ഒരു തവളക്കുഞ്ഞ്
“ഒരു തവളക്കുഞ്ഞ് ഒരു തവളയാണ്.”
ഒരു കുട്ടി അതിന്റെ മാതാപിതാക്കളിൽ ഒരാളെപ്പോലെതന്നെ വളർന്നുവരുന്നെന്ന് ഈ ജാപ്പനീസ് പഴമൊഴി അർഥമാക്കുന്നു. എന്റെ മാതാവ് ഒരു ജാപ്പനീസ് നർത്തകിയായിരുന്നു.
ഞാൻ എന്റെ മാതാവു നടത്തിക്കൊണ്ടിരുന്ന ഒരു ജാപ്പനീസ് നൃത്തശാലയിലാണു വളർന്നുവന്നത്. അതുകൊണ്ട്, ഞാൻ ചെറുതായിരുന്നപ്പോൾ മുതൽ ജപ്പാനിലെ സ്ത്രീകൾ ധരിക്കുന്ന ഏറ്റവും വിലകൂടിയ അയഞ്ഞ പുറങ്കുപ്പായം [കിമോണോ] ധരിച്ച സുന്ദരികളായ യുവതികൾ എന്റെ ചുറ്റുമുണ്ടായിരുന്നു. എനിക്കു പ്രായമാകുമ്പോൾ ഞാനും അവരുടെ തൊഴിലിനോടു ചേരുമെന്ന് എനിക്കറിയാമായിരുന്നു. 1928-ലെ ആറാം മാസത്തിന്റെ ആറാം ദിവസം എന്റെ പരിശീലനം ആരംഭിച്ചു. അപ്പോൾ എനിക്ക് ആറു വയസ്സുണ്ടായിരുന്നു. 666 എന്ന സംഖ്യ വിജയത്തിനുറപ്പുനൽകുന്നുവെന്നു പറയപ്പെട്ടിരുന്നു.
നൃത്തം, പാട്ട്, സംഗീതോപകരണങ്ങളുടെ വായന, ചായ സത്കാരച്ചടങ്ങു നടത്തൽ, തുടങ്ങിയ ജപ്പാന്റെ പരമ്പരാഗത കലകൾ ഞാൻ അഭ്യസിച്ചു. എല്ലാദിവസവും സ്കൂളിനുശേഷം ഞാൻ വീട്ടിലേക്കോടി വസ്ത്രംമാറി എന്റെ പാഠങ്ങൾക്കായി പോയിരുന്നു. അവിടെ ഞാൻ വീണ്ടും എന്റെ സ്കൂൾ സുഹൃത്തുക്കളോടൊത്താകുമായിരുന്നു, കാരണം ഞങ്ങളെല്ലാം ജപ്പാൻ നർത്തകികളുടെ കുട്ടികളായിരുന്നു. ഞാൻ ആസ്വദിച്ച ഒരു തിരക്കുപിടിച്ച സമയമായിരുന്നു അത്.
രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള ആ നാളുകളിൽ നിർബന്ധിത വിദ്യാഭ്യാസം 12-ാമത്തെ വയസ്സിൽ അവസാനിച്ചിരുന്നു, അതോടെ ഞാൻ ജോലി ചെയ്യാൻ തുടങ്ങി. ചിറകുമുളച്ചു വരുന്ന ഒരു ജപ്പാൻ നർത്തകിയെന്നനിലയിൽ എന്റെ പാദങ്ങളോളംതന്നെ തൂങ്ങിക്കിടക്കുന്ന കൈകളോടുകൂടിയ പകിട്ടേറിയ കിമോണോ ഞാൻ ധരിച്ചിരുന്നു. എന്റെ ആദ്യത്തെ നിയമനത്തിനു പോയപ്പോൾ എനിക്ക് ഏറെ അഭിമാനം തോന്നി.
ഒരു ജാപ്പനീസ് നർത്തകിയെന്ന നിലയിലുള്ള എന്റെ ജോലി
എന്റെ ജോലിയിൽ മുഖ്യമായി രസിപ്പിക്കുന്നതും ഒരു ആതിഥേയയായി വർത്തിക്കുന്നതും ഉൾപ്പെട്ടിരുന്നു. സമ്പന്നരായ ആളുകൾ റെസ്റ്ററൻറുകളിൽ വിരുന്നുവേളകൾക്കു പരിപാടിയിടുമ്പോൾ അവർ ഒരു നൃത്തശാലയെ ക്ഷണിച്ച് കുറച്ചു നർത്തകിമാരുടെ സേവനത്തിനായി അപേക്ഷിക്കുന്നു. നർത്തകിമാർ സന്ധ്യാവേളയെ ചൈതന്യമുള്ളതാക്കുന്നതിനും, തനിക്കൊരു നല്ല സമയം ലഭ്യമായെന്ന തോന്നലോടെ ഓരോ അതിഥിയും സംതൃപ്തനായി വീട്ടിലേക്കു മടങ്ങിയെന്ന് ഉറപ്പുവരുത്തുന്നതിനും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
ഇതിനായി, തനിക്കൊരു ആവശ്യമുണ്ടെന്ന് അതിഥി തിരിച്ചറിയുന്നതിനുമുമ്പുതന്നെ ഞങ്ങൾ ഓരോ അതിഥിയുടെയും ആവശ്യം മുൻകൂട്ടിക്കണ്ട് അതിനായി കരുതിവെക്കേണ്ടതുണ്ട്. ഒരു നിമിഷനേരംകൊണ്ട് അനുരൂപപ്പെടുകയെന്നതായിരുന്നു ഏറ്റവും വിഷമകരമായ ഭാഗമെന്നു ഞാൻ വിചാരിക്കുന്നു. അതിഥികൾക്കു നൃത്തം കാണണമെന്നു പെട്ടെന്ന് ഒരു ആഗ്രഹമുദിച്ചെങ്കിൽ അപ്പോൾ ഞങ്ങൾ നൃത്തം ചെയ്യുമായിരുന്നു. സംഗീതമാണ് ആഗ്രഹിച്ചതെങ്കിൽ ഞങ്ങൾ ഞങ്ങളുടെ ഉപകരണങ്ങൾ പുറത്തെടുത്ത് ആവശ്യപ്പെട്ട സംഗീതമാലപിക്കുകയോ അല്ലെങ്കിൽ ഏതുതരം പാട്ടാണോ ആവശ്യപ്പെട്ടത് അതു പാടുകയോ ചെയ്തു.
എല്ലാ ജപ്പാൻ നർത്തകികളും ഫോണിലൂടെ വിളിച്ചു വരുത്താവുന്ന ഉയർന്ന, ചെലവേറിയ, വേശ്യകളാണെന്നുള്ളത് ഒരു പൊതുവായ തെറ്റിദ്ധാരണയാണ്. സംഗതിയിതല്ല. തങ്ങളെത്തന്നെ വിറ്റ് ഉപജീവനമാർഗം തേടുന്ന നർത്തകികളുണ്ടെങ്കിലും, ഒരു നർത്തകി അതിനു കീഴ്വഴങ്ങേണ്ടയാവശ്യമില്ല. എനിക്കറിയാം, എന്തുകൊണ്ടെന്നാൽ ഞാനത് ഒരിക്കലും ചെയ്തില്ല. ഒരു ജപ്പാൻ നർത്തകി വിനോദിപ്പിക്കുന്ന ഒരുവളാണ്. അവൾ നല്ലവളാണെങ്കിൽ അവളുടെ കഴിവുകൾ അവൾക്കു തൊഴിലും വിലയേറിയ സമ്മാനങ്ങളും ഇടപാടുകാരിൽനിന്ന് ഉദാരമായ ടിപ്പുകളും ലഭ്യമാക്കുന്നു.
മുൻനിരയിലെത്താൻ വേണ്ടുന്ന കഴിവുള്ളവർ കുറച്ചു പേരേയുള്ളൂവെന്നത് അംഗീകരിക്കേണ്ടതാണ്. മിക്കവാറുമെല്ലാ നർത്തകികളും ജപ്പാന്റെ പരമ്പരാഗത കലകളിൽ ഒന്നിലെങ്കിലും വൈദഗ്ധ്യമുള്ളവരായിത്തീരുന്നു. എന്നാൽ ജാപ്പനീസ് നൃത്തം, പുഷ്പ വിന്യാസം, ചായ സത്കാരച്ചടങ്ങ്, ടായ്ക്കോ എന്നറിയപ്പെടുന്ന ജാപ്പനീസ് ഡ്രം, മൂന്നു തന്ത്രികളുള്ള ഒരു ജാപ്പനീസ് സംഗീതോപകരണമായ ഷാമിസെനിൽ വായിച്ച മൂന്നു സംഗീത ശൈലികൾ ഉൾപ്പെടെ അത്തരത്തിലുള്ള ഏഴു കലകളിൽ ഞാൻ ഡിപ്ലോമ കരസ്ഥമാക്കി. ഈ യോഗ്യതകളില്ലായിരുന്നെങ്കിൽ ഉപജീവനത്തെ ഓർത്ത് ഇടപാടുകാർ ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊടുക്കേണ്ട ആവശ്യത്തെക്കുറിച്ച് ഒരുപക്ഷേ എനിക്കു തോന്നിയിട്ടുണ്ടാവുമായിരുന്നു.
ജപ്പാൻ സാമ്പത്തികമായി സുസ്ഥിരമല്ലാഞ്ഞപ്പോൾ, തങ്ങളുടെ കുടുംബങ്ങളെ പിന്താങ്ങുന്നതിനായി പെൺകുട്ടികൾ നർത്തകികളായിത്തീരുന്നതു തിരഞ്ഞെടുത്തു. തങ്ങളുടെ പരിശീലനത്തിനും കിമോണോയ്ക്കുമായി അവർ പണം കടംവാങ്ങി. മറ്റുള്ളവരെ അവരുടെ കുടുംബങ്ങൾതന്നെ നൃത്താലയങ്ങൾക്കു വിറ്റു. അവരുടെ ഉടമസ്ഥർ വലിയ തുക കൊടുത്തതുകൊണ്ട് അതു പെൺകുട്ടികളിൽനിന്നു തിരികെ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നർത്തകിമാർ വലിയ വിഷമാവസ്ഥയിലാകുന്നു, കാരണം താമസിച്ചുതുടങ്ങിയ അവരുടെ പരിശീലനത്തിന്റെ തുടക്കം മുതൽതന്നെ അവർ വലിയ കടബാധ്യതയിലാകുന്നു. ഈ നർത്തകികളിൽ അനേകരും സാമ്പത്തിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അധാർമികതയിലേക്കു തിരിയുകയോ തിരിയാൻ നിർബന്ധിതരാവുകയോ ചെയ്തു.
സ്പോർട്സ്, വിനോദം, വ്യാപാരം, രാഷ്ട്രീയം എന്നീ മേഖലകളിലെ കീർത്തികേട്ട ജനങ്ങൾ എന്റെ സേവനങ്ങളുടെ ആവശ്യക്കാരായി. ക്യാബിനറ്റ് മന്ത്രിമാരും പ്രധാനമന്ത്രിമാരും എന്റെ കക്ഷികൾക്കിടയിലുണ്ടായിരുന്നു. ഈ മനുഷ്യർ എന്നോടു ബഹുമാനത്തോടെ പെരുമാറുകയും എന്റെ ജോലിക്കു നന്ദി പറയുകയും ചെയ്തു. ക്ഷണിക്കപ്പെടാതെ സാധാരണ സംഭാഷണത്തിൽ ഞാൻ ചേർന്നില്ലെങ്കിലും ചിലപ്പോൾ എന്റെ അഭിപ്രായം തേടുമായിരുന്നു. അതുകൊണ്ട് ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ഞാൻ ദിവസേന വർത്തമാനപത്രങ്ങൾ വായിക്കുകയും റേഡിയോ ശ്രദ്ധിക്കുകയും ചെയ്തു. ഞാൻ പരിചരിച്ചിരുന്ന പാർട്ടികൾ മിക്കപ്പോഴും കൂടിയാലോചനയ്ക്കു വേണ്ടിയുള്ളവയായിരുന്നു. അതുകൊണ്ടു ഞാൻ വിവേകമുള്ളവളും കേട്ടകാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നവളും ആയിരിക്കണമായിരുന്നു.
എന്റെ മാതാവ് ആരാണ്?
1941-ലെ ഒരു ദിവസം എന്നെ ഒരു ഭോജനശാലയിലേക്കു വിളിച്ചു. അപ്പോൾ എനിക്കു 19 വയസ്സായിരുന്നു. അവിടെ രണ്ടു സ്ത്രീകൾ എന്നെ കാത്തിരിക്കുന്നതു ഞാൻ കണ്ടു. അതിലൊരാൾ എന്റെ യഥാർഥ അമ്മയാണെന്നും എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ വന്നിരിക്കയാണെന്നും പറഞ്ഞു. മറ്റേ സ്ത്രീ ജാപ്പനീസ് നർത്തകിയായിരുന്നു, അവൾ എനിക്കു ജോലിയും വാഗ്ദാനം ചെയ്തു. ഞാൻ എന്റെ വളർത്തമ്മയെക്കാൾ അധികമായി എന്റെ യഥാർഥ മാതാവിനെ പിന്താങ്ങാൻ ജോലി ചെയ്യണമെന്ന് അവൾ വിചാരിച്ചു. എന്നെ വളർത്തിക്കൊണ്ടുവന്ന സ്ത്രീ എന്റെ യഥാർഥ മാതാവല്ലെന്ന ചിന്ത എന്റെ മനസ്സിൽപോലും തോന്നിയിട്ടില്ല.
