വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 6/22 പേ. 16-18
  • നദീതീരത്തെ രത്‌നങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നദീതീരത്തെ രത്‌നങ്ങൾ
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആനത്തുമ്പിയുടെ പറക്കൽ
  • തലനിറയെ നേത്രങ്ങൾ
  • ജീവിതരീതിയിൽ മാറ്റം
  • പരിണാമത്തിനെതിരെയുള്ള തെളിവ്‌
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—1998
  • പ്രാണികളുടെ അത്ഭുതലോകം
    ഉണരുക!—2000
  • സൃഷ്ടിക്രിയകൾ ജീവനുള്ള ദൈവത്തെ വെളിപ്പെടുത്തുന്നു
    2013 വീക്ഷാഗോപുരം
  • ഷഡ്‌പദങ്ങളുടെ പറക്കൽരഹസ്യം ചുരുളഴിഞ്ഞു
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1997
g97 6/22 പേ. 16-18

നദീതീരത്തെ രത്‌നങ്ങൾ

സ്‌പെയിനിലെ ഉണരുക! ലേഖകൻ

ഒരു നദിയുടെയോ കുളത്തിന്റെയോ ഓരത്തുകൂടി നടക്കുമ്പോഴെല്ലാം എന്റെ പ്രിയപ്പെട്ട രത്‌നങ്ങളിലൊന്നിനെ ഞാൻ തിരയുന്നു—അത്‌ ചെമപ്പോ നീലയോ പച്ചയോ ആകാം. ചിലപ്പോൾ ഒരെണ്ണം ചലനമറ്റ്‌ ഒരു ഇലയിൽ കിടക്കുന്നതു കാണാം; മറ്റൊരെണ്ണം ജലോപരിതലത്തിനുമീതെ വട്ടമിട്ടു പറക്കുകയോ എന്റെ മുമ്പിൽ തത്തിക്കളിക്കുകയോ ആയിരിക്കും. ഞാൻ തേടുന്ന രത്‌നം, ആനത്തുമ്പിയാണ്‌—പ്രാണിലോകത്തെ പകിട്ടേറിയ “ഹെലിക്കോപ്‌റ്റർ.”

വർഷങ്ങൾക്കുമുമ്പ്‌, വനത്തിലൂടെ മന്ദമായൊഴുകുന്ന ഒരു അരുവിക്കരികിൽ ആകസ്‌മികമായി എത്തിപ്പെട്ടപ്പോഴാണ്‌ ഈ പറക്കും രത്‌നങ്ങൾ ആദ്യമായി എന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്‌. ഒട്ടേറെ ആനത്തുമ്പികൾ സൂര്യപ്രകാശത്തിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു—ചിലതിന്‌ വെട്ടിത്തിളങ്ങുന്ന കടുത്ത നീലനിറമായിരുന്നു, മറ്റുചിലതിനാകട്ടെ മിന്നുന്ന പച്ചകലർന്ന മഞ്ഞനിറവും. വനത്തെ ഒരു കൊച്ചു നൃത്തശാലയാക്കി മാറ്റിക്കൊണ്ട്‌ അവ വായുവിൽ നൃത്തം വെക്കുന്നത്‌ ഒരു മണിക്കൂറോളം ഞാൻ നോക്കിനിന്നു. അതിൽപ്പിന്നെ എപ്പോഴും അവ എന്നിൽ വിസ്‌മയം ഉണർത്തിയിട്ടുണ്ട്‌.

