യുവജനങ്ങൾക്ക് എന്തു പറ്റി?
സദ്വാർത്തയോ ദുർവാർത്തയോ—ആദ്യം ഏതു കേൾക്കാനാണിഷ്ടം? ഈ ചോദ്യമുന്നയിച്ചപ്പോൾ ആദ്യം ദുർവർത്തമാനം കേൾക്കാനാണ് അനേകരും താത്പര്യം പ്രകടിപ്പിച്ചത്. സദ്വർത്തമാനം മനസ്സിൽ തങ്ങിനിൽക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ.
യുവജനങ്ങൾക്ക് എന്തു പറ്റിയെന്നു പരിശോധിക്കവേ, ആദ്യംതന്നെ ഇന്നത്തെ അവസ്ഥ പരിചിന്തിക്കുക. ഇന്നത്തെ യുവജനങ്ങൾ പോയകാലത്തെ യുവജനങ്ങളെപ്പോലെയല്ലെന്നാണു മുതിർന്നവർ പൊതുവേ അഭിപ്രായപ്പെടുന്നത്. നേരേമറിച്ച്, തങ്ങൾ പോയവർഷത്തെ നിലവാരങ്ങളുമായി ഒത്തുപോകുന്നില്ലെന്ന ഏതൊരു സൂചനയിലും യുവജനങ്ങൾ നീരസപ്പെടുന്നു. എന്നുവരികിലും, ഇന്നത്തെ യുവജനങ്ങൾ വ്യത്യസ്തരാണെന്നു മനുഷ്യവർഗത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ സമ്മതിക്കുന്നു.
വ്യത്യസ്തരായിരിക്കുന്നതെങ്ങനെ?
യുവജനങ്ങൾക്കു നല്ല പെരുമാറ്റശീലങ്ങളും ഉത്തരവാദിത്വബോധവും മറ്റുള്ളവരോട് ആദരവും ഉണ്ടായിരിക്കണമെന്നാണ് ആളുകൾ പൊതുവേ വിശ്വസിക്കുന്നതെങ്കിലും യാഥാർഥ്യം മിക്കപ്പോഴും ഈ ആദർശങ്ങളുടെ ഏഴയലത്ത് എത്തുന്നില്ല. ലണ്ടനിലെ ദി ഇൻഡിപ്പെൻഡൻറ് പത്രം പ്രസിദ്ധീകരിച്ച ഒരു സർവേ പ്രകാരം, യുവജനങ്ങൾ, “തങ്ങളെ അങ്ങേയറ്റം തഴഞ്ഞിരിക്കുന്നതായി അവർ കാണുന്ന ലോകത്തിനെതിരെ ഒരു ‘പുതിയ മത്സര മനോഭാവം’ വളർത്തിയെടുക്കുക”യാണ്. ഈ “പുതിയ മത്സര മനോഭാവം” പ്രസ്തുത സർവേയുടെ കണ്ടെത്തലിൽനിന്നു പ്രകടമാണ്. ഇന്നത്തെ യുവജനങ്ങളിൽ ചുരുക്കംചിലരേ തങ്ങളെത്തന്നെ “സുബോധവും ഉത്തരവാദിത്വവും ഉള്ളവരായി” കണക്കാക്കുന്നുള്ളൂ. കൂടുതൽപേരും “മൃഗീയരും പ്രവചനാതീതരു”മായി കണക്കാക്കപ്പെടാനാണ് ആഗ്രഹിക്കുന്നത്.
ഉദാഹരണത്തിന്, ബ്രിട്ടനിൽ റിപ്പോർട്ടു ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം 1950-നും 1993-നുമിടയ്ക്ക് പത്തിരട്ടിയായി വർധിച്ചിരിക്കുന്നു—അതിലധികവും നടത്തിയതു യുവജനങ്ങളാണ്. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗവും കുറ്റകൃത്യത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്നു. അതേസമയം, മിക്കവാറും എല്ലാ വികസ്വര രാജ്യങ്ങളും “രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്നു യുവജനങ്ങൾക്കിടയിൽ സാമൂഹിക-മനോജന്യ രോഗങ്ങൾ വളരെയധികം വർധിച്ചിരിക്കുന്നതായി” കണ്ടിരിക്കുന്നെന്നു ലണ്ടനിലെ ദ ടൈംസ് എഴുതുന്നു. കുറ്റകൃത്യശാസ്ത്ര പ്രൊഫസർ ഡേവിഡ് ജെ. സ്മിത്ത് പറയുന്നപ്രകാരം, ഈ രോഗങ്ങൾ “ഒരു വിധത്തിലും ഇല്ലായ്മയോടോ ധാരാളിത്തത്തോടോ ബന്ധപ്പെട്ടിരിക്കുന്നില്ല.” യുവജനങ്ങളും മുതിർന്നവരും തമ്മിൽ കാര്യമായ വ്യത്യാസം ഇപ്പോൾ പ്രകടമാണെന്നു ഗവേഷണം സൂചിപ്പിക്കുന്നു.
