വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 3/22 പേ. 4-9
  • നിഴൽമൂടിയ മഴക്കാടുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിഴൽമൂടിയ മഴക്കാടുകൾ
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒറ്റപ്പെട്ടുപോയ “ജീവച്ഛവം”
  • ചെറുകിട മരംവെട്ടൽ മൂലം ചെറുകിട നഷ്ടമോ?
  • “പരവതാനി” ചുരുട്ടുന്നു
  • സസ്യമൃഗാദികൾ അപ്രത്യക്ഷമാകുന്നു—അതുകൊണ്ടെന്ത്‌?
  • സമൃദ്ധിയുമില്ല ക്ഷാമവുമില്ല
  • ഉപയോഗപ്രദമായ സസ്യങ്ങൾ
  • പരിഹാരത്തിനുവേണ്ടിയുള്ള അന്വേഷണം
    ഉണരുക!—1997
  • മഴവനങ്ങളെ നശിപ്പിക്കൽ
    ഉണരുക!—1998
  • മഴവനങ്ങൾകൊണ്ടുള്ള പ്രയോജനങ്ങൾ
    ഉണരുക!—1998
  • മഴവനങ്ങളെ സംരക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—1997
g97 3/22 പേ. 4-9

നിഴൽമൂടിയ മഴക്കാടുകൾ

ഒരു വിമാനത്തിലിരുന്നു നോക്കിയാൽ ആമസോൺ മഴക്കാടുകൾ വൻകരയുടെ വലുപ്പമുള്ള പതുപതുത്ത ഒരു പരവതാനിയാണെന്നേ തോന്നൂ. ഓറെയാനാ കണ്ടെത്തിയപ്പോഴെന്നപോലെ ഇപ്പോഴും അതു പച്ചപുതച്ച്‌ ഊനംതട്ടാതെ നിലകൊള്ളുന്നതുപോലെ തോന്നും. ചൂടും ഈർപ്പവുമുള്ള വനത്തിലൂടെ, ചെറിയ സസ്‌തനികളുടെ വലുപ്പമുള്ള പ്രാണികളെ ചവിട്ടാതിരിക്കാൻ ഒഴിഞ്ഞുമാറി ആയാസപ്പെട്ടു നടക്കുമ്പോൾ യാഥാർഥ്യമേത്‌ മിഥ്യയേത്‌ എന്നു നിങ്ങൾക്കു തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. ഇലകൾ ചിത്രശലഭങ്ങളാകുന്നു, വള്ളിച്ചെടികൾ പാമ്പുകളാകുന്നു, ഉണക്കക്കമ്പുകൾ ഭയാക്രാന്തരായി നിലംതൊടാതെ പായുന്ന കരണ്ടുതീനികളാകുന്നു. ആമസോൺ വനത്തിൽ, യാഥാർഥ്യം ഇപ്പോഴും മിഥ്യയുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു.

“ആമസോൺ യാഥാർഥ്യം, അതിന്റെ കെട്ടുകഥകളെപ്പോലെതന്നെ അവിശ്വസനീയമാണെന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം,” ഒരു നിരീക്ഷകൻ പറയുന്നു. അത്‌ അവിശ്വസനീയംതന്നെയാണ്‌! പശ്ചിമ യൂറോപ്പിനോളം വലുപ്പമുള്ള ഒരു വനം വിഭാവന ചെയ്യുക. 4,000 വ്യത്യസ്‌ത ഇനങ്ങളിൽപ്പെട്ട വൃക്ഷങ്ങൾ അവിടെ ഇടതൂർന്നുവളരുന്നതും പൂവിടുന്ന 60,000 ഇനം ചെടികൾ അതിനു തോരണം ചാർത്തുന്നതും 1,000 ഇനം പക്ഷികളുടെ കടുംവർണങ്ങൾ അതിനു നിറം പകരുന്നതും 300 ഇനം സസ്‌തനികൾ അതിനെ സമ്പുഷ്ടമാക്കുന്നതും പത്തു ലക്ഷം, ഒരുപക്ഷേ 20 ലക്ഷംവരുന്ന വിവിധയിനം പ്രാണികളുടെ മൂളൽക്കൊണ്ട്‌ അവിടം മുഖരിതമായിരിക്കുന്നതുമൊക്കെയൊന്നു സങ്കൽപ്പിക്കുക. ആമസോൺ വനത്തെ വർണിക്കാൻ ഒരുവൻ ഏറ്റവും മുന്തിയ വാക്കുകൾ ഉപയോഗിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിക്കാണും. ജീവവൈവിധ്യം തിങ്ങിനിറഞ്ഞ ഭൂമിയിലെ ഏറ്റവും വലിയ ഈ ഉഷ്‌ണമേഖലാ മഴക്കാടിനെ വർണിക്കാൻ അതിവിശിഷ്ടപദങ്ങൾത്തന്നെ വേണം.

ഒറ്റപ്പെട്ടുപോയ “ജീവച്ഛവം”

തൊണ്ണൂറു വർഷംമുമ്പ്‌, അമേരിക്കൻ എഴുത്തുകാരനും നർമലേഖകനുമായ മാർക്‌ ട്വേയ്‌ൻ മനോഹരമായ ഈ വനത്തെ, “ഉഷ്‌ണമേഖലാ അത്ഭുതങ്ങൾ നിറഞ്ഞ, മൃഗശാലയിൽ പ്രദർശിപ്പിക്കേണ്ട തരത്തിലുള്ള പക്ഷികളും പൂക്കളുമുള്ള, ചീങ്കണ്ണിയും മുതലകളും കുരങ്ങുകളും മൃഗശാലയിലെന്നപോലെ സ്വസ്ഥമായി വിഹരിക്കുന്ന, വശ്യസുന്ദരമായ ഒരു ദേശം” എന്നു വർണിച്ചു. ഇന്ന്‌, ട്വേയ്‌നിന്റെ ഹാസ്യരസം തുളുമ്പുന്ന ആ വാക്കുകൾക്കു ഗൗരവാവഹമായ ഒരർഥം കൈവന്നിരിക്കുന്നു. താമസിയാതെതന്നെ, ആമസോണിന്റെ ഉഷ്‌ണമേഖലാ അത്ഭുതങ്ങൾക്ക്‌ അവശേഷിക്കുന്ന ഭവനങ്ങൾ കാഴ്‌ചബംഗ്ലാവുകളും മൃഗശാലകളും മാത്രമാകും. കാരണം?

മനുഷ്യൻ, ആമസോൺ മഴക്കാടുകൾ വെട്ടിനശിപ്പിച്ച്‌ അവിടുത്തെ ജന്തുസസ്യജാലങ്ങളുടെ സ്വാഭാവിക ആവാസത്തെ നശിപ്പിക്കുന്നതാണു പ്രധാന കാരണം. എങ്കിലും, മൊത്തത്തിലുള്ള ആവാസനശീകരണത്തിനു പുറമേ, ഇപ്പോൾ ജീവനോടെയിരിക്കുന്ന സസ്യമൃഗാദികളെപ്പോലും “ജീവച്ഛവ”ങ്ങളാക്കി മാറ്റുന്ന—കൂടുതൽ കുതന്ത്രപരമായ—കാരണങ്ങളുമുണ്ട്‌. മറ്റു വിധത്തിൽ പറഞ്ഞാൽ, സസ്യമൃഗാദികളുടെ നാശത്തെ തടയാൻ കഴിയുന്ന യാതൊന്നുമില്ലെന്ന്‌ അധികാരികൾ വിശ്വസിക്കുന്നു.

