2026 സെപ്റ്റംബർ 7-13
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
ഗിബെയോന്യരിൽനിന്ന് പഠിക്കുക
‘ഗിബെയോൻനിവാസികൾ ഇസ്രായേലുമായി സമാധാനത്തിലായി അവരോടൊപ്പം കഴിഞ്ഞു.’—യോശു. 10:1.
ഉദ്ദേശ്യം
ഗിബെയോന്യരിൽനിന്നും യഹോവ അവരോട് ഇടപെട്ട വിധത്തിൽനിന്നും എന്തു പഠിക്കാമെന്നു നോക്കും.
1-2. ഗിബെയോന്യരെക്കുറിച്ച് നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
വർഷം ബി.സി. 1473. ഇസ്രായേല്യർ വാഗ്ദത്തദേശം പിടിച്ചടക്കിത്തുടങ്ങിയിരിക്കുകയാണ്. യരീഹൊയ്ക്കും ഹായി പട്ടണത്തിനും എതിരെ അവർ വലിയ വിജയം നേടിയതേ ഉള്ളൂ. എന്നാൽ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിക്കുന്നു: ദൂരദേശത്തുനിന്നുള്ളവരാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ആളുകൾ ദൈവജനവുമായി സമാധാനയുടമ്പടി ഉണ്ടാക്കാൻ വരുന്നു.
2 അവർ ഗിബെയോന്യരായിരുന്നു. ഗിബെയോന്യരെക്കുറിച്ച് ബൈബിളിൽ ആദ്യം പരാമർശിക്കുന്നത് ഈ ഭാഗത്താണ്. എന്നാൽ പിന്നീടും ബൈബിളിൽ അവരെക്കുറിച്ച് പറയുന്നുണ്ട്. ആ ഭാഗങ്ങളെല്ലാം നോക്കുമ്പോൾ തുടർന്നുള്ള നൂറ്റാണ്ടുകളിൽ ഗിബെയോന്യർ ഇസ്രായേല്യരുമായി അടുത്ത് ഇടപഴകിയിരുന്നെന്ന് വ്യക്തമാണ്. ഗിബെയോന്യരിൽനിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അതുപോലെ യഹോവ അവരോട് ഇടപെട്ട വിധത്തിൽനിന്ന് യഹോവയുടെ ചില നല്ല ഗുണങ്ങളും മനസ്സിലാക്കാനാകും.
താഴ്മയും വിശ്വാസവും ഉള്ളവരായിരിക്കുക
3. (എ) ആരായിരുന്നു ഗിബെയോന്യർ? (ബി) ഇസ്രായേല്യരുമായി സമാധാനത്തിലാകാൻ അവർ ആഗ്രഹിച്ചത് എന്തുകൊണ്ട്?
3 ഇസ്രായേല്യർ കനാൻദേശം പിടിച്ചടക്കിത്തുടങ്ങിയ സമയത്ത്, ഗിബെയോന്യർ താമസിച്ചിരുന്നത് കോട്ടമതിലുള്ള നഗരമായ ഗിബെയോനിൽ ആയിരുന്നു. ഇസ്രായേല്യരെക്കാൾ “സംഖ്യാബലവും ശക്തിയും ഉള്ള” ഏഴ് കനാന്യജനതകളിൽ ഒന്നായ ഹിവ്യരുടെ ഭാഗമായിരുന്നു ഗിബെയോന്യർ. (ആവ. 7:1) അതുകൊണ്ടുതന്നെ ഗിബെയോന്യരെല്ലാം യുദ്ധവീരന്മാരായിരുന്നു. (യോശു. 10:2) എന്നാൽ മറ്റ് കനാന്യജനതകളെപ്പോലെ ആയിരുന്നില്ല ഗിബെയോന്യർ. ഇസ്രായേല്യരെ എതിർക്കുന്നത് മണ്ടത്തരമാണെന്ന് അവർക്ക് അറിയാമായിരുന്നു. യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നത് അവർ കണ്ടു. കനാന്യരെ ആ ദേശത്തുനിന്ന് നീക്കിക്കളയുമെന്ന് യഹോവ അവർക്ക് വാക്കുകൊടുത്തതിനെക്കുറിച്ചും ഗിബെയോന്യർക്ക് അറിയാമായിരുന്നു. (പുറ. 34:11; യോശു. 9:24) അതുകൊണ്ട് ഇസ്രായേല്യർ യരീഹൊയും ഹായിയും പിടിച്ചടക്കിക്കഴിഞ്ഞപ്പോൾ ഗിബെയോന്യർ ഒരു കൂട്ടം ആളുകളെa ഗിൽഗാലിൽ ആയിരുന്ന യോശുവയുടെ അടുത്തേക്ക് അയച്ചു. ഇസ്രായേല്യരുമായി സമാധാനത്തിലാകുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
4. (എ) യോശുവ 9:8-13 വരെ കാണുന്നതുപോലെ ഇസ്രായേല്യരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കാൻ ഗിബെയോന്യർ എന്തു നുണയാണ് പറഞ്ഞത്? (ചിത്രവും കാണുക.) (ബി) അവർ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞപ്പോൾ ഇസ്രായേല്യർ എന്താണ് ചെയ്തത്?
