സമ്മർദം നിയന്ത്രണാധീനം!
“സമ്മർദം ജീവിതത്തിൽ എപ്പോഴുമുണ്ടായിരിക്കും. യഥാർഥത്തിൽ വേണ്ടത് അതിനോടുള്ള നമ്മുടെ പ്രതികരണത്തെ പരിശോധിക്കുകയാണ്, അല്ലാതെ സമ്മർദത്തെ നീക്കം ചെയ്യാൻ ശ്രമിക്കുകയല്ല.”—പ്രശസ്ത ആരോഗ്യ ലേഖകനായ ലിയോൺ ചൈറ്റൊഫ്.
“അന്ത്യകാലത്തു ദുർഘടസമയങ്ങൾ” വരുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. നാം ആ കാലത്താണു ജീവിക്കുന്നതെന്ന് തെളിവുകൾ വ്യക്തമായി പ്രകടിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ പ്രവചിക്കപ്പെട്ടതുപോലെതന്നെ, ആളുകൾ “വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമാ”ണ്.—2 തിമൊഥെയൊസ് 3:1-5.
പ്രശാന്തത ഒരളവുവരെ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുന്നത് അതിശയകരമല്ല! സമാധാനപരമായി ജീവിക്കാൻ ശ്രമിക്കുന്നവർ പോലും ബാധിക്കപ്പെട്ടേക്കാം. “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു” എന്ന് സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. (സങ്കീർത്തനം 34:19; 2 തിമൊഥെയൊസ് 3:12 താരതമ്യം ചെയ്യുക.) എങ്കിലും, സമ്മർദം നിങ്ങളെ കീഴ്പെടുത്താതിരിക്കത്തക്കവണ്ണം അതിനെ ലഘൂകരിക്കുന്നതിന് നിങ്ങൾക്കു വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും. പിൻവരുന്ന നിർദേശങ്ങൾ പരിചിന്തിക്കുക.
നിങ്ങളെത്തന്നെ പരിപാലിക്കുക
ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക. ആരോഗ്യാവഹമായ ഭക്ഷണക്രമത്തിൽ മാംസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ക്ഷീരോത്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. മൈദായും പൂരിത കൊഴുപ്പുകളും ഉപയോഗിക്കുന്ന കാര്യത്തിൽ ജാഗ്രത പാലിക്കുക. ഉപ്പ്, ശുദ്ധിചെയ്ത പഞ്ചസാര, ആൽക്കഹോൾ, കഫീൻ എന്നിവയുടെ ഉപയോഗത്തിൽ ശ്രദ്ധയുള്ളവരായിരിക്കുക. നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുക. നിങ്ങൾ സമ്മർദത്തിന് വഴിപ്പെടാനുള്ള സാധ്യത കുറഞ്ഞേക്കാം.
വ്യായാമം. “ശരീരാഭ്യാസം . . . പ്രയോജനമുള്ളതത്രേ” എന്ന് ബൈബിൾ ഉപദേശിക്കുന്നു. (1 തിമൊഥെയൊസ് 4:8) വാസ്തവത്തിൽ, മിതമായ തോതിലുള്ള ക്രമമായ വ്യായാമം—ചിലർ ആഴ്ചയിൽ മൂന്നു തവണയുള്ള വ്യായാമം ശുപാർശ ചെയ്യുന്നു—ഹൃദയത്തെ ബലപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അതിലുപരി, വ്യായാമം സ്വാസ്ഥ്യബോധം ജനിപ്പിക്കുന്നു. ഊർജസ്വലമായ പ്രവർത്തനത്തിന്റെ സമയത്ത് എൻഡോർഫിനുകൾ സ്രവിക്കപ്പെടുന്നതാണ് സാധ്യതയനുസരിച്ച് ഇതിന്റെ കാരണം.
