ലോകത്തെ വീക്ഷിക്കൽ
ബൈബിൾ പ്രൂഫ് വായനയിലെ പിശകുകൾ
“17-ഉം 18-ഉം നൂറ്റാണ്ടുകളിൽ, ബൈബിളിന്റെ അച്ചടിയിൽ തെറ്റുകൾ കടന്നുകൂടുക ഏറെക്കുറെ സാധാരണമായിരുന്നു,” എന്ന് ബൈബിൾ റിവ്യൂ മാസിക പറയുന്നു. “എന്നാൽ അത്തരം പിശകുകൾ കണ്ണടച്ചുവിട്ടു എന്ന് അതിന് അർഥമില്ല.” ഉദാഹരണത്തിന്, ചാൾസ് ഒന്നാമന്റെ വാഴ്ചക്കാലത്ത് ആയിരുന്നു ‘വിഡ്ഢി ബൈബിൾ’ എന്ന് അറിയപ്പെടാൻ ഇടയായ ബൈബിൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ആ ബൈബിളിന്റെ അച്ചടിക്കാർ സങ്കീർത്തനം 14-ൽ അറിയാതെ ഒരു വാക്ക് മാറ്റുകയുണ്ടായി. അതിൽ ഒന്നാം വാക്യം ഇങ്ങനെ വായിക്കുന്നു: “ദൈവം ഉണ്ട് എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.” ഈ പിശകിന് 3,000 പൗണ്ട് പിഴ അടയ്ക്കേണ്ടിവന്നു. ‘മായം ചേർത്ത ബൈബിൾ’ എന്നറിയപ്പെട്ട ബൈബിളിൽ ഒരു വാക്ക് വിട്ടുകളഞ്ഞതിന് 1631-ൽ ബാർക്കർ ആൻഡ് ലൂക്കാസ് കമ്പനി പിഴയായി 300 പൗണ്ട് അടയ്ക്കേണ്ടിവന്നു. അതോടെ ആ കമ്പനി പാപ്പരായിത്തീർന്നു. ആ ഭാഷാന്തരത്തിൽ ഇങ്ങനെ വായിക്കുന്നു: “നിങ്ങൾ വ്യഭിചാരം ചെയ്യണം.” ഇതിനോടു സമാനമായിരുന്നു 1716-ലെ ‘പാപം ചെയ്യൂ ബൈബി’ളും. താൻ സുഖപ്പെടുത്തിയ മനുഷ്യനോടുള്ള “മേലാൽ പാപം ചെയ്യരുത്” (sin no more) എന്ന യേശുവിന്റെ വാക്കുകൾ ആ ബൈബിളിൽ “പാപം ചെയ്തു കൊണ്ടിരിക്കൂ” (sin on more) എന്നാണ് അച്ചടിച്ചിരിക്കുന്നത്. 1717-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘വിനാഗിരി ബൈബി’ളും ശ്രദ്ധ അർഹിക്കുന്നു. അതിൽ ലൂക്കൊസ് 20-ാം അധ്യായത്തിന്റെ ശീർഷകം “മുന്തിരിത്തോട്ടത്തെ (Vineyard) കുറിച്ചുള്ള ഉപമ” എന്നതിനു പകരം “വിനാഗിരിയെ (Vinegar) കുറിച്ചുള്ള ഉപമ” എന്നാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റോളർ സ്കേറ്റർ ഉപയോഗിക്കുന്ന പൊലീസ്
തങ്ങളുടെ അയൽക്കാരുമായി കൂടുതൽ സമ്പർക്കത്തിൽ വരാനുള്ള ഉദ്യമത്തിൽ, വടക്കേ അമേരിക്കയിലുള്ള ചില പൊലീസ് ഓഫീസർമാർ റോളർ സ്കേറ്റർ ഉപയോഗിക്കുന്നു. കാൽനടയായും കുതിരപ്പുറത്തും സൈക്കിളിലും റോന്തു ചുറ്റുന്ന രീതിയും കൂടുതൽ സാധാരണം ആകുകയാണെന്ന് ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. ചിക്കാഗോ, മിയാമി, മോൺട്രിയോൾ തുടങ്ങിയ വൻ നഗരങ്ങളിലാണ് പൊലീസ് സ്കേറ്റിങ് രീതി പ്രയോഗത്തിൽ വരുത്തിയിരിക്കുന്നത്. ഇതിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ, ഫോർട്ട് ലോഡർഡെയിൽ പൊലീസ് സേനയിലെ സാർജന്റായ, ബിൽ ജോൺസ്റ്റൺ പറയുന്നു: “ഇത് തുടക്കം മുതലേ സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു. ഈ രീതി നിമിത്തം നിങ്ങൾ കൂടുതൽ പൊതുജന തത്പരരും, സമീപിക്കാവുന്നവരും ആകുകയാണ്.” “സ്കേറ്റിങ് രീതി ഒരു നേട്ടമാണ്—ഉദാഹരണത്തിന്, പാർക്കിങ് സ്ഥലത്തു വിഹരിക്കുന്ന കള്ളന്മാർക്ക് അത് ഒരടിയാണ്.”