അത്തരത്തിലുള്ള ഒരു കാരണമാണ്‌ ഒറ്റപ്പെടുത്തൽ. പരിരക്ഷണതത്‌പരരായ ഗവൺമെൻറ്‌ അധികാരികൾ, വനത്തിന്റെ ഒരു ഭാഗത്തു ജീവിക്കുന്ന സസ്യമൃഗാദികളുടെ അതിജീവനം ഉറപ്പാക്കുന്നതിനായി ആ ഭാഗത്തു മാത്രം ഈർച്ചവാൾ നിരോധിച്ചേക്കാം. ചെറിയൊരു വനദ്വീപ്‌ ഈ സസ്യമൃഗാദികളുടെ ആത്യന്തികമായ നാശത്തെ അർഥമാക്കും. ഉഷ്‌ണമേഖലാ വനങ്ങളെ സംരക്ഷിക്കൽ—മുൻഗണന അർഹിക്കുന്ന അന്താരാഷ്‌ട്ര ദൗത്യം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ചെറിയ വനദ്വീപുകൾ ജീവനെ ദീർഘനാൾ പരിരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതിനുള്ള കാരണം ദൃഷ്ടാന്തീകരിക്കാൻ ഒരുദാഹരണം നൽകുന്നു.

ഉഷ്‌ണമേഖലാ വൃക്ഷയിനങ്ങളിൽ മിക്കതിനും ആൺ, പെൺ വൃക്ഷങ്ങൾ ഉണ്ടായിരിക്കും. പ്രജനനം ചെയ്യാൻ അവയ്‌ക്കു വവ്വാലുകളിൽനിന്നു സഹായം ലഭിക്കുന്നു. വവ്വാലുകൾ ആൺപുഷ്‌പങ്ങളിൽനിന്നു പെൺപുഷ്‌പങ്ങളിലേക്കു പരാഗരേണുക്കളെ വഹിച്ചുകൊണ്ടുപോകുന്നു. വൃക്ഷങ്ങൾ വവ്വാലുകളുടെ പറക്കൽ പരിധിക്കുള്ളിലാണെങ്കിലേ ഈ പരാഗണസേവനം ഫലപ്രദമാകൂ. ആൺവൃക്ഷവും പെൺവൃക്ഷവും തമ്മിലുള്ള അകലം വളരെ കൂടുതലാണെങ്കിൽ വവ്വാലിന്‌ അത്ര ദൂരം പറക്കാൻ സാധിക്കുകയില്ല. ഒരു വനദ്വീപിനു ചുറ്റും ചുട്ടുപഴുത്ത ഭൂമിയാണെങ്കിൽ മിക്കപ്പോഴും സംഭവിക്കുന്നത്‌ ഇതാണ്‌. അങ്ങനെ വരുമ്പോൾ “ദീർഘകാല പ്രജനനം സാധ്യമാകാതെ വരുന്നതുകൊണ്ട്‌ അവ ‘ജീവച്ഛവങ്ങൾ’” ആയി മാറുന്നു.

വൃക്ഷങ്ങൾക്കും വവ്വാലുകൾക്കും ഇടയിലുള്ള ഈ കണ്ണി ആമസോണിയൻ ആവാസവ്യവസ്ഥയിലെ ബന്ധങ്ങളിൽ ഒന്നു മാത്രമാണ്‌. ലളിതമായി പറഞ്ഞാൽ, വ്യത്യസ്‌ത വർഗത്തിൽപ്പെട്ടതും എന്നാൽ പരസ്‌പരം ഉറ്റ ബന്ധമുള്ളതുമായ ജീവജാലങ്ങൾക്കു പാർപ്പിടവും ഭക്ഷണവും പ്രദാനം ചെയ്യുന്ന ഒരു കൂറ്റൻ വീടുപോലെയാണ്‌ ആമസോൺ വനം. തിങ്ങിപ്പാർക്കുന്നത്‌ ഒഴിവാക്കാൻ മഴക്കാടിലെ സസ്യമൃഗാദികൾ വിവിധ തട്ടുകളിലായാണു ജീവിക്കുന്നത്‌. ചിലതു നിലത്തോടു ചേർന്നും മറ്റു ചിലതു പടർന്നു പന്തലിച്ചു നിൽക്കുന്ന മുകൾപ്പരപ്പിലും. എല്ലാ നിവാസികൾക്കും ഓരോരോ ജോലിയുണ്ട്‌. 24 മണിക്കൂറും അവ ജോലി ചെയ്യുന്നു—ചിലർ പകലും മറ്റു ചിലർ രാത്രിയിലും. എല്ലാ സസ്യമൃഗാദികളെയും ജോലിയിൽ അവരവരുടെ പങ്കു നിർവഹിക്കാൻ അനുവദിച്ചാൽ ആമസോൺ സസ്യമൃഗാദികളുടെ സങ്കീർണമായ ഈ ആവാസസ്ഥാനം പ്രശ്‌നങ്ങളൊന്നും കൂടാതെ സുഗമമായി പ്രവർത്തിക്കും.

എങ്കിലും ആമസോണിന്റെ ആവാസവ്യവസ്ഥ (ഇംഗ്ലീഷിലെ “ഇക്കോ” [“ആവാസം”] എന്നത്‌ “വീട്‌” എന്നർഥമുള്ള ഓയ്‌ക്കോസ്‌ എന്ന ഗ്രീക്കു പദത്തിൽനിന്നാണു വരുന്നത്‌) ലോലമാണ്‌. ഈ വന ആവാസത്തിലെ ഏതാനും ജീവിവർഗങ്ങളെ മാത്രമേ മനുഷ്യൻ ചൂഷണം ചെയ്യുന്നുള്ളുവെങ്കിലും അവന്റെ കൈകടത്തൽ വനത്തിലെ എല്ലാ തട്ടിലുമുള്ള മൃഗങ്ങളെയും ബാധിക്കുന്നു. ഒരൊറ്റ സസ്യവർഗം നാമാവശേഷമായാൽ, വേറെ 30-ഓളം ജീവിവർഗങ്ങളുടെ മരണത്തിൽ അതു കലാശിക്കുമെന്നു പരിസ്ഥിതിസംരക്ഷണവാദിയായ നൊർമൻ മൈയർസ്‌ കണക്കാക്കുന്നു. മിക്ക ഉഷ്‌ണമേഖലാ വൃക്ഷങ്ങളും വിത്തുവിതരണത്തിനായി മൃഗങ്ങളെ ആശ്രയിക്കുന്നതുകൊണ്ട്‌ മനുഷ്യൻ ജന്തുവർഗങ്ങളെ നശിപ്പിച്ചാൽ അവയുടെ സേവനം ലഭിക്കുന്ന വൃക്ഷങ്ങളുടെ ഉന്മൂലനാശത്തിൽ അതു കലാശിക്കും. (“വൃക്ഷ-മത്സ്യ ബന്ധം” എന്ന ചതുരം കാണുക.) ഒറ്റപ്പെടുത്തൽപോലെതന്നെ, ബന്ധങ്ങൾ താറുമാറാകുന്നതും വനത്തിലെ അധികമധികം ജീവിവർഗങ്ങളെ “ജീവച്ഛവ”ങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നു.