ആനത്തുമ്പികളെപ്പറ്റി എത്രയേറെ പഠിച്ചുവോ അത്രയേറെ ഞാൻ അവയുടെ അഴകും മൂല്യവും വിലമതിക്കാൻ ഇടയായി. ആനത്തുമ്പികളും ഡാംസെൽത്തുമ്പികളും തമ്മിൽ വ്യത്യാസമുണ്ട്‌ എന്നതായിരുന്നു എന്റെ ആദ്യത്തെ കണ്ടുപിടിത്തം. ആനത്തുമ്പികൾ പറക്കൽ വിദഗ്‌ധരും സാധാരണഗതിയിൽ വലുപ്പമേറിയവയുമാണ്‌. എന്നാൽ ഡാംസെൽത്തുമ്പികളാകട്ടെ—ഇംഗ്ലീഷിലെ അവയുടെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ—അഴകേറിയവയും പറക്കാൻ അത്ര കഴിവില്ലാത്തവയുമാണ്‌. ഒരു പ്രധാന വ്യത്യാസം അവ തങ്ങളുടെ ചിറകുകൾ പിടിക്കുന്ന രീതിയാണ്‌. ഒരു ആനത്തുമ്പി വിശ്രമിക്കുമ്പോൾ സാധാരണഗതിയിൽ തന്റെ രണ്ടു ജോഡി ചിറകുകളും തിരശ്ചീനമായി പിടിക്കുന്നു. അതേസമയം ഒരു ഡാംസൽത്തുമ്പി തന്റെ ചിറകുകൾ ശരീരത്തിനു മുകളിൽ കൂട്ടിപ്പിടിക്കുന്നു.a

ആനത്തുമ്പികൾ കൊതുകുകളെ അവ വായുവിൽ പറക്കുമ്പോൾത്തന്നെ ഇത്ര അനായാസമായി പിടിക്കുന്നത്‌ എങ്ങനെയെന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. ഒരു വലിയ ഈച്ച അടുക്കളച്ചുമരിന്മേൽ വിശ്രമിക്കുമ്പോൾപ്പോലും അതിനെ അടിക്കാൻ എനിക്ക്‌ കഴിയുന്നില്ല. ‘എനിക്കില്ലാത്ത എന്ത്‌ കഴിവാണ്‌ ഒരാനത്തുമ്പിക്കുള്ളത്‌?’ ഞാൻ സ്വയം ചോദിച്ചു. രണ്ടു കാര്യങ്ങൾ: വായുവിന്മേലുള്ള പൂർണ നിയന്ത്രണവും ഒരു പാറാവുകാരനെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള കണ്ണുകളും.

ആനത്തുമ്പിയുടെ പറക്കൽ

ആനത്തുമ്പിയെ ഹെലിക്കോപ്‌റ്റർ എന്നു വിളിക്കുന്നത്‌—സ്‌പെയിനിൽ അതിനെ കളിയാക്കി വിളിക്കുന്ന പേര്‌—വാസ്‌തവത്തിൽ അതിനെ അവമതിക്കുന്ന ഒരു താരതമ്യമായിരിക്കും. ചിലപ്പോൾ അതിന്റെ പിന്നാലെ കണ്ണു പായിക്കാൻ സാധിക്കാനാകാത്ത വിധം അത്‌ വായുവിൽ അത്ര വേഗത്തിലാണ്‌ അഭ്യാസം നടത്തുന്നത്‌. ഹ്രസ്വദൂര അടിസ്ഥാനത്തിൽ ക്രമേണ വേഗം വർധിപ്പിച്ച്‌ ചില ഇനം തുമ്പികൾക്ക്‌ മണിക്കൂറിൽ 96 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയും. ദ്രുതഗതിയിൽ ചിറകടിച്ചുകൊണ്ടു വായുവിൽ തങ്ങിനിൽക്കാനും പിമ്പിലേക്കോ മുമ്പിലേക്കോ പാർശ്വങ്ങളിലേക്കോ പറക്കാനും അവയ്‌ക്കു കഴിയും. ഇതിനുപുറമേ, ഒരു ആനത്തുമ്പി വായുവിൽ വെട്ടിത്തിരിയുമ്പോൾ അതിന്‌ 2.5 G വരെ ബലം ചെറുത്തുനിൽക്കേണ്ടതുണ്ടെന്നും ശാസ്‌ത്രജ്ഞന്മാർ കണക്കാക്കുന്നു.

