2026 ഏപ്രിൽ 6-12
ഗീതം 82 ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
അവിശ്വാസികളായ കുടുംബാംഗങ്ങളെ എങ്ങനെ സഹായിക്കാം?
“നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്.”—ഗലാ. 6:9.
ഉദ്ദേശ്യം
അവിശ്വാസികളായ കുടുംബാംഗങ്ങളും ബന്ധുക്കളും ആയി ഒരു നല്ല ബന്ധം എങ്ങനെ നിലനിറുത്താമെന്നും അവർക്കു താത്പര്യമുണ്ടെങ്കിൽ അവരെ എങ്ങനെ ആത്മീയമായി സഹായിക്കാമെന്നും നോക്കും.
1-2. നിങ്ങൾ സത്യം പഠിച്ചപ്പോൾ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിന് വിള്ളൽ വീണിരിക്കാൻ സാധ്യതയുള്ളത് എന്തുകൊണ്ടാണ്?
യേശു തന്റെ അനുഗാമിയാകാൻ ആഗ്രഹിച്ച ഒരാളോട് പറഞ്ഞു: “നീ നിന്റെ വീട്ടുകാരുടെ അടുത്തേക്കു പോയി യഹോവ നിനക്കു ചെയ്തുതന്ന കാര്യങ്ങളെപ്പറ്റി . . . പറയുക.” (മർക്കോ. 5:19) യേശു എന്തുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്? നല്ല കാര്യങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോടു പറയാൻ മനുഷ്യർക്കു സ്വാഭാവികമായി ഒരു ആഗ്രഹമുണ്ടെന്നു യേശുവിന് അറിയാമായിരുന്നു.
2 ആദ്യമായി ബൈബിളിൽനിന്ന് പല കാര്യങ്ങളും പഠിച്ചപ്പോൾ നിങ്ങൾക്ക് എന്താണു തോന്നിയത്? അതെല്ലാം ഉള്ളിൽ അടക്കിവെക്കാൻ പറ്റിക്കാണില്ല. എന്നാൽ നിങ്ങൾ അത് കുടുംബാംഗങ്ങളോടു പറഞ്ഞപ്പോൾ അവർ നല്ല രീതിയിലായിരിക്കില്ല പ്രതികരിച്ചത്. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞ രീതിയുടെ കുഴപ്പംകൊണ്ട് ചിലപ്പോൾ അവരുമായുള്ള ബന്ധത്തിനു വിള്ളൽ വീണിരിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ക്രിസ്തീയനിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ കുടുംബാംഗങ്ങളുമായി നല്ല ഒരു ബന്ധം നിലനിറുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
3. ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
3 ഈ ലേഖനത്തിൽ നമ്മൾ നാലു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: (1) അവിശ്വാസികളായa കുടുംബാംഗങ്ങളോ ബന്ധുക്കളോ സത്യത്തോടു നന്നായി പ്രതികരിച്ചില്ലെങ്കിലും അവരിൽ വ്യക്തിപരമായ താത്പര്യമെടുക്കാൻ അനുകമ്പ നമ്മളെ എങ്ങനെയാണ് സഹായിക്കുന്നത്? (2) അവർ വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ നമുക്ക് എന്തു ചെയ്യാനാകും? (3) നമ്മൾ ക്ഷമ കാണിക്കുകയും പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യുന്നത് സത്യം തിരിച്ചറിയാൻ അവരെ എങ്ങനെ സഹായിക്കും? (4) അവരെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാൻ പറ്റും?
അവരോട് അനുകമ്പയുള്ളവരായിരിക്കുക
4. തന്റെ സന്ദേശത്തിൽ താത്പര്യം കാണിക്കാതിരുന്നവരോട് യേശു എങ്ങനെയാണ് പ്രതികരിച്ചത്?
4 തന്റെ സന്ദേശത്തിൽ താത്പര്യം കാണിക്കാതിരുന്നവരെ യേശു പെട്ടെന്ന് ഉപേക്ഷിച്ചുകളഞ്ഞില്ല. കായ്ക്കാതിരുന്ന ഒരു അത്തിമരത്തിൽനിന്ന് ഫലം കിട്ടാൻ എല്ലാ ശ്രമവും ചെയ്ത മുന്തിരിത്തോട്ടത്തിലെ ഒരു പണിക്കാരനോടാണ് യേശു തന്നെത്തന്നെ താരതമ്യം ചെയ്തത്. (ലൂക്കോ. 13:6-9) ഈ ദൃഷ്ടാന്തം പറഞ്ഞ സമയത്ത്, യേശു മൂന്നിലേറെ വർഷമായി ജൂതന്മാരിൽ വിശ്വാസം വളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മടുത്തുപോകാതെ യേശു ശ്രമം തുടർന്നത് എന്തുകൊണ്ടാണ്? യേശുവിന് ആളുകളോട് അനുകമ്പയുണ്ടായിരുന്നു. അതാണ് ക്ഷമ കാണിക്കാൻ യേശുവിനെ സഹായിച്ചത്.