4 യോശുവ 9:8-13 വായിക്കുക. തങ്ങൾ ദൂരദേശത്തുനിന്നാണ് വരുന്നതെന്ന് ഗിബെയോന്യർ യോശുവയോട് നുണ പറഞ്ഞു. ഇസ്രായേല്യർ ഈജിപ്തിന്റെ സൈന്യത്തെയും അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും തോൽപ്പിച്ചതിനു പിന്നിൽ യഹോവയുടെ കൈ ആണെന്നും ഗിബെയോന്യർ അംഗീകരിച്ചു. എന്നാൽ അവർ ബുദ്ധിപൂർവം യരീഹൊയ്ക്കും ഹായിക്കും സംഭവിച്ച കാര്യം മറച്ചുവെച്ചു. അതു പറഞ്ഞാൽ അവർ “ദൂരെയുള്ള ഒരു ദേശത്തുനിന്ന്” ആണ് വന്നതെന്ന അവകാശവാദം പൊളിയുമായിരുന്നു. കാരണം ഈയിടെ നടന്ന ആ സംഭവങ്ങൾ, ആ സമയംകൊണ്ട് ദൂരദേശത്ത് എത്താൻ ഒരു സാധ്യതയും ഇല്ലായിരുന്നു. യോശുവയും ഇസ്രായേൽപുരുഷന്മാരും ഗിബെയോന്യർ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുകയും യഹോവയുടെ അഭിപ്രായമൊന്നും ചോദിക്കാതെ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കുകയും ചെയ്തു. (യോശു. 9:14, 15) എന്നാൽ അധികംവൈകാതെ ഗിബെയോന്യർ പറഞ്ഞത് നുണയാണെന്ന് കണ്ടെത്തി. എങ്കിലും ഇസ്രായേല്യർ ആ ഉടമ്പടിയോട് പറ്റിനിന്നു. കാരണം ‘യഹോവയുടെ നാമത്തിലാണ് അവർ ആണയിട്ടത്.’ (യോശു. 9:16-19) ഗിബെയോന്യർക്ക് ഇസ്രായേല്യരോടൊപ്പം താമസിക്കാമെന്നും എന്നാൽ അടിമകൾ ചെയ്യേണ്ട ജോലി അവർ ചെയ്യണമെന്നും ഇസ്രായേല്യർ ഗിബെയോന്യരോട് ആവശ്യപ്പെട്ടു. അങ്ങനെ അവരെ എന്നേക്കുമായി ‘ഇസ്രായേൽസമൂഹത്തിനും യാഗപീഠത്തിനും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആക്കി.’—യോശു. 9:27.
ഇസ്രായേല്യരുമായി സമാധാനത്തിലാകാൻ ഗിബെയോന്യർ യോശുവയോട് നുണ പറഞ്ഞു (4-ാം ഖണ്ഡിക കാണുക)
5. ഏതൊക്കെ വിധങ്ങളിലാണ് ഗിബെയോന്യർ യഹോവയിലുള്ള വിശ്വാസം പ്രകടിപ്പിച്ചത്?