മത്സ്യ വടക്കുനോക്കി യന്ത്രം
റെയിൻബോ ട്രൗട്ട് മത്സ്യം ദിശ കണ്ടെത്തുന്നത് എങ്ങനെയാണ്? “അവയുടെ മൂക്കിൽ ഒരു കാന്തിക വടക്കുനോക്കി യന്ത്രം” ഉള്ളതായി ന്യൂസിലൻഡിലെ ജീവശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഭൗമ കാന്തിക മണ്ഡലത്തോടുള്ള ബന്ധത്തിൽ കിഴക്കോട്ടു സഞ്ചരിക്കാൻ നിരവധി പക്ഷികൾക്കും ഉരഗങ്ങൾക്കും ചില സസ്തനികൾക്കും സാധിക്കും. എന്നിരുന്നാലും ഉത്തര ദിശാ സൂചക കോശങ്ങളെ, മാഗ്നറ്റൈറ്റ് എന്ന കാന്തിക ധാതു ഉള്ള കോശങ്ങളെ, ശാസ്ത്രജ്ഞർ അവയിൽ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ട്രൗട്ട് മത്സ്യത്തിന്റെ മുഖത്ത്, ഒരു കാന്തിക മേഖലയ്ക്ക് അഭിമുഖമായി വരുമ്പോൾ വിധ്രൂവീകരണം നടക്കുന്ന ഒരു ഫൈബർ നാഡി ഉള്ളതായി ഓക്ക്ലാന്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഈ നാഡീ പരിശോധന മത്സ്യത്തിന്റെ മൂക്കിലാണു ശാസ്ത്രജ്ഞന്മാരെ കൊണ്ടെത്തിച്ചത്. അവിടെ മാഗ്നറ്റൈറ്റ് അടങ്ങിയ നാഡീ കോശങ്ങൾ അവർ കണ്ടെത്തി.
ഫുട്ബോൾ അക്രമം
കഴിഞ്ഞ വർഷത്തെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്കിടയിലെ കടുത്ത പക മിക്കപ്പോഴും ആഘോഷങ്ങൾക്കിടയിലെ അക്രമങ്ങൾക്കു തിരികൊളുത്തി. മെക്സിക്കോയിൽ, മെക്സിക്കൻ ടീമിന്റെ ആരാധകരെ നിയന്ത്രിക്കാനായി 1,500 പൊലീസുകാരെ നിയോഗിക്കുകയുണ്ടായി. 200-ലേറെ പേരെ പൊലീസ് തടഞ്ഞുവെച്ചതായി മെക്സിക്കോയിലെ വർത്തമാനപ്പത്രമായ എൽ യൂണിവേഴ്സാൽ റിപ്പോർട്ടു ചെയ്യുന്നു. അക്രമത്തിനിടയിൽ ആരോ എറിഞ്ഞ ഒരു പടക്കം ചെന്നുവീണത് ഒരു യുവ ആരാധകന്റെ മുഖത്തായിരുന്നു, ആ യുവാവിന്റെ തലയോട്ടിയുടെ ഒരു ഭാഗം തകർന്നുപോയി. അർജന്റീനയിലും ബെൽജിയത്തിലും ബ്രസീലിലുമൊക്കെ ആഘോഷങ്ങൾ അക്രമത്തിനു വഴിമാറുകയും അത് അപകടങ്ങളിലും അറസ്റ്റുകളിലും കലാശിക്കുകയും ചെയ്തു. ലോകകപ്പ് മത്സരങ്ങളോടുള്ള ബന്ധത്തിൽ ഫ്രാൻസിൽ ഏതാണ്ട് 1,000 പേർ അറസ്റ്റു ചെയ്യപ്പെടുകയും 1,586 പേരെ രാജ്യത്തു വീണ്ടും പ്രവേശിക്കുന്നതിൽനിന്ന് എന്നെന്നേക്കുമായി വിലക്കുകയും ചെയ്തെന്ന് മെക്സിക്കോ സിറ്റിയിലെ വർത്തമാനപ്പത്രമായ എക്സെൽസ്യോർ റിപ്പോർട്ടു ചെയ്യുന്നു.