ആശയക്കുഴപ്പത്തിലായ ഞാൻ വീട്ടിലേക്കോടി സംഭവിച്ചത് എന്റെ വളർത്തമ്മയോടു പറഞ്ഞു. അവർ എല്ലായ്പോഴും തന്റെ വികാരങ്ങളെ നിയന്ത്രിച്ചിരുന്നു, എന്നാൽ ഇപ്പോൾ അവരുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. എനിക്ക് ഒരു വയസ്സായിരുന്നപ്പോൾ എന്നെ ഒരു നൃത്തശാലക്കാർക്കു കൈമാറിയിരുന്നെന്നു പറയാൻ താൻ ആഗ്രഹിച്ചിരുന്നതാണെന്ന് അവർ പറഞ്ഞു. സത്യം കേട്ടപ്പോൾ, എനിക്ക് ആളുകളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും നിശബ്ദമായി ഒതുങ്ങിക്കൂടുകയും ചെയ്തു.
എന്റെ യഥാർഥ മാതാവിനെ സ്വീകരിക്കുന്നതിനു ഞാൻ കൂട്ടാക്കിയില്ല. എന്റെ വിജയത്തെക്കുറിച്ച് അവർ അറിഞ്ഞിരുന്നെന്നും അവരെ പിന്താങ്ങാനായി ഞാൻ ജോലി ചെയ്യാൻ അവർ ആഗ്രഹിച്ചിരുന്നെന്നും ഞങ്ങളുടെ ഹ്രസ്വ സംഗമത്തിൽനിന്നു വ്യക്തമായിരുന്നു. അവരുടെ സുഹൃത്തിന്റെ പ്രവർത്തനസ്ഥലത്തുനിന്നും, അവിടെ ജോലിചെയ്യുന്നതിൽ അധാർമികത ഉൾപ്പെട്ടിരുന്നുവെന്നു ഞാൻ മനസ്സിലാക്കി. എന്റെ ശരീരത്തെയല്ല, മറിച്ച് എന്റെ കലാപരമായ കഴിവുകളെ വിൽക്കാനാണു ഞാൻ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് ഞാൻ ശരിയായ തീരുമാനം ചെയ്തെന്ന് അപ്പോൾ വിചാരിച്ചു, ഇപ്പോഴും അങ്ങനെതന്നെ.
ഞാൻ എന്റെ വളർത്തമ്മയുമായി മാനസീകാസ്വാസ്ഥ്യത്തിലായിരുന്നെങ്കിലും, അവർ എന്നെ പരിശീലിപ്പിച്ചതു മുഖാന്തരം എനിക്ക് എല്ലായ്പോഴും ഉപജീവനമാർഗം കണ്ടെത്താൻ കഴിഞ്ഞുവെന്നത് അംഗീകരിക്കേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ചു ഞാൻ എത്രയധികം ചിന്തിച്ചോ, അത്രയധികം ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി. അധാർമിക ഉദ്ദേശ്യങ്ങൾക്കുവേണ്ടിമാത്രം നർത്തകിയുടെ സേവനങ്ങൾ ആവശ്യപ്പെടുന്ന മനുഷ്യരിൽനിന്ന് എന്നെ സംരക്ഷിച്ചുകൊണ്ട് അവർ ശ്രദ്ധാപൂർവവും സ്ഥിരമായും എനിക്കായി ജോലി തിരഞ്ഞെടുക്കുമായിരുന്നു. അതിനായി ഇന്നോളം ഞാൻ അവരോടു നന്ദിയുള്ളവളാണ്.
അവർ എനിക്കു തത്ത്വങ്ങൾ പഠിപ്പിച്ചുതന്നു. അവർ ഊന്നൽ കൊടുത്തിരുന്ന ഒന്ന് എന്റെ ഉവ്വ്, ഉവ്വ് എന്നതിനേയും ഇല്ല, ഇല്ല എന്നതിനേയും അർഥമാക്കണമെന്നതായിരുന്നു. കൂടാതെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും എന്നോടുതന്നെ നിഷ്കർഷയുള്ളവളായിരിക്കുന്നതിനും അവരെന്നെ പഠിപ്പിച്ചു. അവർ പഠിപ്പിച്ച തത്ത്വങ്ങൾ പിൻപറ്റിക്കൊണ്ടു ഞാൻ എന്റെ ജോലിയിൽ വിജയിച്ചു. അത്തരത്തിലുള്ള സഹായം എന്റെ യഥാർഥ മാതാവിൽനിന്നു ഞാൻ സ്വീകരിച്ചിട്ടുണ്ടാവുമായിരുന്നോ എന്നു ഞാൻ സംശയിക്കുന്നു. എന്റെ ദത്തെടുക്കൽ വളരെ പരുക്കനായ ജീവിതത്തിൽനിന്ന് എന്നെ മിക്കവാറും രക്ഷിച്ചു, അതു സംഭവിച്ചതിൽ ഞാൻ അതിയായ സന്തോഷമുള്ളവളായിരുന്നെന്ന് എനിക്കുറപ്പുണ്ട്.
യുദ്ധത്തിന്റെ മധ്യത്തിൽ ഒരു പുത്രൻ
1943-ൽ ഞാനൊരു പുത്രനു ജന്മം നൽകി. “പാപ”ത്തെ അംഗീകരിക്കാത്ത പരമ്പരാഗത ജപ്പാൻ സംസ്കാരത്തിനു ചേർച്ചയിൽ ഞാൻ ചെയ്തതു തെറ്റാണെന്നോ ലജ്ജാകരമാണെന്നോ ഞാൻ വിചാരിച്ചില്ല. ഞാൻ എന്റെ കുട്ടിയെയോർത്തു പുളകിതയായി. എനിക്കുണ്ടായിരുന്ന ഏറ്റവും മൂല്യവത്തായത് അവനായിരുന്നു—ജീവിക്കാനും ജോലി ചെയ്യാനുമായി ഒരാൾ.