5. ജൂതന്മാരോട് അനുകമ്പ കാണിക്കാൻ യേശുവിനെ എന്താണ് പ്രേരിപ്പിച്ചത്?
5 യേശുവിനു ജൂതന്മാരോട് എന്തുകൊണ്ടാണ് അനുകമ്പ തോന്നിയത്? അവരിൽ ശരിക്കുള്ള ദൈവവിശ്വാസം വളർത്താൻ മതനേതാക്കന്മാർ യാതൊന്നും ചെയ്യുന്നില്ലെന്നു യേശുവിന് അറിയാമായിരുന്നു. അന്നുണ്ടായിരുന്ന ആളുകൾ ‘ഇടയനില്ലാത്ത ആടുകളെപ്പോലെയാണെന്ന്’ യേശു മനസ്സിലാക്കി. (മർക്കോ. 6:34) തന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് യേശു യരുശലേമിനെ നോക്കി കരയുകപോലും ചെയ്തു. കാരണം ശരിയായ വിശ്വാസമില്ലാത്തതുകൊണ്ട്, അവിടെ താമസിച്ചിരുന്ന മിക്കവർക്കും ജീവൻ നഷ്ടമാകുമെന്നു യേശുവിന് അറിയാമായിരുന്നു. (ലൂക്കോ. 19:41-44) നമ്മളും കുടുംബാംഗങ്ങളോട് ഇതുപോലൊരു അനുകമ്പ വളർത്തിയെടുക്കുന്നെങ്കിൽ അവരെ സഹായിക്കാൻ നമുക്കു ശരിക്കും തോന്നും.
6. അവിശ്വാസികളായ കുടുംബാംഗങ്ങളോടു നമ്മൾ ക്ഷമ കാണിക്കേണ്ടത് എന്തുകൊണ്ട്? (ഗലാത്യർ 6:9)
6 ഗലാത്യർ 6:9 വായിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങൾ ഇതുവരെ സത്യത്തോടു താത്പര്യം കാണിച്ചിട്ടില്ലെങ്കിലും നിങ്ങൾ അവരോടു ക്ഷമ കാണിക്കണം. ഒരിക്കലും “നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്.” ഉള്ളിൽ പതിഞ്ഞുപോയ മുൻവിധികൾ മാറ്റാനും വിശ്വാസം വളർത്തിയെടുക്കാനും ഒരാൾക്കു സമയം ആവശ്യമാണെന്ന് നമുക്കറിയാം. ഒരിക്കൽ നിങ്ങളും ‘പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരും ആയി ഈ ലോകത്തിൽ ജീവിച്ചവരല്ലേ?’ (എഫെ. 2:12) ആ സമയത്ത് ഒരാൾ ക്ഷമയോടെ സഹായിച്ചതുകൊണ്ടാണ് നിങ്ങൾക്കു സത്യം പഠിക്കാനായത്. ഇങ്ങനെ ചിന്തിക്കുന്നതു കുടുംബാംഗങ്ങളെ ആത്മീയമായി സഹായിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ?
അവർ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറുമ്പോൾ എന്തു ചെയ്യാം?
7. യേശുവിന്റെ അനിയന്മാർ യേശുവിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കാം?
7 യേശു ഗലീലയിൽവെച്ച് നടത്തിയ അത്ഭുതങ്ങളെക്കുറിച്ച് യേശുവിന്റെ അർധസഹോദരന്മാർ കേട്ടിട്ടുണ്ടാകും. (ലൂക്കോ. 4:14, 22-24) എന്നിട്ടും അവർ ആദ്യമൊന്നും യേശുവിൽ വിശ്വസിച്ചില്ല. (യോഹ. 7:5) എന്തുകൊണ്ട്? അതിന്റെ കാരണം ബൈബിൾ പറയുന്നില്ല. എങ്കിലും ചില ജൂതന്മാർ യേശുവിനെ അനുഗമിക്കാൻ മടിച്ചതിന്റെ രണ്ട് കാരണങ്ങളെങ്കിലും ബൈബിൾ പറയുന്നുണ്ട്. ഒന്ന്, യേശുവിന്റെ ശിഷ്യനായാൽ സമൂഹത്തിൽനിന്ന് എതിർപ്പുണ്ടാകുമെന്ന് ചിലർ പേടിച്ചിരുന്നു. (യോഹ. 9:18-22) ഇനി, യേശുവിനെ ചെറുപ്പംമുതലേ അറിയാവുന്നവർക്ക് യേശു ദൈവപുത്രനാണെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നിക്കാണും. (മർക്കോ. 6:1-4) ഇത്തരം ചിന്തകൾ യേശുവിന്റെ അനിയന്മാരെയും സ്വാധീനിച്ചിട്ടുണ്ടാകും. നമ്മുടെ പ്രിയപ്പെട്ടവരെയും ഇതുപോലുള്ള കാര്യങ്ങൾ സ്വാധീനിക്കാൻ സാധ്യതയില്ലേ?
