“എന്താണു സത്യം?”
നേർക്കുനേരേ നിൽക്കുന്ന രണ്ടു പുരുഷൻമാർ. പക്ഷേ, അവർക്കു പരസ്പരം ഒരു സാമ്യവുമില്ല. ഒരാൾ രാഷ്ട്രീയക്കാരൻ, ദോഷൈകദൃക്ക്, അധികാരമോഹി, ധനാഢ്യൻ, സ്വന്തം ജീവിതവൃത്തിക്കുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൻ. മറ്റേയാൾ സമ്പത്തും സ്ഥാനമാനങ്ങളും വിട്ടെറിഞ്ഞ, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻവേണ്ടി സ്വന്തം ജീവൻ ബലികഴിക്കാൻ ഒരുങ്ങിയിരുന്ന ഒരു ഗുരു. രണ്ടുപേരുടെയും കാഴ്ചപ്പാടിനു വ്യത്യാസമുണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ! എന്നാൽ വിശേഷിച്ച് ഒരു കാര്യത്തിൽ അവർ അശേഷം യോജിച്ചില്ല—സത്യത്തിന്റെ കാര്യം.
പൊന്തിയോസ് പീലാത്തോസും യേശുക്രിസ്തുവുമായിരുന്നു ആ മനുഷ്യർ. കുറ്റംവിധിക്കപ്പെട്ട ഒരു കുറ്റവാളി എന്നനിലയിൽ പീലാത്തോസിന്റെ മുന്നിൽ നിൽക്കുകയായിരുന്നു യേശു. എന്തുകൊണ്ട്? യേശു ഇതിനുള്ള കാരണം ഒരു സംഗതിയിൽ ക്രോഡീകരിച്ചു: സത്യം—തീർച്ചയായും ഭൂമിയിലേക്കു വന്നതിനുള്ള, തന്റെ ശുശ്രൂഷ ഏറ്റെടുത്തതിനുള്ള കാരണമായി അവൻ അതിനെ വിശദീകരിച്ചു. “ഇതിനുവേണ്ടിയാണു ഞാൻ ജനിച്ചത്; ഇതിനുവേണ്ടിയാണു ഞാൻ ഈ ലോകത്തിലേക്കു വന്നതും—സത്യത്തിനു സാക്ഷ്യം നൽകാൻ,” അവൻ പറഞ്ഞു.—യോഹന്നാൻ 18:37, പി.ഒ.സി. ബൈബിൾ.
പീലാത്തോസിന്റെ മറുപടി ശ്രദ്ധേയമായ ഒരു ചോദ്യമായിരുന്നു: “എന്താണു സത്യം?” (യോഹന്നാൻ 18:38, പി.ഒ.സി. ബൈ.) ഉത്തരം ലഭിക്കണമെന്ന് അദ്ദേഹത്തിനു വാസ്തവത്തിൽ ആഗ്രഹമുണ്ടായിരുന്നോ? ഒരുപക്ഷേ ഇല്ല. ആത്മാർഥമായി ചോദിക്കുന്ന ഏതു ചോദ്യത്തിനും ഉത്തരം പറയാൻ സാധിക്കുന്ന മനുഷ്യനായിരുന്നു യേശു. എന്നാൽ പീലാത്തോസിനോട് അവൻ ഉത്തരം പറഞ്ഞില്ല. ചോദ്യം ചോദിച്ചിട്ട് ഉടൻതന്നെ പീലാത്തോസ് സ്ഥലംവിട്ടു എന്നു ബൈബിൾ പറയുന്നു. തുച്ഛീകരിക്കുംവിധം അവിശ്വാസത്തോടെയായിരിക്കും റോമൻ ഗവർണർ ആ ചോദ്യം ഉന്നയിച്ചത്, അതായത്, “സത്യം? എന്താണ് അത്? അങ്ങനെയൊരു സംഗതിയേ ഇല്ല!”a
സത്യത്തെക്കുറിച്ചുള്ള പീലാത്തോസിന്റെ ശങ്കാത്മക വീക്ഷണം ഇന്ന് അസാധാരണമല്ല. സത്യം ആപേക്ഷികമാണ്—മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരാൾക്കു സത്യമായിരിക്കുന്നത് മറ്റൊരാൾക്ക് അസത്യമായിരിക്കാം, അതുകൊണ്ട് രണ്ടും “ശരി”യായിരിക്കാം എന്ന് അനേകർ വിശ്വസിക്കുന്നു. വളരെ വ്യാപകമായ ഈ വിശ്വാസത്തെ സൂചിപ്പിക്കാൻ ഒരു പദവുമുണ്ട്—“ആപേക്ഷിക വീക്ഷണഗതി” (“relativism”). സത്യം സംബന്ധിച്ചുള്ള നിങ്ങളുടെ വീക്ഷണം ഇങ്ങനെയാണോ? അങ്ങനെയെങ്കിൽ, നിങ്ങൾ ഈ വീക്ഷണം സ്വീകരിച്ചത് കൂലങ്കഷമായി പരിശോധിക്കാതെ ആയിരിക്കുമോ? നിങ്ങൾ ഈ വീക്ഷണം സ്വീകരിച്ചിട്ടില്ലെങ്കിൽപ്പോലും, ഈ തത്ത്വശാസ്ത്രം നിങ്ങളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുന്നുണ്ടെന്നു നിങ്ങൾക്ക് അറിയാമോ?
