ലോകത്തെ വീക്ഷിക്കൽ
“ആശ്രയ രാഹിത്യ പ്രവണത”
“ലോക സഭാ സമിതിയുടെ കേന്ദ്രത്തിൽത്തന്നെ പ്രതിസന്ധി തലപൊക്കിയിരിക്കുന്നു,” ഫ്രഞ്ച് വർത്തമാനപ്പത്രമായ ല മോൺട് അഭിപ്രായപ്പെടുന്നു. ലോകവ്യാപകമായുള്ള ക്രിസ്തീയ സമുദായങ്ങളെ ഒരു കൊടിക്കൂറക്കീഴിൽ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തിലാണ് ഈ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ആയിരുന്നു ഇതിന്റെ സുവർണ ജൂബിലി ആഘോഷം. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ, ഓർത്തഡോക്സ് മത വിഭാഗങ്ങൾ ഈ സംഘടനയിൽ “അംഗമായി തുടരുന്നതിനു തുരങ്കം വെക്കുന്ന” ഒരു “ആശ്രയ രാഹിത്യ പ്രവണത” വികാസം പ്രാപിച്ചിരിക്കുന്നു. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമായ മിഷനറിമാരുടെ പ്രവർത്തനഫലമായി ചില കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ “മതപരിവർത്തനത്തിന്റെ ഇരകൾ” ആയിത്തീർന്നിരിക്കുന്നു എന്നതായിരുന്നു ഓർത്തഡോക്സ് സഭകളുടെ ഒരു പരാതി. 330-അംഗങ്ങൾ ഉള്ള ഈ സമിതിയിൽനിന്ന് ജോർജിയയിലെ ഓർത്തഡോക്സ് സഭ ഇതിനോടകം തന്നെ പിന്തുണ പിൻവലിച്ചിരിക്കുന്നു. അതുകൊണ്ട്, “ജനീവയിലെ ലോക സമിതിയിൽനിന്ന് ഓർത്തഡോക്സ് സഭകൾ വിട്ടുമാറുന്നത് മേലാൽ അടിസ്ഥാന രഹിതമായ ഒരു സങ്കൽപ്പമല്ല” എന്ന് ആ പത്രം പ്രസ്താവിക്കുന്നു.
നിർത്താൻ വൈകിപ്പോയിട്ടില്ല
പുകവലി നിർത്തുന്നത് 60-ാം വയസ്സിൽ ആണെങ്കിൽ പോലും അതു ക്യാൻസറിനുള്ള അപകടസാധ്യതയെ വളരെയധികം കുറയ്ക്കുന്നെന്നു 40 വർഷം ദീർഘിച്ച ഒരു പഠനം കണ്ടെത്തിയതായി ബ്രിട്ടനിലെ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ഇംഗ്ലണ്ടിലെ സട്ടനിലുള്ള ക്യാൻസർ ഗവേഷണ സ്ഥാപനത്തിലെ പ്രൊഫസറായ ജൂലിയൻ പീറ്റോ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പുകവലി വരുത്തിവെക്കുന്ന വിപത്തുകൾ എന്തെല്ലാമാണെന്നു കഴിഞ്ഞ വർഷം വരെ ഞങ്ങൾക്കു പൂർണമായി അറിയില്ലായിരുന്നു. നേരത്തേ വിചാരിച്ചിരുന്നതുപോലെ പുകവലി അതിന്റെ ഇരകളിൽ കാൽ ഭാഗത്തെയല്ല, പകരം പകുതിപ്പേരെയും കൊന്നൊടുക്കുന്നുവെന്ന് അന്നാണു മനസ്സിലായത്. പ്രായമായശേഷം ആണെങ്കിൽ പോലും [പുകവലി] ഉപേക്ഷിക്കുന്നതു വളരെ പ്രയോജനപ്രദമാണെന്നും അന്നു ഞങ്ങൾ കണ്ടെത്തി.” പുകവലിയുടെ അപകടങ്ങളെ കുറിച്ച് കുട്ടികൾക്കു നിരന്തരം മുന്നറിയിപ്പു കൊടുക്കാറുണ്ട്. എന്നിരുന്നാലും പുകവലി നിർത്തുന്നത് തങ്ങൾക്കു ശ്വാസകോശാർബുദം പിടിപെടാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നുവെന്ന് മുതിർന്നവർ അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് പീറ്റോ സൂചിപ്പിക്കുന്നു.
