ലോകത്തെ വീക്ഷിക്കൽ
ശബ്ദമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ
ഇന്ത്യയിലെ ജനസംഖ്യ സുമാർ 100 കോടിയാണ്. പോസ്റ്റ് ഗ്രാജുവെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചണ്ഡിഗഢിലെ പ്രൊഫസറായ ഡോ. എസ്.ബി.എസ്. മാൻ പറയുന്നതനുസരിച്ച്, ഈ രാജ്യത്തെ പത്തിൽ ഒരാൾക്കു വീതം അഥവാ ഏകദേശം 10 കോടി ആളുകൾക്ക്, ഏതെങ്കിലും വിധത്തിലുള്ള ശ്രവണ തകരാറുകൾ ഉണ്ട്. ഹോണടിയും എഞ്ചിനുകളുടെയും യന്ത്രങ്ങളുടെയും വിമാനങ്ങളുടെയും ഒച്ചയും പോലുള്ള ശബ്ദമലിനീകരണമാണു ഗുരുതരമായ ഈ ആരോഗ്യ പ്രശ്നത്തിനു കാരണം എന്ന് ഇന്ത്യയിലെ ഇഎൻറ്റി വിദഗ്ധരുടെ സമിതി സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിന്റെ ഉത്ഘാടനത്തിൽ സംസാരിക്കവെ ഡോ. മാൻ എടുത്തുകാട്ടി. ഉത്സവക്കാലത്തു നിർലോഭം ഉപയോഗിക്കുന്ന പടക്കങ്ങളും മറ്റും അതിൽ കാര്യമായ പങ്കുവഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, ദസറ ഉത്സവക്കാലത്തു രാജ്യമെമ്പാടും, സമൂഹത്തിലെ ദുഷ്ട ശക്തികളെ പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ പുരാണ കഥാപാത്രങ്ങളുടെ കൂറ്റൻ കോലങ്ങളുണ്ടാക്കി അതിനകത്തു നൂറുകണക്കിനു പടക്കങ്ങൾ നിറച്ച് തീകൊളുത്തും. കാതടപ്പിക്കുന്ന ഒച്ചയാണ് അതുണ്ടാക്കുന്നത്. തുടർന്ന്, ദീപാവലി ഉത്സവത്തിന്റെ ഊഴമാണ്. അഞ്ചു നാൾ നീണ്ടുനിൽക്കുന്ന പ്രസ്തുത ആഘോഷത്തിൽ ദശലക്ഷക്കണക്കിനു പടക്കങ്ങളാണു പൊട്ടിക്കുന്നത്.
തുണ്ടുവനങ്ങളായി മാറ്റപ്പെട്ട മഴക്കാടുകൾ
“വേട്ടയാടൽ, വനനശീകരണം, തീപിടിത്തം എന്നിവ മാത്രമല്ല സസ്യമൃഗാദികളുടെ അതിജീവനത്തിനു ഭീഷണി ആയിരിക്കുന്നത്” എന്ന് ബ്രസീലിലെ ഷൊർനൽ ഡൂ കോമെർസ്യൂ റിപ്പോർട്ടു ചെയ്യുന്നു. വനങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തുണ്ടുപ്രദേശങ്ങളായി മാറ്റപ്പെടുന്നതും സസ്യജന്തുജാലങ്ങളുടെ വംശനാശത്തിനു ഭീഷണി ഉയർത്തുന്നു. വനത്തിന്റെ ചില ഭാഗങ്ങൾക്കു നശീകരണം സംഭവിക്കാത്തപ്പോഴാണ് അതു സംഭവിക്കുന്നത്. ബ്രസീലിലെ കൃഷി വിദഗ്ധനായ മാർസെലൂ റ്റാബാറെലി പറയുന്നതനുസരിച്ച്, ഈ തുണ്ടു വനങ്ങളിൽ പലതിനും 25 ഏക്കറിൽ കുറഞ്ഞ വിസ്തൃതിയേ ഉള്ളൂ. “ഈ വലുപ്പത്തിലുള്ള പ്രദേശങ്ങൾ വലിയ സസ്തനികളുടെ നിലനിൽപ്പിനു പര്യാപ്തമല്ല,” റ്റാബാറെലി പറയുന്നു. തുണ്ടു വനങ്ങൾ “ജീവജാലങ്ങളുടെ വ്യാപനത്തിനും ദേശാന്തരഗമനത്തിനും തടസ്സം സൃഷ്ടിക്കുന്നു” എന്നതാണ് ഒരു സംഗതി. തത്ഫലമായി, “[സസ്യജന്തുജാലങ്ങളുടെ] സംഖ്യ കുറയുന്നു.” ഉദാഹരണത്തിന്, ടൂക്കാൻ പോലുള്ള അരണ്യ പക്ഷികളുടെ കാര്യമെടുക്കുക. “ഇപ്പോഴും അവയെ കണ്ടെത്താനാകും. എന്നാൽ, അവയുടെ വംശം നിലനിൽക്കാനുള്ള സാധ്യത തീരെ കുറവാണ്” എന്ന് റ്റാബാറെലി പറയുന്നു.
