ഒരഭ്യസ്തവിദ്യൻ
“സഹോദരൻമാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാൻമാർ ഏറെയില്ല, കുലീനൻമാരും ഏറെയില്ല.” (1 കൊരിന്ത്യർ 1:26) ഈ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, ഒരു ഉയർന്ന സാമൂഹികനില ഉണ്ടായിരിക്കുന്നതിൽ അല്ലെങ്കിൽ ലോകപ്രകാരമുള്ള ജ്ഞാനത്തിൽ ആമഗ്നരാകുന്നതിൽ ഒരാപത്തുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ ഒരുവൻ സുവാർത്ത സ്വീകരിക്കുന്നതിന് ഒരു വിലങ്ങുതടിയായിരിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 16:5; മർക്കൊസ് 10:25.
എന്നാലും, പൗലോസിന്റെ നാളുകളിൽ ജഡപ്രകാരം ജ്ഞാനികളായിരുന്ന ചിലർ തീർച്ചയായും സത്യം സ്വീകരിച്ചു, അവരിലൊരാൾ പൗലോസ് തന്നെ ആയിരുന്നു. നല്ല വിദ്യാഭ്യാസമുണ്ടായിരുന്നവനും പ്രത്യക്ഷത്തിൽ ഒരു പ്രമുഖകുടുംബത്തിൽനിന്നുള്ളവനുമായിരുന്ന പൗലോസ് തീക്ഷ്ണതയുള്ള ഒരു സുവിശേഷകനായിരുന്നു. തങ്ങളുടെ ഹൃദയം നേരുള്ളതാണെങ്കിൽ ഈ ലോകത്തിൽ സ്ഥാനമാനങ്ങളുള്ളവർക്കും യഹോവയെ സേവിക്കാൻ കഴിയുമെന്ന് അവൻ അങ്ങനെ കാണിച്ചു. അവർക്കു തങ്ങളുടെ ലൗകിക കഴിവുകൾ യഹോവയുടെ സേവനത്തിൽ ഉപയോഗിക്കാൻ പോലും സാധിക്കും.—ലൂക്കൊസ് 16:9.
ഒരു തർസൊസുകാരൻ
പിന്നീട് പൗലോസ് വർണ്ണിച്ചതുപോലെ, അവൻ തർസോസ് എന്ന “പ്രസിദ്ധനഗര”ത്തിൽ ജനിച്ചു. (പ്രവൃത്തികൾ 21:39) തന്റെ മിഷനറിവേലയ്ക്ക് അമൂല്യമായിരുന്ന ഭാഷാപരിജ്ഞാനം—പ്രത്യേകിച്ചും ഗ്രീക്കിലുള്ള പ്രാവീണ്യം—ഒരുപക്ഷേ അവിടെവച്ചായിരിക്കും അവൻ നേടിയത്. തർസൊസിലെ ജീവിതം യഹൂദസമ്പ്രദായങ്ങളോടു മാത്രമല്ല പുറജാതിസംസ്കാരത്തോടും പൗലോസിനെ സമ്പർക്കത്തിൽ വരുത്തിക്കാണും. ഈ അനുഭവജ്ഞാനം പിന്നീടുള്ള വർഷങ്ങളിൽ ജാതികളുടെ അപ്പൊസ്തലൻ എന്ന നിലയിൽ അവൻ ഉപയോഗിച്ചു. അവർക്കു മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ സത്യം എങ്ങനെ അവതരിപ്പിക്കാമെന്ന് അവൻ അറിഞ്ഞിരുന്നു. (1 കൊരിന്ത്യർ 9:21) ഉദാഹരണത്തിന്, പ്രവൃത്തികൾ 17-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന അഥേനക്കാരോടുള്ള അവന്റെ പ്രസംഗം പരിഗണിക്കുക. അവിടെ, സത്യത്തിന്റെ സ്വന്തം അവതരണത്തിൽ അവൻ അഥേനമതത്തെപ്പററിയുള്ള പരാമർശനങ്ങളും അവരുടെ കവികളിലൊരാളിൽനിന്നുള്ള ഉദ്ധരണിപോലും നൈപുണ്യത്തോടെ നെയ്തുചേർത്തു.
