ലോകത്തെ വീക്ഷിക്കൽ
ഒളിപ്പോരാളികളായ കുട്ടികൾ
ഭൂഗോളത്തിലെങ്ങുമുള്ള ഒളിപ്പോരാളികൾക്കിടയിൽ കുട്ടികൾ സർവസാധാരണമായിത്തീർന്നിരിക്കുന്നു. ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ അനുസരിച്ച്, കുട്ടികൾ വേഗത്തിൽ കൊലചെയ്യാൻ പഠിക്കുന്നുവെന്നു മാത്രമല്ല, ശരിയും തെറ്റും സംബന്ധിച്ച അവരുടെ ഇന്ദ്രിയബോധം, തങ്ങളുടെ കുടുംബമായിത്തീർന്നിരിക്കുന്ന ഏതു സൈനികസംഘത്താലും അംഗീകരിക്കപ്പെടാനുള്ള ആഗ്രഹത്തോളം ശക്തമല്ല. “റുവാണ്ടയിലും മറ്റിടങ്ങളിലും നടമാടിയ ഏറ്റവും നീചമായ ചില ഘോരകൃത്യങ്ങൾ നടത്തിയതു കുട്ടികളായിരുന്നു,” എന്ന് ഐക്യരാഷ്ട്രങ്ങളുടെ ഒരു വക്താവു പറഞ്ഞു. “അവർ ഒരു പ്രസ്ഥാനത്തിന്റെ അംഗമാകാനും പ്രശംസിക്കപ്പെടാനും ആഗ്രഹിക്കുന്നു. മുതിർന്നവരെക്കാൾ സാഹസികരും നിഷ്ഠൂരരും ആവുക എന്നതാണ് അവരുടെ കൂട്ടാളികളുടെ പ്രശംസ നേടാനുള്ള ഏകമാർഗം.” ഒരു ആഫ്രിക്കൻ സംഘട്ടനത്തിൽ തങ്ങളുടെ സ്വന്തം മാതാപിതാക്കളെ വെടിവെക്കുന്നതും അവരുടെ കഴുത്തറക്കുന്നതും പോലുള്ള ഘോരകൃത്യങ്ങൾ നിർവഹിക്കാൻ എട്ടു വയസ്സോളം പ്രായംവരുന്ന ചെറിയ ആൺകുട്ടികളെ പരിശീലിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുകയുണ്ടായി. തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ നിർബന്ധപൂർവം പാചകം ചെയ്യാനും വൃത്തിയാക്കാനും പുരുഷന്മാർക്കു ലൈഗിംകവിനോദം പ്രദാനം ചെയ്യാനും ഉപയോഗിക്കുകയുണ്ടായി. “ഒരു ഏകദേശകണക്കനുസരിച്ച് 24 സംഘട്ടനങ്ങളിലായി 50,000 മുതൽ 2,00,000 വരെ കുട്ടികൾ നിലവിൽ യുദ്ധങ്ങളിലേർപ്പെട്ടിരിക്കുകയാണ്,” എന്നു ന്യൂസവീക്ക് മാസിക പറയുന്നു.
സൈക്കാഡ് സംരക്ഷണം
പല സസ്യശാസ്ത്രജ്ഞന്മാരും സൈക്കാഡ് എൻസിഫലാർട്ടസ് വൂഡിയെ ലോകത്തിലെ ഏറ്റവും അപൂർവമായ ചെടിയായി കണക്കാക്കുന്നു. ലണ്ടനിലെ ചെൽസ പുഷ്പപ്രദർശനത്തിന് ഉഷ്ണമേഖലയിലെ ഒറ്റത്തടി വർഗത്തിൽപ്പെട്ട ഈ ചെടിയുടെ മാതൃക അയയ്ക്കാൻ കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്ക തീരുമാനിച്ചപ്പോൾ ബാക്ടീരിയയെ പ്രതിരോധിക്കുന്ന ലേപനം പുരട്ടിയ ഒരു മോഷണനിവാരണ മൈക്രോചിപ്പ് അതിന്റെ തണ്ടിൽ നിക്ഷേപിച്ചുകൊണ്ട് അവർ മുൻകരുതലെടുത്തു. ദക്ഷിണാഫ്രിക്കയിൽ കടത്തിക്കൊണ്ടുപോകുന്ന സൈക്കാഡുകളെല്ലാംതന്നെ ഇപ്പോൾ ഈ രീതിയിലാണു സംരക്ഷിക്കപ്പെടുന്നതെന്ന് ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. മോഷ്ടാക്കളെ തടയുന്നതിനായി ഒരു ഉപഗ്രഹ അനുധാവന രീതി ഉപയോഗിച്ചുകൊണ്ടു സംരക്ഷകർ വന്യ സൈക്കാഡുകളെയും ഇപ്രകാരം കാക്കുന്നു.
