന്നതിൽനിന്ന് അബീശായിയെ തടയാൻ ദാവീദിന് അത്ര എളുപ്പമായിരുന്നില്ല. അബീശായിയും ദാവീദിനെപ്പോലെ ഒളിവിൽ കഴിയുകയാണ്. ദാവീദിന്റെകൂടെയുള്ള എല്ലാവരും ശൗലിന്റെ ഉപദ്രവം ഒന്ന് അവസാനിച്ചുകാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്നിട്ടും ശൗലിനോടു പ്രതികാരം ചെയ്യാൻ ദാവീദ് തയ്യാറായില്ല. ശൗലിനെ കൊല്ലാൻ ഒരുങ്ങിനിൽക്കുന്ന അബീശായിയെ ദാവീദ് തിരുത്തുകയും ക്ഷമയോടിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ദാവീദ് ഈ ഉറപ്പുകൊടുത്തു: “യഹോവതന്നെ ശൗലിനെ കൊല്ലും. അതല്ലെങ്കിൽ ശൗലിന്റെ ദിവസം വരും, ശൗൽ മരിക്കും. അതുമല്ലെങ്കിൽ ശൗൽ യുദ്ധത്തിൽ കൊല്ലപ്പെടും.” പിന്നെ ദാവീദ് ഉറച്ച ബോധ്യത്തോടെ ഇങ്ങനെയും പറഞ്ഞു: “ഞാൻ യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തുന്നത് യഹോവയുടെ വീക്ഷണത്തിൽ, ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമാണ്!”
തന്റെ ശക്തനായ ശത്രുവിനെ കൊല്ലാനുള്ള സമ്മർദമുണ്ടായിട്ടും ദാവീദ് എന്തു ചെയ്തു?
ശൗലിന്റെ ദുഷ്ടതയ്ക്ക് യഹോവ തക്ക സമയത്ത് ശിക്ഷ നൽകുമെന്നു ദാവീദിന് അറിയാമായിരുന്നു. നേരത്തേ പറഞ്ഞ സങ്കീർത്തനത്തിൽ യഹോവയെക്കുറിച്ച് ദാവീദ് ഇങ്ങനെ എഴുതി: “എന്റെ ശത്രുക്കളുടെ ദുഷ്ടതതന്നെ ദൈവം അവർക്കു പകരം നൽകും.” (സങ്കീ. 54:5) അതുകൊണ്ട് ദാവീദും അബീശായിയും ശൗലിന്റെ കുന്തവും ജലപാത്രവും എടുത്ത് പാളയത്തിൽനിന്ന് അടുത്തുള്ള ഒരു മലമുകളിലേക്കു പോയി. അവിടെനിന്ന് ദാവീദ് ശൗലിനെയും പടയാളികളെയും ഉറക്കെ വിളിച്ചു. രാജാവിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താത്തതിനു പടയാളികളോടു ദേഷ്യപ്പെട്ടു. വെറുമൊരു ‘ചെള്ളിനെപ്പോലെയുള്ള’ താൻ രാജാവിന് ഒരു ഭീഷണിയല്ലെന്നും അതുകൊണ്ട് രാജാവ് തന്നെ പിന്തുടരുന്നതു നിറുത്തണമെന്നും ദാവീദ് ശൗലിനോടു പറഞ്ഞു. നാണക്കേടു തോന്നിയ ശൗൽ ഇങ്ങനെ പറഞ്ഞു: “ഞാൻ കാണിച്ചതു വിഡ്ഢിത്തമാണ്. എനിക്കു വലിയൊരു പിഴവ് പറ്റിയിരിക്കുന്നു.”
പക്ഷേ ശൗലിനു ശരിക്കും മാറ്റംവന്നോ? ഇല്ലെന്നു ദാവീദിന് അറിയാമായിരുന്നു. എന്നാൽ ദൈവം തന്ന മനസ്സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കാൻ ധൈര്യം കാണിച്ചതിൽ ദാവീദിന് ഒരിക്കലും വിഷമം തോന്നിയില്ല. വിശ്വസ്തനും ധൈര്യശാലിയും ആയ ദാവീദിനെ പിന്നീട് യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു, ദാവീദിനു ചിന്തിക്കാൻപോലും പറ്റാത്ത വിധത്തിൽ!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് ദാവീദ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. അബീശായി ക്രൂരനും എടുത്തുചാട്ടക്കാരനും ആയിരുന്നെങ്കിലും യഹോവയുടെ ജനത്തിനുവേണ്ടി പ്രവർത്തിക്കാനും ദാവീദിനെ പിന്തുണയ്ക്കാനും എങ്ങനെയാണു ധൈര്യം കാണിച്ചത്? (it “അബീശായി” ഖ. 3-5-wcgr)
2. ‘മലകളിലെ ഒരു തിത്തിരിപ്പക്ഷിയോട്’ ദാവീദ് തന്നെ താരതമ്യം ചെയ്തത് എന്തുകൊണ്ട്? (1 ശമു. 26:20; it “തിത്തിരിപ്പക്ഷി” ഖ. 4-wcgr) A
Ekaterina Kolomeets/stock.adobe.com
ചിത്രം A
3. ദാവീദിന് എന്തുകൊണ്ടാണു ക്ഷമ ആവശ്യമായിരുന്നത്? (w17.08 പേ. 6 ഖ. 14-15)
4. ഈ വിവരണത്തിലെ സംഭവങ്ങൾ നടന്ന് വർഷങ്ങൾക്കു ശേഷവും ദാവീദ് എളിമയോടെ പ്രവർത്തിച്ചത് എങ്ങനെ? (w21.09 പേ. 10 ഖ. 8) B
ചിത്രം B
നമുക്കുള്ള പാഠങ്ങൾ
ശൗൽ പല തെറ്റുകൾ ചെയ്തെങ്കിലും ദാവീദ് ശൗലിന്റെ അധികാരത്തെ ബഹുമാനിച്ചു. ദാവീദിനെ അനുകരിച്ചുകൊണ്ട് നമുക്ക് എങ്ങനെ ബഹുമാനം കാണിക്കാം. . .
മാതാപിതാക്കളോട്? C
ചിത്രം C
ഗവൺമെന്റ് അധികാരികളോട്? D
ചിത്രം D
സഭയിലെ മൂപ്പന്മാരോട്? E
ചിത്രം E
ദൈവം കൊടുത്ത മനസ്സാക്ഷിക്കനുസരിച്ച് ദാവീദ് ധൈര്യത്തോടെ തീരുമാനമെടുത്തു. ഏതൊക്കെ സാഹചര്യങ്ങളിൽ മനസ്സാക്ഷിക്കനുസരിച്ച് ശരിയായ തീരുമാനമെടുക്കാൻ നമുക്കു ധൈര്യം വേണ്ടിവന്നേക്കാം?
ഈ വിവരണത്തിലെ ദാവീദിന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ദാവീദിനോട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ ഒരു സമയത്തെക്കുറിച്ച് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ഈ വിവരണത്തിലെ ഹൃദയസ്പർശിയായ രംഗങ്ങൾ കാണുക.
തുടക്കത്തിൽ താഴ്മയുണ്ടായിരുന്നെങ്കിലും പിന്നീട് അഹങ്കാരിയായിത്തീർന്ന ശൗലിൽനിന്ന് കുട്ടികൾക്ക് എന്തു പഠിക്കാം?