അകാലജനനം, വലിപ്പക്കുറവ്
ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ദമ്പതിമാർ വിലയേറിയ ഒരു പ്രത്യേക “പൊതിക്കെട്ട്” പ്രതീക്ഷിക്കുന്നു. തങ്ങളുടെ ശിശു വന്നെത്തേണ്ട ഏകദേശ തീയതി മിക്കവർക്കും അറിയാം. എന്നിരുന്നാലും, തങ്ങളുടേത് നേരത്തെ കിട്ടുമ്പോഴും പ്രതീക്ഷിച്ചതിലും വളരെ ചെറുതായിരിക്കുമ്പോഴും ചിലർ തികച്ചും അന്ധാളിച്ചുപോകുന്നു.
ആയിരത്തിത്തൊള്ളായിരത്തി എൺപത് മാർച്ച് 22-ാം തീയതി ന്യൂയോർക്കിലെ മിഡിൽടൗണിനടുത്ത് ഒരു ദമ്പതിമാർക്ക് പ്രതീക്ഷിച്ചതിലും മൂന്നിലധികം മാസത്തിനു മുമ്പ് ഒരു ശിശു ജനിച്ചു. അവൾക്ക് 1 റാത്തൽ 12 ഔൺസ് തൂക്കമെ ഉണ്ടായിരുന്നുള്ളു. നീളമാണെങ്കിൽ കേവലം 13 3⁄4 ഇഞ്ചും—ഏകദേശം ഈ രണ്ടു പേജുകൾ ചേർന്നിടത്തോളം.
മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിന് കെല്ലി എന്നു പേരിട്ടു. അവൾ സമയത്തിനുമുമ്പേ ജനിച്ചു, വലിപ്പം കുറവുമായിരുന്നു. സാധാരണയുള്ള 40 ആഴ്ചകൾക്കുശേഷമല്ല, വെറും 26 ആഴ്ചത്തെ ഗർഭകാലത്തിനുശേഷമാണ് കെല്ലി പിറന്നത്. ഗർഭകാലം കണക്കാക്കുന്നത് തള്ളയുടെ സാധാരണയായ അവസാനത്തെ ആർത്തവഘട്ടത്തിന്റെ ഒന്നാം ദിവസം മുതലാണ്.
അകാലത്തിൽ ജനിക്കുന്ന തൂക്കക്കുറവുള്ള ശിശുക്കൾ
മൂന്നാഴ്ചയിൽ കൂടുതൽ മുമ്പ് അല്ലെങ്കിൽ ഗർഭധാരണത്തിന്റെ 37-ാം ആഴ്ചക്കുമുമ്പ് ജനിക്കുകയാണെങ്കിൽ ഒരു ശിശു അകാലപ്രജയാണ്. മുമ്പ് തൂക്കം 5 1⁄2 റാത്തലിൽ കുറവാണെങ്കിലാണ് ഒരു ശിശുവിനെ അകാലപ്രജയെന്നു വിളിച്ചിരുന്നത്. എന്നാൽ നിർവചനത്തിനു മാററം വന്നു. കാരണം കാലാവധി പൂർത്തിയായ ചില ശിശുക്കളുടെ തൂക്കം പോലും 5 1⁄2 റാത്തലിൽ കുറവാണ്. ഗണനീയമായി, കൗമാരപ്രായക്കാരുടെയും പതിമൂന്നു വയസ്സിൽ കുറഞ്ഞ പ്രായക്കാരുടെയും പോലും ഇടയിലെ പ്രസവങ്ങൾ തൂക്കക്കുറവുള്ള കൂടുതൽ കൂടുതൽ ശിശുക്കളിൽ കലാശിച്ചിരിക്കുന്നു.