ആനത്തുമ്പികൾക്ക്‌ വഴക്കമുള്ള, സുതാര്യമായ രണ്ടു ജോഡി ചിറകുകളുണ്ട്‌. വളരെ ലോലമെന്നു തോന്നിക്കുമെങ്കിലും അവയ്‌ക്കതു സെക്കൻഡിൽ 40 തവണ അടിക്കാൻ കഴിയും. മാത്രമല്ല ചിറകുകൾക്ക്‌ ക്ഷതമേൽക്കാനുള്ള സാധ്യതയും കുറവാണ്‌. “ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ മഹത്‌കർമങ്ങൾ” എന്നാണ്‌ ജീവശാസ്‌ത്രജ്ഞനായ റോബിൻ ജെ. വൂട്ടൻ അവയെ വർണിക്കുന്നത്‌.

“പ്രാണികളുടെ ചിറകുകൾ പ്രവർത്തിക്കുന്ന വിധം നാം എത്രയേറെ മനസ്സിലാക്കുന്നുവോ അത്രയേറെ അവയുടെ രൂപകൽപ്പന ബുദ്ധിപൂർവകവും മനോഹരവുമാണെന്നു നാം കാണും. . . . അവയോടു കിടപിടിക്കാൻ പറ്റിയ സാങ്കേതിക വസ്‌തുക്കൾ ഉണ്ടെങ്കിൽത്തന്നെ വിരളമാണ്‌,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വൈമാനിക എഞ്ചിനീയർമാർ ഇപ്പോൾ ആനത്തുമ്പിയുടെ പറക്കൽ വിദ്യകളെക്കുറിച്ചു പഠിക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.

തലനിറയെ നേത്രങ്ങൾ

ആനത്തുമ്പിയുടെ പറക്കൽ അസാധാരണമാണെങ്കിൽ അതിന്റെ കാഴ്‌ചശക്തിയും ഒട്ടും പിന്നിലല്ല. വലിയ രണ്ട്‌ സംയുക്ത നേത്രങ്ങൾ ആനത്തുമ്പിയുടെ തല മിക്കവാറും മൂടുന്നു. ഓരോ കണ്ണിനും 30,000 ഷഡ്‌ഭുജ യൂണിറ്റുകളുണ്ട്‌. ഇവ ഓരോന്നും തലച്ചോറിലേക്ക്‌ വെവ്വേറെ രൂപങ്ങൾ അയയ്‌ക്കുന്നതുകൊണ്ട്‌ ഒരു നേത്രത്തിനുള്ളിൽത്തന്നെയുള്ള കൊച്ചു നേത്രങ്ങൾപ്പോലെയാണവ. എന്നാൽ, ആനത്തുമ്പിക്ക്‌ ഒരേസമയം വിവിധതരത്തിലുള്ള ആയിരക്കണക്കിനു ചിത്രങ്ങൾ കാണാമെന്നല്ല ഇതിനർഥം. നാം കാണുന്നതുപോലെ ഒരു മുഴുചിത്രം കാണുന്നതിനുപകരം അത്‌ ചലനവും ഘടനകളും വൈരുദ്ധ്യങ്ങളും ആകാരങ്ങളും അറിയുന്നു.

ഈ സകല രൂപങ്ങൾക്കും വിശകലനം ആവശ്യമാണ്‌. അതുകൊണ്ട്‌ ആനത്തുമ്പിയുടെ തലച്ചോറിന്റെ 80 ശതമാനം, കാഴ്‌ചസംബന്ധമായ വിവരങ്ങൾ അപഗ്രഥിക്കാൻ നീക്കിവെക്കപ്പെട്ടിരിക്കുന്നു. ചില നേത്ര വ്യവസ്ഥകൾ വളരെ സംവേദനക്ഷമതയുള്ളതാണ്‌—ഒരു ആനത്തുമ്പിക്ക്‌ ഏതാണ്ട്‌ 20 മീറ്റർ അകലെയുള്ള ഒരു കൊതുകിനെ കണ്ടെത്താനാകും. സന്ധ്യമയങ്ങുമ്പോൾ, ഒരു മനുഷ്യന്‌ കൊച്ചു പ്രാണികളെ കാണാൻ സാധിക്കാത്തവിധം വെളിച്ചം തീരെയില്ലാത്ത അവസ്ഥയിൽപ്പോലും ഉഷ്‌ണമേഖലാ ആനത്തുമ്പികൾ അവയെ എളുപ്പത്തിൽ പിടിക്കുന്നു.