8. അവിശ്വാസികളായ കുടുംബാംഗങ്ങൾ ദയയില്ലാതെ പെരുമാറിയേക്കാവുന്നത് എന്തുകൊണ്ട്?
8 അവർ അങ്ങനെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതിനു പിന്നിലെ കാരണം മനസ്സിലാക്കുക. യേശുവിനു “ഭ്രാന്താണ്” എന്നു പറഞ്ഞ ബന്ധുക്കളുടെ കൂട്ടത്തിൽ യേശുവിന്റെ അനിയന്മാരും ഉണ്ടായിരുന്നിരിക്കാം. (മർക്കോ. 3:21) എന്തുകൊണ്ടായിരിക്കും അവർ അങ്ങനെ പറഞ്ഞത്? ആ സാഹചര്യം നോക്കുമ്പോൾ, ഭക്ഷണം കഴിക്കാൻപോലും പറ്റാത്തത്ര തിരക്കായിരുന്നു യേശുവിന്. (മർക്കോ. 3:20) യേശുവിനു മതഭ്രാന്താണെന്നു ബന്ധുക്കൾക്കു തോന്നിക്കാണുമോ? അതിന് സാധ്യതയുണ്ട്. നമ്മുടെ ബന്ധുക്കളും നമ്മളെ തീവ്രമതവിശ്വാസികളായിട്ടായിരിക്കാം കാണുന്നത്. അവർക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ, നമുക്കു ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണെങ്കിലും ജീവിതത്തിലെ മറ്റു കാര്യങ്ങൾക്കും നമ്മൾ സമയം കണ്ടെത്തുന്നവരാണെന്ന് പ്രവൃത്തികളിലൂടെ കാണിക്കാൻ കഴിയും.
9. നമ്മളെക്കുറിച്ചുള്ള വീക്ഷണത്തിൽ മാറ്റം വരുത്താൻ കുടുംബാംഗങ്ങളെ എന്തു സഹായിച്ചേക്കാം? (1 പത്രോസ് 3:1, 2) (ചിത്രങ്ങളും കാണുക.)
9 നിങ്ങളുടെ പ്രവൃത്തികളിലൂടെ അവർ മനസ്സിലാക്കട്ടെ. ദയയോടെയുള്ള നമ്മുടെ വാക്കുകളും പ്രവൃത്തികളും സാക്ഷികളെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെ ചിന്തയ്ക്കു മാറ്റം വരുത്തിയേക്കാം. (1 പത്രോസ് 3:1, 2 വായിക്കുക.) അവിശ്വാസിയായ ഒരു ഭർത്താവിന്റെ കാര്യമെടുക്കുക. തന്റെ ഭാര്യ മീറ്റിങ്ങിനും ശുശ്രൂഷയ്ക്കും പോകുമ്പോൾ അദ്ദേഹത്തിന് ഒറ്റപ്പെടലോ വിഷമമോ തോന്നാനിടയുണ്ട്. അത് ഒഴിവാക്കാനും ഭർത്താവുമായി കൂടുതൽ സമയം ചെലവഴിക്കാനും ഭാര്യക്കു തന്റെ ആത്മീയപ്രവർത്തനങ്ങൾക്കുള്ള പട്ടികയിൽ ചെറിയ മാറ്റങ്ങൾ വരുത്താനായേക്കും. ഉദാഹരണത്തിന്, ഭർത്താവ് തിരക്കിലായിരിക്കുമ്പോഴോ വീട്ടിലില്ലാത്തപ്പോഴോ സഹോദരി ശുശ്രൂഷയ്ക്കു പോകാൻ തീരുമാനിച്ചേക്കാം. ഇങ്ങനെ വഴക്കവും ന്യായബോധവും കാണിക്കുമ്പോൾ ഒരു ക്രിസ്തീയഭാര്യ സാക്ഷികളോടുള്ള വീക്ഷണത്തിൽ മാറ്റം വരുത്താൻ തന്റെ ഭർത്താവിനെ സഹായിക്കുകയായിരിക്കും.