താത്പര്യമെടുക്കുന്ന പിതാക്കന്മാർക്ക് സന്തുഷ്ടരായ പുത്രന്മാർ
പുത്രന്മാരുടെ ഉത്കണ്ഠകളിലും പഠനകാര്യങ്ങളിലും സാമൂഹിക ജീവിതത്തിലും വ്യക്തിപരമായ താത്പര്യമെടുക്കുന്ന പിതാക്കന്മാർ “ആത്മവിശ്വാസവും പ്രത്യാശയും നിറഞ്ഞ, ഉത്സാഹികളും ശുഭാപ്തിവിശ്വാസമുള്ളവരും ആയ യുവാക്കളെ” സൃഷ്ടിക്കുന്നു എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ‘നാളെയുടെ പുരുഷന്മാർ’ എന്ന പദ്ധതി 13-നും 19-നും ഇടയ്ക്കു പ്രായമുള്ള 1,500 ആൺകുട്ടികളിൽ ഒരു പഠനം നടത്തി. അതിൽ, പിതാക്കന്മാർ തങ്ങളോടൊപ്പം സമയം ചെലവഴിക്കുകയും തങ്ങളുടെ പുരോഗതിയിൽ അതീവ താത്പര്യം എടുക്കുകയും ചെയ്യുന്നതായി കരുതിയ ആൺകുട്ടികളിൽ 90-ലധികം ശതമാനം പേരും “തികഞ്ഞ ആത്മാഭിമാനവും സന്തുഷ്ടിയും ആത്മവിശ്വാസവും” ഉള്ളവരായി കാണപ്പെട്ടു. അതേസമയം, പിതാക്കന്മാർ തങ്ങളിൽ കുറഞ്ഞ താത്പര്യമേ എടുക്കുന്നുള്ളൂ അല്ലെങ്കിൽ തെല്ലും താത്പര്യമെടുക്കുന്നില്ല എന്നു കരുതിയ ആൺകുട്ടികളിൽ 72 ശതമാനം പേർക്കും “ആത്മാഭിമാനവും ആത്മവിശ്വാസവും തീരെ കുറവായിരുന്നു. മാത്രമല്ല, അവർ വിഷാദത്തിന് അടിപ്പെടാനും സ്കൂളിൽ പോകാൻ ഇഷ്ടക്കേടു കാട്ടാനും പൊലീസ് കേസുകളിൽ അകപ്പെടാനുമുള്ള സാധ്യത കൂടുതലും ആയിരുന്നു.” അച്ഛനും മകനും ഒരുമിച്ചു ചെലവഴിക്കുന്ന സമയം വളരെ ദീർഘിച്ചത് ആയിരിക്കണമെന്നില്ല എന്ന് ‘നാളെയുടെ പുരുഷന്മാർ’ പദ്ധതിയിലെ ഏഡ്രിയൻ കാട്സ് അഭിപ്രായപ്പെട്ടു. “താൻ വേണ്ടപ്പെട്ടവനാണെന്നും സ്നേഹിക്കപ്പെടുന്നുവെന്നും താൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുന്നുവെന്നും കുട്ടിക്കു തോന്നണം എന്നതാണു പ്രധാന സംഗതി,” അവർ പറയുന്നു.
