“ഇപ്പോൾ ഒഴിഞ്ഞു പോകുക!”
ജപ്പാനിലെ “ഉണരുക!” ലേഖകൻ
ഒറ്റരാത്രികൊണ്ട് പതിനായിരം പേർ പുറപ്പെട്ടുപോകുന്നു
“ഇപ്പോൾ ഒഴിഞ്ഞുപോകുക! ഉടൻതന്നെ!” 1986 നവംബർ 21-ലെ മൗണ്ട് മിഹറായുടെ പൊട്ടിയൊഴുക്കു നിമിത്തം, പ്രായമുള്ള പൗരൻമാർക്കായുള്ള ഒഷിമാഹോമിലെ വൃദ്ധസ്ത്രീപുരുഷൻമാരോട് ഒരു പ്രാഥമിക വിദ്യാലയത്തിൽ അഭയം തേടാൻ പറയപ്പെട്ടു. ചുരുക്കം ചില ദിവസങ്ങൾക്കുമുമ്പ് അഗ്നിപർവ്വതം സജ്ജീവമായി തീർന്നിരുന്നതുകൊണ്ട് ഹോമിലെ ഉദ്യോഗസ്ഥൻമാർ ഒഴിഞ്ഞു പോകാൻ തയ്യാറായിരുന്നെങ്കിലും അന്ന് ഉച്ചതിരിഞ്ഞുള്ള ഉഗ്രമായ പൊട്ടിയൊഴുകലിന്റെ ശീഘ്രത അവരുടെ ഓടിപ്പോക്ക് എളുപ്പമാക്കിത്തീർത്തില്ല.
“ഞങ്ങൾ തയ്യാറാക്കിയിരുന്ന സ്റ്റ്രെച്ചറുകളെക്കുറിച്ച് ഞങ്ങൾക്കു ചിന്തിക്കാൻ പോലും കഴിഞ്ഞില്ല” എന്ന് ഹോമിലെ ഒരു സ്റ്റാഫ് അംഗം വിശദീകരിക്കുന്നു. “ടൗൺ ഓഫീസ് ഹോമിലേക്കു അയച്ചിരുന്ന രണ്ടു ബസ്സുകളിലേക്ക് ഞങ്ങൾ പ്രായാധിക്യമുള്ളവരെ കൈകളിലോ പുറത്തോ എടുത്തുകൊണ്ടുപോയി. അവ പെട്ടെന്നു നിറഞ്ഞു, ചിലരെ ഒരു ലോറിയിൽ ഒരു അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ടിവന്നു”.
തക്കസമയത്ത് പ്രായാധിക്യമുള്ളവർ തുറമുഖത്തെത്തി. ദ്വീപിൽനിന്ന് ഒഴിപ്പിക്കാൻ അവർ ഒരു നാവികസുരക്ഷാ ഏജൻസി ബോട്ടിൽ കയറ്റപ്പെട്ടു. അവരായിരുന്നു ആദ്യം ദ്വീപു വിട്ടത്. തുടർന്ന് ദ്വീപുവാസികളും വിനോദസഞ്ചാരികളുമായി പതിനായിരംപേർ ഒഴിപ്പിക്കപ്പെട്ടു.
ഭൂകമ്പങ്ങളും പൊട്ടിയൊഴുകലും
സാധാരണ ഒഷിമാ എന്നു വിളിക്കപ്പെടുന്ന ഇസു-ഒഷിമാ ദ്വീപിലെ മൗണ്ട് മിഹറാ ജപ്പാനിൽ കർശനമായ നിരീക്ഷണത്തിലിരിക്കുന്ന നാലു സജീവ അഗ്നിപർവ്വതങ്ങളിലൊന്നാണ്. അതിന്റെ ശാന്തമായ പ്രവർത്തനങ്ങൾ സംബന്ധിച്ച് അത് പ്രസിദ്ധമായിരുന്നു. എന്നിരുന്നാലും, അഗ്നിപർവ്വതസ്ഫോടന പ്രവചന ഏകോപന കോൺഫറൻസ് പർവ്വതത്തെ സുഭദ്രമെന്ന് പ്രഖ്യാപിച്ചശേഷം വെറും രണ്ടാഴ്ച കഴിഞ്ഞ്, 1986 നവംബർ 15-ാം തീയതി പർവ്വതം പൊട്ടിയൊഴുകി. ഒന്നാം നമ്പർ അഗ്നിപർവ്വതമുഖത്തിൽ നിന്നുള്ള പൊട്ടിയൊഴുക്കുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. (6-ാം പേജിലെ ഭൂപടം കാണുക.) ഈ അഗ്നിപർവ്വതമുഖത്തിന്റെ അകത്തെ വക്കിൽ നിന്ന് അഗ്നിപർവ്വതത്തിന്റെ വലിയ വക്ത്രത്തിലേക്ക് ലാവാ പ്രവഹിച്ചു. പിന്നീട്, 21-ാം തീയതി അപ്രതീക്ഷിതമായ പൊട്ടിയൊഴുകൽ ദ്വീപുവാസികളെ ഞെട്ടിച്ചു. ഇതേ തുടർന്ന് നിലത്തെ വിള്ളലുകളിൽ നിന്നുള്ള ഒഴുക്കുകൾ 330-ൽ പരം അടി ഉയരത്തിൽ അഗ്നിധാരകൾ അയച്ചു. പർവ്വത പാർശ്വത്തിൽ വിള്ളലുകൾ തുടരെ തുറന്നപ്പോൾ പുതിയ അഗ്നിധാരകൾ ഉയർന്നു.