സാക്ഷികളെക്കുറിച്ച് അവിശ്വാസിയായ ഇണ ചിന്തിക്കുന്ന രീതിക്കു മാറ്റം വരുത്താൻ ദയയോടെയുള്ള നമ്മുടെ വാക്കുകളും പ്രവൃത്തികളും സഹായിച്ചേക്കാം (9-ാം ഖണ്ഡിക കാണുക)g
10. കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുമ്പോൾ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
10 എല്ലാ കുറ്റപ്പെടുത്തലുകൾക്കും മറുപടി കൊടുക്കണമെന്നു ചിന്തിക്കേണ്ടതില്ല. യേശു തീറ്റിപ്രിയനും വീഞ്ഞുകുടിയനും ആണെന്ന് ആളുകൾ തെറ്റായി ആരോപിച്ചപ്പോൾ യേശു അതിനെ എതിർക്കാനൊന്നും നിന്നില്ല. പകരം, തന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ഒരു തീരുമാനത്തിലെത്താൻ യേശു ആളുകളോടു പറഞ്ഞു. (മത്താ. 11:19) തനിക്കു ജീവിതത്തെക്കുറിച്ച് സമനിലയുള്ള ഒരു വീക്ഷണമാണ് ഉള്ളതെന്നും യേശു തന്റെ പ്രവൃത്തികളിലൂടെ കാണിച്ചുകൊടുത്തു. (യോഹന്നാൻ 2:2, 6-10 താരതമ്യം ചെയ്യുക.) ഇതുപോലെ ആളുകൾ നമ്മളെക്കുറിച്ചും മോശമായ കാര്യങ്ങൾ പറയുമ്പോൾ അതിനെല്ലാം മറുപടി കൊടുക്കണമെന്നു ചിന്തിക്കേണ്ടതില്ല. പകരം പ്രവൃത്തികളിലൂടെ, നമ്മൾ ജീവിതം ആസ്വദിക്കുന്നവരും അതേസമയം സമനിലയുള്ളവരും ആണെന്നു ബന്ധുക്കൾക്കു കാണിച്ചുകൊടുക്കുക. അങ്ങനെ അവർതന്നെ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കട്ടെ. അപ്പോൾ നമ്മളെക്കുറിച്ച് കേട്ട മോശം കാര്യങ്ങളൊന്നും സത്യമല്ലെന്ന് അവർ തിരിച്ചറിഞ്ഞേക്കാം.
പ്രതീക്ഷ കൈവിടാതെ ക്ഷമ കാണിക്കുക
11. അവിശ്വാസികളായ തന്റെ അനിയന്മാരോടു യേശു എങ്ങനെയാണ് ഇടപെട്ടത്?
11 തന്റെ അനിയന്മാരോടു യേശു ക്ഷമ കാണിച്ചെന്നു സുവിശേഷവിവരണങ്ങളിൽനിന്ന് നമുക്കു മനസ്സിലാക്കാം. ഉദാഹരണത്തിന്, കാനായിൽവെച്ച് ആദ്യത്തെ അത്ഭുതം ചെയ്തപ്പോൾ തെളിവനുസരിച്ച് യേശുവിന്റെ അനിയന്മാരും അവിടെയുണ്ടായിരുന്നു. (യോഹ. 2:11, 12) എന്നാൽ മുമ്പു പറഞ്ഞതുപോലെ, അനിയന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല. എങ്കിലും അവരുമായി ഇനി ഒരു ബന്ധവും വേണ്ടെന്നു യേശു വിചാരിച്ചില്ല. കാനായിലെ അത്ഭുതം ചെയ്ത് ഏതാണ്ട് മൂന്നു വർഷം കഴിഞ്ഞ് യേശു തന്റെ അനിയന്മാരോടു ദയയോടെ സംസാരിച്ചതായി നമ്മൾ ബൈബിളിൽ കാണുന്നുണ്ട്.—യോഹ. 7:5-8.
12. നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർക്കെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷ കൈവിടാതിരിക്കാൻ നമ്മളെ എന്ത് സഹായിക്കും?
