ഒരു പ്രമേയം
ലോകവ്യാപകമായി 1,098 സ്ഥലങ്ങളിൽ നടന്ന “ദിവ്യനീതി” കൺവെൻഷനുകളിൽ 64,43,597 പേർ ഹാജരായ സ്ഥിതിക്ക് അവയുടെ മൊത്തം ഹാജർ മുൻവർഷത്തേതിലും കവിഞ്ഞിരിക്കാമെന്നതിനു സംശയമില്ല. 93,822 പേരാണ് സ്നാപനമേററത്. എല്ലാ “ദിവ്യനീതി” കൺവെൻഷനുകളിലും നടത്തപ്പെട്ട “കുപ്രസിദ്ധ ‘വേശ്യ’” എന്ന പ്രസംഗത്തെ തുടർന്ന് മനോഹരമായ ചിത്രങ്ങളോടുകൂടിയ വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന 320 പേജുള്ള ബയൻറിട്ട പുസ്തകം 20-ൽപരം ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടു. പ്രസംഗകൻ ശ്രോതാക്കളോട് ഇങ്ങനെ പറഞ്ഞു: “ഈ പുസ്തകം നിങ്ങളുടെ വ്യക്തിപരവും സഭാപരവുമായ പഠനങ്ങളിൽ നന്നായി ഉപയോഗിക്കുക. മഹാബാബിലോൻ നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നു എന്നും ജനതകൾ ഇപ്പോൾ അർമ്മഗെദ്ദോനെ അഭിമുഖീകരിക്കുന്നുവെന്നും ക്രിസ്തുവും അവന്റെ മണവാട്ടിയും മുഖേനയുള്ള യഹോവയുടെ മഹനീയ രാജ്യഭരണത്തിൽ മഹത്തായ പാരമ്യത്തിലെത്തുമെന്നും ലോകത്തോടു പ്രഖ്യാപിക്കുന്നതിനും അതുപയോഗിക്കുക. ഈ കാര്യങ്ങൾ കേൾക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും, എന്തുകൊണ്ടെന്നാൽ ‘നിയമിതസമയം അടുത്തിരിക്കുന്നു’!”—വെളിപ്പാട് 1:3.
ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലുമുതൽ “കർത്താവിന്റെ ദിവസ”ത്തിൽ ജീവിക്കുന്ന നാം, ദിവ്യ ന്യായവിധിയുടെ ഈ കാലത്ത് പരമാധികാര കർത്താവായ യഹോവയെ, അവന്റെ രാജാധിരാജാവായ യേശുക്രിസ്തുവിൻകീഴിൽ സേവിക്കുകയെന്ന പദവികളിൽവെച്ച് അതിമഹത്തായ പദവിയിൽ സന്തോഷിക്കുന്നു. (വെളിപ്പാട് 1:10) യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാൽ:
(1)മഹാബാബിലോൻ, വിശേഷാൽ, ക്രൈസ്തവലോകം, ജീവനുള്ള ഏകസത്യദൈവമായ യഹോവയുടെ നാമത്തിൻമേൽ വരുത്തിയിരിക്കുന്ന നിന്ദയെ നാം വെറുക്കുന്നു. നമ്മെസംബന്ധിച്ചാണെങ്കിൽ, വെളിപ്പാട് 4:11-ലെ വാക്കുകളിൽ “ഞങ്ങളുടെ ദൈവംതന്നെയായ യഹോവേ, നീ മഹത്വവും ബഹുമാനവും ബലവും സ്വീകരിക്കാൻ യോഗ്യനാകുന്നു” എന്ന് മുഴുഹൃദയത്തോടെ നാം ദൃഢമായി പ്രസ്താവിക്കുന്നു.
(2)വിശേഷാൽ ത്രിയേകദൈവം, മനുഷ്യദേഹിയുടെ അമർത്യത, നരകത്തിലെ നിത്യദണ്ഡനം, അഗ്നിമയശുദ്ധീകരണസ്ഥലം, മഡോണായും കുരിശുംപോലെയുള്ള പ്രതിമകളുടെ ആരാധന എന്നിങ്ങനെയുള്ള ബാബിലോന്യ ഉപദേശങ്ങളോടുള്ള ക്രൈസ്തവലോകത്തിന്റെ പററിനിൽപ്പിനെ നാം വെറുക്കുന്നു. വെളിപ്പാട് 22:18, 19-നു ചേർച്ചയായി ദൈവത്തിന്റെ എഴുതപ്പെട്ട വചനത്തെയും അതിൽ അടങ്ങിയിരിക്കുന്ന സകലത്തെയും നാം സ്ഥിരമായി അനുസരിക്കുന്നു.