ആവശ്യത്തിന് ഉറങ്ങുക. ഉറക്കക്കുറവ് തളർച്ചയ്ക്കിടയാക്കുകയും സമ്മർദത്തെ നിയന്ത്രിക്കുന്നതിനുള്ള നിങ്ങളുടെ പ്രാപ്തി കുറച്ചുകളയുകയും ചെയ്യുന്നു. നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരു നിശ്ചിത സമയത്ത് ഉറങ്ങാൻ കിടക്കുകയും ഒരു നിശ്ചിത സമയത്ത് എഴുന്നേൽക്കുകയും ചെയ്യുക. രാത്രിയിലെ ഉറക്കം തടസ്സപ്പെടാതിരിക്കുന്നതിനായി പകലുറക്കം 30 മിനിറ്റു നേരത്തേക്കു പരിമിതപ്പെടുത്താൻ ചിലർ ശുപാർശ ചെയ്യുന്നു.
ക്രമവും ചിട്ടയുമുള്ളവരായിരിക്കുക. സമയം ശരിയാംവണ്ണം ഉപയോഗിക്കുന്ന ആളുകൾ സമ്മർദത്തെ തരണം ചെയ്യുന്നതിന് കൂടുതൽ പ്രാപ്തരാണ്. ക്രമവും ചിട്ടയുമുള്ളവരായിരിക്കുന്നതിന് ഏത് ഉത്തരവാദിത്വങ്ങളാണ് മുൻഗണന അർഹിക്കുന്നതെന്ന് ആദ്യം തീരുമാനിക്കുക. അടുത്തതായി, ഇവ അവഗണിക്കപ്പെടാതിരിക്കുന്നതിനായി ഒരു പട്ടിക തയ്യാറാക്കുക.—1 കൊരിന്ത്യർ 14:33, 39ബി-യും ഫിലിപ്പിയർ 1:10 [NW]-ഉം താരതമ്യം ചെയ്യുക.
ആരോഗ്യാവഹമായ ബന്ധങ്ങൾ നിലനിർത്തുക
പിന്തുണ നേടുക. സാമൂഹിക വലയമുള്ളവർ സമ്മർദപൂരിതമായ സമയങ്ങളിൽ സമ്മർദത്തിന് അടിപ്പെടുന്നതിനെതിരെ ഒരളവുവരെയെങ്കിലും സംരക്ഷണം നേടുന്നു. വിശ്വാസമർപ്പിക്കാൻ പറ്റിയ ആശ്രയയോഗ്യനായ ഒരു സുഹൃത്തിനെയെങ്കിലും കണ്ടെത്തുന്നത് വളരെ സഹായകമായിരിക്കും. ഒരു ബൈബിൾ സദൃശവാക്യം ഇങ്ങനെ പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
ഭിന്നതകൾ പരിഹരിക്കുക. “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു” എന്ന് അപ്പോസ്തലനായ പൗലൊസ് എഴുതി. (എഫെസ്യർ 4:26) കോപം മനസ്സിൽവെച്ചുകൊണ്ടിരിക്കുന്നതിനു പകരം ഭിന്നതകൾ പെട്ടെന്നു പരിഹരിക്കേണ്ടത് എത്ര ജ്ഞാനപൂർവകമാണെന്ന് ഹൃദയാഘാതത്തെ അതിജീവിച്ച 929 പേരുടെ ഒരു പഠനം കാണിക്കുന്നു. ഉയർന്ന ശത്രുതാനിരക്കുള്ളവർക്ക്, ആദ്യത്തെ ഹൃദയാഘാതമുണ്ടായി പത്തു വർഷത്തിനുള്ളിൽ രണ്ടാമത് ആഘാതം വന്ന് മരിക്കാനുള്ള സാധ്യത ഹൃദയാഘാതമുണ്ടായ സൗമ്യപ്രകൃതക്കാരെ അപേക്ഷിച്ച് മൂന്നു മടങ്ങു കൂടുതലായിരുന്നു. കോപം ഏറ്റവും ശക്തമായ ഘടകമായി കാണപ്പെടുന്നെങ്കിലും ശരീരത്തിൽ സമ്മർദ ഹോർമോണുകളുടെ ശക്തമായ ഇരച്ചുകയറ്റത്തിനിടയാക്കുന്ന തീവ്രമായ ഏതു നിഷേധാത്മക വികാരത്തിനും അതേ ഫലംതന്നെ ഉളവാക്കാൻ കഴിയുമെന്ന് പഠനകർത്താക്കൾ ചൂണ്ടിക്കാണിക്കുന്നു. “അസൂയയോ അസ്തികൾക്കു ദ്രവത്വം” എന്ന് സദൃശവാക്യങ്ങൾ 14:30 പറയുന്നു.
