ലോകത്തെ വീക്ഷിക്കൽ
എയ്ഡ്സും ഏഷ്യയും
ചില പാശ്ചാത്യ രാജ്യങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഏഷ്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ഈ പകർച്ചവ്യാധി താണ്ഡവമാടുകയാണ്. ഏഷ്യാവീക്കിലെ ഒരു റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിൽ അത്തരം രോഗികളുടെ എണ്ണം “1990-കളുടെ ആദ്യ പകുതിയിൽ 71 മടങ്ങ് വർധിച്ചു.” 1990-ൽ രോഗികളുടെ എണ്ണത്തിൽ ലോകത്ത് 57-ാം സ്ഥാനത്തായിരുന്ന തായ്ലൻഡ്, 1990-കളുടെ മധ്യത്തോടെ 5-ാം സ്ഥാനത്തെത്തി. കംബോഡിയ 173-ാം സ്ഥാനത്തുനിന്നും 59-ാം സ്ഥാനത്തേക്കുയർന്നു. അതേ കാലയളവിൽ ഫിലിപ്പീൻസിൽ രോഗികളുടെ എണ്ണത്തിൽ 131 ശതമാനം വർധനവുണ്ടായി. പ്രസ്തുത രാജ്യങ്ങളിൽ പലതിലും തഴച്ചുവളരുന്ന ബാലലൈംഗിക വ്യവസായമാണ് ഭാഗികമായി ഇതിന്റെ കുറ്റം പേറുന്നതെന്ന് മിക്കവർക്കുമറിയാം. എന്നാൽ “വിനോദസഞ്ചാരത്തിൽനിന്നുള്ള വരുമാനത്തെ കൂടുതലായി ആശ്രയിക്കുന്ന” രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ ഇതിനെതിരെ “ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ വിമുഖരാണെന്ന്” ഏഷ്യാവീക്ക് പ്രസ്താവിക്കുന്നു.
ജർമനിയിൽ അലർജി
14 വയസ്സിലധികം പ്രായമുള്ള നാലു ജർമൻകാരിൽ ഒരാൾവീതം അലർജി നിമിത്തം കഷ്ടപ്പെടുന്നുണ്ടെന്ന് ജർമൻ ഫെഡറൽ അസോസിയേഷൻ ഓഫ് കമ്പനി ഹെൽത്ത് ഇൻഷ്വറൻസ് സ്കീം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നു. അലർജിയുടെ സർവസാധാരണമായ രൂപം വൈക്കോൽപനിയാണ്. ജർമനിയിൽ 60 ലക്ഷത്തോളം ആളുകളെ അതു ബാധിക്കുന്നു. ഏകദേശം 23 ലക്ഷം ആളുകൾ സൂര്യപ്രകാശത്തോടും 20 ലക്ഷത്തിലധികം പേർ മൃഗരോമത്തോടും അലർജിയുള്ളവരാണെന്ന് സ്യൂററ്ഡോയിച്ച് ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. അലർജി നിമിത്തം ദുരിതമനുഭവിക്കുന്നവരിൽ 40 ശതമാനത്തിലേറെയും അതിനു മരുന്നു കഴിക്കുന്നവരാണ്. രോഗ ലക്ഷണങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതചര്യയെ കാര്യമായി നിയന്ത്രിക്കുന്നുവെന്ന് 10 ശതമാനം ആളുകൾ പറയുന്നു. “ബേക്കറിജോലിക്കാർ, ഫർണിച്ചർപണിക്കാർ, നേഴ്സുമാർ, ഡോക്ടർമാർ” എന്നിങ്ങനെ ചില പ്രത്യേക “തൊഴിലുകളിലും ഉദ്യോഗങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് അലർജി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാ”ണെന്നും ആ സർവേ വെളിപ്പെടുത്തി.
കൈ കഴുകുവിൻ!