(3)പരിണാമം, രക്തപ്പകർച്ചകൾ, ഗർഭച്ഛിദ്രങ്ങൾ, കള്ളംപറയൽ, അത്യാഗ്രഹം, വഞ്ചന, എന്നിങ്ങനെ ക്രൈസ്തവലോകത്തിൽ വളരെ സാധാരണമായിരിക്കുന്ന ദൈവവിരുദ്ധ തത്വശാസ്ത്രങ്ങളെയും നടപടികളെയും നാം വെറുക്കുന്നു. നമ്മുടെ ആരാധനയിലും ജീവിതരീതിയിലും നാം നമ്മുടെ സ്രഷ്ടാവായ സർവശക്തനാം യഹോവയാം ദൈവത്തെ ബഹുമാനിക്കും, അവന്റെ വഴികൾ വെളിപ്പാട് 15:3-ൽ “നീതിയും സത്യവു”മെന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു.
(4)കക്ഷിപിരിവ്, വിഗ്രഹാരാധന, ദുർവൃത്തി, ഈസബേൽസ്വാധീനം, ശീതോഷ്ണനിലപാട്, ഉണർവില്ലായ്മ, എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വെളിപ്പാട് രണ്ടും മൂന്നും അദ്ധ്യായങ്ങളിൽ ഏഴു സഭകൾക്ക് യേശു കൊടുത്ത സന്ദേശങ്ങൾക്കു ചെവികൊടുക്കുന്നതിലുള്ള ക്രൈസ്തവലോകത്തിന്റെ പരാജയത്തെ നാം വെറുക്കുന്നു. നമ്മുടെ ഭാഗത്തു നാം “ആത്മാവ് സഭകളോടു പറയുന്നത്” കേൾക്കുകയും അനുസരിക്കുകയും ചെയ്യും.
(5)ക്രൈസ്തവലോകത്തിലും അതിലെ വൈദികരുടെ ഇടയിലുമുള്ള ദുർമ്മാർഗ്ഗത്തെയും അനുവദനീയതയെയും നാം വെറുക്കുന്നു. തങ്ങളുടെ മലിനതയിൽ തുടരുന്നവർ—ദുർവൃത്തരും ഭോഷ്കു പറയുന്നവരും മററും—പൂർണ്ണമായി നശിപ്പിക്കപ്പെടുമെന്ന് വെളിപ്പാട് 21:8-ൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന യഹോവയുടെ വ്യക്തമായ ന്യായവിധിയെ നാം സ്വാഗതംചെയ്യുന്നു. ലൈംഗികതയും വിവാഹവും കുടുംബജീവിതവും സംബന്ധിച്ച ബൈബിൾനിലവാരങ്ങളെ നാം മുഴുഹൃദയത്തോടെ പിന്താങ്ങുന്നു.
(6)ശക്തിയും ധനവും പൊതുജനങ്ങളുടെമേലുള്ള മർദ്ദകമായ അധീശത്വവും നേടാൻ ലോകഭരണാധികാരികളുമായി രഹസ്യധാരണ പുലർത്തുന്നതിൽ മഹാബാബിലോൻ നടത്തുന്ന നൂററാണ്ടുകളിലെ ആത്മീയ വ്യഭിചാരത്തെ നാം വെറുക്കുന്നു. “എന്റെ ജനമേ, അവളെ വിട്ടുപോരുക” എന്ന വെളിപ്പാട് 18:4-ലെ ദൂതന്റെ ആഹ്വാനം അനുസരിക്കാൻ പരമാർത്ഥഹൃദയമുള്ളവരെ സഹായിക്കുന്നതിന് നാം ദൃഢനിശ്ചയംചെയ്തിരിക്കുകയാണ്.