നിങ്ങളുടെ കൈകളും ആരോഗ്യവും
“തുമ്മുമ്പോൾ കൈകൊണ്ട് വായ അടച്ചുപിടിച്ചാൽ അല്ലെങ്കിൽ മൂക്കു ചീറ്റിയാൽ കൈകൾ കഴുകിയിട്ടേ ഫോൺ എടുക്കുകയോ വാതിൽ പിടിയിൽ പിടിക്കുകയോ ചെയ്യാവൂ” എന്ന് കാനഡയിലെ ദ മെഡിക്കൽ പോസ്റ്റ് പ്രസ്താവിക്കുന്നു. യു.എസ്. രോഗ ബാധാ നിയന്ത്രണ വിദഗ്ധരുടെയും സാംക്രമികരോഗ വിജ്ഞാനികളുടെയും സംഘത്തിന്റെ പ്രസ്താവനയെ ദ പോസ്റ്റ് ഉദ്ധരിക്കുകയുണ്ടായി: “സാധാരണ 80% രോഗങ്ങളും പകരുന്നത് വായുവിലൂടെ അല്ല, മറിച്ച് നേരിട്ടു കൈകളിലൂടെയും സ്പർശനത്തിലൂടെയും ആണ്.” “വിരലുകൾക്കിടയിലും നഖങ്ങൾക്കടിയിലും പ്രത്യേകം ശ്രദ്ധ കൊടുത്ത് 10 മുതൽ 15 വരെ സെക്കൻഡ്” സോപ്പിട്ട് കൂടെക്കൂടെ കൈകൾ തിരുമ്മിക്കഴുകാൻ ടൊറാന്റോ സർവകലാശാലയിലെ ഡോ. ഒഡ്രി കാർലിൻസ്കി ശുപാർശ ചെയ്യുന്നു. അതിനു ശേഷം കൈകൾ ചൂടു വെള്ളത്തിൽ കഴുകാനും ടാപ് അടയ്ക്കാൻ ഒരു പേപ്പർ ടൗവൽ ഉപയോഗിക്കാനും അവർ നിർദേശിക്കുന്നു. വേണ്ടത്ര സമയം കൈ കഴുകാൻ നിങ്ങൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാനാകും? കൈ സോപ്പിട്ടു കഴുകുമ്പോൾ, അവർ തങ്ങൾ മനപ്പാഠമാക്കിയിരിക്കുന്ന അക്ഷരമാല ഉരുവിടട്ടെ എന്ന് ഡോ. കാർലിൻസ്കി നിർദേശിക്കുന്നു.
പുതിയ രക്ഷ വൈറസുകൾ
യൂറോപ്പിലെ രക്ഷ ദാതാക്കളുടെ രക്തത്തിൽ ഒരു പുതിയ വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന്, ഒരു “സ്ഥിര ശാസ്ത്ര നിരീക്ഷണ സംഘത്തെ” നിയമിക്കാൻ ഫ്രാൻസിലെ അധികാരികൾ തീരുമാനിച്ചതായി ഫ്രഞ്ച് വർത്തമാനപ്പത്രമായ ല മോൺട് റിപ്പോർട്ടു ചെയ്യുന്നു. രക്തപ്പകർച്ചയിലൂടെ സംക്രമിക്കുന്ന വൈറസ് (റ്റിറ്റിവി) എന്നറിയപ്പെടുന്ന ഈ സാംക്രമിക വൈറസിനെ 1997-ൽ ജപ്പാനിലാണ് ആദ്യമായി കണ്ടെത്തിയത്. അവിടെ 10 ശതമാനം രക്ഷ ദാതാക്കളും ഈ വൈറസ് ഉള്ളവരാണ്. രോഗ ബാധയിൽ ഈ വൈറസിനുള്ള പങ്കു കണ്ടെത്താൻ ഡോക്ടർമാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ബ്രിട്ടനിൽ വെച്ചു നടത്തിയ പഠനങ്ങൾ, അജ്ഞാത കാരണങ്ങളാൽ ഉണ്ടായ അതികഠിനമായ കരൾ രോഗബാധകൾക്ക് ഇരയായ ഒരു കൂട്ടം രോഗികളിൽ 25 ശതമാനം പേരിലും ആ വൈറസ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഈ വൈറസിനെ കണ്ടെത്താൻ നിലവാരമുള്ള യാതൊരു പരിശോധനയും ഇപ്പോൾ നിലവിലില്ല എന്ന് ല മോൺട് പ്രസ്താവിക്കുന്നു.
