24 അബീഗയിൽ
ആളിക്കത്തിയ കോപത്തെ ശമിപ്പിച്ചു
അബീഗയിൽ ഇപ്പോൾ കടുത്ത ദേഷ്യത്തിലായിരിക്കുന്ന രണ്ടു പേരുടെ ഇടയിൽപ്പെട്ടിരിക്കുകയാണ്. അവരിൽ ഒരാൾ ഭർത്താവായ നാബാലാണ്. ദുഷ്ടനും പരുക്കനും വിവരമില്ലാത്തവനും ആണ് അയാൾ. മറ്റേയാൾ ദാവീദാണ്. നല്ല മനുഷ്യനും യഹോവയുടെ വിശ്വസ്തദാസനും ഇസ്രായേലിന്റെ ഭാവിരാജാവും ആണ് അദ്ദേഹം. നാബാലിന്റെ മോശമായ പ്രവൃത്തി ദാവീദിനെ ദേഷ്യംപിടിപ്പിച്ചു. അതു കാരണം അബീഗയിലും ആ കുടുംബത്തിലുള്ളവരും ഇപ്പോൾ അപകടത്തിലാണ്. നല്ല വിവേകമുള്ള, സുന്ദരിയായ സ്ത്രീയായിരുന്നു അബീഗയിൽ. എന്നാൽ ഈയൊരു സാഹചര്യത്തിൽ തന്റെ കുടുംബത്തെ രക്ഷിക്കാൻ അബീഗയിലിനു ധൈര്യം വേണമായിരുന്നു.
ദാവീദും നാബാലും തമ്മിൽ ഒരു പ്രശ്നമുണ്ടായെന്നും കാര്യങ്ങൾ ആകെ കുഴപ്പത്തിലാണെന്നും ഒരു ദാസൻ വന്നുപറയുമ്പോഴാണ് അബീഗയിൽ അറിയുന്നത്. നാബാലിനെയും ആ ‘വീട്ടിലുള്ളവരെയും’ ഇല്ലാതാക്കാൻ ആയുധധാരികളായ 400 പുരുഷന്മാരെയുംകൂട്ടി ദാവീദ് അങ്ങോട്ടു വരുകയായിരുന്നു. എന്തായിരുന്നു കാരണം? ദാവീദ് നാബാലിനോടു ഭക്ഷണം ചോദിച്ചു. അതു ന്യായവുമായിരുന്നു. സമ്പന്നനായ നാബാലിനും അയാളുടെ ആട്ടിടയന്മാർക്കും ആടുകൾക്കും ദാവീദും ദാവീദിന്റെ ആളുകളും ഒരു സംരക്ഷകമതിൽപ്പോലെയായിരുന്നു. ശൗൽ രാജാവിന്റെ ഉപദ്രവം കാരണം ദാവീദ് ഓടിപ്പോയ സമയത്തും ഇസ്രായേൽ ജനത്തെ ആക്രമണകാരികളിൽനിന്നും കവർച്ചപ്പടകളിൽനിന്നും എല്ലാം ദാവീദ് സംരക്ഷിച്ചിരുന്നു. അപ്പോഴൊക്കെ നാബാലിനും സംരക്ഷണം കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ, കുറച്ച് ഭക്ഷണം തരാമോ എന്നു ചോദിച്ച് ദാവീദ് നാബാലിന്റെ അടുത്തേക്ക് ആളുകളെ അയച്ചപ്പോൾ അയാൾ അവരെ അപമാനിക്കുകയും ദാവീദിനെ ഒളിച്ചോടിയ അടിമ എന്നു വിളിക്കുകയും ചെയ്തു.
ഈ വിഷയത്തെക്കുറിച്ച് നാബാലിനോടു സംസാരിച്ചിട്ട് കാര്യമില്ലെന്നു അയാളുടെ ദാസന് അറിയാമായിരുന്നു. “യജമാനനോട് ആർക്കും മിണ്ടാൻ പറ്റില്ലല്ലോ, ആൾ അത്ര നികൃഷ്ടനല്ലേ” എന്ന് അദ്ദേഹം നാബാലിന്റെ ഭാര്യയോടു പറഞ്ഞു. എന്നാൽ താൻ പറയുന്നത് അബീഗയിൽ ശ്രദ്ധിക്കുമെന്നും വിവേകത്തോടെ കാര്യങ്ങളൊക്കെ ചെയ്യുമെന്നും ആ ദാസന് ഉറപ്പായിരുന്നു. അബീഗയിൽ ഇപ്പോൾ എന്തു ചെയ്യും?
അബീഗയിൽ ധൈര്യത്തോടെ പെട്ടെന്നുതന്നെ പ്രവർത്തിച്ചു. ദാവീദിനും കൂടെയുള്ളവർക്കുംവേണ്ടി കുറെ ഭക്ഷണമെടുത്ത് അബീഗയിൽ അവ കഴുതകളുടെ പുറത്ത് വെച്ചു. എന്നിട്ട് ദാസന്മാരെ തനിക്കു മുമ്പായി അയച്ചു. പിന്നെ അബീഗയിലും ഒരു കഴുതയുടെ പുറത്ത് കയറി അവരുടെ പിന്നാലെ ചെന്നു. ഇതൊന്നും അബീഗയിൽ നാബാലിനോടു പറഞ്ഞില്ല. അദ്ദേഹം ഇത് അറിഞ്ഞാൽ ഇങ്ങനെ ചെയ്യാൻ അനുവദിക്കില്ലെന്ന് അബീഗയിലിന് അറിയാമായിരുന്നിരിക്കാം.