ഐക്യനാടുകളിൽ, കുട്ടി ജീവിക്കുന്ന സകല പ്രസവങ്ങളുടെയും ഏതാണ്ട് 10 ശതമാനം അകാലത്തിലാണ്. തീർച്ചയായും ഓരോ വർഷവും അത്തരം 30,00,000ത്തോളം ശിശുക്കളാണ് ഐക്യനാടുകളിൽ ജനിക്കുന്നത്! അവർക്ക് പൂർണ്ണമായും യോജിച്ചതല്ലാത്ത ഒരു ചുററുപാടിലേക്ക് അവർ തള്ളിവിടപ്പെടുന്നു. അവരെ തങ്ങളുടെ കൂടാരങ്ങളും ഉറക്കസഞ്ചികളും നഷ്ടപ്പെട്ട ധ്രുവപ്രദേശ പര്യവേക്ഷകരോട് ഉപമിക്കാവുന്നതാണ്.
ഈ അകാലശിശുക്കൾക്ക് സകല ശാരീരികാവയവങ്ങളും ഉണ്ടെന്നുള്ളത് സത്യംതന്നെ, എന്നാൽ അവ ഒരു അപക്വാവസ്ഥയിലാണ്. യഥാർത്ഥത്തിൽ ഗർഭധാരണത്തിന്റെ 15-ാം ആഴ്ചയാകുന്നതോടെ ഒരു ശിശുവിന്റെ ഹൃദയവും തലച്ചോറും വൃക്കകളും ദഹനവ്യവസ്ഥയും രൂപംപ്രാപിക്കുകയും തിരിച്ചറിയാറാകുകയും ചെയ്യുന്നു. എന്തിനധികം, മൂന്നാഴ്ചയാകുമ്പോൾ ഭാഗികമായി വികാസംപ്രാപിച്ച ഹൃദയം സ്പന്ദിച്ചുതുടങ്ങുകപോലും ചെയ്യുന്നു!
എന്നാൽ, തീർച്ചയായും ഒരു ശിശുവിന് ഗർഭധാരണത്തിന്റെ വളരെ പ്രാരംഭത്തിലുള്ള ആഴ്ചകളിൽ അമ്മയുടെ ഗർഭപാത്രത്തിനു പുറത്ത് അതിജീവിക്കാൻ കഴികയില്ല. എന്നിരുന്നാലും, വൈദ്യശാസ്ത്രപുരോഗതികൾ നിമിത്തം ഗർഭധാരണത്തിന്റെ 22-ാം വാരത്തിൽപോലും പിറക്കുന്ന അകാലപ്രജകളെ ഇപ്പോൾ രക്ഷിക്കുന്നുണ്ട്. ഏതായാലും, ഇത് ഒരു വിഷമാവസ്ഥയിൽ കലാശിച്ചിരിക്കുന്നു, വളരെ ചെലവേറിയ ഒന്നുതന്നെ. ഇതു സംഭവിച്ചിരിക്കുന്നതെങ്ങനെയെന്നു പരിചിന്തിക്കുക.
അടുത്ത കാലത്തെ വൈദ്യശാസ്ത്ര വികാസങ്ങൾ
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ പ്രാരംഭത്തിൽ രണ്ടു മുതൽ മൂന്നുവരെ റാത്തൽ തൂക്കമുള്ള സകല അകാലപ്രജകളുടെയും എണ്ണത്തിൽ പകുതി മരിച്ചിരുന്നു. 1963-ൽ യു.എസ്. പ്രസിഡണ്ട് ജോൺ എഫ്. കെന്നഡിയുടെ മൂന്നു റാത്തൽ തൂക്കമുണ്ടായിരുന്ന നവജാതപുത്രനായിരുന്ന പാട്രിക്കിനെ രാഷ്ട്രത്തിലെ അതിവിദഗ്ദ്ധ ഡോക്ടർമാർക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല.
