അധ്യായം 12
‘ദൈവം നീതികെട്ടവനോ?’
1. അനീതിപ്രവൃത്തികൾ നമ്മെ എങ്ങനെ ബാധിച്ചേക്കാം?
വൃദ്ധയായ ഒരു വിധവയുടെ ആയുഷ്കാല സമ്പാദ്യം ഒരുവൻ തട്ടിയെടുക്കുന്നു. സ്നേഹശൂന്യയായ ഒരു അമ്മ തന്റെ നിസ്സഹായ ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളയുന്നു. ചെയ്യാത്ത കുറ്റത്തിന് ഒരു മനുഷ്യൻ തടവിലാക്കപ്പെടുന്നു. ഈ സംഭവങ്ങളോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഇവയിൽ ഓരോന്നും നിങ്ങളെ അലോസരപ്പെടുത്താനിടയുണ്ട്. അതു മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യരായ നമുക്ക് ശരിയും തെറ്റും സംബന്ധിച്ച് ശക്തമായ ഒരു അവബോധമുണ്ട്. അനീതി നമ്മെ രോഷാകുലരാക്കുന്നു. അനീതിക്കിരയായ ആൾക്ക് നഷ്ടപരിഹാരം കിട്ടണമെന്നും കുറ്റക്കാരൻ ശിക്ഷിക്കപ്പെടണമെന്നും നാം ആഗ്രഹിക്കുന്നു. അതു സംഭവിക്കുന്നില്ലെങ്കിൽ, ‘ദൈവം ഇതൊന്നും കാണുന്നില്ലേ? ദൈവം എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല?’ എന്നു നാം ചിന്തിച്ചേക്കാം.
2. ഹബക്കൂക്ക് അനീതിയോട് എങ്ങനെ പ്രതികരിച്ചു, യഹോവ ഇതിന് അദ്ദേഹത്തെ വിമർശിക്കാതിരുന്നത് എന്തുകൊണ്ട്?
2 ചരിത്രത്തിലുടനീളം യഹോവയുടെ വിശ്വസ്ത ദാസന്മാർ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഹബക്കൂക്ക് പ്രവാചകൻ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ഞാൻ അനീതി സഹിക്കുവാൻ അങ്ങ് അനുവദിക്കുന്നതെന്ത്? അവിടുന്ന് അന്യായത്തെ സഹിക്കുന്നതെന്ത്? നാശവും അക്രമവും എന്റെ മുമ്പിലുണ്ട്. കലഹവും ഭിന്നതയും വർദ്ധിക്കുന്നു.” (ഹബക്കൂക്ക് 1:3, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഹബക്കൂക്കിന്റെ നിഷ്കപടമായ അന്വേഷണത്തിന് യഹോവ ആ പ്രവാചകനെ വിമർശിച്ചില്ല, കാരണം നീതി എന്ന ആശയം മനുഷ്യരിൽ ഉൾനട്ടത് യഹോവയാണ്. അതെ, യഹോവ തന്റെ പൂർണമായ നീതിബോധത്തിന്റെ ഒരു ചെറിയ അംശം നൽകി നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.
യഹോവ അനീതി വെറുക്കുന്നു
3. യഹോവ അനീതി സംബന്ധിച്ച് നമ്മെക്കാൾ ബോധവാനാണ് എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
3 അനീതി യഹോവയുടെ ശ്രദ്ധയിൽ പെടാതിരിക്കുന്നില്ല. എന്താണു നടക്കുന്നത് എന്ന് യഹോവയ്ക്ക് അറിയാം. നോഹയുടെ നാളിനെക്കുറിച്ച് ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങളെല്ലാം എപ്പോഴും ദോഷത്തിലേക്കാണെന്നും യഹോവ കണ്ടു.” (ഉൽപത്തി 6:5) ആ പ്രസ്താവനയുടെ പ്രാധാന്യം പരിചിന്തിക്കുക. മിക്കപ്പോഴും അനീതി സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം നാം കേട്ടിട്ടുള്ളതോ വ്യക്തിപരമായി അഭിമുഖീകരിച്ചിട്ടുള്ളതോ ആയ ഏതാനും സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നേരെമറിച്ച്, യഹോവ ആഗോളമായ അളവിലുള്ള അനീതിയെക്കുറിച്ച് ബോധവാനാണ്. യഹോവ അതെല്ലാം കാണുന്നു! അതിലുപരിയായി, യഹോവയ്ക്കു ഹൃദയചായ്വുകളെ—അനീതിപ്രവൃത്തികളുടെ പിന്നിലെ അധഃപതിച്ച ചിന്തയെ—വിവേചിച്ചറിയാൻ കഴിയും.—യിരെമ്യ 17:10.
4, 5. (എ) അന്യായമായ പെരുമാറ്റത്തിന് ഇരയായവർക്കുവേണ്ടി യഹോവ കരുതുന്നുവെന്ന് ബൈബിൾ എങ്ങനെ പ്രകടമാക്കുന്നു? (ബി) യഹോവതന്നെ അനീതി അനുഭവിച്ചത് ഏതു വിധത്തിൽ?