“പല രോഗങ്ങളുടെയും വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദവും ലളിതവും ലാഭകരവുമായ മാർഗം നിങ്ങളുടെ കൈ കഴുകുന്നതാ”ണെന്ന് ഇറ്റാലിയൻ വർത്തമാനപത്രമായ കോറിയേറാ ഡേല്ലാ സേറാ പ്രസ്താവിക്കുന്നു. എന്നാൽ, “ഓരോ പത്ത് ഇറ്റലിക്കാരിലും മൂന്നിലധികം പേർ കക്കൂസിൽ പോയശേഷം കൈകൾ കഴുകാറില്ല, അതിനുശേഷം ഉടനേ ആഹാരം കഴിക്കുകയാണെങ്കിൽ പോലും.” മറ്റു രാജ്യങ്ങളിൽ സമാനമായ സർവേ നടത്തിയപ്പോൾ ലഭിച്ച ഫലവും ഏകദേശം ഇതു തന്നെ. “അണുക്കളെ ആഹാരത്തിലെത്തിച്ചു മലിനീകരണത്തിന്റെ ഒരു ശൃംഖലയ്ക്ക് ആരംഭം കുറിക്കാൻ കൈകൾക്കാകും,” സൂക്ഷ്മജീവിശാസ്ത്രജ്ഞനായ എൻറികോ മാല്യാനോ വിവരിക്കുന്നു. ഈ ശൃംഖലയെ എങ്ങനെ ഭേദിക്കാം? ചൂടുള്ളതോ ഇളംചൂടുള്ളതോ ആയ വെള്ളവും സോപ്പും ഉപയോഗിച്ച് കുറഞ്ഞപക്ഷം 30 സെക്കൻഡെങ്കിലും (ബാക്ടീരിയ നിർമാർജനത്തിനാവശ്യമായ ഏറ്റവും കുറഞ്ഞ സമയം) കൈകൾ— നഖത്തിന്റെ അടിവശം ഉൾപ്പെടെ— കഴുകുക. പത്തു പതിനഞ്ച് സെക്കൻഡ് അവ പരസ്പരം അമർത്തിത്തിരുമ്മുന്നതും ഇതിൽ ഉൾപ്പെടുന്നു. കൈമുട്ടുമുതൽ വിരലുകൾവരെ നല്ലവണ്ണം കഴുകി തുവർത്തുക, അതേ ലേഖനം പറയുന്നു.
ബാലപീഡനവും പ്രതിരോധ വ്യവസ്ഥയും
ജപ്പാനിലെ മിയേ സർവകലാശാലയിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ഒരു കുട്ടി ദീർഘകാലം പീഡിപ്പിക്കപ്പെടുമ്പോൾ അവന്റെ പ്രതിരോധ വ്യവസ്ഥ ക്ഷയിക്കുന്നു, അങ്ങനെ രോഗബാധിതനാകാനുള്ള സാധ്യതയും വർധിക്കുന്നു. പ്രസ്തുത സർവകലാശാല ശാരീരിക പീഡനം ഹേതുവായുള്ള മസ്തിഷ്ക രക്തസ്രാവമോ മറ്റവസ്ഥകളോ നിമിത്തം മരണമടഞ്ഞ, ഒരു മാസംമുതൽ ഒമ്പത് വയസ്സ്വരെ പ്രായമുള്ള 50 കുട്ടികളുടെ മൃതദേഹങ്ങൾ പഠനവിധേയമാക്കി. “പ്രതിരോധ വ്യവസ്ഥയുടെ ധർമങ്ങളെ നിയന്ത്രിക്കുന്ന” അവരുടെ തൈമസ്ഗ്രന്ഥികളുടെ ഭാരം “അതിന്റെ സാധാരണ ഭാരത്തിന്റെ പകുതിയായി കുറഞ്ഞിരുന്നു,” മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പീഡനത്തിന്റെ ദൈർഘ്യം കൂടിയതിനനുസരിച്ചു ശോഷണവും വർധിച്ചിരുന്നു. വാസ്തവത്തിൽ “ആറുമാസത്തിലധികം പീഡനത്തിനു വിധേയനായ ഒരു കുട്ടിയുടെ ഗ്രന്ഥിക്ക് പീഡനത്തിനു വിധേയനാകാഞ്ഞ ഒരു കുട്ടിയുടേതിന്റെ പതിനാറിലൊന്ന് ഭാരമേ ഉണ്ടായിരുന്നുള്ളൂ,” പ്രസ്തുത പത്രം പ്രസ്താവിച്ചു. മാനസിക പീഡനത്തിനോ ആഹാരം പ്രദാനം ചെയ്യുന്നതിലുള്ള മാതാപിതാക്കളുടെ പരാജയം നിമിത്തമുള്ള വികലപോഷണത്തിനോ ഇരയായ കുട്ടികളിലും സമാനമായ ഗ്രന്ഥിശോഷണം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