അളക്കപ്പെട്ട ആദ്യത്തെ ‘സൂര്യകുലുക്കം’
‘യൂറോപ്യൻ ബഹിരാകാശ ഏജൻസി’യുടെ ബഹിരാകാശ വാഹനമായ സോഹോ എടുത്ത ചിത്രങ്ങൾ അപഗ്രഥിച്ച ഗവേഷകരായ സ്കോട്ട്ലൻഡിലെ ഗ്ലാസ്കോ സർവകലാശാലയിലെ വാലന്റിനാ ഷാർക്കോവയും കാലിഫോർണിയയിലുള്ള സ്റ്റാൻഫോർഡ് സർവകലാശാലയിലെ അലക്സാണ്ടർ കൊസൊവിച്ചെഫും ആദ്യമായി ഒരു ‘സൂര്യകുലുക്കം’ കണ്ടെത്തിയിരിക്കുന്നു. “ഒരു ചെറിയ ആളിക്കത്തൽ—സൂര്യപ്രതലത്തിനു മുകളിൽ നടന്ന ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും ഒരു സ്ഫോടനം—1996 ജൂലൈയിൽ കണ്ടെത്തിയ ശേഷമാണ് ഈ കുലുക്കം ഉണ്ടായത്” എന്ന് ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ഭൂകമ്പമാപിനിയിൽ 11.3 അളന്ന ഈ കുലുക്കം മൂന്നു കിലോമീറ്റർ ഉയരത്തിലുള്ള തരംഗങ്ങൾക്കു കാരണമാകുകയും ഒരു കല്ല് കുളത്തിൽ ഇടുമ്പോൾ ഉണ്ടാകുന്നതിനോടു സമാനമായ ഓളങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സ്ഫോടന സ്ഥലത്തുനിന്ന് സൂര്യോപരിതലത്തിനു കുറുകെ ഈ ഓളങ്ങൾ 1,20,000 കിലോമീറ്റർ വരെ ദൂരേക്കു സഞ്ചരിച്ചു. അതിനു മണിക്കൂറിൽ 4,00,000 കിലോമീറ്റർ വരെ വേഗം ഉണ്ടായിരുന്നു. ഈ ‘സൂര്യകുലുക്കം,’ ഐക്യനാടുകളിൽ 20 വർഷം ഉപയോഗിക്കുന്നത്ര ഊർജവും ഭൂകമ്പമാപിനിയിൽ 8.3 അളക്കപ്പെട്ട 1906-ലെ സാൻഫ്രാൻസിസ്കോ ഭൂമി കുലുക്കത്തെക്കാൾ 40,000 മടങ്ങ് അധികം കമ്പന ശക്തിയും പുറത്തുവിട്ടു.
ശിശുജനനം—കൂടുതൽ ജോലി!
“ഒരു കുട്ടിയുടെ ജനനത്തെ തുടർന്നുള്ള ഭാരിച്ച ജോലികൾ നിരവധി യുവ ദമ്പതിമാരും അത്രകണ്ടു മനസ്സിലാക്കുന്നില്ല. ഇതു കുട്ടിയുടെ ജനനശേഷം ഇണകളുടെ ഇടയിൽ വഴക്കിനു കാരണമാകുന്നു,” ജർമനിയിലെ നാസ്യയൂഷേ നോയിയെ പ്രെസ്സെ എഴുതുന്നു. കുട്ടിയുടെ ജനനശേഷം ഉണ്ടാകുന്ന അങ്ങേയറ്റം വലിയ മാറ്റങ്ങൾ നിമിത്തം യുവ മാതാക്കൾ മിക്കപ്പോഴും അസംതൃപ്തരാണെന്ന് നെതർലൻഡ്സിലെ ഗ്രോണിങ്ങൻ സർവകലാശാലയിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കി. ഓരോ ആഴ്ചയിലും കുട്ടിക്കായി ചെലവഴിക്കാൻ അമ്മമാർക്കു ശരാശരി 40 മണിക്കൂർ കൂടുതൽ വേണം—കൂടുതലായ ശുചീകരണത്തിനും തുണി കഴുകലിനും പാചകത്തിനുമാണ് അതിൽ 6 മണിക്കൂർ, ബാക്കി 34 മണിക്കൂറാകട്ടെ കുട്ടിക്കുവേണ്ടി മാത്രവും. കുട്ടിക്കുവേണ്ടി നേരിട്ടു ചെലവഴിക്കുന്ന 17 മണിക്കൂർ മാത്രമാണ് പിതാക്കന്മാരുടെ കൂടുതലായ പ്രവർത്തനം. റിപ്പോർട്ട് അനുസരിച്ച്, “ഡയപ്പർ മാറ്റുന്നത് ആരാണെന്നോ അല്ലെങ്കിൽ ശിശുവിനു കുപ്പിപ്പാലു കൊടുക്കാൻ രാത്രിയിൽ ഉണരുന്നത് ആരാണെന്നോ ഉള്ളതല്ല, പിന്നെയോ വീട്ടുജോലികൾ ഭാഗിക്കുന്നതാണ്” ദാമ്പത്യ ജീവിതത്തിലെ സമ്മർദത്തിനു കാരണം.