4 എന്നാൽ യഹോവ കേവലം അനീതിയെ ഗൗനിക്കുന്നതിലധികം ചെയ്യുന്നു. അതിന് ഇരയായവർക്കായി യഹോവ കരുതുന്നു. ശത്രുജനതകൾ ദൈവജനത്തോടു ക്രൂരമായി പെരുമാറിയപ്പോൾ, “അവരെ അടിച്ചമർത്തുകയും അവരോടു ക്രൂരമായി പെരുമാറുകയും ചെയ്തവർ കാരണം അവർ ഞരങ്ങിയപ്പോൾ യഹോവയുടെ മനസ്സ് അലിഞ്ഞു.” (ന്യായാധിപന്മാർ 2:18) എത്രയധികം അനീതി കാണുന്നുവോ ചില ആളുകളുടെ മനസ്സ് അത്രയധികം തഴമ്പിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. എന്നാൽ യഹോവയെ സംബന്ധിച്ച് അങ്ങനെയല്ല! യഹോവ ഏതാണ്ട് 6,000 വർഷം അനീതിയെ അതിന്റെ മുഴുവ്യാപ്തിയോടെ കണ്ടിരിക്കുന്നു. എങ്കിലും അതിനോടുള്ള യഹോവയുടെ വെറുപ്പിന് ഒട്ടും കുറവു വന്നിട്ടില്ല. ‘നുണ പറയുന്ന നാവും’ ‘നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകളും’ ‘നാവെടുത്താൽ നുണ പറയുന്ന കള്ളസാക്ഷിയും’ എല്ലാം യഹോവയ്ക്കു വെറുപ്പാകുന്നു എന്നു ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു.—സുഭാഷിതങ്ങൾ 6:16-19.
5 ഇസ്രായേലിലെ നീതികെട്ട നേതാക്കന്മാരെ സംബന്ധിച്ച യഹോവയുടെ ശക്തമായ വിമർശനവും പരിചിന്തിക്കുക. “ന്യായം എന്താണെന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതല്ലേ” എന്ന് അവരോടു ചോദിക്കാൻ ദൈവം തന്റെ പ്രവാചകനെ പ്രചോദിപ്പിച്ചു. അവരുടെ അധികാര ദുർവിനിയോഗത്തെ വളരെ ശക്തമായി തുറന്നുകാട്ടിയശേഷം അഴിമതിക്കാരായ ഈ മനുഷ്യർക്കു നേരിടാൻ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞു: “അന്ന് അവർ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കും; എന്നാൽ ദൈവം അവർക്ക് ഉത്തരം കൊടുക്കില്ല. അവരുടെ ദുഷ്ചെയ്തികൾ കാരണം അന്നു ദൈവം തന്റെ മുഖം അവരിൽനിന്ന് മറയ്ക്കും.” (മീഖ 3:1-4) അനീതിയെ യഹോവ എത്രയധികമാണു വെറുക്കുന്നത്! യഹോവതന്നെ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്! ആയിരക്കണക്കിനു വർഷങ്ങളായി സാത്താൻ അന്യായമായി യഹോവയെ നിന്ദിച്ചുകൊണ്ടാണിരിക്കുന്നത്. (സുഭാഷിതങ്ങൾ 27:11) കൂടാതെ, ‘പാപം ചെയ്യാത്ത’ തന്റെ പുത്രൻ ഒരു കുറ്റവാളിയെപ്പോലെ വധിക്കപ്പെട്ടപ്പോൾ ഏറ്റവും കൊടിയ അനീതി യഹോവയ്ക്കുതന്നെ അനുഭവിക്കേണ്ടിവന്നു. (1 പത്രോസ് 2:22; യശയ്യ 53:9) അനീതി അനുഭവിക്കുന്നവരോട് യഹോവ അവഗണനയോ ഉദാസീനതയോ കാണിക്കുന്നില്ല എന്നു വ്യക്തമാണ്.
6. അനീതി കാണുമ്പോൾ നാം എങ്ങനെ പ്രതികരിച്ചേക്കാം, എന്തുകൊണ്ട്?
6 എന്നാലും, അനീതി കാണുമ്പോൾ—അല്ലെങ്കിൽ അന്യായമായ പെരുമാറ്റത്തിന് ഇരകളായിത്തീരുമ്പോൾ—നാം ശക്തമായി പ്രതികരിക്കുന്നതു സ്വാഭാവികം മാത്രമാണ്. നാം ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, മാത്രവുമല്ല, അനീതി യഹോവ പ്രതിനിധാനം ചെയ്യുന്ന സകലത്തിനും കടകവിരുദ്ധമാണ്. (ഉൽപത്തി 1:27) അങ്ങനെയെങ്കിൽ യഹോവ അനീതി അനുവദിക്കുന്നത് എന്തുകൊണ്ട്?