പുതപ്പിനടിയിൽ കിടന്നുള്ള വായന
പുതപ്പു തലയിലൂടെ വലിച്ചിട്ട് അരണ്ട വെളിച്ചത്തിൽ വായിക്കുന്നത് ഒരു കുട്ടിയുടെ കണ്ണുകൾക്കു ദോഷം ചെയ്തേക്കും എന്ന് ജർമൻ ആരോഗ്യ വാർത്താപത്രികയായ ആപ്പോതേക്കെൻ ഉമ്ഷൗ റിപ്പോർട്ടു ചെയ്യുന്നു. ദൃഷ്ടി അൽപ്പമെങ്കിലും വികലമാകുന്നതും അരണ്ടവെളിച്ചത്തിൽ വായിക്കുന്നതും നേത്രഗോളത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ട്ജൂബിങ്കെൻ സർവകലാശാലയിൽവെച്ചു കോഴികളിൽ നടത്തിയ ഒരു പഠനം സൂചിപ്പിച്ചു. ഒരു കുട്ടി പുതപ്പിനടിയിൽ കിടന്നുകൊണ്ടു വായിക്കുമ്പോൾ ഇതു രണ്ടും സംഭവിക്കുന്നു: പുസ്തകം വളരെ അടുത്തു പിടിക്കുന്നതുകൊണ്ട് കണ്ണു ശരിയായി കേന്ദ്രീകരിക്കാൻ സാധിക്കാത്തതിനാൽ ദൃഷ്ടി വികലമാകുന്നു, ഒപ്പം അരണ്ട വെളിച്ചവും. “ടോർച്ചിന്റെ വെളിച്ചത്തിൽ, തലമുറകളായി കൗമാരപ്രായക്കാർ തങ്ങളുടെ പ്രിയപ്പെട്ട കഥകൾ പുതപ്പിനടിയിൽ കിടന്നു വായിച്ചു രസിച്ചിട്ടുണ്ട്. അതുവഴി അവർ, സാഹിത്യവാസനയ്ക്കു മാത്രമല്ല ഹ്രസ്വദൃഷ്ടിയ്ക്കും ഉള്ള അടിത്തറ പാകിയിരിക്കുന്നു,” എന്ന് ആ വാർത്താപത്രിക പ്രസ്താവിക്കുന്നു.
ആവി എഞ്ചിനുകളുടെ തിരിച്ചുവരവോ?
പോയനാളുകളിൽ റെയിൽപ്പാതകളുടെ അഭിമാനമായിരുന്ന ആവി എഞ്ചിനുകളോട് പ്രതിപത്തികാട്ടുന്നവർ അതേക്കുറിച്ചു നഷ്ടബോധത്തോടെ ഓർക്കുന്നു. കാര്യക്ഷമതക്കുറവും ഉയർന്ന മലിനീകരണവും ആ ഉത്കൃഷ്ട എഞ്ചിനുകളെ അന്തർധാനത്തിന്റെ വക്കിൽ എത്തിച്ചെങ്കിലും അതിനു ശോഭനമായ ഒരു ഭാവി ഉണ്ടെന്നാണു സ്വിറ്റ്സർലണ്ടിലെ തീവണ്ടി എഞ്ചിൻ ഫാക്ടറിയിലെ ഒരു എഞ്ചിനീയറായ റോഷേ വാലർ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ കമ്പനി നിർമിച്ച, പല്ലുകളുള്ള തീവണ്ടിപ്പാതയിലൂടെ ഓടുന്ന എട്ട് ആവി എഞ്ചിനുകൾ ആൽപ്സ് പർവതപ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ ഉപയോഗത്തിലുണ്ട് എന്ന് ബെർലീനർ റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. മാത്രമല്ല, ഈയിടെ വാലെർ സാധാരണ പാളത്തിലും ഉപയോഗിക്കത്തക്കവണ്ണം ഒരു പഴയ ആവി എഞ്ചിന് നൂതന രൂപം നൽകുകയുണ്ടായി. കൽക്കരിക്കു പകരം സാന്ദ്രത കുറഞ്ഞ എണ്ണയാണു പുതിയ എഞ്ചിൻ ഇന്ധനമായി ഉപയോഗിക്കുന്നത്. തന്മൂലം, അതു മലിനീകരണം കുറയ്ക്കുന്നു. ഘർഷണം കുറയ്ക്കുന്നതിന് റോളർ ബെയറിങ്ങും ഊർജനഷ്ടം പരമാവധി കുറയ്ക്കാനും വെള്ളം എളുപ്പം ചൂടാകാനും നല്ല രോധകങ്ങളും അത് ഉപയോഗിക്കുന്നു. “അതിന് പണച്ചെലവു കുറവാണെന്നു മാത്രമല്ല ഡീസൽ എഞ്ചിന്റെയത്രയും പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നില്ല” എന്നു വാലെർ പറയുന്നു.
