യുവജനങ്ങൾ ചോദിക്കുന്നു. . .
ആത്മഹത്യയാണോ പരിഹാരം?
“ഓരോ പ്രഭാതത്തിലും ഉറക്കമെണീററു ഞാൻ മടുത്തു. ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ഞാൻ കോപാകുലനാണ്. എന്റെ ഹൃദയം വേദനിക്കുന്നു. . . . അതുകൊണ്ട് മരിക്കുന്നതിനെക്കുറിച്ചു ഞാൻ ചിന്തിക്കുകയാണ്. . . . മരിക്കാൻ ഞാനാഗ്രഹിക്കുന്നില്ല, എന്നാൽ അതു ചെയ്തേ പററൂ എന്നെനിക്കു തോന്നുന്നു. . . . ഭാവിയിലേക്കു നോക്കുമ്പോൾ അന്ധകാരവും വേദനയും മാത്രമേ എനിക്കു കാണാൻ കഴിയുന്നുള്ളൂ.”—21 വയസ്സു പ്രായമുള്ള പീറററിന്റെ ആത്മഹത്യാ കുറിപ്പ്.a
ഇരുപതു ലക്ഷത്തോളം യുവജനങ്ങൾ ഐക്യനാടുകളിൽ ആത്മഹത്യക്കു ശ്രമിച്ചതായി വിദഗ്ധർ അവകാശപ്പെടുന്നു. ഒരു വർഷം ഏതാണ്ട് 5,000 പേർ അതിൽ വിജയിക്കുന്നു എന്നതു ദാരുണമാണ്. യുവജനങ്ങളുടെ ഇടയിലെ ആത്മഹത്യ ഐക്യനാടുകളിൽ മാത്രമല്ല. ഇൻഡ്യയിൽ ഏകദേശം 30,000 യുവാക്കൾ 1990-ൽ ആത്മഹത്യ ചെയ്തു. കാനഡ, ഫിൻലൻഡ്, ഫ്രാൻസ്, ഇസ്രായേൽ, നെതർലൻഡ്സ്, ന്യൂസിലൻഡ്, സ്പെയിൻ, സ്വിററ്സർലൻഡ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ യുവജനങ്ങളുടെ ഇടയിലെ ആത്മഹത്യാ നിരക്കുകൾ നാടകീയമാംവിധം വർധിച്ചിട്ടുണ്ട്.
ഒരുവനു ദുഃഖത്താൽ തീർത്തും ആകുലത തോന്നുമ്പോഴെന്ത്? അല്ലെങ്കിൽ വേദനയുടെ വലയിൽ കുരുങ്ങി യാതൊരു രക്ഷാമാർഗവും കാണുന്നില്ലെങ്കിലോ? ആത്മഹത്യ പ്രലോഭിപ്പിക്കുന്നതായി തോന്നിയേക്കാം. എന്നാൽ വാസ്തവത്തിൽ അതു വലിയ ഒരു നഷ്ടം മാത്രമാണ്. അതിനുശേഷം സ്നേഹിതർക്കും കുടുംബത്തിനും കഷ്ടതയും വേദനയും മാത്രമല്ലാതെ ഒന്നും അത് അവശേഷിപ്പിക്കുന്നില്ല. ഭാവി ഇരുണ്ടതും മുന്നിലുള്ള പ്രശ്നങ്ങൾ വലുതും എന്നു തോന്നിയേക്കാമെങ്കിലും സ്വയം കൊല്ലുന്നതല്ല പരിഹാരം.