12 യഹോവയുടെ കരുണയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതു പ്രതീക്ഷ കൈവിടാതിരിക്കാൻ നമ്മളെ സഹായിക്കും. വ്യാജമതങ്ങൾ നശിപ്പിക്കപ്പെടുന്നതു കാണുമ്പോൾ നമ്മൾ ആ സംഭവത്തെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുള്ളതു കുടുംബാംഗങ്ങൾ ഓർത്തേക്കാം.b (വെളി. 17:16) മഹാകഷ്ടത തുടങ്ങിക്കഴിഞ്ഞ് ചിലപ്പോൾ നമ്മളോടൊപ്പം യഹോവയെ സേവിക്കാൻപോലും അവർ തീരുമാനിച്ചേക്കാം. എന്നാൽ ഇപ്പോൾപ്പോലും അവർക്ക് ഒരു പ്രശ്നം ഉണ്ടായാൽ അവരെ സഹായിക്കാൻ നമ്മളെക്കൊണ്ട് ആകുന്നതെല്ലാം നമ്മൾ ചെയ്യും. നമ്മൾ കാണിക്കുന്ന സ്നേഹവും ദയയും ആത്മാർഥമാണെന്നു തിരിച്ചറിയുമ്പോൾ അവർ ബൈബിൾസത്യങ്ങളോടു താത്പര്യം കാണിക്കാനിടയുണ്ട്.
നിങ്ങൾ അവരെ സ്നേഹിക്കുന്നുണ്ടെന്നു കാണിക്കുക
13. ദൈവസേവനത്തിൽ തിരക്കുള്ളവരാണെങ്കിലും നമ്മൾ ഏതു കാര്യം ശ്രദ്ധിക്കണം?
13 ദൈവസേവനത്തിൽ നമ്മൾ തിരക്കുള്ളവരാണെങ്കിലും, നമുക്കു ഇപ്പോൾ കുടുംബാംഗങ്ങളോടു സ്നേഹമില്ലെന്നോ അവർക്കുവേണ്ടി ചെലവഴിക്കാൻ സമയമില്ലെന്നോ അവർ ചിന്തിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. (മത്താ. 7:12) അവരെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാൻ പറ്റും? ചില വഴികൾ നോക്കാം.
14-15. അവിശ്വാസികളായ കുടുംബാംഗങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു നമുക്കു തെളിയിക്കാനാകുന്ന ഒരു വിധം ഏതാണ്? ഒരു അനുഭവം പറയുക.
14 ബന്ധം നിലനിറുത്തിക്കൊണ്ട് സ്നേഹം പ്രകടിപ്പിക്കുക. നമ്മുടെ വിശേഷങ്ങളൊക്കെ പതിവായി കുടുംബാംഗങ്ങളോടു പറയുന്നതിലൂടെ നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കുകയാണ്. ഉദാഹരണത്തിന് നമുക്ക് അവരെ ഫോൺ വിളിക്കാനും, ഒരു യാത്ര പോയപ്പോഴോ കൂട്ടുകാരോടൊപ്പം കൂടിയപ്പോഴോ എടുത്ത ഏതാനും ഫോട്ടോകൾ ഒക്കെ വെച്ച് ഒരു മെസ്സേജ് അയയ്ക്കാനും ആകും. ഇനി ചെറിയ ഒരു സമ്മാനമോ ദയയോടെയുള്ള ഒരു കത്തോ ഒക്കെ കൊടുക്കുന്നതും നിങ്ങൾക്കിടയിലെ ബന്ധം മെച്ചപ്പെടുത്തും. ഈ രീതിയിൽ നിങ്ങൾ മുൻകൈയെടുത്ത് പ്രവർത്തിക്കുമ്പോൾ നിങ്ങൾ അവരെ സ്നേഹിക്കുന്നുണ്ടെന്ന് അവരോടു പറയുകയാണ്.
