ലോകത്തെ വീക്ഷിക്കൽ
1986—സമാധാനവർഷമോ?
ഐക്യരാഷ്ട്രങ്ങൾ 1986-നെ ഒരന്തർദേശീയ സമാധാനവർഷമായി പ്രഖ്യാപിച്ചു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകവ്യാപകമായി മറ്റേതൊരു സമയത്തെക്കാളും കൂടുതൽ സായുധപോരാട്ടം നടന്നത് 1986-ലാണ്. ഇത് 1945-നുശേഷമുള്ള യുദ്ധങ്ങളും അതിന്റെ കാരണങ്ങളും രേഖപ്പെടുത്തിയ ഹാംബർഗ്ഗിലെ ഒരു സർവ്വകലാശാലാ സംഘത്തിന്റെ നിഗമനമാണ്. ജർമ്മൻ പത്രമായ സ്ക്വാബിസ്ക്കി സീറ്റിംഗ് അനുസരിച്ച് ഗവേഷകർ 1986-ൽ 37 യുദ്ധങ്ങൾ എണ്ണുകയുണ്ടായി—അവയിൽ ചിലത് 20 വർഷങ്ങൾക്കു മുമ്പ് തുടങ്ങിയവയാണ്.
ജലദോഷ വിവരം
ഒരിക്കൽ നിങ്ങളെ കേവലം ഒരു ജലദോഷ അണു “പിടിക്കുന്നു.” അതിനുശേഷം നിങ്ങൾ അതിന്റെ അപകടത്തിൽനിന്ന് വിമുക്തരാകുന്നു. എന്നാൽ സാധാരണ ജലദോഷം വരുത്താൻ കഴിയുന്ന ഏതാണ്ട് 200 രോഗാണുക്കളുണ്ട്. അതുകൊണ്ട് 60 വയസ്സാകുന്നതോടെ മിക്കവർക്കും വർഷത്തിൽ ഒരു പ്രാവശ്യമേ ജലദോഷം പിടിപെടുന്നുള്ളു, അതേസമയം കുട്ടികൾക്ക് പ്രതിവർഷം ആറു മുതൽ എട്ടുവരെ. ജലദോഷാണുക്കൾ പരക്കുന്നതെങ്ങനെ? ചുമയും തുമ്മലും ഉണ്ടാകുമ്പോൾ അണുക്കൾ വളരെ വിരളമായേ വായുവിലൂടെ പരക്കുന്നുള്ളു എന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ സ്പർശനമാണ് അണുക്കൾ പരക്കാനുള്ള പ്രമുഖ മാദ്ധ്യമമെന്ന് ഇപ്പോൾ കരുതുന്നു. ജലദോഷമുള്ള വ്യക്തി തന്റെ കരങ്ങൾകൊണ്ട് മൂക്ക് സ്പർശിച്ചശേഷം മറ്റേതൊരു വസ്തുവിനെ സ്പർശിക്കുന്നുവോ അവയിൽ അണുക്കൾ ബാധിക്കുന്നു. “അവയ്ക്ക് കരങ്ങളിലും പരുപരുത്ത പ്രതലങ്ങളിലും തുവാലകളിലും മണിക്കൂറുകൾ കഴിഞ്ഞുകൂടാൻ കഴിയും” എന്ന് യു. സി. എൽ. എ. യിലെ മെഡിക്കൽ പ്രൊഫസ്സറായ ഡോ. ഷെൽസൻ എൽ. സ്പെക്ടർ പറയുന്നു. “ആരോഗ്യമുള്ളവർ തങ്ങളുടെ കരങ്ങൾകൊണ്ട് ഒരണുവിനെ കൈവശമാക്കിയശേഷം അതുകൊണ്ട് തങ്ങളുടെ കണ്ണുകളും മൂക്കുകളും സ്പർശിക്കുമ്പോൾ അവർക്ക് ജലദോഷം ബാധിക്കുന്നു.” ജലദോഷം ബാധിക്കുന്നത് അല്ലെങ്കിൽ പരക്കുന്നത് തടയാനുള്ള ഏറ്റം നല്ല മാർഗ്ഗം രോഗാണു നാശിനികൾ ഉപയോഗിക്കുന്നതും കൂടെക്കൂടെ കരങ്ങൾ കഴുകി വെടിപ്പാക്കുന്നതുമാണ്.