പ്രധാനപ്പെട്ട വിവാദവിഷയം
7. യഹോവയുടെ നാമവും ഭരണവിധവും വെല്ലുവിളിക്കപ്പെട്ടത് എങ്ങനെയെന്നു വിശദമാക്കുക.
7 ഈ ചോദ്യത്തിന്റെ ഉത്തരം ഒരു പ്രധാനപ്പെട്ട വിവാദവിഷയത്തോടു ബന്ധപ്പെട്ടിരിക്കുന്നു. നാം കണ്ടുകഴിഞ്ഞതുപോലെ, ഭൂമിയെയും അതിൽ വസിക്കുന്ന സകലരെയും ഭരിക്കുന്നതിനുള്ള അവകാശം സ്രഷ്ടാവിനുണ്ട്. (സങ്കീർത്തനം 24:1; വെളിപാട് 4:11) എന്നിരുന്നാലും, മനുഷ്യചരിത്രത്തിന്റെ പ്രാരംഭത്തിൽ യഹോവയുടെ സത്പേര് കളങ്കപ്പെടുത്തുകയും യഹോവയുടെ ഭരണവിധത്തെ ചോദ്യംചെയ്യുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചു? ആദ്യമനുഷ്യനായ ആദാമിനോട്, പറുദീസാഭവനമായിരുന്ന തോട്ടത്തിലെ ഒരു വൃക്ഷത്തിൽനിന്ന് ഭക്ഷിക്കരുതെന്ന് യഹോവ കല്പിച്ചിരുന്നു. ആദാം അത് അനുസരിച്ചില്ലെങ്കിലോ? “നീ നിശ്ചയമായും മരിക്കും” എന്ന് ദൈവം പറഞ്ഞു. (ഉൽപത്തി 2:17) ആദാമിനെയും ഭാര്യയായ ഹവ്വയെയും സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ കല്പന അനുസരിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നില്ല. എന്നുവരികിലും ദൈവം അനുചിതമായി നിയന്ത്രണം വെക്കുകയാണെന്ന് സാത്താൻ ഹവ്വയെ ബോധ്യപ്പെടുത്തി. ആ വൃക്ഷത്തിൽനിന്ന് ഹവ്വ ഭക്ഷിച്ചാൽ എന്തു സംഭവിക്കുമായിരുന്നു? സാത്താൻ ഹവ്വയോടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്! അതിൽനിന്ന് തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന് അറിയാം.”—ഉൽപത്തി 3:1-5.
8. (എ) ഹവ്വയോടുള്ള തന്റെ പ്രസ്താവനകളാൽ സാത്താൻ എന്തു സൂചിപ്പിച്ചു? (ബി) ദൈവത്തിന്റെ നാമവും പരമാധികാരവും സംബന്ധിച്ച് സാത്താൻ എന്താണു വെല്ലുവിളിച്ചത്?
8 പ്രധാനപ്പെട്ട എന്തോ ഒന്ന് യഹോവ ഹവ്വയിൽനിന്ന് പിടിച്ചുവെച്ചിരിക്കുകയാണെന്നും യഹോവ ഹവ്വയോടു നുണ പറഞ്ഞിരിക്കുകയാണെന്നും ഈ പ്രസ്താവനയിലൂടെ സാത്താൻ സൂചിപ്പിച്ചു. യഹോവ എന്ന പേര് വഹിക്കുന്ന വ്യക്തിയെ ഹവ്വ സംശയിക്കാൻ അതിലൂടെ ആ പ്രലോഭകൻ ഇടയാക്കി. അങ്ങനെ സാത്താൻ ദൈവനാമത്തിനു മേൽ വലിയ നിന്ദ വരുത്തി. അതുപോലെ, സാത്താൻ യഹോവയുടെ ഭരണവിധത്തെയും ശക്തമായി ചോദ്യം ചെയ്തു. ദൈവത്തിന്റെ പരമാധികാരത്തിന്റെ സത്യതയെ ചോദ്യം ചെയ്യാതിരിക്കാൻ സാത്താൻ ശ്രദ്ധിച്ചു. എന്നാൽ അവൻ അതിന്റെ ഔചിത്യത്തെയും അർഹതയെയും നീതിയുക്തതയെയും ചോദ്യം ചെയ്യുകതന്നെ ചെയ്തു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നീതിനിഷ്ഠമായ ഒരു വിധത്തിലോ തന്റെ പ്രജകളുടെ ഉത്തമ താത്പര്യങ്ങൾക്ക് അനുസൃതമായോ അല്ല യഹോവ ഭരണം നടത്തുന്നതെന്ന് അവൻ വാദിച്ചു.
9. (എ) ആദാമിനും ഹവ്വയ്ക്കും തങ്ങളുടെ അനുസരണക്കേടിന് എന്ത് ഫലം ലഭിച്ചു, ഇത് ഏതു മർമപ്രധാന ചോദ്യങ്ങൾ ഉയർത്തി? (ബി) യഹോവ ധിക്കാരികളെ ഉടനെ നശിപ്പിക്കാതിരുന്നത് എന്തുകൊണ്ട്?