മെസപ്പൊട്ടേമിയയുമായി ചൈനയ്ക്കുള്ള ബന്ധം
പുരാതന ചൈനീസ് സംസ്കാരം ബാഹ്യസ്വാധീനം കൂടാതെ ചൈനയിലെ ഹ്വാങ് ഹേ താഴ്വരയിലാണ് ഉടലെടുത്തതെന്നായിരുന്നു ദീർഘകാലമായി കരുതിപ്പോന്നത്. എന്നാൽ പുരാവസ്തുപരമായ ഒരു സമീപകാല കണ്ടെത്തലിനുശേഷം, ഇപ്പോൾ ഈ സിദ്ധാന്തം സംശയത്തിന്റെ നിഴലിലാണ്. ചൈനയിലെ സെച്വാൻ പ്രവിശ്യയിലുള്ള ചെയ്ങ്റ്റുവിനടുത്തുള്ള ഒരു സ്ഥലത്തുവെച്ച് ഒരു സംഘം പുരാവസ്തുഗവേഷകർ, ചുറ്റുമതിലിനുള്ളിലുള്ള ഒരു പുരാതന ക്ഷേത്രത്തിന്റേതെന്നു തോന്നുന്ന അവശിഷ്ടങ്ങൾ കുഴിച്ചെടുത്തിരിക്കുന്നെന്ന് കൂര്യേ എന്റർനാസ്യൊണൽ എന്ന ഫ്രഞ്ച് മാസിക റിപ്പോർട്ടു ചെയ്യുന്നു. പ്രസ്തുത ക്ഷേത്രത്തിന്റെ രൂപഘടന പുരാതന മെസപ്പൊട്ടേമിയയിലെ സിഗുറാറ്റുകളെ അനുസ്മരിപ്പിക്കുന്നെന്ന് ആ പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു. “സിന്ധുനദീതട സംസ്കാരത്തോടും മെസപ്പൊട്ടേമിയൻ സംസ്കാരത്തോടും അടുത്തു ബന്ധമുണ്ടായിരുന്ന ഒരു അതുല്യ പുരാതന ചൈനീസ് സംസ്കാരത്തിന്റെ ഉത്ഭവസ്ഥാനമായിരിക്കാൻ [സെച്വാനു] സാധിക്കുമെന്നു” ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറായ ഇച്ചിറോ കോമിനാമി പ്രസ്താവിക്കുന്നു.
ഹെപ്പറ്റൈറ്റിസ്-ബിയുടെ അപകടങ്ങൾ
ഹെപ്പറ്റൈറ്റിസ് ബി നിമിത്തം ഓരോ വർഷവും പത്തു ലക്ഷത്തിലേറെപ്പേർ മരണമടയുന്നുവെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇതിൽ ഏകദേശം 1,50,000 മരണവും ഇന്ത്യയിലാണെന്നു ശിശുരോഗവിദഗ്ധനായ ജഗദീഷ് ചിന്നപ്പ പറയുന്നു. ഒരു ബഹുരാഷ്ട്ര ഔഷധക്കമ്പനി സംഘടിപ്പിച്ച സമ്മേളനത്തിൽവെച്ച്, “ലോകമെമ്പാടുമുള്ളതിന്റെ പത്തു ശതമാനം, അതായത് 3.5 കോടിമുതൽ 4 കോടിവരെ, എച്ച്ബിവി [ഹെപ്പറ്റൈറ്റിസ്-ബി വൈറസ്] വാഹകർ” ഇന്ത്യയിലുള്ളതായി അദ്ദേഹം പ്രസ്താവിച്ചെന്ന് ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. “വിട്ടുമാറാത്ത കരൾരോഗത്തിന്റെ രണ്ടിലൊന്നിനും പ്രാഥമിക കരൾ അർബുദത്തിന്റെ പത്തിൽ എട്ടിനും കാരണം ഹെപ്പറ്റൈറ്റിസ് ബി ആണെന്ന്” ഈ വർത്തമാനപത്രം കൂട്ടിച്ചേർക്കുന്നു.