പുഞ്ചിരി പാഠം
നല്ല സേവനം നൽകുന്നതിൽ അഭിമാനം കൊള്ളുന്ന ജപ്പാനിൽ, കമ്പനികൾ കൂടുതൽ കൂടുതൽ “ജോലിക്കാരെ സൗഹൃദഭാവം ഉള്ളവർ ആയിരിക്കാൻ പഠിക്കേണ്ടതിനു സ്കൂളിൽ വിടുന്നു” എന്ന് ആസാഹി ഈവനിങ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. “സാമ്പത്തിക മാന്ദ്യത്തിനിടയിൽ വിൽപ്പന വർധിപ്പിക്കുന്നതിന് പുഞ്ചിരിയും ചിരിയും ഫലിതങ്ങളും, ചെലവില്ലാത്തതും ഫലപ്രദവുമായ മാർഗമാണെന്നു കമ്പനികൾ കരുതുന്നു.” ഒരു സ്കൂളിൽ വിദ്യാർഥികൾ കണ്ണാടിയുടെ മുന്നിൽ ഇരുന്ന് “ഏറ്റവും ഹൃദ്യമായി പുഞ്ചിരിക്കാൻ” പരിശീലിക്കുന്നു. ഏറ്റവും പ്രിയമുള്ള വ്യക്തിയെ ഓർക്കാൻ വിദ്യാർഥികളോടു പറയുന്നു. പിരിമുറുക്കം കുറയ്ക്കാനും സ്വാഭാവികമായി പുഞ്ചിരിക്കാനും വിദ്യാർഥികളെ സഹായിക്കുന്നതിന് അധ്യാപകർ ശ്രമിക്കുന്നു. സ്കൂളിൽ അയയ്ക്കുന്നതിനു പുറമേ, സദാ പുഞ്ചിരിക്കാൻ പരിശീലിപ്പിക്കപ്പെട്ട ജോലിക്കാരുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റുകളിലും പരിശീലനത്തിനായി തങ്ങളുടെ ജോലിക്കാരെ ചില കമ്പനികൾ അയയ്ക്കുന്നു. ബിസിനസിനു പുഞ്ചിരി സഹായകമാണോ? പ്രസ്തുത വർത്തമാനപത്രം പറയുന്നതനുസരിച്ച്, 3,000-ത്തിലധികം ജോലിക്കാരെ പുഞ്ചിരി കോഴ്സിന് അയച്ച സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന ഒരു കമ്പനിക്ക് ആ വർഷം വിൽപ്പനയിൽ 20 ശതമാനം വർധനവ് ഉണ്ടായി. ആ കോഴ്സ് തന്റെ ഓഫീസ് അന്തരീക്ഷം മെച്ചപ്പെടാനും സഹായിച്ചതായി ഒരു ജീവനക്കാരി ചൂണ്ടിക്കാട്ടി. “പുഞ്ചിരിതൂകുന്ന ബോസുമാരുള്ള ഓഫീസിൽ ജോലി ചെയ്യുന്നതു വളരെ രസകരമാണ്,” അവർ പറഞ്ഞു.