കുട്ടികളും കൗമാരപ്രായക്കാരും ഇന്നു വർധിച്ചയളവിൽ സമ്മർദമനുഭവിക്കുന്നു. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും സർവസാധാരണമാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിൽ ആത്മഹത്യാശ്രമങ്ങൾ പത്തുവർഷത്തിനുള്ളിൽ ഇരട്ടിച്ചിരിക്കുന്നതായി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽനിന്ന് ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നു. ആത്മഹത്യയിലേക്കു നയിക്കുംവിധം മുതിർന്ന കുട്ടികൾ നിരാശ തങ്ങളെ ഭരിക്കാനനുവദിക്കുന്നു. “യുവജനങ്ങളിൽ വർധിച്ചുവരുന്ന മനോരോഗങ്ങളുടെ ആത്യന്തിക ഫലമാണ് ആത്മഹത്യാശ്രമങ്ങൾ. അവരെ സഹായിക്കാനുള്ള സേവനങ്ങളെയെല്ലാം അത്തരം രോഗങ്ങൾ നിഷ്ഫലമാക്കാനാണു സാധ്യത” എന്ന് ആ പത്രം അഭിപ്രായപ്പെടുന്നു.
ആരാണു കുറ്റക്കാർ?
യുവജനങ്ങളുടെ “വഴിപിഴച്ച” വീക്ഷണങ്ങളുടെ പേരിൽ അവരെ പഴിചാരുന്നത് എളുപ്പമാണെന്നു മുതിർന്നവർ കണ്ടെത്തുന്നു. എങ്കിലും, വാസ്തവം പറഞ്ഞാൽ, ഇന്നു യുവജനങ്ങൾക്കിടയിൽ നടക്കുന്ന സംഭവങ്ങൾക്കു മുഖ്യ കാരണക്കാർ മുതിർന്നവരല്ലേ? സമപ്രായക്കാരിൽനിന്നുള്ള ദുഷ്പെരുമാറ്റം, മാതാപിതാക്കളാലുള്ള അവഗണന, യുവജനങ്ങൾക്കു വിശ്വാസമർപ്പിക്കാൻ കഴിയുന്ന ആദർശവ്യക്തികളുടെ അഭാവം എന്നിവയെല്ലാം മിക്കപ്പോഴും അതിനു വിശദീകരണമായി പറയപ്പെടുന്നു. “പൊതുവേ ആളുകൾക്കിടയിൽ വിഷാദരോഗം 30 വർഷത്തിനു മുമ്പുണ്ടായിരുന്നതിൽ കൂടിയിട്ടില്ല” എന്ന് ബ്രിട്ടൻ മെഡിക്കൽ റിസേർച്ച് കൗൺസിൽ ചൈൽഡ് സൈക്യാട്രി യൂണിറ്റിന്റെ തലവനായ പ്രൊഫസർ സർ മൈക്കൾ റൂട്ടർ അവകാശപ്പെടുന്നു. “എങ്കിലും, കൗമാരപ്രായക്കാരിലും യുവജനങ്ങളിലും വിഷാദരോഗം ഗണ്യമായി വർധിച്ചിരിക്കുന്നു. കുടുംബച്ഛിദ്രം അതിനൊരു കാരണമാണെന്നതിനു യാതൊരു സംശയവുമില്ല; വിവാഹമോചനം മാത്രമല്ല, മുതിർന്നവർക്കിടയിൽ സാധാരണമായ അഭിപ്രായഭിന്നതയും ശണ്ഠയും അതിനു കാരണമാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
യുവജനങ്ങൾ “പഴയ സാമൂഹികാചാരങ്ങൾ” ഒഴിവാക്കുന്നതായി ഒരു ഗവേഷക അവകാശപ്പെടുന്നു. എന്തുകൊണ്ട്? “എന്തുകൊണ്ടെന്നാൽ, സാമൂഹികാചാരങ്ങൾ തങ്ങൾക്കുള്ളതല്ല” എന്നാണ് അവർ കരുതുന്നത്. സ്ത്രീപുരുഷ ധർമങ്ങളെപ്പറ്റിയുള്ള മാറിക്കൊണ്ടിരിക്കുന്ന വീക്ഷണഗതി ഉദാഹരണമായെടുക്കാം. അനേകം യുവതികളും അതിക്രമം, അക്രമം എന്നിങ്ങനെയുള്ള പുരുഷ പ്രവണതകൾ പ്രകടിപ്പിക്കുമ്പോൾ യുവാക്കൾ സ്ത്രൈണ സ്വഭാവമാണു പ്രകടിപ്പിക്കുന്നത്. ഗതകാല നിലവാരങ്ങളിൽനിന്ന് എത്രയോ വ്യത്യസ്തം!
എന്നാൽ നാമിപ്പോൾ ഇത്ര സമൂലമായ മാറ്റങ്ങൾ കാണുന്നതെന്തുകൊണ്ടാണ്? ഇന്നു യുവജനങ്ങളെക്കുറിച്ച് എന്തു സദ്വാർത്തയാണുള്ളത്? അവർക്കൊരു സുരക്ഷിതഭാവി എങ്ങനെ കൈവരിക്കാം? ഞങ്ങളുടെ അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പരിചിന്തിക്കുന്നതാണ്.