സ്ത്രീകളോടുള്ള വിവേചനം
പശ്ചിമാഫ്രിക്കയിൽ ഒരു ബിസിനസ്സുകാരൻ ഒമ്പതു വയസ്സുള്ള ഒരു കുട്ടിയെ വിലയ്ക്കു വാങ്ങുന്നു. ഏഷ്യയിൽ ഒരു ചോരക്കുഞ്ഞിനെ മണലാരണ്യത്തിൽ ജീവനോടെ കുഴിച്ചുമൂടുന്നു. ഒരു പൗരസ്ത്യ ദേശത്ത്, ആർക്കും വേണ്ടാതെ, ആരും ശ്രദ്ധിക്കാനില്ലാതെ ഒരു അനാഥക്കുഞ്ഞ് പട്ടിണി കിടന്നു മരിക്കുന്നു. ഈ ദുരന്തങ്ങൾക്കെല്ലാം പൊതുവായ ഒരു ഘടകമുണ്ട്: ഈ ബലിയാടുകളെല്ലാം പെൺകുട്ടികളായിരുന്നു. പെണ്ണായിപ്പോയതുകൊണ്ട് അവരെ അധികപ്പറ്റായി കണക്കാക്കി.
ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആഫ്രിക്കയിൽ ആയിരക്കണക്കിനു പെൺകുട്ടികളെയും യുവതികളെയും അടിമകളായി വിൽക്കുന്നു, ചിലരെ 15 ഡോളറിനുപോലും. വർഷംതോറും, ലക്ഷക്കണക്കിനു പെൺകുട്ടികൾ വേശ്യാലയങ്ങളിലേക്കു വിൽക്കപ്പെടുന്നതായി അല്ലെങ്കിൽ വേശ്യകളാകാൻ നിർബന്ധിതരാകുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. കൂടുതലും ഏഷ്യയിലാണ് ഇത് കാണപ്പെടുന്നത്. ഇതിലും വഷളായി, പത്തു കോടിയോളം പെൺകുട്ടികളെ “കാണാതെ പോകുന്ന”തായി അനേകം രാജ്യങ്ങളിലെ ജനസംഖ്യാ കണക്കുകൾ സൂചിപ്പിക്കുന്നു. ഗർഭച്ഛിദ്രമോ ശിശുഹത്യയോ സ്ത്രീകളോടുള്ള തികഞ്ഞ അവഗണനയോ ആണ് ഇതിനു കാരണമെന്നു വ്യക്തം.
ദീർഘകാലം—നൂറ്റാണ്ടുകളോളംതന്നെ—പല ദേശങ്ങളിലും സ്ത്രീകളെ ഇത്തരത്തിലാണു വീക്ഷിച്ചിരുന്നത്. ചില സ്ഥലങ്ങളിൽ ഇപ്പോഴും അങ്ങനെതന്നെ. എന്തുകൊണ്ട്? അത്തരം ദേശങ്ങളിൽ ആൺകുട്ടികൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നു എന്നതാണു കാരണം. ഒരാൺകുട്ടിക്ക് വംശം നിലനിർത്താനും സ്വത്ത് അവകാശപ്പെടുത്താനും മാത്രമല്ല, ഈ ദേശങ്ങളിൽ മിക്കപ്പോഴും പ്രായമായവർക്ക് ഗവൺമെൻറ് പെൻഷനൊന്നും ഇല്ലാത്തതിനാൽ മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ അവരെ പരിപാലിക്കാനും സാധിക്കുമെന്ന് ആളുകൾ കരുതുന്നു. “ഒരു പെൺകുട്ടിയെ വളർത്തിക്കൊണ്ടുവരുന്നത് അയൽക്കാരന്റെ തോട്ടത്തിലെ ചെടി നനയ്ക്കുന്നതുപോലെയാണ്” എന്ന് തെലുങ്കിൽ ഒരു ചൊല്ലുണ്ട്. വലുതാകുമ്പോൾ അവളെ ആരെങ്കിലും വിവാഹം കഴിച്ചുകൊണ്ടുപോകുകയോ വേശ്യാലയത്തിലേക്കു വിൽക്കുകയോപോലും ചെയ്തേക്കാം. അതുകൊണ്ട് പ്രായമായ മാതാപിതാക്കൾക്ക് കാര്യമായ—ചിലപ്പോൾ ഒട്ടുംതന്നെ—സഹായം ചെയ്തുകൊടുക്കാൻ അവൾക്കു സാധിക്കുകയില്ല.