ചെറുകിട മരംവെട്ടൽ മൂലം ചെറുകിട നഷ്ടമോ?

വിരലിൽ മുറിവുണ്ടായാൽ പുതിയ തൊലി വളർന്നുവരുന്നതുപോലെതന്നെ വനത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റിയാൽ അവിടെ വീണ്ടും പച്ചത്തഴപ്പുണ്ടാകുമെന്നു ന്യായവാദം ചെയ്‌തുകൊണ്ട്‌ ചെറിയ തോതിലുള്ള വനനശീകരണത്തെ ചിലർ ന്യായീകരിക്കുന്നു. ഇതു ശരിയാണോ? അത്ര ശരിയല്ല.

വെട്ടിത്തെളിച്ച വനഭാഗം കുറെ നാളത്തേക്കു മനുഷ്യൻ അങ്ങനെതന്നെ വിടുകയാണെങ്കിൽ വനത്തിൽ വീണ്ടും സസ്യങ്ങൾ വളരുമെന്നതു തീർച്ചയായും ശരിയാണ്‌. എന്നാൽ, മേന്മ കുറഞ്ഞ ഒരു ഫോട്ടോകോപ്പിക്ക്‌ അസ്സൽ രേഖയുമായി എത്രമാത്രം സാമ്യമുണ്ടായിരിക്കുമോ അത്രതന്നെ സാമ്യമേ പുതിയ സസ്യനിരയ്‌ക്ക്‌ ആദ്യത്തെ വനവുമായിട്ടുണ്ടാകൂ. ബ്രസീൽക്കാരിയായ ഇമ വ്യായിറ എന്ന സസ്യശാസ്‌ത്രജ്ഞ ആമസോണിലെ ഒരു നൂറ്റാണ്ടു പഴക്കമുള്ള, വെട്ടിത്തെളിച്ചശേഷം വീണ്ടും വളർന്നുവന്ന വനഭാഗം പഠനവിധേയമാക്കി. പഴയ വനത്തിൽ തഴച്ചുവളർന്നിരുന്ന 268 ഇനം വൃക്ഷങ്ങളിൽ 65 ഇനം മാത്രമേ പുതിയ വനത്തിൽ ഇന്നുള്ളൂ. പ്രദേശത്തെ ജന്തുവർഗങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം കാണാമെന്ന്‌ ആ സസ്യശാസ്‌ത്രജ്ഞ പറയുന്നു. അതുകൊണ്ട്‌, ചിലർ അവകാശപ്പെടുന്നതുപോലെ വനനശീകരണം ഹരിതവനങ്ങളെ ചുവന്ന മരുഭൂമിയാക്കി മാറ്റുന്നില്ലെങ്കിലും അത്‌ ആമസോൺ മഴക്കാടിന്റെ ചില ഭാഗങ്ങളുടെ ആദ്യത്തെ കൊഴുപ്പും തഴപ്പും നഷ്ടമാക്കുന്നു.

കൂടാതെ, വനത്തിന്റെ ചെറിയൊരു ഭാഗത്തെ മരങ്ങൾ വെട്ടുന്നതുപോലും മിക്കപ്പോഴും, ആ പ്രദേശത്തു മാത്രം വളരുന്ന, ഇഴയുന്ന, അള്ളിപ്പിടിച്ചുകയറുന്ന ചെടികളെയും മൃഗങ്ങളെയും നശിപ്പിക്കുന്നു. ഉദാഹരണത്തിന്‌, ഉഷ്‌ണമേഖലാ വനത്തിന്റെ ഒരു പ്രത്യേക പ്രദേശത്ത്‌ 1.7 ചതുരശ്ര കിലോമീറ്ററിൽ 1,025 സസ്യവർഗങ്ങളെ ഇക്വഡോറിലെ ഗവേഷകർ കണ്ടെത്തുകയുണ്ടായി. ആ വർഗങ്ങളിൽ 250-ലധികം ഭൂമിയിൽ മറ്റെവിടെയും വളരുന്നില്ല. “ഒരു പ്രാദേശിക ഉദാഹരണമാണ്‌ സൊയിൺ ദി കോലേറ (ഇംഗ്ലീഷിൽ പൈഡ്‌ ബെയർ ഫെയ്‌സ്‌ഡ്‌ ടാമറിൻ)” എന്ന്‌ ബ്രസീൽക്കാരനായ റോഷേറ്യോ ഗ്രിബെൽ എന്ന പരിസ്ഥിതി ഗവേഷകൻ പറയുന്നു. വെള്ള ടീഷർട്ട്‌ ധരിച്ചതുപോലെ കാണപ്പെടുന്ന ഓമനത്തമുള്ള ഒരു കുരങ്ങാണ്‌ ഇത്‌. “ഇവയിൽ ശേഷിക്കുന്ന ചുരുക്കം ചിലതു ജീവിക്കുന്നതു മധ്യ ആമസോണിൽ മനൗസിനരികിലുള്ള ചെറിയൊരു വനഭാഗത്താണ്‌. എന്നാൽ ആ ചെറിയ ആവാസസ്ഥലത്തിന്റെ നശീകരണം ഈ വർഗത്തെ എന്നേക്കുമായി തുടച്ചുമാറ്റും,” ഡോ. ഗ്രിബെൽ പറയുന്നു. മരംവെട്ടൽ ചെറുതെങ്കിലും നഷ്ടം ഭീമംതന്നെ.

“പരവതാനി” ചുരുട്ടുന്നു

നേരിട്ടുള്ള വനനശീകരണം ആമസോൺ മഴക്കാടിനുമീതെ കരിനിഴൽ പരത്തുന്നു. റോഡ്‌ നിർമാതാക്കളും മരംവെട്ടുകാരും ഖനിത്തൊഴിലാളികളും മറ്റനേകരും വനത്തെ ഒരു പരവതാനിപോലെ ചുരുട്ടി മാറ്റുന്നു. മുഴു ആവാസവ്യവസ്ഥകളെയും കണ്ണിമയ്‌ക്കുന്നതിനിടയിൽ നശിപ്പിക്കുന്നു.