ലഘുനിദ്രകൾക്ക് ഏർപ്പാടുണ്ടോ?
മനുഷ്യന്റെ ഉറക്കപ്രാപ്തി ക്രമത്തിൽ നിലനിർത്തുന്ന ഒരു ഉൾക്ലോക്ക് മനുഷ്യനുണ്ടെന്ന് പറയപ്പെടുന്നതായി ഒരു മെക്സിക്കോ പത്രമായ എൽ. യൂണിവേഴ്സൽ റിപ്പോർട്ടു ചെയ്യുന്നു. മനുഷ്യന്റെ രാത്രിയിലെ സാധാരണയുറക്കത്തിനുപുറമേ, പ്രതിദിനം മൂന്ന് ലഘുനിദ്രകൾക്കും മനുഷ്യനിൽ ഏർപ്പാടു ചെയ്തിട്ടുണ്ടെന്ന് ജർമ്മനിയിലെ മ്യൂനിക്കിലുള്ള മനഃശാസ്ത്ര സ്ഥാപനത്തിലെ ഗവേഷകരായിരിക്കുന്ന ജോർജൻ സുല്ലവും സ്കോട്ട് കാമ്പല്ലും അവകാശപ്പെടുന്നു. എന്നാൽ പഠനമനുസരിച്ച് തങ്ങളുടെ ജോലിയും കാപ്പികുടിയും നിമിത്തം മനുഷ്യർ ലഘുനിദ്രകളുടെ ആവശ്യത്തെ അടിച്ചമർത്തിയിരിക്കയാണ്.
മറിയയുടെ പുതുവർഷം
പോപ്പ് ജോൺ പോൾ II കന്യകാമറിയത്തിനുവേണ്ടി ഒരു പ്രത്യേക വർഷം സമർപ്പിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു. അത് ജൂണിൽ തുടങ്ങി. 1953-54 മുതൽ കത്തോലിക്കർ ആഘോഷിക്കുന്ന ആദ്യത്തെ മറിയവർഷം ഇതായിരിക്കും. 1953-54 എന്ന വർഷം മറിയ ജൻമപാപമില്ലാത്തവളാണെന്ന് സമർത്ഥിക്കുന്ന അമലോൽഭവ സിദ്ധാന്തത്തിന്റെ 100-ാമത് വാർഷികമായി പ്രഖ്യാപിച്ചു. പുതിയ മറിയ വർഷം “ക്രിസ്തീയ യുഗത്തിലെ മൂന്നാം സഹസ്രാബ്ദത്തിന്റെ ഒരുക്കമെന്ന നിലയിൽ” ആഘോഷിക്കപ്പെടുമെന്ന് പോപ്പ് പറഞ്ഞു. ഇപ്രകാരം പറഞ്ഞുകൊണ്ട് പോപ്പ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചു: “അന്തിമമായി മനുഷ്യവർഗ്ഗം കഴിഞ്ഞകാല വ്യത്യാസങ്ങളെല്ലാം മറന്ന് ഓരോ ഹൃദയവും സമാധാനം അന്വേഷിക്കുന്ന ഐക്യത്തിന്റെയും വികാസത്തിന്റെയും വർഷമായിരിക്കട്ടെ 1987.”