1945-ൽ ടോക്കിയോയിൽ ബോംബുവർഷം കഠിനമായിത്തീർന്നു. ഞാൻ എന്റെ കുട്ടിയെയുംകൊണ്ടു നഗരം വിടേണ്ടതുണ്ടായിരുന്നു. ഭക്ഷണം തീരെ കുറവായിരുന്നു, അവൻ വളരെ രോഗാവസ്ഥയിലുമായിരുന്നു. പരിഭ്രാന്തരായ ജനങ്ങൾ ഒന്നാകെ റെയിൽവേ സ്റ്റേഷനിലേക്കു തടിച്ചുകൂടി, എന്നാൽ വടക്കോട്ടു, ഫൂക്കൊഷിമയ്ക്കുപോകുന്ന ഒരു ട്രെയിനിൽ ഞങ്ങൾക്ക് ഒരുവിധം കയറിപ്പറ്റാൻ കഴിഞ്ഞു. ആ രാത്രി ഞങ്ങൾ അവിടെയൊരു സത്രത്തിൽ താമസിച്ചു, പക്ഷേ എനിക്കെന്റെ ആൺകുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നതിനുമുമ്പേ പോഷകാഹാരക്കുറവും നിർജലീകരണവും നിമിത്തം അവൻ മരിച്ചു. അവനു രണ്ടു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ദുഃഖത്തിൽ ആമഗ്നയായി. സത്രത്തിൽ വെള്ളം തിളപ്പിക്കുന്ന ആൾ കുളിക്കാൻ വെള്ളം ചൂടാക്കാനുപയോഗിക്കുന്ന തീയിൽ എന്റെ പുത്രന്റെ ജഡം ദഹിപ്പിച്ചു.
അതിനുശേഷം പെട്ടെന്നുതന്നെ യുദ്ധം അവസാനിച്ചു; ഞാൻ ടോക്കിയോയിലേക്കു തിരിച്ചുപോയി. ബോംബുവർഷം നഗരത്തെ തകർത്തുതരിപ്പണമാക്കിയിരുന്നു. എന്റെ വീടും എനിക്കു സ്വന്തമായുണ്ടായിരുന്നതെല്ലാം പൊയ്പോയിരുന്നു. ഞാൻ ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോയി. അവൾ തന്റെ പുറങ്കുപ്പായങ്ങൾ എനിക്കു കടം തന്നു, ഞാൻ വീണ്ടും ജോലി ചെയ്യാനാരംഭിച്ചു. ടോക്കിയോയ്ക്കു പുറത്തുള്ള ഒരു സ്ഥലത്തേക്ക് ഒഴിച്ചുമാറ്റപ്പെട്ടിരുന്ന എന്റെ വളർത്തമ്മ, ഞാൻ അവർക്കു പണമയച്ചുകൊടുക്കണമെന്നും ടോക്കിയോയിൽ ഒരു വീടു നിർമിച്ചുകൊടുക്കണമെന്നും എന്നോടാവശ്യപ്പെട്ടു. അത്തരം ആവശ്യങ്ങൾ ഞാൻ എന്നത്തെക്കാളും ഏകാന്തയാണെന്നു തോന്നാനിടയാക്കി. ഞാൻ ഇപ്പോഴും എന്റെ മകനെയോർത്തു ദുഃഖിച്ചുകൊണ്ടിരിക്കയും ആശ്വാസത്തിനായി വാഞ്ഛിക്കുകയുമായിരുന്നു. എന്നിട്ടും, അവർ എന്റെ കുട്ടിയെക്കുറിച്ചു സൂചിപ്പിക്കുകപോലും ചെയ്തില്ല. അവരുടെ ആകെയുള്ള ഉത്കണ്ഠ അവരെക്കുറിച്ചുമാത്രമായിരുന്നു.
കുടുംബകർത്തവ്യങ്ങൾ
ഞങ്ങൾക്കുള്ളതിനെല്ലാം ഞങ്ങൾ ഞങ്ങളുടെ മാതാപിതാക്കളോടും പൂർവികരോടും കടപ്പെട്ടിരിക്കുന്നെന്നും, അതുകൊണ്ടു ചോദ്യം ചെയ്യാതെ അവരെ അനുസരിച്ചുകൊണ്ടും മരിക്കുന്നതുവരെ അവർക്കായി കരുതിക്കൊണ്ടും അവർക്കു തിരികെക്കൊടുക്കേണ്ടതു കുട്ടികളുടെ കർത്തവ്യമാണെന്നും പരമ്പരാഗത ആചാരം പഠിപ്പിച്ചിരുന്നു. അതുകൊണ്ടു ഞാൻ എന്റെ കടമ നിർവഹിച്ചു, പക്ഷേ എന്റെ വളർത്തമ്മയുടെ ആവശ്യങ്ങൾ അമിതമായിരുന്നു. അവർ ദത്തെടുത്തിരുന്ന അവരുടെ സഹോദരന്റെ രണ്ടു കുട്ടികളെയും ഞാൻ സഹായിക്കണമെന്നും അവർ പ്രതീക്ഷിച്ചിരുന്നു. എനിക്കു 19 വയസ്സായതുവരെ, അവർ എന്റെ സഹോദരനും സഹോദരിയുമാണെന്നു ഞാൻ വിചാരിച്ചിരുന്നു.
അനേകം ജാപ്പനീസ് നർത്തകികളും വിവാഹം കഴിച്ചിരുന്നില്ല, അവർ തങ്ങൾക്കു കുട്ടികളില്ലാതിരിക്കാൻ ശ്രദ്ധിച്ചു. അവർ മിക്കപ്പോഴും ദരിദ്രകുടുംബങ്ങളിൽനിന്നു പെൺകുഞ്ഞുങ്ങളെ ദത്തെടുക്കുകയും അവരെ നർത്തകികളായി പരിശീലിപ്പിക്കുകയും ചെയ്തു. ഇത് അവരിൽനിന്നുള്ള സാമ്പത്തിക പിന്തുണയോടെ വാർധക്യത്തിൽ സുഖജീവിതം നയിക്കുകയെന്ന ഏക ഉദ്ദേശ്യത്തോടെയായിരുന്നു. ദുഃഖകരമെന്നുപറയട്ടെ, എന്തിനാണ് എല്ലാ ശ്രദ്ധയും പരിശീലനവും എനിക്കു ലഭിച്ചതെന്നു ഞാൻ മനസ്സിലാക്കാൻ തുടങ്ങി. അതു കേവലം ഭാവി സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടിയായിരുന്നു.