ബ്രസീലിലെ വാർഷിക വനനശീകരണത്തിന്റെ കൃത്യമായ തോതു സംബന്ധിച്ചു കടുത്ത വിയോജിപ്പുണ്ടെങ്കിലും, അതു പ്രതിവർഷം 36,000 ചതുരശ്ര കിലോമീറ്റർ വരുമെന്നു ന്യായമായ കണക്കുകൾ കാണിക്കുന്നു. ആമസോൺ മഴക്കാടിന്റെ, ഇതിനോടകം നശിപ്പിക്കപ്പെട്ടിരിക്കുന്ന മൊത്തം പ്രദേശം 10 ശതമാനത്തിലധികം വരും. അതായത്‌, ജർമനിയെക്കാൾ വലിയ ഒരു പ്രദേശം. 1995-ൽ കർഷകർ ഏതാണ്ട്‌ 40,000 തവണ കാടു വെട്ടി തീയിട്ടെന്നു ബ്രസീലിലെ ഒരു പ്രശസ്‌ത വാർത്താവാരികയായ വേഴ റിപ്പോർട്ടു ചെയ്‌തു. ഇത്‌ മുൻ വർഷത്തെക്കാൾ അഞ്ചിരട്ടിയായിരുന്നു. മനുഷ്യൻ വളരെ ഉത്സാഹത്തോടെയാണു വനത്തിനു തീയിടുന്നത്‌. അതുകൊണ്ട്‌, ആമസോണിന്റെ ചില ഭാഗങ്ങൾ “ഹരിതാഭമായ അതിർവരമ്പിലെ നരകം”പോലെ തോന്നിക്കുന്നു.

സസ്യമൃഗാദികൾ അപ്രത്യക്ഷമാകുന്നു—അതുകൊണ്ടെന്ത്‌?

‘പക്ഷേ നമുക്ക്‌ ആ ലക്ഷക്കണക്കിനു സസ്യമൃഗാദികളുടെ ആവശ്യമുണ്ടോ?’ ചിലർ ചോദിക്കുന്നു. ഉവ്വ്‌, നമുക്കാവശ്യമുണ്ട്‌, ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതിസംരക്ഷണവാദിയായ എഡ്‌വാർഡ്‌ ഒ. വിൽസൻ വാദിക്കുന്നു. “ജലം ശുദ്ധി ചെയ്യാനും മണ്ണിനെ സമ്പുഷ്ടമാക്കാനും നാം ശ്വസിക്കുന്ന വായു ഉളവാക്കാനും പ്രവർത്തനക്ഷമമായ ആവാസവ്യവസ്ഥകളെ ആശ്രയിക്കുന്നതുകൊണ്ട്‌ ജൈവവൈവിധ്യം നിസ്സാരമായി തള്ളിക്കളയാനാകുന്ന ഒന്നല്ല,” വിൽസൻ പറയുന്നു. ആളുകളും സസ്യങ്ങളും വിശേഷാവകാശദാനങ്ങളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ജൈവവൈവിധ്യം യഥേഷ്ടം ഉണ്ടായിരിക്കുന്നതാണു മനുഷ്യന്റെ അതിജീവനത്തിനുള്ള താക്കോൽ. ഈ വൈവിധ്യം ഇല്ലാതായാൽ താമസിയാതെ നാമും ഇല്ലാതാകും.”

തീർച്ചയായും, ജീവിവർഗങ്ങളുടെ നശീകരണത്തിന്റെ ഭവിഷ്യത്തുകൾ വൃക്ഷ നാശം, മൃഗങ്ങൾ നേരിടുന്ന വംശനാശഭീഷണി, നിവാസികൾക്കുണ്ടാകുന്ന ഉപദ്രവം എന്നിവയ്‌ക്കുമപ്പുറത്തേക്കു പോകുന്നു. (“മനുഷ്യഘടകം” എന്ന ചതുരം കാണുക.) വനങ്ങളുടെ ശോഷണം നിങ്ങളെ ബാധിച്ചേക്കാം. മൊസാമ്പിക്കിലെ ഒരു കൃഷിക്കാരൻ മരച്ചീനി നിറഞ്ഞ തണ്ടുകൾ പറിച്ചെടുക്കുന്നതും ഉസ്‌ബെകിസ്ഥാനിലുള്ള ഒരമ്മ ജനനനിയന്ത്രണ ഗുളിക കഴിക്കുന്നതും സാരയെവോയിൽ പരിക്കേറ്റ ഒരാൺകുട്ടിക്കു മോർഫിൻ നൽകുന്നതും അല്ലെങ്കിൽ ന്യൂയോർക്കിലുള്ള ഒരു കടയിൽനിന്നുകൊണ്ട്‌ ഒരു ഇടപാടുകാരി വിദേശ സുഗന്ധദ്രവ്യം മണക്കുന്നതുമൊക്കെയൊന്നു ചിന്തിക്കൂ. ഈ ആളുകളെല്ലാംതന്നെ, ഉഷ്‌ണമേഖലാ വനങ്ങളിൽ ഉത്ഭവിച്ച ഉത്‌പന്നങ്ങളാണ്‌ ഉപയോഗിക്കുന്നതെന്നു പാനൊസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ അഭിപ്രായപ്പെടുന്നു. അങ്ങനെ നിലവിലുള്ള വനങ്ങൾ, നിങ്ങളുൾപ്പെടെ ലോകമൊട്ടാകെയുള്ള ആളുകളെ സേവിക്കുന്നു.

സമൃദ്ധിയുമില്ല ക്ഷാമവുമില്ല

ലോകമൊട്ടാകെ സമൃദ്ധിയുണ്ടാക്കാൻ ആമസോൺ മഴക്കാടുകൾക്കാവില്ല എന്നു സമ്മതിക്കുന്നു. പക്ഷേ ഒരാഗോള ക്ഷാമം തടയാൻ അതു സഹായിക്കും. (“ഫലപുഷ്ടി സംബന്ധിച്ച കെട്ടുകഥ” എന്ന ചതുരം കാണുക.) ഏതു വിധത്തിൽ? 1970-കളിൽ മനുഷ്യൻ വമ്പിച്ച വിളവുത്‌പാദിപ്പിക്കുന്ന ചില ചെടികൾ വൻതോതിൽ നട്ടുപിടിപ്പിച്ചു. വമ്പിച്ച വിളവുത്‌പാദിപ്പിച്ച ഈ സസ്യങ്ങൾ 50 കോടി ആളുകളെക്കൂടെ പോഷിപ്പിച്ചിട്ടുണ്ടെങ്കിലും എവിടെയോ ഒരു കുഴപ്പമുണ്ട്‌. ജനിതക വ്യതിയാനങ്ങൾ ഇല്ലാതിരുന്നതുകൊണ്ട്‌ അവ ദുർബലവും എളുപ്പത്തിൽ രോഗം പിടിപെടാവുന്ന അവസ്ഥയിലുള്ളതുമാണ്‌. ക്ഷാമത്തിനു വഴിതെളിച്ചുകൊണ്ട്‌ ഒരു വൈറസിന്‌ രാഷ്‌ട്രത്തിന്റെ വമ്പിച്ച വിളവുത്‌പാദനത്തിനു കാര്യമായ നാശം വരുത്തിവെക്കാൻ കഴിയും.

പ്രതിരോധശേഷി കൂടുതലുള്ള വിളകൾ ഉത്‌പാദിപ്പിക്കാനും പട്ടിണി ഇല്ലാതാക്കാനും യുഎൻ ഭക്ഷ്യ-കാർഷിക സംഘടന (എഫ്‌എഒ) “ജനിതക പദാർഥം കൂടുതൽ വിപുലമായി ഉപയോഗി”ക്കാൻ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നു. മഴക്കാടിന്റെയും അതിലെ ആദിമനിവാസികളുടെയും പ്രസക്തി ഇവിടെയാണ്‌.

ലോകത്തിലെ സസ്യവർഗങ്ങളിൽ പകുതിയിലേറെ ഉള്ളത്‌ ഉഷ്‌ണമേഖലാ വനങ്ങളിലായതുകൊണ്ട്‌ (ഭക്ഷ്യവിളകളാകാൻ സാധ്യതയുള്ള ഏതാണ്ട്‌ 1,650 വർഗങ്ങൾ ഉൾപ്പെടെ) വന്യ സസ്യവർഗങ്ങൾ തിരഞ്ഞുനടക്കുന്ന ഏതൊരു ഗവേഷകനും അവയെ കണ്ടെത്താൻ ഏറ്റവും പറ്റിയ സ്ഥലം ആമസോൺ നഴ്‌സറിയാണ്‌. കൂടാതെ, വനവാസികൾക്ക്‌ ഈ സസ്യങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും അറിയാം. ഉദാഹരണത്തിന്‌, ബ്രസീലിലെ കായാപൊ ഇന്ത്യക്കാർ പുതിയ തരത്തിലുള്ള വിവിധ വിളകൾ നട്ടുപിടിപ്പിക്കുന്നുവെന്നു മാത്രമല്ല, സാമ്പിളുകൾ കുന്നിൻചെരുവുകളിലെ ജീൻ കലവറകളിൽ സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു. അത്തരം വന്യവിളയിനങ്ങൾ, രോഗം എളുപ്പത്തിൽ പിടിപെടാൻ സാധ്യതയുള്ള, നട്ടുപിടിപ്പിച്ച വിളയിനങ്ങളുമായി വർഗസങ്കരം നടത്തുന്നതു മനുഷ്യന്റെ ഭക്ഷ്യവിളകളുടെ ശക്തിയും പ്രതിരോധശേഷിയും വർധിപ്പിക്കും. ആ വർധനവ്‌ അടിയന്തിരമാണ്‌, കാരണം “അടുത്ത 25 വർഷത്തേക്ക്‌ ഭക്ഷ്യോത്‌പാദനത്തിൽ 60% വർധനവ്‌ ആവശ്യമാണ്‌” എന്ന്‌ എഫ്‌എഒ പറയുന്നു. ഇതൊക്കെയായിരുന്നിട്ടും, വനത്തെ തകർത്തു തരിപ്പണമാക്കുന്ന ബുൾഡോസറുകൾ ആമസോൺ വനാന്തരത്തിലേക്ക്‌ ഇറക്കുന്നു.

ഭവിഷ്യത്തുകൾ എന്തൊക്കെയാണ്‌? മനുഷ്യൻ മഴക്കാടു നശിപ്പിക്കുന്നത്‌, ഒരു കർഷകൻ തന്റെ കൈവശമുള്ള വിത്തു ഭക്ഷിക്കുന്നതുപോലെയാണ്‌. അയാളുടെ അപ്പോഴത്തെ വിശപ്പു ശമിക്കുമെങ്കിലും ഭാവിയിലെ ഭക്ഷ്യവസ്‌തുക്കൾ അപകടത്തിലാകുന്നു. “ശേഷിക്കുന്ന വിളവൈവിധ്യത്തെ പരിരക്ഷിക്കുന്നതും വികസിപ്പിക്കുന്നതും ഒരാഗോള അടിയന്തിരതയാണ്‌” എന്ന്‌ ജൈവവൈവിധ്യ വിഷയത്തിൽ വിദഗ്‌ധരായ ഒരു സംഘം അടുത്തയിടെ മുന്നറിയിപ്പു നൽകി.

ഉപയോഗപ്രദമായ സസ്യങ്ങൾ

ഇനി വന “ഔഷധശാല”യിലേക്കു കടക്കുക. അവിടെ, മനുഷ്യന്റെ അവസ്ഥ ഉഷ്‌ണമേഖലാ വള്ളിച്ചെടികൾക്കിടയിലും മറ്റു സസ്യങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുന്നതായി നിങ്ങൾ കാണും. ഉദാഹരണത്തിന്‌, ആമസോണിയൻ വള്ളിച്ചെടികളിൽനിന്നെടുക്കുന്ന ക്ഷാരകൽപ്പങ്ങൾ ശസ്‌ത്രക്രിയയ്‌ക്കുമുമ്പ്‌ പേശികൾക്ക്‌ അയവുവരുത്താൻ ഉപയോഗിക്കപ്പെടുന്നു. ഒരു വനപുഷ്‌പമായ റോസ്‌ നിറത്തിലുള്ള ആരോഹിച്ചെടിയിൽ കാണപ്പെടുന്ന രാസപദാർഥങ്ങൾ, രക്താർബുദമുള്ള കുട്ടികളിൽ 5-ൽ 4 പേർക്കുവീതം ആയുസ്സു നീട്ടിക്കൊടുക്കുന്നതിൽ സഹായിക്കുന്നു. മലമ്പനി ഭേദമാക്കാൻ ഉപയോഗിക്കുന്ന ക്വിനീൻ, ഹൃദയസ്‌തംഭനത്തിനു മരുന്നായി ഉപയോഗിക്കുന്ന ഡിജിറ്റാലിസ്‌, ജനനനിയന്ത്രണ ഗുളികകളിൽ ഉപയോഗിക്കുന്ന ഡയോസ്‌ജെനിൻ എന്നിവയും വനം പ്രദാനം ചെയ്യുന്നു. മറ്റു ചെടികൾ, എയ്‌ഡ്‌സിനെയും അർബുദത്തെയും ചെറുത്തുനിൽക്കുന്നതിൽ ഫലപ്രദമാണെന്നു തെളിഞ്ഞിരിക്കുന്നു. “ആമസോണിൽ മാത്രമായി, തദ്ദേശവാസികൾ ഉപയോഗിക്കുന്നതും ഔഷധശാലകളിൽ വിൽക്കപ്പെടാവുന്നതുമായ 2,000 ഇനം സസ്യങ്ങളുണ്ട്‌” എന്ന്‌ ഒരു യുഎൻ റിപ്പോർട്ടു പറയുന്നു. ലോകമൊട്ടാകെ, 10-ൽ 8 പേർ തങ്ങളുടെ അസുഖത്തിനുള്ള മറുമരുന്നെന്നനിലയിൽ ഔഷധച്ചെടികളെ ആശ്രയിക്കുന്നുവെന്നു മറ്റൊരു പഠനം പറയുന്നു.

അതുകൊണ്ട്‌, നമ്മെ രക്ഷിക്കുന്ന സസ്യങ്ങളെ നാമും രക്ഷിക്കേണ്ടതു ന്യായയുക്തമാണെന്നു ഡോ. ഫിലിപ്പ്‌ എം. ഫർൺസൈഡെ പറയുന്നു. “ആമസോൺ വനം നഷ്‌ടമാകുന്നതു മനുഷ്യരിലുണ്ടാകുന്ന അർബുദത്തിനു പ്രതിവിധി കണ്ടെത്താനുള്ള ശ്രമങ്ങൾക്കു വലിയൊരു തിരിച്ചടിയാകുമെന്നു കണക്കാക്കപ്പെടുന്നു. . . . ആധുനിക വൈദ്യശാസ്‌ത്രം കൈവരിച്ചിരിക്കുന്ന മഹത്തായ നേട്ടങ്ങൾ ഈ സസ്യശേഖരത്തിന്റെ വലിയൊരു ഭാഗം ഒഴിവാക്കാനുള്ള അനുമതി നമുക്കു തരുന്നുവെന്ന ധാരണ അതിരുകടന്ന അഹങ്കാരത്തിന്റെ മാരകമായ ഒരു രൂപമായിരിക്കാനുള്ള സാധ്യതയെ പ്രതിനിധാനം ചെയ്യുന്നു” എന്ന്‌ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ, മൃഗങ്ങളെയും സസ്യങ്ങളെയും കണ്ടെത്തി വർഗീകരിക്കുന്നതിനെക്കാൾ വേഗത്തിൽ മനുഷ്യൻ അവയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ‘ഈ വനനശീകരണം തുടരുന്നത്‌ എന്തുകൊണ്ടാണ്‌? ഈ പ്രവണതയ്‌ക്കു മാറ്റം വരുത്തി പൂർവസ്ഥിതി കൈവരിക്കാൻ സാധിക്കുമോ? ആമസോൺ മഴക്കാടുകൾക്ക്‌ ഒരു ഭാവിയുണ്ടോ?’ എന്നൊക്കെ ഇതു നിങ്ങളെ ചിന്തിപ്പിക്കുന്നു.

[8-ാം പേജിലെ ചതുരം]

ഫലപുഷ്ടി സംബന്ധിച്ച കെട്ടുകഥ

ആമസോൺമണ്ണ്‌ ഫലഭൂയിഷ്‌ഠമാണെന്ന ആശയം “ദൂരീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കെട്ടുകഥയാണ്‌,” കൗണ്ടർപാർട്ട്‌ മാഗസിൻ അഭിപ്രായപ്പെടുന്നു. 19-ാം നൂറ്റാണ്ടിൽ, പര്യവേക്ഷകനായ അലക്‌സാണ്ടർ വോൺ ഹമ്പോൾഡ്‌ ആമസോണിനെ “ലോകത്തിന്റെ പത്തായപ്പുര” എന്നു വർണിച്ചു. ഒരു നൂറ്റാണ്ടിനുശേഷം യു.എസ്‌. പ്രസിഡൻറായിരുന്ന തിയഡോർ റൂസ്‌വെൽറ്റിനും ആമസോൺ കൃഷിക്കു പറ്റിയതാണെന്നു തോന്നി. “ഇത്രയും സമ്പുഷ്ടവും ഫലഭൂയിഷ്‌ഠവുമായ പ്രദേശം ഉപയോഗശൂന്യമായി കിടക്കാൻ അനുവദിക്കരുത്‌,” അദ്ദേഹം എഴുതി.

കത്തിയെരിഞ്ഞ വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ചാരം നല്ല വളമായി ഉതകുന്നതിനാൽ ഒന്നോ രണ്ടോ വർഷത്തേക്കു നല്ല വിളവു ലഭിക്കുന്നുവെന്ന്‌ ഇവരെപ്പോലെ വിശ്വസിക്കുന്ന ഒരു കർഷകൻ കണ്ടെത്തുന്നു. എന്നാൽ അതിനു ശേഷം മണ്ണു തരിശുനിലമായി മാറുന്നു. വനത്തിന്റെ പച്ചത്തഴപ്പ്‌, അവിടെയുള്ള മണ്ണ്‌ ഫലഭൂയിഷ്‌ഠമായിരിക്കാമെന്ന ധാരണ ഉളവാക്കിയേക്കാമെങ്കിലും വാസ്‌തവത്തിൽ വനത്തെ ദുർബലമാക്കുന്നത്‌ ആ മണ്ണാണ്‌. കാരണം?

ഉണരുക! ആമസോണിലെ ഗവേഷണത്തിനുവേണ്ടിയുള്ള ദേശീയ സ്ഥാപനത്തിലെ ഗവേഷകനും മഴക്കാടിലെ മണ്ണിനെക്കുറിച്ചുള്ള വിഷയത്തിൽ വിദഗ്‌ധനുമായ ഡോ. ഫ്‌ളാവ്യൂ ജെ. ലൂയിസാവുണിനോടു സംസാരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ ചിലത്‌ ഇതാ:

‘മറ്റു വനങ്ങളിലെ മണ്ണുകളിൽനിന്നു വ്യത്യസ്‌തമായി ആമസോൺ തടത്തിലെ മിക്ക മണ്ണിനും അടിഭാഗത്തുനിന്ന്‌, അതായത്‌ ദ്രവിക്കുന്ന പാറകളിൽനിന്ന്‌ പോഷകങ്ങൾ ലഭിക്കുന്നില്ല. മാതൃശില പോഷകരഹിതമാണെന്നതുതന്നെ കാരണം. മാത്രമല്ല, അതു പ്രതലത്തിൽനിന്നു വളരെ താഴെയാണു കിടക്കുന്നതും. മറിച്ച്‌, ഊറൽ മണ്ണിനു പോഷകങ്ങൾ ലഭിക്കുന്നതു മുകളിൽനിന്നാണ്‌, മഴയിൽനിന്നും ചപ്പുചവറിൽനിന്നും. എങ്കിലും, മഴത്തുള്ളികൾക്കും വീണുകിടക്കുന്ന ഇലകൾക്കും പോഷകഗുണമുള്ളതായി മാറാൻ സഹായം ആവശ്യമാണ്‌. എന്തുകൊണ്ട്‌?

‘മഴക്കാടുകളിൽ വീഴുന്ന മഴവെള്ളത്തിൽ പല പോഷകങ്ങളും ഉണ്ടായിരിക്കുകയില്ല. എങ്കിലും, ഇലയിൽ തട്ടി വൃക്ഷശിഖരങ്ങളിലൂടെ താഴോട്ടൊഴുകുമ്പോൾ അത്‌ ഇലകൾ, ശാഖകൾ, പായൽ, ആൽഗകൾ, ഉറുമ്പിൻകൂടുകൾ, പൊടിപടലം എന്നിവയിൽനിന്നു പോഷകങ്ങൾ സമ്പാദിക്കുന്നു. വെള്ളം മണ്ണിലേക്ക്‌ അരിച്ചിറങ്ങുമ്പോഴേക്കും അതു സസ്യങ്ങൾക്കുള്ള ഒന്നാന്തരം ആഹാരമായിത്തീർന്നിട്ടുണ്ടായിരിക്കും. ദ്രവരൂപത്തിലുള്ള ഈ ആഹാരം അരുവികളിലേക്ക്‌ ഒഴുകിപ്പോകുന്നതു തടയാൻ മണ്ണ്‌ ഒരു പോഷകാഹാരക്കെണി ഉപയോഗിക്കുന്നു. മേൽമണ്ണിന്റെ ആദ്യത്തെ ഏതാനും സെൻറിമീറ്ററുകൾ പടർന്നു കിടക്കുന്ന നേർത്ത വേരുപടലമാണത്‌. ഈ മഴവെള്ളം ലഭിക്കുന്ന അരുവികളിൽ, വനത്തിന്റെ മണ്ണിലുള്ളത്രയും പോഷകങ്ങൾ അടങ്ങിയിരിക്കുന്നില്ല എന്നത്‌ ഈ കെണിയുടെ കാര്യക്ഷമതയ്‌ക്കുള്ള ഒരു തെളിവാണ്‌. അതുകൊണ്ട്‌, വെള്ളം അരുവികളിലേക്കോ നദികളിലേക്കോ ഒഴുകുന്നതിനുമുമ്പ്‌ പോഷകങ്ങൾ വേരുകളിലേക്കു കടക്കുന്നു.

‘മറ്റൊരു ഉറവിടമാണ്‌ ചപ്പുചവറ്‌—അതായത്‌ വീണുകിടക്കുന്ന ഇലകൾ, ചുള്ളിക്കമ്പുകൾ, പഴങ്ങൾ തുടങ്ങിയവ. വർഷംതോറും വനത്തിൽ ഒരു ഹെക്ടറിൽ [രണ്ടര ഏക്കറിൽ] എട്ടു ടൺ ചപ്പുചവറുകൾ വീഴുന്നു. പക്ഷേ ചപ്പുചവറുകൾ മണ്ണിന്റെ ഉപരിതലത്തിനടിയിലേക്കും സസ്യങ്ങളുടെ വേരുപടലത്തിലേക്കും കടക്കുന്നത്‌ എങ്ങനെയാണ്‌? ചിതലുകളാണ്‌ ഇതിനു സഹായിക്കുന്നത്‌. അവ ഇലകളിൽനിന്നു ഫലകാകൃതിയിലുള്ള തുണ്ടുകൾ മുറിച്ചെടുത്തു ഭൂമിക്കടിയിലുള്ള തങ്ങളുടെ പുറ്റുകളിലേക്കു വഹിച്ചുകൊണ്ടുപോകുന്നു. പ്രത്യേകിച്ച്‌, വർഷകാലത്ത്‌ ഈ സംഘം ചുറുചുറുക്കോടെ പ്രവർത്തിക്കുന്നു. വനത്തിൽ വീണുകിടക്കുന്ന ചപ്പുചവറുകളിൽ 40 ശതമാനം അവ വിസ്‌മയം ജനിപ്പിക്കുന്ന രീതിയിൽ ഭൂമിക്കടിയിലേക്കു കൊണ്ടുപോകുന്നു. അവിടെ അവ ആ ഇലകൾ തങ്ങൾ കൃഷിചെയ്യുന്ന കുമിളുകൾക്കായി ഉദ്യാനങ്ങൾ നിർമിക്കുന്നതിന്‌ ഉപയോഗിക്കുന്നു. ഈ കുമിളുകൾ സസ്യപദാർഥങ്ങൾ വിഘടിപ്പിച്ചു സസ്യങ്ങൾക്ക്‌ അനിവാര്യമായ നൈട്രജൻ, ഫോസ്‌ഫറസ്‌, കാൽസ്യം എന്നിവയും മറ്റു മൂലകങ്ങളും പുറത്തേക്കു വിടുന്നു.

‘ചിതലുകൾക്ക്‌ ഇതിൽനിന്ന്‌ എന്തു പ്രയോജനമാണു ലഭിക്കുന്നത്‌? ആഹാരം. അവ പൂപ്പൽ ഭക്ഷിക്കുന്നു. കൂടാതെ, ചില ഇലത്തുണ്ടുകളും. അടുത്തതായി, ചിതലുകളുടെ കുടലുകളിലുള്ള അതിസൂക്ഷ്‌മ ജീവികൾ തിരക്കിട്ടു ചിതലുകളുടെ ആഹാരം രാസപരമായി വിഘടിപ്പിക്കുന്നു. തത്‌ഫലമായി ഈ പ്രാണികളുടെ കാഷ്‌ഠം സസ്യങ്ങൾക്കുവേണ്ടിയുള്ള പോഷകസമൃദ്ധമായ ആഹാരമായിത്തീരുന്നു. അങ്ങനെ മഴക്കാടിന്റെ നിലനിൽപ്പിനും വളർച്ചയ്‌ക്കും അനിവാര്യമായ രണ്ടു ഘടകങ്ങളാണ്‌ മഴയും ജൈവപദാർഥങ്ങളുടെ പുനഃപര്യയനവും.

‘നിങ്ങൾ വനം വെട്ടിത്തെളിച്ചു തീയിട്ടാൽ എന്തു സംഭവിക്കുമെന്നു കാണുക എളുപ്പമാണ്‌. മഴവെള്ളം നിലത്തുവീഴുന്നതു തടയാൻ ഒരു മേലാപ്പോ പുനഃപര്യയനം ചെയ്യപ്പെടാൻ ചപ്പുചവറുകളുടെ ഒരു നിരയോ മേലാൽ ഇല്ലാതാകുന്നു. മറിച്ച്‌, കനത്ത മഴ ശക്തമായി വെറുംമണ്ണിൽ പതിക്കുന്നു. ഇതുമൂലം പ്രതലം കട്ടിയാകുന്നു. അതോടൊപ്പം നേരിട്ടു മണ്ണിൽ പതിക്കുന്ന സൂര്യപ്രകാശം മണ്ണിന്റെ ഉപരിതല താപനിലയും കട്ടിയും വർധിപ്പിക്കുന്നു. ഇതിന്റെ ഫലമായി മഴവെള്ളം ആ പ്രദേശത്തുനിന്ന്‌ ഒഴുകിപ്പോകുന്നു, മണ്ണിനു പകരം അതു നദികളെ പോഷിപ്പിക്കുന്നു. വെട്ടിത്തെളിച്ചു തീയിട്ട പ്രദേശത്തുനിന്നുള്ള പോഷകനഷ്ടം വളരെ വലുതായിരുന്നേക്കാം. വനനശീകരണം സംഭവിച്ച പ്രദേശത്തിനരികെയുള്ള അരുവികളിൽ പോഷകങ്ങളുടെ ആധിക്യത്താൽ ജലജീവികളുടെ ജീവൻ അപകടത്തിലാകുന്നു. മനുഷ്യൻ കൈകടത്താതിരുന്നാൽ വനം സ്വയം നിലനിന്നുകൊള്ളും. എന്നാൽ മനുഷ്യന്റെ കൈകടത്തൽ മൂലം നാശമുണ്ടാകുന്നു.’