നദീതീരത്തു വളർന്നുനിൽക്കുന്ന ചെടികൾക്കിടയിലൂടെ മിന്നൽവേഗത്തിൽ പറക്കുന്നതിന്‌ ആനത്തുമ്പികൾക്ക്‌ ത്വരിതഗതിയിലുള്ള നൂറുകണക്കിനു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്‌. ഒരു സെക്കൻഡിൽ വ്യതിരിക്തമായ നൂറോളം പ്രതിബിംബങ്ങൾ, അതായത്‌ നമുക്കു കാണാൻ സാധിക്കുന്നതിനെക്കാൾ അഞ്ചിരട്ടിയിലേറെ പ്രതിബിംബങ്ങൾ, കാണാൻ സാധിക്കുന്നതുകൊണ്ടാണ്‌ അതിന്‌ ഈ അതിശയകരമായ പ്രവർത്തനം കൈകാര്യം ചെയ്യാൻ കഴിയുന്നത്‌. അതുകൊണ്ട്‌, സെക്കൻഡിൽ 24 പ്രതിബിംബങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ഒരു ചലച്ചിത്രം, ഒരു ആനത്തുമ്പിയെ സംബന്ധിച്ചിടത്തോളം നിശ്ചല ചിത്രങ്ങളുടെ ഒരു ശ്രേണി പോലെയാണ്‌.

ജീവിതരീതിയിൽ മാറ്റം

ഒരു ആനത്തുമ്പിയുടെ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ അത്‌ ഭാവിയിൽ ഇത്ര ആകർഷകമായ ഒരു പറക്കൽ വിദഗ്‌ധനായിത്തീരുമെന്നുള്ളതിന്‌ യാതൊരു സൂചനയുമുണ്ടായിരിക്കില്ല. മുട്ടവിരിഞ്ഞ്‌ പുറത്തുവന്നശേഷം ഉഭയജീവിയായ ലാർവ, പിടിക്കാവുന്ന അകലത്തിൽ വരുന്ന ഏത്‌ ഇരയെയും പിടികൂടാൻ ഒരു കുളത്തിലോ അരുവിയിലോ നിശ്ചലമായി പതുങ്ങിക്കിടക്കും. പല പ്രാവശ്യം തോൽ ഉരിച്ചുകളഞ്ഞശേഷം—ചില ഇനങ്ങളുടെ കാര്യത്തിൽ ഇത്‌ നിരവധി മാസങ്ങളോ വർഷങ്ങളോപോലും എടുക്കും—ലാർവ ഒരു ഞാങ്ങണയിന്മേൽ കയറിക്കൂടും. അവിടെ അസാധാരണമായ ഒരു രൂപഭേദം സംഭവിക്കും.

ഉരസ്സിന്റെ ഭാഗത്തായി ചർമം പിളരും, പൂർണരൂപം പ്രാപിച്ച ഒരു ആനത്തുമ്പി പുറത്തേക്കിഴഞ്ഞുവരും. ഒരു ചിത്രശലഭത്തെപ്പോലെതന്നെ പൂർണവളർച്ച പ്രാപിച്ച്‌ പുറത്തു വന്ന പുതിയ ആനത്തുമ്പിക്ക്‌ ചിറകുകൾ ഉറച്ച്‌ പുതിയൊരു ജീവിതം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരും. ദിവസങ്ങൾക്കൊണ്ട്‌ സഹജജ്ഞാനം, വിജയകരമായി ഭക്ഷണം തേടിപ്പിടിക്കാനും പറക്കലിന്റെ അത്ഭുതങ്ങൾ സ്വായത്തമാക്കാനും അതിനെ പ്രാപ്‌തമാക്കുന്നു.