5 ഇസ്രായേല്യർ ഗിബെയോന്യരുമായി സമാധാനത്തിലായെന്ന് അറിഞ്ഞപ്പോൾ അഞ്ച് അമോര്യരാജാക്കന്മാർ ഗിബെയോന്യർക്കെതിരെ യുദ്ധത്തിന് വന്നു. അപ്പോൾ ഗിബെയോന്യർ യോശുവയോട് സഹായം ചോദിച്ചു. (യോശു. 10:3-7) ഉടൻതന്നെ യോശുവയും ഇസ്രായേല്യരും ഗിബെയോന്യർക്കുവേണ്ടി പോരാടാൻ തീരുമാനിച്ചു. അവരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുകയും ചെയ്തു. യഹോവ അത്ഭുതകരമായി ആലിപ്പഴം വർഷിച്ചുകൊണ്ടും സൂര്യനെ നിശ്ചലമാക്കി നിറുത്തിക്കൊണ്ടും അമോര്യരെ തോൽപ്പിച്ചു. (യോശു. 10:9-14) ഇസ്രായേല്യരുമായി സമാധാനയുടമ്പടി ചെയ്തുകൊണ്ടും ഒരു ആവശ്യം വന്നപ്പോൾ സഹായത്തിനായി യോശുവയിലേക്ക് തിരിഞ്ഞുകൊണ്ടും ഗിബെയോന്യർ യഹോവയിലുള്ള വിശ്വാസം കാണിച്ചു. യഹോവ അവരെ സംരക്ഷിക്കുമെന്നും കനാൻ ദേശം ഇസ്രായേല്യർക്കു കൊടുക്കുമെന്ന വാക്കു പാലിക്കുമെന്നും അവർക്ക് ഉറപ്പായിരുന്നു.
6. ഗിബെയോന്യരോട് യഹോവ ഇടപെട്ട വിധത്തിൽനിന്ന് യഹോവയെക്കുറിച്ച് എന്തു പഠിക്കാനാകും?
6 ഈ വിവരണം യഹോവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്? യഹോവ താഴ്മയും കരുണയും ഉള്ള ദൈവമാണ്. ‘ആ ദേശത്തുള്ളവരെയെല്ലാം ഓടിച്ചുകളയണമെന്ന്’ യഹോവ നേരത്തെ ഇസ്രായേല്യരോട് പറഞ്ഞിരുന്നു. അതിൽ ഗിബെയോന്യരും ഉണ്ടായിരുന്നു. (സംഖ്യ 33:51, 52) എന്നാൽ ഇസ്രായേല്യർ ഗിബെയോന്യരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കിയതുകൊണ്ട് യഹോവ ഗിബെയോന്യരോട് കരുണ കാണിച്ചു. തുടർന്നും അവരെ ജീവിക്കാൻ അനുവദിച്ചു. യഹോവയുടെ അഭിപ്രായം ചോദിക്കാതെയാണ് ഇസ്രായേല്യർ ആ ഉടമ്പടി ചെയ്തത്. എന്നിട്ടും യഹോവ കരുണ കാണിച്ചു. ഗിബെയോന്യരുമായുള്ള ഉടമ്പടിയോട് പറ്റിനിൽക്കാനും അത്ഭുതകരമായി ഗിബെയോന്യരെ രക്ഷിക്കാനും യഹോവ ഇസ്രായേല്യരെ സഹായിച്ചു.—യോശു. 9:26; 11:19.
7. ഗിബെയോന്യരുടെ വിശ്വാസവും താഴ്മയും നമുക്ക് എങ്ങനെ അനുകരിക്കാം? (ചിത്രവും കാണുക.)
7 നമുക്ക് എങ്ങനെ ഗിബെയോന്യരെ അനുകരിക്കാം? യഹോവയിൽ ശക്തമായ വിശ്വാസം വളർത്തിയെടുക്കുക. യഹോവയെക്കുറിച്ച് അക്കാലത്ത് ഗിബെയോന്യർക്ക് അറിയാമായിരുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഇന്ന് നമുക്ക് അറിയാം. അതുകൊണ്ട് യഹോവയിൽ പൂർണമായി ആശ്രയിക്കാൻ നമുക്ക് കഴിയും. (സങ്കീ. 40:4, 5) അതുപോലെ ഗിബെയോന്യരെ അനുകരിച്ചുകൊണ്ട് യഹോവയുടെ സേവനത്തിലെ ഏത് എളിയ ജോലികളും ചെയ്യാൻ നമുക്കു മനസ്സു കാണിക്കാം. (യോശു. 9:23, 27) ബഥേലിൽ സേവിക്കുന്ന ലൂക്ക് എന്ന ചെറുപ്പക്കാരൻ ഒരു അനുഭവം ഓർക്കുന്നു: ബഥേലിൽ സേവിക്കുന്ന പ്രായമുള്ള ഒരു സഹോദരൻ, പ്രാദേശിക രാജ്യഹാൾ നിർമാണം നടക്കുന്ന സമയത്ത് ഹാളിനു രാത്രിയിൽ കാവൽ നിൽക്കാനുള്ള നിയമനം ഏറ്റെടുത്തു. ബഥേലിൽ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുള്ള ഒരു സഹോദരനായിരുന്നു അദ്ദേഹം. ലൂക്ക് പറയുന്നു: “താഴ്മ എന്നത് നമ്മുടെ മനസ്സിൽ തോന്നുന്ന വെറും വികാരം മാത്രമല്ല. അത് നമ്മൾ പ്രവൃത്തികളിലൂടെ കാണിക്കേണ്ടതുണ്ട്.” അതെ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും യഹോവയിൽ ആശ്രയിച്ചുകൊണ്ടും ഏതു ദിവ്യാധിപത്യനിയമനമാണെങ്കിലും അതു താഴ്മയോടെ സ്വീകരിച്ചുകൊണ്ടും യഹോവയിലുള്ള വിശ്വാസം നമുക്ക് കാണിക്കാം.