അടുത്ത കാലം വരെ അകാലപ്രജകളുടെ ചികിൽസയോട് ഒരു വിരക്ത സമീപനമാണുണ്ടായിരുന്നത് എന്നതാണ് വസ്തുത. തീർത്തും അവികസിതരോ രോഗികളോ ആയിരുന്നവർ സ്വാഭാവികമായി മരിക്കാൻ അനുവദിക്കപ്പെട്ടു. തീർച്ചയായും അവരെ പോഷിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്നാൽ തീവ്രമായ ചികിൽസ നടത്തിയിരുന്നില്ല. പിന്നീട്, ഈ നവജാതരെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഒരു ജീവിതവൃത്തിയാക്കാൻ തീക്ഷ്ണതയുള്ള ഭിഷഗ്വരൻമാർ തീരുമാനിച്ചു.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചിൽ നവജാതശിശുശാസ്ത്രം (neonatology) എന്ന പേരിൽ ഒരു പുതിയ പ്രത്യേക വൈദ്യശാസ്ത്രശാഖ (നവജാതശിശുക്കളുടെ പരിചരണത്തിലും വികാസത്തിലും രോഗങ്ങളിലും ശ്രദ്ധിക്കുന്ന ഒരു വൈദ്യശാസ്ത്ര ശാഖ) അമേരിക്കൻ പീഡിയാട്രിക്ക്സ് അസോസിയേഷനാൽ രൂപവൽക്കരിക്കപ്പെട്ടു. ഗർഭാശയത്തിലെ ചില പ്രവർത്തനങ്ങളെ അനുകരിക്കുന്നതിന് ആധുനിക നവജനന തീവ്ര ശുശ്രൂഷാ യൂണിററുകൾ (NICUs) സൃഷ്ടിക്കപ്പെട്ടു. ഇപ്പോൾ ഏതാണ്ട് രണ്ടു മുതൽ മൂന്നു വരെ റാത്തൽ തൂക്കമുള്ള ശിശുക്കളുടെ 90 ശതമാനം അതിജീവിക്കുന്നു!
എന്നിരുന്നാലും ചികിൽസ ഉല്ലാസപ്രദമോ മനോഹരമോ അല്ല. ഒരു അകാലശിശുവിന്റെ ശരീരത്തിൽ അര ഡസൻ കുഴലുകൾ കടത്തിയിട്ടുണ്ടായിരിക്കും. അവന്റെ ശരീരം സൂചികൾ കടത്തിയിരിക്കുന്നതിനാൽ ചുവന്ന പുള്ളികൾ നിറഞ്ഞതായിരുന്നേക്കാം. സയൻസ്മാസികയായ ഡിസക്കവർ ഒരു ആധുനിക നിക്കുവിനെ ഇങ്ങനെ വർണ്ണിക്കുന്നു:
“മിക്ക ശിശുക്കളും വൈദ്യുതിയാൽ ചൂടാക്കിയ മെത്തയിട്ട മേശപ്പുറത്തു കിടക്കുന്നു. കുപ്പികളുടെയും യന്ത്രങ്ങളുടെയും ഒരു ശ്രേണിയുമായി ബന്ധിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഓരോന്നിനും അതിന്റെ നേഴ്സുമുണ്ട്. . . . അവരുടെ നെഞ്ചുകൾ ഭയങ്കരമായി വികസിക്കുന്നു; അവയുടെ വാരിയെല്ലുകളും നെഞ്ചെല്ലുകളും വളരെ മൃദുലമായതുകൊണ്ട് അവ ഓരോ ശ്വാസത്തോടുംകൂടെ അകത്തോട്ടു വളയുന്നു. അവയുടെ നിരീക്ഷണസംവിധാനമനുസരിച്ച്, അവയുടെ ഹൃദയങ്ങളിൽ മിക്കതും മിനിററിൽ 150 പ്രാവശ്യം സ്പന്ദിക്കുന്നു, ആ സമയംകൊണ്ട് അവ 30 മുതൽ 90 വരെ ശ്വാസങ്ങൾ സ്വീകരിക്കുന്നു.”