9 തത്ഫലമായി, വിലക്കപ്പെട്ട വൃക്ഷത്തിൽനിന്ന് ഭക്ഷിച്ചുകൊണ്ട് ആദാമും ഹവ്വയും യഹോവയോട് അനുസരണക്കേടു കാണിച്ചു. അവരുടെ അനുസരണക്കേട് ദൈവം കല്പിച്ചിരുന്നതുപോലെതന്നെ അവരെ മരണത്തിന് അർഹരാക്കി. സാത്താന്റെ നുണ ചില മർമപ്രധാന ചോദ്യങ്ങൾ ഉയർത്തി. യഹോവയ്ക്കു വാസ്തവത്തിൽ മനുഷ്യവർഗത്തെ ഭരിക്കാനുള്ള അവകാശമുണ്ടോ, അതോ മനുഷ്യൻതന്നെ മനുഷ്യനെ ഭരിക്കണമോ? സാധ്യമായ ഏറ്റവും നല്ല വിധത്തിലാണോ യഹോവ തന്റെ പരമാധികാരം പ്രയോഗിക്കുന്നത്? യഹോവയ്ക്കു തന്റെ സർവശക്തി ഉപയോഗിച്ച് ധിക്കാരികളെ അപ്പോൾത്തന്നെ നശിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ദൈവത്തിന്റെ ശക്തിയെ അല്ല പകരം ദൈവത്തിന്റെ നാമത്തെ, ദൈവത്തിന്റെ സത്പേരിനെ സംബന്ധിക്കുന്നതായിരുന്നു. അതിൽ യഹോവ ഭരിക്കുന്ന വിധവും ഉൾപ്പെടുന്നു. അതുകൊണ്ട് ആദാമിനെയും ഹവ്വയെയും സാത്താനെയും നീക്കം ചെയ്യുന്നത് ദൈവത്തിന്റെ ഭരണത്തിന്റെ നീതിയുക്തത തെളിയിക്കുകയില്ലായിരുന്നു. മറിച്ച്, അത് ദൈവത്തിന്റെ ഭരണാധിപത്യത്തിനെതിരെ കൂടുതൽ ചോദ്യങ്ങൾ ഉയർന്നുവരാൻ ഇടയാക്കുമായിരുന്നു. മനുഷ്യർക്ക് ദൈവത്തെ ആശ്രയിക്കാതെ തങ്ങളെത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയുമോ എന്നു നിർണയിക്കാനുള്ള ഏകമാർഗം അതു തെളിയിക്കാൻ കൂടുതൽ സമയം അനുവദിക്കുക എന്നതായിരുന്നു.
10. മാനുഷഭരണം സംബന്ധിച്ച് ചരിത്രം എന്തു വെളിപ്പെടുത്തിയിരിക്കുന്നു?
10 കാലം എന്തു വെളിപ്പെടുത്തിയിരിക്കുന്നു? സഹസ്രാബ്ദങ്ങളിൽ ഉടനീളം ആളുകൾ സ്വേച്ഛാധിപത്യം, ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം എന്നിങ്ങനെ അനേകം ഭരണരൂപങ്ങൾ പരീക്ഷിച്ച് നോക്കിയിരിക്കുന്നു. അവയുടെ പരിണതഫലങ്ങളെ ബൈബിൾ ഇപ്രകാരം സംഗ്രഹിച്ചുപറയുന്നു: “മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് . . . അവർക്കു ദോഷം ചെയ്തിരിക്കുന്നു.” (സഭാപ്രസംഗകൻ 8:9) പ്രവാചകനായ യിരെമ്യ നല്ല കാരണത്തോടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “യഹോവേ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിലല്ലെന്ന് എനിക്കു നന്നായി അറിയാം. സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.”—യിരെമ്യ 10:23.
11. മനുഷ്യവർഗം കഷ്ടപ്പാടിനു വിധേയമാകാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ട്?