ഏത് എളിയ നിയമനവും ചെയ്യാൻ മനസ്സുകാണിച്ചുകൊണ്ട് ഗിബെയോന്യരെ അനുകരിക്കുക (7-ാം ഖണ്ഡിക കാണുക)
അനീതി നേരിടുമ്പോൾ യഹോവയ്ക്കായി കാത്തിരിക്കുക
8. ഗിബെയോന്യരോട് ശൗൽ എന്ത് ക്രൂരതയാണ് കാണിച്ചത്?
8 വർഷങ്ങൾക്കു ശേഷം ഗിബെയോന്യരെക്കുറിച്ച് ബൈബിൾ വീണ്ടും പറയുന്നുണ്ട്. ശൗൽ രാജാവിന്റെ കാലത്തായിരുന്നു അത്. ശൗൽ രാജാവ് ഇസ്രായേലിൽ താമസിച്ചിരുന്ന ഗിബെയോന്യർക്കെതിരെ തിരിഞ്ഞു. “ഇസ്രായേലിലെയും യഹൂദയിലെയും ആളുകളെ ഓർത്ത് ആവേശം കയറി” ശൗൽ ഗിബെയോന്യരെ കൊന്നൊടുക്കാൻ ശ്രമിച്ചു.b അതിന്റെ ഫലമായി അനേകം ഗിബെയോന്യർ കൊല്ലപ്പെട്ടു. (2 ശമു. 21:2, 5, 6) എന്തൊരു അനീതി! അങ്ങനെ വർഷങ്ങളായി ഇസ്രായേല്യർക്കും ഗിബെയോന്യർക്കും ഇടയിലുണ്ടായിരുന്ന സമാധാനയുടമ്പടി ശൗൽ ലംഘിച്ചു.
9. ഗിബെയോന്യർക്ക് എതിരെയുള്ള അനീതി യഹോവ കൈകാര്യം ചെയ്തത് എപ്പോഴാണ്?
9 ഗിബെയോന്യരോട് അനീതി കാണിച്ചവരെ യഹോവ പെട്ടെന്ന് ശിക്ഷിച്ചില്ല. പിന്നീട് ശൗലിനു ശേഷം ദാവീദ് രാജാവിന്റെ ഭരണകാലത്ത് യഹോവ അത് ശ്രദ്ധയിൽപ്പെടുത്തി. ദേശത്ത് മൂന്നു വർഷം നീണ്ട ഒരു ക്ഷാമം വരുത്തിക്കൊണ്ടാണ് യഹോവ അത് ചെയ്തത്. ക്ഷാമത്തിന്റെ കാരണത്തെക്കുറിച്ച് ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ യഹോവ ഉത്തരം കൊടുത്തത് ഇങ്ങനെയാണ്: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെയോന്യരെ കൊന്നതുകൊണ്ട് രക്തം ചൊരിഞ്ഞ കുറ്റമുള്ളവരാണ്.”—2 ശമു. 21:1.