ഒരു റോമാപൗരൻ
പൗലോസിനു വേറൊരു ലൗകിക നേട്ടമുണ്ടായിരുന്നു. അവൻ ഒരു റോമാപൗരനായിരുന്നു. ഇതും സുവാർത്തയുടെ പുരോഗതിക്കായി അവൻ ഉപയോഗിച്ചു. ഫിലിപ്പിയിൽ അവനും സഹചാരികളും പ്രഹരിക്കപ്പെടുകയും വിചാരണകൂടാതെ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഒരു റോമാപൗരനോട് ഇങ്ങനെ ചെയ്യുന്നതു നിയമവിരുദ്ധമായിരുന്നു. ഈ വസ്തുത പൗലോസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അവിടെ തങ്ങാനും അടുത്തതായി ചെല്ലേണ്ട സ്ഥലത്തേക്കു പോകുന്നതിനുമുമ്പായി സഭയെ ശുശ്രൂഷിക്കാനും അവർ അവനെ അനുവദിച്ചു.—പ്രവൃത്തികൾ 16:37-40.
പിന്നീട്, ഗവർണ്ണർ ഫെസ്ററസിന്റെ മുമ്പിൽ ഹാജരായപ്പോൾ, കൈസരുടെമുമ്പാകെ തന്റെ കേസ് സംബന്ധിച്ച് അപ്പീൽ ബോധിപ്പിക്കുന്നതിനു പൗലോസ് തന്റെ റോമൻപൗരത്വത്തെ ഉപയോഗപ്പെടുത്തി. അങ്ങനെ, അവൻ റോമാസാമ്രാജ്യത്തിന്റെ ഏററവും ഉന്നത അധികാരിയുടെ മുമ്പിൽ സുവാർത്തയ്ക്കുവേണ്ടി ഒരു പ്രതിവാദം നടത്തി.—പ്രവൃത്തികൾ 25:11, 12; ഫിലിപ്പിയർ 1:7.
പിന്നീട് ഉപയോഗപ്രദമെന്നു തെളിഞ്ഞ പ്രായോഗികവിധത്തിലുള്ള പരിശീലനം പൗലോസിനു ലഭിച്ചു. സാധ്യതയനുസരിച്ച് അവന്റെ പിതാവ് അവനെ കൂടാരപ്പണി പഠിപ്പിച്ചു. ഇതുനിമിത്തം പണം കുറവായിരുന്നപ്പോൾ അവനു ശുശ്രൂഷയിൽ സ്വയം സംരക്ഷിക്കാൻ കഴിഞ്ഞു. (പ്രവൃത്തികൾ 18:1-3) തീവ്രമായ ഒരു മതവിദ്യാഭ്യാസവും അവനു ലഭിച്ചു. അവൻ “ഒരു പരീശനും പരീശൻമാരുടെ മകനും” ആയി വളർത്തപ്പെട്ടു. (പ്രവൃത്തികൾ 23:6) യഥാർത്ഥത്തിൽ, യഹൂദഗുരുക്കൻമാരിൽ ഏററവും പുകൾപെററവരിൽ ഒരാളായ ഗമാലിയേലിന്റെ കാൽക്കലിരുന്നാണ് അവൻ പഠിച്ചത്. (പ്രവൃത്തികൾ 22:3) ഇന്നത്തെ മേൻമയുള്ള ഒരു സർവകലാശാലാവിദ്യാഭ്യാസത്തോട് ഒരുപക്ഷേ തുലനംചെയ്യാവുന്ന, അങ്ങനെയുള്ള ഒരു വിദ്യാഭ്യാസം സൂചിപ്പിക്കുന്നത് അവന്റെ കുടുംബം തികച്ചും പ്രമുഖമായിരുന്നു എന്നാണ്.
ഒരു ഉചിതമായ വീക്ഷണം
പൗലോസിന്റെ പശ്ചാത്തലവും പരിശീലനവും യഹൂദമതത്തിൽ ഒരു ഉജ്ജ്വല ഭാവി വച്ചുനീട്ടി. അവനു വളരെയധികം മുന്നേറാമായിരുന്നു. എന്നിരുന്നാലും, യേശുവായിരുന്നു മിശിഹ എന്ന് ഒരിക്കൽ അംഗീകരിച്ചതിനുശേഷം പൗലോസിന്റെ ലക്ഷ്യങ്ങൾ മാറി. ഫിലിപ്പിയർക്ക് എഴുതിയപ്പോൾ, തന്റെ മുൻ ലൗകിക നേട്ടങ്ങളിൽ ചിലതു വിവരിച്ചുകൊണ്ട് അവൻ പറഞ്ഞു: “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.”—ഫിലിപ്പിയർ 3:7, 8.