ഭവനാന്തര വായു മലിനീകരണം
ന്യൂഡൽഹിയിലുള്ള ടാറ്റാ ഊർജഗവേഷണസ്ഥാപനം (ടിഇആർഐ) അടുത്ത കാലത്തു നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഓരോ വർഷവും 22 ലക്ഷം ഇന്ത്യക്കാർ വായു മലിനീകരണജന്യ രോഗങ്ങൾ നിമിത്തം മരണമടയുന്നുവെന്നാണ്. ആ പഠനമനുസരിച്ച്, ഒരു മുഖ്യ ഘടകം ഭവനാന്തര വായു മലിനീകരണമാണെന്ന് ദി ഇൻഡ്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. കൽക്കരിയും വിറകും ചാണകവും ഉപയോഗിച്ചു പാചകം ചെയ്യുന്ന ചേരിപ്രദേശങ്ങളിലെ സ്ത്രീകൾക്കാണ് ഏറ്റവും അപകടമുള്ളത്. ഭവനത്തിനു വെളിയിലുള്ള വായു മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും സ്വന്തം ഭവനത്തിനുള്ളിൽ ജനകോടികൾ നേരിടുന്ന വിപത്ത് ലഘൂകരിക്കാൻ ഒന്നുംതന്നെ ചെയ്യുന്നില്ലെന്നു വിദഗ്ധർ കരുതുന്നു. യാതൊരു ക്ഷിപ്രപരിഹാരവും സാധ്യമല്ലെന്നു തോന്നുന്ന ഒരു ഗുപ്ത പ്രതിസന്ധിയാണ് നിലവിലുള്ളത്” ടിഇആർഐ-യുടെ ഡയറക്ടർ ആർ. കെ. പച്ചൗരി പ്രസ്താവിച്ചു.
ജല യുദ്ധങ്ങൾ
1997 മാർച്ചിൽ, മൊറോക്കോയിലെ മറാക്കിഷിൽവെച്ചു നടന്ന പ്രഥമ ലോകജലസമ്മേളനത്തിൽ ലോകത്തിലെ ജലവിഭവത്തിന്റെ ഭാവി സംബന്ധിച്ചുള്ള അശുഭസൂചകമായ മുന്നറിയിപ്പുകൾ കേട്ടു. മലിനീകരണം, വരൾച്ച, ജനസംഖ്യാപ്പെരുപ്പം എന്നിവ ജലവിഭവങ്ങളുടെ ആവശ്യകത മുമ്പെന്നത്തെക്കാളും വർധിപ്പിക്കുന്നു. ഫ്രഞ്ച് വർത്തമാനപത്രമായ ല മോൺട് റിപ്പോർട്ട് ചെയ്യുന്നതുപോലെ, “ജലത്തിന്റെ ആവശ്യകത ലോക ജനസംഖ്യയെക്കാൾ രണ്ടിരട്ടി വേഗത്തിൽ കുതിച്ചുയരുന്നു.” ലോക അന്തരീക്ഷശാസ്ത്ര സംഘടന പറയുന്നതനുസരിച്ച് 2025-ാം ആണ്ട് ആകുമ്പോഴേക്കും, ജലവിഭവം വേണ്ടത്രയില്ലാത്ത പ്രദേശങ്ങളിലായിരിക്കും ലോകജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും വസിക്കുക. തക്കതായ ഒരു പോംവഴി കണ്ടെത്താത്തപക്ഷം, 21-ാം നൂറ്റാണ്ടിൽ ജലത്തെച്ചൊല്ലി യുദ്ധം നടക്കുമെന്ന് അധികാരികൾ ഭയപ്പെടുന്നു. ഇതിനോടകംതന്നെ, “ഏറ്റുമുട്ടലിനു സാധ്യതയുള്ള 300 മേഖലകൾ യുഎൻ ചൂണ്ടിക്കാണിച്ചിരിക്കുന്നു,” ല മോൺട് വിവരിക്കുന്നു.