10. ഗിബെയോന്യർ ദൈവനിയമം അനുസരിക്കാൻ ആഗ്രഹിച്ചെന്ന് എങ്ങനെയാണ് കാണിച്ചത്? (2 ശമുവേൽ 21:3-6)
10 2 ശമുവേൽ 21:3-6 വായിക്കുക. ശൗൽ ചെയ്ത ക്രൂരതയ്ക്ക് എന്ത് പ്രായശ്ചിത്തം ചെയ്യണമെന്ന് ദാവീദ് ഗിബെയോന്യരോട് ചോദിച്ചു. പണം വാങ്ങി പ്രശ്നം പരിഹരിക്കാൻ അവർ ശ്രമിച്ചില്ല. അവർ പറഞ്ഞത്, “ഞങ്ങൾക്കുള്ള പ്രശ്നം വെള്ളിയും സ്വർണവും കൊണ്ട് തീരുന്നതല്ല” എന്നാണ്. കാരണം, ‘ഒരു കൊലപാതകിയുടെ ജീവനുവേണ്ടി മോചനവില വാങ്ങരുത്’ എന്ന് നിയമത്തിൽ ഉണ്ടായിരുന്നു. (സംഖ്യ 35:30, 31) രാജാവിന്റെ അനുവാദം ഇല്ലാതെ ഒരു മനുഷ്യനെയും കൊല്ലാൻ പറ്റില്ലെന്നും അവർ മനസ്സിലാക്കിയിരുന്നു. അങ്ങനെ ശൗൽ ചെയ്ത ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നിരിക്കാൻ സാധ്യതയുള്ള ശൗലിന്റെ ഏഴ് ആൺമക്കളെ കൊല്ലാനുള്ള അനുവാദം അവർ ആവശ്യപ്പെട്ടതനുസരിച്ച് ദാവീദ് കൊടുത്തു. പിന്നീട് ഇസ്രായേലിൽ മഴ പെയ്തു. ദേശത്തെ ക്ഷാമം അവസാനിച്ചു. ഇസ്രായേല്യർ ഗിബെയോന്യരോട് മോശമായി പെരുമാറിയതിൽ യഹോവയ്ക്കുണ്ടായ കോപം മാറി എന്നതിന്റെ തെളിവായിരുന്നു അത്.—2 ശമു. 21:9, 10, 14.
11. ഈ വിവരണത്തിൽനിന്ന് നമ്മൾ യഹോവയെക്കുറിച്ച് എന്താണ് പഠിക്കുന്നത്?
11 ഈ വിവരണം യഹോവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്? യഹോവ നീതിയുള്ള ദൈവമാണ്. (സങ്കീ. 37:28) ആളുകൾ പരസ്പരം നല്ല രീതിയിൽ പെരുമാറാനാണ് യഹോവ ആഗ്രഹിക്കുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിൽനിന്ന് വന്നവരോടും തങ്ങളിൽനിന്ന് വ്യത്യസ്തരായവരോടും ആളുകൾ ഇന്ന് മോശമായിട്ടാണ് ഇടപെടുന്നത്. അതുപോലെ യഹോവയുടെ ജനത്തിനും അനീതി നേരിടുന്നുണ്ട്. തക്കസമയത്ത് യഹോവ അതെല്ലാം നേരെയാക്കും. ഇനി മറ്റൊരു കാര്യം, ഇസ്രായേല്യർ ഗിബെയോന്യരോടുള്ള വാക്കു പാലിക്കാൻ യഹോവ പ്രതീക്ഷിച്ചതുപോലെ നമ്മളും വാക്കു പാലിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു.—ആമോസ് 1:9 താരതമ്യം ചെയ്യുക.
12. അനീതി നേരിടുമ്പോൾ നമുക്ക് എങ്ങനെ ഗിബെയോന്യരെ അനുകരിക്കാം?