11 മനുഷ്യവർഗത്തിന്റെ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വയംഭരണം വളരെയധികം ദുരിതങ്ങൾ വരുത്തിവെക്കുമെന്ന് ആദ്യം മുതലേ യഹോവയ്ക്ക് അറിയാമായിരുന്നു. അപ്പോൾ അനിവാര്യമായ ഈ സാഹചര്യം തുടരാൻ അനുവദിച്ചത് യഹോവയെ സംബന്ധിച്ച് അന്യായമായിരുന്നോ? അശേഷമല്ല! ദൃഷ്ടാന്തത്തിന്, ജീവനു ഭീഷണിയായ ഒരു രോഗം സുഖപ്പെടുത്താൻ നിങ്ങളുടെ കുട്ടിക്ക് ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നിരിക്കട്ടെ. ഈ ശസ്ത്രക്രിയ നിങ്ങളുടെ കുട്ടിക്ക് ഒരളവോളം വേദന വരുത്തുമെന്നു നിങ്ങൾ തിരിച്ചറിയുന്നു, ഇതു നിങ്ങളെ അതിയായി ദുഃഖിപ്പിക്കുന്നു. അതേസമയം, ഈ നടപടി മൂലം പിൽക്കാല ജീവിതത്തിൽ അവനു മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാം. സമാനമായി, മാനുഷഭരണം അനുവദിച്ചുകൊടുക്കുന്നത് ഒരളവുവരെ വേദനയും കഷ്ടപ്പാടും കൈവരുത്തുമെന്നു ദൈവത്തിന് അറിയാമായിരുന്നു—ദൈവം അത് മുൻകൂട്ടിപ്പറയുക പോലും ചെയ്തു. (ഉൽപത്തി 3:16-19) ധിക്കാരത്തിന്റെ ഭവിഷ്യത്തുകൾ കാണാൻ മുഴു മനുഷ്യവർഗത്തെയും അനുവദിച്ചാൽ മാത്രമേ നിലനിൽക്കുന്നതും അർഥവത്തുമായ ആശ്വാസം സാധ്യമാകുകയുള്ളു എന്നും ദൈവത്തിന് അറിയാമായിരുന്നു. ഈ വിധത്തിൽ വിവാദവിഷയം എന്നേക്കുമായി, സകല നിത്യതയിലേക്കുമായി, പരിഹരിക്കാൻ കഴിയുമായിരുന്നു.
മനുഷ്യന്റെ നിർമലത സംബന്ധിച്ച വിവാദവിഷയം
12. ഇയ്യോബിന്റെ കാര്യത്തിൽ കാണാൻ കഴിയുന്നതുപോലെ, സാത്താൻ മനുഷ്യർക്കെതിരെ എന്ത് ആരോപണം ഉന്നയിച്ചു?
12 ഈ സംഗതിക്കു മറ്റൊരു വശമുണ്ട്. ദൈവ ഭരണത്തിന്റെ ഔചിത്യത്തെയും നീതിയുക്തതയെയും വെല്ലുവിളിക്കുകവഴി സാത്താൻ യഹോവയുടെ പരമാധികാരവും നാമവും സംബന്ധിച്ച് മാത്രമല്ല ദൂഷണം പറഞ്ഞത്, ദൈവദാസന്മാരുടെ നിർമലതയ്ക്കെതിരെയും അവൻ ദൂഷണം പറഞ്ഞു. ദൃഷ്ടാന്തത്തിന്, നീതിമാനായ ഇയ്യോബിനെക്കുറിച്ച് സാത്താൻ യഹോവയോടു പറഞ്ഞതു ശ്രദ്ധിക്കുക: “അവനും അവന്റെ വീടിനും അവനുള്ള എല്ലാത്തിനും ചുറ്റും അങ്ങ് ഒരു വേലി കെട്ടിയിരിക്കുകയല്ലേ? അവന്റെ അധ്വാനത്തെ അങ്ങ് അനുഗ്രഹിച്ചിരിക്കുന്നു; നാടു മുഴുവൻ അവന്റെ മൃഗങ്ങളാണ്. എന്നാൽ കൈ നീട്ടി അവനുള്ളതെല്ലാം ഒന്നു തൊട്ടുനോക്ക്. അപ്പോൾ അറിയാം എന്തു സംഭവിക്കുമെന്ന്. അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും!”—ഇയ്യോബ് 1:10, 11.
13. ഇയ്യോബിനെക്കുറിച്ചുള്ള കുറ്റാരോപണങ്ങളാൽ സാത്താൻ എന്തു സൂചിപ്പിച്ചു, ഇത് എല്ലാ മനുഷ്യരെയും ബാധിക്കുന്നത് എങ്ങനെ?
13 യഹോവ തന്റെ സംരക്ഷകശക്തിയെ ഇയ്യോബിന്റെ ഭക്തി നേടിയെടുക്കാൻ ഉപയോഗിക്കുകയാണെന്നു സാത്താൻ ആരോപിച്ചു. അങ്ങനെ, ഇയ്യോബിന്റെ നിർമലത കേവലം കപടമാണെന്ന്, തനിക്കു ലഭിക്കുന്ന പ്രയോജനത്തെപ്രതി മാത്രമാണ് ഇയ്യോബ് ദൈവത്തെ ആരാധിക്കുന്നതെന്ന്, സാത്താൻ സൂചിപ്പിച്ചു. ദൈവത്തിൽനിന്ന് അനുഗ്രഹം ലഭിക്കാതെ വന്നാൽ, ഇയ്യോബ് പോലും തന്റെ സ്രഷ്ടാവിനെ ശപിക്കുമെന്നു സാത്താൻ തറപ്പിച്ച് പറഞ്ഞു. “ദൈവഭക്തനും നേരുള്ളവനും നിഷ്കളങ്കനും” എന്ന നിലയിൽ ഇയ്യോബ് ഒരു ഉത്തമ വ്യക്തിയാണെന്നും “തെറ്റായ കാര്യങ്ങളൊന്നും (ഇയ്യോബ്) ചെയ്യാറില്ല” എന്നും സാത്താന് അറിയാമായിരുന്നു.a അതുകൊണ്ട് സാത്താന് ഇയ്യോബിന്റെ നിർമലത തകർക്കാൻ കഴിഞ്ഞാൽ ശേഷിച്ച മനുഷ്യവർഗത്തെ സംബന്ധിച്ച് അത് എന്ത് അർഥമാക്കും? ഈ വിധത്തിൽ സാത്താൻ യഥാർഥത്തിൽ, ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന സകലരുടെയും വിശ്വസ്തതയെ ചോദ്യംചെയ്യുകയായിരുന്നു. ഈ വിവാദത്തിൽ മറ്റു മനുഷ്യരെ കൂടെ ഉൾപ്പെടുത്തിക്കൊണ്ട് സാത്താൻ യഹോവയോട് ഇങ്ങനെ പറഞ്ഞു: “സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും.”—ഇയ്യോബ് 1:8; 2:4.