ചിലർക്ക് അങ്ങനെ തോന്നുന്നതിന്റെ കാരണം
നിരാശയുടെ അർഥമെന്തെന്ന് നീതിമാനായ ഇയ്യോബ് മനസ്സിലാക്കി. തന്റെ കുടുംബവും സ്വത്തുക്കളും നല്ല ആരോഗ്യവും നഷ്ടപ്പെട്ട അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ആകയാൽ ഞാൻ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.” (ഇയ്യോബ് 7:15) ഇന്നു ചില യുവജനങ്ങൾക്ക് അപ്രകാരം തോന്നിയിട്ടുണ്ട്. ഒരു എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു: “സമ്മർദം വേദനയിലേക്കു (ഉപദ്രവത്തിന്റെയും ഭയത്തിന്റെയും വികാരങ്ങളിലേക്കു) നയിക്കുന്നു, അതു പ്രതിരോധത്തിലേക്കു (വേദനയിൽനിന്നു രക്ഷപെടാനുള്ള ഉദ്യമങ്ങളിലേക്കു) നയിക്കുന്നു.” അസഹനീയമെന്നു തോന്നുന്ന വേദനയിൽനിന്നു രക്ഷപെടാനുള്ള തെററായ ശ്രമമാണ് ആത്മഹത്യ.
അത്തരം വേദനയ്ക്കു കാരണമെന്താണ്? ഒരു വ്യക്തിയുടെ മാതാപിതാക്കളുമായോ കാമുകനുമായോ കാമുകിയുമായോ ഉള്ള കോപാകുലമായ തർക്കം പോലുള്ള ഒരു സംഭവത്തിന് അതിന്റെ തുടക്കം കുറിക്കാൻ കഴിയും. കാമുകിയുമായി ബന്ധം വിട്ടശേഷം 16 വയസ്സുള്ള ബ്രാഡ് നൈരാശ്യത്തിലേക്കു വീണു. എന്നിരുന്നാലും, അവൻ ഒരിക്കലും തന്റെ വികാരങ്ങളെക്കുറിച്ചു സംസാരിച്ചില്ല. ഒടുവിൽ അവൻ തൂങ്ങിമരിച്ചു.
പത്തൊമ്പതു വയസ്സുള്ള സുനീത തന്റെ കാമുകനുമായി അധാർമിക ബന്ധങ്ങളിൽ ഏർപ്പെടുന്നുവെന്ന് അവളുടെ മാതാപിതാക്കൾ കണ്ടെത്തിയപ്പോൾ അവൾ വിഷാദത്തിലേക്കു വഴുതിവീണു. അവൾ ഇപ്രകാരം അനുസ്മരിക്കുന്നു: “മുമ്പത്തെപ്പോലെ തുടർന്നു ജീവിക്കാൻ ഞാൻ ആഗ്രഹിച്ചില്ല എന്നു ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഒരു രാത്രി ഞാൻ വീട്ടിലെത്തി ആസ്പിരിൻ ഗുളികകൾ എടുത്തു വിഴുങ്ങി. അടുത്ത പ്രഭാതത്തിൽ ഞാൻ രക്തം ഛർദിച്ചുകൊണ്ടിരുന്നു. അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചത് എന്റെ ജീവിതമല്ല, എന്റെ ജീവിതഗതിയായിരുന്നു.”
ശക്തമായ സമ്മർദത്തിന്റെ ഒരു ഉത്ഭവസ്ഥാനമായിരിക്കാം വിദ്യാലയവും. ഒരു ഡോക്ടറായിത്തീരാൻ മാതാപിതാക്കൾ നിർബന്ധിച്ച യുവാവായ ആഷീഷിൽ ഉറക്കമില്ലായ്മ കണ്ടുതുടങ്ങി, അയാൾ മററുള്ളവരിൽനിന്ന് അകലാനും തുടങ്ങി. മാതാപിതാക്കളുടെ കലാലയ പ്രതീക്ഷകൾക്കൊത്തുയരാൻ കഴിയാതെ വന്ന ആഷീഷ് ഉറക്കഗുളികകൾ അളവിലധികം കഴിച്ചു. ഇതു ബൈബിളിലെ സദൃശവാക്യങ്ങൾ 15:13 [NW] എന്ന വാക്യത്തെ ഒരുവന്റെ മനസ്സിലേക്കു കൊണ്ടുവരുന്നു: “ഹൃദയവേദന നിമിത്തം ഉൻമേഷം കെട്ടുപോകുന്നു.”
