വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yb09 പേ. 142-255
  • മുൻയൂഗോസ്ലാവിയൻ ദേശങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുൻയൂഗോസ്ലാവിയൻ ദേശങ്ങൾ
  • യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2009
  • ഉപതലക്കെട്ടുകള്‍
  • ആദിയിൽ
  • “ഫോട്ടോ നാടകം” വഴിതുറക്കുന്നു
  • വയലിലേക്കു പയനിയർമാർ
  • പയനിയറിങ്ങിന്റെ വെല്ലുവിളി
  • മാസിഡോണിയയിലേക്കു കടന്നുചെല്ലുന്നു
  • വേല നിരോധിക്കപ്പെടുന്നു
  • ടോൾസ്‌റ്റോയിയോ യഹോവയോ?
  • യുദ്ധക്കെടുതികൾ
  • അന്ത്യംവരെ വിശ്വസ്‌തൻ
  • മരണശിക്ഷ
  • വിശ്വസ്‌തത പരിശോധിക്കപ്പെടുന്നു
  • പരിമിതമായ നിയമാംഗീകാരം
  • ‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവർ’
  • ആദ്യകാലങ്ങളിലെ രാജ്യഹാളുകൾ
  • മികച്ച സംഘാടനം, ത്വരിത വളർച്ച
  • മാസിഡോണിയയിലെ അത്ഭുതാവഹമായ പുരോഗതി
  • ഒരുമയോടെ ജർമനിയിൽ ഒരു സമ്മേളനം
  • മുന്നിട്ടിറങ്ങിയ പ്രാദേശിക പയനിയർമാർ
  • സ്‌നാനം നെൽപ്പാടത്ത്‌
  • സ്വാതന്ത്ര്യമേറുന്നു, ഒപ്പം ജാഗ്രതയും
  • ധീരനിലപാടെടുത്ത യുവാക്കൾ
  • ആവേശോജ്ജ്വലമായ ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ
  • നഗരം ഉപരോധത്തിൻകീഴിൽ
  • ഭൗതികവും ആത്മീയവുമായ കരുതലുകൾ
  • തീക്ഷ്‌ണതയോടെ, പക്ഷേ ജാഗ്രതയോടെ
  • ഒരു വിശ്വസ്‌ത കുടുംബം
  • ക്രിസ്‌തീയ നിഷ്‌പക്ഷത
  • ദുരിതാശ്വാസം എത്തുന്നു
  • ഒരു അവിസ്‌മരണീയ യാത്ര!
  • കൊടുങ്കാറ്റിനുശേഷം
  • സഹോദരസ്‌നേഹം—യുദ്ധകാലത്ത്‌
  • പ്രത്യാശാനിർഭരമായ ഒരു ദൂത്‌
  • ആത്മത്യാഗമനോഭാവം പ്രകടമാക്കുന്ന ജോലിക്കാർ
  • ‘ഈ നിർണായക നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ . . . എനിക്കു സാധിച്ചു!’
  • പുതിയ ബ്രാഞ്ചും രാജ്യഹാളുകളും
  • രാജ്യവേല ത്വരിതഗതിയിൽ പുരോഗമിക്കുന്നു
  • പ്രസിദ്ധീകരണങ്ങൾക്കു നിയന്ത്രണങ്ങൾ
  • രാജ്യഹാൾ നിർമാണം
  • പുതിയ ലോക ഭാഷാന്തരം
  • മാസിഡോണിയയിലേക്കു കടന്നുചെല്ലുന്നു
  • റോമാകളോടു പ്രസംഗിക്കുന്നു
  • “ആശ്വാസമായിത്തീർന്നു”
  • നാണയപ്പെരുപ്പത്തിന്റെ കെടുതികൾ
  • ബൈബിൾപരിഭാഷ
  • മതവിദ്വേഷം ശക്തമാകുന്നു
  • യഹോവയുടെ ചിന്തയാൽ സ്വാധീനിക്കപ്പെടുന്നു
  • ആരാധനയിലും ഉപദേശങ്ങളിലും ഐക്യമുള്ളവർ
  • പ്രസംഗപ്രവർത്തനം പടർന്നു പന്തലിക്കുന്നു
  • രാജ്യഹാളുകളും പയനിയർമാരും
  • ആശുപത്രി ഏകോപന സമിതികൾ
  • വളർച്ചയും വികാസവും
  • ശോഭനമായ ഭാവി
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2009
yb09 പേ. 142-255

മുൻയൂഗോസ്ലാവിയൻ ദേശങ്ങൾ

യൂഗോസ്ലാവിയ എന്ന്‌ മുമ്പ്‌ അറിയപ്പെട്ടിരുന്ന രാജ്യത്തിന്‌ തികച്ചും ഇണങ്ങുന്നതാണ്‌ ‘വൈവിധ്യങ്ങളുടെ നാട്‌’ എന്ന വിശേഷണം. വിവിധ സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും സംഗമവേദിയായ ഈ പ്രദേശത്തിന്റെ വടക്ക്‌, മധ്യ-പൂർവ യൂറോപ്പും തെക്ക്‌ ഗ്രീസും ടർക്കിയും പടിഞ്ഞാറ്‌ ഇറ്റലിയും സ്ഥിതിചെയ്യുന്നു. ആഭ്യന്തര ലഹളയുടെയും കലഹത്തിന്റെയും നാടായാണ്‌ പക്ഷേ, അനേകരും യൂഗോസ്ലാവിയയെക്കുറിച്ചു കേട്ടിരിക്കുന്നത്‌. അതു സത്യമാണുതാനും. 1914-ൽ ആർച്ച്‌ ഡ്യൂക്ക്‌ ഫ്രാൻസിസ്‌ ഫെർഡിനാൻഡ്‌ കൊല്ലപ്പെട്ട കാലംമുതൽ അടുത്തകാലത്തെ വംശഹത്യവരെയുള്ള സുദീർഘമായ കാലയളവിൽ ബാൾക്കൻ ഉപദ്വീപിന്റെ ഈ ഭാഗത്ത്‌ വല്ലപ്പോഴുമൊക്കെയേ സമാധാനം ഉണ്ടായിരുന്നിട്ടുള്ളൂ. സ്വാതന്ത്ര്യം നേടുന്നതിനായി ജനതകൾ പോരടിച്ചപ്പോൾ റിപ്പബ്ലിക്കുകൾ രാജ്യങ്ങളായിത്തീർന്നു. ക്രമേണ, യൂഗോസ്ലാവിയ വിഘടിച്ച്‌ ക്രൊയേഷ്യ, ബോസ്‌നിയ-ഹെർസഗോവിന, മാസിഡോണിയ, മോൺടേനേഗ്രോ, സെർബിയ, സ്ലോവേനിയ എന്നിവ രൂപംകൊണ്ടു.

രാഷ്‌ട്രീയവും മതപരവും വംശീയവുമായ കലാപത്തിന്റെ ചരിത്രം പേറുന്ന ഈ പശ്ചാത്തലത്തിൽ ഇതാ, തികച്ചും വ്യത്യസ്‌തമായ ഒരു ജനസമൂഹം—യഹോവയുടെ സാക്ഷികൾ. സ്‌നേഹവും ഐക്യവും പരസ്‌പര വിശ്വാസവും മുഖമുദ്രയായ അവർ ബാൾക്കൻസിനെ ഛിന്നഭിന്നമാക്കിയ വിദ്വേഷവും വർഗീയതയും മറികടന്നിരിക്കുന്നു. അവരുടെ ഇടയിൽ സംസ്‌കാരങ്ങൾ കൈകോർത്തു പോകുന്നത്‌ ആകസ്‌മികമല്ല. ദൈവരാജ്യത്തോടുള്ള അവരുടെ കൂറ്‌—അതാണ്‌ അതിന്റെ രഹസ്യം.

ആദിയിൽ

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഇവിടെ ആരംഭിച്ചത്‌ എങ്ങനെയാണ്‌? ഫ്രാന്റ്‌സ്‌ ബ്രാന്റ്‌ എന്ന ഒരു യുവ ബാർബർ കഥയ്‌ക്കു തുടക്കമിടുന്നു. യൂഗോസ്ലാവിയയുടെ വടക്കൻ മേഖലയായ വോജ്‌വോഡിനയാണ്‌ അദ്ദേഹത്തിന്റെ സ്വദേശം. ജോലി തേടി അദ്ദേഹം ഓസ്‌ട്രിയയിൽ എത്തിച്ചേർന്നു. അവിടെവെച്ച്‌ സത്യം അറിയാൻ ഇടയായി. താൻ മനസ്സിലാക്കിയ ബൈബിൾ സത്യങ്ങളുമായി 1925-ൽ അദ്ദേഹം സ്വദേശത്തേക്കു മടങ്ങി. വേദാദ്ധ്യയനങ്ങൾ എന്ന ബൈബിൾ പഠന സഹായികൾ വായിച്ചു ചർച്ചചെയ്യുന്ന ഒരു ചെറിയ കൂട്ടത്തോടൊപ്പം അദ്ദേഹവും ചേർന്നു. ഈ പുസ്‌തകങ്ങൾ ഐക്യനാടുകളിലുള്ള ചില ബന്ധുക്കളിൽനിന്നു ലഭിച്ചതായിരുന്നു അവർക്ക്‌.

സുവിശേഷ ഘോഷണത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ അവർ ബൈബിൾ ഉപദേശങ്ങൾ വിശദീകരിക്കുന്ന രണ്ടു ചെറുപുസ്‌തകങ്ങൾ സെർബിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ദുഃഖകരമെന്നു പറയട്ടെ, ഇവ വിതരണംചെയ്യുന്നതിനുമുമ്പേ, സംഘടനയ്‌ക്കെതിരെ തിരിഞ്ഞ്‌ സ്വന്തം മതം സ്ഥാപിച്ച ഒരു പ്രമുഖ സഹോദരൻ അവരെ സന്ദർശിച്ചു. ഫ്രാന്റ്‌സ്‌ ഒഴികെ മറ്റെല്ലാവരും ബൈബിൾ വിദ്യാർഥികളുടെ സഭ വിട്ട്‌ അദ്ദേഹത്തിന്റെ പിന്നാലെ പോയി.

സ്ലോവേനിയയിലെ മാരിബോറിലേക്കു മാറിത്താമസിച്ച ഫ്രാന്റ്‌സ്‌ ഒരു ബാർബർ ഷോപ്പിൽ ജോലി കണ്ടെത്തി. കടയുടെ ഉടമയായ റിക്കാർറ്റ്‌ ടൗട്‌സിനോട്‌ ഫ്രാന്റ്‌സ്‌ ബൈബിൾസത്യത്തെക്കുറിച്ചു സംസാരിച്ചു; അദ്ദേഹം സത്യം സ്വീകരിച്ചു. സുവാർത്താ പ്രസംഗത്തിനുള്ള കേന്ദ്രമായി അവർ ആ കട തുടർന്ന്‌ ഉപയോഗിച്ചു. ബൈബിൾ വിശ്വാസികളായ ബാർബർമാർ എന്ന പേരും കിട്ടി അവർക്ക്‌. ഷേവുചെയ്യുന്നതിനിടയിൽ പറയുന്നതെല്ലാം ആളുകൾ മിണ്ടാതിരുന്നു കേട്ടുകൊള്ളും—മൂർച്ചയുള്ള കത്തിയാണല്ലോ കൈയിലിരിക്കുന്നത്‌! അവരിൽ ഒരാൾ ജ്യൂറോ ജമൊന്യ എന്നൊരു രാഷ്‌ട്രീയക്കാരനായിരുന്നു; മറ്റൊരാൾ റുഡോൾഫ്‌ കാലെ—ടൈപ്പ്‌റൈറ്റർ നന്നാക്കുന്ന കടയുടെ ഉടമ. ജ്യൂറോയും റുഡോൾഫും പെട്ടെന്നു പുരോഗമിച്ച്‌ സ്‌നാനമേറ്റു. ജ്യൂറോ രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ ‘യൂഗോസ്ലാവിയയിലെ ബൈബിൾ വിദ്യാർഥികളുടെ ലൈറ്റ്‌ഹൗസ്‌ സൊസൈറ്റി’ സ്ഥാപിക്കാൻ സഹായിച്ചു. നിയമ സാധുതയുള്ള ഈ കോർപ്പറേഷൻ സഹോദരങ്ങൾക്കു സ്വതന്ത്രമായി പ്രസംഗിക്കുന്നതിനും യോഗങ്ങൾ നടത്തുന്നതിനും സഹായകമായി.

“ഫോട്ടോ നാടകം” വഴിതുറക്കുന്നു

യൂഗോസ്ലാവിയയിലെ വലിയ നഗരങ്ങളിലെല്ലാം “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണിക്കാനായി യഹോവയുടെ സാക്ഷികളുടെ സ്വിറ്റ്‌സർലൻഡ്‌ ബ്രാഞ്ച്‌ ഓഫീസ്‌ 1931-ൽ രണ്ടു സഹോദരന്മാരെ അയച്ചു. നാടകം കാണാൻ ആളുകൾ തടിച്ചുകൂടി; നന്നായി ശ്രദ്ധിക്കുകയും ചെയ്‌തു. അങ്ങനെ, ഇതിനുവേണ്ടി ജ്യൂറോ ചെയ്‌ത എല്ലാ ശ്രമവും ഫലവത്തായി. രാജ്യത്തുടനീളം “ഫോട്ടോ നാടകം” ബൈബിൾസത്യത്തോടുള്ള ആളുകളുടെ താത്‌പര്യമുണർത്തി. ഇതിനിടെ മാരിബോറിൽ സ്ലൊവേനിയൻ, ജർമൻ ഭാഷകളിൽ സഹോദരങ്ങൾ യോഗങ്ങൾ നടത്തുന്നുണ്ടായിരുന്നു. സാഗ്രെബിലും പരിസരങ്ങളിലുമാകട്ടെ, ക്രൊയേഷ്യൻ ഭാഷയിൽ ലഭ്യമായ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച്‌ പലകൂട്ടങ്ങളും ചർച്ചകൾ നടത്തിത്തുടങ്ങി.

അടുത്തതായി, വീക്ഷാഗോപുരം സ്ലൊവേനിയനിലേക്കും ക്രൊയേഷ്യനിലേക്കും പരിഭാഷപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ അതത്ര എളുപ്പമുള്ള ഒരു പണി ആയിരുന്നില്ല. ഒരു മാസിക വിവർത്തനം ചെയ്‌തുകഴിഞ്ഞാൽ അത്‌ കാർബൺപേപ്പർ വെച്ച്‌ ഒരു സഹോദരി ടൈപ്പുചെയ്യും—ഒരു പ്രാവശ്യം 20 കോപ്പികൾ വീതം. പിന്നീട്‌ ഒരു മിമിയോഗ്രാഫ്‌ യന്ത്രം വാങ്ങി, അതുപയോഗിച്ച്‌ ഒരേസമയം 200 എണ്ണം വീതം അച്ചടിക്കാനായി.

പ്രസംഗവേലയ്‌ക്കായി സഹോദരങ്ങൾ ഈ മാസികകളുംകൊണ്ട്‌ യൂഗോസ്ലാവിയയുടെ വ്യത്യസ്‌ത ഭാഗങ്ങളിലേക്കു ട്രെയിനിൽ പോകുമായിരുന്നു. ചിലപ്പോൾ സ്ലോവേനിയയിലെ സഹോദരങ്ങൾ ട്രക്ക്‌ വാടകയ്‌ക്കെടുത്താണ്‌ പ്രസംഗ വേലയ്‌ക്കു പോയിരുന്നത്‌, ഡ്രൈവുചെയ്യാൻ സാക്ഷിയല്ലാത്ത ഒരാളെയും കൂലിക്കു കൂട്ടും. പ്രസംഗ പ്രവർത്തനം കഴിയുന്നതുവരെ അയാൾ പകലന്തിയോളം അവർക്കായി കാത്തിരിക്കും. ആദ്യകാലങ്ങളിൽ ആ രാജ്യഘോഷകർക്ക്‌ കാര്യമായ പരിശീലനമൊന്നും ഇല്ലായിരുന്നു; അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഒരു മയവുമില്ലാതെയാണ്‌ അവർ സുവാർത്ത പങ്കുവെച്ചിരുന്നത്‌; എങ്കിലും ‘നിത്യജീവനായി നിയമിക്കപ്പെട്ടവരെ’ കണ്ടെത്താൻ യഹോവ അവരെ സഹായിച്ചു.—പ്രവൃ. 13:48.

“എന്റെ ആന്റിയായ ടെരീസിയ ഗ്രേഡിച്ചിൽനിന്നും അവരുടെ ഭർത്താവായ ഫ്രാങ്കിൽനിന്നുമാണ്‌ ഞാൻ സത്യത്തെക്കുറിച്ച്‌ കേട്ടത്‌, 1931-ൽ,” ഫ്രാന്റ്‌സ്‌ സൊഗ്‌മൈസ്റ്റർ ഓർമിക്കുന്നു. “സ്ലോവേനിയയിലെ ആദ്യകാല പ്രസാധകരിൽ ഒരാളാണ്‌ അദ്ദേഹം. ഫ്രാങ്ക്‌ വലിയ മതവിരോധി ആയിരുന്നു മുമ്പ്‌; എന്നാൽ പിന്നീട്‌ താത്‌പര്യപൂർവം ബൈബിൾ വായിക്കാൻ തുടങ്ങി. അത്‌ എന്നിൽ വലിയ മതിപ്പ്‌ ഉളവാക്കി, ഞാനും അദ്ദേഹത്തോടൊപ്പം തിരുവെഴുത്തുകൾ പഠിച്ചു തുടങ്ങി. എന്റെ കുടുംബാംഗങ്ങൾ എതിർത്തെങ്കിലും പുതുതായി മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ ഞാൻ ആഗ്രഹിച്ചു. ഈ വിവരം അറിഞ്ഞ്‌ ഇടവകയിലെ പുരോഹിതൻ ഉടനെ എന്നെ വിളിപ്പിച്ചു. എനിക്കു ബൈബിൾ മനസ്സിലാക്കാനുള്ള കഴിവില്ലെന്നും അതുകൊണ്ട്‌ ഞാൻ ബൈബിൾ കൈവശംവെക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ ബൈബിൾ അദ്ദേഹത്തെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ വിസമ്മതിച്ചു. പിന്നീട്‌ എന്റെ ഡാഡി മരിച്ചപ്പോൾ, അദ്ദേഹത്തിനുവേണ്ടി കുർബാന ചൊല്ലാൻ ഞാൻ പണം കൊടുത്തില്ല. ഇതിന്റെപേരിൽ ഒരിക്കൽ വഴിക്കുവെച്ച്‌ പുരോഹിതൻ വല്ലാതെ ക്ഷുഭിതനായി. ‘കുർബാനകൊണ്ട്‌ ഡാഡിക്ക്‌ എന്തെങ്കിലും ഗുണമുണ്ടാകുമെങ്കിൽ ഒന്നല്ല, ഒരായിരം കുർബാനയ്‌ക്കുള്ള പണം തരാം,’ ഞാൻ പറഞ്ഞു.

“‘പിന്നെ, അതുകൊണ്ട്‌ ഗുണമുണ്ട്‌!’ പുരോഹിതൻ പറഞ്ഞു.

“‘ഡാഡി സ്വർഗത്തിലാണെങ്കിൽ ഡാഡിക്കു കുർബാനയുടെ ആവശ്യമില്ല; ഇനി, നരകത്തിലാണെങ്കിൽ ഈ കുർബാനകൊണ്ടൊട്ടു പ്രയോജനവുമില്ല,’ ഞാൻ പറഞ്ഞു.

“‘എന്നാൽ ശുദ്ധീകരണസ്ഥലത്താണെങ്കിലോ?’ പുരോഹിതൻ ചോദിച്ചു.

“‘എനിക്കു ധാരാളം സ്വത്തുണ്ടെന്നു താങ്കൾക്ക്‌ അറിയാമല്ലോ. നരകവും ശുദ്ധീകരണസ്ഥലവും ഉണ്ടെന്നും മരണത്തെ അതിജീവിക്കുന്ന അമർത്യാത്മാവ്‌ മനുഷ്യനുണ്ടെന്നും ദൈവം ത്രിത്വമാണെന്നും ബൈബിളിൽനിന്നു തെളിയാക്കാമെങ്കിൽ ഈ നിമിഷം ഒരു വക്കീലിന്റെ അടുത്തുപോയി എന്റെ സ്വത്തെല്ലാം താങ്കളുടെ പേരിൽ എഴുതിത്തരാം,’ ഞാൻ പറഞ്ഞു.

“അദ്ദേഹം എന്നെയൊന്നു തുറിച്ചുനോക്കി; പിന്നെ ഒരു സിഗരറ്റ്‌ എടുത്ത്‌ കത്തിച്ചിട്ട്‌ സ്ഥലം വിട്ടു.”

വയലിലേക്കു പയനിയർമാർ

യൂഗോസ്ലാവിയയിൽ സത്യത്തിന്റെ വെളിച്ചം പ്രകാശിക്കാൻ, 1930-കളിൽ തീക്ഷ്‌ണതയുള്ള സ്‌ത്രീപുരുഷന്മാർ വഴിതുറന്നു. ഉദാഹരണത്തിന്‌, സ്ലോവേനിയയിലെ മാരിബോറിൽ ഗ്രെറ്റ്‌ ഷ്‌റ്റോഡിങ്ങർ, കാറ്ററീന കൊനാച്ച്‌നീക്ക്‌ എന്നീ സഹോദരിമാരും പിന്നീട്‌ കരോളീന സ്‌ട്രോപ്‌നീക്ക്‌ എന്ന സഹോദരിയും അവധിക്കാല പയനിറിങ്‌ എന്നു പിന്നീട്‌ അറിയപ്പെട്ട സേവനത്തിന്‌ പേർ ചാർത്തി. തെക്ക്‌ ഹെർസഗോവിനയിലെ മുഖ്യ പട്ടണമായ മോസ്റ്ററിൽ ആൽഫ്രെഡ്‌ റ്റൂച്ചാക്ക്‌ എന്ന വാദ്യവൃന്ദനായകൻ സത്യം മനസ്സിലാക്കി, തുടർന്ന്‌ പയനിയറിങ്‌ തുടങ്ങി. ക്രൊയേഷ്യയിലെ സാഗ്രെബിൽനിന്നുള്ള 23-കാരനായ ഡൂഷൻ മീക്കിച്ചിന്‌ മരിച്ചവർ എവിടെ? എന്ന ചെറുപുസ്‌തകം കിട്ടാനിടയായി. അദ്ദേഹവും പെട്ടെന്നു പുരോഗമിച്ച്‌ സ്‌നാനമേൽക്കുകയും പയനിയറിങ്‌ ആരംഭിക്കുകയും ചെയ്‌തു. ചുറുചുറുക്കുള്ള ജർമൻ സഹോദരീസഹോദരന്മാരുടെ വരവോടെ പയനിയർമാരുടെ എണ്ണം വീണ്ടും വർധിച്ചു.

യൂഗോസ്ലാവിയയിൽ സത്യം വേരൂന്നവെ, ജർമനിയിൽ വേല നിരോധിക്കപ്പെട്ടു. മാർട്ടിൻ പൊയെറ്റ്‌സിങ്ങർ, ആൽഫ്രെഡ്‌ ഷ്‌മിത്ത്‌, വിൻകോ പ്ലാറ്റൈസ്‌, ഭാര്യ ജോസഫീൻ, വില്ലി വിൽക്കി, ഭാര്യ എലിസബത്ത്‌ തുടങ്ങി 20-ഓളം ദീർഘകാല പയനിയർമാരെ യൂഗോസ്ലാവിയയിലേക്ക്‌ അയയ്‌ക്കാൻ സ്വിറ്റ്‌സർലൻഡിലെ ബ്രാഞ്ച്‌ ഓഫീസ്‌ ക്രമീകരണം ചെയ്‌തു. സ്ലൊവേനിയനും സെർബോ-ക്രൊയേഷ്യൻ ഭാഷകളും അറിയില്ലായിരുന്നെങ്കിലും ഭാവി പുരോഗതിക്കു വഴിതുറന്നുകൊണ്ട്‌ സാക്ഷ്യക്കാർഡുകൾ ഉപയോഗിച്ച്‌ ധീരമായി പ്രസംഗിച്ച ത്യാഗമനസ്‌കരായ പയനിയർമാരായിരുന്നു അവർ.

പയനിയറിങ്ങിന്റെ വെല്ലുവിളി

സാമ്പത്തിക ക്ലേശങ്ങളും ഭാഷാപ്രശ്‌നവും തരണംചെയ്യാൻ ദൈവസേവനത്തിലെ അവരുടെ തീക്ഷ്‌ണതയും ആളുകളോടുള്ള സ്‌നേഹവും അവരെ സഹായിച്ചു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു യാത്രചെയ്യുന്നതും അവർക്കൊരു വെല്ലുവിളിയായിരുന്നു. ഉൾപ്രദേശങ്ങളിലെ ചില ഗ്രാമങ്ങളിൽ ചെന്നെത്തുന്നതിന്‌ പലപ്പോഴും പ്രതികൂല കാലാവസ്ഥയിൽ 40 കിലോമീറ്റർ കാൽനടയായി ഊടുവഴികളിലൂടെ സഞ്ചരിക്കേണ്ടിയിരുന്നു. ഇങ്ങനെ ഗ്രാമം തോറും നടക്കുമ്പോൾ തന്റെ ചെരിപ്പിനു കേടുവരാതിരിക്കാൻ അത്‌ ഊരി കൈയിൽ പിടിച്ചുകൊണ്ട്‌ നടന്ന കാര്യം ഒരു പയനിയർ സഹോദരി ഓർമിക്കുന്നു. സാഹിത്യങ്ങൾ നിറച്ച ബാഗും പുറത്തുതൂക്കി, ശ്രദ്ധിക്കാൻ മനസ്സുകാണിക്കുന്ന ഏവരോടും സുവിശേഷിച്ചുകൊണ്ട്‌ ഗ്രാമപ്രദേശങ്ങളിലൂടെ നടന്നതിനെക്കുറിച്ച്‌ പിന്നീടു ഭരണസംഘത്തിലെ ഒരംഗം ആയിത്തീർന്ന മാർട്ടിൻ പൊയെറ്റ്‌സിങ്ങർ സഹോദരൻ പറയാറുണ്ടായിരുന്നു.

സ്വിറ്റ്‌സർലൻഡിലെ ഒരു സഹോദരൻ വിശ്വസ്‌തരായ ഈ പയനിയർമാർക്ക്‌ സൈക്കിൾ വാങ്ങിക്കൊടുത്തതോടെ അവരുടെ യാത്ര കൂടുതൽ സുഗമമായിത്തീർന്നു. അവർ ദശകങ്ങളോളം അതു സേവനത്തിനായി ഉപയോഗിച്ചു.

പൊതുവെ സൗഹാർദമനസ്‌കരും അപരിചിതരെപ്പോലും ആദരിക്കുന്ന ഔദാര്യമുള്ളവരുമാണ്‌ യൂഗോസ്ലാവിയക്കാർ; എങ്കിലും വിശ്വാസത്തിന്റെ പേരിൽ നമ്മുടെ പയനിയർമാർക്ക്‌ അവിടെ വളരെയധികം പീഡനം സഹിക്കേണ്ടിവന്നു. ക്രൈസ്‌തവ പുരോഹിതന്മാർ അവരുടെ അനുയായികളുടെമേൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു, കൊച്ചുകൊച്ചു ഗ്രാമങ്ങളിൽ ഇതു വിശേഷാൽ സത്യമായിരുന്നു. ചിലപ്പോഴൊക്കെ ഈ പുരോഹിതന്മാർ സ്‌കൂൾകുട്ടികളെ ഇളക്കിവിട്ട്‌ പയനിയർമാരുടെ പിന്നാലെ ചെന്ന്‌ കല്ലെറിയാൻ അവരെ പ്രേരിപ്പിക്കുമായിരുന്നു. പയനിയർമാരുടെ ജീവിതം ദുരിതപൂർണമാക്കാൻ അവർ ഗവണ്മെന്റ്‌ അധികാരികളെയും ഉപയോഗിച്ചു; സാഹിത്യങ്ങൾ കണ്ടുകെട്ടുകയും സഹോദരങ്ങളെ അറസ്റ്റുചെയ്യുകയും ചെയ്‌തു.

ഒരിക്കൽ, വില്ലി വിൽക്കി, ഭാര്യ എലിസബത്ത്‌, ഗ്രെറ്റ്‌ ഷ്‌റ്റോഡിങ്ങർ എന്നീ പയനിയർമാർ ക്രൊയേഷ്യയുടെ ഉൾപ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. യേശുക്രിസ്‌തുവിന്റെ ചിത്രം അടങ്ങുന്ന നീതിയുള്ള ഭരണാധികാരി (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകമാണ്‌ അവർ വിതരണം ചെയ്‌തിരുന്നത്‌. പെട്ടെന്ന്‌, ആളുകൾ ആർത്തുവിളിക്കുന്നതു കേട്ട്‌ വില്ലി വിൽക്കി അവിടേക്കുചെന്നു. നടുക്കുന്ന കാഴ്‌ചയാണ്‌ അവിടെക്കണ്ടത്‌—ഏതാണ്ട്‌ 20-ഓളം വരുന്ന കുപിതരായ ഒരു ജനക്കൂട്ടം വാക്കത്തികളുമായി എലിസബത്തിനു ചുറ്റും! അതിനടുത്ത്‌ മറ്റൊരു കൂട്ടം നമ്മുടെ ചെറുപുസ്‌തകങ്ങൾ കത്തിക്കുന്ന തിരക്കിലാണ്‌.

വെറും സാധാരണക്കാരായ ആ ഗ്രാമവാസികൾ ഇത്ര രോഷാകുലരായിരിക്കുന്നതിന്റെ കാരണം നമ്മുടെ പയനിയർമാർക്ക്‌ മനസ്സിലായില്ല, ചോദിച്ചറിയാൻ എലിസബത്ത്‌ സഹോദരിക്കാകട്ടെ, അവരുടെ ഭാഷയും നല്ല വശമില്ലായിരുന്നു. എന്നാൽ ഗ്രെറ്റ്‌ സഹോദരിക്ക്‌ ഗ്രാമവാസികളുടെ ഭാഷയും ജർമനും നന്നായി അറിയാമായിരുന്നു. അവർ ധൈര്യസമേതം മുന്നോട്ടുചെന്ന്‌ “പ്രിയ ജനങ്ങളേ, നിങ്ങൾ എന്താണീ ചെയ്യുന്നത്‌?” എന്നു ചോദിച്ചു.

“പീറ്റർ രാജാവിനെ ഞങ്ങൾക്കു വേണ്ടേ വേണ്ട!” ഏതാണ്ട്‌ ഒരേ സ്വരത്തിൽ അവർ മറുപടി പറഞ്ഞു.

“ഞങ്ങൾക്കും വേണ്ട,” ഗ്രെറ്റ്‌ സഹോദരി പറഞ്ഞു.

“എങ്കിൽപ്പിന്നെ അയാൾക്കുവേണ്ടി നിങ്ങൾ എന്തിനാണ്‌ ഈ പ്രചാരണപരിപാടി നടത്തുന്നത്‌?” ചെറുപുസ്‌തകത്തിലെ ചിത്രം കാണിച്ചുകൊണ്ട്‌ അത്ഭുതത്തോടെ അവർ ചോദിച്ചു.

അപ്പോൾ ഗ്രെറ്റ്‌ സഹോദരിക്ക്‌ കാര്യം പിടികിട്ടി. ഒരു വർഷംമുമ്പ്‌ 1934-ൽ, യൂഗോസ്ലാവിയൻ രാജാവായിരുന്ന അലക്‌സാണ്ടർ 1-ാമൻ വധിക്കപ്പെട്ടു; പകരം അദ്ദേഹത്തിന്റെ മകൻ പീറ്റർ രാജാവാകാൻ പോകുകയായിരുന്നു. എന്നാൽ സെർബിയൻ ചക്രവർത്തി ഭരണത്തെക്കാൾ ഗ്രാമവാസികൾക്കു താത്‌പര്യം സ്വയംഭരണമായിരുന്നു. യേശുക്രിസ്‌തുവിന്റെ ചിത്രം കണ്ട്‌ പീറ്ററിന്റേതാണെന്ന്‌ അവർ തെറ്റിദ്ധരിച്ചുപോയി!

ആ തെറ്റിദ്ധാരണ മാറിയപ്പോൾ രാജാവായ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ പയനിയർമാർ അവർക്ക്‌ ഒരു നല്ല സാക്ഷ്യം നൽകി. ചെറുപുസ്‌തകങ്ങൾ കത്തിച്ച ചിലർ അവ ചോദിച്ചുവന്നു. യഹോവയുടെ സംരക്ഷണം അനുഭവിച്ചറിഞ്ഞ ആ പയനിയർമാർ സന്തോഷത്തോടെ ഗ്രാമം വിട്ടു.

നാട്ടുനടപ്പു സംബന്ധിച്ചും പയനിയർമാർ ശ്രദ്ധയുള്ളവർ ആയിരിക്കേണ്ടിയിരുന്നു. ഭൂരിപക്ഷവും ഇസ്ലാംമതവിശ്വാസികൾ ആയിരിക്കുന്ന ബോസ്‌നിയൻ ഗ്രാമങ്ങൾ സന്ദർശിക്കുമ്പോൾ തദ്ദേശീയരുടെ ഇഷ്ടാനിഷ്ടങ്ങൾക്കു പ്രത്യേക ശ്രദ്ധനൽകേണ്ടിയിരുന്നു. ഉദാഹരണത്തിന്‌, വിവാഹിതയായ മുസ്ലീം സ്‌ത്രീയുമായി നേർക്കുനേരെ നോക്കി സംസാരിക്കുന്നത്‌ അവരുടെ ഭർത്താവിന്റെ അതൃപ്‌തിക്ക്‌ ഇടയാക്കുമായിരുന്നു.

ആ സമയത്ത്‌ വളരെ കുറച്ച്‌ സഭകളും കൂട്ടങ്ങളും മാത്രമേ ആ രാജ്യത്ത്‌ ഉണ്ടായിരുന്നുള്ളൂ. ഉൾപ്രദേശത്തെ ഗ്രാമങ്ങളിൽ വയൽസേവനം നടത്തിയശേഷം രാത്രികഴിയാൻ ഇടം കണ്ടെത്തുക ചിലപ്പോഴൊക്കെ അത്ര എളുപ്പമല്ലായിരുന്നു. ഗസ്‌റ്റ്‌ഹൗസിൽ മുറിയെടുക്കുന്നതിനുള്ള പണം പയനിയർമാരുടെ കൈവശം ഉണ്ടായിരുന്നില്ല. ജോസഫീൻ പ്ലാറ്റൈസ്‌ പറയുന്നു: “അവിടത്തെ കത്തോലിക്ക പുരോഹിതനെ പേടിച്ച്‌ ഒരു ഗ്രാമത്തിലെ ആരും ഞങ്ങൾക്ക്‌ അന്തിയുറങ്ങാൻ ഇടം നൽകിയില്ല. ആ ഗ്രാമം വിടാറായപ്പോഴേക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. വരുന്ന വഴിക്ക്‌ ഒരു വലിയ മരം കണ്ടു, ചുവട്ടിൽ നിറയെ ഉണങ്ങിയ ഇലകളും—രാത്രിയിൽ ഞങ്ങൾ അവിടെ തങ്ങി! കഴുകാനുള്ള തുണികൾ നിറച്ച ബാഗ്‌ തലയിണയാക്കി. എന്റെ ഭർത്താവ്‌ സൈക്കിൾ ഒരു കയറുകൊണ്ട്‌ തന്റെ കാലിൽ കെട്ടിയിട്ടു. രാവിലെ ഉണർന്നപ്പോൾ മനസ്സിലായി ഒരു കിണറിനടുത്താണ്‌ ഞങ്ങൾ ഉറങ്ങിയതെന്ന്‌. അങ്ങനെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്‌ വീണ്ടുമൊരു ദിവസത്തേക്കു ഞങ്ങൾ തയ്യാറായി. യഹോവ ഞങ്ങളെ കാക്കുക മാത്രമല്ല, ഞങ്ങളുടെ ഭൗതിക ആവശ്യങ്ങളും നിറവേറ്റി.”

കൊച്ചുകൊച്ചു കാര്യങ്ങളിൽപ്പോലും ഈ പയനിയർമാർ യഹോവയുടെ കരുതൽ അനുഭവിച്ചറിഞ്ഞു. സ്വന്തം സുഖത്തെക്കാൾ സുവാർത്ത ഘോഷിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.

മാസിഡോണിയയിലേക്കു കടന്നുചെല്ലുന്നു

പയനിയർമാരായ ആൽഫ്രെഡ്‌ റ്റൂച്ചാക്കും ഭാര്യ ഫ്രീഡയും സ്ലോവേനിയയിൽനിന്നു ബൾഗേറിയയിലേക്കു യാത്രചെയ്യവെ, രാജ്യദൂതു ഘോഷിക്കാൻ ആ അവസരം പ്രയോജനപ്പെടുത്തി. മാസിഡോണിയയിലെ സ്‌ട്രുമീറ്റ്‌സാ എന്ന പട്ടണത്തിൽ ഡിമീറ്റാർ യോവാനോവിച്ച്‌ എന്നു പേരുളള ഒരു കടയുടമയോട്‌ അവർ സാക്ഷീകരിച്ചു, വായിച്ചിട്ടു തിരികെനൽകാൻ കുറച്ചു പ്രസിദ്ധീകരണങ്ങളും നൽകി. ഒരു മാസം കഴിഞ്ഞ്‌ ബൾഗേറിയയിൽനിന്നു മടങ്ങുന്ന വഴിക്ക്‌ അവർ അദ്ദേഹത്തെ വീണ്ടും സന്ദർശിച്ചു. അദ്ദേഹം അവയൊന്നും വായിച്ചില്ലെന്നു കണ്ട അവർ, വിലമതിപ്പുള്ളവർക്കു കൊടുക്കാനായി സാഹിത്യങ്ങൾ തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഇതുകേട്ടപ്പോൾ ഡിമീറ്റാറിന്‌ അവ വായിക്കണമെന്നായി, ഒരവസരവുംകൂടി നൽകാൻ കേണപേക്ഷിച്ചു. അവ വായിച്ച അദ്ദേഹത്തിന്‌ ഇതാണ്‌ വാസ്‌തവത്തിൽ സത്യമതം എന്നു മനസ്സിലായി. അങ്ങനെ, യഹോവയുടെ സാക്ഷിയായി മാസിഡോണിയയിൽ ആദ്യം സ്‌നാനമേറ്റ വ്യക്തിയായി ഡിമീറ്റാർ.

അലക്‌സാ അർസോവ്‌, അദ്ദേഹത്തിന്റെ സഹോദരൻ കോസ്റ്റാ അർസോവ്‌ എന്നിവരുമായി ഡിമീറ്റാർ സത്യം പങ്കുവെച്ചു; അതോടെ മാസിഡോണിയയിൽ സാക്ഷികളുടെ എണ്ണം മൂന്നായി. മാസികകളും റെക്കോർഡുചെയ്‌ത പ്രഭാഷണങ്ങൾ അടങ്ങുന്ന ഗ്രാമഫോണും ഉപയോഗിച്ച്‌ അവർ സുവാർത്താ ഘോഷണം ആരംഭിച്ചു. അതിൽ ഒരു മാസിക ഒരു ഇവാഞ്ചലിക്കൽ മെഥഡിസ്റ്റ്‌ മതശുശ്രൂഷകന്റെ കൈയിൽ ചെന്നുചേർന്നു. തന്റെ സഭയിലെ റ്റൂഷോ സാർകെവ്‌ എന്ന സമർഥനായ യുവാവിന്‌ അയാൾ അതു കൈമാറി. ആ മാസിക ഇഷ്ടപ്പെട്ടതിനാൽ കൂടുതൽ മാസികകൾ വാങ്ങിക്കൊടുക്കാൻ റ്റൂഷോ അയാളെ നിർബന്ധിച്ചു. സുവിശേഷവേല ചെയ്യുന്നതിന്‌ പണം പറ്റുന്നതു ശരിയല്ലെന്ന്‌ പെട്ടെന്നുതന്നെ റ്റൂഷോ തിരിച്ചറിഞ്ഞു. ഉത്സാഹഭരിതനായി, തന്റെ മതശുശ്രൂഷകനോട്‌ ഇതു പറഞ്ഞതോടെ മാസികകൾ വാങ്ങിക്കൊടുക്കുന്ന പരിപാടി അയാൾ മതിയാക്കി. തുടർന്ന്‌ റ്റൂഷോ, കൂടുതൽ മാസികകൾ ആവശ്യപ്പെട്ടുകൊണ്ട്‌ മാസികയിൽ കണ്ട മേൽവിലാസത്തിൽ മാരിബോർ ബ്രാഞ്ചിലേക്ക്‌ കത്തെഴുതി. റ്റൂഷോയെ സന്ദർശിക്കാൻ ഡിമീറ്റാർ, അലക്‌സാ, കോസ്റ്റാ എന്നിവരോട്‌ ബ്രാഞ്ച്‌ ഓഫീസ്‌ ആവശ്യപ്പെട്ടു. താമസിയാതെ ഒരു സഭാക്കൂട്ടം രൂപീകൃതമായി.

1935-ൽ ബ്രാഞ്ച്‌ ഓഫീസ്‌ സ്ലോവേനിയയിലെ മാരിബോറിൽനിന്ന്‌ സെർബിയയിലെ ബെൽഗ്രേഡിലേക്കു മാറ്റി. യൂഗോസ്ലാവിയയുടെ തലസ്ഥാനമായിരുന്നു ഇത്‌. മേൽനോട്ടം വഹിക്കാനായി ഫ്രാന്റ്‌സ്‌ ബ്രാൻഡ്‌, റുഡോൾഫ്‌ കാലെ എന്നീ സഹോദരങ്ങളെ നിയമിച്ചു.

വേല നിരോധിക്കപ്പെടുന്നു

എത്ര തീക്ഷ്‌ണമായാണ്‌ അന്നു നമ്മുടെ സഹോദരങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന്‌ കത്തോലിക്കസഭ 1933-ൽ പ്രസിദ്ധീകരിച്ച ഒരു ലഘുപത്രികയിൽനിന്നു വ്യക്തമാകുന്നു. നമ്മുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച്‌ വളരെ വിശദമായി അതിൽ ചർച്ചചെയ്യുകയുണ്ടായി. മാത്രമല്ല, താമസിയാതെ നമ്മുടെ വേല നിലയ്‌ക്കുമെന്ന്‌ കത്തോലിക്കസഭ പ്രവചിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അവർക്കു തെറ്റിപ്പോയി!

പയനിയർമാരുടെ ആ ചെറിയ കൂട്ടത്തിന്റെ ഊർജിതമായ പ്രവർത്തനം ഉത്തര യൂഗോസ്ലാവിയയിലെ പുരോഹിതന്മാരെ അരിശംകൊള്ളിച്ചു. രാജ്യപ്രസംഗവേല തടയുന്നതിനുള്ള ശ്രമങ്ങളെ കോടതി വിലക്കിയപ്പോൾ അവർ ഒന്നുകൂടി രോഷാകുലരായി. അവസാനം, സ്ലോവേനിയക്കാരനായ ഒരു ഈശോസഭാ പുരോഹിതൻ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റു. ‘ലൈറ്റ്‌ഹൗസ്‌ സൊസൈറ്റി’ അടച്ചുപൂട്ടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഉത്തരവുകളിൽ ഒന്ന്‌. 1936 ആഗസ്റ്റിൽ വേല നിരോധിക്കപ്പെട്ടു. രാജ്യഹാൾ അടച്ചു മുദ്രയിടുകയും സാഹിത്യങ്ങൾ കണ്ടുകെട്ടുകയും ചെയ്‌തു. എന്നാൽ സഭകൾക്കു നേരത്തേതന്നെ വിവരം ലഭിച്ചിരുന്നതിനാൽ അധികാരികൾക്കു കണ്ടുകെട്ടാൻ കാര്യമായിട്ടൊന്നും കിട്ടിയില്ല എന്നതാണ്‌ രസകരമായ സംഗതി. നമ്മുടെ വേല നിർബാധം തുടരുന്നതിന്‌ ആവശ്യമായ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കാൻ ബെൽഗ്രേഡിൽ കുല സട്രാജറ (വാച്ച്‌ടവർ) എന്ന പേരിൽ ഒരു ചെറിയ ഓഫീസ്‌ തുറന്നു; സഭായോഗങ്ങൾ ഭവനങ്ങളിൽ നടത്തിപ്പോന്നു.

വേല നിരോധിച്ചിരുന്നതിനാൽ പ്രസംഗവേല നിറുത്തിക്കാൻ ഗവണ്മെന്റ്‌ ഒന്നിനൊന്നു സമ്മർദം ചെലുത്തി. മുഴുസമയ ശുശ്രൂഷകരായിരുന്നു മുഖ്യലക്ഷ്യം. ഇത്‌ ജർമൻ സംസാരിക്കുന്ന സഹോദരങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടുളവാക്കി. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വേല നിരോധിക്കപ്പെട്ടതിനാലാണ്‌ ഈ പയനിയർമാരിൽ പലരും യൂഗോസ്ലാവിയയിലേക്കു വന്നത്‌; ഇപ്പോൾ ഇതാ ഇവിടെയും നിരോധനം. പയനിയർമാരെ അറസ്‌റ്റുചെയ്‌തു തടവിലാക്കിയെങ്കിലും അവരുടെ തീക്ഷ്‌ണതയ്‌ക്ക്‌ തെല്ലും മങ്ങലേറ്റില്ല. “ജയിലിൽവന്ന്‌ ഞങ്ങളെ കാണാൻ ചിലപ്പോഴൊക്കെ സഹോദരങ്ങളെ അനുവദിച്ചിരുന്നില്ല. എന്നാൽ യഹോവ ഞങ്ങളെ ഒരിക്കലും കൈവിട്ടില്ല,” ഒരു സഹോദരി പറയുകയുണ്ടായി. “ഒരിക്കൽ, ഞങ്ങളെ കാണാൻ വന്ന സഹോദരന്‌ അനുവാദം ലഭിച്ചില്ല; എന്നാൽ അദ്ദേഹം വാർഡനോട്‌ ഞങ്ങൾക്കു കേൾക്കാവുന്നത്ര ഉച്ചത്തിലാണ്‌ സംസാരിച്ചത്‌. ആ സ്വരം കേട്ടതുതന്നെ എത്ര പ്രോത്സാഹനമായിരുന്നെന്നോ!”

ഈ കാലഘട്ടത്തിലാണ്‌ റഥർഫോർഡ്‌ ജഡ്‌ജി രാജ്യദ്രോഹികളെ തുറന്നുകാട്ടുന്നു (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകം പരിഭാഷപ്പെടുത്തി വിതരണം ചെയ്‌തത്‌. അപാര ധൈര്യംതന്നെ വേണമായിരുന്നു അതിന്‌; കാരണം, നാസി ഗവണ്മെന്റിന്റെ രാഷ്‌ട്രീയ പദ്ധതികളെ കത്തോലിക്കമതം പിന്തുണയ്‌ക്കുന്നുവെന്ന വസ്‌തുത ഇതിൽ പച്ചയായി തുറന്നുകാട്ടിയിരുന്നു. സെർബിയൻ, ക്രൊയേഷ്യൻ, സ്ലൊവേനിയൻ എന്നീ ഭാഷകളിലേക്ക്‌ ഇതു വിവർത്തനം ചെയ്‌ത്‌ 20,000 കോപ്പികൾ വീതം അച്ചടിച്ചു. തുടക്കത്തിലേ നിരോധിക്കപ്പെട്ട ഈ ചെറുപുസ്‌തകം വിദേശ പയനിയർമാരുടെ നാടുകടത്തലിൽ കലാശിച്ചു. കൂടാതെ, ഇതിന്റെ പ്രസാധകർ കുറ്റക്കാരാണെന്ന്‌ ആരോപിച്ച ഗവണ്മെന്റ്‌ വക്കീൽ അവർക്ക്‌ 10 മുതൽ 15 വരെ വർഷം തടവുശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അപകടം വകവെക്കാതെ യൂഗോസ്ലാവിയയിലുണ്ടായിരുന്ന ആ ചുരുക്കം പ്രസാധകർ 60,000 കോപ്പികളും പെട്ടെന്നുതന്നെ വിതരണംചെയ്‌തു.

രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായപ്പോൾ സത്യം പഠിച്ചയാളാണ്‌ ലിനാ ബാബിക്‌. വിശ്വസ്‌തരായ പല സഹോദരീസഹോദരന്മാരുമായി അടുത്ത്‌ ഇടപഴകുന്നതിന്‌ അവർക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. അവർ പറയുന്നു: “ബൈബിൾസത്യത്തിനായി അന്ന്‌ ആളുകൾ ദാഹിക്കുകയായിരുന്നു; അവർ പൊതുവെ വായന ഇഷ്ടപ്പെട്ടിരുന്നു.” ലിനാ സഹോദരി കൂട്ടിച്ചേർക്കുന്നു: “എപ്പോഴും ജാഗ്രത പാലിക്കേണ്ടിയിരുന്നതിനാൽ ഞാൻ പ്രസിദ്ധീകരണങ്ങൾ നോട്ടുബുക്കിലേക്ക്‌ കൈകൊണ്ട്‌ പകർത്തിയെഴുതാൻ തീരുമാനിച്ചു. അങ്ങനെയാകുമ്പോൾ, അഥവാ ഒരു തിരച്ചിലുണ്ടായാലും, ഞാൻ എന്തോ കുറിച്ചുവെച്ചിരിക്കുന്നതാണെന്നേ കരുതുകയുള്ളൂ.”

ടോൾസ്‌റ്റോയിയോ യഹോവയോ?

യുദ്ധഭീഷണി ലോകത്തെ ഗ്രസിച്ചിരിക്കവെ, യൂഗോസ്ലാവിയയിലെ വലിയ സഭകളിലൊന്നിൽ ഒരു ചേരിതിരിവ്‌ ഉണ്ടായി. റഷ്യൻ എഴുത്തുകാരനും മത തത്ത്വചിന്തകനും ആയ ലിയോ ടോൾസ്‌റ്റോയിയുടെ ആശയങ്ങൾ ചിലർ സജീവമായി പ്രചരിപ്പിച്ചുതുടങ്ങി. എല്ലാ ക്രിസ്‌തീയ വിഭാഗങ്ങളും ക്രിസ്‌ത്യാനിത്വത്തെ പാടേ വളച്ചൊടിക്കുന്ന വ്യാജ സംഘടനകളാണെന്ന്‌ ഉറച്ചുവിശ്വസിച്ചിരുന്ന ആളായിരുന്നു ഒരിക്കൽ റഷ്യൻ ഓർത്തഡോക്‌സ്‌ സഭയിലെ അംഗമായിരുന്ന ടോൾസ്‌റ്റോയി. ചില സഹോദരങ്ങൾ ഈ വീക്ഷണഗതി കൈക്കൊള്ളുകയും യഹോവയുടെ സംഘടനയും അത്തരത്തിലുള്ള ഒന്നാണെന്ന നിഗമനത്തിലെത്തുകയും ചെയ്‌തു. സാഗ്രെബ്‌ സഭയിൽ നേതൃസ്ഥാനത്തുണ്ടായിരുന്ന അവരിലൊരാൾ ടോൾസ്‌റ്റോയിയുടെ ആശയങ്ങൾ സ്വീകരിക്കാൻ തന്റെ സ്വാധീനമുപയോഗിച്ച്‌ സഭയിലെ മിക്ക പ്രസാധകരെയും വശീകരിച്ചു. ഇക്കാര്യത്തിൽ അയാളുടെ കഴിവ്‌ അപാരമായിരുന്നു; ഭൂരിപക്ഷം, അതായത്‌ 60-ലധികം പ്രസാധകരാണ്‌ യഹോവയുടെ സംഘടന ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു പ്രമേയം അംഗീകരിച്ചത്‌.

ബെൽഗ്രേഡിലായിരുന്ന റുഡോൾഫ്‌ കാലെ ഇതു കേട്ടപാടെ, സാഗ്രെബ്‌ സഭയിലെ സഹോദരങ്ങളുമായി ഒരു യോഗം നടത്താൻ അവിടേക്കു ചെന്നു. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം മുഖേന യഹോവ വെളിപ്പെടുത്തിയിട്ടുള്ള അടിസ്ഥാന ബൈബിൾസത്യങ്ങൾ അവരുമായി ചർച്ചചെയ്‌തശേഷം അദ്ദേഹം ചോദിച്ചു: “ഈ സത്യങ്ങൾ ആരാണ്‌ നിങ്ങളെ പഠിപ്പിച്ചത്‌? ടോൾസ്‌റ്റോയിയോ യഹോവയുടെ സംഘടനയോ?” (മത്താ. 24:45-47) തുടർന്ന്‌ യോശുവ 24:15 ഉദ്ധരിച്ചിട്ട്‌, സംഘടനയുടെ ഭാഗമായി തുടരാൻ ആഗ്രഹിക്കുന്നവർ കൈ ഉയർത്താൻ റുഡോൾഫ്‌ സഹോദരൻ അഭ്യർഥിച്ചു. വെറും രണ്ടുപേരേ പ്രതികരിച്ചുള്ളൂ.

“എത്ര വേദനാജനകമായിരുന്നു അതെന്ന്‌ പറഞ്ഞറിയിക്കാൻ പറ്റില്ല,” റുഡോൾഫ്‌ സഹോദരൻ പറയുന്നു.

സഭയ്‌ക്കുവേണ്ടി ചെയ്‌ത കഠിനാധ്വാനം മുഴുവൻ വൃഥാവാകാൻ പോകുന്നു എന്നു തോന്നിപ്പോയി.

വിശ്വസ്‌തരായ ആ രണ്ടുപേരെ സ്‌റ്റേജിലേക്കു ക്ഷണിച്ചിട്ട്‌ സഹോദരൻ സദസ്സിനോട്‌ പറഞ്ഞു: “ഞങ്ങൾ മൂന്നുപേർ മാത്രമേ ബാക്കിയുള്ളൂ. ഇനി ഈ പട്ടണത്തിൽ യഹോവയുടെ ജനത്തെ പ്രതിനിധീകരിക്കുന്നത്‌ ഞങ്ങളാണ്‌. അതുകൊണ്ട്‌ ബാക്കിയുള്ളവർക്കെല്ലാം ദയവായി ഈ ഹാൾ വിട്ടുപോകാവുന്നതാണ്‌. നിങ്ങൾക്കു നിങ്ങളുടെ വഴിക്കു പോകാം. ഞങ്ങളെ വെറുതെ വിട്ടാലും. ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നു; നിങ്ങൾക്കു പോയി നിങ്ങളുടെ ടോൾസ്‌റ്റോയിയെയും സേവിക്കാം. ഇനിമേൽ നിങ്ങളോടൊത്തു സഹവസിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല.”

ഏതാനും നിമിഷത്തേക്ക്‌ പൂർണ നിശ്ശബ്ദതയായിരുന്നു. പിന്നീട്‌ ഓരോരുത്തരായി കൈ ഉയർത്തി “ഞാനും യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. അവസാനം, വിശ്വാസത്യാഗിയായ ആ സഭാദാസനും അയാളുടെ ഏതാനും അനുയായികളും മാത്രമേ ഹാൾ വിട്ടുപോയുള്ളൂ. വിശ്വസ്‌തതയുടെ ഈ പരിശോധന പിന്നീടു വരാനിരുന്ന ഏറെ കടുത്ത പരിശോധനകളെ നേരിടാൻ യഹോവയുടെ വിശ്വസ്‌ത സാക്ഷികളെ ബലിഷ്‌ഠരാക്കി.

യുദ്ധക്കെടുതികൾ

1941 ഏപ്രിൽ 6-ന്‌ യൂഗോസ്ലാവിയയെ ജർമൻ സൈന്യം ആക്രമിച്ചു. ബെൽഗ്രേഡിനുമേലുണ്ടായ കനത്ത ബോംബുവർഷത്തിൽ ബ്രാഞ്ച്‌ ഓഫീസിനും കേടുപാടുകൾ പറ്റി. ജർമൻ സൈന്യത്തിന്റെ ആക്രമണ ഫലമായി യൂഗോസ്ലാവിയ വിഭജിതമായി. യുദ്ധം കാരണം, സെർബിയ ബെഥേലിലെ സഹോദരങ്ങൾക്കും സ്ലോവേനിയ, ക്രൊയേഷ്യ, മാസിഡോണിയ എന്നിവിടങ്ങളിലെ സഹോദരങ്ങൾക്കും കുറച്ചുകാലത്തേക്കു പരസ്‌പരം ബന്ധപ്പെടാനായില്ല. മാസിഡോണിയയുടെ ഏറ്റവും തെക്കുഭാഗത്തുള്ള സഹോദരങ്ങളുടെ സ്ഥിതി ഇതിലും മോശമായിരുന്നു, യുദ്ധം കഴിയുന്നതുവരെ അവർ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

അപ്രതീക്ഷിതമായി ഉയർന്നുവന്ന, വെല്ലുവിളികൾ നിറഞ്ഞ പല പുതിയ സാഹചര്യങ്ങളെയും സഹോദരങ്ങൾക്കു നേരിടേണ്ടിവന്നു. യുദ്ധത്തിലേക്കു കൂപ്പുകുത്തിയ ലോകം നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരുടെ വിശ്വാസം ശരിക്കും പരിശോധിക്കാൻ പോകുകയായിരുന്നു. യഹോവയോടും അവന്റെ സംഘടനയോടും ഉള്ള അവരുടെ സ്‌നേഹവും വിശ്വസ്‌തതയും നിലനിൽക്കുമായിരുന്നോ?

ബെൽഗ്രേഡിലെ ഓഫീസ്‌ അടച്ചുപൂട്ടിയതിനെത്തുടർന്ന്‌ ക്രൊയേഷ്യയിലെ സാഗ്രെബിൽനിന്ന്‌ ആത്മീയ ഭക്ഷണം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. തടവുശിക്ഷയും പിഴയും, തടങ്കൽപ്പാളയങ്ങൾക്കും മരണശിക്ഷയ്‌ക്കും വഴിമാറിയതിനാൽ കൂടുതൽ വിവേചനയോടെ രഹസ്യമായി വേണമായിരുന്നു പ്രവർത്തിക്കാൻ.

ജർമൻസേന യൂഗോസ്ലാവിയ പിടിച്ചെടുത്ത്‌ വിഭജിച്ചതോടെ തടങ്കൽപ്പാളയങ്ങളും നിലവിൽവന്നു. മതവിശ്വാസത്തിന്റെ പേരിൽ ഭരണത്തെ പിന്തുണയ്‌ക്കാത്തവരെയും ആൾബലം കുറവുള്ള പല വംശങ്ങളെയും കത്തോലിക്കേതര മതവിഭാഗങ്ങളെയും ഒറ്റപ്പെടുത്തി കൊന്നൊടുക്കാനായി ക്രൊയേഷ്യയിൽ ഇത്തരം പാളയങ്ങൾ ഉപയോഗിച്ചു. നാസിസേനകൾ സെർബിയയിൽ തൊഴിൽപ്പാളയങ്ങളും തടങ്കൽപ്പാളയങ്ങളും സ്ഥാപിച്ചു. ഹംഗറിയിൽനിന്നുള്ള 150-ലധികം സഹോദരങ്ങളെ അവരുടെ നിഷ്‌പക്ഷ നിലപാടുനിമിത്തം സെർബിയയിലെ ബോർ എന്ന സ്ഥലത്തെ പാളയത്തിൽ തടവിലാക്കി. യൂഗോസ്ലാവിയയിലും നാസിസേന യഹോവയുടെ സാക്ഷികളെ വേട്ടയാടി. അതുകൊണ്ട്‌ കൂടുതലും അനൗപചാരികമായാണ്‌ പ്രസംഗവേല നടത്തിയിരുന്നത്‌. ബൈബിളും ഏതെങ്കിലും പ്രസിദ്ധീകരണത്തിന്റെ ഒരു കോപ്പിയും ഒഴികെ ഒന്നും കയ്യിൽ എടുക്കരുതെന്നു പ്രസാധകരോടു പറഞ്ഞിരുന്നു. അഥവാ അറസ്‌റ്റുചെയ്‌താൽ എന്തു പറയണമെന്നും വ്യക്തമായി നിർദേശിച്ചിരുന്നു. ചെറിയ കൂട്ടങ്ങളായാണ്‌ അവർ യോഗങ്ങൾക്ക്‌ കൂടിവന്നിരുന്നത്‌; അതുപോലെതന്നെ മറ്റുള്ളവർ എവിടെയാണു കൂടിവരുന്നതെന്നുള്ളതും ആർക്കും അറിയില്ലായിരുന്നു.

അവിടേക്കു സാഹിത്യങ്ങൾ കൊണ്ടുവരുന്നതു സുരക്ഷിതമല്ലായിരുന്നതിനാൽ രാജ്യത്തിനകത്തുതന്നെ അവ രഹസ്യമായി ഉത്‌പാദിപ്പിച്ചു. പല സ്ഥലങ്ങളിലായി ചെറുപുസ്‌തകങ്ങളും മാസികകളും അച്ചടിച്ചു തയ്യാറാക്കാൻ സഹോദരങ്ങൾ രാത്രിമുഴുവൻ അധ്വാനിച്ചു. ഇതിനാവശ്യമായ പണം കണ്ടെത്താനും സഹോദരങ്ങൾ ശരിക്കു കഷ്ടപ്പെട്ടു. അച്ചടിക്ക്‌ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ പല ഇടപാടുകാരിലൂടെയും സഹോദരങ്ങൾ തരപ്പെടുത്തുമായിരുന്നു. യൂഗോസ്ലാവിയൻ അതിർത്തിക്കുള്ളിൽത്തന്നെ രാഷ്‌ട്രീയ-മത വികാരങ്ങൾ ആളിക്കത്തുമ്പോൾ, നമ്മുടെ സഹോദരങ്ങൾ ഐക്യത്തിൽ ഒന്നിച്ചുനിന്നു; ജീവദായകമായ ആത്മീയാഹാരം പ്രദാനംചെയ്യാൻ അവരെല്ലാവരും ഒത്തുചേർന്ന്‌ സംഭാവന നൽകി. എന്നാൽ ഇത്‌ എങ്ങനെ അവരുടെ പ്രദേശത്തെ ഒറ്റപ്പെട്ട കൂട്ടങ്ങൾക്ക്‌ എത്തിച്ചുകൊടുക്കുമായിരുന്നു?

സെർബിയൻ വംശജനും റെയിൽവേ ജീവനക്കാരനുമായ സ്‌റ്റീവൻ സ്‌റ്റാൻകോവിക്‌ വംശഭേദമന്യേ തന്റെ സഹോദരങ്ങളെ സഹായിക്കാൻ സന്നദ്ധനായി. ക്രൊയേഷ്യയിൽനിന്ന്‌ പട്ടാളത്തിന്റെ അധീനതയിലുള്ള സെർബിയൻ പ്രദേശങ്ങളിലേക്ക്‌ രഹസ്യമായി സാഹിത്യങ്ങൾ കടത്തിക്കൊണ്ടുപോകാനുള്ള അപകടംപിടിച്ച ദൗത്യം അദ്ദേഹം ഏറ്റെടുത്തു. ഒരു ദിവസം, സ്‌റ്റീവന്റെ സ്യൂട്ട്‌കേസിലെ സാഹിത്യങ്ങൾ കണ്ടുപിടിച്ച പോലീസ്‌ അവ എവിടെനിന്നാണെന്നു പറയാൻ ആവശ്യപ്പെട്ടു. സഹോദരങ്ങളോടുള്ള വിശ്വസ്‌തതമൂലം അദ്ദേഹം അതു വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല. ചോദ്യംചെയ്യാനായി തടവിലാക്കിയ അദ്ദേഹത്തെ താമസിയാതെ, അടുത്തുള്ള യസെനോവറ്റ്‌സ്‌ തടങ്കൽപ്പാളയത്തിലേക്കു മാറ്റി. കൊടും ക്രൂരതയ്‌ക്കു പേരുകേട്ട ആ പാളയത്തിൽ വിശ്വസ്‌തനായ സ്‌റ്റീവൻ സഹോദരന്റെ ജീവൻ പൊലിഞ്ഞു.

ആ ദുർഘടകാലഘട്ടത്തിൽ ക്രൊയേഷ്യയിൽ ജീവിച്ചിരുന്ന ബുദ്ധിശാലിയും വിവേകിയുമായ മറ്റൊരു സഹോദരനായിരുന്നു മീഹോവിൽ ബാൽക്കോവിച്‌. പൈപ്പിന്റെ പണി ചെയ്‌തിരുന്ന അദ്ദേഹം, പ്രോത്സാഹിപ്പിക്കാനും സാഹിത്യങ്ങൾ നൽകാനുമായി സഹോദരങ്ങളെ സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൊച്ചുമകൻ പറയുന്നു: “അടുത്ത പട്ടണത്തിൽ എത്തുമ്പോൾ താൻ യാത്രചെയ്യുന്ന ട്രെയിൻ പോലീസ്‌ പരിശോധിക്കുമെന്നു മനസ്സിലാക്കിയ മുത്തച്ഛൻ ഇറങ്ങാൻ ഉദ്ദേശിച്ചിരുന്ന സ്‌റ്റേഷനു തൊട്ടുമുമ്പിലത്തെ സ്‌റ്റേഷനിൽ ഇറങ്ങി. ആ പട്ടണത്തിനു ചുറ്റും മുള്ളുകമ്പികൊണ്ട്‌ വേലി കെട്ടിയിരുന്നെങ്കിലും ഒരു മുന്തിരിത്തോട്ടത്തിലൂടെ പുറത്തുകടക്കാൻ വഴി കണ്ടെത്തി. സാഹിത്യങ്ങളെല്ലാം, പുറത്തു തൂക്കിയിടുന്ന ഒരു ബാഗിലാക്കി; ഒപ്പം, അതിന്റെ മുകളിലത്തെ കള്ളിയിൽ രണ്ടുകുപ്പി റകീജയും (വീട്ടിലുണ്ടാക്കുന്ന ബ്രാൻഡി) കുറച്ചു പലചരക്കു സാധനങ്ങളും നിറച്ചു. മുന്തിരിത്തോപ്പിലൂടെ ശ്രദ്ധാപൂർവം നടന്നു നീങ്ങവെ, അടുത്തുള്ള കിടങ്ങിൽനിന്ന്‌ പെട്ടെന്ന്‌ ഒരു പട്ടാളക്കാരൻ അലറി: ‘നിൽക്കവിടെ! ആരാണത്‌?’ അവരുടെ അടുത്തേക്ക്‌ മുത്തച്ഛൻ ചെന്നപ്പോൾ അവരിൽ ഒരാൾ ചോദിച്ചു: ‘എന്താണ്‌ ഈ ബാഗിൽ?’

“‘കുറച്ചു ധാന്യപ്പൊടിയും പയറും കിഴങ്ങുകളുമൊക്കെയാ,’ മുത്തച്ഛന്റെ മറുപടി.

“കുപ്പിയിൽ എന്താണെന്നു ചോദിച്ചപ്പോൾ, ‘തുറന്ന്‌ അൽപ്പമൊന്നു രുചിച്ചുനോക്കൂ’ എന്നു പറഞ്ഞു.

“പട്ടാളക്കാരൻ രുചിച്ചുനോക്കിയതേ മുത്തച്ഛൻ പറഞ്ഞു: ‘മോനേ, ആ കുപ്പി നിനക്കിരിക്കട്ടെ, ഇത്‌ എനിക്കും.’

“പന്തികേടൊന്നും തോന്നാത്തതിനാലും റകീജ കിട്ടിയതിന്റെ സന്തോഷത്തിലും പട്ടാളക്കാരൻ പറഞ്ഞു: “ങാ, കാർന്നോരേ, പൊയ്‌ക്കോ!’

“അങ്ങനെ, സാഹിത്യങ്ങൾ സുരക്ഷിതമായി എത്തേണ്ടിടത്ത്‌ എത്തി,” മീഹോവിൽ സഹോദരന്റെ കൊച്ചുമകൻ ഉപസംഹരിക്കുന്നു.

മീഹോവിൽ സഹോദരൻ ധൈര്യശാലി ആയിരുന്നുവെന്നതിൽ സംശയമില്ല. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരുകക്ഷികളുടെയും പ്രദേശങ്ങളിലൂടെ അദ്ദേഹത്തിനു കടന്നുപോകേണ്ടിയിരുന്നു. ചിലപ്പോൾ കമ്മ്യൂണിസ്‌റ്റ്‌ ‘പട്ടാളക്കാരുടെ’ വായിൽ ചെന്നുപെട്ടിട്ടുണ്ട്‌; മറ്റു ചിലപ്പോൾ ഫാസിസ്‌റ്റ്‌ ഉസ്റ്റാഷുകളുടെയോa ചെറ്റ്‌നിക്‌b പട്ടാളക്കാരുടെയോ മുമ്പിലും. ഭയന്ന്‌ ഓടുന്നതിനു പകരം, സാക്ഷ്യം നൽകാനും ബൈബിൾ വെച്ചുനീട്ടുന്ന ഭാവി പ്രത്യാശയെക്കുറിച്ചു സംസാരിക്കാനും അദ്ദേഹം അത്തരം അവസരങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിന്‌ ധൈര്യം കുറച്ചൊന്നും പോരായിരുന്നു; കാരണം യഹോവയുടെ സാക്ഷിയെന്ന്‌ അറിയപ്പെടുന്നതുതന്നെ എപ്പോഴും അപകടകരമായിരുന്നു. അറസ്‌റ്റും ചോദ്യംചെയ്യലും തടവും അദ്ദേഹത്തിനു പുതുമയായിരുന്നില്ല.

യുദ്ധത്തിന്റെ അവസാനദശയിൽ, 1944 നവംബർ 9-ന്‌ രാത്രി, മീഹോവിലിന്റെ വീട്ടിൽ കമ്മ്യൂണിസ്‌റ്റുകാർ റെയ്‌ഡ്‌ നടത്തി; പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടി; അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി. പിന്നെ ഒരിക്കലും അദ്ദേഹം തിരിച്ചുവന്നില്ല. അവരുടെ കയ്യാൽ അദ്ദേഹം ശിരശ്‌ഛേദം ചെയ്യപ്പെട്ടു എന്നു പിന്നീട്‌ അറിയാനിടയായി.

യോസിപ്‌ സാബോ നന്നേ ചെറുപ്പമായിരുന്നപ്പോൾ ക്രൊയേഷ്യയുടെ സ്ലാവോനിയൻ മേഖലകളിൽ സൈക്കിളിൽ സാഹിത്യങ്ങൾ കൊണ്ടുപോയി വിതരണം ചെയ്യാറുണ്ടായിരുന്നു. സാഹിത്യങ്ങൾ കൊണ്ടുപോകാനായി ഒരു പെട്ടി ഉണ്ടാക്കി. പെട്ടിക്കുള്ളിൽ സാഹിത്യങ്ങളും മേൽഭാഗത്ത്‌ സബർജിൽ പഴവും നിറയ്‌ക്കുമായിരുന്നു. മിക്കവാറും എല്ലാ ഗ്രാമങ്ങളിലുംതന്നെ പ്രവേശന കവാടത്തിങ്കൽ ചെക്ക്‌പോസ്‌റ്റും പട്ടാളക്കാരും ഉണ്ടായിരുന്നു.

“എന്താടോ പെട്ടിയിൽ?” ഓരോ ചെക്ക്‌പോസ്‌റ്റിലും യോസിപ്‌ കേട്ട ഒരു ചോദ്യമായിരുന്നു ഇത്‌.

“സബർജിൽ, അങ്കിളിനു കൊടുക്കാനാ,” യോസിപിന്റെ മറുപടി. പട്ടാളക്കാർ ഒന്നോ രണ്ടോ പഴം എടുത്തിട്ട്‌ അവനെ വിടും. ഓരോ ചെക്ക്‌പോസ്‌റ്റ്‌ കഴിയുമ്പോഴും പഴങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരും. സാഹിത്യങ്ങൾ കാണാതിരിക്കാൻമാത്രം പഴങ്ങളില്ലെന്നുവന്നാൽ, ആരും വഴിനടക്കാത്ത പാതയിലൂടെയാക്കും തുടർന്നുള്ള യാത്ര. അങ്ങനെ, വിലപ്പെട്ട സാഹിത്യങ്ങളും ബാക്കിയുള്ള ഏതാനും സബർജിലും സുരക്ഷിതമായിരിക്കും.

അന്ത്യംവരെ വിശ്വസ്‌തൻ

സാഗ്രെബിൽനിന്നുള്ള ലെസ്‌റ്റൻ ഫാബിയാൻ ഒരു കല്ലാശാരിയായി ജോലിചെയ്യുകയായിരുന്നു. ഇവാൻ സീവർ, ഫ്രാന്യോ ഡ്രാവൻ, ഫിലിപ്പ്‌ ഹുസാക്ക്‌-ഗുമ്പസീർ എന്നിവരുമായി അദ്ദേഹം സത്യം പങ്കുവെച്ചതിന്റെ ഫലമായി ആറുമാസത്തിനുള്ളിൽ അവർ എല്ലാവരും സ്‌നാനമേറ്റ്‌ സുവാർത്ത പ്രസംഗിക്കാനും യോഗങ്ങൾ നടത്താനും തുടങ്ങി. 1943 ജനുവരി 15-നു വൈകുന്നേരം, റോന്തുചുറ്റുന്ന ഒരു കൂട്ടം പട്ടാളക്കാർ ഇവാൻ സീവറിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തി സാഹിത്യങ്ങൾ കണ്ടുകെട്ടി. അദ്ദേഹത്തെയും ഫ്രാന്യോ ഡ്രാവൻ, ഫിലിപ്പ്‌ ഈലിച്‌ എന്നീ സഹോദരങ്ങളെയും അറസ്‌റ്റുചെയ്‌ത്‌ കൊണ്ടുപോയി.

വിവരം അറിഞ്ഞ ലെസ്‌റ്റൻ സഹോദരൻ ഫിലിപ്പ്‌ ഹുസാക്ക്‌-ഗുമ്പസീർ സഹോദരനെയും കൂട്ടി ഫ്രാന്യോയുടെ അമ്മയെയും പെങ്ങളെയും ആശ്വസിപ്പിക്കാനായി ചെന്നു. അവരുടെ സന്ദർശനത്തെക്കുറിച്ച്‌ എങ്ങനെയോ അറിവു ലഭിച്ച പട്ടാളക്കാർ ആ രണ്ടു സഹോദരങ്ങളെയും അറസ്‌റ്റുചെയ്‌തു. അവർ അഞ്ചുപേരും, തങ്ങൾ യഹോവയെ മാത്രമാണു സേവിക്കുന്നതെന്നും യേശുവിന്റെ ഭടന്മാരാണു തങ്ങളെന്നും ബൈബിളിൽനിന്നു വിശദീകരിച്ചുകൊടുത്തു. ആയുധം എടുക്കാനും യുദ്ധംചെയ്യാനും വഴങ്ങാഞ്ഞതിനാൽ അവരെ മരണശിക്ഷയ്‌ക്കു വിധിച്ച്‌ തടവിൽ പാർപ്പിച്ചു.

അങ്ങനെയിരിക്കെ, ഒരു രാത്രി അവരെ അഞ്ചുപേരെയും ഉറക്കത്തിൽനിന്നു വിളിച്ചുണർത്തി, വസ്‌ത്രമുരിഞ്ഞ്‌ കാട്ടിലേക്കു കൊണ്ടുപോയി. അപ്പോഴും അവർക്കു തങ്ങളുടെ നിലപാടിനു മാറ്റം വരുത്താനുള്ള അവസരം ഉണ്ടായിരുന്നു. കുടുംബാംഗങ്ങളോടുള്ള സ്‌നേഹത്തെപ്രതിയെങ്കിലും വിട്ടുവീഴ്‌ചചെയ്യാൻ പറഞ്ഞുകൊണ്ട്‌ പട്ടാളക്കാർ സഹോദരങ്ങളുടെ വിശ്വസ്‌തത തകർക്കാൻ ശ്രമിച്ചു. ഫിലിപ്പ്‌ ഹുസാക്ക്‌-ഗുമ്പസീർ സഹോദരനോട്‌ അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യയെയും നാലു മക്കളെയും കുറിച്ച്‌ സംസാരിച്ചു. യഹോവ അവരെ നോക്കിക്കൊള്ളും എന്ന ഉറപ്പ്‌ തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫ്രാന്യോ ഡ്രാവൻ സഹോദരന്‌ ഭാര്യയും മക്കളുമൊന്നുമില്ലാത്തതിനാൽ, തന്റെ അമ്മയെയും പെങ്ങളെയും ആരു നോക്കും എന്നാണ്‌ അവർ അദ്ദേഹത്തോടു ചോദിച്ചത്‌.

അവസാനം അവർ നിർദിഷ്ട സ്ഥലത്തെത്തി; ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിൽ അവരെ നിറുത്തിയിട്ട്‌ വധനിർവഹണം ആരംഭിച്ചു. ആദ്യം ഫിലിപ്പ്‌ ഹുസാക്ക്‌-ഗുമ്പസീർ സഹോദരനെ വെടിവെച്ചു. എന്നിട്ട്‌ ബാക്കിയുള്ളവരോട്‌ തീരുമാനത്തിന്‌ മാറ്റംവരുത്തുന്നുവോ എന്ന്‌ ചോദിച്ചു. എന്നാൽ സഹോദരങ്ങൾ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലായിരുന്നു. അപ്പോൾ പട്ടാളക്കാർ ഒന്നിനു പുറകെ ഒന്നായി ഫ്രാന്യോ, ഇവാൻ, ലെസ്‌റ്റൻ എന്നീ സഹോദരങ്ങളെ വധിച്ചു. അവസാനത്തെ ഊഴം ഈലിച്‌ സഹോദരന്റേതായിരുന്നു; അവരുടെ ആവശ്യത്തിനു വഴങ്ങി, സൈന്യത്തിൽ ചേരാമെന്ന്‌ അദ്ദേഹം സമ്മതിച്ചു. എന്നാൽ വെറും മൂന്നുമാസത്തിനുശേഷം രോഗിയായ അദ്ദേഹത്തെ വീട്ടിലേക്ക്‌ അയച്ചു. തിരിച്ചെത്തിയ അദ്ദേഹമാണ്‌ ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞത്‌; വിശ്വാസം തള്ളിപ്പറഞ്ഞുകൊണ്ട്‌ ജീവൻ രക്ഷിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്‌ താമസിയാതെ തന്റെ നല്ലപ്രായത്തിൽത്തന്നെ മരണത്തിന്‌ അടിയറ പറയേണ്ടിവന്നു.

സ്ലോവേനിയയിൽ നമ്മുടെ പല സഹോദരീസഹോദരന്മാരും പീഡനത്തിന്‌ ഇരയായി. 38 വയസ്സുള്ള കൊല്ലനായിരുന്ന ഫ്രാങ്ക്‌ ഡ്രോസ്‌ഗ്‌ സഹോദരന്റെ കാര്യം ഉദാഹരണമായി നോക്കുക. ആയുധമെടുക്കുകയില്ല എന്ന കാരണത്താൽ 1942 ജൂൺ 8-ന്‌ മാരിബോറിൽവെച്ച്‌ നാസി പടയാളികൾ അദ്ദേഹത്തെ വധിച്ചു. അവിടെയുണ്ടായിരുന്ന ചിലർ പറഞ്ഞതനുസരിച്ച്‌ വധനിർവഹണത്തിനുമുമ്പ്‌ “ഞാൻ ഈ ലോകത്തിൽനിന്നുള്ളവൻ അല്ല” എന്ന്‌ എഴുതി അദ്ദേഹത്തിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയിരുന്നുവത്രേ. (യോഹ. 17:14) ഫ്രാങ്ക്‌ സഹോദരന്റെ വിശ്വാസം എത്ര ശക്തമായിരുന്നുവെന്ന്‌ മരിക്കുന്നതിന്‌ ഏതാനും മിനിട്ടുകൾക്കുമുമ്പ്‌ അദ്ദേഹം തന്റെ സുഹൃത്തിന്‌ എഴുതിയ കത്തിൽനിന്നു കാണാനാകും: “പ്രിയപ്പെട്ട റൂപെർട്ട്‌, ഇന്ന്‌ അവർ എനിക്ക്‌ വധശിക്ഷ വിധിച്ചു. എന്നെ ഓർത്ത്‌ കരയരുത്‌. നിനക്കും വീട്ടിലുള്ള എല്ലാവർക്കും എന്റെ സ്‌നേഹാശംസകൾ. ദൈവരാജ്യത്തിൽവെച്ച്‌ നമുക്കു വീണ്ടും കാണാം.”

പ്രസംഗവേലയ്‌ക്കു വിരാമമിടാൻ അധികാരികൾ കിണഞ്ഞു പരിശ്രമിച്ചു; എന്നാൽ യഹോവ രക്ഷിക്കുന്ന ദൈവമാണെന്നു തെളിഞ്ഞു. ഉദാഹരണത്തിന്‌, കൂടെക്കൂടെ പോലീസ്‌ റെയ്‌ഡ്‌ നടത്തുകയും തിരിച്ചറിയൽ കാർഡ്‌ പരിശോധിക്കാനായി ഓരോ സ്ഥലത്തെയും ആളുകളെ വീടിനു വെളിയിൽ നിരനിരയായി നിറുത്തുകയും ചെയ്യുമായിരുന്നു. സംശയം തോന്നുന്നവരെയെല്ലാം ജയിലിലേക്കു കൊണ്ടുപോകും. ഇതിനിടയിൽ മറ്റു പോലീസുകാർ വീടുകൾ പരിശോധിക്കും. എന്നാൽ റെയ്‌ഡുചെയ്‌തുകഴിഞ്ഞതാണെന്ന ധാരണയിൽ, പോലീസ്‌ പലപ്പോഴും സഹോദരങ്ങളുടെ വീടുകൾ പരിശോധിക്കാതെ പോകാറുണ്ടായിരുന്നു; അങ്ങനെ യഹോവയുടെ സംരക്ഷണവും കരുതലും അവർ അനുഭവിച്ചറിഞ്ഞു. റെയ്‌ഡ്‌ നടന്ന ഇത്തരം രണ്ടുസന്ദർഭങ്ങളിലെങ്കിലും സഹോദരങ്ങളുടെ വീടുകളിൽ ധാരാളം സാഹിത്യങ്ങളും മിമിയോഗ്രാഫ്‌ മെഷീനുകളും ഉണ്ടായിരുന്നു. യഹോവ “മഹാ കരുണയും മനസ്സലിവുമുള്ളവ”നാണെന്ന തിരുവെഴുത്തു സത്യം ആ ദുർഘടകാലങ്ങളിൽ സുവാർത്താ ഘോഷണത്തിൽ പങ്കെടുത്തവർ പലവട്ടം രുചിച്ചറിഞ്ഞു.—യാക്കോ. 5:11.

മരണശിക്ഷ

വർഷം 1945. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. മനുഷ്യരാശിയുടെ ചരിത്രത്തിലെ രക്തരൂഷിതമായ ഒരു കറുത്ത അധ്യായത്തിന്‌ അതോടെ തിരശ്ശീല വീണു. ഹിറ്റ്‌ലറും അയാളുടെ സഖ്യവും പരാജയമടഞ്ഞപ്പോൾ, നിയന്ത്രണങ്ങൾ നീങ്ങി പ്രസംഗവേലയ്‌ക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടുമെന്ന്‌ സഹോദരന്മാർ കരുതി. അങ്ങനെ വിചാരിക്കാൻ കാരണമുണ്ടായിരുന്നു. പുതുതായി രൂപീകൃതമായ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ്‌ പത്രസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവുമൊക്കെ വാഗ്‌ദാനം ചെയ്‌തിരുന്നു.

എന്നാൽ 1946 സെപ്‌റ്റംബറിൽ 15 സഹോദരന്മാരും 3 സഹോദരിമാരും അറസ്റ്റിലായി. റുഡോൾഫ്‌ കാലെ, ഡൂസൻ മിക്കിക്ക്‌, എഡ്‌മണ്ട്‌ സ്‌ട്രോപ്‌നിക്‌ എന്നിവർ അക്കൂട്ടത്തിലുണ്ടായിരുന്നു. അന്വേഷണങ്ങൾ അഞ്ചുമാസം നീണ്ടു. സാക്ഷികൾ കുറ്റക്കാരായി. അവർ രാജ്യത്തിനും ജനങ്ങൾക്കും എതിരെ പ്രവർത്തിക്കുകയാണെന്നും യൂഗോസ്ലാവിയയുടെ നിലനിൽപ്പിനു ഭീഷണിയാണെന്നുമായിരുന്നു അധികാരികളുടെ പക്ഷം. നമ്മുടെ വേലയുടെ മേൽനോട്ടം ഐക്യനാടുകളിൽനിന്നാണെന്നും സോഷ്യലിസത്തെ നിർമാർജനം ചെയ്‌ത്‌ മുതലാളിത്തവ്യവസ്ഥിതി കൊണ്ടുവരാൻ ഒരു മറയായി നാം ദൈവരാജ്യപ്രസംഗത്തെ ഉപയോഗിക്കുകയാണെന്നും അവർ വാദിച്ചു. മതത്തിന്റെ മുഖംമൂടിയണിഞ്ഞ അമേരിക്കൻ ചാരന്മാരെന്ന്‌ സഹോദരന്മാരെ മുദ്രകുത്താൻ ഒരു കത്തോലിക്കാ പുരോഹിതൻതന്നെ മുന്നിട്ടിറങ്ങി.

കോടതിയിൽ ധീരമായി സ്വപക്ഷം വാദിച്ചുകൊണ്ട്‌ ആരോപണവിധേയരായ സഹോദരങ്ങൾ യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ച്‌ നല്ല സാക്ഷ്യം നൽകി. വ്യാക്കോസ്ലാവ്‌ കോസ്‌ എന്ന ഒരു യുവസഹോദരൻ കോടതിയോട്‌ ഇങ്ങനെ പറഞ്ഞു: “ഈ മതവും ബൈബിളധിഷ്‌ഠിതമായ ഈ വിശ്വാസവും എനിക്കു കിട്ടിയത്‌ എന്റെ അമ്മയിൽനിന്നാണ്‌; അങ്ങനെ ഞാൻ ദൈവത്തെ ആരാധിക്കുന്നു. ജർമൻ അധിനിവേശകാലത്ത്‌ എന്റെ അമ്മ ജയിലിലടയ്‌ക്കപ്പെട്ടു. അമ്മയുടെ അതേ വിശ്വാസമായിരുന്നു എന്റെ രണ്ടു ചേച്ചിമാർക്കും ചേട്ടനും. ജർമൻകാർ അവരെ ഡാച്ചുവിലേക്കു [നാസി തടങ്കൽപ്പാളയം] കൊണ്ടുപോയി വെടിവെച്ചുകൊന്നു. അവർ തങ്ങളുടെ രീതിയിൽ ദൈവത്തെ ആരാധിച്ചതുനിമിത്തം ജർമൻകാർ അവരെ കമ്മ്യൂണിസ്റ്റുകാരെന്നു മുദ്രകുത്തുകയായിരുന്നു. അതേ മതവിശ്വാസത്തിന്റെ പേരിലാണ്‌ ഞാനിപ്പോൾ ഫാസിസ്റ്റ്‌ എന്നു മുദ്രയടിക്കപ്പെട്ട്‌ ഇവിടെ എത്തിയിരിക്കുന്നതെന്ന്‌ ബഹുമാനപ്പെട്ട കോടതിയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ഇതുകേട്ട കോടതി സഹോദരനെ വെറുതെവിട്ടു.

എന്നാൽ മറ്റുള്ളവരോടുള്ള കോടതിയുടെ സമീപനം ഇതായിരുന്നില്ല. മൂന്നുപേരെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടു; ബാക്കിയുള്ളവർക്ക്‌ 1 മുതൽ 15 വരെ വർഷം വരുന്ന തടവുശിക്ഷയും. ഈ അനീതിക്കെതിരെ ലോകവ്യാപക സഹോദരവർഗം സത്വരം പ്രതികരിച്ചു, അവരുടെ ഭാഗത്തുനിന്നു കടുത്ത പ്രതിഷേധമുണ്ടായി. ഐക്യനാടുകൾ, കാനഡ, യൂറോപ്പ്‌ എന്നിവിടങ്ങളിലെ സാക്ഷികൾ ഈ നടപടിക്കെതിരെ ശബ്ദിച്ചുകൊണ്ട്‌ യൂഗോസ്ലാവിയൻ ഗവണ്മെന്റിന്‌ ആയിരക്കണക്കിനു കത്തുകൾ അയച്ചു. കടൽവഴിയായി നൂറുകണക്കിനു കമ്പിസന്ദേശങ്ങളും പ്രവഹിച്ചു. ചില ഗവണ്മെന്റ്‌ ഉദ്യോഗസ്ഥർപോലും സഹോദരങ്ങൾക്കുവേണ്ടി കത്തുകൾ എഴുതി. കടുത്ത പ്രതിഷേധത്തിന്റെ അലകൾ, വധശിക്ഷ 20 വർഷത്തെ ജയിൽവാസമായി ഇളവുചെയ്യാൻ അധികാരികളെ നിർബന്ധിതരാക്കി.

അതുകൊണ്ടൊന്നും പക്ഷേ, എതിർപ്പ്‌ അവസാനിച്ചില്ല. രണ്ടുവർഷം കഴിഞ്ഞപ്പോൾ സ്ലോവേനിയൻ അധികാരികൾ, യാനെസ്‌ റോബാസിനെയും ഭാര്യ മരിയയെയും യോഷെ മാർലൊട്ട്‌, ഫ്രാൻചിഷ്‌ക്കാ വെർബെറ്റ്‌സ്‌ എന്നീ മറ്റു രണ്ടു സാക്ഷികളെയും പ്രസംഗപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റുചെയ്‌തു. കുറ്റപത്രം ഭാഗികമായി ഇങ്ങനെ പറയുന്നു: “‘യഹോവക്കാർ’ . . . നമ്മുടെ ഇപ്പോഴത്തെ സാമൂഹിക വ്യവസ്ഥിതിക്കും സൈനിക സേവനത്തിനും എതിരായുള്ള മനോഭാവം ആളുകളിൽ കുത്തിനിറച്ചാണ്‌ അവരെ തങ്ങളുടെ അണികളിൽ ചേർത്തിട്ടുള്ളത്‌.” സഹോദരന്മാർ രാജ്യത്തിന്റെ പ്രതിരോധവ്യവസ്ഥയെ ക്ഷയിപ്പിക്കാൻ നോക്കുകയാണെന്ന്‌ ആരോപിച്ച അധികാരികൾ അവർക്ക്‌ മൂന്നുമുതൽ ആറുവരെ വർഷം നിർബന്ധിത തൊഴിൽ സഹിതമുള്ള കഠിനതടവിനു വിധിച്ചു.

1952-ൽ, രാഷ്‌ട്രീയ നയങ്ങൾക്കു മാറ്റം വന്നപ്പോൾ സാക്ഷികളായ തടവുകാരെല്ലാം മോചിതരായി. രാജ്യപ്രസംഗവേല തുടർന്നു. “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാനാവിനെയും നീ കുറ്റം വിധിക്കും” എന്നുള്ള യഹോവയുടെ വാഗ്‌ദാനം സത്യമെന്നു തെളിഞ്ഞു.—യെശ. 54:17.

എന്നാൽ, സഹോദരങ്ങളുടെ നിശ്ചയദാർഢ്യത്തിനു തുരങ്കംവെക്കാൻ ഗവണ്മെന്റ്‌ അപ്പോഴും കരുക്കൾ നീക്കിക്കൊണ്ടിരുന്നു. വാർത്താമാധ്യമങ്ങൾ അവരെ “മനോരോഗികളായും” “സ്ഥിരബുദ്ധിയില്ലാത്ത മതഭ്രാന്തന്മാരായും” ചിത്രീകരിച്ചു. മനോവീര്യം കെടുത്തുന്ന ഇത്തരം റിപ്പോർട്ടുകളും സദാ നിരീക്ഷണത്തിലായിരിക്കുന്നതിന്റെ ഭയവും ചില സഹോദരങ്ങളെ അസ്വസ്ഥരാക്കി. ജയിൽമോചിതരായി വരുന്ന വിശ്വസ്‌ത സഹോദരന്മാരെ സഭയിലുള്ള മറ്റുള്ളവർ ചാരന്മാരെപ്പോലെ വീക്ഷിച്ചു. യഹോവ പക്ഷേ, വിശ്വസ്‌തരും പക്വമതികളുമായ സഹോദരന്മാരിലൂടെ സഭകളെ അപ്പോഴും ബലപ്പെടുത്തിക്കൊണ്ടിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജോസിപ്‌ ബ്രോസ്‌ ടിറ്റോ അധികാരത്തിൽവന്നു. യൂഗോസ്ലാവിയയിൽ സൈന്യത്തിന്‌ ഉണ്ടാകാൻപോകുന്ന മേൽക്കൈ അതോടെ വ്യക്തമായി. സൈനികസേവനം നിരസിച്ചവർ ഗവണ്മെന്റിന്റെ കണ്ണിലെ കരടായി, അതിനുള്ള കാരണങ്ങൾ എന്തുതന്നെയായിരുന്നാലും.

വിശ്വസ്‌തത പരിശോധിക്കപ്പെടുന്നു

രണ്ടാം ലോകമഹായുദ്ധകാലത്ത്‌, ക്രൊയേഷ്യയിൽനിന്നുള്ള ലാഡിസ്ലാവ്‌ ഫൊറൊ എന്ന ഒരു ഒമ്പതുവയസ്സുകാരൻ പട്ടണനിവാസികൾ നിർബന്ധമായും സംബന്ധിക്കേണ്ടിയിരുന്ന ഒരു യോഗത്തിനു പോയി; അവിടെവെച്ച്‌ ഒരു കത്തോലിക്കാ പുരോഹിതന്റെ പ്രസംഗം അവൻ കേൾക്കാനിടയായി. പ്രസംഗം കഴിഞ്ഞ്‌ പുരോഹിതൻ പോയപ്പോൾ അവൻ കർട്ടനു പിന്നിലേക്കൊന്നു കണ്ണോടിച്ചു. അയാൾ ളോഹ ഊരുന്നത്‌ അവൻ കണ്ടു. ളോഹയ്‌ക്കടിയിൽ അയാൾ ഒരു ഉസ്റ്റാഷ്‌ യൂണിഫോം ധരിച്ചിരുന്നു. അരയിൽ, വെടിയുണ്ടയും സ്‌ഫോടകവസ്‌തുക്കളും സഹിതമുള്ള ഒരു ബെൽറ്റ്‌; അതിൽ ഒരു കൈബോംബും ഉണ്ടായിരുന്നു. തന്റെ വാളെടുത്ത്‌ അയാൾ വെളിയിൽ നിന്നിരുന്ന ഒരു കുതിരയുടെ പുറത്ത്‌ ചാടിക്കയറി ഇങ്ങനെ ആക്രോശിച്ചു: “സഹോദരരേ, വരൂ, നമുക്ക്‌ ആളുകളെ ക്രിസ്‌ത്യാനികളാക്കാം! ആരെങ്കിലും വിസമ്മതിച്ചാൽ, എന്താണു ചെയ്യേണ്ടതെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ!”

ഒരു ദൈവപുരുഷൻ ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്ന്‌ ലാഡിസ്ലാവിന്‌ അറിയാമായിരുന്നു. താമസിയാതെ, തന്റെ അങ്കിളിന്റെകൂടെ അവൻ സാക്ഷികൾ രഹസ്യമായി നടത്തിയിരുന്ന യോഗങ്ങൾക്ക്‌ ഹാജരായിത്തുടങ്ങി. ഇതു മാതാപിതാക്കളെ ചൊടിപ്പിച്ചെങ്കിലും അവൻ ക്രമമായി യോഗങ്ങൾക്കു ഹാജരാകുകയും ആത്മീയ പുരോഗതി വരുത്തുകയും ചെയ്‌തു.

1952-ൽ സൈനികസേവനം ചെയ്യാൻ ലാഡിസ്ലാവിന്‌ ഉത്തരവുകിട്ടി. അദ്ദേഹം ക്രിസ്‌തീയ നിഷ്‌പക്ഷത സംബന്ധിച്ച തന്റെ നിലപാട്‌ വ്യക്തമാക്കി. അധികാരികൾ അദ്ദേഹത്തെ പലതവണ ചോദ്യം ചെയ്‌തു. എങ്ങനെയെങ്കിലും അദ്ദേഹത്തെക്കൊണ്ട്‌ പട്ടാളസേവനത്തിനുള്ള പ്രതിജ്ഞ എടുപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരിക്കൽ, പട്ടാളക്കാർ സഹോദരനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോയി. പ്രതിജ്ഞയെടുക്കാനായി ഒരുമിച്ചുകൂടിയ 12,000 പേർ അവിടെയുണ്ടായിരുന്നു. പട്ടാളക്കാർ അദ്ദേഹത്തെ അവരുടെ മുമ്പിൽ നിറുത്തിയിട്ട്‌ ഒരു റൈഫിൾ അദ്ദേഹത്തിന്റെ തോളിൽ വെച്ചു. ഉടൻതന്നെ അദ്ദേഹം അതു തട്ടിത്താഴെയിട്ടു. ഇനി ഇത്‌ ആവർത്തിച്ചാൽ അയാളെ വെടിവെക്കുമെന്ന്‌ പട്ടാളക്കാർ അപ്പോൾ എല്ലാവരും കേൾക്കെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. രണ്ടാമതും ലാഡിസ്ലാവ്‌ അതു നിരസിച്ചപ്പോൾ അവർ അദ്ദേഹത്തെ കൊണ്ടുപോയി ബോംബ്‌പൊട്ടിയുണ്ടായ, മീറ്ററുകളോളം താഴ്‌ചയുള്ള ഒരു കുഴിയിലേക്കു തള്ളി. അദ്ദേഹത്തെ വധിക്കാനുള്ള ഉത്തരവു വന്നു. ഒരു പട്ടാളക്കാരൻ വന്ന്‌ കുഴിക്കുള്ളിലേക്ക്‌ രണ്ടുതവണ വെടിയുതിർത്തിട്ട്‌ താവളത്തിലേക്കു മടങ്ങി; പക്ഷേ വെടിയുണ്ട ഉന്നം പിഴച്ചു!

അന്നുരാത്രി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കുഴിക്കകത്തുനിന്നു പുറത്തുകൊണ്ടുവന്ന്‌ സാരയെവോയിലുള്ള ജയിലിലേക്കു കൊണ്ടുപോയി. അവർ അദ്ദേഹത്തെ ഒരു കത്തു കാണിച്ചു. ഇതേ മതവിശ്വാസമുള്ള ചിലർ ചില വിട്ടുവീഴ്‌ചകളൊക്കെ ചെയ്‌തെന്നും അദ്ദേഹം അതു ചെയ്യാത്തതിനാലാണ്‌ ഇപ്പോഴും ജയിലിൽകിടക്കുന്നതെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഉദ്യോഗസ്ഥർ ഇതുപോലുള്ള വാദഗതികൾ നിരത്തി ദീർഘമായ ചർച്ചകൾ പലവട്ടം നടത്തി. എങ്ങനെയെങ്കിലും സഹോദരനെക്കൊണ്ടു സമ്മതിപ്പിക്കുകയായിരുന്നു ലക്ഷ്യം; പക്ഷേ ലാഡിസ്ലാവിന്റെ ചിന്തകൾ ഇങ്ങനെയായിരുന്നു: ‘ഏതെങ്കിലുമൊരു വ്യക്തിയെപ്രതിയാണോ ഞാൻ യഹോവയെ സേവിക്കാൻ തുടങ്ങിയത്‌? അല്ല! മനുഷ്യനെ പ്രീതിപ്പെടുത്തുകയാണോ എന്റെ ലക്ഷ്യം? അല്ല! മറ്റുള്ളവർ എന്തു ചിന്തിക്കുന്നു, പറയുന്നു, ചെയ്യുന്നു എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണോ എന്റെ ജീവിതം? അല്ല!’

ലാഡിസ്ലാവിന്റെ ഈ ആത്മീയ കാഴ്‌ചപ്പാട്‌ ജയിൽവാസകാലത്ത്‌ വിശ്വസ്‌തത പാലിക്കാൻ അദ്ദേഹത്തെ സഹായിച്ചു. നാലരവർഷം കഴിഞ്ഞ്‌ അദ്ദേഹം മോചിതനായി. പിൽക്കാലത്ത്‌ അദ്ദേഹം സർക്കിട്ട്‌ മേൽവിചാരകനായി; അദ്ദേഹത്തിന്റെ ഭാര്യ ആനിറ്റ്‌സയുടെ അചഞ്ചലമായ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.

പരിമിതമായ നിയമാംഗീകാരം

1948-ൽ സോവിയറ്റ്‌ യൂണിയനുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിച്ച ടിറ്റോ അധികാര വികേന്ദ്രീകൃത ഭരണസംവിധാനമാണ്‌ നടപ്പാക്കിയത്‌. ക്രമേണ ജനങ്ങൾക്ക്‌ കൂടുതൽ സ്വാതന്ത്ര്യവും അനുവദിക്കുകയുണ്ടായി. സോഷ്യലിസ്റ്റ്‌ അനുഭാവമുള്ള സർക്കാരായിരുന്നെങ്കിലും വലിയൊരളവിൽ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നു.

യഹോവയുടെ സാക്ഷികളുടെ പ്രതിനിധികളെ ഗവണ്മെന്റ്‌ കൂടിക്കാഴ്‌ചയ്‌ക്കു ക്ഷണിച്ചു. സാക്ഷികളുടെ പ്രവർത്തനങ്ങൾക്ക്‌ നിയമസാധുത ലഭിക്കാൻ പുതിയൊരു ചാർട്ടറിന്‌ രൂപം നൽകാമെന്നുള്ള നിർദേശവും അവർ മുന്നോട്ടുവെച്ചു. സഹോദരന്മാർ ചാർട്ടറിന്റെ ഒരു കരടുരൂപം എഴുതി തയ്യാറാക്കി. അങ്ങനെ, 1953 സെപ്‌റ്റംബർ 9-ന്‌ യഹോവയുടെ സാക്ഷികൾ വീണ്ടും യൂഗോസ്ലാവിയയിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടു.

മറ്റുള്ള കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ സഹോദരങ്ങളെ നാടുകടത്തിയപ്പോൾ യൂഗോസ്ലാവിയയിലെ സാക്ഷികൾക്ക്‌ ചില നിശ്ചിത സ്ഥലങ്ങളിൽ കൂടിവരാൻപോലുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മാസിഡോണിയയിലുള്ള നമ്മുടെ സഹോദരങ്ങൾക്ക്‌ സാഹിത്യങ്ങൾ ലഭിക്കാനും സാഗ്രെബിലുള്ള ഓഫീസുമായി ബന്ധപ്പെടാനുമൊക്കെ ഈ സാഹചര്യം വഴിയൊരുക്കി. യഹോവയുടെ സാക്ഷികൾ 1953-ൽ ഒരു മതവിഭാഗമായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നെങ്കിലും വീടുതോറുമുള്ള വേലയ്‌ക്ക്‌ നിയമസാധുത ലഭിക്കാൻ നീണ്ട 38 വർഷം അവർക്കു കാത്തിരിക്കേണ്ടിവന്നു.

പക്ഷേ, പ്രശ്‌നങ്ങൾ അവസാനിച്ചില്ല. സഹോദരങ്ങളുടെ നിഷ്‌പക്ഷ നിലപാടുനിമിത്തം, അധികാരികൾ അവരുടെ പ്രസംഗവേലയെ തെറ്റിദ്ധരിച്ചു. പ്രസംഗപ്രവർത്തനത്തിലൂടെ സാക്ഷികൾ ഈ നിലപാട്‌ ഉന്നമിപ്പിക്കുകയാണെന്നായിരുന്നു അവരുടെ ധാരണ. രാഷ്‌ട്രത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന മറ്റുചിലരും പ്രസംഗവേലയെ അങ്ങേയറ്റം വെല്ലുവിളിനിറഞ്ഞതാക്കി. പ്രസംഗവേലയ്‌ക്കിടെ പിടിക്കപ്പെട്ടാൽ അറസ്റ്റും പിഴയും ആയിരുന്നു ശിക്ഷ. ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “അറസ്റ്റും വിചാരണയും പതിവാണ്‌. വിശേഷിച്ചും കത്തോലിക്കരുടെ ശക്തമായ സ്വാധീനമുള്ള സ്ലോവേനിയയിൽ. അവിടെ യഹോവയുടെ ജനത്തിൽ പലരും പോലീസിന്റെയും അവരുടെ ഏജന്റുമാരുടെയും നിരീക്ഷണവലയത്തിലാണ്‌. മറ്റുള്ളവരുമായി ബൈബിൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സഹോദരങ്ങളെ കൈയോടെ അറസ്റ്റു ചെയ്യുകയാണ്‌ അവരുടെ ലക്ഷ്യം; പക്ഷേ, മനുഷ്യരെക്കാൾ ദൈവത്തെ അനുസരിച്ചുകൊണ്ട്‌ ഈ പീഡനത്തിന്റെ ഉദ്ദേശ്യത്തെ തകർക്കാൻ സഹോദരങ്ങൾ ദൃഢചിത്തരാണ്‌.”

‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവർ’

സ്ലോവേനിയയുടെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ സഹോദരങ്ങൾ ആദ്യം മുട്ട വിൽക്കാനുണ്ടോയെന്ന്‌ വീട്ടുകാരോട്‌ ചോദിക്കും. വില തരക്കേടില്ലെങ്കിൽ  മുട്ടവാങ്ങും; സംശയമുണർത്താതിരിക്കാനാണിത്‌. മുട്ട ആവശ്യത്തിനു കിട്ടിക്കഴിഞ്ഞാൽപ്പിന്നെ അടുത്ത വീടുകളിൽ അവർ ചോദിക്കുന്നത്‌ വിറകായിരിക്കും. അപകടമൊന്നുമില്ലെന്നു മനസ്സിലായാൽ ഈ ‘കച്ചവട’ത്തിനിടയിൽ അവർ സംഭാഷണം സൂത്രത്തിൽ ബൈബിളിലേക്കു തിരിച്ചുവിടും.—മത്താ. 10:16.

ക്രൊയേഷ്യയിലെ സാഗ്രെബിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ വളരെ ക്രമീകൃതമായിട്ടും എന്നാൽ പെട്ടെന്നു ശ്രദ്ധിക്കപ്പെടാത്ത വിധത്തിലുമാണ്‌ അവർ പ്രവർത്തിച്ചത്‌. ഓരോ പത്താമത്തെ വീട്ടിലും സന്ദർശിക്കുകയെന്നതായിരുന്നു ഒരു രീതി. ഉദാഹരണത്തിന്‌, ഒന്നാമത്തെ വീട്ടിലാണ്‌ ആദ്യം പോകുന്നതെങ്കിൽ പിന്നെ പോകുന്നത്‌ 11-ാമത്തെ വീട്ടിലായിരിക്കും. അതിനുശേഷം 21, 31 ഇങ്ങനെ തുടരുന്നു. ഇത്തരത്തിൽ ശ്രമിച്ചതുമുഖാന്തരം അനേകർ യഹോവയെ അറിയാൻ ഇടയായിട്ടുണ്ട്‌. വീടുതോറുമുള്ള വേല ഇങ്ങനെ വെല്ലുവിളി നിറഞ്ഞതായിരുന്നതുകൊണ്ട്‌ പലപ്പോഴും സഹോദരങ്ങൾ അനൗപചാരിക സാക്ഷീകരണമാണ്‌ അവലംബിച്ചിരുന്നത്‌.

സെർബിയയിൽ സഹോദരങ്ങൾ സ്വകാര്യഭവനങ്ങളിലാണ്‌ കൂടിവന്നിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന്‌ തന്റെ വല്യമ്മയുടെ വീട്ടിൽ യോഗങ്ങൾ നടന്നിരുന്നത്‌ എങ്ങനെയെന്ന്‌ ഡാമിർ പോറോബിക പറയുന്നു: “യോഗങ്ങൾക്ക്‌ അഞ്ചിനും പത്തിനും ഇടയ്‌ക്ക്‌ ഹാജരുണ്ടാകും. വീട്ടിലെത്താൻ രണ്ടു വഴിയുണ്ടായിരുന്നതിനാൽ വളരെ സൗകര്യമായിരുന്നു. ആരിലും സംശയമുണർത്താതെ എല്ലാവർക്കും വരാനും പോകാനും കഴിഞ്ഞിരുന്നു.”

വെറോനിക്ക ബാബെക ക്രൊയേഷ്യയിലാണ്‌ ജനിച്ചത്‌. 1950-ന്റെ മധ്യത്തിൽ അവളുടെ കുടുംബം ബൈബിൾ പഠിക്കാൻ തുടങ്ങി. 1957-ൽ സ്‌നാനമേറ്റ വെറോനിക്ക ഭർത്താവിനൊപ്പം ബോസ്‌നിയയിലെ സാരയെവോയിലേക്ക്‌ പോയി. ക്രൊയേഷ്യയുടെ സ്ലോവേനിയ പ്രദേശത്തുനിന്നുള്ള മിലീറ്റ്‌സെ റാഡിഷിക്‌ എന്ന സഹോദരിയുടെ കുടുംബവും ബോസ്‌നിയയിലേക്കു മാറി. 1950-ലാണ്‌ സഹോദരി സ്‌നാനമേറ്റത്‌. ഈ രണ്ടു കുടുംബങ്ങളും ബോസ്‌നിയയിൽ രാജ്യസത്യം പ്രചരിപ്പിച്ചു തുടങ്ങി. യൂഗോസ്ലാവിയയുടെ മറ്റു ഭാഗങ്ങളിലെപ്പോലെ ഇവിടെയും ജാഗ്രതയോടെ വേണമായിരുന്നു പ്രസംഗിക്കാൻ. വെറോനിക്ക പറയുന്നു: “ഞങ്ങളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചു. സാഹിത്യങ്ങൾ അവർ കണ്ടുകെട്ടി. ഞങ്ങൾ അറസ്റ്റിലാകുകയും ചോദ്യംചെയ്യപ്പെടുകയും ചെയ്‌തു. ഞങ്ങളെ ജയിലിലടയ്‌ക്കുമെന്നു ഭീഷണിമുഴക്കി, പിഴ ഈടാക്കി; പക്ഷേ ഇതൊന്നും ഞങ്ങളെ നിരുത്സാഹിതരാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്‌തില്ല. മറിച്ച്‌ യഹോവയിലുള്ള വിശ്വാസം ബലപ്പെടുത്തുകയാണുണ്ടായത്‌.”

മിലീറ്റ്‌സെ സഹോദരി പറയുന്നു: “ഒരു ദിവസം ഒരു മനുഷ്യൻ രാജ്യഹാളിൽ വന്നു. നല്ല താത്‌പര്യം കാണിച്ച ആ മനുഷ്യനോട്‌ എല്ലാവരും ഹൃദ്യമായി ഇടപെട്ടു. അയാൾ സഹോദരങ്ങളുടെ വീടുകളിൽ താമസിക്കുകപോലും ചെയ്യുമായിരുന്നു. യോഗങ്ങളിൽ ഉത്സാഹത്തോടെ പങ്കുപറ്റുകയും ചെയ്‌തിരുന്നു. അങ്ങനെയിരിക്കെ അയാൾ രഹസ്യപ്പോലീസിന്റെ ഒരു യോഗത്തിൽ പങ്കെടുക്കുന്നത്‌ ഞങ്ങളുടെ മകൾ അവളുടെ ജോലിസ്ഥലത്തുവെച്ച്‌ കണ്ടു. അപ്പോഴാണ്‌ ഞങ്ങൾക്കു മനസ്സിലായത്‌ പോലീസ്‌ അയച്ച ചാരനായിരുന്നു അയാളെന്ന്‌. കള്ളി വെളിച്ചത്തായതോടെ അയാളുടെ വരവും നിന്നു.”

ആദ്യകാലങ്ങളിലെ രാജ്യഹാളുകൾ

യഹോവയുടെ സാക്ഷികൾ ഗവണ്മെന്റിൽ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ്‌ സ്വകാര്യഭവനങ്ങളിൽ കൂടിവരുന്നത്‌ നിയമവിരുദ്ധമായിരുന്നു. അതുകൊണ്ട്‌ അങ്ങനെ ചെയ്‌തപ്പോഴൊക്കെ അറസ്റ്റു ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു; പക്ഷേ, സ്വതന്ത്രമായി കൂടിവരാനുള്ള അനുമതി ലഭിച്ചിട്ടും അതിനായി ഒരു സ്ഥലം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി. പലർക്കും സാക്ഷികളെ ഇഷ്ടമല്ലായിരുന്നതിനാൽ തങ്ങളുടെ കെട്ടിടങ്ങൾ സാക്ഷികൾക്ക്‌ വാടകയ്‌ക്കു കൊടുക്കാൻ അവർ വിസമ്മതിച്ചു. ഒടുവിൽ, കൂടിവരുന്നതിന്‌ സ്വന്തമായി കെട്ടിടങ്ങൾ വാങ്ങാൻ അവർ തീരുമാനിച്ചു.

താമസിയാതെ, ക്രൊയേഷ്യയിലെ സാഗ്രെബിന്റെ ഹൃദയഭാഗത്തുതന്നെ അവർക്ക്‌ ഒരു വർക്ക്‌ഷോപ്പ്‌ കിട്ടി. അവരത്‌ ഏകദേശം 160 പേർക്ക്‌ ഇരിക്കാവുന്ന മനോഹരമായ ഒരു രാജ്യഹാളാക്കി മാറ്റി. സാഹിത്യങ്ങൾ അച്ചടിക്കാനായി ഒരു ചെറിയ ഓഫീസും അതിനോടു ചേർന്ന്‌ ഉണ്ടാക്കി. സമ്മേളനഹാളായും കൺവെൻഷൻഹാളായും ഈ രാജ്യഹാൾ ഉപയോഗിച്ചു. 1957-ൽ, യൂഗോസ്ലാവിയയിലെങ്ങുമുള്ള സാക്ഷികൾക്കായി നടത്തിയ ആദ്യത്തെ കൺവെൻഷനുവേണ്ടിയും ഈ ഹാളാണ്‌ ഉപയോഗിച്ചത്‌. ഏതാനും വർഷത്തിനുള്ളിൽ സാഗ്രെബിന്റെ ഹൃദയഭാഗത്തുള്ള കമൗഫോവ സ്‌ട്രീറ്റിൽ സഹോദരങ്ങൾ ഒരു വീട്‌ വാങ്ങി. 1998 വരെ ബെഥേൽ കുടുംബം ആ വീടാണ്‌ ഉപയോഗിച്ചത്‌.

1957-ൽ സെർബിയയിലെ ബെൽഗ്രേഡിൽ സഹോദരങ്ങൾ ഒരു കെട്ടിടം വാങ്ങിയിരുന്നു. രാജ്യഹാളായും ബെഥേൽ ജോലികൾ ചെയ്യാനുള്ള ഒരു ഓഫീസായും അത്‌ ഉപയോഗിച്ചു. പിന്നീട്‌, സ്ലോവേനിയയിലെ ലുബ്‌ലിയാനയിൽ അവർ ഒരു കുതിരലായം വാങ്ങി രാജ്യഹാളാക്കിമാറ്റി. 1963-ൽ സഹോദരങ്ങൾ സാരയെവോയിലെ ഒരു ഗരാജ്‌ ഒരു ഹാളാക്കി മാറ്റിയെടുത്തു. ബോസ്‌നിയ-ഹെർസഗോവിനയിലെ ആദ്യത്തെ സഭ കൂടിവന്നിരുന്നത്‌ ഇവിടെയാണ്‌. ഈ കെട്ടിടങ്ങളിൽ ചിലതിന്‌ ധാരാളം അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്നു. അതിനുവേണ്ടി സഹോദരങ്ങൾ കഠിനാധ്വാനം ചെയ്‌തു. നിർലോപമായ സാമ്പത്തികപിന്തുണയും നൽകി. അവരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചു.

മികച്ച സംഘാടനം, ത്വരിത വളർച്ച

സഭകളെ ശക്തിപ്പെടുത്താനായി സഞ്ചാരമേൽവിചാരകന്മാർ നിയമിക്കപ്പെട്ടു. 1960-ലായിരുന്നു ഇത്‌. ചില സഹോദരന്മാരെ ‘വാരാന്ത’ സർക്കിട്ട്‌ മേൽവിചാരകന്മാരായി സേവിക്കാൻ ക്ഷണിച്ചു. അവർ പൂർണമനസ്സോടെ തങ്ങളുടെ ഒഴിവുദിനങ്ങൾ, സഭകൾതോറും പോയി സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഭകളിൽ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി വിനിയോഗിച്ചു.

ക്രൊയേഷ്യയിലെ ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ ഹെൻറിക്‌ കൊവാഷിഷ്‌ സഹോദരൻ പറയുന്നു: “ഒരു വർഷത്തോളം ഞാൻ ഭാര്യയോടൊപ്പം വാരാന്ത സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചു. പിന്നീട്‌ മുഴുസമയം സഞ്ചാരവേലയിലായി. വളരെ ദരിദ്രമായ ചുറ്റുപാടുകളിലാണ്‌ സഹോദരങ്ങൾ ജീവിച്ചിരുന്നത്‌; മിക്കപ്പോഴും ഞങ്ങൾ താമസിച്ചിരുന്നത്‌ പൈപ്പുവെള്ളമോ നല്ല കക്കൂസോ ഇല്ലാത്ത സ്ഥലങ്ങളിലാണ്‌. ഞങ്ങളുടെ സന്ദർശനം പക്ഷേ, അവർ അങ്ങേയറ്റം വിലമതിച്ചു. അസാധാരണമായ സ്‌നേഹവും ആതിഥ്യവും അവർ ഞങ്ങളോടു കാണിച്ചു. ഭൗതികമായി ദരിദ്രരായിരുന്നെങ്കിലും താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ അവർ ചെയ്‌തു, സ്വന്തം കിടക്ക ഞങ്ങൾക്കായി വിട്ടുതന്നുകൊണ്ടുപോലും. ചില സഭകളിൽ ചെല്ലുമ്പോൾ സഹോദരങ്ങൾക്കു ബുദ്ധിമുട്ടാകാതിരിക്കാൻ ഞങ്ങൾ ഓരോ ദിവസവും ഓരോ വീട്ടിൽ താമസിക്കുമായിരുന്നു.”

ഇപ്പോൾ സെർബിയയിലെ കൺട്രി കമ്മിറ്റിയിൽ സേവിക്കുന്ന ഷാൻഡോർ പാൽഫി പറയുന്നതിങ്ങനെ: “വാരാന്ത സർക്കിട്ട്‌ വേല ഒരു അതുല്യ അനുഭവമായിരുന്നു. ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നത്‌ സത്യംതന്നെ. സഹോദരങ്ങൾ ഞങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കും. ദരിദ്രരായ ആ സഹോദരങ്ങൾ തങ്ങൾക്കുള്ളതിൽ ഏറ്റവും നല്ലതുതന്നെ ഞങ്ങൾക്ക്‌ തന്നിരുന്നു. സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനം അവർക്ക്‌ ഒരു ആഘോഷമായിരുന്നു.”

സർക്കിട്ട്‌ വേലയിലായിരിക്കെ മിലോസ്‌ കൊഷാൻ സഹോദരൻ യൂഗോസ്ലാവിയ ബ്രാഞ്ച്‌ ഓഫീസിന്റെ പ്രവർത്തനങ്ങൾക്കും നേതൃത്വമെടുത്തു. കമ്മ്യൂണിസ്റ്റു ഭരണത്തിൻകീഴിൽ ആയിരുന്ന ആ ദശകങ്ങളിലെല്ലാം സഹോദരങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ട നിയമപരമായ ആരോപണങ്ങൾ പലതും പരിഹരിക്കുന്നതിൽ കൊഷാൻ സഹോദരന്‌ ഒരു പങ്കുണ്ടായിരുന്നു.

മാസിഡോണിയയിലെ അത്ഭുതാവഹമായ പുരോഗതി

മാസിഡോണിയയിലെ കോച്ചാനിയിൽനിന്നുള്ള ഒരു യുവാവ്‌ സാഗ്രെബിലെ ഒരു കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ സത്യം അറിയാനിടയായി. 1968-ലായിരുന്നു ഇത്‌. വീട്ടിൽ മടങ്ങിയെത്തിയ യുവാവ്‌ തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ബൈബിൾ സത്യത്തെക്കുറിച്ചു സംസാരിച്ചു.

“ആ യുവാവ്‌ എന്റെ കസിനായിരുന്നു,” സ്റ്റോയൻ ബോഗറ്റിനോവ്‌ പറയുന്നു. കോച്ചാനിയിലെ ആദ്യത്തെ സാക്ഷിയാണ്‌ സ്റ്റോയൻ. അദ്ദേഹം തുടരുന്നു: “ഞാൻ ഒരു വെയിറ്ററായി ജോലിനോക്കുകയായിരുന്നു. ചിലപ്പോഴൊക്കെ ഞാനും സഹജോലിക്കാരും മതത്തെക്കുറിച്ചു സംസാരിക്കും. അങ്ങനെയൊരു ചർച്ച കഴിഞ്ഞിട്ടിരിക്കുമ്പോഴാണ്‌ ഓർത്തഡോക്‌സ്‌ സഭക്കാരനായ ഒരാൾ ഭക്ഷണത്തിനു വന്നത്‌. ഭക്ഷണം വിളമ്പുന്നതിനിടയിൽ ഞാൻ അദ്ദേഹത്തോട്‌, പള്ളിയിൽനിന്ന്‌ എനിക്കൊരു ബൈബിൾ കൊണ്ടുവന്നു തരാമോയെന്നു ചോദിച്ചു. ദൈവത്തെക്കുറിച്ച്‌ അറിയാൻ എനിക്ക്‌ അതിയായ താത്‌പര്യമുണ്ടെന്നും പറഞ്ഞു. ഒരെണ്ണം സംഘടിപ്പിക്കാമെന്ന്‌ അദ്ദേഹം സമ്മതിച്ചു. താമസിയാതെ എനിക്ക്‌ സ്വന്തമായി ഒരു ബൈബിൾ കിട്ടി. ‘പുതിയ നിയമ’ത്തിന്റെ ഒരു കോപ്പിയായിരുന്നു അത്‌. സന്തോഷഭരിതനായ ഞാൻ ബൈബിൾ വായിക്കാനായി ജോലി കഴിഞ്ഞയുടനെ വീട്ടിലേക്ക്‌ ഓടി.”

“പോകുന്നവഴി യാദൃച്ഛികമായി ഞാൻ എന്റെ കസിനെ കണ്ടുമുട്ടി. അവൻ സാഗ്രെബിൽനിന്ന്‌ വീട്ടിലെത്തിയതായിരുന്നു. അവൻ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. ചെന്നിട്ട്‌ എനിക്ക്‌ ബൈബിൾ വായിക്കാനുള്ളതിനാൽ ഇപ്പോൾ വരാൻ കഴിയില്ലെന്ന്‌ ഞാൻ മറുപടി പറഞ്ഞു. ‘നിനക്കു താത്‌പര്യമുള്ള ഒരു സംഗതി ഞാൻ കാണിച്ചുതരാം’ അവൻ പറഞ്ഞു. ‘ബൈബിൾ മനസ്സിലാക്കാൻ സഹായിക്കുന്ന ചില പുസ്‌തകങ്ങൾ വീട്ടിലിരിപ്പുണ്ട്‌.’ ഞാൻ കൂടെച്ചെല്ലാമെന്നു സമ്മതിച്ചു. അവന്റെ കൈയിൽ ഒരു സമ്പൂർണബൈബിളും ചില ലഘുപത്രികകളും ക്രൊയേഷ്യൻ ഭാഷയിലുള്ള ചില വീക്ഷാഗോപുരം മാസികകളും ഉണ്ടായിരുന്നു! പ്രസിദ്ധീകരണങ്ങൾ അവൻ എനിക്കുതന്നു. കിട്ടിയപാടെ ഞാനതു വായിക്കാൻ തുടങ്ങി. ഞാൻ വായിക്കുന്ന കാര്യങ്ങളുടെ പ്രാധാന്യം പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി. യഹോവയുടെ സാക്ഷികളെ ആരെയും എനിക്കറിയില്ലായിരുന്നു. പക്ഷേ അവരെക്കുറിച്ച്‌ അറിയാൻ ഞാൻ ആഗ്രഹിച്ചു.

“കസിൻ സാഗ്രെബിലേക്കു മടങ്ങിയപ്പോൾ ഞാനും കൂടെപ്പോയി. ഈവിറ്റ്‌സെ പാവ്‌ലാകോവിറ്റ്‌സ്‌ എന്ന ഒരു സാക്ഷി എന്നെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെ ഞാൻ മൂന്നുദിവസം താമസിച്ചു. ഞാൻ നിരവധി ചോദ്യങ്ങൾ ചോദിച്ചു. എപ്പോഴും അദ്ദേഹം ബൈബിളിൽനിന്നുതന്നെയാണ്‌ ഉത്തരം നൽകിയിരുന്നത്‌. എനിക്ക്‌ അങ്ങേയറ്റം മതിപ്പുതോന്നി. സഭായോഗത്തിനും ഞാൻ ഹാജരായി. അവിടെ കണ്ട സഹോദരസ്‌നേഹം എന്നെ ആകർഷിച്ചു.

“ഈവിറ്റ്‌സെ സഹോദരൻ എന്നെ സാഗ്രെബിലെ ബെഥേലിൽ കൂട്ടിക്കൊണ്ടുപോയി. കൈ നിറയെ പുസ്‌തകങ്ങളുമായി സന്തോഷഭരിതനായിട്ടാണ്‌ ഞാൻ അവിടെനിന്നു മടങ്ങിയത്‌. ആ അവിസ്‌മരണീയ ദിനങ്ങൾക്കുശേഷം, എനിക്കു കിട്ടിയ ആത്മീയ നിധിയുമായി ഞാൻ കോച്ചാനിയിലേക്കു മടങ്ങി. അടുത്തെങ്ങും സാക്ഷികളില്ലാതിരുന്നതിനാൽ ഈവിറ്റ്‌സെ സഹോദരനുമായി ഞാൻ നിരന്തരം കത്തിടപാടുകൾ തുടങ്ങി. നിറയെ ചോദ്യങ്ങളുമായി ഞാൻ അങ്ങോട്ട്‌ കത്തയയ്‌ക്കും, അവയ്‌ക്കുള്ള ഉത്തരങ്ങളുമായി അദ്ദേഹം ഇങ്ങോട്ടും. കാര്യങ്ങൾ പഠിക്കുന്നതിനനുസരിച്ച്‌ ഞാൻ അത്‌ മറ്റുള്ളവരോടും പറയുമായിരുന്നു. ഭാര്യയും കുട്ടികളും താത്‌പര്യം കാണിക്കാൻ തുടങ്ങി. വൈകാതെ ഞങ്ങൾ കുടുംബം ഒരുമിച്ച്‌ സത്യം പഠിക്കാൻ തുടങ്ങി; ബൈബിളിൽനിന്ന്‌ ഒരുപാട്‌ കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. ഞങ്ങൾ സന്തോഷഭരിതരായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഞങ്ങൾ തീക്ഷ്‌ണതയോടെ സുവാർത്തയെക്കുറിച്ചു സംസാരിച്ചു. പലരും ഞങ്ങൾ പറയുന്നത്‌ ശ്രദ്ധിച്ചു. എന്നാൽ പ്രസംഗവേലനിമിത്തം പീഡനവുമുണ്ടായി.”

ഒരുമയോടെ ജർമനിയിൽ ഒരു സമ്മേളനം

യൂഗോസ്ലാവിയയിലെ സാക്ഷികൾ മറ്റു കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലേതുപോലെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നില്ല; എന്നാൽ എണ്ണത്തിൽ കുറവായിരുന്ന അവർ ലോകവ്യാപക സഹോദരവർഗത്തിന്റെ സ്‌നേഹവായ്‌പ്‌ അനുഭവിച്ചറിയാൻ അതിയായി ആഗ്രഹിച്ചു. അങ്ങനെയിരിക്കെയാണ്‌ 1969-ലെ “ഭൂമിയിൽ സമാധാനം” എന്ന അന്താരാഷ്‌ട്ര സമ്മേളനം ക്രമീകരിച്ചിട്ടുള്ള വിവരം അവർ അറിയുന്നത്‌. അതിൽ സംബന്ധിക്കുന്നതിനായി രാജ്യത്തിനു പുറത്തുപോകാനുള്ള അനുവാദത്തിന്‌ അവർ അധികാരികളെ സമീപിച്ചു. അനുവാദം കിട്ടിയപ്പോൾ അവരുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു!

ജർമനിയിലെ ന്യൂറംബർഗിലുള്ള ഒരു വലിയ സ്റ്റേഡിയത്തിൽവെച്ചായിരുന്നു സമ്മേളനം. യഹോവയുടെ സാക്ഷികളെ നിർമൂലമാക്കുമെന്ന്‌ പ്രഖ്യാപിച്ച ഹിറ്റ്‌ലർ ഏതാനും ദശകങ്ങൾക്കുമുമ്പ്‌ തന്റെ സൈന്യവുമായി പരേഡു നടത്തിയ അതേ സ്റ്റേഡിയം. പരിപാടികൾ വിവിധ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ടു. പ്രധാന സ്റ്റേഡിയത്തിനടുത്തുതന്നെയുള്ള വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലത്തുവെച്ച്‌ യൂഗോസ്ലാവിയക്കാരുടെ ഭാഷകളിൽ പരിപാടികൾ നടത്തപ്പെടുന്നുണ്ടെന്ന്‌ അറിഞ്ഞപ്പോൾ അവർ ആഹ്ലാദഭരിതരായി. ഒരു വലിയ സ്റ്റേജ്‌ ആ സ്ഥലത്തെ രണ്ടായി തിരിച്ചു. പകുതിപ്പേർ ഒരു വശത്തിരുന്ന്‌ സെർബോ-ക്രൊയേഷ്യൻ ഭാഷയിലും മറ്റേ പകുതി സ്ലൊവേനിയനിലും പരിപാടികൾ ശ്രദ്ധിച്ചു. ആ എട്ടുദിവസത്തെ പരിപാടിയിലൂടെ സഹോദരങ്ങളുടെ അറിവും വിശ്വാസവും എത്രമാത്രം വർധിച്ചുവെന്നോ!

സഹോദരങ്ങൾക്ക്‌ ജർമനിയിലേക്കു യാത്രചെയ്യാനായി യൂഗോസ്ലാവിയയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ട്രെയിനുകളും ബസ്സുകളുമൊക്കെ ബുക്കുചെയ്‌തിരുന്നു. “സഹോദരീസഹോദരന്മാരെ കാണാനുള്ള വെമ്പലായിരുന്നു ഞങ്ങൾക്ക്‌. കൺവെൻഷനെക്കുറിച്ച്‌ അറിയിക്കുന്ന ബോർഡുകൾ അഭിമാനത്തോടെ ഞങ്ങൾ കമ്പാർട്ടുമെന്റിന്റെ ജനാലകളിൽ പ്രദർശിപ്പിച്ചിരുന്നു” ക്രൊയേഷ്യയിൽനിന്ന്‌ സമ്മേളനം കൂടാൻ പോയ ഒരു സഹോദരൻ പറയുന്നു.

ലോക ആസ്ഥാനത്തുനിന്നുള്ള നേഥൻ നോർ സഹോദരനെയും ഫ്രെഡറിക്‌ ഫ്രാൻസ്‌ സഹോദരനെയും കാണാനും അവരുടെ പ്രസംഗം കേൾക്കാനും കഴിഞ്ഞതിൽ സഹോദരങ്ങൾ സന്തോഷിച്ചു. “അവർ സ്റ്റേഡിയത്തിൽ ഞങ്ങൾ ഇരുന്ന ഭാഗത്ത്‌ വന്ന്‌ സദസ്സിനെ അഭിസംബോധന ചെയ്‌തപ്പോൾ ആഹ്ലാദം അലതല്ലി,” ഒരു സഹോദരൻ ഓർമിക്കുന്നു. ആ സമ്മേളനത്തിൽ സംബന്ധിക്കാൻ യൂഗോസ്ലാവിയയിലെ സഹോദരങ്ങൾ ചെയ്‌ത ഒട്ടനവധി ത്യാഗങ്ങൾക്ക്‌ അളവറ്റ അനുഗ്രഹങ്ങൾ അവർക്കു പകരം ലഭിച്ചു. സെർബിയയിൽനിന്ന്‌ സമ്മേളനത്തിനുപോയ മീലോസീയെ സീമീറ്റ്‌സ്‌ സഹോദരി പറയുന്നതു ശ്രദ്ധിക്കുക: “രണ്ടുമാസത്തെ വേതനം വേണമായിരുന്നു യാത്രാച്ചെലവിന്‌. പത്തുദിവസത്തെ അവധികിട്ടാനും ബുദ്ധിമുട്ടായിരുന്നു. തിരിച്ചുചെല്ലുമ്പോൾ ജോലി ഉണ്ടായിരിക്കുമെന്നതിന്‌ ഒരു ഉറപ്പുമില്ലായിരുന്നു; എങ്കിലും ഞാൻ പോകാൻ നിശ്ചയിച്ചു. ഏതാണ്ട്‌ 40 വർഷംമുമ്പത്തെ കാര്യമാണ്‌ അത്‌. പറഞ്ഞറിയിക്കാനാവില്ല ആ വികാരം! ഇന്നും ആ ദിവസങ്ങളെക്കുറിച്ച്‌ ഓർക്കുമ്പോൾ സന്തോഷംകൊണ്ട്‌ എന്റെ കണ്ണുനിറയും.”