കാണാതാവുന്ന മാൻഹോൾ മൂടികൾ
1994-ൽ ബെയ്ജിങിലെ താമസക്കാരായ 200-ലധികം ആളുകൾ തുറന്നുകിടക്കുന്ന മാൻഹോളുകളിൽ [റോഡിലെ അഴുക്കുചാലിലേക്കിറങ്ങാൻ തയാറാക്കിയിട്ടുള്ള, ഒരാൾ വിസ്താരം വരുന്ന കുഴികളിൽ] വീണുപോയതായി ഇക്കണോമിക്ക് ഡെയ്ലി എന്ന വർത്തമാനപത്രം പറയുന്നു. കാരണം? ആ വർഷം ചൈനയുടെ തലസ്ഥാനവീഥികളിൽനിന്നും കള്ളന്മാർ 2,000-ത്തിലധികം മാൻഹോൾ മൂടികൾ മോഷ്ടിച്ചിരുന്നു. മിക്കവയും ചൈനയുടെ അസ്ഥിര ജനതതി എന്നു വിളിക്കപ്പെടുന്ന കുടിയേറ്റക്കാരാൽ മോഷ്ടിക്കപ്പെട്ടതാണെന്നു പറയപ്പെടുന്നു. നഗരത്തിന്റെ കുടിയേറ്റ ജനസംഖ്യയുടെ കഴിഞ്ഞ ദശകത്തിലെ വർധനവിനോടൊപ്പം മൂടികളുടെ മോഷണവും വർധിച്ചിരിക്കുന്നു. 60 കിലോഗ്രാം തൂക്കമുള്ള മൂടികൾ 12 ഡോളറിനു വിൽക്കാവുന്നതാണ്. മുറിവേറ്റ തദ്ദേശവാസികളിൽ കാൽനടക്കാരും സൈക്കിൾ യാത്രക്കാരും ഉൾപ്പെടുന്നു.
പുതിയ ബൈബിൾ ഭാഷാന്തരങ്ങൾ
“സമകാലീന ഇംഗ്ലീഷിലുള്ള ബൈബിളിന്റെ പുതിയ പതിപ്പുകളുടെ ഒരു സ്ഫോടനം പുസ്തകവിപണികളിൽ അലയടിക്കുകയാണ്,” യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. കുട്ടികൾ, കായികാഭ്യാസികൾ, പ്രായമായവർ, വീട്ടമ്മമാർ, പിതാക്കന്മാർ, എന്നിവർക്കുപുറമേ മറ്റു വിഭാഗക്കാർക്കുവേണ്ടിയും ബൈബിളുകൾ ഉത്പാദിപ്പിച്ചിരിക്കുന്നു. ബ്ലാക്ക് ബൈബിൾ ക്രോണിക്കൾസ് എന്ന ഒരെണ്ണം “ആഫ്രിക്കൻ-അമേരിക്കൻ കൗമാരപ്രായക്കാർക്കുവേണ്ടി ബൈബിൾ വിവരണങ്ങളെ ഉഷാറാക്കുന്നതിനായി അധമഭാഷയും നാടകസാഹിത്യവും ഉപയോഗിക്കുന്നു. ദ ന്യൂ ടെസ്റ്റമെൻറ്റ് ആൻഡ് സാമ്സ്: ആൻ ഇൻക്ലൂസീവ് വേർഷൻ എന്ന മറ്റൊന്ന് നപുംസകലിംഗ ഭാഷ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നു. ദൈവത്തെ “അമ്മയപ്പൻ” എന്നു വിളിക്കുന്നു, കൂടാതെ മനുഷ്യപുത്രൻ “മനുഷ്യവ്യക്തി”യായി മാറുന്നു. വർഗ നിന്ദയുടെ ധ്വനി ഒഴിവാക്കാൻ ഇനിമേൽ ഇരുളിമയെ പൈശാചികതയോടു തുലനം ചെയ്യുന്നില്ല. ഇടതുകൈയ്യന്മാരെ പിണക്കുന്നത് ഒഴിവാക്കാനായി വിവർത്തകർ ദൈവത്തിന്റെ വലതുകൈ എന്നതിനെ അവന്റെ “ബലമുള്ള കൈ” എന്നു വിളിക്കുന്നു. “വിപണിയിൽ ഏറ്റവും താഴ്ന്ന, വായനനിലവാരമായ 2.9 എന്ന ഗ്രെയ്ഡിൽ എഴുതപ്പെട്ടിട്ടുള്ള ആദ്യത്തെ ബൈബിളായി” ന്യൂ ഇന്റർനാഷണൽ റീഡേർസ് വേർഷൻ എന്ന മൂന്നാമതൊന്നിനെ അതിന്റെ പ്രസാധകൻ വിശേഷിപ്പിക്കുന്നു. ലേഖനം ഇപ്രകാരം ഉപസംഹരിക്കുന്നു: “ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമായി മൊത്തം 450-ലേറെ ബൈബിളിന്റെ പതിപ്പുകളുണ്ട്. പുതിയ പതിപ്പുകളെല്ലാം പുസ്തകവിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നതിനാൽ എക്കാലവും ഏററവുമധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകം എന്ന പട്ടികയിലെ അതിന്റെ സ്ഥിരമായ സ്ഥാനം ബൈബിൾ ഒഴിഞ്ഞുകൊടുക്കുമെന്നു തോന്നുന്നില്ല.”