താമസിയാതെ, പറക്കുന്നതിനിടയിൽത്തന്നെ പ്രാണികളെയും കൊതുകുകളെയും പിടിക്കുന്നതിൽ കൊച്ച്‌ ആനത്തുമ്പി വൈദഗ്‌ധ്യം ആർജിക്കുന്നു. തന്റെ തൂക്കത്തോളംതന്നെ വരുന്ന പ്രാണികളെ ദിവസവും അകത്താക്കിക്കൊണ്ട്‌ അത്‌ വിലതീരാത്ത ഒരു സേവനമാണ്‌ അനുഷ്‌ഠിക്കുന്നത്‌. സ്ഥിരമായ ഒരു ഭക്ഷ്യശേഖരം ഉറപ്പുവരുത്തുന്നതിനുവേണ്ടി പല ആൺ ആനത്തുമ്പികളും ചെറിയ പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കിവെക്കുന്നു. മറ്റാർക്കും വിട്ടുകൊടുക്കാതെ അവ അതു കാവൽചെയ്യുന്നു.

ചിലയിനം ആനത്തുമ്പികൾ സസ്യപ്പുഴുക്കളെയോ വണ്ടുകളെയോ വേട്ടയാടിപ്പിടിക്കുമ്പോൾ മറ്റു ചിലത്‌ തവളക്കുഞ്ഞുങ്ങളെ പിടിക്കുന്നു. ഉഷ്‌ണമേഖലയിൽ കാണപ്പെടുന്ന ഡാംസെൽത്തുമ്പികൾ ചിലന്തികളെപ്പോലും പിടിച്ചുതിന്നുന്നു. വലിയ ഓർബ്‌ ചിലന്തിയുടെ വലയ്‌ക്കരികിൽ അവ വട്ടമിട്ടു പറക്കുന്നു. ഉടമസ്ഥൻചിലന്തിയുടെ ഉച്ഛിഷ്ടം ഭക്ഷിക്കാനെത്തുന്ന കൊച്ചു ചിലന്തികളെ അവ പിടികൂടുന്നു.

പരിണാമത്തിനെതിരെയുള്ള തെളിവ്‌

പല പരിണാമ ശാസ്‌ത്രജ്ഞന്മാരും ആനത്തുമ്പികളെ പറക്കുന്ന പ്രാണികളിൽ ഏറ്റവും ആദ്യത്തേതായി കണക്കാക്കുന്നു. ഫ്രാൻസിൽ കണ്ടെത്തിയ ഒരു ഫോസിൽ, ഒരു ആനത്തുമ്പിയുടെ ചിറകുകളുടെ മുദ്രയാണ്‌. അതിന്റെ വിടർത്തിയ ചിറകുകളുടെ അകലം 75 സെൻറിമീറ്ററായിരുന്നു! ജീവനുള്ള ഏത്‌ ആനത്തുമ്പിയെക്കാളും മൂന്നിരട്ടിയിലേറെ വലുപ്പമുള്ള അതാണ്‌ അറിയപ്പെടുന്നതിലേക്ക്‌ ഏറ്റവും വലിയ പ്രാണി.

‘മനുഷ്യന്‌ അറിവുള്ളതിൽ ഏറ്റവും സങ്കീർണമായ പറക്കൽ വ്യവസ്ഥകളിലൊന്ന്‌ പൂർണമായി വികാസം പ്രാപിച്ച നിലയിൽ പ്രത്യക്ഷമായത്‌ എങ്ങനെ?’ ഞാൻ സ്വയം ചോദിച്ചു. “ചിറകുള്ള അവസ്ഥയ്‌ക്കും ചിറകില്ലാത്ത അവസ്ഥയ്‌ക്കും ഇടയിലുള്ള പ്രാണികളുടെ ഫോസിലുകളൊന്നുമില്ല,” അന്യ സാമ്രാജ്യം—പ്രാണികളുടെ ജീവനെക്കുറിച്ചുള്ള ഒരന്വേഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമ്മതിക്കുന്നു. ബുദ്ധിശക്തിയുള്ള ഒരു വിദഗ്‌ധ രൂപകൽപ്പിതാവിന്റെ കരവേലയാണ്‌ ആനത്തുമ്പികൾ എന്നതു സ്‌പഷ്ടം.

ആനത്തുമ്പികൾ ഭൂഗോളത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളുംതന്നെ വിജയപ്രദമായി കൈയടക്കിയിരിക്കുന്നു. ഒരു ആൽപ്പിയൻ തടാകത്തിന്റെ ഓരത്തിലോ ഭൂമധ്യരേഖയ്‌ക്കരികിലുള്ള ഒരു ചതുപ്പുനിലത്തിലോ നഗരപ്രാന്തത്തിലെ നീന്തൽത്തടാകത്തിലോ പോലും അവ അനുയോജ്യമായ ആവാസം കണ്ടെത്തുന്നു.

ആഫ്രിക്കയിലെ ഒരു ഉഷ്‌ണമേഖലാ കടലോരത്ത്‌ ആനത്തുമ്പികളുടെ കൂട്ടങ്ങൾ പറന്നുനടക്കുന്നതും ഏകാകികളായ ആനത്തുമ്പി ചക്രവർത്തിമാർ തങ്ങളുടെ പ്രിയപ്പെട്ട യൂറോപ്യൻ കുളം ശൗര്യത്തോടെ കാവൽചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ട്‌. ഫിലിപ്പീൻസിൽ സസ്യങ്ങൾ വളർന്നു നിൽക്കുന്ന ഒരു മലയിടുക്കിലൂടെ ഒരു ചിറ്റോടത്തിൽ സഞ്ചരിക്കുമ്പോൾ വെട്ടിത്തിളങ്ങുന്ന ചില ഡാംസൽത്തുമ്പികൾ എനിക്കു പിന്നാലെ അംഗരക്ഷകരായി വന്നു. ചിലത്‌ എന്റെ നഗ്നമായ കൈത്തണ്ടയിൽ വന്നിരിക്കുകപോലും ചെയ്‌തു.

ആനത്തുമ്പികൾ, ഭൂമിയിലേക്കുംവെച്ച്‌ ഏറ്റവും സങ്കീർണമായ പറക്കൽ വിദഗ്‌ധരിൽപ്പെട്ടവരായിരിക്കുമ്പോൾത്തന്നെ പറക്കൽ കഴിവുകളെക്കാൾ അവയുടെ ചാരുതയും അഴകുമാണ്‌ എന്നിൽ എപ്പോഴും കൂടുതൽ മതിപ്പുളവാക്കിയിട്ടുള്ളത്‌. അവയുടെ സാന്നിധ്യം നമ്മുടെ കുളങ്ങൾക്കും നദീതീരങ്ങൾക്കും ഒരു പ്രത്യേക ശോഭ പകരുന്നു. ഏറ്റവും വിശിഷ്ടമായ രത്‌നങ്ങൾ അവയാണ്‌. നമുക്കാസ്വദിക്കാൻ എപ്പോഴും അവ അവിടെയുണ്ട്‌.

[അടിക്കുറിപ്പ്‌]

a ചില സമയങ്ങളിൽ ആനത്തുമ്പികൾ ചിറകുകൾ താഴോട്ടാക്കി ശരീരം സൂര്യനു നേരെ ഉയർത്തിപ്പിടിക്കുന്നു. ശരീരം തണുപ്പിക്കാനാണ്‌ അവ ഇങ്ങനെ ചെയ്യുന്നത്‌. കാരണം, അപ്പോൾ സൂര്യനിൽനിന്നുള്ള ചൂട്‌ ശരീരത്തിന്റെ കുറച്ചു ഭാഗത്തു മാത്രമേ തട്ടൂ.

[16, 17 പേജുകളിലെ ചിത്രങ്ങൾ]

സാധാരണഗതിയിൽ, ചിറകുകൾ ശരീരത്തിനു മുകളിലായി കൂട്ടിപ്പിടിക്കുന്ന ഡാംസൽത്തുമ്പികളെക്കാൾ വലുത്‌ ചിറകുകൾ തിരശ്ചീനമായി പിടിക്കുന്ന ആനത്തുമ്പികളാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക