ഹൃദയംഗമമായ ഒരു അഭ്യർഥന
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിയാറ് മേയ് 8 ഉണരുക!യിൽ ദത്തെടുക്കൽ എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു ലേഖനപരമ്പരയുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള വായനക്കാരിൽ നിന്നു ലഭിച്ച പ്രതികരണം ഞങ്ങളെ ആശ്ചര്യഭരിതരാക്കി. പിൻവരുന്ന കത്ത് പ്രത്യേകിച്ചും ഹൃദയസ്പർശിയായിരുന്നു.
“കുട്ടികളെ വിട്ടുകൊടുക്കേണ്ടിവന്ന ഞങ്ങളിലനേകരും വാസ്തവത്തിൽ അവരെ വളർത്താനാഗ്രഹിച്ചിരുന്നു എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ടെന്നു തോന്നുന്നു. ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കൗമാരപ്രായക്കാരിയായിരുന്നു. എന്റെ മാതാപിതാക്കൾ, അവിവാഹിതയായ ഞാൻ ഗർഭിണിയാണെന്നു മനസ്സിലാക്കിയപ്പോൾത്തന്നെ, ഞാൻ എന്റെ സ്വന്തം നന്മയ്ക്കു പകരം കുട്ടിയുടെ നന്മ ഒന്നാമതുവെക്കണമെന്നും അതിനെ ദത്തു നൽകണമെന്നും എന്നെ അറിയിച്ചു. ‘ഒരു കുഞ്ഞിന് അമ്മയെയും അച്ഛനെയും ഒരുപോലെ ആവശ്യമുണ്ടെന്ന്’ അവർ എന്നോടു പറഞ്ഞു. അതു പ്രദാനം ചെയ്യാൻ എന്നെക്കൊണ്ടു സാധിക്കുമായിരുന്നില്ല. ഞാൻ കുഞ്ഞിനെ വളർത്തുന്നത് എന്റെ മാതാപിതാക്കൾക്ക് ഇഷ്ടമില്ലായിരുന്നു—കുഞ്ഞിനെയുംകൊണ്ടു വന്നാൽ എനിക്ക് അവരുടെ വീട്ടിൽ സ്ഥാനമുണ്ടാകുമായിരുന്നില്ല. എനിക്കെന്തു ചെയ്യാൻ പറ്റും? ‘നിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയതിലുള്ള നീരസം മുഴുവൻ നീ കുട്ടിയുടെ മേൽ തീർക്കും’ എന്ന് അവർ വാദിച്ചു.
“എന്റെ ഗർഭം തിരിച്ചറിയാവുന്ന ഘട്ടമായപ്പോൾ, എന്നെ സ്കൂളിൽ നിന്നു ദൂരെ ഒരു ബന്ധുവിന്റെ കൂടെ താമസിക്കാനായി കൂട്ടിക്കൊണ്ടുപോയി. വീടു വിടുമ്പോൾ, എന്റെ പ്രസവം കഴിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കുന്നതുവരെ വീട്ടിൽ എനിക്കു പ്രവേശനമുണ്ടാകില്ല എന്നെനിക്കറിയാമായിരുന്നു.
“അവിവാഹിത മാതാക്കൾക്കുള്ള ഒരു സദനത്തിലേക്ക് എന്നെ അയച്ചു. കുട്ടിയെ ദത്തു നൽകുന്നതിനുള്ള എന്റെ തീരുമാനം സംബന്ധിച്ച് എനിക്കു സംശയമൊന്നുമില്ലല്ലോ എന്ന് അവിടുത്തെ സാമൂഹിക പ്രവർത്തക എന്നോടു ചോദിച്ചു. മറ്റു പോംവഴിയില്ലാഞ്ഞിട്ടായിരുന്നു ഞാൻ അങ്ങനെ തീരുമാനിച്ചതെന്ന് അവൾ തിരിച്ചറിഞ്ഞില്ല എന്ന് എനിക്കു മനസ്സിലായി. എന്റെ കുഞ്ഞിനെ എനിക്കു വേണമായിരുന്നു! അവന്റെ ചിരിയും സന്തോഷവുമൊക്കെ കാണാൻ എല്ലായ്പോഴും ഞാൻ കൊതിച്ചിരുന്നു. മിക്ക പെറ്റമ്മമാർക്കും എനിക്കനുഭവപ്പെട്ടതുപോലെ അനുഭവപ്പെടുന്നു എന്നു നിങ്ങളുടെ വായനക്കാർ മനസ്സിലാക്കണം.
“എനിക്ക് ഒരിക്കലും തിരഞ്ഞെടുക്കാനുള്ള അവകാശം ലഭിച്ചില്ല. അതുകൊണ്ട് കുട്ടിയുടെ ‘മികച്ച താത്പര്യത്തിനുതകുന്നത്’ എന്ന് എന്നോടു പറയപ്പെട്ടതു ഞാൻ ചെയ്തു. അന്നുമുതൽ ഞാൻ ഉള്ളിൽ ആഴത്തിലുള്ള ഉണങ്ങാത്ത ഒരു മുറിവുമായി ജീവിക്കുന്നു. എന്റെ മകൻ, ഞാൻ കരുതലില്ലാത്ത ഒരുവളാണെന്നും എനിക്കവനെ ഒരിക്കലും വേണ്ടായിരുന്നുവെന്നും വിചാരിക്കുമോ എന്നു ഞാൻ വേവലാതിപ്പെടുന്നു.
“ഇപ്പോൾ, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, നാം നമ്മുടെ ജീവിതത്തിൽ ദൈവവചനം ബാധകമാക്കാത്തതു നിമിത്തം വരുത്തിക്കൂട്ടുന്ന ദുഷ്കര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു ബൈബിൾ നൽകുന്ന ബുദ്ധ്യുപദേശങ്ങൾ ഞാൻ എല്ലായ്പോഴും വിലമതിക്കുന്നു. ലോകത്തിന്റേതായ വാദഗതികൾ വേദനാജനകവും ദൂരവ്യാപകവുമായ പരിണതഫലങ്ങൾ വരുത്തിക്കൂട്ടുന്നതാണെന്ന് അതു പ്രകടമാക്കുന്നു. എങ്കിലും ദത്തെടുക്കപ്പെട്ട ആളുകൾ, അവരെ ദത്തിനു നൽകി എന്നതിന് അവശ്യം അവരെ വേണ്ടാഞ്ഞിട്ടാണ് അങ്ങനെ ചെയ്തത് എന്നർഥമില്ല എന്ന് അറിയണം. ദയവായി അവരെ അതറിയിക്കണം!”