12 നമുക്ക് എങ്ങനെ ഗിബെയോന്യരെ അനുകരിക്കാം? ഒരുപക്ഷേ, സഹോദരങ്ങളിൽനിന്നുപോലും നമുക്ക് മോശമായ പെരുമാറ്റം നേരിട്ടേക്കാം. അപ്പോഴും നമ്മൾ യഹോവയ്ക്കായി കാത്തിരിക്കണം. അങ്ങനെ ചെയ്യുമ്പോൾ യഹോവ തക്കസമയത്ത് കാര്യങ്ങൾ നേരെയാക്കും എന്ന് നമ്മൾ വിശ്വസിക്കുകയാണ്. ലൗറ ഫ്രഞ്ച് സഹോദരിയുടെ അനുഭവം നോക്കാം. 1926-ൽ സഹോദരി കാനഡ ബഥേലിൽ സേവിക്കാൻ തുടങ്ങി. ഏകദേശം പത്തു വർഷം കഴിഞ്ഞപ്പോൾ സഹോദരി കടുത്ത അനീതിക്ക് ഇരയായി. ചില വിശ്വാസത്യാഗികളോടൊപ്പം സഹോദരിയും കൂടി എന്ന തെറ്റായ ആരോപണത്തിന്റെ പേരിൽ സഹോദരിയെ ബഥേലിൽനിന്ന് പുറത്താക്കി. വളരെയധികം വിഷമം തോന്നിയെങ്കിലും സഹോദരി ഒരിക്കലും പരാതി പറഞ്ഞില്ല. തുടർന്നുള്ള നാലു വർഷം ഉത്സാഹത്തോടെ മുൻനിരസേവനം ചെയ്തു. സന്തോഷകരമായ സംഗതി, 1940-ൽ സഹോദരിയെ തിരികെ ബഥേലിലേക്ക് ക്ഷണിച്ചു. തന്റെ ഭൗമികജീവിതം പൂർത്തിയാക്കുന്നതുവരെ, പിന്നീട് ഏകദേശം 50 വർഷത്തോളം സഹോദരി ബഥേലിൽ വിശ്വസ്തയായി സേവിച്ചു. ലൗറ സഹോദരിയെപ്പോലെ നമുക്ക് അനീതി നേരിട്ടാൽ ശരി ചെയ്യുന്നതിൽ തുടരാം. യഹോവയ്ക്കായി ക്ഷമയോടെ കാത്തിരിക്കാം.—യശ. 26:3, 4.
സത്യാരാധനയെ വിശ്വസ്തമായി പിന്തുണയ്ക്കുക
13. ആരായിരുന്നു “നെഥിനിം,” ബാബിലോണിലെ പ്രവാസത്തിനു ശേഷം അവർ എന്താണ് ചെയ്തത്?
13 ദാവീദ് രാജാവിന്റെ കാലത്തിന് ഏകദേശം 500 വർഷങ്ങൾക്കു ശേഷം ബൈബിളിൽ വീണ്ടും ഗിബെയോന്യരെക്കുറിച്ച് കാണാം. ബി.സി. 537-ൽ, 70 വർഷത്തെ ബാബിലോണിയൻ പ്രവാസം അവസാനിച്ചപ്പോൾ ഗവർണറായ സെരുബ്ബാബേലിനോടൊപ്പം ജൂതന്മാരുടെ ആദ്യത്തെ കൂട്ടം യരുശലേമിലേക്ക് മടങ്ങിവന്നു. (എസ്ര 2:1, 2, 58) അതിനു ശേഷം ബി.സി. 468-ൽ പകർപ്പെഴുത്തുകാരനായ എസ്രയുടെ നേതൃത്വത്തിൽ മറ്റൊരു കൂട്ടവും തിരിച്ചുപോന്നു. (എസ്ര 7:1-7) മടങ്ങിയെത്തിയ ഈ രണ്ടു കൂട്ടത്തിലും കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ കൂട്ടത്തിൽ “നെഥിനിം” എന്ന് അറിയപ്പെടുന്ന ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നു. (എസ്ര 2:43-ന്റെയും 7:7-ന്റെയും അടിക്കുറിപ്പുകൾ കാണുക.) “ഇസ്രായേല്യരല്ലാത്ത ദേവാലയസേവകർ അല്ലെങ്കിൽ ശുശ്രൂഷകർ” ആയിരുന്നു ഇവർ. സാധ്യതയനുസരിച്ച് ഗിബെയോന്യരുടെ പിൻതലമുറക്കാരായിരിക്കാം ഇവർ.—പദാവലിയിൽ “നെഥിനിം” കാണുക.