ഭർത്താവിന്റെ ബുദ്ധിശൂന്യമായ പ്രവൃത്തികൾ കാരണം ദേഷ്യപ്പെട്ടിരിക്കുന്ന ദാവീദിനെയും കൂടെയുള്ളവരെയും ധൈര്യശാലിയായ അബീഗയിൽ നേരിട്ടുപോയി കണ്ടു
അബീഗയിൽ കഴുതപ്പുറത്ത് കയറി മലയുടെ മറപറ്റി ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദിനെയും കൂടെയുള്ള ആളുകളെയും കണ്ടു. പെട്ടെന്നുതന്നെ അബീഗയിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദേഷ്യപ്പെട്ടുനിൽക്കുന്ന ദാവീദിന്റെ അടുത്തേക്കു ചെന്നു. എന്നിട്ട് ദാവീദിന്റെ മുന്നിൽ മുട്ടുകുത്തി നിലംവരെ കുമ്പിട്ടുകൊണ്ട് താൻ പറയുന്നതു കേൾക്കണമെന്ന് അപേക്ഷിച്ചു. താഴ്മയോടെയുള്ള അബീഗയിലിന്റെ പെരുമാറ്റം കണ്ടപ്പോൾ ദാവീദ് ശ്രദ്ധിക്കാൻ തയ്യാറായി.
തന്റെ ഭർത്താവ് ബുദ്ധിശൂന്യമായി പ്രവർത്തിച്ചതിന് അബീഗയിൽ ദാവീദിനോടു ക്ഷമ ചോദിച്ചു. നാബാലിനോടു ദാവീദിനു ദേഷ്യം തോന്നിയതിൽ ഒരു തെറ്റുമില്ലെന്ന് അബീഗയിൽ സമ്മതിച്ചു. തുടർന്ന് ദൈവമായ യഹോവയിലുള്ള ദാവീദിന്റെ വിശ്വാസത്തെക്കുറിച്ച് ഓർമിപ്പിച്ചു. നിഷ്കളങ്കരായ ആളുകളെ കൊന്ന് പിന്നീട് ഖേദിക്കേണ്ടിവരുന്ന കാര്യങ്ങൾ ദാവീദ് ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നില്ലെന്ന കാര്യം അബീഗയിൽ പറഞ്ഞു. കൂടാതെ, യഹോവ ദാവീദിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി ദാവീദിന് ഒരു ഭവനം പണിത് അദ്ദേഹത്തെ നേതാവാക്കുമെന്നും പറഞ്ഞു. ഇസ്രായേലിന്റെ അടുത്ത രാജാവായി ദാവീദിനെയാണ് യഹോവ അഭിഷേകം ചെയ്തിരിക്കുന്നതെന്ന കാര്യം അബീഗയിലിനു വ്യക്തമായി അറിയാമായിരുന്നു.
അബീഗയിലിന്റെ ദയയോടെയും വിവേകത്തോടെയും ഉള്ള വാക്കുകൾ കേട്ടപ്പോൾ ദാവീദിന്റെ മനസ്സൊന്നു ശാന്തമായി. ദാവീദ് പറഞ്ഞു: “എന്നെ കാണാൻ ഇന്നു നിന്നെ അയച്ച ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തുതി!” വിവേകത്തോടെ കാര്യങ്ങൾ ചെയ്തതിന് അബീഗയിലിനെ ദാവീദ് അഭിനന്ദിക്കുകയും “നീ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അബീഗയിലിന്റെ വാക്കുകൾ താഴ്മയോടെ സ്വീകരിക്കുകയും ചെയ്തു.
എന്നാൽ ഈ സംഭവങ്ങളൊന്നും നാബാൽ അറിഞ്ഞിരുന്നില്ല. ആ രാത്രി വലിയൊരു വിരുന്നു നടത്തിയ അയാൾ “മദ്യപിച്ച് അങ്ങേയറ്റം ലഹരിയിലായിരുന്നു.” നേരം പുലരുംവരെ അബീഗയിൽ കാത്തിരുന്നു. രാവിലെ നാബാലിന്റെ ലഹരി ഇറങ്ങിയപ്പോൾ അബീഗയിൽ എല്ലാം അയാളോടു പറഞ്ഞു. സാധ്യതയനുസരിച്ച് എന്നത്തെയുംപോലെതന്നെ അയാൾ അന്നും ദേഷ്യത്തിലായിരുന്നിരിക്കണം. അതുകൊണ്ട് നാബാൽ തന്നോടു ചൂടാകുകയും തന്നെ ഉപദ്രവിക്കുകയും ചെയ്യും എന്ന് അബീഗയിൽ പ്രതീക്ഷിച്ചിരിക്കാം. എന്നാൽ അങ്ങനെയൊന്നും നടന്നില്ല. “നാബാലിന്റെ ഹൃദയം നിർജീവമായി. ശരീരം തളർന്ന് ഒരു കല്ലുപോലെ അയാൾ ചലനമറ്റ് കിടന്നു.” ഏകദേശം പത്തു ദിവസം കഴിഞ്ഞ് “യഹോവ നാബാലിനെ പ്രഹരിച്ചു, അയാൾ മരിച്ചുപോയി.” ഭാവിരാജാവായി യഹോവ തിരഞ്ഞെടുത്ത ദാവീദിനെ സഹായിക്കാതിരുന്നതുകൊണ്ട് യഹോവ നാബാലിനെ ശിക്ഷിച്ചു. യഹോവ അങ്ങനെ ചെയ്തത് അബീഗയിലിന് ഒരു അനുഗ്രഹമായി. പ്രശ്നങ്ങൾ നിറഞ്ഞ ആ ദാമ്പത്യജീവിതത്തിൽനിന്ന് അബീഗയിൽ മോചിതയായി.