കുടുംബത്തിനുവേണ്ടി സമയം കണ്ടെത്തുക. തങ്ങളുടെ കുട്ടികളുടെ ഹൃദയത്തിൽ ശരിയായ തത്ത്വങ്ങൾ ഉൾനട്ടുകൊണ്ട് അവരുമൊത്ത് സമയം ചെലവഴിക്കാൻ ഇസ്രായേല്യ മാതാപിതാക്കളോടു കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 6:6, 7) അതിന്റെ ഫലമായി കുടുംബബന്ധം ദൃഢമായി—ഇന്നത്തെ ലോകത്തിൽ അത് കാണുന്നില്ലെന്നുള്ളത് സങ്കടകരമാണ്. ജോലിക്കാരായ ചില ദമ്പതികൾ തങ്ങളുടെ കുട്ടികളോടൊത്തു കളിക്കുന്നതിന് ഓരോ ദിവസവും ശരാശരി 3.5 മിനിറ്റു മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്ന് ഒരു പഠനം വെളിപ്പെടുത്തി. എങ്കിലും നിങ്ങൾ സമ്മർദത്തെ അഭിമുഖീകരിക്കുമ്പോൾ വളരെയധികം സഹായവും ശക്തിയും പ്രദാനം ചെയ്യാൻ നിങ്ങളുടെ കുടുംബത്തിനു കഴിയും. “നിങ്ങൾ ആരെന്ന് യഥാർഥത്തിൽ അറിയുകയും എന്തായാലും നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വൈകാരിക പിന്തുണാ സംഘത്തിൽ പ്രത്യേക പദവിയോടുകൂടിയ, നിരുപാധികമായ അംഗത്വം കുടുംബം നിങ്ങൾക്കു നൽകുന്നു” എന്ന് സമ്മർദത്തെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു. “കുടുംബത്തിലെ കൂട്ടായ പ്രവർത്തനം സമ്മർദം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്.”
ജീവിതത്തിൽ സമനില വളർത്തിയെടുക്കുക
ന്യായബോധമുള്ളവരായിരിക്കുക. ശാരീരികമായും വൈകാരികമായും എല്ലായ്പോഴും കഴിവിന്റെ പരമാവധി അധ്വാനിക്കുന്നയാൾ തളർച്ചയ്ക്കും ഒരുപക്ഷേ വിഷാദത്തിനും അടിപ്പെടാൻ ഏറ്റവുമധികം സാധ്യതയുണ്ട്. സമനിലയാണ് താക്കോൽ. “ഉയരത്തിൽനിന്നുള്ള ജ്ഞാനം . . . ന്യായബോധമുള്ള”താണ് എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 3:17, NW; സഭാപ്രസംഗി 7:16, 17-ഉം ഫിലിപ്പിയർ 4:5-ഉം [NW] താരതമ്യം ചെയ്യുക.) നിങ്ങൾക്ക് ന്യായമായി കൈകാര്യം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കാൻ പഠിക്കുക.
നിങ്ങളെ മറ്റാരെങ്കിലുമായി താരതമ്യം ചെയ്യരുത്. ഗലാത്യർ 6:4 [NW] ഇങ്ങനെ പറയുന്നു: “ഓരോരുത്തനും തന്റെ സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ, അപ്പോൾ അവനു തന്നേക്കുറിച്ചുതന്നെ ആഹ്ലാദത്തിനു കാരണമുണ്ടായിരിക്കും, മറേറയാളിനോടുള്ള താരതമ്യത്തിലല്ല.” അതേ, നമ്മുടെ ഓരോരുത്തരുടെയും സാഹചര്യങ്ങൾ അനുവദിക്കുന്നതിലും കൂടുതൽ ആവശ്യപ്പെട്ടുകൊണ്ട് ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽപ്പോലും ദൈവം ആളുകളെ പ്രതികൂലമായി താരതമ്യപ്പെടുത്തുന്നില്ല. നമുക്ക് “ഇല്ലാത്തതനുസരിച്ചല്ല, ഉള്ളതനുസരിച്ചു” അവൻ നമ്മിൽനിന്നു ദാനങ്ങളും യാഗങ്ങളും സ്വീകരിക്കുന്നു.—2 കൊരിന്ത്യർ 8:12, ഓശാന ബൈബിൾ.