(7)ഏറെയും രാഷ്ട്രീയശക്തികളുമായിട്ടുള്ള മഹാവേശ്യയുടെ ദുർവൃത്തിയുടെ ഫലമെന്നു പറയാവുന്ന, ഈ നൂററാണ്ടിൽ മാത്രമായി നടന്ന യുദ്ധത്തിൽ ബലിചെയ്യപ്പെട്ട 10 കോടിയിൽപരം ജീവനെ പ്രതിയുള്ള വമ്പിച്ച രക്തപാതകത്തെ നാം വെറുക്കുന്നു. വെളിപ്പാട് 18:21-24 വരെ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്ന പ്രകാരം മഹാബാബിലോന്റെമേൽ ദൈവം നീതിപൂർവകമായ ശിക്ഷ നടപ്പാക്കാനുള്ള നിയമിതസമയം സമീപിച്ചിരിക്കുന്നതിൽ നാം സന്തോഷിക്കുന്നു.
യഹോവയുടെ സാക്ഷികളെന്ന നിലയിൽ, 1914 മുതൽ “ലോകരാജ്യം നമ്മുടെ കർത്താവിന്റെയും [യഹോവ] അവന്റെ ക്രിസ്തുവിന്റെയും രാജ്യമായിത്തീർന്നിരിക്കുന്നു”വെന്ന് ലോകത്തോടു പ്രഖ്യാപിക്കുന്നത് നമ്മുടെ സന്തോഷവും പദവിയുമാണെന്ന് നാം കരുതുന്നു. (വെളിപ്പാട് 11:15) മഹാബാബിലോന്റെ മേലുള്ള യഹോവയുടെ പ്രഖ്യാപിത ന്യായവിധികൾ അറിയിക്കുന്നതിലും ദൈവത്തിന്റെ അർമ്മഗെദ്ദോൻയുദ്ധത്തിന്റെ സാമീപ്യത്തെക്കുറിച്ച് മുന്നറിയിപ്പുകൊടുക്കുന്നതിലും നിർഭയം മുന്നേറാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അനുസരണമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി “ഒരു പുതിയ ആകാശവും പുതിയഭൂമിയും” സമീപിച്ചിരിക്കുന്നു എന്ന സദ്വർത്തമാനം “സകല ജനതയോടും ഗോത്രത്തോടും ഭാഷയോടും ജനത്തോടും” ഒരു ഉറച്ച ശബ്ദത്തിൽ പ്രതിധ്വനിപ്പിക്കാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കയാണ്. (വെളിപ്പാട് 14:6; 21:1) ഈ പ്രഖ്യാപനത്തിന്റെ ഫലമായി സകല ജനതകളിൽനിന്നുമുള്ള മുപ്പതുലക്ഷത്തിലധികംപേരുടെ ഒരു മഹാപുരുഷാരം ഗോളത്തിനുചുററുമായി നമ്മോടു ചേർന്നിരിക്കുന്നതിൽ നാം സന്തോഷിക്കുന്നു. ആകാശമദ്ധ്യേ പറക്കുന്ന ദൂതനോടു ചേർന്ന് നാമെല്ലാം പ്രഖ്യാപിക്കുന്നു: “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുക, എന്തുകൊണ്ടെന്നാൽ അവനാലുള്ള ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു, തന്നിമിത്തം ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ ആരാധിക്കുക.”—വെളിപ്പാട് 14:7.
[“ഒരു പ്രമേയ”ത്തിന്റെ പഠനത്തിനുള്ള ചോദ്യങ്ങൾ:]
1. യഹോവയുടെ സാക്ഷികൾ ഇപ്പോൾ എന്തിൽ സന്തോഷിക്കുന്നു?
2. പ്രമേയത്തിലെ ഏഴു പോയിൻറുകളിൽ ഓരോന്നും സംബന്ധിച്ച് (എ) യഹോവയുടെ സാക്ഷികൾ എന്തു വെറുക്കുന്നുവെന്നും (ബി) സാക്ഷികൾ എന്തു ദൃഢമായി പ്രസ്താവിക്കുന്നുവെന്നും പറയുക.
3. (എ) യഹോവയുടെ സാക്ഷികൾക്ക് എന്തു സന്തോഷവും പദവിയും ഉണ്ട്? (ബി) സാക്ഷികളുടെ തീരുമാനം എന്താണ്? (സി) നാം എന്തുംകൂടെ ചെയ്യാൻ ഉറച്ചിരിക്കുന്നു? (ഡി) യഹോവയുടെ സാക്ഷികൾ എന്തു സന്തോഷിക്കലിലും പ്രഖ്യാപനത്തിലും പങ്കുചേരുന്നു?