14. ഗിബെയോന്യർ യഹോവയോട് വിശ്വസ്തരാണെന്ന് കാണിച്ചത് എങ്ങനെ? (1 ദിനവൃത്താന്തം 9:2-ഉം അടിക്കുറിപ്പും)
14 1 ദിനവൃത്താന്തം 9:2-ഉം അടിക്കുറിപ്പും വായിക്കുക. നമ്മൾ കണ്ടതുപോലെ ആദ്യം ഇസ്രായേലിലേക്കു മടങ്ങിവന്നവരിൽ “ദേവാലയസേവകർ” ഉണ്ടായിരുന്നു. അത് ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ടാണ്? പ്രവാസത്തിലായിരുന്ന എല്ലാ ജൂതന്മാരും മടങ്ങിവന്നില്ല. പല ജൂതന്മാർക്കും സ്വദേശത്തേക്ക് തിരിച്ചുപോകാൻ മടിയായിരുന്നു. കാരണം ബാബിലോണിൽ അവർക്ക് നല്ല വീടും സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇനി സ്വദേശത്തേക്ക് പോയി അത് പുതുക്കിപ്പണിയാൻ നല്ല ത്യാഗവും ആവശ്യമായിരുന്നു. എന്നാൽ വിശ്വസ്തരായ ജൂതന്മാരും സാധ്യതയനുസരിച്ച് ഗിബെയോന്യരുടെ പിൻതലമുറക്കാരും യരുശലേമിൽ സത്യാരാധന പുനഃസ്ഥാപിച്ചുകാണാൻ ആഗ്രഹിച്ചു. അതിന് എന്തു ത്യാഗവും ചെയ്യാൻ അവർ തയ്യാറായിരുന്നു. ജൂതന്മാരെപ്പോലെ ഗിബെയോന്യരിലെ പിൻതലമുറക്കാർക്ക് യരുശലേമിൽ അവകാശമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ആലയത്തിലെ ജോലികൾ ചെയ്യുന്നതിനും യരുശലേമിലെ മതിലുകൾ പുതുക്കിപ്പണിയുന്നതിനും വേണ്ടി അവർ തിരിച്ചുവരാൻ തയ്യാറായി.—നെഹ. 3:26.
15. ഗിബെയോന്യരെപ്പറ്റിയുള്ള വിവരണം യഹോവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്?
15 ഈ വിവരണം യഹോവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്? തന്റെ വിശ്വസ്തദാസരെ യഹോവ എന്നും സ്നേഹിക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്യുന്നെന്ന് ഈ വിവരണം പഠിപ്പിക്കുന്നു. നമ്മൾ കണ്ടതുപോലെ യഹോവ യോശുവയുടെ കാലത്ത് ഗിബെയോന്യരെ സംരക്ഷിച്ചു. ആ സംരക്ഷണം തുടർന്നും കാലങ്ങളോളം നീണ്ടു. ബി.സി. 607-ൽ ബാബിലോണിയർ യരുശലേമിനെ നശിപ്പിച്ചപ്പോൾ യഹോവ ഗിബെയോന്യരെ രക്ഷിച്ചു. പിന്നീട് ബാബിലോൺ പ്രവാസത്തിൽനിന്ന് അവർ തിരികെ യരുശലേമിലേക്ക് വന്നപ്പോൾ ഗിബെയോന്യരുടെ കുടുംബത്തിന് യഹോവ തുടർന്നും ആലയത്തിൽ സേവിക്കാനുള്ള അവസരം നൽകി. സാധ്യതയനുസരിച്ച് ഗിബെയോന്യരിൽ ചിലർ ആലയത്തിന് അടുത്താണ് താമസിച്ചിരുന്നത്. (എസ്ര 2:70; നെഹ. 11:21) അതുപോലെ ആലയത്തിൽ സേവിച്ചിരുന്നതുകൊണ്ട് കരവും കപ്പവും യാത്രാനികുതിയും അടയ്ക്കുന്നതിൽനിന്ന് ഗിബെയോന്യരെ ഒഴിവാക്കിയിരുന്നു.—എസ്ര 7:24.
16. ആരാധനയോടുള്ള ബന്ധത്തിൽ നമുക്ക് എങ്ങനെ ഗിബെയോന്യരെ അനുകരിക്കാം?