വിശ്രമത്തിനും വിനോദത്തിനും സമയം കണ്ടെത്തുക. കഠിനാധ്വാനിയായിരുന്ന യേശുപോലും തനിക്കും അനുഗാമികൾക്കും വിശ്രമത്തിനുവേണ്ടി സമയം കണ്ടെത്തി. (മർക്കൊസ് 6:30-32) ആരോഗ്യാവഹമായ വിനോദം പ്രയോജനകരമാണെന്ന് സഭാപ്രസംഗിയുടെ നിശ്വസ്ത എഴുത്തുകാരനു തോന്നി. അവൻ എഴുതി: “ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറെറാരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവന്നു നല്കുന്ന ആയുഷ്കാലത്തു അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നതു ഇതുമാത്രമേയുള്ളു.” (സഭാപ്രസംഗി 8:15) സമനിലയോടുകൂടിയ ഉല്ലാസ ശരീരത്തിന് നവോന്മേഷം പകരുകയും സമ്മർദത്തെ ചെറുക്കുകയും ചെയ്യുന്നു.
സമ്മർദത്തെ ശരിയായ വിധത്തിൽ കാണുക
സമ്മർദപൂർണമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ:
നിങ്ങളുടെമേൽ ദൈവത്തിന്റെ അംഗീകാരമില്ല എന്നു നിഗമനം ചെയ്യരുത്. വിശ്വസ്ത സ്ത്രീയായ ഹന്നാ വർഷങ്ങളോളം ‘മനോവ്യസന’ത്തിലായിരുന്നതായി (“വളരെയധികം സമ്മർദം അനുഭവിച്ചിരുന്നു,” പരിഷ്കൃത പ്രമാണ ഭാഷാന്തരം) ബൈബിൾ നമ്മോടു പറയുന്നു. (1 ശമൂവേൽ 1:4-11) മക്കെദോന്യയിൽവെച്ച് പൗലൊസ് “എല്ലാ ഘട്ടത്തിലും സമ്മർദം അനുഭവിച്ചു.” (2 കൊരിന്ത്യർ 7:5, ബയിങ്ടൺ) മരണത്തിനു മുമ്പ് യേശു “പ്രാണവേദനയിലായി.” “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ” ആകത്തക്ക അളവോളം വലുതായിരുന്നു അവന്റെ സമ്മർദം.a (ലൂക്കൊസ് 22:44) ഇവർ വിശ്വസ്ത ദൈവദാസരായിരുന്നു. അതുകൊണ്ട് സമ്മർദത്തെ അഭിമുഖീകരിക്കുമ്പോൾ ദൈവം നിങ്ങളെ ഉപേക്ഷിച്ചുവെന്നു നിഗമനം ചെയ്യാൻ യാതൊരു കാരണവുമില്ല.
ക്ലേശപൂർണമായ സാഹചര്യങ്ങളിൽനിന്നു പഠിക്കുക. തനിക്ക് “ജഡത്തിൽ ഒരു ശൂലം” സഹിക്കേണ്ടി വന്നതായി പൗലൊസ് എഴുതി. അത് അവനെ വളരെയധികം ക്ലേശിപ്പിച്ച ഒരു ആരോഗ്യ പ്രശ്നമായിരുന്നുവെന്നതിന് സംശയമില്ല. (2 കൊരിന്ത്യർ 12:7) എങ്കിലും, ഏതാണ്ട് അഞ്ചു വർഷത്തിനു ശേഷം അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:12, 13) പൗലൊസിന് ‘ജഡത്തിലെ ശൂലം’ സന്തോഷകരമായിരുന്നില്ല. എന്നാൽ അത് സഹിക്കുക വഴി, ബലത്തിനായി ദൈവത്തിൽ കൂടുതലായി ആശ്രയിക്കേണ്ടതെങ്ങനെയെന്ന് അവൻ പഠിച്ചു.—സങ്കീർത്തനം 55:22.
