9 ശിപ്ര, പൂവ, അമ്രാം, യോഖേബെദ്, മിര്യാം
‘വിശ്വാസത്താൽ മോശയെ ഒളിപ്പിച്ചുവെച്ചു’
യോസേഫ് മരിച്ചിട്ട് 60-ലേറെ വർഷം കഴിഞ്ഞു. ക്ഷാമകാലത്ത് തങ്ങളുടെ ജനതയെ രക്ഷിക്കാൻ യഹോവ ഉപയോഗിച്ച വിശ്വസ്തനായ ആ മനുഷ്യനെ ഈജിപ്തുകാർ അപ്പോഴേക്കും മറന്നു. ഇപ്പോൾ ദേശം ഭരിക്കുന്നത് ഒരു പുതിയ ഫറവോനാണ്. അദ്ദേഹം ഇസ്രായേല്യരെ വെറുക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. കാരണം യഹോവയുടെ അനുഗ്രഹത്താൽ ഇസ്രായേൽ ജനത എണ്ണത്തിൽ പെരുകുന്നത് അദ്ദേഹം കണ്ടു. അതുകൊണ്ട് ഫറവോൻ ഇസ്രായേല്യരെ അടിമകളാക്കുകയും ഈജിപ്തുകാർ അവരോടു ക്രൂരമായി പെരുമാറുകയും ചെയ്തു. എങ്കിലും ഈ അടിമകളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു.
അടുത്തതായി ഫറവോൻ അങ്ങേയറ്റം ക്രൂരമായ ഒരു കാര്യമാണു ചെയ്തത്. എബ്രായ വയറ്റാട്ടികളായ ശിപ്രയെയും പൂവയെയും തന്റെ മുന്നിൽ കൊണ്ടുവരാൻ ഫറവോൻ കല്പിച്ചു. അവർ പ്രസവമെടുക്കുമ്പോൾ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാൻ ശക്തനായ ആ ഭരണാധികാരി ആവശ്യപ്പെട്ടപ്പോൾ അവർക്കുണ്ടായ സങ്കടം ഒന്ന് ആലോചിച്ചുനോക്കൂ. എന്നാൽ ധൈര്യശാലികളായ ആ രണ്ടു സ്ത്രീകളും ‘സത്യദൈവത്തെ ഭയപ്പെട്ടു.’ ഒരാൾക്ക് എത്ര വലിയ അധികാരമുണ്ടെങ്കിലും, അഖിലാണ്ഡപരമാധികാരിയായ യഹോവയുടെ നിയമങ്ങൾ അനുസരിക്കേണ്ടെന്നു പറയാനുള്ള അവകാശം അയാൾക്കില്ലെന്ന് ആ സ്ത്രീകൾക്ക് അറിയാമായിരുന്നു. അവരുടെ ദൈവഭയം ശരിക്കും ധൈര്യം കാണിക്കാൻ അവരെ സഹായിച്ചു. അതുകൊണ്ട് അവർ “ഈജിപ്തിലെ രാജാവ് പറഞ്ഞതുപോലെ ചെയ്തില്ല.” പകരം കഴിയുന്നത്ര കുഞ്ഞുങ്ങളെ രക്ഷിക്കാൻ തയ്യാറായി. ആൺകുഞ്ഞുങ്ങൾ അപ്പോഴും ജീവനോടെയുണ്ടെന്ന് അറിഞ്ഞ ഫറവോനു നല്ല ദേഷ്യംവന്നു. എന്നാൽ ആ വയറ്റാട്ടികൾ തങ്ങൾ ചെയ്തതൊന്നും ഫറവോനെ അറിയിച്ചില്ല. അവർ ചെയ്യുന്നതെല്ലാം യഹോവ കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് “ദൈവം വയറ്റാട്ടികൾക്കു നന്മ ചെയ്തു.” പിന്നീടു ദൈവം അവർക്കു മക്കളെ നൽകി.
ആ വയറ്റാട്ടികളും മോശയുടെ മാതാപിതാക്കളും മിര്യാമും ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ മോശയ്ക്ക് എന്തു സംഭവിക്കാമായിരുന്നു?
തന്റെ ഗൂഢപദ്ധതി വിജയിക്കുന്നില്ലെന്നു കണ്ട ഫറവോൻ ക്രൂരമായ മറ്റൊരു കല്പന നൽകി. ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം നൈൽ നദിയിൽ എറിയുക. ഭീകരമായ ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് ജീവിച്ചിരുന്ന ഒരു എബ്രായദമ്പതികളായിരുന്നു അമ്രാമും യോഖേബെദും. അവർക്കു രണ്ടു മക്കളുണ്ടായിരുന്നു, മിര്യാമും അഹരോനും. അങ്ങനെയിരിക്കെ യോഖേബെദ് വീണ്ടും ഗർഭിണിയായി. തങ്ങൾക്കു ജനിക്കുന്നത് ഒരു ആൺകുഞ്ഞാണെങ്കിൽ അവന്റെ ജീവൻ അപകടത്തിലാണെന്ന് അമ്രാമിനും യോഖേബെദിനും അറിയാമായിരുന്നു. അവർക്കു ജനിച്ചത് ഒരു ആൺകുഞ്ഞായിരുന്നു. കുറെക്കാലം അവനെ ഒളിപ്പിച്ചുവെക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനു മൂന്നു മാസം പ്രായമുള്ളപ്പോൾ, യോഖേബെദ് ഒരു കൂട എടുത്ത് അതിൽ ടാറും കീലും തേച്ചു. എന്നിട്ട് കുഞ്ഞിനെ അതിന്റെ ഉള്ളിൽ കിടത്തി. തുടർന്ന് ആ കൂട നൈൽ നദിയുടെ തീരത്തുള്ള ഞാങ്ങണച്ചെടികൾക്കിടയിൽ വെച്ചു. ചെറുപ്രായത്തിലുള്ള അവരുടെ മകൾ മിര്യാം, തന്റെ കുഞ്ഞാങ്ങളയ്ക്ക് എന്തു സംഭവിക്കുമെന്നു കാണാൻ ദൂരെ മാറിനിന്നു.
പെട്ടെന്നുതന്നെ ഫറവോന്റെ മകൾ നൈൽ നദിയിൽ കുളിക്കാൻ വന്നു. ഞാങ്ങണകൾക്കിടയിൽ വെച്ചിരിക്കുന്ന ആ കൂട അവളുടെ കണ്ണിൽപ്പെട്ടു. അത് എടുത്തുകൊണ്ടുവരാൻ അവൾ ഉടനെ ഒരു ദാസിയെ പറഞ്ഞയച്ചു. അതു തുറന്ന് നോക്കിയപ്പോൾ അതിൽ സുന്ദരനായ ഒരു ആൺകുഞ്ഞ്. അവൻ കരയുകയായിരുന്നു. രാജകുമാരിക്ക് അവനോട് അലിവ് തോന്നി. അവനെ സ്വന്തം മകനായി വളർത്താൻ അവൾ തീരുമാനിച്ചു. പക്ഷേ കുഞ്ഞിനെ മുലയൂട്ടാൻ ഒരു അമ്മ വേണം. മിര്യാം ഒട്ടും സമയം പാഴാക്കാതെ ധൈര്യത്തോടെ ഫറവോന്റെ മകളുടെ അടുത്തേക്ക് ഓടിച്ചെന്നിട്ട്, കുഞ്ഞിനെ മുലയൂട്ടാൻ ഒരു സ്ത്രീയെ വിളിച്ചുകൊണ്ട് വരാമെന്നു പറഞ്ഞു. ഫറവോന്റെ മകൾ അതിനു സമ്മതിച്ചു. മിര്യാം പോയി സ്വന്തം അമ്മയെ വിളിച്ചുകൊണ്ട് വന്നു. ഈജിപ്തുകാരെ പേടിക്കാതെ സുരക്ഷിതമായി തന്റെ ഓമന മകനെ മുലയൂട്ടാനും വളർത്താനും കഴിയുമെന്ന് അറിഞ്ഞപ്പോൾ യോഖേബെദിനുണ്ടായ സന്തോഷം ഒന്ന് ഓർത്തുനോക്കൂ! അങ്ങനെ ചെയ്യുന്നതിനു ഫറവോന്റെ മകൾ യോഖേബെദിനു ശമ്പളംപോലും കൊടുത്തു. യഹോവയെക്കുറിച്ച് തങ്ങളുടെ കുഞ്ഞുമകനെ പഠിപ്പിക്കാൻ യോഖേബെദും അമ്രാമും ഉറപ്പായും തങ്ങളാലാകുന്നതെല്ലാം ചെയ്തു. അവസാനം ആ കുഞ്ഞിനെ ഫറവോന്റെ മകൾക്കു തിരികെ കൊടുക്കേണ്ട സമയംവന്നു. ആ രാജകുമാരി അവനു മോശ എന്നു പേരിട്ടു.