വിവാഹത്തിനു സന്തുഷ്ടി കൈവരുത്താനാകും
വിവാഹജീവിതം ഒരു ഭാരമാണെന്നാണ് ചിലരുടെ വാദം, ചില ടിവി ഹാസ്യ പരമ്പരകൾ വിവാഹജീവിതത്തെ മിക്കപ്പോഴും തീർത്തും പഴഞ്ചനായ ഒരു സമ്പ്രദായമായിപോലും ചിത്രീകരിക്കുന്നു. എന്നാൽ വസ്തുതകൾ എന്തു സൂചിപ്പിക്കുന്നു? അവിവാഹിതരുടെ അവസ്ഥയാണോ കൂടുതൽ മെച്ചം? ഫിലദെൽഫിയാ ഇൻക്വയറെറിൽ ഉദ്ധരിക്കപ്പെട്ട ഒരു സാമൂഹിക ശാസ്ത്രജ്ഞയുടെ അഭിപ്രായം അനുസരിച്ച് അങ്ങനെ ആയിരിക്കുന്നില്ല. വിവാഹിതർ “പൊതുവേ കൂടുതൽ സന്തുഷ്ടരും ആരോഗ്യമുള്ളവരും പണമുള്ളവരും” ആണെന്ന് അവർ പറയുന്നു. വിവാഹിതർക്കു സാധാരണമായി കുറച്ച് സമ്മർദമേ ഉള്ളൂ, കുറ്റകൃത്യങ്ങളിലോ മയക്കുമരുന്നു ദുരുപയോഗത്തിലോ ഏർപ്പെടാനുള്ള സാധ്യത കുറവാണ്, അവർക്ക് പൊതുക്ഷേമ സംരംഭങ്ങളുടെ സഹായവും കുറച്ചുമതി. അപ്പോൾ, വിവാഹിതർക്ക് ആയുസ്സു കൂടുതലുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല.
മലിന രക്തമോ?
“ന്യൂയോർക്കിലെയോ ന്യൂജേഴ്സിയിലെയോ ഒരു ആശുപത്രിയിൽനിന്ന് 1991 ജനുവരി മുതൽ 1996 ഡിസംബർ വരെ രക്തം സ്വീകരിച്ച എല്ലാവരുടെയും ശ്രദ്ധയ്ക്ക്” എന്ന തലക്കെട്ടിൽ ന്യൂയോർക്ക് നഗരത്തിലെ ഒമ്പതു ദിനപ്പത്രങ്ങളിൽ അടുത്ത കാലത്ത് ഒരു അറിയിപ്പു വന്നു. 1990-കളുടെ ആരംഭത്തിൽ കുത്തിവെച്ച രക്തം സുരക്ഷിതമായിരുന്നുവെന്ന് അന്ന് രക്തപ്പകർച്ച സ്വീകരിച്ചവർക്ക് ഉറപ്പുനൽകുക ആയിരുന്നു അതിന്റെ ഉദ്ദേശ്യമെന്ന് ആ അറിയിപ്പു നടത്തിയ ന്യൂയോർക്ക് രക്തകേന്ദ്രം പറയുന്നുണ്ടെങ്കിലും, മറിച്ച് ആയിരിക്കാനും ഇടയുണ്ട്. എന്തുകൊണ്ട്? നിസ്സംശയമായും, ആ അറിയിപ്പിനോടൊപ്പം നൽകിയിരുന്ന മുന്നറിയിപ്പ് ആയിരുന്നു ഉത്കണ്ഠയ്ക്കുള്ള ഒരു കാരണം: “ആ കാലഘട്ടത്തിൽ, ദാനം ചെയ്യപ്പെട്ട രക്തോത്പന്നങ്ങൾ സ്വീകരിച്ചവർക്ക് എച്ച്ഐവി-യും ഹെപ്പറ്റൈറ്റിസും പോലെ രക്തപ്പകർച്ചയിലൂടെ സംക്രമിക്കുന്ന രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.”