ആത്മീയത നട്ടുവളർത്തുക
ദൈവവചനം വായിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുക. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്ന് യേശു പറഞ്ഞു. (മത്തായി 5:3, NW) ദൈവവചനം വായിക്കുന്നതും അതിനെക്കുറിച്ചു ധ്യാനിക്കുന്നതും അനിവാര്യമാണ്. പലപ്പോഴും, ശുഷ്കാന്തിയോടെ തിരുവെഴുത്തുകളിൽ തിരച്ചിൽ നടത്തുമ്പോൾ ആ ദിവസത്തേക്കാവശ്യമായ തക്ക പ്രോത്സാഹനവാക്ക് നാം കണ്ടെത്തുന്നു. (സദൃശവാക്യങ്ങൾ 2:1-6) “എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ [ദൈവത്തിന്റെ] ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു” എന്ന് സങ്കീർത്തനക്കാരനെഴുതി.—സങ്കീർത്തനം 94:19.
നിരന്തരം പ്രാർഥിക്കുക. പൗലൊസ് ഇങ്ങനെ എഴുതി: “നിങ്ങളുടെ ആവശ്യങ്ങൾ . . . ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) അതേ, “അത്യന്തശക്തി” ആവശ്യമായിരിക്കുമ്പോൾപോലും “ദൈവസമാധാന”ത്തിന് നമ്മുടെ പ്രക്ഷുബ്ധ വികാരങ്ങളെ കടത്തിവെട്ടാനും അവയെ നിയന്ത്രണത്തിൽ നിർത്താനും കഴിയും.—2 കൊരിന്ത്യർ 4:7.
ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുക. ക്രിസ്തീയ സഭ മൂല്യവത്തായ ഒരു പിന്തുണാ സംവിധാനം പ്രദാനം ചെയ്യുന്നു. എന്തെന്നാൽ, “തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു [“പ്രോത്സാഹിപ്പിച്ചുകൊണ്ടു,” NW] സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊ”ള്ളുന്നതിന് അതിലെ അംഗങ്ങൾ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. ‘സഭായോഗങ്ങളെ ഉപേക്ഷിക്കരുത്’ എന്ന് പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്ത്യാനികളോടു പറഞ്ഞത് നല്ല കാരണത്താലാണ്.—എബ്രായർ 10:24, 25.
ഒരു സുനിശ്ചിത പ്രത്യാശ
സമ്മർദം ലഘൂകരിക്കുന്നതിൽ സാധാരണഗതിയിൽ ഒരു ലളിതമായ സൂത്രവാക്യം പിൻപറ്റുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നുവെന്നതു സത്യമാണ്. മിക്കപ്പോഴും, ചിന്താഗതിയിൽ അടിസ്ഥാനപരമായി മാറ്റംവരുത്തേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, തന്റെ സാഹചര്യങ്ങൾ തന്നെ തളർത്തിക്കളയാതിരിക്കുന്നതിന് ഒരു വ്യക്തി അവയോടു പ്രതികരിക്കാൻ പുതിയ വഴികൾ പഠിക്കേണ്ടതുണ്ടായിരിക്കാം. ചില സന്ദർഭങ്ങളിൽ സമ്മർദത്തിന്റെ ആവൃത്തിയോ തീവ്രതയോ ഉചിതമായ വൈദ്യസഹായം തേടുന്നത് ആവശ്യമാക്കിത്തീർത്തേക്കാം.
തീർച്ചയായും, ഹാനികരമായ സമ്മർദത്തിൽനിന്ന് പൂർണമായി സ്വതന്ത്രമായ ഒരു ജീവിതം ഇന്ന് ആർക്കുമില്ല. എങ്കിലും, ദൈവം പെട്ടെന്നുതന്നെ മനുഷ്യരിലേക്ക് തന്റെ ശ്രദ്ധ തിരിക്കുമെന്നും ഹാനികരമായ വളരെയധികം സമ്മർദത്തിനിടയാക്കുന്ന സാഹചര്യങ്ങൾ നീക്കം ചെയ്യുമെന്നും ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്ന് വെളിപ്പാടു 21:4, 5-ൽ നാം വായിക്കുന്നു. അനന്തരം, വിശ്വസ്ത മനുഷ്യവർഗം സുരക്ഷിതമായി വസിക്കും. മീഖാ പ്രവാചകൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.”—മീഖാ 4:4.
[അടിക്കുറിപ്പ്]
a അതിയായ മാനസിക സമ്മർദം ഉണ്ടായ ചില സന്ദർഭങ്ങളിൽ രക്തംകലർന്ന വിയർപ്പ് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, രക്തസ്വേദം ഉണ്ടാകുമ്പോൾ രക്തമോ രക്തത്തിലെ വർണവസ്തുവോ വിയർപ്പുമായി കലർന്ന് അല്ലെങ്കിൽ ശരീര ദ്രാവകം രക്തവുമായി കലർന്ന് പുറത്തുവരുന്നു. എങ്കിലും, യേശുവിന്റെ കാര്യത്തിൽ എന്താണു സംഭവിച്ചതെന്ന് ഉറപ്പായി പറയാൻ കഴിയില്ല.
[12-ാം പേജിലെ ചതുരം]
സമ്മർദവും ശസ്ത്രക്രിയയും
ചില ഡോക്ടർമാർ രോഗികളെ ഓപ്പറേഷൻ തിയേറ്ററിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് അവരുടെ സമ്മർദനില കണക്കിലെടുക്കുന്നു. ഉദാഹരണത്തിന്, ഒരു ശസ്ത്രക്രിയാവിദഗ്ധനായ ഡോ. കാമ്റാൻ നേഷാറ്റ് ഇങ്ങനെ പറയുന്നു:
“ശസ്ത്രക്രിയയ്ക്കുവേണ്ടി പട്ടികപ്പെടുത്തപ്പെട്ടിരിക്കുന്ന ആരെങ്കിലും തനിക്ക് പരിഭ്രാന്തി തോന്നുന്നുവെന്നും അതുകൊണ്ട് ആ ദിവസം ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നോടു പറയുകയാണെങ്കിൽ അയാളുടെ ശസ്ത്രക്രിയ ഞാനന്നു വേണ്ടെന്നു വെക്കും.” കാരണം? നേഷാറ്റ് വിശദീകരിക്കുന്നു: “ഭയങ്കര പേടിയുള്ളവർ ശസ്ത്രക്രിയയ്ക്കു വിധേയരായാൽ അതവർക്ക് വലിയ കുഴപ്പങ്ങൾക്കിടവരുത്തുമെന്ന് എല്ലാ ശസ്ത്രക്രിയാവിദഗ്ധർക്കും അറിയാം. അവർക്ക് വളരെയധികം രക്തസ്രാവമുണ്ടാകുന്നു. രോഗബാധയും കുഴപ്പങ്ങളും അവർക്ക് കൂടുതലായിരിക്കും. സുഖംപ്രാപിക്കൽ അവരെ സംബന്ധിച്ചിടത്തോളം കൂടുതൽ ദുഷ്കരമാണ്. ശാന്തരാണെങ്കിൽ സംഗതി വളരെയേറെ മെച്ചമാണ്.”
[10-ാം പേജിലെ ചിത്രങ്ങൾ]
ആത്മീയത നട്ടുവളർത്തുന്നത് ശാന്തരായിരിക്കാൻ നിങ്ങളെ സഹായിക്കും
[11-ാം പേജിലെ ചിത്രങ്ങൾ]
ആരോഗ്യം സംരക്ഷിക്കുന്നത് സമ്മർദത്തെ ലഘൂകരിക്കുന്നു
വിശ്രമം
നല്ല ഭക്ഷണക്രമം
വ്യായാമം