15 അർമേനിയയിൽനിന്നുള്ള അന്ന സഹോദരിയുടെ അനുഭവം നോക്കാം. സഹോദരിയുടെ കുടുംബം പിറന്നാളുകളും മറ്റ് ആഘോഷങ്ങളും ഉള്ള ദിവസങ്ങളിൽ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കാറുണ്ട്. അന്ന സത്യം പഠിച്ചപ്പോൾ അവളുടെ പുതിയ വിശ്വാസം തങ്ങൾക്കിടയിലെ ബന്ധത്തിനു വിള്ളൽ വീഴ്ത്തുമോ എന്നു കുടുംബാംഗങ്ങൾ പേടിച്ചു. ഒരു സാക്ഷിയായാൽ അവളുടെ ഭാവി എന്തായിത്തീരുമെന്നും അവർക്ക് ടെൻഷൻ ഉണ്ടായിരുന്നു. അവരുടെ ഈ ടെൻഷൻ കുറയ്ക്കാൻ അന്ന എന്താണ് ചെയ്യുന്നത്? സഹോദരി പറയുന്നു: “ഞാൻ കുടുംബാംഗങ്ങളെ കാണാൻ പോകുമ്പോൾ, എന്റെ വിശേഷങ്ങളും ഞാൻ ഇപ്പോൾ ചെയ്യുന്ന ചില കാര്യങ്ങളും അവരോടു പറയും. ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് അവരെ ക്ഷണിക്കുകയും അവരെ എന്റെ കൂട്ടുകാർക്കു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നതുകൊണ്ട് എന്റെ മിക്ക കുടുംബാംഗങ്ങൾക്കും എന്റെ കൂട്ടുകാരെ നന്നായി അറിയാം. ആ കൂട്ടുകാരോടൊക്കെ സംസാരിക്കാൻ അവർക്ക് ഒരുപാട് ഇഷ്ടമാണ്. എനിക്ക് ഇപ്പോൾ നല്ല സന്തോഷമാണെന്ന് കുടുംബാംഗങ്ങളിൽ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അവർക്ക് ഇപ്പോൾ എന്നെക്കുറിച്ച് ഒരു ടെൻഷനുമില്ല.”
16. അനിയനായ യാക്കോബിന്റെ കാര്യത്തിൽ തനിക്കു താത്പര്യമുണ്ടെന്നു യേശു കാണിച്ചത് എങ്ങനെയാണ്? (അടിക്കുറിപ്പും കാണുക.)
16 അവർ നിങ്ങൾക്കു വിലപ്പെട്ടവരാണെന്ന് കാണിച്ചുകൊടുക്കുക. പുനരുത്ഥാനശേഷം അനിയനായ യാക്കോബിനു തനിച്ച് പ്രത്യക്ഷനായിക്കൊണ്ട് യാക്കോബിന്റെ കാര്യത്തിൽ താത്പര്യമുണ്ടെന്നു യേശു കാണിച്ചു. (1 കൊരി. 15:7) യേശു ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന് എത്ര സന്തോഷം തോന്നിക്കാണും. യേശുതന്നെയായിരുന്നു മിശിഹ എന്നു യാക്കോബിനു ബോധ്യം വന്ന നിമിഷമായിരിക്കാം അത്. ആ കൂടിക്കാഴ്ചയ്ക്കു ശേഷം യേശുവിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ കുടുംബത്തിലെ മറ്റുള്ളവരെയും യാക്കോബ് സഹായിച്ചിട്ടുണ്ടാകും.c—പ്രവൃ. 1:14.
17. റോമർ 12:15-ലെ തത്ത്വം നമുക്ക് എങ്ങനെ അനുസരിക്കാം? (ചിത്രവും കാണുക.)
17 റോമർ 12:15 വായിക്കുക. നമ്മുടെ പ്രിയപ്പെട്ടവരുടെ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും നമ്മൾ അവരോടൊപ്പം നിൽക്കുന്നെങ്കിൽ നമ്മളോടുള്ള അവരുടെ വീക്ഷണത്തിന് മാറ്റം വന്നേക്കാം.d ഉദാഹരണത്തിന്, അവർക്ക് ഒരു കുഞ്ഞ് ജനിക്കുകയാണെങ്കിൽ അവരെ അഭിനന്ദിക്കുകയും എന്തെങ്കിലും സമ്മാനം കൊടുക്കുകയും ഒക്കെ ചെയ്തുകൊണ്ട് അവരോടൊപ്പം നമ്മൾ സന്തോഷിക്കുന്നെന്നു കാണിക്കാനാകും. ഇനി, അവർ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ അവരെ ആശ്വസിപ്പിച്ചുകൊണ്ട് എന്തെങ്കിലും പറയുകയോ അല്ലെങ്കിൽ ഒരു മെസ്സേജ് അയയ്ക്കുകയോ ചെയ്യാം; പ്രായോഗികമായ മറ്റെന്തെങ്കിലും സഹായം നൽകാനും ആകും. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരുടെ വിശേഷങ്ങൾ പതിവായി അന്വേഷിക്കാൻ മറക്കരുത്; പ്രത്യേകിച്ചും അവർ വിഷമമുള്ള ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയാണെങ്കിൽ.