ടിവി-യും അപകടങ്ങളും
ടിവി കണ്ടുകൊണ്ടു വളരെ സമയം ചെലവഴിക്കുന്ന കുട്ടികൾ തങ്ങൾ കാണുന്ന അപകടം പിടിച്ച സ്റ്റണ്ടുകൾ നടത്തിനോക്കാൻ ചായ്വുള്ളവർ ആയിരുന്നേക്കാം. സ്പാനിഷ് ഗവേഷകനായ ഡോ. ഹോസെ അംബറൊസ് ഫെർണാണ്ടസ് നടത്തിയ ഒരു പഠനം അനുസരിച്ച്, ശൈശവകാല അപകടങ്ങൾക്കുള്ള സാധ്യത ഒരു കുട്ടി ടിവി സെറ്റിന്റെ മുമ്പിൽ ഇരിക്കുന്ന ഓരോ മണിക്കൂറിനും അനുസരിച്ച് വർധിച്ചു. യാഥാർഥ്യത്തെ കുറിച്ച് ടിവി വളച്ചൊടിച്ച ഒരു വീക്ഷണം അവതരിപ്പിക്കുന്നതാണ് ഇതിനു കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ പ്രവണത നിയന്ത്രിക്കുന്നതിനു മാതാപിതാക്കൾക്ക് എന്തു ചെയ്യാവുന്നതാണ്? ഗ്രീക്കു വർത്തമാനപ്പത്രമായ ടു വിമാ പറയുന്നത് അനുസരിച്ച്, കുട്ടികൾ കാണുന്ന പരിപാടികൾ തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കൾക്കും പങ്കുണ്ടായിരിക്കണം, തങ്ങൾ കാണുന്നതെല്ലാം യാഥാർഥ്യമായി സ്വീകരിക്കാൻ അവരെ അനുവദിക്കാതെ അതിനെ “വിമർശന ബുദ്ധിയോടെയും ശ്രദ്ധാപൂർവവും” വീക്ഷിക്കാൻ കുട്ടികളെ സഹായിക്കുക.
കുട്ടികളും കഫീനും
കുട്ടികൾ കാപ്പിയോ ചായയോ കുടിക്കുന്നില്ലെങ്കിലും കാർബൺ ചേർത്തതും ചോക്കലേറ്റ് ഉള്ളതുമായ പാനീയങ്ങൾ കുടിക്കുകവഴി അവർ ധാരാളം കഫീൻ അകത്താക്കുകയും അവ കുടിക്കുന്നതു നിർത്തുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. മിനെസോട്ട മെഡിക്കൽ വിദ്യാലയത്തിലെ ഡോ. ഗെയിൽ ബേൺസ്റ്റീൻ നയിച്ച മനശ്ശാസ്ത്രജ്ഞരുടെ ഒരു സംഘം, സ്കൂൾ പ്രായത്തിലുള്ള 30 കുട്ടികളുടെ ഏകാഗ്രതാ ദൈർഘ്യത്തിന്മേൽ കഫീനുള്ള ഫലങ്ങൾ പഠന വിഷയമാക്കി. കുട്ടികൾ കഴിക്കുന്ന കഫീന്റെ അളവ് ഓരോ ദിവസവും മൂന്നു കുപ്പി കോള കുടിക്കുന്നതിനു തുല്യമായി ഉയർത്തി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം അവർ കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കാതിരുന്നു. അന്നും അതിനുശേഷം ഒരാഴ്ചത്തേക്കും കുട്ടികളുടെ ഏകാഗ്രതാ ദൈർഘ്യം പെട്ടെന്നു കുറഞ്ഞു. “കഫീൻ അടങ്ങിയ പാനീയം കൂടുതൽ കുടിക്കാൻ അനുവദിക്കാതിരിക്കുന്നതാണ് ഈ പ്രതിഭാസം തടയാനുള്ള ഏറ്റവും ഉത്തമ മാർഗം” എന്നായിരുന്നു ആ ഗവേഷകരുടെ അഭിപ്രായം.