പൊട്ടിയൊഴുക്കുകളാൽ അപ്പോൾത്തന്നെ ഭയചകിതരായിരുന്ന ജനങ്ങളെ ഭൂകമ്പങ്ങൾ പിടിച്ചു കുലുക്കി. ഒരു മണിക്കുറിനുള്ളിൽ മൊത്തം 80 ഭൂകമ്പങ്ങൾ ദ്വീപിനെ ഉലച്ചു. അഗ്നിപർവ്വതമുഖത്തിന്റെ പുറത്തെ വക്കിൽനിന്ന് കവിഞ്ഞൊഴുകിയ ലാവാ പർവ്വതത്തിന് താഴേക്ക് വളഞ്ഞു പുളഞ്ഞൊഴുകുകയും മോട്ടോമച്ചി, ഒഷിമായിലെ ഏറ്റവും ജനപ്പാർപ്പുള്ള പ്രദേശത്തേക്ക് നീങ്ങുകയും ചെയ്തു. മോട്ടോമച്ചിയിലേക്കുള്ള പ്രവാഹം അവിടെനിന്ന് ദ്വീപുവാസികൾ ഒഴിഞ്ഞുപോകാൻ ആജ്ഞാപിക്കുന്നതിന് മേയറായ ഹിഡേമസാ യൂമുറായെ പ്രേരിപ്പിച്ചു. ഈ സമയത്ത് ദ്വീപിന്റെ ദക്ഷിണഭാഗം, ഹാബു പ്രദേശം, സുരക്ഷിതമെന്നു കരുതപ്പെട്ടു.
‘ഒരു അണുബോംബു സ്ഫോടനത്തിന്റേതുപോലുള്ള ഒരു മേഘകൂൺ’
യഹോവയുടെ സാക്ഷികളുടെ ഇസു-ഒഷിമാ സഭയിലെ ഏക മൂപ്പനായ ജിറോ നിഷിമുറാ ഇങ്ങനെ അനുസ്മരിക്കുന്നു. “അപ്പോൾ, ഒരു വലിയ സ്ഫോടനം വായുവിനെ പ്രകമ്പനം കൊള്ളിച്ചു. ഞാൻ വെളിയിലിറങ്ങിയപ്പോൾ മൗണ്ട് മിഹറായിക്കു മുകളിൽ ഒരു അണുബോംബുസ്ഫോടനത്തിന്റേതുപോലുള്ള ഒരു മേഘകൂൺ ഉണ്ടായിരുന്നു. ഇത് നിസ്സാരമായ ഒരു പൊട്ടിയൊഴുക്കല്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. ടൗൺ ഓഫീസിലെ ഉച്ചഭാഷിണിയിലൂടെ എനിക്ക് എന്തോ കേൾക്കാൻ കഴിഞ്ഞു, എന്നാൽ അറിയിപ്പു വ്യക്തമായി കേൾക്കാൻ കഴിയാഞ്ഞതുകൊണ്ട്, ഞാൻ ടൗൺ ഓഫീസിലേക്ക് വിളിച്ചു. മോട്ടോമച്ചി പ്രദേശത്തെ നിവാസികളോട് ഒഴിഞ്ഞുപോകാൻ ഇതുവരെ ഉപദേശിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. എന്തെങ്കിലും ഭക്ഷിക്കാൻ വേണമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ചോറുണ്ടാക്കി ഉരുളകളാക്കാൻ ഞാൻ ഭാര്യയോടു പറഞ്ഞു. എന്നാൽ എന്റെ ആദ്യ ഉരുള ഭക്ഷിക്കുന്നതിനു മുൻപുതന്നെ ഒഴിഞ്ഞുമാറൽ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടു.