കുടുംബാരിഷ്ടത
മാതാപിതാക്കളുടെ വിവാഹമോചനം അല്ലെങ്കിൽ വേർപെടൽ, ഒരു കുടുംബാംഗത്തിന്റെ മരണം അല്ലെങ്കിൽ മറെറാരു സ്ഥലത്തേക്കുള്ള മാററം എന്നിവ പോലുള്ള കുടുംബ പ്രശ്നങ്ങൾ ചില യുവാക്കളുടെ ഇടയിലെ ആത്മഹത്യക്കുള്ള ഒരു ഘടകമാണ്. ഉദാഹരണമായി, മുകളിൽ പരാമർശിച്ച ബ്രാഡിന് അടുത്ത രണ്ടു സ്നേഹിതരെയും ഒരു ബന്ധുവിനെയും കാറപകടത്തിൽ നഷ്ടപ്പെട്ടു. അപ്പോൾ അയാളുടെ കുടുംബം സാമ്പത്തിക വിഷമതകൾ അനുഭവിക്കാൻ തുടങ്ങി. ബ്രാഡ് വളരെ ആകുലതയുള്ളവനായിത്തീർന്നു. “എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; . . . അവ ഒരുപോലെ എന്നെ വളയുന്നു” എന്നു നെടുവീർപ്പിട്ട ദാവീദിനെപ്പോലെ അദ്ദേഹത്തിനു തോന്നിയിരിക്കാം.—സങ്കീർത്തനം 88:3, 17.
ഞെട്ടിക്കുന്ന അളവിൽ യുവജനങ്ങൾ മറെറാരുതരം സമ്മർദമായ ശാരീരികവും വൈകാരികവും ലൈംഗികവുമായ ദുരുപയോഗത്തിന് വിധേയരാണ്. ഇൻഡ്യയിൽ യുവജനങ്ങളുടെ ആത്മഹത്യാ നിരക്കുകളിൽ ഏററവും കൂടുതലുള്ളത് കേരളസംസ്ഥാനത്താണ്. കൗമാരപ്രായത്തിലുള്ള അനേകം പെൺകുട്ടികൾ സ്വയം കൊല്ലാൻ ശ്രമിച്ചു, കാരണം അവരുടെ പിതാക്കൻമാർ അവരെ ദുരുപയോഗം ചെയ്തു. പലതരത്തിലുള്ള ശിശുദുരുപയോഗം ലോകവ്യാപകമായി വലിയ അളവിൽ ഉയർന്നിരിക്കയാണ്. നിഷ്കളങ്കരായ അതിന്റെ ഇരകൾക്കു കൊടിയ ദുഃഖം മാരകമായിരിക്കാൻ കഴിയും.
കൊടിയ ദുഃഖത്തിന്റെ മററു കാരണങ്ങൾ
എന്നാൽ ആത്മഹത്യ ചെയ്യാനുള്ള തോന്നലുകളെല്ലാം ബാഹ്യമായ കാരണങ്ങൾക്കൊണ്ടല്ല ഉണ്ടാകുന്നത്. അവിവാഹിതരായ യുവാക്കളെക്കുറിച്ചുള്ള ഒരു ഗവേഷണ റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “ലൈംഗിക ബന്ധത്തിലും മദ്യപാനത്തിലും ഏർപ്പെട്ട ആണുങ്ങളും പെണ്ണുങ്ങളും അവയിൽനിന്നു വിട്ടുനിന്നവരെക്കാൾ [ആത്മഹത്യ ചെയ്യുന്നതിന്റെ കൂടുതൽ] അപകടത്തിലായിരുന്നു.” സുനീതയുടെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഫലമായി അവൾ ഗർഭം ധരിച്ചു. അതവൾ ഗർഭച്ഛിദ്രത്തിലൂടെ നീക്കം ചെയ്തു. (1 കൊരിന്ത്യർ 6:18 താരതമ്യം ചെയ്യുക.) കുററബോധം മഥിച്ച അവൾ മരിക്കാനാഗ്രഹിച്ചു. സമാനമായി, 14 വയസ്സിൽ തുടങ്ങി ബ്രാഡ് ലഹരിവസ്തുക്കൾ പരീക്ഷിച്ചുകൊണ്ടിരുന്നു, കുടിച്ചു കൂത്താട്ടത്തിൽ അവൻ പതിവായി ചേർന്നു. അതേ, മദ്യം ദുരുപയോഗം ചെയ്യുമ്പോൾ അത് “അണലിപോലെ കൊത്തും.”—സദൃശവാക്യങ്ങൾ 23:32.