14. മനുഷ്യർക്കെതിരായുള്ള സാത്താന്റെ കുറ്റാരോപണങ്ങൾ സംബന്ധിച്ച് ചരിത്രം എന്തു പ്രകടമാക്കിയിരിക്കുന്നു?
14 ഇയ്യോബിനെപ്പോലെ അനേകർ സാത്താന്റെ അവകാശവാദത്തിനു വിരുദ്ധമായി, പരിശോധനകൾക്കു മധ്യേ യഹോവയോടു വിശ്വസ്തരായി നിലകൊണ്ടിട്ടുണ്ട് എന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. തങ്ങളുടെ വിശ്വസ്തഗതിയാൽ അവർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചിട്ടുണ്ട്. തന്മൂലം, പ്രയാസങ്ങൾക്കു വിധേയരായാൽ മനുഷ്യർ ദൈവത്തെ സേവിക്കുന്നതിൽനിന്ന് പിന്മാറും എന്ന സാത്താന്റെ അഹങ്കാരപൂർവകമായ വെല്ലുവിളിക്കു മറുപടി കൊടുക്കാൻ യഹോവയ്ക്കു സാധിച്ചിരിക്കുന്നു. (എബ്രായർ 11:4-38) അതെ, ശരിയായ ഹൃദയനിലയുള്ളവർ ദൈവത്തെ ത്യജിച്ചുപറയാൻ വിസമ്മതിച്ചിരിക്കുന്നു. അത്യന്തം പ്രയാസകരമായ സാഹചര്യങ്ങളിൽപ്പെട്ട് ഉഴലുമ്പോഴും സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തിക്കായി അവർ യഹോവയെ പൂർവാധികം ആശ്രയിച്ചിരിക്കുന്നു.—2 കൊരിന്ത്യർ 4:7-10.
15. കഴിഞ്ഞകാലത്തെയും ഭാവിയിലെയും ദൈവിക ന്യായവിധികൾ സംബന്ധിച്ച് ഏതു ചോദ്യം ഉയർന്നുവന്നേക്കാം?
15 എന്നാൽ യഹോവയുടെ നീതിയിൽ പരമാധികാരത്തിന്റെയും മനുഷ്യനിർമലതയുടെയും വിവാദവിഷയത്തെക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. വ്യക്തികളോടും മുഴുജനതകളോടുപോലുമുള്ള ബന്ധത്തിൽ യഹോവ നടത്തിയ ന്യായത്തീർപ്പുകളുടെ ഒരു രേഖ ബൈബിൾ നമുക്കു നൽകുന്നു. യഹോവ ഭാവിയിൽ നടത്താനിരിക്കുന്ന ന്യായവിധികളെക്കുറിച്ചുള്ള പ്രവചനങ്ങളും അതിൽ അടങ്ങിയിരിക്കുന്നു. തന്റെ ന്യായത്തീർപ്പുകളിൽ യഹോവ നീതിമാനായിരുന്നു എന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
ദൈവത്തിന്റെ നീതി ഉത്കൃഷ്ടമായിരിക്കുന്നതിന്റെ കാരണം
യഹോവ ഒരിക്കലും ‘ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെ നശിപ്പിച്ചുകളയില്ല’
16, 17. യഥാർഥ നീതിയുടെ കാര്യത്തിൽ മനുഷ്യരുടെ കാഴ്ചപ്പാട് സങ്കുചിതമാണെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
16 ദൈവത്തെ സംബന്ധിച്ച് “ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ” എന്നു സത്യമായി പറയാൻ കഴിയും. (ആവർത്തനം 32:4) നമ്മിൽ ആർക്കും നമ്മെക്കുറിച്ച് അത്തരമൊരു അവകാശവാദം നടത്താൻ കഴിയില്ല. കാരണം മിക്കപ്പോഴും നമ്മുടെ സങ്കുചിതമായ കാഴ്ചപ്പാട് നീതി സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തെ മറയ്ക്കുന്നു. ദൃഷ്ടാന്തത്തിന്, അബ്രാഹാമിന്റെ കാര്യമെടുക്കുക. സൊദോമിൽ ദുഷ്ടത പ്രബലമായിരുന്നിട്ടും അതിനെ നശിപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച് അബ്രാഹാം യഹോവയോട് ന്യായവാദം നടത്തി. “ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെയും അങ്ങ് നശിപ്പിച്ചുകളയുമോ” എന്ന് അദ്ദേഹം യഹോവയോടു ചോദിച്ചു. (ഉൽപത്തി 18:23-33) തീർച്ചയായും, ഇല്ല എന്നതായിരുന്നു ഉത്തരം. നീതിമാനായ ലോത്തും ലോത്തിന്റെ പുത്രിമാരും സോവർ പട്ടണത്തിൽ സുരക്ഷിതമായി എത്തിയശേഷമാണ് യഹോവ സൊദോമിനു മേൽ ‘തീയും ഗന്ധകവും വർഷിച്ചത്.’ (ഉൽപത്തി 19:22-24) നേരെമറിച്ച്, ദൈവം നിനെവെയിലെ ജനത്തോടു കരുണ കാണിച്ചപ്പോൾ യോനയ്ക്കു “വല്ലാത്ത ദേഷ്യം തോന്നി.” യോന നേരത്തെ അവരുടെ നാശം പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു. അവരുടെ ഹൃദയംഗമമായ പശ്ചാത്താപം ഗണ്യമാക്കാതെ അവർക്കു നിർമൂലനാശം വന്നുകാണാൻ യോന ആഗ്രഹിച്ചു.—യോന 3:10–4:1.