“എന്റെ ഭാര്യയുടെ അമ്മ ഉൾപ്പെടെ ഞങ്ങൾ അഞ്ചുപേർ മോട്ടോമച്ചി തുറമുഖത്തെ പാർക്കിംഗ് സ്ഥലത്തേക്കോടി. അമ്മക്ക് 90 വയസ്സുണ്ടായിരുന്നു. ദ്വീപിൽനിന്ന് ഒഴിഞ്ഞുപോകാൻ ബോട്ടിൽ കയറുന്നതിന് ആളുകൾ അണിനിരന്നു. നിര നീണ്ടതായിരുന്നു. എന്നാൽ എന്റെ ഭാര്യയുടെ അമ്മയുടെ പ്രായാധിക്യത്താൽ തനിയെ നടക്കാൻ പാടില്ലാഞ്ഞതുകൊണ്ട് അറ്റാമിയിലേക്ക് നേരത്തെ പോകുന്ന ഒരു ബോട്ടിൽ കയറാൻ ഞങ്ങൾ അനുവദിക്കപ്പെട്ടു.”
ചിലരെ സംബന്ധിച്ച് തങ്ങൾക്കു ശക്തമായ ബന്ധമുണ്ടായിരുന്ന ദ്വീപു വിട്ടുപോകുന്നത് അനായാസമായിരുന്നില്ല. 84 വയസ്സുണ്ടായിരുന്ന കിച്ചിജിറോ ഒകാമുറാ പ്രായമുള്ള പൗരൻമാർക്കുവേണ്ടിയുള്ള ഒഷിമാഹോമിലെ ഒരു അക്യൂപംഗ്ചറിസ്റ്റ് ആയിരുന്നു. അദ്ദേഹം ഒഷിമായിൽ 40 വർഷം വസിച്ചിരുന്നു. ഒകാമുറാ തന്റെ വിചാരങ്ങൾ പറയുന്നു: “ഭൂകമ്പങ്ങൾ വളരെ നാശകരമായിരുന്നു, എന്നാൽ കുഴപ്പമൊന്നുമില്ലെന്നു ഞാൻ വിചാരിച്ചു. കാര്യങ്ങൾ കുറേ ദിവസങ്ങളിൽ എങ്ങനെ പോകുമെന്നു കാണാൻ ഞാൻ ആഗ്രഹിച്ചു. പൊട്ടിയൊഴുകലുകളോടും ഭൂകമ്പങ്ങളോടും എനിക്ക് പരിചയമുണ്ട്. അത് ഒടുവിൽ ശമിക്കുമെന്ന് എനിക്ക് അറിയാമായിരുന്നതുകൊണ്ട് ഞാൻ വളരെയധികം വ്യാകുലപ്പെട്ടില്ല. എന്നാൽ അഗ്നിശമനപ്രവർത്തകർ എന്നെ ബലമായി ഇറക്കിവിട്ടു. ഞാൻ വഴങ്ങേണ്ടിവന്നു.” അദ്ദേഹം ഭാര്യയായ യോഷിയോടും രണ്ടു പെൺമക്കളോടും നാല് കൊച്ചുമക്കളോടും കൂടെ വിട്ടുപോയി.
മുഴുദ്വീപിനും ഒഴിയൽ ആജ്ഞ
ആദ്യം ലാവാപ്രവാഹം ദ്വീപിന്റെ വടക്കൻ ഭാഗത്തെ മാത്രമേ ഭീഷണിപ്പെടുത്തിയുള്ളു. മോട്ടോമച്ചി പ്രദേശത്തു വസിച്ചിരുന്ന ചിലർ ഹാബു പ്രദേശത്തേക്കു മാറ്റപ്പെട്ടു. ദ്വീപിന്റെ ദക്ഷിണഭാഗത്തെ നിവാസികൾ ജിംനേഷ്യങ്ങളിലോ സ്കൂളുകളിലോ കൂടാൻ മാത്രമേ ഉപദേശിക്കപ്പെട്ടുള്ളു.