മത ഉണർവ്വ്
ഐക്യനാടുകളിൽ മതം വീണ്ടും ഉണരുകയാണോ? അതെ എന്ന് യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പറയുന്നു. “ദൈവം മരിച്ചിരിക്കുന്നു എന്ന സിദ്ധാന്തം മരിച്ചുകഴിഞ്ഞിരിക്കുന്നു” എന്ന് മാസിക കുറിക്കൊള്ളുന്നു. “ശാസ്ത്രം ജീവിതത്തിന്റെ എല്ലാ ഉത്തരങ്ങളും നൽകിയിട്ടില്ല.” മതചായ്വുള്ള വ്യക്തികൾ തങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിൽ ആത്മവിശ്വാസമുള്ളവരാണ്. സഭ സ്ഥായിയായ മൂല്യങ്ങൾ നൽകുന്നുവെന്ന് കരുതുന്ന മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് മതപഠനം നൽകുന്നു. ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾ പോലും തങ്ങളുടെ ജീവിതത്തിൽ മതത്തിന് പ്രത്യേക ശക്തിയുള്ളതായി തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹത്തിൽ മതത്തിന് സ്ഥാനം ലഭിക്കുന്നതായി അഭിപ്രായ വോട്ടുകൾ കാണിക്കുന്നു. “മതപാലനം വീണ്ടും ആദരണീയമായിത്തീർന്നിരിക്കുന്നു” എന്ന് വേദ പണ്ഡിതനായിരിക്കുന്ന മാർട്ടിൻ മാർട്ടി പറയുന്നു. അയാൾ തുടർന്ന് ഇപ്രകാരം പറയുന്നു: “മതത്തെ ഭയപ്പെടുന്നതിനും നല്ല കാരണങ്ങളുണ്ട്. ദൈവത്തിന്റെ പേരിൽ ആളുകൾ കൊല്ലുന്നു, അവർ ഭൂരിപക്ഷമില്ലാത്ത അവിശ്വാസികളെയോ മറ്റ് വിശ്വാസികളെയോ നിയമം പാസ്സാക്കിക്കൊണ്ട് ഭീഷണിയിലാക്കുന്നു.”
തിരിഞ്ഞ പ്രാമുഖ്യതകൾ
ഈ വികസ്വര ലോകത്തിൽ 8000 ലക്ഷം ആളുകൾ “തികച്ചും പട്ടിണിയിലും ദുരിതത്തിലും കഴിയുമ്പോൾ ലോകവ്യാപകമായി സൈന്യ ചെലവുകൾക്കായി ഓരോ മിനിറ്റിലും 15 ലക്ഷത്തിലധികം ഡോളർ” ചെലവഴിക്കുന്നതായി കൊരിയൻ പറയുന്നു. യുനെസ്ക്കോ പ്രസിദ്ധീകരണം കൂടുതലായി ഇപ്രകാരം പറയുന്നു: “ഓരോ പട്ടാളക്കാരനും വേണ്ടി ലോകവ്യാപകമായി ശരാശരി 20,000 ഡോളർ ചെലവഴിക്കുന്നു. സ്കൂൾ പ്രായത്തിലുള്ള ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനുവേണ്ടി ചെലവിടുന്നത് ശരാശരി 380 ഡോളറാണ്. ലോകത്തിൽ ഓരോ 1,00,000 ആളുകൾക്കും 556 പട്ടാളക്കാരുവെച്ചുണ്ട്, എന്നാൽ 85 ഡോക്ടർമാരേയുള്ളു. ആയുധങ്ങൾക്കുവേണ്ടി ഓരോ വർഷവും ചെലവഴിക്കുന്നതിന്റെ അഞ്ചിലൊരു ഭാഗമുണ്ടെങ്കിൽ 2000-മാണ്ടാകുന്നതോടെ ലോകത്തിലെ പട്ടിണി നിർമ്മാർജ്ജനം ചെയ്യാൻ കഴിയും.”