ചെറിയ വിഹിതം
മേൽപ്പറഞ്ഞ മനോഭാവം നിമിത്തം, ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരിക്കുന്ന രാജ്യങ്ങളിലെ കുടുംബങ്ങളിലുള്ള പെൺകുട്ടികൾക്ക് കാര്യമായ ആരോഗ്യരക്ഷയോ ഭക്ഷണമോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ല. പെൺകുട്ടികളിൽ 14 ശതമാനം വികലപോഷിതരാണെങ്കിൽ ആൺകുട്ടികളിൽ അഞ്ചു ശതമാനം മാത്രമേ വികലപോഷിതരായിട്ടുള്ളൂ എന്ന് ഒരു ഏഷ്യൻ രാജ്യത്തെ ഗവേഷകർ കണ്ടെത്തി. ചില രാജ്യങ്ങളിൽ പെൺകുട്ടികളുടെ ഇരട്ടി ആൺകുട്ടികളെ ആരോഗ്യകേന്ദ്രങ്ങളിലേക്കു കൊണ്ടുവരുന്നതായി ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ (യുനിസെഫ്) ഒരു റിപ്പോർട്ട് വിവരിക്കുന്നു. ഇതിനുപുറമേ ആഫ്രിക്കയിലും ദക്ഷിണ-പശ്ചിമ ഏഷ്യയിലുമുള്ള 40 ശതമാനത്തിലേറെ യുവതികൾ നിരക്ഷരരാണ്. “വികസ്വരലോകത്ത് ഭയാനകമായ വിധത്തിൽ സ്ത്രീപുരുഷ വിവേചനം നടമാടുന്നു” എന്ന് പരേതയായ മുൻ യുനിസെഫ് അംബാസഡർ ഒഡ്രി ഹെബേൺ വിലപിക്കുകയുണ്ടായി.
പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോഴും ഈ “സ്ത്രീപുരുഷ വിവേചനം” അപ്രത്യക്ഷമാകുന്നില്ല. ദാരിദ്ര്യം, അക്രമം, വിശ്രമമില്ലാത്ത ജോലി എന്നിവയെല്ലാം മിക്കപ്പോഴും സ്ത്രീജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്, അതും പെണ്ണായിപ്പോയെന്ന ഒറ്റ കാരണത്താൽ. ലോകബാങ്കിന്റെ പ്രസിഡൻറ് വിവരിക്കുന്നു: “ലോകത്തിലെ ജോലിയുടെ മൂന്നിൽ രണ്ടു ഭാഗം ചെയ്യുന്നത് സ്ത്രീകളാണ്. . . . എങ്കിലും ലോകവരുമാനത്തിന്റെ പത്തിലൊന്നു മാത്രമാണ് അവർക്കു കിട്ടുന്നത്. ലോകത്തിലെ മൊത്തം സമ്പത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമേ അവർക്ക് അവകാശപ്പെട്ടിട്ടുള്ളൂ. ലോകത്തിലെ ദരിദ്രരിൽ ദരിദ്രരാണവർ.”