യഹോവ പിന്നെയും അബീഗയിലിനെ അനുഗ്രഹിച്ചു. നാബാൽ മരിച്ചെന്ന് അറിഞ്ഞപ്പോൾ ദാവീദ് വിവാഹാഭ്യർഥനയുമായി അബീഗയിലിന്റെ അടുത്തേക്ക് ആളയച്ചു. അബീഗയിൽ സമ്മതിക്കുകയും ചെയ്തു. ഒരിക്കൽ ദൈവജനത്തിന്റെ ശത്രുക്കൾ അബീഗയിലിനെ ബന്ദിയായി പിടിച്ചുകൊണ്ടുപോയി. എന്നാൽ ധൈര്യശാലിയായ, സ്നേഹമുള്ള ആ ഭർത്താവ് അവിടെനിന്ന് അബീഗയിലിനെ രക്ഷിച്ചു. പിന്നെ ദാവീദ് ആദ്യം യഹൂദയുടെയും പിന്നീട് മുഴു ഇസ്രായേലിന്റെയും രാജാവായി. അബീഗയിലിനും ദാവീദിനും ഒരു മകൻ ജനിച്ചു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
അബീഗയിൽ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. എന്തുകൊണ്ടായിരിക്കാം അബീഗയിൽ നാബാലിനെ വിവാഹം കഴിച്ചത്? (ia പേ. 88 ഖ. 6)
2. ദാവീദ് തന്റെ ആളുകളെ നാബാലിന്റെ അടുത്തേക്ക് അയച്ചപ്പോൾ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്ന സമയമായിരുന്നു അത്. വർഷത്തിലെ ആ സമയത്തെക്കുറിച്ച് വിവരിക്കുക. (w97 7/1 പേ. 14 ഖ. 4) A
ചിത്രം A: ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്നതു വലിയൊരു ആഘോഷമായിരുന്നു
ചിത്രം A: ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്നതു വലിയൊരു ആഘോഷമായിരുന്നു
3. ദാവീദിന്റെ പടയാളികളോടു നാബാൽ നന്ദി കാണിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (ia പേ. 89-90 ഖ. 9-10) B
Hanan Isachar/Alamy Stock Photo
ചിത്രം B: കർമേലിനു ചുറ്റുമുള്ള ദുർഘടമായ പ്രദേശം
4. ദാവീദിന്റെ ജീവൻ “ദൈവമായ യഹോവയുടെ പക്കലുള്ള ജീവഭാണ്ഡത്തിൽ ഭദ്രമായിരിക്കും” എന്ന് അബീഗയിൽ പറഞ്ഞപ്പോൾ എന്താണ് അർഥമാക്കിയത്? (1 ശമു. 25:29; w92 3/15 പേ. 22 ഖ. 3)
നമുക്കുള്ള പാഠങ്ങൾ
അബീഗയിലിന്റെ വാക്കുകൾ കേട്ട ദാവീദിൽനിന്ന് ഭർത്താക്കന്മാർക്ക് എന്തു പഠിക്കാം? C
ചിത്രം C
അവിശ്വാസിയായ ഭർത്താവുള്ള സഹോദരിമാർക്ക് അബീഗയിലിൽനിന്ന് എന്തു പഠിക്കാനാകും?
നിങ്ങൾക്ക് എങ്ങനെ അബീഗയിലിന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന അബീഗയിലിനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ഇണ യഹോവയെ ആരാധിക്കാത്ത ഒരാളാണെങ്കിൽ തങ്ങളുടെ വിവാഹബന്ധം ശക്തമാക്കാൻ ഒരു ക്രിസ്ത്യാനിക്ക് എന്തു ചെയ്യാനായേക്കും?
കോപമടക്കാൻ അബീഗയിൽ ദാവീദിനെ സഹായിച്ചു. ആരെങ്കിലും മോശമായി പെരുമാറുമ്പോഴും നിങ്ങൾക്ക് എങ്ങനെ കോപം നിയന്ത്രിക്കാം?
‘വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു’ (w15 1/1 പേ. 12-13)