ഉറങ്ങുന്ന പയലറ്റുകൾ
സുരക്ഷിതത്വ നിയമങ്ങൾ ഉണ്ടെങ്കിലും “ വാണിജ്യ വിമാന പയലറ്റുകൾ ചിലപ്പോൾ ദീർഘയാത്രകളിൽ രാത്രി സമയം ഉറങ്ങുന്നു” എന്ന് മെക്സിക്കോ സിറ്റി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. “കൃത്രിമ പയലറ്റിനാൽ വിമാനം പറക്കുമ്പോൾ ചിലപ്പോൾ പയലറ്റിന്റെ മുറിയിലുള്ള എല്ലാവരുംതന്നെ അതേസമയം ഉറക്കം തൂങ്ങുന്നു” എന്ന് ഒരു ഗവേഷകൻ അവകാശപ്പെടുന്നു. “തങ്ങളുടെ ശരീരത്തിന് താങ്ങാനാവാത്തവിധം അസാധാരണ സമയങ്ങളിൽ ജോലി ചെയ്യാൻ പയലറ്റുകളെ നിർബ്ബന്ധിക്കുന്ന ക്രമരഹിതമായ പട്ടികയും വിരസതയും” ആണ് ഇതിന്റെ കാരണമെന്ന് ജോലിയെയും ഉറക്കത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. മാർട്ടിൻ സി. മൊറീസി കുറ്റപ്പെടുത്തുന്നു. മൊറീസി ഒരു വിമാനത്തിൽ നടത്തിയ പഠനത്തിൽ നിന്നും പയലറ്റിന്റെ മുറിയിലെ ജോലിക്കാരുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽനിന്നുമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഒരിക്കൽ ലോസ് ആഞ്ചലിസിലേക്കുള്ള ഒരു ബഹുദൂര യാത്രയിൽ താഴെയുള്ള ജോലിക്കാർക്ക് പയലറ്റിന്റെ മുറിയിൽ ഉറക്കം തൂങ്ങുന്നവരെ മണിനാദത്താൽ എഴുന്നേൽപ്പിക്കാൻ കഴിയുന്നതിനു മുമ്പ് വിമാനം പസഫിക്ക് സമുദ്രത്തിലൂടെ ഏതാണ്ട് 100 മൈൽ (160 കി. മീ.) പറന്നു കഴിഞ്ഞിരുന്നു. “നിങ്ങൾ വിമാനത്തിലെ ഉൾമുറിയിലായിരിക്കുകയും നിങ്ങൾ ഉറക്കം തൂങ്ങുകയും ചെയ്യുമ്പോൾ നിങ്ങളെ നേർനിലക്കുനിർത്തുന്നതും മനുഷ്യരാണെന്നോർക്കുക” എന്ന് ഡോ. മോറീസി പറയുന്നു.
“ദീപ” പാമ്പ്
മൂന്നടി (1 മീ) വരുന്ന ഒരു പാമ്പ് പരിശോധനയ്ക്കുവേണ്ടി ഫ്ളോറിഡയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുവരുകയുണ്ടായി. ആ പാമ്പിന്റെ ഒരു എക്സ്റേ പരിശോധന അത് 15 വോൾട്ടിന്റെ രണ്ട് ബൾബുകൾ വിഴുങ്ങിയതായി വെളിപ്പെടുത്തി. അത് പാമ്പിന്റെ അസാധാരണമായ ഒരാഹാരമാണെന്ന് നിങ്ങൾ പറഞ്ഞേക്കാം. ഈ ബൾബുകൾ കോഴിമുട്ടകളാണെന്ന് പാമ്പുകൾ വിചാരിച്ചിരിക്കാനിടയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഇത് ഭക്ഷിക്കുന്നതിനുള്ള കാരണം എന്തുതന്നെയായിരുന്നാലും അവ ഓപ്പറേഷനിലൂടെ പുറത്തെടുത്തതായി ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഈ പാമ്പിന് വനത്തിലേക്ക് മടങ്ങാൻ തക്കവണ്ണം അത് പൂർണ്ണമായി സുഖപ്പെടുമെന്ന് ഓപ്പറേഷൻ നടത്തിയ ഡോക്ടർ എലിയട്ട് ജേക്കബ്സൺ പ്രത്യാശിക്കുന്നു.