ആത്മഹത്യ ചെയ്യാനുള്ള തോന്നലുകൾ ഒരാളുടെ സ്വന്തം “അസ്വസ്ഥമായ ചിന്തക”ളിൽനിന്നു തന്നെ വന്നേക്കാം. (സങ്കീർത്തനം 94:19) പല തരത്തിലുള്ള ജീവശാസ്ത്രപരമായ ഘടകങ്ങളാൽ വിഷാദാത്മകമായ ചിന്ത ഉണ്ടായേക്കാമെന്നു ഡോക്ടർമാർ പറയുന്നു. ഉദാഹരണത്തിന്, തുടക്കത്തിൽ പരാമർശിച്ച പീറററിന് അയാളുടെ ആത്മഹത്യക്കു മുമ്പായി മസ്തിഷ്കത്തിൽ രാസ അസന്തുലനം ഉണ്ടായിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. തടയാതെ വിടുന്ന വിഷാദത്തിന്റെ തോന്നലുകൾ ശക്തി പ്രാപിച്ചേക്കാം; ആത്മഹത്യ ഒരു പ്രതിവിധിയായി തോന്നിയേക്കാം.
സഹായം തേടൽ
എന്നാൽ, ഒരു പ്രതിവിധിയായി ആത്മഹത്യയെ വീക്ഷിക്കരുത്. നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, ‘സമ്മർദത്തെയും സംഘർഷത്തെയും വിജയകരമായി തരണം ചെയ്യുന്നതിനുള്ള ആന്തരികവും ബാഹ്യവുമായ ഉറവിടങ്ങൾ’ നമുക്കുണ്ടെന്നു മാനസികാരോഗ്യ വിദഗ്ധരായ അലൻ എൽ. ബർമാനും ഡേവിഡ് എ. ജോബ്സും പറയുന്നു. ഒരു ഉറവിടം കുടുംബവും സ്നേഹിതരുമായിരിക്കാം. സദൃശവാക്യങ്ങൾ 12:25 ഇപ്രകാരം പറയുന്നു: “മനോവ്യസനം ഹേതുവായി മമനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” അതേ, ഗ്രാഹ്യമുള്ള ഒരു വ്യക്തിയിൽനിന്നുള്ള നല്ല വാക്കു സ്ഥിതിവിശേഷത്തിനു സാരമായ മാററം വരുത്തിയേക്കാം!
അതുകൊണ്ട് ആർക്കെങ്കിലും വിഷാദമോ ഉത്കണ്ഠയോ തോന്നുന്നെങ്കിൽ അയാൾ തന്നെ അതു സഹിച്ചു തീർക്കാതിരിക്കുന്നതാണ് അഭിലഷണീയം. (സദൃശവാക്യങ്ങൾ 18:1) കഷ്ടം സഹിക്കുന്നയാൾക്ക് തന്റെ വികാരങ്ങൾ താൻ വിശ്വാസമർപ്പിക്കുന്ന ഒരുവനോടു തുറന്നു പറയാവുന്നതാണ്. ആരോടെങ്കിലും സംസാരിക്കുന്നത് ഒരുവന്റെ വികാരങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു. അതു പ്രശ്നങ്ങൾ സംബന്ധിച്ച് ഒരു പുതിയ കാഴ്ചപ്പാടു പ്രദാനം ചെയ്തേക്കാം. ഒരു സുഹൃത്തോ പ്രിയപ്പെട്ട ഒരാളോ മരണത്തിൽ നഷ്ടപ്പെട്ടതു നിമിത്തം ഒരുവൻ ഹൃദയം തകർന്നവനാണെങ്കിൽ ആ വ്യക്തി രഹസ്യം സൂക്ഷിക്കുന്ന ഒരുവനോടു തുറന്നു സംസാരിക്കണം. അത്തരം വേർപാടുകളുടെ വേദന അംഗീകരിക്കുകയും ദുഃഖം അനുഭവപ്പെടുകയും ചെയ്യുമ്പോൾ ഒരു വ്യക്തിക്ക് ആശ്വാസം തോന്നുന്നു. (സഭാപ്രസംഗി 7:1-3) ആത്മഹത്യ ചെയ്യാനുള്ള പ്രചോദനമുണ്ടാകുന്നെങ്കിൽ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഒരുവനുമായി താൻ ബന്ധപ്പെട്ടുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നത് അയാളെ സഹായിച്ചേക്കാം.