നാമസംബന്ധമായ പ്രശ്നങ്ങൾ
120 കോടിയിലധികം ജനങ്ങളുള്ള ചൈനയിൽ കുടുംബനാമങ്ങളുടെ ഉറവ വറ്റിക്കൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത് ഏതാണ്ട് 12,000 കുടുംബനാമങ്ങൾ ഉപയോഗിച്ചിരുന്നതിനെ അപേക്ഷിച്ച് ഇപ്പോൾ അവിടെ 3,100 എണ്ണം മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നു ഗവേഷകർ പറയുന്നു. ഏകദേശം 35 കോടിയിലധികം വരുന്ന—ഐക്യനാടുകളിലേതും ജപ്പാനിലേതും ഒരുമിച്ചു കൂട്ടിയാൽ കിട്ടുന്ന ജനസംഖ്യക്കു തുല്യമായ—ജനങ്ങൾ ലീ, വോങ്, ഷേങ്, ലീയു, ചെൻ, എന്നിങ്ങനെ ഏറ്റവും പൊതുവായ അഞ്ചു കുടുംബനാമങ്ങൾ പങ്കിടുന്നു. കൂടാതെ ഒരേ പ്രഥമനാമവും പൊതുവായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന് ടിയേങ്ചിങിൽ 2,300-ലധികം ആളുകൾ ഷേങ് ലീ എന്ന പൊതുവായ നാമം പങ്കിടുകയും ഒരേ അക്ഷരങ്ങൾ ഉപയോഗിച്ച് അതെഴുതുകയും ചെയ്യുമ്പോൾ മറ്റുപലരും ഒരേ ഉച്ചാരണവും എന്നാൽ വ്യത്യസ്തമായ അക്ഷരങ്ങളും ഉപയോഗിക്കുന്നു. ആശയക്കുഴപ്പത്തിന്റെ ഫലമായി തെറ്റായ പല അറസ്റ്റുകളും നടത്തപ്പെട്ടിട്ടുള്ളതു കൂടാതെ, ബാങ്ക് അക്കൗണ്ടുകൾ മാറി അബദ്ധത്തിൽ പണം എടുക്കുകയും ആശുപത്രികളിൽ ആൾമാറി ശസ്ത്രക്രിയ നടത്തുകയും ചെയ്തിട്ടുണ്ട്. കൊറിയൻ റിപ്പബ്ലിക്കും സമാനമായ ഒരു പ്രശ്നം പങ്കിടുന്നു. 1987-ൽ നടന്ന ഒരു സർവേ പ്രകാരം അവിടെ അഞ്ചിൽ ഒരാൾക്കുവെച്ച് കിം എന്ന കുടുംബനാമമുണ്ടായിരുന്നു. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം തടയുന്നതിനായി ഒരേ കുടുംബനാമത്തോടുകൂടിയ വ്യക്തികൾ തമ്മിലുള്ള വിവാഹം വിലക്കപ്പെട്ടിരുന്നു. ഇതുമൂലം ആയിരക്കണക്കിന് ദമ്പതികൾ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാതെതന്നെ ഒരുമിച്ചു ജീവിക്കുകയും അങ്ങനെ ഇൻഷ്വറൻസിനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹരല്ലാതായിത്തീരുകയും ചെയ്തു. എങ്കിലും, അന്യരാജ്യങ്ങളിൽ വെച്ച് ആദ്യം വിവാഹിതരാവുകയാണെങ്കിൽ ഒരേ കുടുംബനാമത്തോടുകൂടിയ വ്യക്തികൾ തമ്മിലുള്ള ഇത്തരം വിവാഹം നിയമാനുസൃതമായി കണക്കാക്കുമെന്നു രാജ്യത്തിന്റെ അത്യുന്നത നീതിപീഠം ഇപ്പോൾ തീർപ്പുകൽപ്പിച്ചിട്ടുണ്ട്.