16 നമുക്ക് എങ്ങനെ ഗിബെയോന്യരെ അനുകരിക്കാം? ശുദ്ധാരാധനയെ പിന്തുണയ്ക്കാൻ ഗിബെയോന്യരെപ്പോലെ നമ്മളെക്കൊണ്ട് ആകുന്നതെല്ലാം നമുക്കും ചെയ്യാം. യഹോവയെ സ്നേഹിക്കുന്നതുകൊണ്ടും സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് നമ്മൾ ത്യാഗങ്ങൾ ചെയ്യുന്നത്. ഫിലിപ്പീൻസിൽനിന്നുള്ള ആൽവിൻ സഹോദരന്റെ അനുഭവം അതാണ് കാണിക്കുന്നത്. ഒരു എണ്ണക്കമ്പനിയിൽ നല്ല ഉയർന്ന ശമ്പളമുള്ള ജോലിയായിരുന്നു സഹോദരന്. പക്ഷേ അദ്ദേഹം യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ ആഗ്രഹിച്ചു. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം നടക്കുമ്പോഴെല്ലാം അദ്ദേഹം അവധിയെടുക്കുകയും ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടുകയും ചെയ്തു. കുറച്ച് നാളത്തെ പ്രാർഥനകൾക്കു ശേഷം തന്റെ ജോലി ഉപേക്ഷിക്കാനും ഒരു സാധാരണ മുൻനിരസേവകനായി സേവിക്കാൻ സഹായിക്കുന്ന ഒരു ജോലി കണ്ടെത്താനും തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നതുകൊണ്ട് സാമ്പത്തികമായി നഷ്ടമുണ്ടാകുമായിരുന്നു. എന്നിട്ടും സഹോദരൻ അതുതന്നെ ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും മുൻനിരസേവനം തുടങ്ങി. അവർക്ക് 21 പേരെ സത്യം പഠിപ്പിക്കാൻ കഴിഞ്ഞു. അതെ, അവരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചു. നമ്മളും യഹോവയുടെ സേവനത്തിൽ ത്യാഗങ്ങൾ ചെയ്യുമ്പോൾ യഹോവ അത് വിലമതിക്കുകയും നമുക്കുവേണ്ടി കരുതുകയും ചെയ്യുമെന്ന് ഉറപ്പാണ്.—മത്താ. 6:33.
17. ഗിബെയോന്യരിൽനിന്ന് നമ്മൾ പഠിച്ച ചില പാഠങ്ങൾ എന്തൊക്കെയാണ്?
17 ഗിബെയോന്യരോട് യഹോവ ഇടപെട്ട വിധത്തിൽനിന്ന് യഹോവയുടെ ഗുണങ്ങളായ താഴ്മ, കരുണ, നീതി, വിശ്വസ്തത എന്നിവയെക്കുറിച്ചെല്ലാം നമുക്ക് പഠിക്കാനായി. യഹോവ തന്നെ വിശ്വസ്തമായി ആരാധിക്കുന്നവർക്ക് എപ്പോഴും പ്രതിഫലം നൽകുന്നു. അതുപോലെ ഗിബെയോന്യരിൽനിന്ന് നമുക്ക് പഠിക്കാനാകുന്ന പല നല്ല പാഠങ്ങളും കണ്ടു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ വരുമ്പോൾ ഗിബെയോന്യരെപ്പോലെ യഹോവയിൽ ആശ്രയിച്ചുകൊണ്ട് യഹോവയിൽ വിശ്വാസമുണ്ടെന്ന് കാണിക്കാം. അത്തരം വിശ്വാസമുണ്ടെങ്കിൽ യഹോവയുടെ സേവനത്തിൽ നമുക്ക് കിട്ടുന്ന ഏതു നിയമനവും നമ്മൾ താഴ്മയോടെ ചെയ്യും. അനീതി നേരിടുമ്പോൾ യഹോവ തക്കസമയത്ത് നമുക്കായി പ്രവർത്തിക്കുമെന്ന വിശ്വാസത്തോടെ നമ്മൾ ക്ഷമയോടെ യഹോവയ്ക്കായി കാത്തിരിക്കും. യഹോവയെ വിശ്വസ്തമായി സേവിക്കാൻ നമ്മളാലാകുന്നതെല്ലാം നമ്മൾ ചെയ്യും. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നമ്മൾ ഗിബെയോന്യരിൽനിന്ന് നല്ല പാഠങ്ങൾ പഠിച്ചു എന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ്.
ഗീതം 148 യഹോവ രക്ഷയേകുന്നു
a ഇസ്രായേല്യരോട് സംസാരിക്കാൻ വന്ന ഗിബെയോന്യരുടെ കൂട്ടത്തിൽ സാധ്യതയനുസരിച്ച് കെഫീര, ബേരോത്ത്, കിര്യത്ത്-യയാരീം എന്നീ നഗരങ്ങളിലെ ആളുകളുമുണ്ടായിരുന്നു.—യോശു. 9:17.
b ശൗൽ എന്തിനാണ് അങ്ങനെയൊരു കുറ്റകൃത്യം ചെയ്തതെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടില്ല. എന്നാൽ ചില പണ്ഡിതന്മാർ പറയുന്നത്, എല്ലാ വിദേശികളെയും ഇസ്രായേലിൽനിന്ന് തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം അങ്ങനെ ചെയ്തത് എന്നാണ്.