നേരത്തേ കണ്ടുപിടിക്കുന്നതു ജീവരക്ഷാകരം
“കാൻസർ ഉചിതമായി കൈകാര്യം ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ പ്രധാന സംഗതി അതു നേരത്തേ കണ്ടുപിടിക്കുന്നതാണ്” എന്ന് ടൈംസ് ഓഫ് സാംബിയ പ്രസ്താവിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഒട്ടേറെ പേർ, വൈദ്യപരിശോധന നടത്തിയിരുന്നെങ്കിൽ നേരത്തേ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്ന കാൻസറുകൾ പിടിപെട്ടു മരിക്കുന്നു. സ്ത്രീകൾക്ക് ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും സാധാരണം ഗർഭാശയമുഖ-സ്തന കാൻസറുകളാണ്. പ്രോസ്റ്റെയ്റ്റ് ഗ്രന്ഥിയെയും കുടലിനെയും ബാധിക്കുന്ന കാൻസറുകളാണു പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. തന്നിമിത്തം, കാൻസർ ബാധയുണ്ടോ എന്നു പരിശോധിക്കുന്നതിന് ആശുപത്രികളിൽ പോകാൻ സാംബിയയുടെ സെൻട്രൽ ബോർഡ് ഓഫ് ഹെൽത്ത് ആളുകളോടു ശുപാർശ ചെയ്യുന്നു. നേരത്തേ കണ്ടുപിടിക്കുന്നതിലൂടെ “രോഗിയും കുടുംബവും അനുഭവിക്കേണ്ടി വരുന്ന വേദനയും യാതനയും കുറയ്ക്കാനാകും. മാത്രമല്ല, സമയോചിത നടപടികൾ സ്വീകരിക്കാൻ ഡോക്ടർമാരെ സഹായിക്കാനും അതിനു കഴിയും” എന്ന് ടൈംസ് പ്രസ്താവിക്കുന്നു.
കറവക്കാരി റോബോട്ട്
“ദിവസം രണ്ടുനേരം മാത്രം പാൽ കറക്കുന്നതു പശുക്കളെ സംബന്ധിച്ചിടത്തോളം അസ്വാഭാവികമായ ചര്യയാണ്” എന്ന് കറവ നടത്താനുള്ള ഒരു റോബോട്ടിനെ നിർമിച്ചെടുത്ത സംഘത്തിൽപ്പെട്ട സൂ സ്പെൻസർ പറയുന്നു. നിറഞ്ഞു വീർത്ത അകിട്, നീരും മറ്റും ഉണ്ടാകാൻ ഇടയാക്കിയേക്കാം എന്നു സ്പെൻസർ അഭിപ്രായപ്പെടുന്നു. ആ സ്ഥിതിക്ക്, സാധാരണ കറവ സമയമല്ലാത്തപ്പോൾ പാൽ കറന്നെടുക്കണമെന്ന് ഡയറി ഫാമിലെ ഒരു പശു ആഗ്രഹിക്കുന്നെങ്കിലോ? അപ്പോഴാണു റോബോട്ട് സഹായത്തിന് എത്തുന്നത്! സ്വീഡനിലെ ഒരു ഡയറി ഫാമിൽ ഇപ്പോൾത്തന്നെ അത് ഉപയോഗത്തിൽ ഉള്ളതായി ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്തു. സ്വീഡനിലെ ഈ ഫാമിലെ പശുക്കൾക്ക് പാൽ കറന്നെടുക്കണമെന്നു തോന്നുമ്പോഴെല്ലാം റോബോട്ടിനെ വെച്ചിരിക്കുന്ന ഷെഡ്ഡിലേക്കു ചെല്ലാവുന്നതാണ്. പറ്റത്തിലുള്ള 30 പശുക്കളുടെയും കഴുത്തിൽ ഓരോ ഇലക്ട്രോണിക് പട്ട ചുറ്റിയിട്ടുണ്ട്, ഇത് പശുവിനെ തിരിച്ചറിയാൻ ലേസർ നിയന്ത്രിത സംവിധാനത്തെ സഹായിക്കുന്നു. ഒരു പശുവിന്റെ പാൽ കറന്നെടുക്കാറായെങ്കിൽ കറവപ്പുരയിലേക്കുള്ള വാതിൽ തുറക്കപ്പെടുന്നു. കറവ യന്ത്രത്തിന്റെ, ലേസർ രശ്മികളാൽ നിയന്ത്രിതമായ യന്ത്രക്കൈകൾ പശുവിന്റെ മുലഞെട്ടുകളിൽ കറവക്കപ്പുകൾ മൃദുവായി പിടിപ്പിക്കുന്നു.
യൂറോപ്പിലെ ജനനനിരക്കിലുള്ള ഇടിവ്
“രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്യൻ സമൂഹത്തിലെ (ഇയു) ജനനനിരക്കിൽ ഏറ്റവും കുറവുണ്ടായത് പോയവർഷം ആയിരുന്നു” എന്ന് സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. 1960-കളുടെ മധ്യത്തിൽ യൂറോപ്യൻ സമൂഹത്തിൽ പ്രതിവർഷം ഏതാണ്ട് 60 ലക്ഷം കുട്ടികൾ ജനിച്ചപ്പോൾ 1998-ൽ ഏകദേശം 40 ലക്ഷം കുട്ടികളേ ജനിച്ചുള്ളൂ എന്ന് യൂറോപ്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് ഓഫീസായ യൂറോസ്റ്റാറ്റ് പ്രസ്താവിച്ചു. ഇയു രാഷ്ട്രങ്ങളിലെ ശരാശരി ജനനനിരക്ക് പ്രതിവർഷം 1,000 ആളുകൾക്ക് 10.7 എന്നതാണ്. ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഏതു രാജ്യത്താണ്? ഇറ്റലിയിൽ—റോമൻ കത്തോലിക്കാ സഭ ജനനനിയന്ത്രണത്തിന് എതിരെ നിലപാടു സ്വീകരിച്ചിട്ടുള്ളതാണെന്ന് ഓർക്കണം. 1,000 പൗരന്മാർക്ക് 9.2 എന്നതാണ് അവിടുത്തെ ജനന നിരക്ക്. അയർലൻഡിലാണ് ഏറ്റവും കൂടുതൽ ജനനനിരക്ക്—1,000 പേർക്ക് 14.1 എന്ന തോതിൽ.
ഒരുമിച്ചു ഭക്ഷിക്കൽ
മക്കൾ തങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്നില്ലെന്നും അവർക്ക് ഫാസ്റ്റ് ഫുഡാണ് കൂടുതൽ ഇഷ്ടമെന്നും മിക്ക ദേശങ്ങളിലും മാതാപിതാക്കൾ പരാതിപ്പെടുന്നു. എന്നാൽ, അക്കാര്യത്തിൽ ഫ്രാൻസ് ഒരു അപവാദമാണ്. ഫ്രഞ്ച് വർത്തമാനപത്രമായ ലാ ക്ര്വാ പറയുന്നതനുസരിച്ച്, ഫ്രാൻസിലെ 84 ശതമാനം കുടുംബങ്ങളും ഒരുമിച്ചാണ് അത്താഴം കഴിക്കുന്നത് എന്ന് ഒരു സമീപകാല പഠനം വെളിപ്പെടുത്തി. കുടുംബം ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതു പരിപുഷ്ടിദായകം ആണെന്നാണ് 12-നും 19-നും ഇടയ്ക്കു പ്രായമുള്ള 95 ശതമാനം കുട്ടികളും കരുതുന്നത് എന്ന് പഠനം കണ്ടെത്തി. ഒരു കുടുംബമെന്ന നിലയിൽ പതിവായി ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യത്തിനു വിദഗ്ധർ ഊന്നൽ നൽകുന്നു. ഫ്രഞ്ച് സെന്റർ ഫോർ ഹെൽത്ത് എജുക്കേഷനിലെ ഡോ. ഫ്രാൻസ്വാ ബോഡിയേ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഭക്ഷണവേള ഭക്ഷണത്തിനു മാത്രമുള്ള സമയമല്ല മറിച്ച് ആശയങ്ങൾ പങ്കുവെക്കാൻ കൂടെയുള്ള സമയമാണ്.”