റുവാണ്ടയിലെ സ്ത്രീകൾ ആരോപണവിധേയർ
1994-ൽ റുവാണ്ടയിൽ നടന്ന, കുറഞ്ഞത് 5,00,000-ത്തോളം ആളുകളുടെ കൂട്ടക്കൊലക്കു പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഉത്തരവാദികളാണെന്ന് ആഫ്രിക്ക റൈറ്റ്സ് എന്ന ലണ്ടൻ ആസ്ഥാനമായുള്ള സംഘടന അവകാശപ്പെടുന്നു. “ആയിരക്കണക്കിനു സ്ത്രീകൾ മറ്റു സ്ത്രീകളാൽ കൊല്ലപ്പെട്ടു,” അവരുടെ റിപ്പോർട്ടു പറയുന്നു. “കൂട്ടക്കൊലയിൽ സ്ത്രീകൾ ഇത്രത്തോളം സജീവപങ്കു വഹിച്ചു എന്നുള്ളത് അഭൂതപൂർവമാണ്. ഇത് ആകസ്മികമല്ല. കൂട്ടക്കൊലയുടെ ശിൽപ്പികൾ—പുരുഷന്മാരെയും സ്ത്രീകളെയും എന്തിന്, എട്ടുവയസ്സോളം പ്രായമുള്ള ചെറിയ കുട്ടികളെപ്പോലും ഉൾപ്പെടുത്താനുള്ള വഴികൾ നോക്കിയിരുന്നു. വംശനാശ വ്യഗ്രതയിൽ ഏകീകൃതരായ, തീവ്രവാദികളുടെ ഒരു രാഷ്ട്രം സൃഷ്ടിക്കാൻ അവർ കച്ചകെട്ടിയിറങ്ങി.” ഉൾപ്പെട്ടിരുന്ന പല സ്ത്രീകളും—കാബിനറ്റ് മന്തിമാർ, റീജണൽ അഡ്മിനിസ്ട്രേറ്റർമാർ, കന്യാസ്ത്രീകൾ, അധ്യാപികമാർ, നഴ്സുമാർ തുടങ്ങി ഉത്തരവാദിത്വ സ്ഥാനത്തുള്ളവരായിരുന്നു. ചിലർ വാക്കത്തികളും തോക്കുകളും ഉപയോഗിച്ചുകൊണ്ട് സജീവമായി പങ്കെടുത്തപ്പോൾ മറ്റുചിലർ പുരുഷകൊലയാളികളെ ഹർഷാരവത്തോടെ പ്രോത്സാഹിപ്പിച്ചും അവർക്കു വീടുകളിലും ആശുപത്രികളിലും പ്രവേശനം ഏർപ്പെടുത്തിക്കൊടുത്തും കൂടാതെ വീടുകൾ കൊള്ളയടിച്ചും മരിച്ചവരുടെ വസ്തുക്കൾ അപഹരിച്ചും കൊണ്ട് പിണയാളികളായി വർത്തിച്ചു.