ഈ അഭ്യസ്തവിദ്യനായ മനുഷ്യൻ തന്റെ ലൗകിക വിദ്യാഭ്യാസംകൊണ്ടു ചെയ്യുവാൻ സാധിക്കുമായിരുന്നതിനെ അതിയായ ആഗ്രഹത്തോടെ തിരിഞ്ഞുനോക്കിയില്ല; തന്നെയുമല്ല “തന്റെ വിദ്യാബഹുത്വത്താൽ” അവൻ മററുള്ളവരെ വിറപ്പിച്ചുമില്ല. (പ്രവൃത്തികൾ 26:24; 1 കൊരിന്ത്യർ 2:1-4) പകരം, യഹോവയാം ദൈവത്തിൽ പൂർണ്ണവിശ്വാസം അർപ്പിച്ചുകൊണ്ട്, അവൻ മുമ്പുണ്ടായിരുന്ന തന്റെ പ്രതീക്ഷകളെ പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: “പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.” (ഫിലിപ്പിയർ 3:14) പൗലോസ് ആത്മീയകാര്യങ്ങൾക്കു വിലകൽപ്പിച്ചു.
ഇങ്ങനെയാണെങ്കിലും, പൗലോസ് ആ മുൻ പരിശീലനം യഹോവയുടെ സേവനത്തിൽ ഉപയോഗിച്ചു. യഹൂദൻമാരെ സംബന്ധിച്ച് “അവർ . . . ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു” എന്ന് അവൻ പറഞ്ഞപ്പോൾ, തന്റെ വ്യക്തിപരമായ അനുഭവത്തിൽനിന്നാണ് അവൻ പറഞ്ഞത്. (റോമർ 10:2) മതാചാരനിഷ്ഠയുള്ള ഒരു പരീശൻ എന്ന നിലയിൽ അവനു ദൈവത്തിന്റെയും തിരുവെഴുത്തുകളുടെയും കാര്യത്തിൽ തീർച്ചയായും ഒരു തീക്ഷ്ണതയുണ്ടായിരുന്നു. പൗലോസ് ഒരു ക്രിസ്ത്യാനി ആയതിനുശേഷം, അവന്റെ തീക്ഷ്ണത സൂക്ഷ്മപരിജ്ഞാനത്താൽ പതംവരുത്തപ്പെട്ടു. അവനു തന്റെ പൂർവ്വവിദ്യാഭ്യാസം നീതിയുക്തമായ ഒരു ഉദ്ദേശ്യത്തിൽ ഉപയോഗിക്കാനും കഴിഞ്ഞു. ഉദാഹരണത്തിന്, എബ്രായരുടെ പുസ്തകത്തിൽ, ക്രിസ്തീയ വ്യവസ്ഥയുടെ ശ്രേഷ്ഠത ബോദ്ധ്യപ്പെടുത്താനായി ഇസ്രയേൽ ചരിത്രത്തെയും ആലയാരാധനയെയും പററിയുള്ള തന്റെ ആഴമായ ജ്ഞാനം അവൻ ഉപയോഗിച്ചു.
ഇന്നും ജഡപ്രകാരം ജ്ഞാനികളായ ചിലർ സുവാർത്തയോടു പ്രതികരിക്കുന്നു. എല്ലാത്തരത്തിലുമുള്ള വിദ്യാഭ്യാസയോഗ്യതയുള്ളവരും അതിലുപരി എല്ലാത്തരത്തിലുമുള്ള ഉദ്യോഗം, തൊഴിൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരും സത്യം സ്വീകരിച്ചിരിക്കുന്നു. അവർ തങ്ങളുടെ മുൻപരിശീലനം യഹോവയുടെ സേവനത്തിൽ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണെങ്കിലും, തങ്ങളുടെ ലൗകിക വിദ്യാഭ്യാസം എന്തുതന്നെ ആയിരുന്നാലും ആത്മീയ യോഗ്യതകളാണു ജീവൽപ്രധാനമെന്ന വസ്തുതയുടെ കാഴ്ചപ്പാടു ക്രിസ്ത്യാനികൾക്ക് ഒരിക്കലും നഷ്ടപ്പെടുന്നില്ല. ഇവയാണ് “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ,” കാരണം ഇവയ്ക്കു നമ്മെ നിത്യജീവനിലേക്കു നയിക്കാൻ കഴിയും.—ഫിലിപ്പിയർ 1:10, NW.