വെനെസ്വേലയിൽ കടുത്ത കുറ്റകൃത്യം
2,00,00,000 ജനങ്ങളുള്ള വെനെസ്വേലയിൽ പ്രതിമാസം ശരാശരി 400-ഓളം കൊലപാതകങ്ങൾ നടക്കുന്നെന്ന് വർത്തമാനപത്രമായ എൽ യൂണിവേഴ്സാൽ റിപ്പോർട്ടു ചെയ്യുന്നു. ഒരു സ്ഥാപനം നടത്തിയ പഠനമനുസരിച്ച് കുറ്റകൃത്യത്തിന്റെ വർധനവിനുള്ള മുഖ്യ കാരണങ്ങൾ സാമ്പത്തികമല്ല പിന്നെയോ സാമൂഹികസാംസ്കാരിക വിഷയങ്ങളാണ്. “ദുഷ്കൃത്യത്തിന്റെ മുഖ്യ ഹേതു ദാരിദ്ര്യമല്ല” എന്ന തലക്കെട്ടിൻ കീഴിൽ, റിപ്പോർട്ടനുസരിച്ച് വെനെസ്വേലയിലെ കുറ്റകൃത്യത്തിനു നിദാനം മാനവിക മൂല്യങ്ങളുടെയും മാതാപിതാക്കൾ വീട്ടിൽവെച്ച് നൽകേണ്ട പരിശീലനത്തിന്റെയും അഭാവമാണെന്ന് ആ വർത്തമാനപത്രം അഭിപ്രായപ്പെട്ടു. മാതൃ-പിതൃ ധർമം ഉത്തരവാദിത്വബോധത്തോടെ നിർവഹിക്കാൻ പഠിപ്പിക്കുക, കൂടുതൽ കുടുംബോന്മുഖരായിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വിദഗ്ധർ ശുപാർശചെയ്യുന്നത്.
ആരോഗ്യാവഹമായ ഒരു ജീവിതരീതി ഉന്നമിപ്പിക്കൽ
ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) അതിന്റെ 1997-ലെ ലോകാരോഗ്യ റിപ്പോർട്ടിൽ, മാനവരാശി വഷളായിക്കൊണ്ടിരിക്കുന്ന ഒരു “ദാരുണാവസ്ഥ”യെ അഭിമുഖീകരിക്കുന്നെന്നു മുന്നറിയിപ്പു നൽകുന്നു. വർഷംതോറും കാൻസറും ഹൃദ്രോഗവും വിട്ടുമാറാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങളോടൊപ്പം 2.4 കോടിയിലധികം ആളുകളുടെ ജീവനപഹരിക്കുന്നു. മറ്റു കോടിക്കണക്കിനാളുകളുടെ കഷ്ടപ്പാട് വർധിപ്പിക്കുകയും ചെയ്യുന്നു. അടുത്ത 25 വർഷത്തിനുള്ളിൽ, മിക്ക രാഷ്ട്രങ്ങളിലും കാൻസർ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് കരുതപ്പെടുന്നു. സമ്പന്ന രാഷ്ട്രങ്ങളിലെ മുഖ്യ കൊലയാളികളായ ഹൃദ്രോഗവും ഹൃദയാഘാതവും ദരിദ്ര രാജ്യങ്ങളിലും പിടിമുറുക്കും. ഈ സാധ്യതകളോടുള്ള പ്രതികരണമെന്ന നിലയിൽ, ആരോഗ്യാവഹമായ ജീവിത രീതികൾ ഉന്നമിപ്പിച്ച്, മിക്കപ്പോഴും മാരകരോഗങ്ങളിൽ കലാശിക്കുന്ന അപകട ഘടകങ്ങൾക്ക്—അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, അമിതഭാരം, വ്യായാമത്തിന്റെ അഭാവം—തടയിടാൻ “തീവ്രവും ഊർജസ്വലവുമായ” ഒരു ലോകവ്യാപക പ്രചാരണപരിപാടിക്ക് ഡബ്ലിയുഎച്ച്ഒ ആഹ്വാനം ചെയ്യുന്നു.