ഒരു യഥാർത്ഥ വിഷമസ്ഥിതി
ഒരു സർവ്വേ അനുസരിച്ച് ഇപ്പോൾ ഐക്യനാടുകളിൽ രണ്ടു റാത്തലിൽ കുറഞ്ഞ തൂക്കമുള്ള 17,000 അകാലശിശുക്കൾ വർഷംതോറും പ്രത്യേക ശിശുസംരക്ഷണയൂണിററുകളിൽ പ്രവേശിപ്പിക്കപ്പെടുന്നു. ഇപ്പോൾ, ഈ വളരെ ചെറിയ ശിശുക്കൾക്കുപോലും 70 ശതമാനം അതിജീവന അവസരമുണ്ടെന്ന് പറയപ്പെടുന്നു! എന്നാൽ ചെലവെന്താണ്?
മാനസികവും ശാരീരികവുമായി ഗുരുതരമായ വൈകല്യമുള്ള അകാലശിശുക്കളുടെ ചെലവുകളുടെ കണക്ക് 5 മുതൽ 20 വരെ ശതമാനം വ്യത്യാസപ്പെട്ടിരിക്കുന്നു. അത് പൂർണ്ണവളർച്ചയെത്തിയ ശിശുക്കളുടേതിനെക്കാൾ വളരെ കൂടുതലാണ്. തീർച്ചയായും, കുട്ടിക്ക് വലിപ്പം എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയധികമായിരിക്കും അപകടസാദ്ധ്യത. വലിയ അപകടങ്ങളിൽ മാനസികമാന്ദ്യവും കാഴ്ചയുടെയും കേൾവിയുടെയും പ്രശ്നങ്ങളും തലച്ചോറിന്റെ കുഴപ്പവും ഉൾപ്പെടുന്നു. എന്നാൽ അതു മാത്രമല്ല. പ്രിമെച്വർ ബേബി ബുക്കിന്റെ കർത്താവ് ഇങ്ങനെ പറയുന്നു: “1,500 ഗ്രാമിൽ കുറഞ്ഞ തൂക്കത്തോടെ ജനിക്കുന്ന ധാരാളം ശിശുക്കളെ ഞാൻ കണ്ടിട്ടുണ്ട്, അവർക്ക് ഡിസെക്ല്സിയാ, പെരുമാററ വൈകല്യങ്ങൾ, കണ്ണിന്റെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഡോക്ടർമാർ ‘നിസ്സാരം’ എന്നു വിളിക്കുന്ന മററു പ്രശ്നങ്ങളുണ്ട്.”
സാധാരണയെന്നു ഡോക്ടർമാർ പറയുന്ന അകാല ശിശുക്കൾക്കുപോലും പ്രയാസങ്ങളുണ്ട്. സിയാററിലിലെ വാഷിംഗ്ടൻ യൂണിവേഴ്സിററിയിലെ ഉയർന്ന അപകടസാദ്ധ്യതയുള്ള ശിശുക്കളുടെ പരിപാലനപരിപാടിയുടെ ഡയറക്ടറായ ഡോ. ഫോറസ്ററ് സി. ബന്നററ് ഇങ്ങനെ പ്രസ്താവിക്കുന്നു: “അകാല ശിശുക്കളെ സംബന്ധിച്ച ഞങ്ങളുടെ പരിശോധനകളെല്ലാം സാധാരണമെന്ന് കാണിച്ചിരുന്നു. എന്നാൽ ഈ ശിശുക്കൾ അവയുടെ സഹോദരീസഹോദരൻമാരിൽനിന്ന് വ്യത്യസ്തരാണെന്ന് മാതാപിതാക്കൻമാർ ഞങ്ങളോടു പറഞ്ഞുകൊണ്ടിരുന്നു. അവർ ചിരി കുറക്കാനും അവരുടെ തള്ളമാരുമായി ആശയവിനിയമം കുറക്കാനും പ്രകാശത്തോടും ശബ്ദത്തോടും കുറഞ്ഞ ശ്രദ്ധ കാണിക്കാനും മററു കുട്ടികളെക്കാൾ കൂടുതൽ ശല്യമുണ്ടാക്കാനും പ്രവണത കാണിച്ചിരുന്നു. അവർ വളർന്നുവന്ന് സ്ക്കൂളിൽ പോയപ്പോൾ അവർ വളരെ നന്നായി പ്രവർത്തിച്ചില്ല.”
കൂടാതെ, ഒരുപക്ഷേ അനേകം മൈലുകളകലെ ഒരു നിക്കുവിൽ ഒരു അകാലശിശു ഉണ്ടായിരിക്കുന്നതും അതിന്റെ കഷ്ടപ്പാടു കാണാൻ മാത്രം കൂടെക്കൂടെ അതിനെ സന്ദർശിക്കുന്നതും കുടുംബങ്ങൾക്ക് വളരെ പ്രയാസമുളവാക്കുന്നു. ഒടുവിൽ കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോകുമ്പോൾ അതു വിശേഷാൽ പീഡാകരമായിരിക്കാൻ കഴിയും. പേരൻറ് കെയർ എന്നറിയപ്പെടുന്ന ഒരു ശൃംഖലയുടെ പ്രസിഡണ്ടായ സാൻഡി ഈ. ഗാരൻഡ് ഇങ്ങനെ പ്രസ്താവിക്കുന്നു:
“ഒരു ശിശുവിനെ ഇൻറൻസീവ് കെയറിൽ രണ്ടോ മൂന്നോ മാസം സൂക്ഷിക്കുന്നതിന് ആശുപത്രികൾ 3,00,000 ഡോളർ ചെലവഴിക്കുന്നത് അവിശ്വസനീയമാണ്, എന്നാൽ ശിശു വീട്ടിൽ പോകുമ്പോൾ ശിശുവിന് വൈകല്യമുണ്ടായിരിക്കുമോയെന്ന് അറിയാതെപോലും മാതാപിതാക്കൻമാർ തികച്ചും സ്വന്ത ഉത്തരവാദിത്വത്തിലാകുകയാണ്. അത് ഭയങ്കരമായ ഒരു ഒററപ്പെടലിന്റെ വികാരം സൃഷ്ടിക്കുന്നു. കുടുംബങ്ങൾ സമ്മർദ്ദത്തിൻകീഴിലാണ്, ദാമ്പത്യബന്ധങ്ങൾ സമ്മർദ്ദത്തിൻകീഴിലാണ്.”
ഒരു ചെറിയ അകാലശിശുവിന്റെ പിതാവ് ഇങ്ങനെ പറയാൻ പ്രേരിതനായി: “അവൾ മരിച്ചുപോകുമെന്നു ഞങ്ങൾ ഭയന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോൾ അവൾ ജീവിച്ചേക്കുമെന്ന് ഞങ്ങൾ ഭയക്കുന്ന സമയങ്ങളുണ്ട്. ഈ സാങ്കേതികശാസ്ത്രമില്ലായിരുന്നെങ്കിൽ അവൾ സ്വാഭാവികമായി മരിക്കുമായിരുന്നു, ഞങ്ങൾക്ക് ഞങ്ങളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടിവരുകയില്ലായിരുന്നു. അതായിരിക്കുമായിരുന്നു കൂടുതൽ മെച്ചം.”
വാഷിംഗ്ടൻ ഡി.സി.യിലെ രോഗികളായ കുട്ടികൾക്കുവേണ്ടിയുള്ള ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറായ ഡോ. കോൺസ്ററൻസ് ബാററിൽ “താൻ സദുദ്ദേശ്യത്തോടുകൂടിയ ചികിൽസയുടെ ദുരന്തഫലങ്ങളിൽ മുങ്ങിപ്പോയിരിക്കുന്നു”വെന്ന് പറയുന്നു. നവജാതശിശുശാസ്ത്രജ്ഞരോടുള്ള അവരുടെ ബുദ്ധിയുപദേശമിതാണ്: “നിങ്ങൾ വീണ്ടും കാണുകയില്ലാത്ത എന്തിനെയെങ്കിലും ജീവനിൽ നിലനിർത്തുമ്പോൾ കുറെ ചിന്തിക്കുക. കുട്ടി ജീവിക്കുന്ന നരകം നിങ്ങൾക്കു മനസ്സിലാകുന്നില്ല.”
മിക്ക അകാല ശിശുക്കളുടെയും ശാരീരികവും മാനസികവുമായ പരിണതഫലം വളരെ അനിശ്ചിതമായതിനാലും ചെലവ് വളരെ ഉയർന്നതാകയാലും ഒരു മാസിക അകാലശിശുക്കളെ “ഒരു 200 കോടി ഡോളറിന്റെ വിഷമസ്ഥിതി” എന്നു വിളിക്കുന്നതെന്തുകൊണ്ടെന്ന് നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും.
വിഷമസ്ഥിതിയുടെ മറെറാരു വശം
ഒരു ശിശു ഒരു ആളായി പരിഗണിക്കപ്പെടുന്നതെപ്പോഴാണ്? ഗർഭധാരണത്തിന്റെ 24-ാം ആഴ്ചയിൽ ചില ശിശുക്കൾ നിയമപരമായി ഗർഭച്ഛിദ്രത്തിനിരയാകുന്നു, ഇതേ പ്രായത്തിൽതന്നെയാണ് മററു ചിലത് രക്ഷപെടുത്തപ്പെടുന്നത്. അതുകൊണ്ട്, ഓംനി മാസിക ഇങ്ങനെ പറയുന്നു: “ഗർഭഛിദ്രത്തിനും ജീവരക്താകരമായ പരിപാലനത്തിനുമിടക്കുള്ള രേഖ വളരെ ലോലമായി വരുകയാണ്—അനേകം ആശുപത്രികൾ ഒരു വശത്ത് ഗർഭസ്ഥശിശുക്കളെ ഗർഭച്ഛിദ്രത്തിനു വിധേയമാക്കുകയും മറെറാരു വശത്ത് ഒന്നോ രണ്ടോ ആഴ്ചത്തെ പ്രായക്കൂടുതലുള്ള അകാലശിശുക്കളെ രക്ഷിക്കുകയും ചെയ്യത്തക്കവണ്ണം അതത്ര ലോലമാണ്.”
വിഷമസ്ഥിതിയെ വർദ്ധിപ്പിക്കുന്ന സംഗതിയിലേക്ക് മാസിക വിരൽചൂണ്ടി: “16 മുതൽ 20 വരെ ആഴ്ച പ്രായമുള്ള അകാലശിശുക്കളിൽ പ്രവർത്തിക്കാൻ പ്രാപ്തിയില്ലാത്ത ഏക അവയവം ശ്വാസകോശമാണ്. അതുകൊണ്ട്, ഉന്നത മർദ്ദമുള്ള അറകളോ എക്സ്ട്രാ കോർപ്പോറിയൽ മെമ്പ്രേൻ ഓക്സിജനേഷനോ ഉള്ളപ്പോൾ ജീവനക്ഷമത ഒരു പടികൂടെ വർദ്ധിക്കുന്നു, തന്നിമിത്തം കുറേക്കൂടെ പ്രായം കുറഞ്ഞ ശിശുക്കളും രക്ഷിക്കപ്പെടുന്നു.” തീർച്ചയായും, 1985 ജൂലൈ 27ന് 22 ആഴ്ചത്തെ ഗർഭമുണ്ടായിരുന്ന ഒരു മാതാവിന് 12 ഔൺസ് തൂക്കമുള്ള ഒരു ശിശു ജനിച്ചു. അത് ഇപ്പോഴും ജീവിക്കുന്നു!