“വൈകുന്നേരം 5 മണിക്ക് നൊമാഷി ജിംനേഷ്യത്തിൽ അഭയം തേടിയ കാവോക്കോ ഹിരാക്കാവാ പറയുന്നു: “എനിക്ക് രണ്ടു പുതപ്പുകളും ഈ ബാഗും മാത്രമേ ഉണ്ടായിരുന്നുള്ളു. ഒറ്റ രാത്രി മാത്രം മതിയെന്നാണ് ഞാൻ വിചാരിച്ചത്.” പുതിയ അഗ്നിപർവ്വതമുഖത്തിനടുത്ത് പാർത്തിരുന്ന അവരുടെ ഭർത്താവായ റിൻസോ തന്റെ രോഗികളായ മാതാപിതാക്കളെക്കുറിച്ചു ചിന്തിച്ചു. അവർ വ്യാകുലപ്പെട്ടുകൊണ്ട് തന്റെ മാതാപിതാക്കളെ കൊണ്ടുപോകാൻ ഒരു കാറിൽ കയറി. റിൻസോ പറയുന്നു: ഭൂകമ്പങ്ങൾ ഭയങ്കരമായിരുന്നു. ഒരു ബോട്ടിലിരിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഞങ്ങൾ മാതാപിതാക്കളെ കാറിൽ കയറ്റിയ ഉടനെ അവരുടെ വീടിന് ഏതാനും കിലോമീറ്റർ അകലെ ഭൂമി പൊട്ടിയൊഴുകി.” അവർക്ക് നൊമാഷി ജിംനേഷ്യത്തിൽ എത്തുപെടാൻ സാധിച്ചു, എന്നാൽ പിന്നീട് ഹാബുവിലേക്കു പോകാൻ അവരോടു പറയപ്പെട്ടു.
രാത്രി 10:50-ന് മുഴുദ്വീപും ഒഴിഞ്ഞുപോകണമെന്ന് മേയർ ഓർഡറിട്ടു. മിസ്സിസ് റ്റമാവോക്കി പറയുന്നു: “ഞങ്ങൾ ഹാബുവിലെ തേർഡ് ജൂനിയർ ഹൈസ്കൂളിൽ അഭയം തേടി, പിന്നീട് തുറമുഖത്തേക്കു നടക്കാൻ ഞങ്ങളോടു പറയപ്പെട്ടു. എന്നാൽ വലിയ ബോട്ടുകൾക്കു കയറാൻ കഴിയാത്തവിധം ഹാബുതുറമുഖം ആഴം കുറഞ്ഞതാണ്. അതുകൊണ്ട് ഒടുവിൽ ഞങ്ങൾ മോട്ടോമച്ചിയിലേക്ക് ഒരു ബസ്സിൽ പോയി, അവിടെ നിന്ന് ടോക്കിയോയിക്കുള്ള ഒരു ബോട്ടിൽ കയറി.”
നവംബർ 22-ാം തീയതി രാവിലെ 5:55-ന് പതിനായിരത്തിൽപരം ദ്വീപുവാസികളുടെ പുറപ്പാടു പൂർത്തിയായി. മേയറും ഉദ്യോഗസ്ഥൻമാരും ഒഴിഞ്ഞു പോകുന്നവർക്കായുള്ള അവസാനത്തെ ബോട്ടിൽ കയറി. മുഖ്യ പൊട്ടിയൊഴുകലിനുശേഷം അഞ്ചുമണിക്കൂറിനകം ഇസു-ഒഷിമായിലെ ഒഴിഞ്ഞുപോകൽ പൂർത്തിയായി. ഏറിയപങ്കും നിർബാധമായും ക്രമീകൃതമായും അതു നടന്നു, അതിന്റെ ബഹുമതി ടൗൺ ഉദ്യോഗസ്ഥൻമാർക്കും ഒഴിയലിനുവേണ്ടി ജലവാഹനങ്ങളയച്ച ഷിപ്പിംഗ് കമ്പനിക്കും ദ്വിപുവാസികളുടെ സന്നദ്ധസഹകരണത്തിനുമായിരുന്നു. അപൂർവ്വം കേസുകളൊഴിച്ച് അവർ ഒഴിയൽ ഓർഡർ കൃത്യമായി അനുസരിച്ചു. ചുരുക്കം ചില ശതങ്ങൾ വരുന്ന പോലീസുകാരും അഗ്നിശമനപ്രവർത്തകരും മറ്റു ചില ഭാരവാഹികളും ഒഴിഞ്ഞുപോകാൻ വിസമ്മതിച്ച ചുരുക്കം ചിലരും ദ്വീപിൽതന്നെ കഴിഞ്ഞു.
എന്നാൽ ഒഴിഞ്ഞുപോയവർ എവിടെ പാർത്തു? ആർ അവരെ പരിപാലിക്കും? ദ്വീപിലെ യഹോവയുടെ സാക്ഷികളുടെ അവസ്ഥ എന്തായിരുന്നു? (g87 7⁄8)
[6-ാം പേജിലെ ഭൂപടം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
This portion is missing in the Archives
[4-ാം പേജിലെ ചിത്രം]
“അഗ്നിശമന പ്രവർത്തകർ എന്നെ ബലമായി ഇറക്കിവിട്ടു”