ഒരു ഐക്യരാഷ്ട്ര റിപ്പോർട്ട് പറയുന്നതനുസരിച്ച്, കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ലോകത്തിലെ 130 കോടി ആളുകളിൽ 70 ശതമാനത്തിലധികം സ്ത്രീകളാണ്. “തന്നെയുമല്ല, ഈ നില വഷളായിക്കൊണ്ടിരിക്കുകയുമാണ്,” റിപ്പോർട്ട് കൂട്ടിച്ചേർത്തു. “കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഗ്രാമീണ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് ഏതാണ്ട് 50 ശതമാനമായി വർധിച്ചിരിക്കുന്നു. ദാരിദ്ര്യത്തിന് കൂടുതലും സ്ത്രീയുടെ മുഖച്ഛായയാണുള്ളത്.”
കൊടുംദാരിദ്ര്യത്തെക്കാൾ വേദനാജനകമാണ് ഒട്ടേറെ സ്ത്രീകളുടെ ജീവിതം തകർക്കുന്ന അക്രമം. ഏതാണ്ട് പത്തു കോടി പെൺകുട്ടികൾ, കൂടുതലും ആഫ്രിക്കയിൽ, ജനനേന്ദ്രിയഛേദനത്തിനു വിധേയരായിട്ടുണ്ട്. വ്യാപകമായ ഒരക്രമമാണ് ബലാൽസംഗം. ചില സ്ഥലങ്ങളിൽ 6 സ്ത്രീകളിൽ ഒരാൾ വീതം തങ്ങളുടെ ആയുഷ്കാലത്തിൽ ബലാൽസംഗത്തിന് ഇരയാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും മറ്റു ചില ദേശങ്ങളിൽ ബലാൽസംഗത്തിന് രേഖാമൂലമുള്ള തെളിവുകൾ ഇല്ലെന്നുതന്നെ പറയാം. യുദ്ധങ്ങൾ സ്ത്രീപുരുഷന്മാരെ ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന അഭയാർഥികളിൽ ഏറിയപങ്കും സ്ത്രീകളും കുട്ടികളുമാണ്.
അമ്മമാരും കുടുംബം പുലർത്തുന്നവരും
കുടുംബഭാരത്തിന്റെ അധികപങ്കും പേറുന്നത് മിക്കപ്പോഴും അമ്മമാരാണ്. അവൾ ദീർഘനേരം ജോലി ചെയ്യുന്നുണ്ടായിരിക്കാം. തന്നെയുമല്ല, കുടുംബത്തിന്റെ ഏകാശ്രയവും അവളായിരിക്കാം. ആഫ്രിക്കയിലെ ചില ഗ്രാമങ്ങളിലെ ഏതാണ്ട് പകുതിയോളം കുടുംബങ്ങളും പോറ്റുന്നത് സ്ത്രീകളാണ്. പാശ്ചാത്യലോകത്തെ ചില പ്രദേശങ്ങളിലുള്ള അനേകം കുടുംബങ്ങളിലെയും സ്ഥിതി ഇതുതന്നെ.
അതിലുപരി, വിശേഷിച്ചും വികസ്വര രാഷ്ട്രങ്ങളിൽ, വെള്ളവും വിറകും കൊണ്ടുവരുന്നതുപോലുള്ള ഏറ്റവും ദുഷ്കരമായ ചില ജോലികൾ പരമ്പരാഗതമായി സ്ത്രീകളാണ് ചെയ്തുപോരുന്നത്. വനനശീകരണവും അമിതമായ കന്നുകാലി മേയ്ക്കലും ഈ ജോലി കൂടുതൽ ദുഷ്കരമാക്കിത്തീർത്തിരിക്കുന്നു. ചില വരൾച്ചബാധിത രാജ്യങ്ങളിൽ സ്ത്രീകൾ ദിവസവും, വിറകു കൊണ്ടുവരാൻ മൂന്നോ അതിലധികമോ മണിക്കൂറും വെള്ളം കൊണ്ടുവരാൻ നാലു മണിക്കൂറും ചെലവഴിക്കുന്നു. ആയാസകരമായ ഈ ജോലി തീർത്തിട്ടുവേണം അവർക്ക് വീട്ടിലെയും പറമ്പിലെയും ജോലി തുടങ്ങാൻ.