അമ്രാമും യോഖേബെദും മിര്യാമും കാണിച്ച വിശ്വാസത്തിനും ധൈര്യത്തിനും യഹോവ അവർക്കു പ്രതിഫലം നൽകിയോ? തീർച്ചയായും! അമ്രാമും യോഖേബെദും യഹോവയെ സ്നേഹിക്കാനും അനുസരിക്കാനും മിര്യാമിനെയും അഹരോനെയും പഠിപ്പിച്ചു. അവർ ദൈവത്തിന്റെ വിശ്വസ്തദാസരായി വളർന്നുവരുന്നത് ആ മാതാപിതാക്കൾക്കു കാണാനായി. ഇനി, യഹോവ മോശയെ സംരക്ഷിക്കുന്നതും അവർക്കു കാണാൻ കഴിഞ്ഞു. മോശ ഒരു നല്ല വ്യക്തിയായി വളർന്നുവരുന്നതും വലിയവലിയ കാര്യങ്ങൾ ചെയ്യാൻ യഹോവ മോശയെ ഉപയോഗിക്കുന്നതും കാണാൻ അവർ ജീവിച്ചിരുന്നോ എന്നു ബൈബിൾ പറയുന്നില്ല. (പുറ. 6:20) എന്നാൽ മിര്യാമിനും അഹരോനും അതൊക്കെ കാണാൻ സാധിച്ചു. യഹോവ മോശയിലൂടെ പല അത്ഭുതങ്ങളും പ്രവർത്തിക്കുന്നത് അവർ കണ്ടു. ആ മൂന്നു പേരും ഒരുമിച്ച് യഹോവയെ സേവിച്ചപ്പോൾ ശ്രദ്ധേയമായ രീതിയിൽ വിശ്വാസവും ധൈര്യവും കാണിച്ചു. അടുത്ത അധ്യായത്തിൽ മോശ വളർന്നുവന്ന സാഹചര്യങ്ങളെക്കുറിച്ചും യഹോവയെ സേവിക്കാൻ തീരുമാനിച്ചതിന്റെ കാരണത്തെക്കുറിച്ചും പഠിക്കും.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
വയറ്റാട്ടികളും മോശയുടെ വീട്ടുകാരും എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ഇസ്രായേല്യർ ഒരിക്കൽ ഈജിപ്തിൽ താമസിച്ചു എന്നതു സത്യമാണെന്നു പുരാവസ്തുശാസ്ത്രം തെളിയിക്കുന്നത് എങ്ങനെ? (g04 4/8 പേ. 4 ഖ. 4–പേ. 5 ഖ. 1-wcgr)
2. ഞാങ്ങണകൊണ്ടുള്ള കൂടയെക്കുറിച്ചും എബ്രായരുടെ കുഞ്ഞുങ്ങളെ കൊല്ലാനുള്ള ഫറവോന്റെ കല്പനയെക്കുറിച്ചും ഉള്ള ബൈബിൾവിവരണം സത്യമാണെന്നതിന് എന്തു തെളിവുണ്ട്? (g04 4/8 പേ. 6 ഖ. 1-2-wcgr) A
Christine Osborne Pictures/Alamy Stock Photo
ചിത്രം A: ഇന്നും പപ്പൈറസുകൊണ്ട് വള്ളമുണ്ടാക്കാറുണ്ട്
3. എബ്രായരായ ആ വയറ്റാട്ടികളെക്കുറിച്ച് നമുക്ക് എന്ത് അറിയാം, യഹോവ അവരെ എങ്ങനെ അനുഗ്രഹിച്ചു? (w03 11/1 പേ. 8 ഖ. 3-4; it “വയറ്റാട്ടി”-wcgr) B
ചിത്രം B
4. പ്രായമായപ്പോഴും ശക്തമായ വിശ്വാസമുണ്ടെന്നു മിര്യാം എങ്ങനെയാണു തെളിയിച്ചത്? (ijwia ലേഖനം 7 ഖ.14-18)
നമുക്കുള്ള പാഠങ്ങൾ
അമ്രാമിൽനിന്നും യോഖേബെദിൽനിന്നും മാതാപിതാക്കൾക്ക് എന്തു പഠിക്കാം?
കൂടപ്പിറപ്പുകളുള്ള കുട്ടികൾക്കു മിര്യാമിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാം? C
ചിത്രം C
നിങ്ങൾക്ക് എങ്ങനെ ശിപ്രയുടെയും പൂവയുടെയും ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ശിപ്ര, പൂവ, അമ്രാം, യോഖേബെദ്, മിര്യാം എന്നിവരോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ഫറവോന്റെ കല്പനയെ ധിക്കരിക്കാൻ ധൈര്യം കാണിച്ച സ്ത്രീകളുടെ മാതൃകയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്നു കാണുക.
“യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ച സ്ത്രീകൾ” (w03 11/1 പേ. 8-9 ഖ. 3-5)
മനുഷ്യർക്കു പകരം തന്നെ അനുസരിക്കാൻ ധൈര്യം കാണിക്കുന്നവർക്കുവേണ്ടി യഹോവ എപ്പോഴും കരുതുമെന്നു നമുക്ക് എങ്ങനെ അറിയാം?