എന്റെ വളർത്തമ്മയെക്കൂടാതെ, ആരോഗ്യമുള്ളവരും ജോലി ചെയ്യാൻ കഴിവുള്ളവരുമായ എന്റെ “സഹോദരനെ”യും “സഹോദരി”യെയും ഞാൻ പിന്താങ്ങേണ്ടിയിരുന്നതെന്തുകൊണ്ടെന്നു ഞാൻ അത്ഭുതപ്പെട്ടെങ്കിലും, ഇതെല്ലാം ഞാൻ അംഗീകരിച്ചു. അവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊണ്ട് അവരെ മൂന്നുപേരെയും ഞാൻ സഹായിച്ചു. അവസാനം, 1954-ൽ തന്റെ മരണത്തിന്റെ തലേദിവസം എന്റെ മാതാവ് അവരുടെ കിടക്കയിൽ മുട്ടുകുത്തി, വണങ്ങി, ആചാരപൂർവം എന്നോടു നന്ദി പറഞ്ഞു. മതിയാകുവോളം ഞാൻ ചെയ്തിരുന്നെന്ന് അവർ പറഞ്ഞു. ഈ ഒരു അംഗീകാരവും നന്ദിപ്രകടനവും വർഷങ്ങളോളമുള്ള എന്റെ വേലയ്ക്കു പ്രതിഫലമായി. എന്റെ മുഴു ഉത്തരവാദിത്വങ്ങളും ഞാൻ നിറവേറ്റിയെന്നറിയുന്ന സംതൃപ്തി ഇപ്പോഴുമെന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.
എന്റെ മകൾക്കായി കരുതൽ ചെയ്യുന്നു
1947-ൽ ഞാനൊരു പെൺകുഞ്ഞിന്റെ അമ്മയായിത്തീർന്നു. അവൾക്കായി സമ്പത്തു സ്വരുക്കൂട്ടുന്നതിനു കഠിനമായി ജോലി ചെയ്യാൻ ഞാൻ തീരുമാനിച്ചു. എല്ലാ രാത്രിയിലും ജോലിക്കായി ഞാൻ പുറത്തുപോയി. ഗിൻസായിലെ കോബുക്കിസോ പോലെയുള്ള ജപ്പാന്റെ പ്രധാന തീയേറ്ററുകളിൽ സ്റ്റേജിൽ പ്രകടനം കാഴ്ചവെയ്ക്കുന്നതിനും ഞാൻ ആരംഭിച്ചു. ഇതും നന്നായി പ്രതിഫലം നൽകി.
നൃത്തമാണെങ്കിലും ഷാമിസെൻ-ന്റെ വായനയാണെങ്കിലും എനിക്ക് എല്ലായ്പോഴും പ്രധാന ഭാഗങ്ങൾ കിട്ടിയിരുന്നു. എങ്കിലും, മറ്റു നർത്തകികൾ സ്വപ്നംകാണുകമാത്രം ചെയ്തിരുന്ന വിജയമുണ്ടായിരുന്നിട്ടും ഞാൻ സന്തോഷവതിയായിരുന്നില്ല. ഒരുപക്ഷേ വിവാഹിതയായിരുന്നെങ്കിൽ ഞാൻ ഇത്രമാത്രം ഏകാന്തയാവുമായിരുന്നില്ല; എന്നാൽ ഒരു നർത്തകിയുടെ ജീവിതവും വിവാഹവും നന്നായി യോജിച്ചുപോകില്ല. എന്റെ ഏക ആശ്വാസം എന്റെ പെൺകുഞ്ഞായ ഓക്കോ ആയിരുന്നു. എന്റെ ജീവിതം അവളെ കേന്ദ്രീകരിച്ചായിരുന്നു.
സ്വന്തമാണെങ്കിലും ദത്തെടുത്തതാണെങ്കിലും സാധാരണമായി ജാപ്പനീസ് നർത്തകിമാർ തങ്ങളുടെ പെൺകുട്ടികളെ അതേ ജോലിതന്നെ ചെയ്യാൻ പരിശീലിപ്പിക്കുന്നു. ഞാൻ ആ ആചാരം പിന്തുടർന്നു. പക്ഷേ ഞാൻ അവൾക്കുവേണ്ടി ഒരുക്കുകയായിരുന്ന ജീവിതം ഏതുവിധത്തിലുള്ളതാണെന്നു പിന്നീടു ഞാൻ ചിന്തിക്കാനാരംഭിച്ചു. അതു തുടർന്നിരുന്നെങ്കിൽ, തലമുറതലമുറയായി ഒരു യഥാർഥ കുടുംബമുണ്ടായിരിക്കുകയെന്നത് എന്തുപോലെയിരിക്കുമെന്ന് അറിയുമായിരുന്നില്ലെന്ന് അർഥമാക്കുമായിരുന്നു. ആ ചങ്ങല പൊട്ടിക്കാൻ ഞാനാഗ്രഹിച്ചു. ഓക്കോയും, അവൾക്കുശേഷം അവളുടെ കുട്ടികളും, വിവാഹവും ഒരു സാധാരണ കുടുംബജീവിതവും ആസ്വദിക്കുന്നതിനു ഞാൻ ആഗ്രഹിച്ചു. ഈ തവളയുടെ കുഞ്ഞ് ഒരു തവളയായിത്തീരാൻ ഞാനാഗ്രഹിച്ചില്ല!
ഓക്കോ അവളുടെ കൗമാരപ്രായത്തിലേക്കു കടന്നപ്പോൾ അവളെ നിയന്ത്രിക്കാൻ കഴിയാതായിത്തീർന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് എന്റെ വളർത്തമ്മ മരിച്ചതുമുതൽ ഞാൻ നിയമിച്ചിരുന്ന വേലക്കാരികളായിരുന്നു ഓക്കോയുടെ ഏക സുഹൃത്തുക്കൾ. അവൾക്ക് എന്റെ സമയവും ശ്രദ്ധയും അത്യധികം ആവശ്യമായിരുന്നു. അതുകൊണ്ടു ഞാനെന്റെ 30-കളുടെ മധ്യത്തിലും തൊഴിലിന്റെ ഉച്ചസ്ഥാനത്തുമായിരുന്നെങ്കിൽപ്പോലും, നർത്തകിയുടെ ലോകത്തെ പിമ്പിൽ വിട്ടുകളയുന്നതിനും നൃത്തവും ഷാമിസെൻ വായനയും മാത്രം സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ഓക്കോയ്ക്കുവേണ്ടി ഞാനതുപേക്ഷിച്ചു. ഞങ്ങളൊരുമിച്ചു സന്ധ്യാഭക്ഷണം കഴിക്കാൻ തുടങ്ങി. മിക്കവാറും പെട്ടെന്നുതന്നെ അവൾ ഇണക്കമുള്ളവളായിത്തീർന്നു. എന്റെ സമയം അവൾക്കു കൊടുത്തപ്പോൾ അത് അത്ഭുതങ്ങൾ സൃഷ്ടിച്ചു.
