മാലാഖമാരെ സംബന്ധിച്ച സത്യം
നാം കണ്ടുകഴിഞ്ഞതുപോലെ, മാലാഖമാരെ സംബന്ധിച്ച് പരക്കെയുള്ള ആശയങ്ങളും കഥകളും എപ്പോഴും ബൈബിളുമായി യോജിപ്പിലല്ല. വിയോജിപ്പുണ്ടെന്നുള്ളത് പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണോ? മാലാഖമാരെ സംബന്ധിച്ച് പരക്കെയുള്ള വിശ്വാസങ്ങൾ സ്വീകരിക്കുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ? തീർച്ചയായും.
ഉദാഹരണത്തിന്, “പുതിയ ആത്മീയത” എന്ന വീക്ഷണം പ്രോത്സാഹിപ്പിക്കുന്ന മനോഭാവങ്ങൾ പരിചിന്തിക്കുക. ദൈവദൂതന്മാരെ സംബന്ധിച്ച ആധുനിക പുസ്തകങ്ങൾ എന്തും അനുവദനീയമാണെന്ന കുട്ടികളുടേതു പോലുള്ള മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നു, അല്ലാതെ ചിന്താപ്രാപ്തി ഉപയോഗിക്കുന്നതിനെയല്ല. പ്രശ്നപരിഹാരത്തിനായി ശ്രമിക്കാനോ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച ഗ്രാഹ്യവും ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനവും തേടാനോ അവ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നില്ല. കാര്യങ്ങളെല്ലാം വേണ്ടതുപോലെതന്നെ നടക്കുന്ന ഒരു സന്തുഷ്ട പ്രപഞ്ചത്തിൽ നാം ജീവിക്കുന്നതുകൊണ്ട് സൗമ്യനും സ്നേഹവാനുമായ ഒരു ദൈവദൂതൻ ജീവിതകാലം മുഴുവൻ നമ്മോടൊപ്പം ഉണ്ടെങ്കിൽ ഭയപ്പെടാൻ യാതൊരു കാരണവുമില്ലെന്ന് ഈ പുസ്തകങ്ങൾ ഉറപ്പു തരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നാം ദൈവദൂതന്റെ ഇടപെടലിനായി കാത്തിരിക്കുക മാത്രം ചെയ്താൽ മതി. വാസ്തവം അതാണെങ്കിൽ, ‘വിശ്വാസത്തിനുവേണ്ടി പോരാടാൻ’ ബൈബിൾ എന്തുകൊണ്ട് നമ്മോട് ആവശ്യപ്പെടുന്നു?—യൂദാ 3.
മാലാഖമാരെ സംബന്ധിച്ചുള്ള പല പുസ്തകങ്ങളും മാനുഷ അഹങ്കാരത്തെയും ഗർവിനെയും ഊട്ടിവളർത്തുന്നു. തന്നിലേക്കുതന്നെ ശ്രദ്ധ പതിപ്പിക്കാനാണ് അവ പ്രോത്സാഹിപ്പിക്കുന്നത്. അത്തരം പുസ്തകങ്ങൾ പറയുന്നതനുസരിച്ച്, നാം എത്ര സൗന്ദര്യമുള്ളവരും ശ്രേഷ്ഠരും ആണെന്നു നമ്മൾതന്നെ മനസ്സിലാക്കാൻ ആധുനിക നാളിലെ മാലാഖമാർ ആഗ്രഹിക്കുന്നു. നമ്മെ കുറിച്ചുതന്നെ ക്രിയാത്മകമായ ഒരു വീക്ഷണം ഉണ്ടായിരിക്കുന്നതു നല്ലതാണെങ്കിലും, “പുതിയ ആത്മീയത”യുടെ മുഖ്യവിഷയം നിരുപാധികം നമ്മെത്തന്നെ സ്നേഹിക്കുക എന്നതാണ്. “നിങ്ങളാകുന്ന കർത്താവിനെ സ്നേഹിക്കുക” എന്നാണ് ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കൽപ്പന എന്ന് ഒരു ഗ്രന്ഥകർത്താവു പറയുന്നു. യേശുവിന്റെ വാക്കുകൾക്ക് എത്ര വിരുദ്ധമാണ് ഇത്! അവൻ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു ഏററവും വലിയതും ഒന്നാമത്തേതുമായ കൽപ്പന.” (മത്തായി 22:36-39) നമ്മുടേതിനെക്കാൾ ദൈവത്തിന്റെ താത്പര്യങ്ങൾ അന്വേഷിക്കുന്നെങ്കിൽ നാം ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം അനുഭവിക്കും.
മാലാഖമാരെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത് യഥാർഥ ക്രിസ്ത്യാനിത്വത്തിനു നിരക്കുന്നതല്ല. മാലാഖമാരെ ആരാധിക്കുന്നതിനെ അപ്പൊസ്തലനായ പൗലൊസ് കുറ്റം വിധിച്ചു. (കൊലൊസ്സ്യർ 2:18) ആരാധിക്കുക എന്നതിന്റെ അർഥം “ദിവ്യ വ്യക്തി എന്ന നിലയിലോ പ്രകൃത്യതീത ശക്തി എന്ന നിലയിലോ ബഹുമാനിക്കുക ഭക്ത്യാദരവ് നൽകുക” എന്നാണ്. മാലാഖമാരെ സംബന്ധിച്ച പ്രചാരമേറിയ പല പുസ്തകങ്ങളും വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നത് അവരെ ബഹുമാനിക്കാനും അവർക്കു ഭക്ത്യാദരവ് നൽകാനും തന്നെയാണ്. എന്നാൽ ഒരൊറ്റ പ്രാവശ്യം മാത്രം തന്നെ ആരാധിക്കാൻ സാത്താൻ യേശുവിനോട് ആവശ്യപ്പെട്ടപ്പോൾ എന്താണ് ഉണ്ടായതെന്ന് അനുസ്മരിക്കുക. യേശു ഇങ്ങനെ മറുപടി നൽകി: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ.” (ലൂക്കൊസ് 4:8) പിന്നീട്, അപ്പൊസ്തലനായ യോഹന്നാൻ ഒരു ദൈവദൂതന്റെ കാൽക്കൽ വീണപ്പോൾ ആ ദൈവദൂതൻ അവനോടു പറഞ്ഞു: “അതരുതു: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക.”—വെളിപ്പാടു 19:10.
ദൈവദൂതന്മാർക്കു നിങ്ങളെ സഹായിക്കാൻ കഴിയുന്ന വിധം
മാർഗനിർദേശത്തിനും സഹായത്തിനുമായി സമീപിക്കേണ്ടത് ദൈവത്തെയാണ്, മാലാഖമാരെ അല്ല. തന്റെ നീതിനിഷ്ഠമായ കൽപ്പനകൾ അനുസരിക്കുന്നവരുടെമേൽ സ്നേഹം ചൊരിയാൻ അവൻ മനസ്സൊരുക്കവും സന്തോഷവും ഉള്ളവനാണ്. അപ്പൊസ്തലനായ യോഹന്നാൻ സഹക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.”—1 യോഹന്നാൻ 5:14, 15.
ദൈവത്തിന്റെ വിശ്വസ്ത ദൂതന്മാരെ കുറിച്ചു നമുക്ക് അറിയില്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാൽ, ദൈവത്തിന്റെ ഉദ്ദേശ്യത്തിനും മാർഗനിർദേശത്തിനും ചേർച്ചയിൽ അവർ അവനെ സേവിക്കുന്നുവെന്നു നമുക്ക് അറിയാം. ദൈവത്തെ കുറിച്ചുള്ള സത്യം ഉന്നമിപ്പിക്കാൻ അവർ ഉത്സുകരാണ്. (വെളിപ്പാടു 14:6, 7) അവർ നമ്മിൽനിന്ന് ആരാധന ആഗ്രഹിക്കുന്നില്ല. നമുക്ക് അവരെ കാണാൻ കഴിയാത്തതുകൊണ്ട്, ദൈനംദിന കാര്യങ്ങളിൽ തന്റെ ജനത്തെ സഹായിക്കാൻ ദൈവം എത്രത്തോളം അവരെ ഉപയോഗിക്കുന്നുണ്ടെന്ന് നമുക്ക് അറിയില്ല. എന്നാൽ ഒരു കൂട്ടമെന്ന നിലയിൽ തന്റെ ജനത്തെ ദൈവം സംരക്ഷിക്കുകയും വഴിനയിക്കുകയും ചെയ്യുന്നുണ്ടെന്നു നമുക്ക് അറിയാം.
വിശ്വസ്ത ദൂതന്മാർ നമുക്കുവേണ്ടി എത്ര നല്ല മാതൃകയാണു വെച്ചിരിക്കുന്നത്! അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 148:2) മാനസികവും ആത്മീയവുമായി അവർക്കു വലിയ പ്രാപ്തികളുണ്ടെങ്കിലും യഹോവയുടെ പരമാധികാരത്തോട് അവർ ആഴമായ ആദരവു കാട്ടുന്നു. (യൂദാ 9) ദൈവോദ്ദേശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതിൽ അവർക്ക് അതിയായ താത്പര്യമുണ്ട്. (1 പത്രൊസ് 1:11, 12) ദൈവവചനമായ ബൈബിളിൽ നിന്നാണ് നാം ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നത്. അതേ, ദൂതന്മാരെ കുറിച്ചുള്ള സത്യം നമ്മോടു പറയുന്ന പുസ്തകം ബൈബിളാണ്.
[10-ാം പേജിലെ ആകർഷകവാക്യം]
ദൈവത്തെ കുറിച്ചുള്ള സത്യം ഉന്നമിപ്പിക്കാൻ ദൂതന്മാർ ഉത്സുകരാണ്
[8, 9 പേജുകളിലെ ചിത്രം]
അപ്പൊസ്തലനായ യോഹന്നാൻ ഒരു ദൂതനെ ആരാധിക്കാൻ ശ്രമിച്ചപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: ‘അതരുത്!’