പട്ടിണിയും പരിവട്ടവും കലഹവും ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുള്ള രാജ്യങ്ങളിൽ സ്ത്രീപുരുഷന്മാർ ഒരുപോലെ ദുരിതമനുഭവിക്കുന്നുണ്ടെന്നതു ശരിതന്നെ. എങ്കിലും കൂടുതൽ കഷ്ടമനുഭവിക്കുന്നത് സ്ത്രീകളാണെന്നു മാത്രം. ഈ അവസ്ഥയ്ക്ക് എന്നെങ്കിലും മാറ്റം വരുമോ? എല്ലായിടത്തുമുള്ള സ്ത്രീകൾക്ക് എന്നെങ്കിലും ആദരവും പരിഗണനയും ലഭിക്കുമെന്ന് വാസ്തവികമായി പ്രതീക്ഷിക്കാനാകുമോ? തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താൻ സ്ത്രീകൾക്ക് ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?
[5-ാം പേജിലെ ചതുരം/ചിത്രം]
ബാലവേശ്യകൾ—ആരാണ് കുറ്റക്കാർ?
വർഷംതോറും ഏതാണ്ട് പത്തു ലക്ഷം കുട്ടികൾ—കൂടുതലും പെൺകുട്ടികൾ—വേശ്യാവൃത്തിയിലേർപ്പെടാൻ നിർബന്ധിതരാകുന്നു അല്ലെങ്കിൽ വേശ്യാലയങ്ങളിലേക്ക് വിൽക്കപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള ആര്യa തന്റെ സഹവിദ്യാർഥിനികളിൽ ചിലർക്ക് സംഭവിച്ചത് അനുസ്മരിക്കുന്നു. “13 വയസ്സുള്ളപ്പോഴാണ് കുൽവാഡി ഒരു വേശ്യയായത്. അവളൊരു നല്ല കുട്ടിയായിരുന്നു. പക്ഷേ മദ്യപാനവും ചീട്ടുകളിയുമായിരുന്നു അവളുടെ അമ്മയുടെ പ്രധാന തൊഴിൽ. അവർക്ക് സ്വന്തം മകളെ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. പുരുഷന്മാരുടെ കൂടെപ്പോയി പണം സമ്പാദിക്കാൻ കുൽവാഡിയുടെ അമ്മ അവളെ പ്രോത്സാഹിപ്പിച്ചു. താമസിയാതെ അവൾ ഒരു വേശ്യയായിത്തീർന്നു.”
“എന്റെ ക്ലാസ്സിൽത്തന്നെയുണ്ടായിരുന്ന മറ്റൊരു കുട്ടിയായിരുന്നു സിവൂൺ. രാജ്യത്തിന്റെ വടക്കായിരുന്നു അവളുടെ വീട്. വേശ്യാവൃത്തിയിലേർപ്പെടാൻ മാതാപിതാക്കൾ അവളെ തലസ്ഥാനത്തേക്കയച്ചപ്പോൾ അവൾക്കു വെറും 12 വയസ്സ്. മാതാപിതാക്കൾ ഒപ്പുവെച്ച കരാറനുസരിച്ച് അവൾ രണ്ടു വർഷം ആ തൊഴിൽ ചെയ്യണമായിരുന്നു. സിവൂണിന്റെയും കുൽവാഡിയുടെയും അവസ്ഥ അസാധാരണമല്ല—എന്റെ ക്ലാസ്സിലുണ്ടായിരുന്ന 15 പെൺകുട്ടികളിൽ 5 പേർ വേശ്യകളായിത്തീർന്നു.”
സിവൂണിനെയും കുൽവാഡിയെയും പോലെ ലക്ഷക്കണക്കിനു പെൺകുട്ടികളുണ്ട്. “തനതായ ഗതിവേഗമുള്ള ഒരു കൂറ്റൻ വിപണിയാണ് ലൈംഗിക വ്യവസായം,” യുനെസ്കോ (ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടന) പ്രതിനിധിയായ വാസില ടാംസാലി വിലപിക്കുന്നു. “ഒരു 14 വയസ്സുകാരിയെ വിൽക്കുന്നത് സർവസാധാരണമായി മാറിയിരിക്കുന്നു, അതിൽ പുതുമയൊന്നുമില്ലാതായിരിക്കുകയാണ്.” ഈ പെൺകുട്ടികളെ ലൈംഗിക അടിമത്തത്തിലേക്കു വിറ്റു കഴിഞ്ഞാൽപ്പിന്നെ വാങ്ങിയ പണം തിരിച്ചടയ്ക്കാൻ അസാധ്യമാണെന്നുതന്നെ പറയാം. 12 വയസ്സുള്ളപ്പോഴാണ് മഞ്ജുവിന്റെ അച്ഛൻ അവളെ വിറ്റത്. ഏഴു വർഷം വേശ്യാവൃത്തി ചെയ്തിട്ടും ഏതാണ്ട് 12,000 രൂപ പിന്നെയും കൊടുത്തുതീർക്കാനുണ്ടായിരുന്നു. “എനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല—ഞാൻ കെണിയിലകപ്പെട്ടു പോയി,” അവൾ വിവരിക്കുന്നു.
ഈ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം കൂട്ടിക്കൊടുപ്പുകാരുടെ കയ്യിൽനിന്നു രക്ഷപ്പെട്ടുപോരുന്നതുപോലെതന്നെ ദുഷ്കരമാണ് എയ്ഡ്സിന്റെ പിടിയിൽനിന്നുള്ള രക്ഷപ്പെടലും. ഈ ബാലവേശ്യകളിൽ 33 ശതമാനത്തെ എയ്ഡ്സ് വൈറസ് ബാധിച്ചിരിക്കുന്നതായി തെക്കുകിഴക്കൻ ഏഷ്യയിൽ നടത്തിയ ഒരു സർവേ സൂചിപ്പിച്ചു. 500 കോടി ഡോളറിന്റെ വേശ്യാവൃത്തി വ്യവസായം നിലനിൽക്കുന്നിടത്തോളം കാലം ഈ പെൺകുട്ടികൾ ദുരിതമനുഭവിക്കേണ്ടിവരും.
ഈ ഭയങ്കര ചെയ്തികൾക്ക് ആരാണ് കുറ്റക്കാർ? കൂടുതലും, പെൺകുട്ടികളെ വിലയ്ക്കു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവരാണ് എന്നതു സ്പഷ്ടം. തങ്ങളുടെ കാമം ശമിപ്പിക്കാൻ ഈ പെൺകുട്ടികളെ ഉപയോഗിക്കുന്ന നികൃഷ്ടരായ പുരുഷന്മാരും കുറ്റക്കാരാണ്. അത്തരം അധാർമിക പ്രവർത്തകരില്ലെങ്കിൽ ഈ പെൺകുട്ടികൾ വേശ്യാവൃത്തിയിലേർപ്പെടേണ്ടി വരില്ലല്ലോ.
[അടിക്കുറിപ്പ്]
a പേരുകൾ മാറ്റിയിട്ടുണ്ട്.
വർഷംതോറും ഏതാണ്ട് പത്തുലക്ഷം പെൺകുട്ടികൾ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു
[6-ാം പേജിലെ ചതുരം/ചിത്രം]
മധ്യ ആഫ്രിക്കയിലെ സ്ത്രീയുടെ ഒരു ദിവസത്തെ ജോലി
ആറു മണിക്ക് എഴുന്നേറ്റ് അവൾ കുടുംബത്തിനും തനിക്കും വേണ്ട പ്രഭാതഭക്ഷണം തയ്യാറാക്കുന്നു. രാവിലെ അൽപ്പം വൈകിയായിരിക്കും കുടുംബാംഗങ്ങളെല്ലാം ചേർന്ന് അതു കഴിക്കുക. അടുത്തുള്ള നദിയിൽനിന്ന് വെള്ളംകൊണ്ടുവന്നശേഷം അവൾ വയലിലേക്കു പോകുന്നു—അവിടെ നടന്നെത്താൻതന്നെ ഒരു മണിക്കൂർ വേണ്ടിവന്നേക്കാം.
ഉച്ചകഴിഞ്ഞ് നാലു മണിയാകുന്നതുവരെ അവൾ വയലിൽ ഉഴുകയോ കള പറിക്കുകയോ നനയ്ക്കുകയോ ഒക്കെ ചെയ്യുന്നു. ഭക്ഷണമെന്തെങ്കിലും കൂടെ കരുതിയിട്ടുണ്ടെങ്കിൽ അതു കഴിക്കാൻ ഇടയ്ക്ക് അൽപ്പം സമയം എടുക്കും. പിന്നെയുള്ള രണ്ടു മണിക്കൂർ വിറകു വെട്ടാനും വീട്ടിലേക്കാവശ്യമായ കസാവയോ മറ്റു പച്ചക്കറികളോ ശേഖരിക്കാനുമുള്ളതാണ്—എല്ലാം വീട്ടിലേക്കു ചുമക്കേണ്ടതും അവൾതന്നെ.
മിക്കവാറും, സൂര്യൻ അസ്തമിക്കുന്നതോടെയാണ് അവൾ വീട്ടിൽ തിരിച്ചെത്തുന്നത്. ഇനി അത്താഴം തയ്യാറാക്കണം. അതിന് രണ്ടോ അതിലധികമോ മണിക്കൂർ വേണം. ഞായറാഴ്ച അടുത്തുള്ള നദിക്കരയിൽ പോയി തുണിയലക്കണം. തുണി ഉണങ്ങുമ്പോൾ ഇസ്തിരിയിടണം.
ഈ കഠിനാധ്വാനമൊന്നും ഭർത്താവ് വിലമതിക്കുകയോ അവളുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കുകയോ ചെയ്യാറില്ലെന്നുതന്നെ പറയാം. അവൾക്ക് കൃഷി ചെയ്യേണ്ടതിന് അയാൾ മരങ്ങൾ വെട്ടിക്കൊടുക്കുകയോ കാടും പടലയും വെട്ടിത്തെളിക്കുകയോ ഒക്കെ ചെയ്തേക്കാം. എന്നാൽ അതിൽ കൂടുതലൊന്നും അയാൾ ചെയ്യില്ല. ചിലപ്പോഴെല്ലാം കുളിക്കാനായി കുട്ടികളെ അയാൾ നദിക്കരയിലേക്കു കൊണ്ടുപോയേക്കാം. കൂടാതെ അൽപ്പസ്വൽപ്പം നായാട്ടോ മീൻപിടിത്തമോ നടത്തിയേക്കാം. എന്നാൽ ദിവസത്തിന്റെ ഏറിയ പങ്കും അയാൾ ഗ്രാമത്തിലെ മറ്റു പുരുഷന്മാരോടു സംസാരിച്ചിരിക്കും.
കഴിയുമെങ്കിൽ ഏതാനും വർഷങ്ങൾക്കുശേഷം അയാൾ ചെറുപ്പക്കാരിയായ പുതിയൊരു ഭാര്യയെ വീട്ടിലേക്കു കൊണ്ടുവരും. പിന്നെ സ്നേഹമെല്ലാം അവൾക്കാണ്. അതേസമയം, ആദ്യ ഭാര്യ തന്റെ ആരോഗ്യം ക്ഷയിക്കുന്നതുവരെയോ മരണംവരെയോ പണിയെടുക്കാൻ പ്രതീക്ഷിക്കപ്പെടുന്നു.
ആഫ്രിക്കൻ സ്ത്രീകൾ കടുത്ത ജോലിഭാരം പേറുന്നു