മാറ്റാവുന്ന ടെലഫോണുകൾ
ടെലഫോണുകൾക്ക് ആശുപത്രിയിലെ നിങ്ങളുടെ താമസം വഷളാക്കുന്നതിനോ ശാന്തമാക്കുന്നതിനോ സാധിക്കും. എന്തുകൊണ്ടെന്നാൽ ടെലഫോണുകൾക്ക് വിവിധ തരത്തിലുള്ള അണുക്കളെ അധിവസിപ്പിക്കുന്നതിന് കഴിയും. രോഗം പരത്തുന്നതിൽനിന്ന് അവയെ തടയുക പ്രയാസമാണ്. ഐക്യനാടുകളിൽ പ്രതിവർഷം ഏതാണ്ട് 20 ലക്ഷം രോഗികൾ ആശുപത്രിയിൽ കഴിയുമ്പോൾ രോഗബാധിതരായിത്തീരുന്നു—പലരും ടെലഫോണിന്റെ ഉപയോഗത്തിലൂടെ. അറ്റ്ലാൻറയിലെ രോഗനിയന്ത്രണ കേന്ദ്രങ്ങളുടെ ഒരു പഠനം അവരിൽ 20,000 മുതൽ 30,000 വരെ മരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ ഒരു നിവാരണ മാർഗ്ഗമെന്നനിലയിൽ ചില ആശുപത്രികൾ അവരുടെ രോഗികൾക്ക് സുരക്ഷിതവും കവർ ചെയ്തതുമായ പ്ലാസ്റ്റിക്ക് ഫോണുകൾ നൽകുന്നു. അവർക്ക് അത് ആശുപത്രിയിലെ താമസശേഷം വീട്ടിൽ കൊണ്ടുപോകുന്നതിനോ നശിപ്പിക്കുന്നതിനോ കഴിയും. മാറ്റാവുന്ന ഇത്തരം ഫോണുകൾക്ക് 5 മുതൽ 15 വരെ ഡോളർ വില വരും. ഇതിന് ഒരു വർഷത്തെ ഗാരണ്ടിയുണ്ട്. ഇത്തരം ഫോണുകളുടെ ഉപയോഗം ഫോണുകളുടെ കേടുപോക്കലിൽനിന്നും മോഷണത്തിൽനിന്നും ആശുപത്രികളെ സംരക്ഷിച്ചിട്ടുണ്ട്.
സാക്ഷികളെ ഒഴിവാക്കി
“യഹോവയുടെ സാക്ഷികളുടെ മതസംഘടനയിൽ തീവ്രമതനിഷ്ഠയുള്ള വിശ്വസ്ത അംഗങ്ങളാണെന്ന് തെളിയിക്കാൻ കഴിയുന്ന ആർക്കും” സൈന്യ സേവനത്തിൽനിന്ന് ഒഴിവുണ്ടായിരിക്കും. ഇത് ജർമ്മനിയിലെ ദേശീയ ഭരണ കോടതിയുടെ തീർപ്പാണെന്ന് ജർമ്മൻ പത്രമായ റ്റാഗെസ്പീഗൽ പറയുന്നു. ജഡ്ജികളുടെ അഭിപ്രായമനുസരിച്ച് സാക്ഷികളുടെ മതവിശ്വാസ സ്വീകാരം സൈന്യ സേവനത്തിനുള്ള മനഃസാക്ഷിപരമായ തടസ്സം തക്കതായ ഒരു കാരണമായി ഇനി അംഗീകരിക്കും.
പുകവലിക്കാത്തവർക്ക് ഹോട്ടൽ മുറികൾ
ഭോജനശാലകളും വിമാനങ്ങളും മാത്രമല്ല പുകവലിക്കാത്തവർക്ക് താമസസൗകര്യം നൽകുന്നത്. “താമസിച്ചാണെങ്കിലും ഐക്യനാടുകളിൽ ഹോട്ടലുകളും പുകവലി വിരുദ്ധാശയത്താൽ സ്വാധീനിക്കപ്പെടുന്നു” എന്ന് വോൾസ്ട്രീറ്റ് ജേർണൽ പറയുന്നു: സിഗരട്ടിന്റെ മണവും സിഗറ്ററും ഇഷ്ടപ്പെടാത്തവർക്കുവേണ്ടി തുടക്കത്തിൽ ചുരുക്കം ചില മുറികൾ സുരക്ഷിതമാക്കിക്കൊണ്ട് ചില ഹോട്ടലുകൾ തങ്ങളുടെ 15 ശതമാനം മുറികൾ പുകവലിക്കാത്തവർക്കായി മാറ്റിവെക്കുകയും ഈ സേവനം വിപുലീകരിച്ചുതുടങ്ങുകയും ചെയ്യുന്നു. ഇത് വളരെ ലോകപ്രിയമായിത്തീരുക മാത്രമല്ല ഇത് ഹോട്ടലുകൾക്ക് പ്രയോജനം നൽകുകയും ചെയ്യുന്നു. കാരണം മുറികൾ ശുചീകരിച്ച് പുകയിൽനിന്ന് വിമുക്തമാക്കാൻ 26 ശതമാനം സമയം കുറച്ചേ വേണ്ടിവരുകയുള്ളു. (g87 4/22)