ഗർഭച്ഛിദ്രത്തിനിരയായ ഒരു ശിശുവിന്റെ ഹൃദയം ഏതാനും മിനിററുകളിൽ കൂടുതൽ മിടിക്കുന്നതിൽ തുടരുമ്പോൾ ചില ആശുപത്രികൾ ശിശുവിനെ എടുത്ത് നിക്കുവിൽ ഏല്പിക്കുന്നു. അവിടെ അത് മരിക്കുന്നതുവരെ ചൂടും സുഖവും കൊടുത്ത് സൂക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും, ഗർഭച്ഛിദ്രത്തിനിരയായ അങ്ങനെയുള്ള ഒരു ശിശു അതിജീവിക്കുകയും പിന്നീട് ദത്തെടുക്കപ്പെടുകയും ചെയ്തുവെന്ന് ബോസ്ററൻ സിററി ഹോസ്പിററലിലെ ഡോ. എലിസബത്ത് ബ്രൗൺ വിശദീകരിക്കുന്നു. പ്രസവിച്ച സ്ത്രീയെ സംബന്ധിച്ച്, “കുട്ടി ജീവിച്ചതിൽ അവൾ വളരെ സന്തുഷ്ടയായിരുന്നു”വെന്ന് ബ്രൗൺ പറയുകയുണ്ടായി.
തീർച്ചയായും, ജീവൻ വിലയേറിയതാണ്. വിശേഷിച്ച് ഒരു മാതാവിനും ഒരു പിതാവിനും തങ്ങളുടെ ഒരു ശിശു ജീവിച്ച് സന്തോഷവും ആരോഗ്യവുമുള്ള ഒരു കുട്ടിയായിത്തീരുന്നതിനെക്കാൾ ഹൃദയോദ്ദീപകമായി യാതൊന്നുമില്ല. കുട്ടി പൂർണ്ണവളർച്ചയെത്തിയതായാലും അകാലശിശുവായാലും ഇതു സത്യമാണ്. എന്നാൽ മുഖവുരയിൽ പറഞ്ഞ കെല്ലിക്ക് എന്തു സംഭവിച്ചു? അകാലശിശുക്കളുടെ മാതാപിതാക്കൾക്ക് പ്രശ്നത്തെ നേരിടാൻ എങ്ങനെ സഹായിക്കാൻ കഴിയും? ഒരു മാതാവ് അകാലപ്രസവം നടത്താതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അകാലജനനങ്ങളുടെ പ്രശ്നത്തിന്റെ ഉത്ഭവം എങ്ങനെയാണ്? യഥാർത്ഥത്തിൽ സംതൃപ്തികരമായ ഒരു പരിഹാരമുണ്ടോ? (g89 2/22)
[5-ാം പേജിലെ ചതുരം]
തീർത്തും അകാലത്തിലുള്ളവയെ രക്ഷിക്കൽ
“മാതാപിതാക്കൾ ഇതിനെ വേണമെന്നു പറഞ്ഞുകൊണ്ട് മുറവിളികൂട്ടിയില്ല. ഞാൻ ഉൾപ്പെടെയുള്ള ഭിഷഗ്വരൻമാരാണ് മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഡോക്ടർമാർക്ക് സ്വന്തം അജൻഡാകളുണ്ട്, അവർക്ക് കയററത്തിനുള്ള വിദ്യാഭാസപരമായ പടികളുണ്ട്. നിങ്ങൾ മാതാപിതാക്കൻമാരോടു സംസാരിക്കുന്നുവെങ്കിൽ ചാപിള്ളകളെക്കാൾ അവർ ഭയപ്പെടുന്നത് വിരൂപരും വികലരുമായ കുട്ടികളുണ്ടാകുന്നതിനെയാണെന്ന് നിങ്ങൾ കണ്ടെത്തും.”—കൊളംബിയാ യൂണിവേഴ്സിററിയിലെ ഫിസിഷ്യൻസ് ആൻഡ് സർജൻസ് കോളജിലെ റിട്ടയാർഡ് പീഡിയാട്രിക്ക്സ് പ്രൊഫസ്സർ ഡോ. വില്യം സിൽവർമാൻ.