സത്യത്തിന്മേലുള്ള ഒരു ആക്രമണം
കേവല സത്യത്തിന്റെ ആശയത്തെ ആദ്യമായി ചോദ്യം ചെയ്ത വ്യക്തി പൊന്തിയോസ് പീലാത്തോസ് ആയിരുന്നില്ല. ചില പുരാതന ഗ്രീക്കു തത്ത്വചിന്തകർ അത്തരം സംശയങ്ങൾ സംബന്ധിച്ച പഠിപ്പിക്കലിനെ മിക്കവാറും തങ്ങളുടെ ജീവിതവൃത്തിയാക്കിമാറ്റി! പീലാത്തോസിന് അഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പ്, (യൂറോപ്യൻ തത്ത്വമീമാംസയുടെ പിതാവായി അറിയപ്പെടുന്ന) പർമേനിഡസ് യഥാർഥ പരിജ്ഞാനം അപ്രാപ്യമാണെന്നു വിശ്വസിച്ചു. “പുരാതന തത്ത്വചിന്തകരിൽ ഏറ്റവും മഹാൻ” എന്നു വാഴ്ത്തപ്പെടുന്ന ഡെമോക്രിറ്റസ് ഇങ്ങനെ തറപ്പിച്ചുപറഞ്ഞു: “സത്യം ആഴത്തിൽ മൂടിക്കിടക്കുകയാണ് . . . നമുക്ക് ഒന്നുംതന്നെ ഉറപ്പായി അറിയില്ല.” അങ്ങനെയുള്ള സകലരിലുംവെച്ച് ഏറ്റവും ആദരണീയനായ സോക്രട്ടീസ് പറഞ്ഞത്, തനിക്ക് യാതൊന്നും അറിയില്ലെന്നതാണു തനിക്ക് ഉറപ്പായി അറിയാവുന്ന കാര്യം എന്നാണ്.
സത്യം അറിയാനാവുമെന്ന ആശയത്തിന്മേലുള്ള ഈ ആക്രമണം നമ്മുടെ നാളുവരെ തുടർന്നിരിക്കുന്നു. ഉദാഹരണത്തിന്, അറിവു ലഭിക്കുന്നത് അബദ്ധം പിണയാവുന്ന ഇന്ദ്രിയങ്ങളിലൂടെയായതുകൊണ്ട് യാതൊരു അറിവും സത്യമെന്നു തെളിയിക്കാനാവില്ലെന്നു ചില തത്ത്വചിന്തകർ പറയുന്നു. ഫ്രഞ്ച് തത്ത്വശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ റനെ ഡസ്കാർട്ടെസ് തനിക്ക് ഉറപ്പായി അറിയാമെന്ന് അദ്ദേഹം വിചാരിച്ച സകല സംഗതികളും പരിശോധിക്കാൻ തീരുമാനിച്ചു. അവിതർക്കിതമെന്നു തോന്നിയ ഒരു സത്യം ഒഴിച്ചു മറ്റെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു: കോജിത്തോ എർഗോ സും, അഥവാ “ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഉണ്ട്.”
ആപേക്ഷിക വീക്ഷണഗതിയുടെ ഒരു സംസ്കാരം
ആപേക്ഷിക വീക്ഷണഗതി തത്ത്വചിന്തകരുടെ ഇടയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. മതനേതാക്കന്മാർ അതു പഠിപ്പിക്കുന്നു, സ്കൂളുകളിൽ അതു സിദ്ധാന്തമായി പഠിപ്പിക്കുന്നു, മാധ്യമങ്ങൾ അതു പ്രചരിപ്പിക്കുന്നു. എപ്പിസ്കോപ്പൽ ബിഷപ്പായ ജോൺ എസ്. സ്പോംൺ ഏതാനും വർഷങ്ങൾക്കുമുമ്പു പറഞ്ഞു: “നാം. . . നമ്മുടെ പക്കൽ സത്യമുണ്ടെന്ന ധാരണ മാറ്റിയെടുക്കണം, അതേസമയം ആത്യന്തിക സത്യം ആർക്കും എത്തിപ്പിടിക്കാനാവില്ല എന്നു തിരിച്ചറിയുന്നതിനു മറ്റുള്ളവർ നമ്മുടെ വീക്ഷണത്തോടു യോജിക്കുകയും വേണം.” സ്പോണിന്റെ ആപേക്ഷിക വീക്ഷണഗതി, ഇന്നത്തെ അനേകം പുരോഹിതരുടെ വീക്ഷണഗതിപോലെ, “ഓരോരുത്തർക്കും അവനവന്റേതായ വീക്ഷണഗതി” എന്ന തത്ത്വചിന്തയ്ക്കുവേണ്ടി ബൈബിളിന്റെ ധാർമിക പഠിപ്പിക്കലുകളെ ശീഘ്രം തള്ളിക്കളയുന്നു. എപ്പിസ്കോപ്പൽ സഭയിലുള്ള സ്വവർഗസംഭോഗികളുടെ “അലട്ടൽ കുറയ്ക്കുന്നതിനു”വേണ്ടി, അപ്പോസ്തലനായ പൗലോസ് ഒരു സ്വവർഗസംഭോഗിയായിരുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് സ്പോംഗ് ഒരു പുസ്തകം എഴുതി!
അത്തരം ചിന്താഗതിയുടെ വിളനിലമാണ് അനേകം രാജ്യങ്ങളിലെ സ്കൂൾ സമ്പ്രദായമെന്നു തോന്നുന്നു. ദ ക്ലോസിങ് ഓഫ് ദി അമേരിക്കൻ മൈൻഡ് എന്ന പുസ്തകത്തിൽ അലൻ ബ്ലൂം എഴുതി: “ഒരു പ്രൊഫസർക്ക് അങ്ങേയറ്റം ഉറപ്പുള്ളവനായിരിക്കാൻ സാധിക്കുന്ന ഒരു സംഗതിയുണ്ട്: യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കുന്ന മിക്കവാറും ഓരോ വിദ്യാർഥിയും വിശ്വസിക്കുന്നത്, അഥവാ താൻ വിശ്വസിക്കുന്നതായി പറയുന്നത്, സത്യം ആപേക്ഷികമാണ് എന്നാണ്.” ഈ സംഗതിയെക്കുറിച്ചുള്ള തന്റെ വിദ്യാർഥികളുടെ ബോധ്യത്തെ വെല്ലുവിളിച്ചാൽ “താൻ 2+2=4 എന്ന വസ്തുതയെ സംശയിക്കുകയാണെന്നമട്ടിൽ” വിസ്മയത്തോടെയാവും അവർ പ്രതികരിക്കുക എന്നു ബ്ലൂം മനസ്സിലാക്കി.
ഇതേ ചിന്ത എണ്ണമറ്റ മറ്റുവിധങ്ങളിലും പോഷിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ടിവി, പത്ര റിപ്പോർട്ടർമാർക്കു മിക്കപ്പോഴും ഒരു സംഭവത്തിന്റെ വസ്തുത അവതരിപ്പിക്കുന്നതിനെക്കാളും താത്പര്യം പ്രേക്ഷകരെ വിനോദിപ്പിക്കുന്നതിലാണെന്നു തോന്നുന്നു. കൂടുതൽ നാടകീയമായി തോന്നാൻവേണ്ടി വാർത്താ പരിപാടികളിൽ വ്യാജ ചിത്രങ്ങൾ ചേർക്കുകപോലും ചെയ്തിട്ടുണ്ട്. വിനോദപരിപാടികളിൽ കൂടുതൽ ശക്തമായ ആക്രമണമാണു സത്യത്തിനു നേരെ നടക്കുന്നത്. നമ്മുടെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും ആചരിച്ചുപോന്ന മൂല്യങ്ങളും ധാർമിക സത്യങ്ങളും കാലഹരണപ്പെട്ടവയായി വ്യാപകമായി വീക്ഷിക്കപ്പെടുകയും നേരിട്ടുള്ള പരിഹാസത്തിനു പാത്രമാവുകയും ചെയ്യുന്നു.
തീർച്ചയായും, ആപേക്ഷിക വീക്ഷണഗതി ഏറിയപങ്കും പ്രതിനിധാനം ചെയ്യുന്നതു തുറന്ന മനസ്ഥിതിയെയാണെന്നും അതുകൊണ്ടുതന്നെ മനുഷ്യ സമൂഹത്തിന്മേൽ അതിനൊരു ഗുണപരമായ സ്വാധീനമുണ്ടെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ വാസ്തവം അതാണോ? അതിനു നിങ്ങളുടെമേലുള്ള സ്വാധീനം സംബന്ധിച്ചെന്ത്? സത്യം ആപേക്ഷികമാണെന്നോ അങ്ങനെ ഒരു സംഗതിയില്ലെന്നോ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, അതിനായുള്ള അന്വേഷണം സമയം പാഴാക്കലായേ നിങ്ങൾക്കു തോന്നുകയുള്ളു. അത്തരമൊരു കാഴ്ചപ്പാടു നിങ്ങളുടെ ഭാവിയെ ബാധിക്കും.
[അടിക്കുറിപ്പുകൾ]
a ബൈബിൾ പണ്ഡിതനായ ആർ. സി. എച്ച്. ലെൻസ്കി പറയുന്നതനുസരിച്ച്, പീലാത്തോസിന്റെ “സംസാരരീതി മതപരമായ സത്യത്തിന്റെ സ്വഭാവമുള്ള എന്തും നിരർഥകമായ ഊഹാപോഹമാണെന്നു പറയാൻ ചോദ്യത്തിലൂടെ ഉദ്ദേശിക്കുന്ന, വിപ്രതിപത്തിയുള്ള ഒരു ലൗകികന്റേതാണ്.”