അധ്യായം 11
“ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ”
1, 2. (എ) യോസേഫ് ഏതു കടുത്ത അനീതിക്ക് ഇരയായി? (ബി) യഹോവ അതിനെതിരെ നടപടി സ്വീകരിച്ചത് എങ്ങനെ?
അതു കടുത്ത അനീതിയായിരുന്നു. സുന്ദരനായ ആ യുവാവ് ഒരു കുറ്റവും ചെയ്തിരുന്നില്ല. എന്നിട്ടും ബലാത്സംഗത്തിനു ശ്രമിച്ചു എന്ന വ്യാജാരോപണം ചുമത്തി അവനെ കാരാഗൃഹത്തിലാക്കി. എന്നാൽ അവൻ അനീതിക്ക് ഇരയാകുന്നത് ഇത് ആദ്യമായിട്ടല്ലായിരുന്നു. വർഷങ്ങൾക്കു മുമ്പ് 17-ാം വയസ്സിൽ, യോസേഫ് എന്ന ഈ യുവാവിനെ സ്വന്തം ചേട്ടന്മാർ ചതിച്ചുകൊല്ലാൻ പദ്ധതിയിട്ടു. പിന്നീട് അവർ യോസേഫിനെ മറ്റൊരു ദേശത്തേക്ക് അടിമയായി വിറ്റു. അവിടെ യോസേഫ് തന്റെ യജമാനന്റെ ഭാര്യയുടെ അധാർമിക മുന്നേറ്റങ്ങളെ നിരസിച്ചു. ആ സ്ത്രീയാണ് വ്യാജാരോപണം ഉന്നയിച്ചത്. യോസേഫ് തടവിൽ ആയതും അങ്ങനെയാണ്. സങ്കടകരമെന്നു പറയട്ടെ, യോസേഫിനുവേണ്ടി വാദിക്കാൻ പ്രത്യക്ഷത്തിൽ ആരുമില്ലായിരുന്നു.
2 എന്നിരുന്നാലും, “നീതിയെയും ന്യായത്തെയും സ്നേഹിക്കുന്ന” ദൈവം എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. (സങ്കീർത്തനം 33:5) ആ അനീതിക്കെതിരെ യഹോവ നടപടി സ്വീകരിച്ചു. യോസേഫ് മോചിതനാകത്തക്കവണ്ണം യഹോവ കാര്യങ്ങൾ നീക്കി. അതിലുപരി, യോസേഫ്—“തടവറയിൽ” അടയ്ക്കപ്പെട്ടിരുന്ന ആ മനുഷ്യൻ—വലിയ ഉത്തരവാദിത്വമുള്ള, അസാധാരണ ബഹുമതിക്ക് അർഹമായ ഒരു സ്ഥാനത്ത് അവരോധിക്കപ്പെട്ടു. (ഉൽപത്തി 40:15; 41:41-43; സങ്കീർത്തനം 105:17, 18) അവസാനം യോസേഫ് കുറ്റവിമുക്തനാക്കപ്പെട്ടു. അദ്ദേഹം തന്റെ സമുന്നത സ്ഥാനം ദൈവോദ്ദേശ്യം ഉന്നമിപ്പിക്കുന്നതിനായി ഉപയോഗിച്ചു.—ഉൽപത്തി 45:5-8.
യോസേഫ് അന്യായമായി “തടവറയിൽ” അടയ്ക്കപ്പെട്ടു
3. നാമെല്ലാവരും നീതിനിഷ്ഠമായ പെരുമാറ്റം ആഗ്രഹിക്കുന്നത് അതിശയകരമല്ലാത്തത് എന്തുകൊണ്ട്?
3 ആ വിവരണം ഹൃദയസ്പർശിയാണ്, അല്ലേ? അനീതി കണ്ടിട്ടില്ലാത്തവരായി അല്ലെങ്കിൽ അതിന് ഇരയായിട്ടില്ലാത്തവരായി നമ്മിൽ ആരുണ്ട്? അതെ, നാമെല്ലാവരും നീതിനിഷ്ഠവും നിഷ്പക്ഷവുമായ പെരുമാറ്റം കാംക്ഷിക്കുന്നു. അതിൽ അതിശയിക്കാനില്ല, കാരണം യഹോവ സ്വന്തം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഗുണങ്ങൾ നമുക്കു നൽകിയിരിക്കുന്നു. യഹോവയുടെ മുഖ്യ ഗുണങ്ങളിലൊന്ന് നീതിയാണ്. (ഉൽപത്തി 1:27) യഹോവയെ നന്നായി അറിയുന്നതിന് നാം യഹോവയുടെ നീതിബോധം ഗ്രഹിക്കേണ്ടതുണ്ട്. അങ്ങനെ നാം യഹോവയുടെ വിസ്മയകരമായ വഴികളെ കൂടുതലായി വിലമതിക്കാനും യഹോവയോടു കുറെക്കൂടെ അടുത്ത് ചെല്ലാനും ഇടയാകും.
എന്താണ് നീതി?
4. മാനുഷ വീക്ഷണത്തിൽ, നീതി എന്ന പദം മിക്കപ്പോഴും എന്ത് അർഥമാക്കുന്നു?
4 മാനുഷ വീക്ഷണത്തിൽ നീതി അഥവാ ന്യായം, ഒരു നിയമാവലിയിലെ ചട്ടങ്ങളുടെ ഏറെക്കുറെ ഉചിതമായ പിൻപറ്റൽ മാത്രമാണ്. “നീതി നിയമത്തോടും കടപ്പാടിനോടും അവകാശങ്ങളോടും കർത്തവ്യങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു, നിഷ്പക്ഷമായി അല്ലെങ്കിൽ യോഗ്യതയ്ക്ക് അനുസൃതമായി അതിന്റെ തീർപ്പുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു” എന്ന് അവകാശവും ന്യായബോധവും—തത്ത്വത്തിലെയും പ്രവർത്തനത്തിലെയും സദാചാര മൂല്യങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. എന്നാൽ യഹോവയുടെ നീതിയിൽ, കർത്തവ്യത്തിന്റെയോ കടപ്പാടിന്റെയോ പേരിൽ ചട്ടങ്ങൾ യാന്ത്രികമായി പിൻപറ്റുന്നതിലധികം ഉൾപ്പെടുന്നു.
5, 6. (എ)“നീതി” എന്നോ “ന്യായം” എന്നോ വിവർത്തനം ചെയ്യപ്പെടുന്ന മൂല ഭാഷാപദങ്ങളുടെ അർഥമെന്ത്? (ബി) ദൈവം നീതിമാനാണ് എന്നതിന്റെ അർഥമെന്ത്?
5 ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന മൂല ഭാഷാപദങ്ങൾ പരിചിന്തിക്കുന്നത് യഹോവയുടെ നീതിയുടെ ആഴവും പരപ്പും മെച്ചമായി മനസ്സിലാക്കുന്നതിനു സഹായിക്കും. എബ്രായ തിരുവെഴുത്തുകളിൽ മൂന്നു മുഖ്യ പദങ്ങൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. “നീതി” എന്നോ “ന്യായം” എന്നോ വിവർത്തനം ചെയ്യപ്പെടുന്ന ഈ പദങ്ങൾ “ശരിയായത്” എന്നും വിവർത്തനം ചെയ്യാവുന്നതാണ്.—ഉൽപത്തി 18:25.
6 അതുകൊണ്ട്, ദൈവം നീതിമാൻ ആണെന്നു ബൈബിൾ പറയുമ്പോൾ ദൈവം ശരിയും ഉചിതവുമായത് ചെയ്യുന്നു എന്നും മുഖപക്ഷമില്ലാതെ എല്ലായ്പോഴും അങ്ങനെ ചെയ്യുന്നു എന്നും അത് നമ്മോടു പറയുകയാണ്. (റോമർ 2:11) മറ്റു പ്രകാരത്തിൽ ദൈവം പ്രവർത്തിക്കും എന്നത് യഥാർഥത്തിൽ അചിന്തനീയമാണ്. വിശ്വസ്തനായ എലീഹു ഇങ്ങനെ പ്രസ്താവിച്ചു: “ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് സത്യദൈവത്തിനു ചിന്തിക്കാനേ കഴിയില്ല; തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.” (ഇയ്യോബ് 34:10) തീർച്ചയായും, നീതികേടു ചെയ്യുക എന്നത് യഹോവയ്ക്ക് അസാധ്യമാണ്. എന്തുകൊണ്ട്? അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്.
7, 8. (എ) യഹോവയ്ക്ക് അനീതി പ്രവർത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? (ബി) തന്റെ ഇടപെടലുകളിൽ നീതി പുലർത്താൻ യഹോവയെ പ്രേരിപ്പിക്കുന്നത് എന്ത്?
7 ഒന്ന്, യഹോവ പരിശുദ്ധനാണ്. നാം 3-ാം അധ്യായത്തിൽ കണ്ടതുപോലെ, യഹോവ പൂർണമായ അർഥത്തിൽ നിർമലനും നേരുള്ളവനുമാണ്. അതുകൊണ്ട് നീതിരഹിതമായോ അന്യായമായോ പ്രവർത്തിക്കാൻ അപ്രാപ്തനാണ്. അതിന്റെ അർഥമെന്തെന്നു ചിന്തിക്കുക. തന്റെ മക്കൾക്കു ദോഷകരമായതൊന്നും ദൈവം ഒരിക്കലും ചെയ്യുകയില്ലെന്നു വിശ്വസിക്കാൻ, നമ്മുടെ സ്വർഗീയ പിതാവിന്റെ പരിശുദ്ധി നമുക്കു ശക്തമായ കാരണം നൽകുന്നു. യേശുവിന് അത്തരം വിശ്വാസമുണ്ടായിരുന്നു. തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന രാത്രിയിൽ, യേശു ഇങ്ങനെ പ്രാർഥിച്ചു: “പരിശുദ്ധപിതാവേ, . . . അങ്ങയുടെ പേര് ഓർത്ത് അവരെ കാത്തുകൊള്ളേണമേ.” (യോഹന്നാൻ 17:11) തിരുവെഴുത്തുകളിൽ യഹോവയെ മാത്രമാണ് “പരിശുദ്ധപിതാവേ” എന്ന് സംബോധന ചെയ്തിരിക്കുന്നത്. അത് ഉചിതമാണ്. കാരണം, വിശുദ്ധിയുടെ കാര്യത്തിൽ യാതൊരു മാനുഷ പിതാവിനെയും യഹോവയോടു തുലനം ചെയ്യാനാവില്ല. പരിപൂർണമായ അളവിൽ നിർമലനും വിശുദ്ധനും സകല പാപാവസ്ഥയിൽനിന്നും തികച്ചും വേർപെട്ടവനുമായ പിതാവിന്റെ കൈകളിൽ തന്റെ ശിഷ്യന്മാർ സുരക്ഷിതരായിരിക്കും എന്ന് യേശുവിന് പൂർണ വിശ്വാസമുണ്ടായിരുന്നു.—മത്തായി 23:9.
8 രണ്ട്, നിസ്വാർഥ സ്നേഹം ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകമാണ്. അത്തരം സ്നേഹം മറ്റുള്ളവരോട് നീതിപൂർവം ഇടപെടാൻ ദൈവത്തെ പ്രേരിപ്പിക്കുന്നു. എന്നാൽ വർഗീയവാദം, വിവേചന, പക്ഷപാതിത്വം തുടങ്ങിയ അനീതിയുടെ രൂപങ്ങൾ മിക്കപ്പോഴും സ്നേഹത്തിന്റെ വിപരീതമായ അത്യാഗ്രഹത്തിൽനിന്നും സ്വാർഥതയിൽനിന്നുമാണ് ഉടലെടുക്കുന്നത്. സ്നേഹത്തിന്റെ ദൈവത്തെ സംബന്ധിച്ച് ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “യഹോവ നീതിമാനാണ്, നീതിപ്രവൃത്തികൾ പ്രിയപ്പെടുന്നു.” (സങ്കീർത്തനം 11:7) തന്നെക്കുറിച്ചുതന്നെ യഹോവ ഇങ്ങനെ പറയുന്നു: “യഹോവ എന്ന ഞാൻ ന്യായത്തെ സ്നേഹിക്കുന്നു.” (യശയ്യ 61:8) ശരിയായത് അല്ലെങ്കിൽ നീതിയായത് ചെയ്യുന്നതിൽ നമ്മുടെ ദൈവം സന്തോഷിക്കുന്നു എന്നറിയുന്നത് ആശ്വാസകരമല്ലേ?—യിരെമ്യ 9:24.
കരുണയും യഹോവയുടെ പൂർണതയുള്ള നീതിയും
9-11. (എ) യഹോവയുടെ നീതിയും യഹോവയുടെ കരുണയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (ബി) പാപികളായ മനുഷ്യരോട് ഇടപെടുന്ന വിധത്തിൽ യഹോവയുടെ നീതിയും കരുണയും പ്രകടമായിരിക്കുന്നത് എങ്ങനെ?
9 യഹോവയുടെ വ്യക്തിത്വത്തിന്റെ മറ്റ് ഏതൊരു അതുല്യ വശത്തെയും പോലെ, യഹോവയുടെ നീതി പൂർണതയുള്ളതാണ്, യാതൊരുവിധ കുറവുകളും അതിനില്ല. യഹോവയെ സ്തുതിച്ചുകൊണ്ട് മോശ ഇങ്ങനെ എഴുതി: “ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം, ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ. ദൈവം വിശ്വസ്തൻ, അനീതിയില്ലാത്തവൻ; നീതിയും നേരും ഉള്ളവൻതന്നെ.” (ആവർത്തനം 32:3, 4) യഹോവയുടെ നീതിയുടെ ഏതു പ്രകടനവും കുറ്റമറ്റതാണ്—അത് ഒരിക്കലും കണക്കിലേറെ അയവുള്ളതോ അങ്ങേയറ്റം കഠിനമോ അല്ല.
10 യഹോവയുടെ നീതിയും കരുണയും തമ്മിൽ അടുത്ത ബന്ധമുണ്ട്. സങ്കീർത്തനം 116:5 പറയുന്നു: “യഹോവ അനുകമ്പയും നീതിയും കാട്ടുന്നവൻ; നമ്മുടെ ദൈവം കരുണാമയൻ.” അതെ, യഹോവ നീതിയും കരുണയുമുള്ളവനാണ്. ഈ രണ്ടു ഗുണങ്ങളും പരസ്പര വിരുദ്ധമല്ല. യഹോവ കരുണ പ്രകടമാക്കുന്നത് യഹോവയുടെ നീതി അങ്ങേയറ്റം കർക്കശമായതിനാലോ അതിനെ മയപ്പെടുത്തേണ്ടതുള്ളതിനാലോ അല്ല. ഈ രണ്ടു ഗുണങ്ങളും—കരുണയും നീതിയും—ഒരേ സമയത്ത്, യഹോവയുടെ ഒരേ പ്രവൃത്തിയിൽപ്പോലും, പ്രകടമാകുന്നു. ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക.