കാലക്രമേണ ഞങ്ങൾ ആൾത്താമസമുള്ള ഒരു ശാന്തമായ പ്രദേശത്തേക്കു നീങ്ങി; അവിടെ ഞാനൊരു കാപ്പിക്കട തുടങ്ങി. ഓക്കോ വളർന്നു, എന്റെ ജീവിതരീതിയെക്കുറിച്ചു തിരിച്ചറിവു പ്രകടമാക്കിയ ഒരു മാന്യവ്യക്തിയായ കിമിഹിറോയുമായുള്ള അവളുടെ വിവാഹം കണ്ടതിൽ ഞാൻ ആശ്വസിച്ചു.
മതം ഒരു വിവാദപ്രശ്നമായിത്തീരുന്നു
1968-ൽ ഓക്കോ എന്റെ ആദ്യത്തെ പേരക്കുട്ടിക്കു ജന്മം നൽകി. അതിനുശേഷം അധികം താമസിയാതെ അവൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാനാരംഭിച്ചു. ഇത് എന്നെ അത്ഭുതപ്പെടുത്തി, കാരണം ഞങ്ങൾക്കു നേരത്തേതന്നെ ഒരു മതമുണ്ടായിരുന്നു. അമ്മ—എന്റെ വളർത്തമ്മ—മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടിൽ ബുദ്ധമതക്കാരുടെ ഒരു വലിയ അൾത്താര ഞാൻ സ്ഥാപിച്ചിരുന്നു. അവരോടുള്ള ആരാധനയിൽ ക്രമമായി ഞാനതിന്റെ മുമ്പിൽ മുട്ടുകുത്തുമായിരുന്നു. കൂടാതെ, സംഭവിച്ചതെല്ലാം അവരോടു റിപ്പോർട്ടുചെയ്യാൻ ഓരോ മാസവും ഞാൻ കുടുംബക്കല്ലറ സന്ദർശിക്കുമായിരുന്നു.
പൂർവികാരാധന എന്നെ സംതൃപ്തയാക്കി. എന്റെ പൂർവികരെ ശുശ്രൂഷിക്കാനും അവരോടു നന്ദികാണിക്കാനും ഞാൻ എന്തുചെയ്യണമായിരുന്നോ അതാണു ഞാൻ ചെയ്തുകൊണ്ടിരുന്നതെന്ന് എനിക്കു തോന്നി. അതുതന്നെ ചെയ്യാൻ ഞാൻ ഓക്കോയെ പരിശീലിപ്പിച്ചു. അതുകൊണ്ടു മേലാൽ അവൾ പൂർവികാരാധനയിൽ പങ്കെടുക്കുകയില്ലെന്നും ഞാൻ മരിച്ചാൽ അവളെന്നെ ആരാധിക്കുകയില്ലെന്നും പറഞ്ഞപ്പോൾ അതെന്നെ നടുക്കി. ‘എനിക്ക് അത്തരത്തിലുള്ള ഒരു കുട്ടിക്ക് എങ്ങനെ ജന്മം നൽകാൻ കഴിഞ്ഞെന്നും തങ്ങളുടെ പൂർവികരോട് ഇത്രയധികം നന്ദികേടുകാണിക്കാൻ ആളുകളെ പഠിപ്പിക്കുന്ന മതത്തോടു ചേരാൻ അവൾക്കെങ്ങനെ സാധിച്ചെന്നും’ ഞാൻ എന്നോടു തന്നെ ചോദിച്ചു. അടുത്ത മൂന്നു വർഷത്തേക്ക്, അത് എന്റെമേൽ ഒരു കാർമേഘം വന്നു മൂടുന്നതുപോലെയായിരുന്നു.
ഓക്കോ യഹോവയുടെ സാക്ഷികളിലൊരാളായി സ്നാപനമേറ്റപ്പോൾ ഒരു വഴിത്തിരിവ് ആഗതമായി. എന്റെ മകളുടെ സ്നാപനത്തിനു ഞാൻ സന്നിഹിതയാകാഞ്ഞതുനിമിത്തം ഓക്കോയുടെ ഒരു സാക്ഷി സുഹൃത്ത് അത്ഭുതപ്പെട്ടു. അവൾ എന്നെ സന്ദർശിക്കുമെന്ന് ഓക്കോയോടു പറഞ്ഞു. ഞാൻ ക്രോധപരവശയായിത്തീർന്നു. പക്ഷേ, ശരിയായ പെരുമാറ്റരീതികൾ എന്നിൽ രൂഢമൂലമായിരുന്നതിനാൽ അവൾ വന്നപ്പോൾ ഞാൻ അവളെ സ്വാഗതം ചെയ്തു. അതേ കാരണത്താൽത്തന്നെ, അടുത്തയാഴ്ച അവൾ മടങ്ങിവരുമെന്നു പ്രസ്താവിച്ചപ്പോൾ വേണ്ട എന്നു പറയാൻ എനിക്കു കഴിഞ്ഞില്ല. എന്നെ വളരെയധികം രോഷാകുലയാക്കിക്കൊണ്ട് ഈ സന്ദർശനങ്ങൾ ആഴ്ചകളോളം തുടർന്നു; തന്മൂലം ആദ്യം അവൾ പറഞ്ഞതിൽനിന്ന് ഒന്നും എനിക്കു പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും, ക്രമേണ ചർച്ചകൾ എന്നെ ചിന്തിക്കാനിടയാക്കി.
മാതാവ് പതിവായി പറയുമായിരുന്ന കാര്യങ്ങൾ ഞാൻ ഓർമിക്കാൻ തുടങ്ങി. മരണത്തിനുശേഷം തന്നെ ആരാധിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നെങ്കിലും ഒരു മരണാനന്തര ജീവിതത്തെക്കുറിച്ച് അവൾക്കു ബോധ്യപ്പെട്ടിരുന്നില്ല. തങ്ങൾ ജീവനോടിരിക്കുമ്പോൾ തങ്ങളോടു ദയയുള്ളവരായിരിക്കാനും ഊഷ്മളമായി സംസാരിക്കാനുമാണു കുട്ടികളെ സംബന്ധിച്ചടത്തോളം മാതാപിതാക്കൾ പ്രധാനമായും ആഗ്രഹിക്കുന്നതെന്ന് അവർ പറയുമായിരുന്നു. സഭാപ്രസംഗി 9:5, 10; എഫെസ്യർ 6:1, 2 പോലെയുള്ള തിരുവെഴുത്തുകൾ ഞാൻ വായിച്ചപ്പോൾ ബൈബിൾ അതേ സംഗതിയെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടു. എന്റെ കണ്ണുകളിൽനിന്നു ചെതുമ്പൽ അടർന്നു വീണതായി എനിക്കു തോന്നി. എന്റെ ഉവ്വ്, ഉവ്വിനേയും ഇല്ല, ഇല്ലയേയും അർഥമാക്കണമെന്നതുപോലെയുള്ള മാതാവ് എന്നെ പഠിപ്പിച്ചിരുന്ന മറ്റുകാര്യങ്ങളും ബൈബിളിലുണ്ടായിരുന്നു. (മത്തായി 5:37) ബൈബിൾ എന്താണു പഠിപ്പിച്ചതെന്ന് അത്ഭുതപ്പെട്ടുകൊണ്ടു ഞാൻ ഒരു ക്രമമായ ബൈബിളധ്യയനത്തിനു സമ്മതിച്ചു.