ആരെയെങ്കിലും വിശ്വസിക്കുക എന്നതു ദുഷ്കരമാണെന്നതു സത്യംതന്നെ. എന്നാൽ ജീവൻതന്നെ അപകടത്തിലായിരിക്കുമ്പോൾ ആ സാഹസം മൂല്യമുള്ളതല്ലേ? കാര്യങ്ങൾ തുറന്നു പറഞ്ഞാൽ സ്വയം ഉപദ്രവിക്കാനുള്ള പ്രചോദനം കുറയാൻ സാധ്യതയുണ്ട്. എന്നാൽ ‘ആരോട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ഒരുവന്റെ മാതാപിതാക്കൾ ദൈവഭയമുള്ളവരാണെങ്കിൽ എന്തുകൊണ്ട് ‘ഹൃദയം അവർക്കു കൊടു’ത്തുകൂടാ? (സദൃശവാക്യങ്ങൾ 23:26) പലരും ചിന്തിക്കുന്നതിനെക്കാൾ മെച്ചമായി അവർ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്തേക്കാം. ഒരു ഡോക്ടറിന്റെ പരിശോധനപോലെ കൂടുതലായ സഹായം വേണമെന്നു തോന്നിയാൽ അവർക്ക് അതിനുവേണ്ടി ക്രമീകരണം ചെയ്യാൻ കഴിയും.
ക്രിസ്തീയ സഭയിലെ അംഗങ്ങൾ സഹായത്തിന്റെ മറെറാരു ഉറവാണ്. ആകുലതയുള്ളവരെ സഹായിക്കാനും പിന്തുണയ്ക്കാനും സഭയിലെ ആത്മീയമായി പ്രായമുള്ളവർക്കു കഴിയും. (യെശയ്യാവു 32:1, 2; യാക്കോബ് 5:14, 15) ആത്മഹത്യാ ശ്രമത്തിനുശേഷം സുനീതക്ക് ഒരു മുഴുസമയ സുവിശേഷപ്രവർത്തകയിൽനിന്നു (പയനിയർ) സഹായം ലഭിച്ചു. സുനീത ഇപ്രകാരം പറയുന്നു: “സകലത്തിലും അവർ എന്നോടു പററിനിന്നു. അവരില്ലായിരുന്നെങ്കിൽ എനിക്കു ശരിക്കും ഭ്രാന്തു പിടിക്കുമായിരുന്നു.”
തരണം ചെയ്യൽ
പ്രയോജനം നേടാവുന്ന ആന്തരിക സഹായ ഉറവിടങ്ങളുമുണ്ട്. ഉദാഹരണത്തിന്, കുററബോധം നിങ്ങളെ മഥിക്കുന്നത് ഏതെങ്കിലും ദുഷ്പ്രവൃത്തി നിമിത്തമാണോ? (സങ്കീർത്തനം 31:10 താരതമ്യം ചെയ്യുക.) അത്തരം വികാരങ്ങൾ വളർന്നുവരാൻ അനുവദിക്കുന്നതിനു പകരം കാര്യങ്ങൾ നേരെയാക്കാൻ ഒരുവൻ ശ്രമിക്കേണ്ടതുണ്ട്. (യെശയ്യാവു 1:18; 2 കൊരിന്ത്യർ 7:11 താരതമ്യം ചെയ്യുക.) ക്രിയാത്മകമായ ഒരു പടി ഒരുവന്റെ മാതാപിതാക്കളോടു തുറന്നു പറയുക എന്നതാണ്. ആദ്യം അവർ പരിഭ്രമിച്ചുപോയേക്കാം എന്നതു സത്യമാണ്. എന്നാൽ നിങ്ങളെ സഹായിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. യഥാർഥത്തിൽ അനുതാപമുള്ളവരോട് യഹോവ “ധാരാളം ക്ഷമിക്കും” എന്നു നമുക്ക് ഉറപ്പു ലഭിച്ചിരിക്കുന്നു. (യെശയ്യാവു 55:7) യേശുവിന്റെ മറുവിലയാഗം അനുതാപമുള്ളവരുടെ പാപത്തെ മൂടിക്കളയുന്നു.—റോമർ 3:23, 24.
മാത്രമല്ല, സഹായം തേടാൻ ക്രിസ്ത്യാനികൾക്കു വിശ്വാസവും തിരുവെഴുത്തുകളുടെ പരിജ്ഞാനവും യഹോവയാം ദൈവവുമായുള്ള ബന്ധവുമുണ്ട്. സങ്കീർത്തനക്കാരനായ ദാവീദ് പല സന്ദർഭങ്ങളിൽ നിരാശയുള്ളവനായിരുന്നു, അതുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ശത്രു . . . എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു.” അദ്ദേഹം നിരാശക്കു വശംവദനായില്ല. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി: “ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു.” “നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.”—സങ്കീർത്തനം 142:1; 143:3-5.
തന്നെത്താൻ ഉപദ്രവിക്കാനുള്ള ആഗ്രഹം ശക്തമായിത്തീരുന്നെങ്കിൽ ഒരുവൻ പ്രാർഥനയിൽ യഹോവയെ വിളിക്കണം. അവിടുന്ന് വേദന മനസ്സിലാക്കുകയും കഷ്ടം സഹിക്കുന്നവൻ ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു! (സങ്കീർത്തനം 56:8) വേദനയെ തരണം ചെയ്യാൻ സഹായിക്കുന്നതിന് “സാധാരണയിൽ കവിഞ്ഞ ശക്തി” പ്രദാനം ചെയ്യാൻ അവിടുത്തേക്കു കഴിയും. (2 കൊരിന്ത്യർ 4:7) സ്വയം വരുത്തിവയ്ക്കുന്ന മരണം കുടുംബത്തിനും സ്നേഹിതർക്കും യഹോവക്കുതന്നെയും വരുത്തുന്ന വേദനയെക്കുറിച്ചും ഒരുവൻ ചിന്തിക്കണം. അത്തരം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് ഒരു വ്യക്തിയെ ജീവനോടെ നിൽക്കാൻ സഹായിക്കും.
ക്ഷതം ഒരിക്കലും പോകുകയില്ലെന്നു ചിലർക്കു തോന്നിയാലും അതേതരം വേദനയിലൂടെ കടന്നുപോയവരുണ്ടെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. കാര്യങ്ങൾക്കു മാററം വരാമെന്നും വരുമെന്നും അവർക്ക് അനുഭവത്തിൽനിന്നു പറയാൻ കഴിയും. വേദന നിറഞ്ഞ അത്തരം ഒരു സമയത്തെ അതിജീവിക്കുന്നതിന് മററുള്ളവർക്കു സഹായിക്കാൻ കഴിയും. വിഷാദമുള്ളവർ തങ്ങൾ അർഹിക്കുന്ന സഹായം തേടണം—അങ്ങനെ ജീവിതം തുടരുക!
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാററിയിട്ടുണ്ട്.
[24-ാം പേജിലെ ചിത്രം]
വേദനാകരമായി തോന്നുന്ന കാര്യങ്ങൾ ആരോടെങ്കിലും തുറന്നു പറയുന്നതു വളരെ നല്ലതാണ്