17 ദുഷ്ടന്മാരെ നശിപ്പിക്കുന്നതു മാത്രമല്ല, നീതിമാന്മാരെ രക്ഷിക്കുന്നതും തന്റെ നീതിയിൽ ഉൾപ്പെടുന്നു എന്ന് യഹോവ അബ്രാഹാമിന് ഉറപ്പുകൊടുത്തു. യോനയെ സംബന്ധിച്ചിടത്തോളം, യഹോവ കരുണാസമ്പന്നനാണെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. ദുഷ്ടന്മാർ അവരുടെ വഴികൾക്കു മാറ്റം വരുത്തുന്നെങ്കിൽ യഹോവ ‘ക്ഷമിക്കാൻ സന്നദ്ധനാണ്.’ (സങ്കീർത്തനം 86:5) തങ്ങളുടെ പദവി സംബന്ധിച്ച് അരക്ഷിതബോധത്തിൽ കഴിയുന്ന ചില മനുഷ്യരിൽനിന്ന് വ്യത്യസ്തമായി യഹോവ കേവലം തന്റെ അധികാരം പ്രദർശിപ്പിക്കാനല്ല പ്രതികൂല ന്യായവിധി നടത്തുന്നത്. താൻ ദുർബലനായി വീക്ഷിക്കപ്പെടും എന്ന ഭയത്താൽ യഹോവ സഹാനുഭൂതി പിൻവലിക്കുന്നുമില്ല. കരുണ കാണിക്കാൻ അടിസ്ഥാനമുള്ളപ്പോഴെല്ലാം യഹോവ അതു കാണിക്കുന്നു.—യശയ്യ 55:7; യഹസ്കേൽ 18:23.
18. യഹോവ കേവലം വികാരത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്നില്ലെന്നു ബൈബിളിൽനിന്ന് തെളിയിക്കുക.
18 എന്നിരുന്നാലും, യഹോവ കേവലം വികാരത്താൽ ഭരിക്കപ്പെടുന്നവനല്ല. തന്റെ ജനം വിഗ്രഹാരാധനയിൽ മുഴുകിയപ്പോൾ യഹോവ കർശനമായി ഇങ്ങനെ പ്രഖ്യാപിച്ചു: “നിന്റെ വഴികൾക്കനുസരിച്ച് ഞാൻ നിന്നെ വിധിക്കും. നിന്റെ വൃത്തികേടുകൾക്കെല്ലാം ഞാൻ നിന്നോടു കണക്കു ചോദിക്കും. എനിക്കു നിന്നോട് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല. കാരണം, നിന്റെ സ്വന്തം പ്രവൃത്തികളുടെ ഫലംതന്നെയാണു ഞാൻ നിന്റെ മേൽ വരുത്തുന്നത്.” (യഹസ്കേൽ 7:3, 4) അതുകൊണ്ട് മനുഷ്യർ തങ്ങളുടെ തെറ്റായ ഗതിക്കു മാറ്റം വരുത്താതിരിക്കുമ്പോൾ യഹോവ അതനുസരിച്ച് ന്യായം വിധിക്കുന്നു. എന്നാൽ യഹോവയുടെ ന്യായവിധി ഈടുറ്റ തെളിവിൽ അധിഷ്ഠിതമാണ്. അങ്ങനെ, സൊദോമിനെയും ഗൊമോറയെയും കുറിച്ചുള്ള പരാതിയുടെ “മുറവിളി” തന്റെ ചെവിയിലെത്തിയപ്പോൾ യഹോവ ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ അടുത്ത് എത്തിയ മുറവിളിപോലെയാണോ അവർ പ്രവർത്തിക്കുന്നതെന്ന് അറിയാൻ ഞാൻ ഇറങ്ങിച്ചെല്ലും.” (ഉൽപത്തി 18:20, 21) എല്ലാ വസ്തുതകളും കേൾക്കുന്നതിനു മുമ്പ് തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തുന്ന പല മനുഷ്യരെയും പോലെയല്ല യഹോവ എന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! യഹോവയെക്കുറിച്ച് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ പ്രസ്താവന എത്രയോ ശരിയാണ്: “ദൈവം വിശ്വസ്തൻ, അനീതിയില്ലാത്തവൻ.”—ആവർത്തനം 32:4.
യഹോവയുടെ നീതിയിൽ വിശ്വാസമുണ്ടായിരിക്കുക
19. യഹോവ നീതി നടപ്പാക്കുന്ന വിധം സംബന്ധിച്ച ചില ചോദ്യങ്ങൾ നമ്മെ കുഴപ്പിക്കുന്നെങ്കിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും?
19 കഴിഞ്ഞ കാലത്തെ യഹോവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച എല്ലാ ചോദ്യങ്ങളും ബൈബിൾ കൈകാര്യം ചെയ്യുന്നില്ല; ഭാവിയിൽ യഹോവ വ്യക്തികളോടും സമൂഹങ്ങളോടുമുള്ള ബന്ധത്തിൽ എങ്ങനെ ന്യായവിധി നടപ്പാക്കും എന്നതു സംബന്ധിച്ച വിശദാംശങ്ങളും അതു നൽകുന്നില്ല. അങ്ങനെയുള്ള വിശദാംശങ്ങൾ ഇല്ലാത്ത വിവരണങ്ങളോ പ്രവചനങ്ങളോ നമ്മെ കുഴപ്പിക്കുന്നെങ്കിൽ മീഖ പ്രവാചകന്റെ അതേ വിശ്വസ്തത നമുക്കു പ്രകടമാക്കാൻ കഴിയും. മീഖ ഇങ്ങനെ എഴുതി: “എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.”—മീഖ 7:7.
20, 21. യഹോവ എല്ലായ്പോഴും ശരിയായതു ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
20 ഏതു സാഹചര്യത്തിലും യഹോവ നീതി പ്രവർത്തിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. മനുഷ്യൻ അനീതിക്കു നേരെ കണ്ണടക്കുന്നതായി കാണപ്പെടുമ്പോഴും യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും.” (റോമർ 12:19) നാം കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കുകയാണെങ്കിൽ അപ്പോസ്തലനായ പൗലോസിന്റെ ഈ ഉറച്ച ബോധ്യം പ്രതിധ്വനിപ്പിക്കുകയായിരിക്കും നാം ചെയ്യുന്നത്: “ദൈവം നീതികെട്ടവനാണെന്നാണോ പറഞ്ഞുവരുന്നത്? ഒരിക്കലുമല്ല!”—റോമർ 9:14.
21 ഇപ്പോൾ നാം “ബുദ്ധിമുട്ടു നിറഞ്ഞ” സമയങ്ങളിലാണു ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1) അനീതിയും “അടിച്ചമർത്തലുകളും” അതിഘോരമായ അനേകം സംഭവങ്ങളിൽ കലാശിച്ചിരിക്കുന്നു. (സഭാപ്രസംഗകൻ 4:1) എന്നിരുന്നാലും, യഹോവയ്ക്കു മാറ്റമുണ്ടായിട്ടില്ല. യഹോവ ഇപ്പോഴും അനീതി വെറുക്കുന്നു. അതിന് ഇരയാകുന്നവർക്കായി വളരെയധികം കരുതുന്നു. നാം യഹോവയോടും യഹോവയുടെ പരമാധികാരത്തോടും വിശ്വസ്തരായി നിലകൊള്ളുന്നെങ്കിൽ തന്റെ രാജ്യഭരണത്തിൻകീഴിൽ സകല അനീതികളും തിരുത്താനുള്ള നിയമിത സമയംവരെ സഹിച്ചുനിൽക്കാനുള്ള ശക്തി യഹോവ നമുക്കു നൽകും. —1 പത്രോസ് 5:6, 7.
a യഹോവ ഇയ്യോബിനെക്കുറിച്ച് ‘അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല’ എന്നു പറഞ്ഞു. (ഇയ്യോബ് 1:8) അപ്പോൾ, ഇയ്യോബ് ജീവിച്ചിരുന്നത് യോസേഫിന്റെ മരണശേഷവും മോശ ഇസ്രായേലിന്റെ നിയമിത നായകനായിത്തീരുന്നതിനു മുമ്പും ആയിരിക്കാനിടയുണ്ട്. അങ്ങനെ, ആ കാലത്ത് ഇയ്യോബിന്റേതുപോലുള്ള നിർമലത ആർക്കും ഇല്ലായിരുന്നു എന്നു പറയാൻ കഴിയുമായിരുന്നു.