പ്രകൃതി ശുചീകരണ കാര്യസ്ഥർ
പൂവിടുന്ന ചില ചെടികൾ, എണ്ണകൊണ്ടു മലിനമാക്കപ്പെട്ട മരുഭൂ മണൽ പുതുക്കുന്നതിനും വെടിപ്പാക്കുന്നതിനുമുള്ള വിസ്മയാവഹമായ കഴിവ് പ്രകടിപ്പിക്കുന്നതായി ലണ്ടനിലെ ദ ടൈംസ് പറയുന്നു. മണൽ തൂക്കത്തിന്റെ 10 ശതമാനത്തിൽ താഴെ എണ്ണയുള്ള സ്ഥലത്ത് ഈ ചെടികൾക്കു തഴച്ചുവളരാൻ കഴിയുന്നതായും അവയുടെ വേരുകൾ വൃത്തിയുള്ളതായി നിലനിന്നുപോരുന്നതായും ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. കാരണം? ചെടികളുടെ വേരുകൾക്കു ചുറ്റും വസിക്കുന്ന കോടിക്കണക്കിനു ബാക്ടീരിയങ്ങൾ എണ്ണ ആഗിരണം ചെയ്തശേഷം അതിനെ നിരുപദ്രവങ്ങളായ വസ്തുക്കളാക്കി വിഘടിപ്പിക്കുന്നു. ഡെയ്സിയും താരമല്ലിയും കൂടാതെ പലയിനം കളകളും ഉൾപ്പെടുന്ന ഏറ്റവും വലിയ സസ്യകുടുംബങ്ങളിലൊന്നായ കമ്പോസിറ്റെ എന്ന കുലത്തിൽ നിന്നാണ് ഇവ വരുന്നത്. കുവൈറ്റിലെ മരുഭൂമി ശുചീകരണം ത്വരിതപ്പെടുത്തുന്നതിനായി ഇവ വെച്ചുപിടിപ്പിക്കാൻ ശാസ്ത്രജ്ഞന്മാർ ശുപാർശ ചെയ്യുന്നു. ഇറാക്കുമായുള്ള യുദ്ധത്തിനുശേഷം നാലു വർഷങ്ങൾ പിന്നിട്ടെങ്കിലും മരുഭൂമിയുടെ ഏതാണ്ട് 50 ചതുരശ്ര കിലോമീറ്റർ ഇപ്പോഴും മലിനമായിത്തന്നെ കിടക്കുന്നു.
അവരുടെ തലകൾ ഉപയോഗിച്ച്
“വെള്ളമോ ഭക്ഷണസാധനങ്ങളോ നിറച്ച ഭാരമേറിയ കുടങ്ങളുമേന്തി ആഫ്രിക്കൻ സ്ത്രീകൾ തങ്ങൾ ഒന്നും വഹിക്കുന്നില്ലെന്ന മട്ടിൽ മൈലുകളോളം നടക്കുന്നു,” ഡിസ്ക്കവർ മാസിക പ്രസ്താവിക്കുന്നു. “സാധാരണയിൽ കവിഞ്ഞ ഊർജം ഒട്ടും ഉപയോഗിക്കാതെ തന്നെ സ്ത്രീകൾക്കു വൻതോതിലുള്ള ഭാരം വഹിക്കാൻ കഴിയുമെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.” ചില കെനിയൻ സ്ത്രീകൾക്കു സാധാരണയിൽ കവിഞ്ഞ പ്രയത്നമില്ലാതെ തന്നെ തങ്ങളുടെ തൂക്കത്തിന്റെ 20 ശതമാനം വരെയുള്ള ഭാരം വഹിക്കാൻ കഴിയും. അവർ ഇത് എപ്രകാരം ചെയ്യുന്നു? “മുതുകത്തു ഘനമേറിയ ഭാരം വഹിക്കുന്നവരോ അല്ലെങ്കിൽ തങ്ങളുടെ തലകളുപയോഗിക്കാൻ പരിശീലിപ്പിക്കപ്പെടാത്തവരോ ആയ ആളുകളെക്കാൾ കാര്യക്ഷമതയോടെ തങ്ങളുടെ ചുമടുകളേന്തിക്കൊണ്ട്,” എന്നു ന്യൂ സയന്റിസ്റ്റ് പ്രതിവചിക്കുന്നു. “പെൻഡുലത്തിന്റേതു പോലുള്ള സ്ത്രീകളുടെ ചലനമാണ് അതിന്റെ രഹസ്യം,” എന്നു ഗവേഷകർ വിശ്വസിക്കുന്നു. നാം നടക്കുമ്പോൾ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു പെൻഡുലത്തെപ്പോലെ കുറച്ച് ഊർജം അടുത്ത ചുവടിലേക്കു കൊണ്ടുപോകുന്നു. യൂറോപ്പിലുള്ളവർക്കു ചുമടിനു ഭാരമേറുംതോറും ഈ ഊർജമാറ്റം പ്രയാസമായിത്തീരുന്നു. എന്നാൽ ചുമടുകൾ തലയിലേന്തുന്ന ആഫ്രിക്കൻ സ്ത്രീകളുടെ കാര്യക്ഷമത വാസ്തവത്തിൽ വർധിക്കുന്നു. ഇതുമൂലം അവരുടെ പേശികൾക്കു സാധാരണയിൽ കവിഞ്ഞ് ആയാസം ചെയ്യേണ്ടി വരുന്നില്ല. എങ്കിലും ഈ വിദ്യ നല്ല വശമാക്കാൻ വർഷങ്ങളെടുക്കും.