മിക്കപ്പോഴും ക്യാൻസർ കണ്ടെത്തപ്പെടുന്നില്ല
“മരണ കാരണങ്ങൾ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ ക്യാൻസറിന്റെ സ്ഥാനത്തെ വിലകുറച്ചു കാണിച്ചേക്കാം” എന്ന് ന്യൂ സയന്റിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ന്യൂ ഓർലേയാൻസിലുള്ള ലുയിസിയാനാ മെഡിക്കൽ സെന്ററിലെ ഡോ. എലിസബെത്ത് ബുർട്ടോൺ, 1986-നും 1995-നും ഇടയ്ക്കു നടത്തിയ 1,105 മൃതശരീര പരിശോധനകളുടെ രേഖകൾ നിരീക്ഷണ വിധേയമാക്കി. രോഗികൾ ജീവിച്ചിരിക്കെ ആശുപത്രി പരിശോധനകൾ വഴി കണ്ടെത്തിയ ക്യാൻസർ നിരക്കിനെ മൃതശരീര പരിശോധനയിലൂടെ കണ്ടെത്തിയ നിരക്കുമായി താരതമ്യപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. ബുർട്ടോൺ പറയുന്നത് അനുസരിച്ച് 44 ശതമാനം രോഗികളിലും ക്യാൻസർ കണ്ടുപിടിച്ചിരുന്നില്ല, അല്ലെങ്കിൽ ഏതു തരം ക്യാൻസർ ആണെന്നു കണ്ടെത്തുന്നതിൽ പിശകു സംഭവിച്ചു. മരിച്ചവരുടെ 10 ശതമാനത്തിൽ മാത്രമേ ഇപ്പോൾ മൃതശരീര പരിശോധന നടത്തുന്നുള്ളൂ എന്നതിനാൽ—1960-കളിൽ അത് ഏതാണ്ട് 50 ശതമാനം ആയിരുന്നു—“പല പിശകുകളും ഒരിക്കലും കണ്ടെത്താതിരുന്നേക്കാം” എന്ന് ആ മാഗസിൻ പ്രസ്താവിക്കുന്നു.
കീഴടങ്ങാത്ത പരാദം
മനുഷ്യരിൽ സിസ്റ്റിസെർക്കോസിസ് എന്ന രോഗത്തിനു കാരണമായ ടെയ്നിയ സോളിയം എന്ന പരാദം ചില അവികസിത രാജ്യങ്ങളിൽ ഇപ്പോഴും ഒരു പ്രശ്നമാണ്. പരാദം അടങ്ങിയിട്ടുള്ള പന്നിയിറച്ചി നന്നായി വേവിക്കാതെ കഴിക്കുന്നതോ ഈ പരാദത്തിന്റെ ലാർവ ഉള്ള ഭക്ഷണം കഴിക്കുന്നതോ മൂലമാണ് സാധാരണ ഗതിയിൽ ഈ രോഗം പിടിപെടുന്നത്. മെക്സിക്കോ നഗരത്തിലെ എക്സ്സെൽസ്യോർ വർത്തമാനപ്പത്രം പറയുന്നത് അനുസരിച്ച്, ഈ പരാദത്തെ “തിരിച്ചറിയുക ദുഷ്കരം” ആണ്. അതുകൊണ്ട് ഈ പരാദത്തിന് “വാഹകൻ അറിയാതെ വർഷങ്ങളോളം അയാളുടെ ശരീരത്തിൽ വളരാൻ കഴിഞ്ഞേക്കാം.” രോഗലക്ഷണങ്ങളിൽ പനി, തലവേദന, അപസ്മാരമൂർച്ഛ, കാഴ്ചാ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെട്ടേക്കാം. മെക്സിക്കോയിലെ നാഷണൽ ഓട്ടോണോമസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഈ പരാദത്തെ ഉന്മൂലനം ചെയ്യാനുള്ള ഉദ്യമത്തിന്റെ ഭാഗമായി പന്നികൾക്കുള്ള ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്ന് ഈ പത്രം പറയുന്നു.
മസ്തിഷ്കാഘാതത്തിന്റെ മുന്നറിയിപ്പിൻ അടയാളങ്ങൾ
“മസ്തിഷ്കാഘാതത്തിന്റെ ഒരൊറ്റ ലക്ഷണം പോലും തിരിച്ചറിയാൻ കഴിയാത്ത അനേകം ആളുകളുണ്ട്” എന്ന് എഫ്ഡിഎ കൺസ്യൂമർ റിപ്പോർട്ടു ചെയ്യുന്നു. ആ മാഗസിൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സർവേയിൽ പങ്കെടുത്തവരിൽ പകുതിയിൽ അൽപ്പം കൂടുതൽ പേർക്കു മാത്രമേ മസ്തിഷ്കാഘാതത്തിന്റെ ഒരു ലക്ഷണമെങ്കിലും പറയാൻ സാധിച്ചുള്ളൂ, 68 ശതമാനത്തിനു മാത്രമാണ് മസ്തിഷ്കാഘാതത്തിന്റെ സാധ്യതാ ഘടകങ്ങളിൽ ഒന്നിന്റെയെങ്കിലും പേരു പറയാൻ കഴിഞ്ഞത്.” മസ്തിഷ്കാഘാതം വ്യവസായവത്കൃത പാശ്ചാത്യ ലോകത്ത് മരണത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നും അംഗവൈകല്യത്തിന്റെ പ്രധാന കാരണവും ആയിരുന്നിട്ടും സ്ഥിതി ഇതാണ്. മസ്തിഷ്കാഘാതം മൂലമുള്ള ക്ഷതം പരമാവധി കുറയ്ക്കുന്നതിന് അതിന്റെ ആദ്യ മുന്നറിയിപ്പിൻ ലക്ഷണം പ്രകടമാകുമ്പോൾത്തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. മുഖത്തിനോ കൈകാലുകൾക്കോ ഉണ്ടാകുന്ന പെട്ടെന്നുള്ള ബലക്കുറവ്, മരവിപ്പ്, അല്ലെങ്കിൽ തളർച്ച; കാഴ്ചയ്ക്ക്, വിശേഷിച്ചും ഒരു കണ്ണിന്റെ കാഴ്ചയ്ക്ക്, പെട്ടെന്ന് മങ്ങലുണ്ടാകുകയോ പൂർണമായും കാഴ്ച നഷ്ടപ്പെടുകയോ ചെയ്യുക; സംസാരിക്കാനോ മറ്റുള്ളവർ പറയുന്നതു മനസ്സിലാക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക; വിശേഷിച്ചും മറ്റു മുന്നറിയിപ്പിൻ സൂചനകളോടൊപ്പം അകാരണമായ തലകറക്കമുണ്ടാകുകയോ ശരീരത്തിന്റെ സമനില നഷ്ടപ്പെടുകയോ ചെയ്യുക എന്നിവയാണ് മസ്തിഷ്കാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.
ആനയുടെ അവകാശങ്ങൾ
ഇന്ത്യയുടെ പല ഭാഗങ്ങളിലും തൊഴിൽ മേഖലയിലെ ഒരു പ്രധാന ഘടകമാണ് ആന. ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ സകല യോഗ്യതയും ഉള്ള തൊഴിലാളികളായാണ് സർക്കാർ, ആനകളെ പട്ടികപ്പെടുത്തിയിരിക്കുന്നത് എന്ന് ദ വീക്ക് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഏതാണ്ട് 10-ാം വയസ്സിൽ പണിയെടുത്തു തുടങ്ങുന്ന ആനകൾ 50 വയസ്സുവരെ തൊഴിലിൽ ഏർപ്പെട്ടേക്കാം. തൊഴിലിൽനിന്നു വിരമിക്കുമ്പോൾ മറ്റു സർക്കാർ തൊഴിലാളികളെ പോലെ ആനകൾക്കും പെൻഷൻ കിട്ടുന്നു, നല്ല പരിചരണവും ഭക്ഷണവും നൽകാനായി ഒരു പാപ്പാനെയും നിയോഗിക്കുന്നു. പിടിയാനകൾക്കു ജോലിക്കാലത്തു ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒരു വർഷത്തെ പ്രസവാവധിയും ഉൾപ്പെടുന്നു. ആ സമയത്ത് അവയ്ക്ക് തടിപിടുത്തം, കാട്ടാനകളെ മെരുക്കലും പരിശീലിപ്പിക്കലും, ദേശീയ പാർക്കുകളിലും സംരക്ഷിത വന മേഖലകളിലും റോന്തു ചുറ്റൽ എന്നിങ്ങനെയുള്ള സുപ്രധാന ജോലികളൊന്നും ചെയ്യാതെ ഒരു മൃഗശാലയിൽ സ്വസ്ഥമായി കഴിഞ്ഞുകൂടാം.
ശൃംഖലാ കത്തുകൾ കത്തിക്കൽ
1992 മുതൽ, ശൃംഖലാ കത്തുകൾ നശിപ്പിക്കാനായി ജപ്പാനിലെ നഗോയിയ നഗരത്തിൽ ഒരു വാർഷിക ബുദ്ധമത കത്തു-കത്തിക്കൽ ചടങ്ങ് നടന്നുവരുന്നു. വേണ്ടാത്ത കത്തുകൾ ശേഖരിക്കാനായി തപാൽ അധികൃതർ നഗരത്തിലെമ്പാടുമുള്ള തപാൽ ഓഫീസുകളിൽ പെട്ടികൾ സ്ഥാപിച്ചു. തുടർന്ന്, ലഭിക്കുന്ന കത്തുകൾ കത്തിച്ചു കളയാനായി ഒരു ചടങ്ങു നടത്താൻ ഒരു ബുദ്ധമത ക്ഷേത്രത്തോട് അഭ്യർഥിക്കുകയും ചെയ്തു. “തങ്ങൾക്കു കിട്ടിയ കത്തുകൾ ഉപേക്ഷിക്കാനോ സ്വന്തമായി അവ നശിപ്പിച്ചു കളയാനോ ഭയപ്പെടുന്ന അന്ധവിശ്വാസികൾക്കാണ്” ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത് എന്ന് ആസാഹി ഈവനിങ് ന്യൂസ് വിശദീകരിച്ചു. ഈ കത്തുകൾ നശിപ്പിച്ചുകളയാൻ അവർ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? കത്തിൽ വിശദമാക്കിയിരിക്കുന്ന നിബന്ധനകൾ പിൻപറ്റുന്നവർക്കുള്ള പ്രയോജനങ്ങൾ മാത്രമല്ല അവയിൽ വിവരിച്ചിരിക്കുന്നത്. അതിന്റെ പകർപ്പുകൾ എടുത്ത് മറ്റുള്ളവർക്ക് അയയ്ക്കാതെ ശൃംഖല ഭേദിക്കുന്നവർക്കു ദുരിതങ്ങൾ വരുമെന്നുള്ള ഭീഷണിയും അവയിലുണ്ട്. ഉദാഹരണത്തിന്, തനിക്കു ലഭിച്ച കത്തിന്റെ പകർപ്പുകൾ മറ്റുള്ളവർക്ക് അയയ്ക്കാതെ ശൃംഖല ഭേദിച്ച ടോക്കിയോയിലെ ഒരു വ്യക്തി കൊല്ലപ്പെട്ടതായി ഒരു കത്ത് മുന്നറിയിപ്പു നൽകുകയുണ്ടായി.
ഒരു സാർവലൗകിക ഭാഷയിലേക്കോ?
“പൊതുവേ പാശ്ചാത്യ ഭാഷകൾ സംസാരിക്കാറില്ലാത്ത ഒരു മധ്യേഷ്യൻ രാജ്യത്ത്” തനിക്ക് ഇംഗ്ലീഷ് പഠിക്കണമെന്ന് ഒരു എട്ടു വയസ്സുകാരൻ തന്റെ പിതാവിനോട് ആവശ്യപ്പെടുകയുണ്ടായി. പിതാവ് അതിന്റെ കാരണം ആരാഞ്ഞു. “കമ്പ്യൂട്ടർ സംസാരിക്കുന്നത് ഇംഗ്ലീഷിലാണ് പപ്പാ.” ഈ സംഭവം “വിജ്ഞാന അതിപാതയുടെ പാർശ്വ ഫലങ്ങളുടെ കുടിലമായ ഒരു വശമായി പലരും കരുതുന്നതിനെ ചിത്രീകരിക്കുന്നു. . . . ഒരു പ്രമുഖ ഗോളവ്യാപക ഭാഷ എന്നനിലയിലുള്ള ഇംഗ്ലീഷിന്റെ ദ്രുതമാറ്റത്തെ ഒന്നുകൂടി ത്വരിതപ്പെടുത്താനുള്ള പ്രാപ്തി അതിനുണ്ട്” എന്ന് ഏഷ്യാവീക്ക് പ്രസ്താവിക്കുന്നു. ആ മാഗസിൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഒരു സാർവലൗകിക സാഹോദര്യം കെട്ടിപ്പടുക്കാനുള്ള ഉദ്യമങ്ങളുടെ ഫലമൊന്നുമല്ല ഇത്. പിന്നെയോ അതു പ്രായോഗികം ആയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇന്റർനെറ്റിലൂടെ എളുപ്പം ആശയവിനിമയം നടത്തുന്നതിനും വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുന്നതിനും ഒരു പൊതു മാധ്യമം ആവശ്യമാണ്.” എന്നാൽ ഇംഗ്ലീഷ് തിരഞ്ഞെടുക്കാൻ എന്താണ് കാരണം? എന്തുകൊണ്ടെന്നാൽ “പിസി ബിസിനസ്സും അതുപോലെതന്നെ ഇന്റർനെറ്റും ആരംഭിച്ചത് യു.എസ്.-ൽ ആണ്. അവയിലൂടെയുള്ള ഇന്നത്തെ ഏതാണ്ട് 80 ശതമാനം പ്രവർത്തനങ്ങളും ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്.” ഇംഗ്ലീഷ് ഭാഷാധിഷ്ഠിത കീബോർഡ് മറ്റു ഭാഷകളുടെ ഉപയോഗത്തിനായി അനുരൂപപ്പെടുത്താനുള്ള ബുദ്ധിമുട്ടു നിമിത്തം ചില അവസരങ്ങളിൽ മറ്റു ഭാഷകളുടെ ഉപയോഗം കുറഞ്ഞുവരികയാണ്. “അതിനു വിലയൊടുക്കേണ്ടിവരും,” ഏഷ്യാ വീക്ക് പ്രസ്താവിക്കുന്നു. “വരും നൂറ്റാണ്ടിന്റെ അന്ത്യത്തോടെ—ചിലപ്പോൾ അടുത്ത 20 വർഷത്തിനുള്ളിൽ തന്നെ—ഇന്നു സംസാരിക്കുന്ന 6,000-ത്തോളം ഭാഷകളിൽ പകുതിയും മൃതഭാഷകൾ ആയിത്തീരും എന്ന് ഭാഷാ ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.”