സഹായം ആവശ്യമുള്ള സമയത്ത് പ്രിയപ്പെട്ടവരോടൊപ്പം നമ്മൾ ഉണ്ടെങ്കിൽ നമ്മളെക്കുറിച്ചും നമ്മുടെ വിശ്വാസത്തെക്കുറിച്ചും ഉള്ള അവരുടെ മനോഭാവത്തിനു മാറ്റം വന്നേക്കാം (17-ാം ഖണ്ഡിക കാണുക)h
18. ശിഷ്യനായ അന്ത്രയോസിനെ നമുക്ക് എങ്ങനെ അനുകരിക്കാം?
18 അവരെ സഹോദരങ്ങൾക്കു പരിചയപ്പെടുത്തിക്കൊടുക്കുക. ശിഷ്യനായ അന്ത്രയോസ് യേശു മിശിഹയാണെന്നു മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ആവേശത്തോടെ സഹോദരനായ പത്രോസിനെ യേശുവിന് പരിചയപ്പെടുത്തിക്കൊടുത്തു. (യോഹ. 1:40-42) നമുക്കും അതുപോലെ എന്തെങ്കിലും ചെയ്യാനാകുമോ? ഉദാഹരണത്തിന്, നമ്മുടെ ഒരു കുടുംബാംഗത്തെ ഇടയ്ക്കൊക്കെ മീറ്റിങ്ങിനോ കൂട്ടുകാരുടെകൂടെ ഒരു നേരത്തെ ഭക്ഷണത്തിനോ ക്ഷണിക്കാനാകുമോ? ഇങ്ങനെ സഹോദരങ്ങളെ പരിചയപ്പെട്ട് കഴിയുമ്പോൾ, സാക്ഷികൾ സാധാരണക്കാരും നല്ല ആളുകളും ആണെന്നു അവർക്കു മനസ്സിലാകും.
19. നമ്മുടെ ചില വിശ്വാസങ്ങളെക്കുറിച്ച് കുടുംബാംഗങ്ങൾക്കു മുഴുവനായി മനസ്സിലായില്ലെങ്കിലും അവരോടു നമ്മൾ എങ്ങനെ ഇടപെടണം? (1 പത്രോസ് 3:15)
19 1 പത്രോസ് 3:15 വായിക്കുക. ചില കാര്യങ്ങളിൽ നമ്മൾ എന്തുകൊണ്ടാണ് ഉൾപ്പെടാത്തതെന്നു കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ മുഴുവനായി മനസ്സിലാകണമെന്നില്ല. എന്നാൽ ദയയോടെയും ആദരവോടെയും ഉള്ള നമ്മുടെ പെരുമാറ്റം അവർ എന്നും ഓർത്തിരിക്കും. ചില ആഘോഷങ്ങളിലോ ആചാരങ്ങളിലോ നമ്മൾ അവരോടൊപ്പം പങ്കെടുക്കുന്നില്ലെങ്കിലും വേറെ അവസരങ്ങളിൽ അവരുടെകൂടെ സമയം ചെലവഴിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ അവർ അതിൽ സന്തോഷിച്ചേക്കാം. ഉദാഹരണത്തിന്, മറ്റ് സമയങ്ങളിൽ നമുക്ക് അവരെ ചെന്നുകാണാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും സമ്മാനങ്ങൾ കൊടുക്കാനും കഴിയും.
മടുത്തുപിന്മാറരുത്
20. യാക്കോബിന്റെ മാതൃക നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട്?
20 യേശുവിനോടൊപ്പം ശുശ്രൂഷ ചെയ്യാനുള്ള അവസരം യാക്കോബ് നഷ്ടപ്പെടുത്തിയെങ്കിലും അദ്ദേഹം പിന്നീട് ഒരു ശിഷ്യനായിത്തീർന്നു. (ഗലാ. 1:18, 19; 2:9) ഭൂമിയിൽ ആയിരുന്നപ്പോൾ യേശു പഠിപ്പിച്ച കാര്യങ്ങൾ യാക്കോബ് തീർച്ചയായും പഠിച്ചിട്ടുണ്ടാകണം. ദൈവപ്രചോദിതമായി യാക്കോബ് എഴുതിയ കത്തു നോക്കിയാൽ നമുക്ക് ആ സൂചനയാണ് കിട്ടുന്നത്. കാരണം അതിലെ പല ആശയങ്ങൾക്കും, യേശു മലയിലെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളോട് സാമ്യമുണ്ട്.e
21. അവിശ്വാസികളായ കുടുംബാംഗങ്ങളുടെ കാര്യത്തിൽ നമ്മൾ മടുത്തുപോകരുതാത്തത് എന്തുകൊണ്ട്?