“യെരൂശലേം സിൻഡ്രോം”
“നഗരത്തിന്റെ ശക്തമായ ആത്മീയ ആഹ്വാനത്താൽ വികാരാധീനരായി, തങ്ങൾ രക്ഷകനാണെന്നോ അല്ലെങ്കിൽ ഏതെങ്കിലും ബൈബിൾ കഥാപാത്രമാണെന്നോ അതുമല്ലെങ്കിൽ ദൈവത്തിൽനിന്നു തങ്ങൾക്ക് ഒരു പ്രത്യേക സന്ദേശമോ കൽപ്പനയോ ലഭിച്ചിട്ടുണ്ടെന്നോ വിശ്വസിക്കുന്ന, വിനോദസഞ്ചാരികൾക്കുണ്ടാകുന്ന ഒരു അസുഖ”മാണിത്, എന്നു ടൈം മാസിക പറയുന്നു. “മിക്കവർക്കും മാനസിക പ്രശ്നങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്.” ബെത്ലഹേമിനരികെയുള്ള കുന്നുകളിൽ ചണവസ്ത്രവും ധരിച്ച് അലഞ്ഞുനടക്കുന്നതായി കണ്ടെത്തിയ താടിവച്ച ഒരു ഇറ്റലിക്കാരൻ താൻ യേശുവാണെന്ന് അവകാശപ്പെടുന്നു. പഴയനഗരത്തിലൂടെ നഗ്നനായി വാളേന്തി ഓടിനടക്കുന്ന ഒരു മനുഷ്യൻ, തനിക്ക് അന്ധരെ സൗഖ്യമാക്കാനുള്ള ഒരു നിയോഗമുള്ളതായി പറയുന്നു. തടിച്ചുകൊഴുത്ത ഒരു കാനഡാക്കാരനാകട്ടെ താൻ ശിംശോൻ ആണെന്നു പറഞ്ഞുകൊണ്ടു തന്റെ ആശുപത്രി വാർഡിന്റെ ജനാലയിൽനിന്നും ലോഹക്കമ്പികൾ വലിച്ചൂരി രക്ഷപ്പെട്ടുകൊണ്ട് അതു “തെളിയിക്കുന്നു.” സാധാരണമായി സിൻഡ്രോം ബാധിതരെ യെരുശലേമിലുള്ള ക്ഫാർ ഷാവുൽ എന്ന ചിത്തരോഗാശുപത്രിയിലേക്കാണു കൊണ്ടുപോകുന്നത്—അവരെ സൗഖ്യമാക്കനല്ല മറിച്ച് ചികിത്സക്കായി വീട്ടിലേക്കു മടങ്ങുന്നതിന് അവരെ ശാന്തരാക്കാൻ വേണ്ടി. കൂടുതലും പശ്ചിമ യൂറോപ്പിൽനിന്നും ഐക്യനാടുകളിൽനിന്നുമാണ്, വർഷത്തിൽ ഇത്തരത്തിലുള്ള ഏതാണ്ട് 50 രോഗികളെ ആശുപത്രിയിൽ കൊണ്ടുവരുന്നുണ്ട്.