[7-ാം പേജിലെ ചതുരം/ചിത്രം]

മനുഷ്യഘടകം

ആവാസവ്യവസ്ഥയ്‌ക്കു സംഭവിക്കുന്ന ക്ഷതവും വനനശീകരണവും സസ്യങ്ങൾക്കും മൃഗങ്ങൾക്കും മാത്രമല്ല, മനുഷ്യർക്കും ദോഷം ചെയ്യുന്നുണ്ട്‌. ബ്രസീലിലെ ആമസോൺ പ്രദേശത്ത്‌ ഒരിക്കൽ പാർത്തിരുന്ന 50,00,000 ഇന്ത്യക്കാരിൽ ഇപ്പോൾ ശേഷിക്കുന്നവരായ ഏതാണ്ട്‌ 3,00,000 ഇന്ത്യക്കാർ ഇപ്പോഴും തങ്ങളുടെ വനപരിസ്ഥിതിയിൽ കഴിയുന്നു. മരംവെട്ടുകാരും പൊന്നുതേടുന്നവരും മറ്റുപലരും ഈ ഇന്ത്യക്കാരെ ശല്യംചെയ്യുന്നതു വർധിച്ചുവരുന്നു. ഇവരിൽ പലരും ഇന്ത്യക്കാരെ “വികസനത്തിനു വിലങ്ങുതടി”കളായിട്ടാണു കരുതുന്നത്‌.

വെള്ളക്കാരുടെയും ഇന്ത്യക്കാരുടെയും സങ്കരമായ കാബോക്ലുസ്‌ എന്ന പരുക്കൻ ആളുകളുണ്ട്‌. അവരുടെ പൂർവപിതാക്കന്മാർ ഏതാണ്ട്‌ 100 വർഷംമുമ്പ്‌ ആമസോണിയയിൽ സ്ഥിരതാമസമാക്കിയിരുന്നു. നദിയിൽ താങ്ങുതടികളിന്മേൽ നിർമിച്ച ഷെഡ്ഡുകളിൽ താമസിക്കുന്ന അവർ “പരിസ്ഥിതിശാസ്‌ത്രം” എന്ന പദം ഒരിക്കലും കേട്ടിട്ടുണ്ടായിരിക്കുകയില്ല. എന്നാൽ, അവർ വനം നശിപ്പിക്കാതെതന്നെ അതിൽനിന്നു നിത്യവൃത്തിക്കുള്ള വക നേടുന്നു. എങ്കിലും, തങ്ങളുടെ വനഭവനം കയ്യേറുന്ന പുതിയ കുടിയേറ്റക്കാരുടെ പ്രവാഹം അവരുടെ ദൈനംദിന നിലനിൽപ്പിനു ഭീഷണിയാണ്‌.

വാസ്‌തവത്തിൽ ആമസോൺ മഴക്കാടൊട്ടാകെ, വനത്തിന്റെ പരിവൃത്തിക്കും നദികളുടെ പര്യയനത്തിനും ഒത്തു ജീവിക്കുന്ന, പരിപ്പു പെറുക്കുന്നവരും റബർ ടാപ്പിങ്‌ ചെയ്യുന്നവരും മുക്കുവരും മറ്റു തദ്ദേശവാസികളുമായ ഏതാണ്ട്‌ 20,00,000 പേരുടെ ഭാവി അനിശ്ചിതത്വത്തിലാണ്‌. വനപരിരക്ഷണത്തിനായുള്ള ശ്രമങ്ങൾ മഹാഗണി വൃക്ഷങ്ങളെയും മനാറ്റീ വൃക്ഷങ്ങളെയും സംരക്ഷിക്കുന്നതിനുമപ്പുറത്തേക്കു പോകണമെന്നു പലരും വിശ്വസിക്കുന്നു. വനവാസികളെയും അവർ ഒരുപോലെ സംരക്ഷിക്കേണ്ടതാണ്‌.

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

വൃക്ഷ-മത്സ്യ ബന്ധം

മഴക്കാലത്ത്‌, ആമസോൺ നദിയിൽ വെള്ളം പൊങ്ങി താഴ്‌വീതിയിൽ വളരുന്ന വൃക്ഷങ്ങളെ മുക്കിക്കളയുന്നു. വെള്ളപ്പൊക്കത്തിന്റെ മൂർധന്യത്തിൽ ഈ വനങ്ങളിലുള്ള മിക്ക വൃക്ഷങ്ങളും ഫലം ഉത്‌പാദിപ്പിച്ചു വിത്തുകൾ പൊഴിക്കുന്നു. എന്നാൽ, അവ വിതരണം ചെയ്യാൻ വെള്ളത്തിനടിയിൽ കരണ്ടുതീനികളൊന്നുമില്ല. ഇപ്പോഴാണ്‌ ടാമ്പാക്കി മത്സ്യം (കൊളോനോനിയ മാക്രോപോമം) രംഗത്തു വരുന്നത്‌. ഉയർന്ന ഘ്രാണശക്തിയുള്ള, ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഈ മത്സ്യം കായ്‌കൾ കടിച്ചുപൊട്ടിക്കുന്നു. വെള്ളത്തിനടിയിലായ വൃക്ഷങ്ങളുടെ ശിഖരങ്ങൾക്കിടയിലൂടെ നീന്തുമ്പോൾ വിത്തുകൾ പൊഴിക്കാറായ വൃക്ഷങ്ങൾ ഏതെന്ന്‌ അതു ഗന്ധംകൊണ്ടു തിരിച്ചറിയുന്നു. വിത്തുകൾ വെള്ളത്തിൽ വീഴുമ്പോൾ മത്സ്യം അതിന്റെ ബലമുള്ള അണയിൽവെച്ച്‌ തോടുകൾ കടിച്ചുപൊട്ടിച്ചു വിഴുങ്ങുന്നു. ചുറ്റുമുള്ള മാംസള ഭാഗങ്ങൾ ദഹിച്ചുപോകുന്നു, വിത്തുകൾ വനത്തിലെ മണ്ണിൽ അതു വിസർജിക്കുന്നു. വെള്ളം താഴുമ്പോൾ വിത്തുകൾ പൊട്ടിമുളയ്‌ക്കുന്നു. മത്സ്യവും വൃക്ഷവും പ്രയോജനമനുഭവിക്കുന്നു. ടാമ്പാക്കി കൊഴുപ്പു ശേഖരിച്ചുവെക്കുന്നു. വൃക്ഷമാകട്ടെ, ഉത്‌പാദനം നടത്തുന്നു. അത്തരം വൃക്ഷങ്ങൾ വെട്ടിയിടുന്നത്‌ ടാമ്പാക്കിയുടെയും പഴം ഭക്ഷിക്കുന്ന മറ്റ്‌ 200-ഓളം ഇനം മത്സ്യങ്ങളുടെയും നിലനിൽപ്പ്‌ അപകടത്തിലാക്കുന്നു.

[5-ാം പേജിലെ ചിത്രം]

വവ്വാലുകൾ ആൺപുഷ്‌പങ്ങളിൽനിന്നു പെൺപുഷ്‌പങ്ങളിലേക്കു പരാഗരേണുക്കളെ വഹിച്ചുകൊണ്ടുപോകുന്നു

[കടപ്പാട്‌]

Rogério Gribel

[7-ാം പേജിലെ ചിത്രം]

നിങ്ങളുടെ നഴ്‌സറിയും ഔഷധശാലയും

[7-ാം പേജിലെ ചിത്രം]

ഹരിതാഭമായ അതിർവരമ്പിനു തീ ഭീഷണി

[കടപ്പാട്‌]

Philip M. Fearnside

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക