യുവജനങ്ങൾ ചോദിക്കുന്നു . . .
വർഗാഭിമാനം സംബന്ധിച്ചെന്ത്?
“എന്റെ സഹപാഠികളിലൊരാൾക്ക് മറ്റുള്ളവരുടെ വർഗത്തെയും നിറത്തെയും കുറിച്ച് സംസാരിക്കാനേ നേരമുള്ളൂ,” 17 വയസ്സുകാരി ടാൻയ നെടുവീർപ്പോടെ പറയുന്നു. “താൻ അവരെക്കാൾ ശ്രേഷ്ഠനാണെന്ന് അവൻ മിക്കപ്പോഴും പറയും.”
ഒരുവന്റെ കുടുംബത്തെയോ സംസ്കാരത്തെയോ ഭാഷയെയോ ജന്മദേശത്തെയോ കുറിച്ച് അഭിമാനംകൊള്ളുന്നത് സ്വാഭാവികം മാത്രം. “ഞാനൊരു വിയറ്റ്നാംകാരിയാണ്,” 15 വയസ്സുകാരിയായ ഫൊങ് പറയുന്നു. “എന്റെ സംസ്കാരത്തെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു.”
എന്നാൽ മിക്കപ്പോഴും വംശാഭിമാനവും വർഗീയവാദവും കൈകോർത്തു നീങ്ങുന്നു. വിനയത്തിന്റെ പൊയ്മുഖമണിഞ്ഞിരിക്കുമ്പോൾപ്പോലും ഈ അഭിമാനം, ബന്ധങ്ങളെ കാർന്നു തിന്നുന്ന അർബുദമായിത്തീർന്നേക്കാം. യേശുക്രിസ്തു പറഞ്ഞു: “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു.” (മത്തായി 12:34) വലിയവനാണെന്ന ഉള്ളിന്റെയുള്ളിലെ ഭാവമോ നിന്ദയുടേതായ തോന്നലുകളോ പലപ്പോഴും മുറിപ്പെടുത്തുന്നതും വേദന ഉളവാക്കുന്നതുമായ രീതിയിൽ പുറത്തുവന്നേക്കാം.
ചിലപ്പോൾ വർഗാഭിമാനം അക്രമാസക്തംപോലും ആകുന്നു. സമീപ വർഷങ്ങളിൽ അത് യുദ്ധങ്ങൾക്കും കലാപങ്ങൾക്കും രക്തപങ്കിലമായ “വംശീയ വെടിപ്പാക്ക”ലിനും ഇടയാക്കിയിരിക്കുന്നു. എങ്കിലും, വർഗാഭിമാനത്തിന്റെ വികൃതമുഖം ദർശിക്കാൻ നിങ്ങൾ രക്തച്ചൊരിച്ചിലിന് സാക്ഷിയാകണമെന്നില്ല. ഉദാഹരണത്തിന്, സ്കൂളിലോ ജോലിസ്ഥലത്തോ അയൽപക്കത്തോ അതിന്റെ തെളിവുകൾ നിങ്ങൾ കാണുന്നുണ്ടോ? “തീർച്ചയായും,” മെലീസ എന്നു പേരുള്ള ഒരു ക്രിസ്തീയ യുവതി വിവരിക്കുന്നു. “എന്റെ സഹപാഠികളിൽ ചിലർ തങ്ങളുടേതിൽനിന്നു വ്യത്യസ്തമായ സംസാരശൈലിയുള്ള കുട്ടികളെ കളിയാക്കും. തങ്ങളുടെ വംശം ആ കുട്ടികളുടേതിനെക്കാൾ മെച്ചപ്പെട്ടതാണെന്നാണ് അവർ പറയുന്നത്.” സമാനമായ സംഗതിതന്നെയാണ് ടാൻയയും പറയുന്നത്: “‘എന്റെ വംശം നിന്റേതിനെക്കാൾ മെച്ചമാണ്’ എന്ന് കുട്ടികൾ വെട്ടിത്തുറന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.” യു.എസ്.എ-യിൽ നടന്ന ഒരു സർവേയിൽ പങ്കെടുത്തവരിൽ ഏതാണ്ട് പകുതിയോളം പേരും മുൻവർഷത്തിൽ തങ്ങൾ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വ്യക്തിപരമായി വംശീയ മുൻവിധി അനുഭവിച്ചതായി പറഞ്ഞു. “എന്റെ സ്കൂളിൽ വർഗീയ സംഘർഷം വ്യാപകമായി നിലനിൽക്കുന്നു,” നട്ടാഷ എന്നു പേരുള്ള ഒരു യുവതി പറഞ്ഞു.
കുടിയേറ്റക്കാർ കൂട്ടത്തോടെ ഒഴുകിയെത്തുന്ന പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നതെന്നിരിക്കട്ടെ. തന്നിമിത്തം നിങ്ങളുടെ സ്കൂളിന്റെയോ ചുറ്റുപാടുകളുടെയോ ക്രിസ്തീയ സഭയുടെയോ മുഖച്ഛായതന്നെ മാറിയിരിക്കാം. നിങ്ങൾക്കതിൽ അൽപ്പം അസ്വസ്ഥത തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ വംശാഭിമാനം നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ അധികം നിങ്ങളുടെ ചിന്തയെ കീഴടക്കിയിരിക്കാം.
അനുചിതമായ അഭിമാനത്തിനെതിരേ ഉചിതമായ അഭിമാനം
ഇതിന്റെ അർഥം അഭിമാനം അപ്പാടെ മോശമായ ഒരു സംഗതിയാണെന്നാണോ? ആയിക്കൊള്ളണമെന്നില്ല. ഉചിതമായ അഭിമാനത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് ബൈബിൾ കാട്ടിത്തരുന്നു. തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികൾക്ക് എഴുതവേ അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു [“അഭിമാനിക്കുന്നു,” NW].” (2 തെസ്സലൊനീക്യർ 1:4) അതുപോലെതന്നെ, ആത്മാഭിമാനം ഒരളവുവരെയെങ്കിലും ഉണ്ടായിരിക്കുന്നത് ആരോഗ്യാവഹവും സ്വാഭാവികവുമാണ്. (റോമർ 12:3) അതുകൊണ്ട് ഒരുവന്റെ വംശത്തെയോ കുടുംബത്തെയോ ഭാഷയെയോ നിറത്തെയോ ജന്മദേശത്തെയോ കുറിച്ച് അൽപ്പം അഭിമാനംകൊള്ളുന്നത് അതിൽത്തന്നെ തെറ്റല്ല. അത്തരം കാര്യങ്ങളെക്കുറിച്ച് നാം ലജ്ജിക്കാൻ തീർച്ചയായും ദൈവം ആഗ്രഹിക്കുന്നില്ല. അപ്പോസ്തലനായ പൗലൊസ് ഈജിപ്തുകാരനായ ഒരു കുറ്റവാളിയായി തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ അവൻ മടികൂടാതെ ഇങ്ങനെ പറഞ്ഞു: “ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദൻ ആകുന്നു.”—പ്രവൃത്തികൾ 21:39.
എങ്കിലും, തന്നെത്താൻ പെരുപ്പിച്ചു കാട്ടാനോ മറ്റുള്ളവരെ അവമതിപ്പോടെ വീക്ഷിക്കാനോ വർഗാഭിമാനം ഇടയാക്കുമ്പോഴാണ് അത് വികൃതരൂപം കൈക്കൊള്ളുന്നത്. ബൈബിൾ പറയുന്നു: “യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.” (സദൃശവാക്യങ്ങൾ 8:13) സദൃശവാക്യങ്ങൾ 16:18 പറയുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.” അതുകൊണ്ട്, താൻ ഒരു ശ്രേഷ്ഠ വർഗത്തിൽപ്പെട്ടവനാണെന്ന് വീമ്പിളക്കുന്നത് ദൈവത്തിന് അനിഷ്ടകരമാണ്.—യാക്കോബ് 4:16 താരതമ്യം ചെയ്യുക.
വർഗാഭിമാനത്തിന്റെ ഉത്ഭവം
തങ്ങളുടെ വംശത്തെക്കുറിച്ച് ആളുകൾ അമിതമായി അഭിമാനിക്കാൻ ഇടയാക്കുന്നത് എന്താണ്? ലീസ ഫുൺഡർബുർഗ് എഴുതിയ കറുത്തവരും വെളുത്തവരും മറ്റുള്ളവരും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “പലരെയും സംബന്ധിച്ചിടത്തോളം വർഗത്തെക്കുറിച്ചുള്ള ആദ്യ (ഏറ്റവുമധികം കാലം നീണ്ടുനിൽക്കുന്നതുമായ) ധാരണകൾ ലഭിക്കുന്നത് മാതാപിതാക്കളിൽനിന്നും കുടുംബത്തിൽനിന്നുമാണ്.” സങ്കടകരമെന്നു പറയട്ടെ, മാതാപിതാക്കളിൽനിന്ന് കൈമാറിക്കിട്ടുന്ന ധാരണകൾ പലപ്പോഴും സമനിലയില്ലാത്തതോ വികലമോ ആണ്. തങ്ങളുടെ വർഗത്തിൽപ്പെട്ടവർ ശ്രേഷ്ഠരാണെന്നും മറ്റു വർഗങ്ങളിൽപ്പെട്ടവർ വ്യത്യസ്തരോ അധമരോ ആണെന്നും ചില യുവാക്കളോട് നേരിട്ട് പറയുകപോലും ചെയ്തേക്കാം. ഒട്ടുമിക്കപ്പോഴും തങ്ങളുടെ മാതാപിതാക്കൾ മറ്റ് വംശങ്ങളിൽപ്പെട്ട ആളുകളുമായി അധികം ഇടപഴകുന്നില്ലെന്നത് യുവജനങ്ങൾ നിരീക്ഷിച്ചേക്കാം. ഇതും അവരുടെ ചിന്താഗതിയെ ശക്തമായി സ്വാധീനിച്ചേക്കാം. വസ്ത്രധാരണത്തിന്റെയോ സംഗീതത്തിന്റെയോ കാര്യത്തിൽ കൗമാരപ്രായക്കാർക്കും മാതാപിതാക്കൾക്കും ഒരേ അഭിപ്രായമായിരിക്കില്ലെങ്കിലും വർഗത്തിന്റെ കാര്യത്തിൽ യുവജനങ്ങളിൽ ഭൂരിഭാഗവും തങ്ങളുടെ മാതാപിതാക്കളുടെ അതേ വീക്ഷണം വെച്ചുപുലർത്തുന്നതായി സർവേകൾ വെളിപ്പെടുത്തുന്നു.
അടിച്ചമർത്തൽ, ദുഷ്പെരുമാറ്റം എന്നിവയുടെ ഫലമായും, വംശത്തെ സംബന്ധിച്ച സമനിലയില്ലാത്ത മനോഭാവങ്ങൾ വളർന്നുവന്നേക്കാം. (സഭാപ്രസംഗി 7:7) ഉദാഹരണത്തിന് ന്യൂനപക്ഷസമുദായങ്ങൾ എന്നു വിളിക്കപ്പെടുന്നവയിലെ കുട്ടികളിൽ ആത്മാഭിമാനത്തിന്റെ അഭാവമുള്ളതായി വിദ്യാഭ്യാസപ്രവർത്തകർ അഭിപ്രായപ്പെടുന്നു. കാര്യങ്ങൾ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില വിദ്യാഭ്യാസപ്രവർത്തകർ, കുട്ടികളെ അവരുടെ വംശത്തെക്കുറിച്ചുള്ള ചരിത്രം പഠിപ്പിക്കാനായി പാഠ്യപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ശ്രദ്ധേയമായി, വംശാഭിമാനത്തിന് ഊന്നൽ കൊടുക്കുന്ന ഈ പരിപാടി വർഗീയതയെ ഊട്ടിവളർത്താനേ ഉതകുന്നുള്ളൂ എന്ന് വിമർശകർ വാദിക്കുന്നു.
വംശങ്ങളോടുള്ള അനാരോഗ്യാവഹമായ മനോഭാവങ്ങൾ വികാസംപ്രാപിക്കുന്നതിൽ വ്യക്തിപരമായ അനുഭവങ്ങൾക്കും പങ്കുണ്ടാകാം. മറ്റൊരു വംശത്തിൽപ്പെട്ട ഒരാളിൽനിന്നുണ്ടായ അസുഖകരമായ ഒരനുഭവം ആ വംശത്തിലെ ആളുകളെല്ലാം വെറുക്കത്തക്കവരോ മതഭ്രാന്തന്മാരോ ആണെന്ന് ഒരുവൻ വിശ്വസിക്കാനിടയാക്കിയേക്കാം. മാധ്യമങ്ങൾ വംശീയ ഏറ്റുമുട്ടലുകൾ, പൊലീസിന്റെ മൃഗീയത, പ്രതിഷേധ ജാഥകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴോ വംശീയ കൂട്ടങ്ങളെ മോശമായ രീതിയിൽ വരച്ചുകാട്ടുമ്പോഴോ നിഷേധാത്മക ചിന്തകൾ ഉടലെടുത്തേക്കാം.
വർഗശ്രേഷ്ഠതയെന്ന സങ്കൽപ്പം
തങ്ങളുടെ വർഗത്തിന് മറ്റു വർഗങ്ങളെക്കാൾ ശ്രേഷ്ഠമാണെന്നു കരുതാനുള്ള അവകാശമുണ്ടെന്ന ചിലരുടെ വാദഗതിയിൽ കഴമ്പുണ്ടോ? ആളുകളെ പ്രത്യേക വർഗങ്ങളായി തരംതിരിക്കാമെന്ന ആശയംതന്നെ ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ന്യൂസ്വീക്കിൽ വന്ന ഒരു ലേഖനം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഈ വിഷയത്തെക്കുറിച്ച് പഠിച്ചിട്ടുള്ള ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം, നിർവചിക്കാൻ ശ്രമിക്കുമ്പോൾ തികച്ചും വഴുതിമാറുന്ന, ഒരാശയമാണ് വർഗം.” “തൊലിനിറം, തലമുടിയുടെ ഘടന, കണ്ണിന്റെയോ മൂക്കിന്റെയോ ആകൃതി എന്നിവയിൽ ദൃശ്യമായ മാറ്റങ്ങൾ” ഉണ്ടായിരിക്കാമെന്നതു ശരിതന്നെ. എങ്കിലും “ഈ വ്യത്യാസങ്ങൾ വെറും ഉപരിപ്ലവമായ വ്യത്യാസങ്ങളാണ്—എത്ര കഠിനമായി ശ്രമിച്ചാലും ഒരു വർഗത്തെ മറ്റൊന്നിൽനിന്ന് വേർതിരിക്കുന്ന ഗണ്യമായ വ്യത്യാസങ്ങളൊന്നും ശാസ്ത്രജ്ഞന്മാർക്ക് അവതരിപ്പിക്കാൻ കഴിയില്ല . . . ഈ മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക ശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായത്തിൽ, വംശം എന്നു പറയുന്നത് ‘സമൂഹത്തിന്റെ സൃഷ്ടി മാത്ര’മാണ്—മുൻവിധിയുടെയും അന്ധവിശ്വാസത്തിന്റെയും കെട്ടുകഥയുടെയും [ദുഷിപ്പിക്കുന്ന] ഒരു സംയുക്തം” എന്ന് ന്യൂസ്വീക്ക് പറഞ്ഞു.
വർഗങ്ങൾ തമ്മിൽ ശാസ്ത്രീയമായ വ്യത്യാസങ്ങൾ കൽപ്പിക്കാമെങ്കിൽത്തന്നെ ഒരു “ശുദ്ധ” വർഗം എന്നുള്ളത് ഒരു സങ്കൽപ്പമാണ്. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക നിരീക്ഷിക്കുന്നു: “ശുദ്ധ വർഗം എന്നൊന്നില്ല; ഇന്നുള്ള എല്ലാ വർഗീയകൂട്ടങ്ങളും തികച്ചും കലർപ്പുള്ളതാണ്.” വാസ്തവം എന്താണെങ്കിലും, ദൈവം “ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” എന്ന് ബൈബിൾ പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 17:26) തൊലിനിറമോ തലമുടിയുടെ ഘടനയോ മുഖത്തിന്റെ ആകൃതിയോ എന്തുതന്നെയായിക്കൊള്ളട്ടെ, വാസ്തവത്തിൽ ഒരൊറ്റ വർഗമേയുള്ളൂ—മനുഷ്യവർഗം. മനുഷ്യരെല്ലാം നമ്മുടെ പൂർവപിതാവായ ആദാംവഴി ബന്ധുക്കളാണ്.
വർഗങ്ങളുടെയെല്ലാം പൊതുവായ ഉത്ഭവത്തെക്കുറിച്ച് പുരാതന യഹൂദർ വളരെ ബോധവാന്മാരായിരുന്നു. എങ്കിലും ക്രിസ്ത്യാനികളായിത്തീർന്നിട്ടുപോലും യഹൂദേതര സഹവിശ്വാസികളുൾപ്പെടെയുള്ള ആളുകളെക്കാൾ തങ്ങൾ ശ്രേഷ്ഠരാണെന്ന വിശ്വാസത്തെ ചിലർ മുറുകെപിടിച്ചു! റോമർ 3:9-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞുകൊണ്ട് വർഗശ്രേഷ്ഠതയെന്ന ആശയത്തെ തകർത്തു: “യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു.” അതുകൊണ്ട് തങ്ങൾക്ക് ദൈവമുമ്പാകെ പ്രത്യേക പദവിയുണ്ടെന്ന് ഒരൊറ്റ വർഗത്തിനുപോലും വീമ്പിളക്കാനാകില്ല. തീർച്ചയായും, യേശുക്രിസ്തുവിലുള്ള വിശ്വാസം നിമിത്തം മാത്രമേ വ്യക്തികൾക്ക് ദൈവവുമായി ബന്ധമുണ്ടായിരിക്കാൻ സാധിക്കുകയുള്ളൂ. (യോഹന്നാൻ 17:3) തന്നെയുമല്ല ‘സകല [“സകലതരം,” NW] മനുഷ്യരും രക്ഷപ്രാപിക്കണമെന്നതും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നതും’ ദൈവേഷ്ടമാണ്.—1 തിമൊഥെയൊസ് 2:4.
എല്ലാ വർഗങ്ങളും ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരുപോലെയാണെന്ന തിരിച്ചറിവ്, നിങ്ങൾ നിങ്ങളെത്തന്നെയും മറ്റുള്ളവരെയും വീക്ഷിക്കുന്ന വിധത്തെ കാര്യമായി ബാധിച്ചേക്കാം. മറ്റുള്ളവരോട് ആദരവോടും ബഹുമാനത്തോടും കൂടെ പെരുമാറാനും അവരിലുള്ള വ്യത്യാസങ്ങളെ മതിപ്പോടെ വീക്ഷിക്കാനും അതു നിങ്ങളെ പ്രചോദിപ്പിക്കും. ഉദാഹരണത്തിന് മുമ്പ് പ്രതിപാദിച്ച മെലീസ എന്ന ക്രിസ്തീയ പെൺകുട്ടി, വ്യത്യസ്തമായ സംസാരശൈലിയുള്ള കുട്ടികളെ തന്റെ സഹപാഠികൾ കളിയാക്കുമ്പോൾ അതിൽ പങ്കുചേരാറില്ല. അവൾ പറയുന്നു: “രണ്ടു ഭാഷകൾ സംസാരിക്കുന്നവരെ ബുദ്ധിശാലികളായിട്ടാണ് ഞാൻ കണക്കാക്കുന്നത്. മറ്റൊരു ഭാഷ സംസാരിക്കാൻ എനിക്കാഗ്രഹമുണ്ടെങ്കിലും ഒരു ഭാഷയേ എനിക്കറിയാവൂ.”
നിങ്ങളുടെ വർഗത്തിലും സംസ്കാരത്തിലും പെട്ടവർക്ക് നിസ്സംശയമായും അഭിമാനംകൊള്ളാൻ വളരെയധികം കാര്യങ്ങളുള്ളതുപോലെ മറ്റു വർഗങ്ങളിലുള്ളവർക്കും അതുണ്ടെന്ന് ഓർക്കണം. നിങ്ങളുടെ സംസ്കാരത്തെയും നിങ്ങളുടെ പൂർവപിതാക്കന്മാരുടെ നേട്ടങ്ങളെയും കുറിച്ച് അഭിമാനിക്കുന്നത് ന്യായയുക്തമായിരിക്കാമെങ്കിലും പരിശ്രമത്തിലൂടെയും കഠിന പ്രയത്നത്തിലൂടെയും നിങ്ങൾ വ്യക്തിപരമായി നേടിയെടുത്ത കാര്യങ്ങളിൽ അഭിമാനിക്കുന്നത് കൂടുതൽ സംതൃപ്തിദായകമായിരിക്കും! (സഭാപ്രസംഗി 2:24) വാസ്തവത്തിൽ നിങ്ങൾക്ക് അഭിമാനിക്കാൻ വകയുള്ള ഒരു നേട്ടത്തെക്കുറിച്ച് ബൈബിൾ പറയുന്നു. യിരെമ്യാവു 9:24-ൽ പറഞ്ഞിരിക്കുന്നപ്രകാരം ദൈവംതന്നെ ഇങ്ങനെ പറയുന്നു: “പ്രശംസിക്കുന്നവനോ [“സ്വയം പ്രശംസിക്കുന്നവനോ,” NW]: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ [“സ്വയം പ്രശംസിക്കട്ടെ, NW].” നിങ്ങൾക്ക് അങ്ങനെ അഭിമാനിക്കാനാകുമോ?
[26-ാം പേജിലെ ചിത്രം]
വർഗങ്ങളെ സംബന്ധിച്ച ദൈവികവീക്ഷണം അറിയുന്നത് മറ്റു വർഗങ്ങളിൽപ്പെട്ടവരുടെ സഹവാസം ആസ്വദിക്കുന്നതിന് നമ്മെ സഹായിക്കും