ബൈബിൾ പരിജ്ഞാനത്തിൽ ഞാൻ പുരോഗമിച്ചതോടെ എന്റെ ജീവിതത്തിലധികവും ഞാനനുഭവിച്ചിരുന്ന ദുഃഖവും ശൂന്യതാബോധവും ഉരുകി അപ്രത്യക്ഷമായതായി എനിക്കനുഭവപ്പെട്ടു. ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയപ്പോൾ അതെന്നിൽ ആഴമായ മതിപ്പുളവാക്കി. ഇവിടെ ഒരു വ്യത്യസ്ത ലോകമായിരുന്നു. ആളുകൾ ആത്മാർഥരും ദയയുള്ളവരും സൗഹൃദരും ആയിരുന്നു, അങ്ങനെ എന്റെ ഹൃദയം പ്രതികരിച്ചു. പ്രത്യേകിച്ചും യഹോവയുടെ കരുണയെക്കുറിച്ചു പഠിച്ചതിൽ ഞാൻ പുളകിതയായി. അനുതപിക്കുന്ന എല്ലാ പാപികളോടും അവൻ സ്നേഹപൂർവം ക്ഷമിക്കുന്നു. ഉവ്വ്, എന്റെ എല്ലാ കഴിഞ്ഞകാല തെറ്റുകളും അവൻ ക്ഷമിക്കയും ഒരു പുതിയ ജീവിതം ആസ്വദിക്കാൻ എന്നെ സഹായിക്കുകയും ചെയ്യുമായിരുന്നു!
എന്റെ ജീവിതത്തിലെ മാറ്റങ്ങൾ
ഞാൻ യഹോവയെ സേവിക്കാനാഗ്രഹിച്ചെങ്കിലും, വിനോദലോകവുമായി എനിക്കു ശക്തമായ ബന്ധമുണ്ടായിരുന്നു. അപ്പോൾ ഞാനെന്റെ 50-കളിലായിരുന്നു, എന്നിട്ടും ഞാൻ സ്റ്റേജിൽ അഭിനയിച്ചുകൊണ്ടിരുന്നു. ഞാൻ നേതൃത്വം കൊടുക്കുന്നവളും, കൂടാതെ ഡോൺജുറോ ഇച്ചിക്കോവോ കാബുക്കിസയിൽ വെച്ചു സുകെരോക്കു അഭിനയിച്ചപ്പോൾ ഷാമിസെൻ സംഗീതജ്ഞരുടെ രണ്ടു സംഘാടകരിൽ ഒരാളുമായിരുന്നു. വളരെക്കുറച്ചു ഷാമിസെൻ കളിക്കാർക്കു മാത്രമേ സുകെരോക്കുവിനാവശ്യമായ കോട്ടൊബുഷി രീതിയിലുള്ള താളമേളം നൽകാൻ കഴിയുമായിരുന്നുള്ളുവെന്നതുകൊണ്ട് ഞാൻ വിട്ടുപോകുന്നെങ്കിൽ എനിക്കു പകരമായി മറ്റാരെയും കിട്ടുമായിരുന്നില്ല. അതുകൊണ്ടു കെണിയിലകപ്പെട്ടതായി എനിക്കു തോന്നി.
എന്നിരുന്നാലും, ജാപ്പനീസ് വിനോദത്തിന്റെ ഒരു പരമ്പരാഗത രൂപത്തിൽ ഉൾപ്പെട്ടിരുന്ന ഒരു പ്രായമുള്ള സാക്ഷി ഞാൻ വിട്ടുപോകേണ്ടതുണ്ടെന്നു വിചാരിച്ചതെന്തുകൊണ്ടാണെന്ന് എന്നോടു ചോദിച്ചു. “ആളുകൾ തങ്ങളെത്തന്നെ പോറ്റുന്നതിനു ജോലി ചെയ്യേണ്ടതുണ്ടെന്ന്” അവർ വിശദീകരിച്ചു. ഞാൻ ചെയ്തുകൊണ്ടിരുന്നതു തിരുവെഴുത്തുവിരുദ്ധമല്ലെന്നും എനിക്കു യഹോവയെ സേവിക്കുന്നതിനും എന്റെ അഭിനയം തുടരുന്നതിനും കഴിയുമെന്നുംകാണാൻ അവരെന്നെ സഹായിച്ചു.
ജപ്പാനിലെ പ്രമുഖ തീയേറ്ററായ കാബുക്കിസയിൽ ഞാൻ കുറേനാൾകൂടെ തുടർന്നു. അപ്പോൾ യോഗങ്ങളുള്ള രാത്രികളിൽ പ്രദർശനങ്ങൾ വരാൻ തുടങ്ങി; അതുകൊണ്ട് ആ രാത്രികളിൽ എനിക്കുപകരം ആരെയെങ്കിലും ഏർപ്പെടുത്തുന്നതിനെക്കുറിച്ചു ഞാൻ ആവശ്യപ്പെട്ടു. എങ്കിലും, പെട്ടെന്നുതന്നെ ഞങ്ങളുടെ യോഗസമയത്തിനു മാറ്റം വരുകയും എനിക്കു മീറ്റിംഗുകൾക്കും ജോലിക്കും യോജിച്ച ഒരു സമയം വരുകയും ചെയ്തു. എന്നാൽ സമയത്തു മീറ്റിംഗുകൾക്ക് എത്തുന്നതിനായി, മറ്റ് അഭിനേതാക്കളോടൊത്തു വിശ്രമിക്കുന്ന പതിവിനു പകരം പ്രദർശനം കഴിഞ്ഞാലുടനെതന്നെ എനിക്കു മിക്കപ്പോഴും കാത്തുകിടക്കുന്ന ഒരു ടാക്സിയിലേക്കു ചാടിക്കയറണമായിരുന്നു. അവസാനം വിട്ടുകളയാൻതന്നെ ഞാൻ തീരുമാനിച്ചു.