11 സകല മനുഷ്യരും പാരമ്പര്യസിദ്ധമായി പാപപൂർണരും തന്നിമിത്തം പാപത്തിന്റെ ശിക്ഷയായ മരണം അർഹിക്കുന്നവരുമാണ്. (റോമർ 5:12) എന്നാൽ യഹോവ പാപികളുടെ മരണത്തിൽ സന്തോഷിക്കുന്നില്ല. യഹോവ ‘ക്ഷമിക്കാൻ മനസ്സുള്ള, അനുകമ്പയുള്ള, കരുണാമയനായ ഒരു ദൈവമാണ്.’ (നെഹമ്യ 9:17) എങ്കിലും പരിശുദ്ധനാകയാൽ ദൈവത്തിന് അനീതി പൊറുക്കാൻ കഴിയില്ല. അപ്പോൾ ദൈവത്തിനു ജന്മനാ പാപികളായ മനുഷ്യരോട് എങ്ങനെ കരുണ കാണിക്കാൻ കഴിയും? ദൈവവചനത്തിലെ ഏറ്റവും അമൂല്യമായ സത്യങ്ങളിൽ ഒന്നിലാണ് അതിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നത്: മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കുവേണ്ടി യഹോവ ഏർപ്പെടുത്തിയിരിക്കുന്ന മോചനവില എന്ന ക്രമീകരണത്തിൽ. 14-ാം അധ്യായത്തിൽ നാം സ്നേഹനിർഭരമായ ഈ ക്രമീകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കും. അത് അത്യന്തം നീതിപൂർവകവും അതേസമയം അങ്ങേയറ്റം കരുണാപൂർവകവുമാണ്. അതു മുഖാന്തരം തന്റെ പൂർണതയുള്ള നീതിയുടെ പ്രമാണങ്ങൾ പാലിക്കുമ്പോൾത്തന്നെ പശ്ചാത്താപമുള്ള പാപികളോട് ആർദ്ര കരുണ പ്രകടമാക്കാനും യഹോവയ്ക്കു കഴിയും.—റോമർ 3:21-26.
യഹോവയുടെ നീതി ഹൃദയോഷ്മളം
12, 13. (എ) യഹോവയുടെ നീതി നമ്മെ യഹോവയിലേക്ക് ആകർഷിക്കുന്നത് എങ്ങനെ? (ബി) യഹോവയുടെ നീതി സംബന്ധിച്ച് ദാവീദ് എന്തു നിഗമനത്തിൽ എത്തി, ഇതിന് നമ്മെ എങ്ങനെ ആശ്വസിപ്പിക്കാൻ കഴിയും?
12 യഹോവയുടെ നീതി നമ്മെ യഹോവയിൽനിന്ന് അകറ്റുന്ന ഒരു നിർവികാര ഗുണമല്ല, പിന്നെയോ നമ്മെ യഹോവയിലേക്ക് ആകർഷിക്കുന്ന പ്രിയങ്കരമായ ഒരു ഗുണമാണ്. ദൈവത്തിന്റെ ന്യായത്തിന്റെ അല്ലെങ്കിൽ നീതിയുടെ കരുണാർദ്രമായ സ്വഭാവം ബൈബിൾ വ്യക്തമായി വർണിക്കുന്നു. ദൈവം നീതി പ്രകടമാക്കുന്ന ഹൃദയോഷ്മളമായ ചില വിധങ്ങൾ നമുക്കു പരിചിന്തിക്കാം.
13 തന്റെ ദാസന്മാരോട് വിശ്വസ്തത പ്രകടമാക്കാൻ യഹോവയുടെ പൂർണനീതി യഹോവയെ പ്രേരിപ്പിക്കുന്നു. യഹോവയുടെ നീതിയുടെ ഈ സവിശേഷത നേരിട്ട് മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്ത വ്യക്തിയായിരുന്നു സങ്കീർത്തനക്കാരനായ ദാവീദ്. സ്വന്തം അനുഭവത്തിൽനിന്നും ദൈവത്തിന്റെ പ്രവർത്തനരീതികളെ കുറിച്ചുള്ള വ്യക്തിപരമായ പഠനത്തിൽനിന്നും ദാവീദ് എന്തു നിഗമനത്തിൽ എത്തി? ദാവീദ് ഇങ്ങനെ പ്രഖ്യാപിച്ചു: “കാരണം, യഹോവ നീതിയെ സ്നേഹിക്കുന്നു; ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല. അവർക്ക് എപ്പോഴും സംരക്ഷണം ലഭിക്കും.” (സങ്കീർത്തനം 37:28) എത്ര ആശ്വാസകരമായ ഉറപ്പ്! നമ്മുടെ ദൈവം തന്നോട് വിശ്വസ്തരായവരെ ഒരു നിമിഷത്തേക്കു പോലും കൈവെടിയുകയില്ല. അതുകൊണ്ട് നമുക്ക് ദൈവവുമായുള്ള അടുപ്പത്തിലും ദൈവത്തിന്റെ സ്നേഹനിർഭരമായ പരിപാലനത്തിലും ആശ്രയം വെക്കാൻ കഴിയും. ദൈവത്തിന്റെ നീതി അതിന് ഉറപ്പു നൽകുന്നു!—സുഭാഷിതങ്ങൾ 2:7, 8.
14. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെക്കുറിച്ച് യഹോവ ചിന്തയുള്ളവനാണെന്ന് ഇസ്രായേലിനു കൊടുത്ത നിയമം വ്യക്തമാക്കുന്നത് എങ്ങനെ?
14 ദിവ്യനീതിക്ക് ക്ലേശിതരുടെ ആവശ്യങ്ങളെക്കുറിച്ച് ബോധമുണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെക്കുറിച്ചുള്ള യഹോവയുടെ ചിന്ത ഇസ്രായേലിന് യഹോവ കൊടുത്ത നിയമത്തിൽ പ്രകടമാണ്. ദൃഷ്ടാന്തത്തിന്, അനാഥരും വിധവമാരും സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേക ക്രമീകരണങ്ങൾ മോശയുടെ നിയമത്തിൽ അടങ്ങിയിരുന്നു. (ആവർത്തനം 24:17-21)a അങ്ങനെയുള്ള കുടുംബങ്ങൾക്ക് ജീവിതം എത്ര പ്രയാസകരമായിരിക്കാം എന്നതു മനസ്സിലാക്കിക്കൊണ്ട് യഹോവതന്നെ അവരുടെ പിതൃതുല്യ ന്യായാധിപനും സംരക്ഷകനും ആയിത്തീർന്നു. “വിധവയ്ക്കും പിതാവില്ലാത്ത കുട്ടിക്കും ദൈവം നീതി നടത്തിക്കൊടുക്കുന്നു” എന്നു ബൈബിൾ പറയുന്നു. (ആവർത്തനം 10:18, അടിക്കുറിപ്പ്; സങ്കീർത്തനം 68:5) ഇസ്രായേല്യർ അശരണരായ സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചാൽ താൻ അങ്ങനെയുള്ളവരുടെ നിലവിളി തീർച്ചയായും കേൾക്കുമെന്നു യഹോവ അവർക്കു മുന്നറിയിപ്പു കൊടുത്തു. ‘എന്റെ കോപം ജ്വലിക്കും’ എന്ന് യഹോവ പ്രസ്താവിച്ചു. (പുറപ്പാട് 22:22-24) കോപം യഹോവയുടെ പ്രമുഖ ഗുണങ്ങളിൽ ഒന്നല്ലെങ്കിലും, അനീതിയുടെ മനഃപൂർവ പ്രവൃത്തികൾ യഹോവയിൽ നീതിനിഷ്ഠമായ കോപം ഉളവാക്കുന്നു, വിശേഷിച്ചും അതിന് ഇരകളാകുന്നവർ എളിയവരും നിസ്സഹായരുമാണെങ്കിൽ.—സങ്കീർത്തനം 103:6.
15, 16. യഹോവയുടെ പക്ഷപാതിത്വമില്ലായ്മയുടെ തികച്ചും ശ്രദ്ധേയമായ ഒരു തെളിവ് എന്ത്?
15 താൻ “പക്ഷപാതം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല” എന്നും യഹോവ നമുക്ക് ഉറപ്പുനൽകുന്നു. (ആവർത്തനം 10:17) അധികാരമോ സ്വാധീനമോ ഉള്ള പല മനുഷ്യരിൽനിന്നും വ്യത്യസ്തമായി യഹോവ ഭൗതിക ധനത്താലോ ബാഹ്യപ്രത്യക്ഷതയാലോ സ്വാധീനിക്കപ്പെടുന്നില്ല. യഹോവയ്ക്കു മുൻവിധിയോ പക്ഷപാതിത്വമോ ഇല്ല. യഹോവയുടെ പക്ഷപാതിത്വമില്ലായ്മയുടെ തികച്ചും ശ്രദ്ധേയമായ ഒരു തെളിവ് പരിചിന്തിക്കുക. അനന്തജീവന്റെ പ്രത്യാശയോടെ തന്റെ സത്യാരാധകരായിത്തീരാനുള്ള അവസരം ശ്രേഷ്ഠരായ ചുരുക്കം ചില വ്യക്തികൾക്കായി യഹോവ പരിമിതപ്പെടുത്തുന്നില്ല. മറിച്ച്, “ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) ഈ അത്ഭുതകരമായ പ്രത്യാശ സകലർക്കും ലഭ്യമാണ്, സാമൂഹിക നിലയോ വർഗമോ ദേശമോ ഒന്നും അതിനൊരു പ്രതിബന്ധമല്ല. അതു യഥാർഥ നീതിയുടെ അതിമഹത്തായ ഒരു പ്രകടനമല്ലേ?
16 യഹോവയുടെ പൂർണതയുള്ള നീതിയുടെ മറ്റൊരു വശം നമ്മുടെ പരിചിന്തനവും ആദരവും അർഹിക്കുന്നു: തന്റെ നീതിയുള്ള പ്രമാണങ്ങൾ ലംഘിക്കുന്നവരോട് യഹോവ ഇടപെടുന്ന വിധം.
കുറ്റമുള്ളവനെ വെറുതെ വിടുകയില്ല
17. ഈ ലോകത്തിലെ അനീതികൾ യാതൊരു പ്രകാരത്തിലും യഹോവയുടെ നീതിയെ കളങ്കപ്പെടുത്തുന്നില്ലാത്തത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
17 ‘യഹോവ അനീതിയുടെ നേരെ കണ്ണടയ്ക്കുന്നില്ലാത്തതിനാൽ ഇന്നത്തെ ലോകത്തിൽ വളരെ സാധാരണമായിരിക്കുന്ന അന്യായമായ കഷ്ടപ്പാടിന്റെയും ദുർനടപടികളുടെയും കാരണം നമുക്ക് എങ്ങനെ വിശദീകരിക്കാനാകും’ എന്നു ചിലർ ചിന്തിച്ചേക്കാം. അത്തരം അനീതികൾ ഒരു പ്രകാരത്തിലും യഹോവയുടെ നീതിയെ കളങ്കപ്പെടുത്തുന്നില്ല. ഈ ദുഷ്ട ലോകത്തിലെ അനീതികളിൽ പലതും മനുഷ്യർക്ക് ആദാമിൽനിന്ന് കൈമാറിക്കിട്ടിയിരിക്കുന്ന പാപാവസ്ഥയുടെ പരിണതഫലങ്ങളാണ്. അപൂർണ മനുഷ്യൻ പാപപങ്കിലമായ ഗതി തിരഞ്ഞെടുത്തിരിക്കുന്ന ഈ ലോകത്തിൽ അനീതികൾ പെരുകുന്നു—എന്നാൽ അത് അധികകാലം തുടരുകയില്ല.—ആവർത്തനം 32:5.
18, 19. തന്റെ നീതിയുള്ള നിയമങ്ങളെ മനഃപൂർവം ലംഘിക്കുന്നവരെ യഹോവ വെച്ചുപൊറുപ്പിക്കുകയില്ലെന്ന് എന്തു പ്രകടമാക്കുന്നു?
18 ആത്മാർഥമായി തന്നോട് അടുത്ത് വരുന്നവരോട് യഹോവ വലിയ കരുണ കാണിക്കുന്നെങ്കിലും, തന്റെ വിശുദ്ധ നാമത്തിന്മേൽ നിന്ദ വരുത്തുന്ന ഒരു സാഹചര്യത്തെ യഹോവ എന്നേക്കും വെച്ചുപൊറുപ്പിക്കുകയില്ല. (സങ്കീർത്തനം 74:10, 22, 23) നീതിയുടെ ദൈവത്തെ പരിഹസിക്കാവുന്നതല്ല; മനഃപൂർവ പാപികളെ അവർ അർഹിക്കുന്ന പ്രതികൂല ന്യായവിധിയിൽനിന്ന് ദൈവം ഒഴിവാക്കുകയില്ല. ‘കരുണയും അനുകമ്പയും ഉള്ള, പെട്ടെന്നു കോപിക്കാത്ത, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞ’ ദൈവമാണ് യഹോവ. “എന്നാൽ കുറ്റക്കാരനെ ഒരു കാരണവശാലും അവൻ ശിക്ഷിക്കാതെ വിടില്ല.” (പുറപ്പാട് 34:6, 7) ഈ വാക്കുകൾക്കു ചേർച്ചയിൽ, തന്റെ നീതിയുള്ള നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നവരുടെമേൽ ന്യായവിധി നടത്തേണ്ടത് ആവശ്യമാണെന്നു യഹോവ ചില സമയങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
19 ദൃഷ്ടാന്തമായി, പുരാതന ഇസ്രായേലിനോടുള്ള യഹോവയുടെ ഇടപെടലുകളെക്കുറിച്ച് ചിന്തിക്കാം. വാഗ്ദത്തദേശത്ത് പാർക്കുമ്പോൾപ്പോലും ഇസ്രായേല്യർ ആവർത്തിച്ച് അവിശ്വസ്തത കാണിച്ചു. അവരുടെ ദുഷിച്ച നടപടികൾ യഹോവയെ ‘ദുഃഖിപ്പിച്ചെങ്കിലും’ യഹോവ പെട്ടെന്ന് അവരെ തള്ളിക്കളഞ്ഞില്ല. (സങ്കീർത്തനം 78:38-41) മറിച്ച് അവരുടെ ഗതിക്ക് മാറ്റം വരുത്താൻ കരുണാപൂർവം അവസരങ്ങൾ നൽകി. യഹോവ ഇങ്ങനെ അഭ്യർഥിച്ചു: “ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല. പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിച്ചിരിക്കുന്നതാണ് എന്റെ സന്തോഷം. തിരിഞ്ഞുവരൂ! നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരൂ! ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?” (യഹസ്കേൽ 33:11) ഇസ്രായേല്യർ തങ്ങളുടെ മോശമായ വഴികളിൽനിന്ന് പിന്തിരിയേണ്ടതിന് യഹോവ തന്റെ പ്രവാചകന്മാരെ ആവർത്തിച്ച് അവരുടെ അടുക്കലേക്ക് അയച്ചു. കാരണം, ജീവൻ യഹോവയ്ക്ക് അത്ര വിലപ്പെട്ടതായിരുന്നു. എന്നാൽ പൊതുവേ, കഠിനഹൃദയരായിരുന്ന ആളുകൾ ശ്രദ്ധിക്കാനും അനുതപിക്കാനും വിസമ്മതിച്ചു. ഒടുവിൽ, തന്റെ വിശുദ്ധ നാമത്തിനുവേണ്ടിയും അതു പ്രതിനിധാനം ചെയ്യുന്ന സകലത്തിനു വേണ്ടിയും യഹോവ അവരെ ശത്രുക്കളുടെ കൈകളിൽ ഏൽപ്പിച്ചു.—നെഹമ്യ 9:26-30.
20. (എ) ഇസ്രായേലിനോടുള്ള ഇടപെടലുകൾ യഹോവയെ സംബന്ധിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു? (ബി) സിംഹത്തെ യഹോവയുടെ സാന്നിധ്യത്തോടും സിംഹാസനത്തോടും ബന്ധപ്പെടുത്തുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
20 ഇസ്രായേലുമായുള്ള യഹോവയുടെ ഇടപെടലുകൾ യഹോവയെക്കുറിച്ച് നമ്മെ വളരെയധികം പഠിപ്പിക്കുന്നു. സകലവും കാണുന്ന ദൈവത്തിന്റെ കണ്ണുകൾ അനീതി ശ്രദ്ധിക്കുന്നുണ്ടെന്നും ദൈവം കാണുന്ന കാര്യങ്ങൾ ദൈവത്തെ ആഴത്തിൽ സ്പർശിക്കുന്നുണ്ടെന്നും നാം മനസ്സിലാക്കുന്നു. (സുഭാഷിതങ്ങൾ 15:3) കരുണ കാണിക്കാൻ അടിസ്ഥാനമുള്ളപ്പോഴെല്ലാം ദൈവം അങ്ങനെ ചെയ്യുന്നു എന്നറിയുന്നത് ആശ്വാസപ്രദമാണ്. അതിനു പുറമേ, ദൈവത്തിന്റെ നീതി ഒരിക്കലും തിടുക്കത്തിൽ പ്രകടിപ്പിക്കപ്പെടുന്നതല്ലെന്നും നാം മനസ്സിലാക്കുന്നു. യഹോവയുടെ ക്ഷമ നിമിത്തം യഹോവ ദുഷ്ടന്മാർക്കെതിരെ ഒരിക്കലും ന്യായവിധി നടത്തുകയില്ലെന്ന് അനേകർ തെറ്റായി നിഗമനം ചെയ്യുന്നു. എന്നാൽ അതു തീർച്ചയായും സത്യമല്ല, കാരണം, ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ ദിവ്യക്ഷമയ്ക്ക് അതിരുകളുണ്ടെന്നും നമ്മെ പഠിപ്പിക്കുന്നു. യഹോവ നീതിക്കുവേണ്ടി ഉറച്ചുനിൽക്കുന്നവനാണ്. നീതി നടപ്പാക്കുന്നതിൽനിന്ന് മിക്കപ്പോഴും ഒഴിഞ്ഞുമാറുന്ന മനുഷ്യരിൽനിന്ന് വ്യത്യസ്തമായി, ശരിയായതിനുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം യഹോവയ്ക്ക് എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ, ധീരമായ നീതിയുടെ പ്രതീകമായ സിംഹത്തെ ദൈവത്തിന്റെ സാന്നിധ്യത്തോടും സിംഹാസനത്തോടും ബന്ധപ്പെടുത്തിയിരിക്കുന്നത് ഉചിതമാണ്.b (യഹസ്കേൽ 1:10; വെളിപാട് 4:7) അതുകൊണ്ട്, ഈ ഭൂമിയിൽനിന്ന് അനീതി തുടച്ചുനീക്കുമെന്നുള്ള തന്റെ വാഗ്ദാനം ദൈവം നിവർത്തിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. തീർച്ചയായും, ദൈവത്തിന്റെ ന്യായത്തീർപ്പിന്റെ സാരം ഇതാണ്: ആവശ്യമായിരിക്കുന്നിടത്തു ദൃഢത, സാധ്യമാകുന്നിടത്തു കരുണ.—2 പത്രോസ് 3:9.
നീതിയുടെ ദൈവത്തോട് അടുത്ത് ചെല്ലുക
21. യഹോവ നീതി നടപ്പാക്കുന്ന വിധത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ നാം യഹോവയെ എങ്ങനെ കാണണം, എന്തുകൊണ്ട്?
21 യഹോവ നീതി നടപ്പാക്കുന്ന വിധത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, ദുഷ്പ്രവൃത്തിക്കാരുടെമേൽ ന്യായവിധി ഉച്ചരിക്കുന്നതിൽ മാത്രം തത്പരനായ, നിർവികാരനായ ഒരു കഠിന ന്യായാധിപൻ ആയി നാം യഹോവയെ കാണരുത്. മറിച്ച്, എല്ലായ്പോഴും ഏറ്റവും നല്ല വിധത്തിൽ തന്റെ മക്കളോട് ഇടപെടുന്ന, സ്നേഹവും ദൃഢതയുമുള്ള ഒരു പിതാവായി നാം യഹോവയെ കാണണം. ന്യായപ്രിയനായ അല്ലെങ്കിൽ നീതിമാനായ ഒരു പിതാവ് എന്ന നിലയിൽ യഹോവ, ശരിയായ കാര്യങ്ങൾക്കുവേണ്ടി ദൃഢമായി നിലകൊള്ളുമ്പോൾത്തന്നെ തന്റെ സഹായവും ക്ഷമയും ആവശ്യമുള്ള തന്റെ ഭൗമിക മക്കളോട് കരുണാർദ്രതയോടെ ഇടപെടുന്നു.—സങ്കീർത്തനം 103:10, 13.
22. തന്റെ നീതിയാൽ നയിക്കപ്പെടുന്നവനായ യഹോവ നമുക്ക് എന്തു പ്രത്യാശ സാധ്യമാക്കിയിരിക്കുന്നു, യഹോവ നമ്മോട് ഈ വിധത്തിൽ ഇടപെടുന്നത് എന്തുകൊണ്ട്?
22 ദിവ്യനീതിയിൽ, ദുഷ്പ്രവൃത്തിക്കാരുടെമേൽ വിധി പ്രസ്താവിക്കുന്നതിനെക്കാൾ വളരെയധികം ഉൾപ്പെടുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! തന്റെ നീതിയാൽ നയിക്കപ്പെടുന്നവനായ യഹോവ നമുക്ക് യഥാർഥത്തിൽ പുളകപ്രദമായ ഒരു പ്രത്യാശ—‘നീതി കളിയാടുന്ന’ ഒരു ലോകത്തിലെ പൂർണതയുള്ള അനന്തജീവൻ—സാധ്യമാക്കിയിരിക്കുന്നു. (2 പത്രോസ് 3:13) നമ്മുടെ ദൈവം നമ്മോട് ഈ വിധത്തിൽ ഇടപെടുന്നതിന്റെ കാരണം ഇതാണ്: ദൈവത്തിന്റെ നീതി കുറ്റംവിധിക്കാനുള്ള പഴുതുകൾ തേടുന്ന ഒരു ഗുണമല്ല, മറിച്ച് രക്ഷിക്കാനുള്ള വഴികൾ തേടുന്ന ഒന്നാണ്. സത്യമായും, യഹോവയുടെ നീതിയുടെ വ്യാപ്തി സംബന്ധിച്ച മെച്ചമായ ഒരു ഗ്രാഹ്യം നമ്മെ യഹോവയിലേക്ക് ആകർഷിക്കുന്നു! അടുത്ത അധ്യായങ്ങളിൽ, യഹോവ ഈ വിശിഷ്ടഗുണം പ്രകടമാക്കുന്ന വിധത്തെ നാം കുറെക്കൂടെ അടുത്ത് വീക്ഷിക്കുന്നതായിരിക്കും.
a “പിതാവില്ലാത്ത കുട്ടി” എന്ന പ്രയോഗം, യഹോവയ്ക്ക് പിതാവില്ലാത്ത ആൺകുട്ടികളുടെ കാര്യത്തിൽ മാത്രമല്ല, പിതാവില്ലാത്ത പെൺകുട്ടികളെക്കുറിച്ചും ആഴമായ ചിന്തയുണ്ട് എന്നു കാണിക്കുന്നു. സെലോഫഹാദിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രിമാർക്ക് പിതൃസ്വത്തിന്റെ അവകാശം നേടിക്കൊടുത്ത ഒരു ന്യായത്തീർപ്പിനെ കുറിച്ചുള്ള വിവരണം യഹോവ ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ ഉൾപ്പെടുത്തി. ആ ചട്ടം ഒരു കീഴ്വഴക്കമായിത്തീരുകയും പിതാവില്ലാത്ത പെൺകുട്ടികളുടെ അവകാശങ്ങളെ പിന്താങ്ങുകയും ചെയ്തു.—സംഖ്യ 27:1-8.
b അവിശ്വസ്ത ഇസ്രായേലിന്മേൽ ന്യായവിധി നടപ്പാക്കുന്നതിൽ യഹോവ തന്നെത്തന്നെ ഒരു സിംഹത്തോട് ഉപമിക്കുന്നു എന്നതു ശ്രദ്ധേയമാണ്.—യിരെമ്യ 25:38; ഹോശേയ 5:14.