21 അവിശ്വാസികളായ കുടുംബാംഗങ്ങളുടെ കാര്യത്തിൽ നമ്മൾ എത്ര താത്പര്യമെടുത്താലും, അവരോട് എത്ര ദയയോടെ ഇടപെട്ടാലും അവർ നമ്മളോടു നന്നായി ഇടപെടുകയോ സത്യത്തോടു താത്പര്യം കാണിക്കുകയോ ചെയ്യണമെന്നില്ല. എന്നാൽ നമ്മൾ മടുത്ത് പിന്മാറരുതാത്തത് എന്തുകൊണ്ടാണ്? കാരണം ഓരോ തവണ ദയ കാണിക്കുമ്പോഴും കരുണയുടെ ദൈവമായ യഹോവയെയും മകനായ യേശുവിനെയും നമ്മൾ അനുകരിക്കുകയാണ്. (ലൂക്കോ. 6:33, 36) സമയം കടന്നുപോകുമ്പോൾ സ്നേഹത്തോടെയുള്ള നമ്മുടെ ഇടപെടൽ നമ്മളെക്കുറിച്ചുള്ള അവരുടെ ചിന്തയ്ക്കു മാറ്റം വരുത്തിയേക്കാം. വിശ്വാസങ്ങളെക്കുറിച്ച് നമ്മൾ മുമ്പ് അവരോടു പറഞ്ഞ കാര്യങ്ങൾ അവർ ഓർക്കുകപോലും ചെയ്തേക്കാം. ഇത്തരത്തിൽ നമ്മൾ മടുത്തുപിന്മാറാതെ ശ്രമം തുടരുന്നെങ്കിൽ ഒരുനാൾ നമ്മുടെ പ്രിയപ്പെട്ടവരിൽ ചിലരെങ്കിലും നമ്മളോടൊപ്പം യഹോവയെ ആരാധിക്കാൻ തുടങ്ങിയേക്കാം. അത് എത്ര സന്തോഷം തരുന്ന കാര്യമായിരിക്കും!
ഗീതം 60 അവരുടെ ജീവൻ രക്ഷിക്കാൻ
a പദപ്രയോഗത്തിന്റെ വിശദീകരണം: ബൈബിളിൽ “അവിശ്വാസി” എന്ന പദം ഏതെങ്കിലും ഒരു മതത്തിലോ ദൈവത്തിലോ വിശ്വസിക്കാത്ത ഒരാളെയല്ല എല്ലായ്പോഴും അർഥമാക്കുന്നത്. (1 കൊരി. 7:12) ഈ ലേഖനത്തിൽ “അവിശ്വാസി” എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് യഹോവയുടെ സാക്ഷികളല്ലാത്ത നമ്മുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആണ്.
b 2024 മേയ് ലക്കം വീക്ഷാഗോപുരത്തിലെ “ഭാവിയിലെ യഹോവയുടെ വിധികളെക്കുറിച്ച് നമുക്ക് എന്ത് അറിയാം?” എന്ന ലേഖനത്തിന്റെ പേ. 11, ഖ. 11-13 കാണുക.
c കുറഞ്ഞത് യേശുവിന്റെ രണ്ട് അർധസഹോദരന്മാരെങ്കിലും (യാക്കോബ്, യൂദ) യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം സത്യം സ്വീകരിച്ചിട്ടുണ്ട്.
d “നിങ്ങൾ അവരുടെ വിവാഹത്തിലോ ശവസംസ്കാര ശുശ്രൂഷയിലോ പങ്കെടുക്കണോ?” എന്ന ചതുരം കാണുക.
e യാക്കോബ് 1:2-നെ മത്തായി 5:11, 12-മായും യാക്കോബ് 1:19-നെ മത്തായി 5:22-മായും യാക്കോബ് 1:22; 2:24-നെ മത്തായി 7:21-മായും യാക്കോബ് 2:13-നെ മത്തായി 5:7; 6:14, 15-മായും താരതമ്യം ചെയ്യുക.
f ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീക്ഷാഗോപുരത്തിന്റെ 2002 മേയ് 15 ലക്കത്തിലും 2007 നവംബർ 15 ലക്കത്തിലും ഉള്ള “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
g ചിത്രത്തിന്റെ വിവരണം: ശുശ്രൂഷയ്ക്കു പോകുന്നതിനു മുമ്പ് ഒരു സഹോദരി ഭർത്താവിനു സ്നേഹത്തോടെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു.
h ചിത്രത്തിന്റെ വിവരണം: അതേ സഹോദരി സാക്ഷിയല്ലാത്ത തന്റെ അമ്മായിയമ്മയെ ചെന്നുകണ്ട് അവരോടൊപ്പം സമയം ചെലവഴിക്കുന്നു.