അപ്പോൾ ഞങ്ങൾ ജപ്പാന്റെ പ്രധാന നഗരങ്ങളിൽ ഒരു ആറുമാസക്കാലത്തെ അഭിനയപരമ്പരയുടെ റിഹേഴ്സലുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വിട്ടുപോകുകയെന്ന വിഷയം എടുത്തിടുന്നതുതന്നെ അനേകം കുഴപ്പങ്ങൾക്കു കാരണമാക്കുമായിരുന്നു. അതുകൊണ്ട്, എന്റെ ആഗ്രഹങ്ങളെക്കുറിച്ചു സൂചിപ്പിക്കാതെതന്നെ ഞാൻ എന്റെ പിൻഗാമിയായിരിക്കാൻ ഒരാളെ പരിശീലിപ്പിക്കാൻ തുടങ്ങി. പര്യടനം പൂർത്തിയായപ്പോൾ ബന്ധപ്പെട്ട ഓരോ വ്യക്തിയോടും ഞാനെന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയെന്നും വിട്ടുപോകയാണെന്നും വിശദീകരിച്ചു. ചിലർ കോപാകുലരായിത്തീർന്നു. മറ്റുചിലർ ഞാൻ അഹങ്കാരിയാണെന്നും മനഃപൂർവം അവരെ കുഴപ്പത്തിലാക്കിയെന്നും ആരോപിച്ചു. അത് എന്നെ സംബന്ധിച്ചടത്തോളം ഒരു ക്ലേശരഹിതമായ സമയമായിരുന്നില്ല, എന്നാൽ ഞാനെന്റെ തീരുമാനത്തോടു പറ്റിനിൽക്കുകയും 40 വർഷത്തെ പ്രകടനത്തിനുശേഷം വിട്ടുപോരുകയും ചെയ്തു. അന്നുമുതൽ ഞാൻ ഷാമിസെൻ പഠിപ്പിക്കുകയാണ്. ഇത് എനിക്കൊരു ചെറിയ വരുമാനം ഉണ്ടാക്കിത്തരുന്നു.
എന്റെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കൽ
ഏതാനും വർഷങ്ങൾക്കുമുമ്പു ഞാനെന്റെ ജീവിതം യഹോവയാം ദൈവത്തിനു സമർപ്പിച്ചു. 1980 ആഗസ്റ്റ് 16-നു ഞാൻ സ്നാപനമേറ്റു. ഇപ്പോൾ എന്നെ ഗ്രസിക്കുന്ന വികാരം യഹോവയോടുള്ള ആഴമായ നന്ദിയാണ്. ബൈബിളിൽ യോഹന്നാൻ 4:7-42 വരെ സൂചിപ്പിച്ചിരിക്കുന്ന ശമര്യക്കാരി സ്ത്രീയെപ്പോലെയാണ് ഏറെക്കുറെ ഞാനെന്നു ഞാൻ കണക്കാക്കി. യേശു അവളോടു ദയാപൂർവം സംസാരിച്ചു, അവൾ അനുതപിച്ചു. അതുപോലെ, “ഹൃദയമെന്തെന്നു കാണുന്ന യഹോവ” ദയയോടെ എനിക്കു വഴി കാണിച്ചുതന്നു; മാത്രവുമല്ല, അവന്റെ കരുണ നിമിത്തം എനിക്കൊരു പുതിയ ജീവിതം തുടങ്ങുക സാധ്യമായി.—1 ശമൂവേൽ 16:7.
1990 മാർച്ചിൽ, ഞാൻ 68 വയസ്സിനോടടുത്തപ്പോൾ, യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ വിളിക്കപ്പെടുന്നതുപോലെ ഞാൻ ഒരു പയനിയർ ആയിത്തീർന്നു. ഓക്കോയും ഒരു പയനിയറാണ്, അവളുടെ മൂന്നു കുട്ടികളും അങ്ങനെതന്നെ. “ഒരു തവളയുടെ കുഞ്ഞ് ഒരു തവളയാണ്” എന്ന ജപ്പാൻ പഴമൊഴിക്കു ചേർച്ചയിൽ അവർ വളർന്ന് അമ്മയെപ്പോലെയായി. ഓക്കോയുടെ ഭർത്താവ് സഭയിലെ ഒരു ക്രിസ്തീയ മൂപ്പനാണ്. എല്ലാവരും സത്യത്തിൽ നടക്കുന്ന എന്റെ കുടുംബത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിലും സഭയിലെ സ്നേഹമുള്ള ആത്മീയ സഹോദരീസഹോദരന്മാരുള്ളതിലും ഞാൻ എത്ര അനുഗൃഹീതയാണ്!
എന്റെ പൂർവികരോട് എനിക്കു നന്ദിയുണ്ട്; എന്നാൽ ഏതൊരു മനുഷ്യനും കഴിയുന്നതിലധികമായി എനിക്കായി പ്രവർത്തിച്ച യഹോവയോടാണ് എനിക്ക് ഏറ്റവും കൂടുതൽ നന്ദിയുള്ളത്. പ്രത്യേകിച്ചും, അതു നിത്യതയിലെല്ലാം അവനെ പുകഴ്ത്താനാഗ്രഹിക്കുന്നതിന് എന്നെ പ്രേരിപ്പിക്കുന്ന അവന്റെ സമൃദ്ധമായ കരുണക്കും ആശ്വാസത്തിനും വേണ്ടിയുള്ള നന്ദിയാണ്.—സോവോക്കോ ടോക്കോഹോഷി പറഞ്ഞപ്രകാരം.
[19-ാം പേജിലെ ചിത്രം]
പരിശീലനം, എനിക്ക് എട്ടു വയസ്സുള്ളപ്പോൾ
[20-ാം പേജിലെ ചിത്രം]
എന്റെ വളർത്തമ്മയോടൊപ്പം
[21-ാം പേജിലെ ചിത്രം]
എന്റെ മകൾ എന്റെ ജീവിതത്തിന്റെ അഭിമാനമായിരുന്നു
[23-ാം പേജിലെ ചിത്രം]
ഈ കുടുംബ അൾത്താരയ്ക്കു മുമ്പിൽ ഞാൻ അമ്മയെ ആരാധിച്ചിരുന്നു
[24-ാം പേജിലെ ചിത്രം]
എന്റെ മകളോടും, അവളുടെ ഭർത്താവിനോടും, എന്റെ പേരക്കുട്ടികളോടുമൊപ്പം