യൂഗോസ്ലാവിയയുടെ പല ഭാഗങ്ങളിൽനിന്നുള്ള സഹോദരങ്ങളുമായി കൂടിവരാൻ സാധിച്ച പ്രതിനിധികൾക്ക്‌ ആഗോള സഹോദരവർഗത്തിന്റെ ഐക്യം അനുഭവിച്ചറിയാൻ കഴിഞ്ഞു. അങ്ങനെ അവർ വരാനിരുന്ന പ്രാതികൂല്യങ്ങൾ തരണം ചെയ്യാൻ സജ്ജരായി വീടുകളിലേക്കു മടങ്ങി.

മുന്നിട്ടിറങ്ങിയ പ്രാദേശിക പയനിയർമാർ

1930-കളുടെ ആദ്യപാദത്തിൽ,  ജർമനിയിൽനിന്നെത്തിയ പയനിയർമാർ സുവാർത്ത വ്യാപിപ്പിക്കാൻ ഏറെ അധ്വാനിച്ചിരുന്നു. എന്നാൽ പ്രസാധകരുടെ എണ്ണം വർധിച്ചപ്പോൾ യൂഗോസ്ലാവിയക്കാരായ ധാരാളംപേർ പയനിയർമാരുടെ അണികളിലേക്കു വന്നു. ഉദാഹരണത്തിന്‌ യൂഗോസ്ലാവിയയുടെ, ആവശ്യം അധികമുള്ള വിദൂരഭാഗങ്ങളിലേക്ക്‌ അനുഭവസമ്പന്നരായ പയനിയർമാരെ സ്ലോവേനിയയിൽനിന്ന്‌ അയയ്‌ക്കുകയുണ്ടായി. പുതിയ ഭാഷയും സംസ്‌കാരവും പഠിക്കുകയെന്ന വെല്ലുവിളി ഈ പയനിയർമാർ സധൈര്യം ഏറ്റെടുത്തു.

യോലാന്റാ കോറ്റ്‌സ്യാൻചിച്ച്‌ സഹോദരി പറയുന്നു: “കൊസോവോയിലെ ഏറ്റവും വലിയ നഗരമായ പ്രീഷ്‌റ്റീനയിൽ ഞാനെത്തി. അൽബേനിയനും സെർബിയനും ആയിരുന്നു അവിടത്തെ ഭാഷകൾ. മീങ്ക കാർലോവ്‌ഷെകിനും എനിക്കും ഈ രണ്ടു ഭാഷകളും അറിയില്ലായിരുന്നെങ്കിലും ഞങ്ങൾ പ്രസംഗവേല തുടങ്ങി; അങ്ങനെയാണ്‌ ഞങ്ങൾ ഭാഷ പഠിച്ചത്‌. ആദ്യത്തെ വീട്ടിൽ ഞങ്ങൾ ചെക്കുകാരിയായ ഒരു വിധവയുടെ മൂത്ത മകനെ കണ്ടുമുട്ടി. സ്ലൊവേനിയനും സെർബിയനും ഒക്കെ കലർത്തി ഞങ്ങൾ സംഭാഷണം ആരംഭിച്ചു: ‘ബൈബിളിൽനിന്ന്‌ ഒരു സുവാർത്ത നിങ്ങളുടെ കുടുംബത്തെ അറിയിക്കാനാണ്‌ ഞങ്ങൾ വന്നത്‌.’

“കയറിവരൂ, എന്റെ അമ്മ നിങ്ങളെ കാത്തിരിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ അകത്തേക്കു കയറുമ്പോൾ അമ്മ റൂഷീറ്റ്‌സെ ഞങ്ങളെ കാണാനായി ഓടിവന്നു. 14 ദിവസംമുമ്പ്‌ താൻ യഹോവയോട്‌, അവനെക്കുറിച്ചറിയാൻ ആരെയെങ്കിലും അയയ്‌ക്കണമെന്നു പ്രാർഥിച്ചെന്ന്‌ അവർ ഞങ്ങളോടു പറഞ്ഞു. അവരുടെ ചേച്ചി ഒരു യഹോവയുടെ സാക്ഷിയാണ്‌ (ഇന്ന്‌ ചെക്ക്‌ റിപ്പബ്ലിക്‌ എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ അവർ). സഹായത്തിനായി യഹോവയോടു പ്രാർഥിക്കാൻ ചേച്ചി പതിവായി പറയാറുണ്ടായിരുന്നു. ഞങ്ങളുടെ സന്ദർശനം ആ പ്രാർഥനയ്‌ക്കുള്ള ഉത്തരമാണെന്ന്‌ റൂഷീറ്റ്‌സെക്കു ബോധ്യമായി. റൂഷീറ്റ്‌സെ ഞങ്ങളെ സെർബിയൻ ഭാഷ പഠിപ്പിച്ചു. ഞങ്ങൾ അവരെ ബൈബിൾ സത്യവും. വാടകക്കാരായി റൂഷീറ്റ്‌സെയുടെ വീട്ടിൽ ചില വിദ്യാർഥികളുണ്ടായിരുന്നു. അവരിൽ ചിലരും ബൈബിൾ പഠനത്തിൽ പങ്കെടുക്കുമായിരുന്നു. അവരിലൊരാൾ ഞങ്ങൾക്ക്‌ ഒരു അൽബേനിയൻ നിഘണ്ടു തന്നു. ആ ഭാഷ പഠിക്കാൻ അതൊരു സഹായമായി.”

ക്രൊയേഷ്യയിലെ സാഗ്രെബിൽനിന്നുളള ഒരു പയനിയറിൽനിന്ന്‌ മോൺടേനേഗ്രോയിലുള്ള സോറൻ ലാലോവിച്ചിന്‌ ഒരു ബൈബിൾ കിട്ടി. അന്ന്‌ അവൻ ഒരു കൊച്ചുപയ്യനായിരുന്നു. അഞ്ചുവർഷം കഴിഞ്ഞ്‌ 1980-ൽ സെർബിയയിൽനിന്നുവന്ന ഒരു പ്രത്യേക പയനിയർ അവന്‌ അധ്യയനമെടുത്തു. സോറൻ പറയുന്നു: “ഡിസ്‌കോ ക്ലബ്ബിലെ എന്റെ സുഹൃത്തുക്കളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ക്രമേണ എനിക്കതിനു കഴിഞ്ഞു. പിന്നെ ഞാൻ സത്വരം പുരോഗമിച്ചു. ഏതാനും മാസങ്ങൾക്കുശേഷം സെർബിയയിലെ ബെൽഗ്രേഡിൽ ഞാൻ സ്‌നാനമേറ്റു. സഹോദരന്മാരുടെ എണ്ണം തീരെ കുറവായിരുന്നതിനാൽ വൈകാതെതന്നെ എനിക്ക്‌ പരസ്യപ്രസംഗ നിയമനങ്ങൾ കിട്ടിത്തുടങ്ങി. പോഡ്‌ഗോറിക്ക നഗരത്തിൽ ഞങ്ങൾ എല്ലാ യോഗങ്ങളും നടത്താൻ തുടങ്ങി.”

സ്‌നാനം നെൽപ്പാടത്ത്‌

മാസിഡോണിയയിൽനിന്നുള്ള സ്റ്റോയൻ ബോഗറ്റിനോവ്‌ സഹോദരൻ പറയുന്നു: “സ്‌നാനാർഥികളെ സ്‌നാനപ്പെടുത്തിയിരുന്നത്‌ ഞാനായിരുന്നു. ഞങ്ങൾക്ക്‌ സ്‌നാനത്തിനുപറ്റിയ ബാത്ത്‌ടബ്ബുകളൊന്നും ഇല്ലായിരുന്നു. നാട്ടിലെ പുഴയിലാകട്ടെ ആവശ്യത്തിനു വെള്ളവുമില്ല. എന്നാൽ അവിടങ്ങളിലെ നെൽപ്പാടങ്ങളോടു ചേർന്ന്‌ കനാലുകളുണ്ടായിരുന്നു. ചിലത്‌ നല്ല ആഴമുള്ള, വൃത്തിയുള്ള കനാലുകളായിരുന്നു. അതു ഞങ്ങൾ സ്‌നാനത്തിനായി ഉപയോഗിച്ചു. പാടത്തെ ആദ്യത്തെ സ്‌നാനം ഞാൻ ഓർക്കുന്നു. പാടത്തുകൂടി ഞങ്ങൾ കനാലിങ്കലേക്കു നടക്കുകയായിരുന്നു. അപ്പോൾ ആരോ വിളിച്ചുചോദിച്ചു: ‘സ്റ്റോയൻ, കുറെ പുതിയ പണിക്കാരെ കിട്ടിയിട്ടുണ്ടല്ലോ!’

“‘അതെയതെ, കുറെയധികം പണികൾ ചെയ്‌തുതീർക്കാനുണ്ട്‌’ ഞാൻ പ്രതിവചിച്ചു. മാസിഡോണിയയിൽ നടക്കുന്ന ആത്മീയകൊയ്‌ത്തിനുവേണ്ടിയുള്ള വേലക്കാരാണ്‌ ഞങ്ങളെന്ന്‌ അവർക്കറിയില്ലല്ലോ.”

മാസിഡോണിയയിലെ സഹോദരങ്ങൾക്ക്‌ ബ്രാഞ്ച്‌ ഓഫീസുമായി പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ദിവ്യാധിപത്യരീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിന്‌ അവർ പിന്നെയും വളരെയേറെ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടായിരുന്നു. ജർമനിയിൽവെച്ച്‌ യോഗങ്ങൾക്ക്‌ ഹാജരായിക്കൊണ്ടിരുന്ന ഒരാളായിരുന്നു സ്റ്റോയിയൻ സ്റ്റോയിമീലോവ്‌. അദ്ദേഹം മാസിഡോണിയയിലേക്ക്‌ മടങ്ങി. കോച്ചാനിയിൽ സാക്ഷികളെ കണ്ടെത്തിയപ്പോൾ അദ്ദേഹത്തിനു വളരെ സന്തോഷമായി. അദ്ദേഹം പറയുന്നു: “ജർമനിയിൽ യോഗങ്ങളൊക്കെ എങ്ങനെയാണ്‌ നടത്തപ്പെടുന്നതെന്ന്‌ ഞാൻ ഇവിടെ സഹോദരങ്ങളോടു പറഞ്ഞയുടനെ അവർ എന്നോട്‌ വീക്ഷാഗോപുര അധ്യയനം എടുക്കാനും പരസ്യപ്രസംഗം നടത്താനും പറഞ്ഞു. ഞാൻ സ്‌നാനമേറ്റിട്ടില്ലാത്ത ആളാണെന്ന്‌ പറഞ്ഞെങ്കിലും ഞാനാണ്‌ അതൊക്കെ ചെയ്യാൻ യോഗ്യൻ എന്ന കാഴ്‌ചപ്പാടായിരുന്നു അവർക്ക്‌. ഒടുവിൽ അവർ പറഞ്ഞതുപോലെ ഞാൻ ചെയ്‌തു. ഞാനും ഭാര്യയും ക്രമേണ പുരോഗമിച്ചു. ഞങ്ങളും നെൽപ്പാടത്തു സ്‌നാനമേറ്റു.”

കോച്ചാനിയിൽ ഇപ്പോൾ മൂപ്പനായി സേവിക്കുന്ന വെസെലിൻ ഇലീവ്‌ പറയുന്നു: “കാര്യങ്ങൾ ദിവ്യാധിപത്യരീതിയിൽ ചെയ്യുന്നതിനെക്കുറിച്ച്‌ ഞങ്ങൾക്ക്‌ ഒന്നുംതന്നെ അറിയില്ലായിരുന്നു; പക്ഷേ, സത്യത്തെ ഞങ്ങൾ അകമഴിഞ്ഞു സ്‌നേഹിച്ചു.” എന്നാൽ കാലാന്തരത്തിൽ യഹോവ കാര്യങ്ങൾ നേരെയാക്കി. മസിഡോണിയൻ ഭാഷയിൽ കൂടുതൽ സാഹിത്യങ്ങൾ ലഭ്യമായത്‌ രാജ്യസത്യം വ്യാപിപ്പിക്കുന്നതിനും സഭകളെ ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായിച്ചു.

സ്വാതന്ത്ര്യമേറുന്നു, ഒപ്പം ജാഗ്രതയും

യൂഗോസ്ലാവിയ റഷ്യയുടെ നിയന്ത്രണത്തിൽ അല്ലായിരുന്നു. അതുകൊണ്ടുതന്നെ ആ ഇരുമ്പുമറയ്‌ക്കുള്ളിലെ ജനതയെ അപേക്ഷിച്ച്‌ യൂഗോസ്ലാവിയക്കാർക്ക്‌ കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. 1960-കളുടെ അവസാനം യൂഗോസ്ലാവിയ വിസ നിറുത്തലാക്കുകയും അതിർത്തിയിലെ നിയന്ത്രണത്തിൽ അയവുവരുത്തുകയും ചെയ്‌തു. ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ രാജ്യമായിരുന്നു യൂഗോസ്ലാവിയ. യാത്ര ചെയ്യാൻ സ്വാതന്ത്ര്യമായതോടെ വടക്കൻ യൂഗോസ്ലാവിയയിലുള്ള സഹോദരങ്ങൾ സാഹിത്യങ്ങളുമായി സോവിയറ്റ്‌ യൂണിയന്റെ അതിർത്തിരാജ്യങ്ങളിലേക്ക്‌ പോകുന്ന ജോലി ഏറ്റെടുത്തു. അവിടെ പ്രസംഗവേലയ്‌ക്ക്‌ അപ്പോഴും നിരോധനമുണ്ടായിരുന്നു.

ആദ്യം, സഹോദരങ്ങൾ ജർമനിയിൽനിന്ന്‌ സാഹിത്യങ്ങൾ കാർഗോ വാനിൽ യൂഗോസ്ലാവിയയിലേക്കു കൊണ്ടുവരും. സോവിയറ്റ്‌ യൂണിയന്റെ പതനംവരെ തങ്ങളുടെ വീട്‌ ഒരു സാഹിത്യഡിപ്പോ ആയിരുന്നെന്ന്‌ ഇപ്പോൾ ക്രൊയേഷ്യൻ ബ്രാഞ്ച്‌ കമ്മിറ്റിയംഗമായി സേവിക്കുന്ന ജൂറോ ലാൻഡിച്‌ സഹോദരൻ പറയുന്നു. “ഞങ്ങളുടെ കാറിന്റെ അടിയിലും ഡാഷ്‌ബോർഡിലും രഹസ്യഅറകൾ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാൽ കാറും പോകും, ഞങ്ങൾ ജയിലിലും ആകും; എന്നാൽ സാഹിത്യങ്ങൾ ലഭിക്കുമ്പോഴുള്ള സഹോദരങ്ങളുടെ സന്തോഷം ഓർത്തപ്പോൾ ഞങ്ങളുടെ കഷ്ടപ്പാട്‌ ഒന്നുമല്ലെന്ന്‌ ഞങ്ങൾക്കു തോന്നി,” അദ്ദേഹം അനുസ്‌മരിക്കുന്നു.

സെർബിയയിൽനിന്ന്‌ ബൾഗേറിയയിലേക്ക്‌ സാഹിത്യങ്ങൾ കൊണ്ടുപോയിരുന്ന മീലോസീയെ സീമീറ്റ്‌സ്‌

സഹോദരി ആ കാലത്തെക്കുറിച്ചോർക്കുന്നു: “സാഹിത്യങ്ങൾ കൈമാറേണ്ടയാളെ നേരത്തേ അറിയാൻ പറ്റില്ല. ആകെക്കൂടി ഒരു മേൽവിലാസം കൈയിലുണ്ടാകും. ഒരിക്കൽ, ഞാൻ ബസ്സിൽനിന്നിറങ്ങി, വീടു കണ്ടുപിടിച്ചു. ആ വീട്ടിൽ ആരെയും കണ്ടില്ല. ഞാൻ ആ ബ്ലോക്കിനു ചുറ്റുമൊന്നു നടന്നിട്ട്‌ വേറൊരു വഴിയിലൂടെ ആ വീട്ടിലേക്ക്‌ വീണ്ടും വന്നു. എന്നിട്ടും വീട്ടിൽ ആളുള്ള ലക്ഷണമൊന്നുമില്ല. അന്നേദിവസം പത്തുപ്രാവശ്യം ഞാനിങ്ങനെ ചുറ്റിക്കറങ്ങി. ആർക്കും സംശയം തോന്നാത്തവിധമായിരുന്നു ഞാനതു ചെയ്‌ത്‌; പക്ഷേ ആരെയും കണ്ടെത്താനായില്ല. പിന്നെയാണ്‌ ഞാൻ തിരിച്ചറിഞ്ഞത്‌ എനിക്കു പോകേണ്ടിയിരുന്ന വീട്‌ അതല്ലായിരുന്നെന്ന്‌. വീട്ടിൽ ആളില്ലാതിരുന്നത്‌ ഒരു അനുഗ്രഹമെന്നല്ലാതെ എന്തുപറയാൻ!

“സാഹിത്യങ്ങൾ ഇനി എന്തു ചെയ്യും? അവ കോപ്പിചെയ്യാനും ടൈപ്പ്‌ ചെയ്യാനുമൊക്കെ ഞാൻ വളരെ കഷ്ടപ്പെട്ടതാണ്‌. അതവിടെ ഇട്ടിട്ടുപോരാൻ എനിക്കു മനസ്സുവന്നില്ല. അതുകൊണ്ട്‌ അത്‌ തിരിച്ച്‌ സെർബിയയിൽ കൊണ്ടുവന്ന്‌ ഉപയോഗിക്കാം എന്നു ഞാൻ കരുതി. മടക്കയാത്രയ്‌ക്കുള്ള ടിക്കറ്റ്‌ കൈവശമുണ്ടായിരുന്നെങ്കിലും വണ്ടിപിടിക്കാനുള്ള സ്റ്റേഷനിലെത്താൻ എനിക്കു വേറെ ടിക്കറ്റ്‌ എടുക്കണമായിരുന്നു. സാധാരണഗതിയിൽ സാഹിത്യങ്ങൾ കൈമാറുമ്പോൾ അത്‌ ഏറ്റെടുക്കുന്ന സഹോദരങ്ങൾ ടിക്കറ്റിനുള്ള പണം എനിക്കു തരും. ആ രാജ്യത്തേക്ക്‌ കടക്കുമ്പോൾ ഇത്രതുകയേ കൈവശം വെക്കാവൂ എന്ന്‌ നിബന്ധനയുണ്ടായിരുന്നതിനാലാണ്‌ അങ്ങനെ ചെയ്‌തിരുന്നത്‌. ടിക്കറ്റ്‌ കൗണ്ടറിൽ ഒരു സ്‌ത്രീ ആയിരിക്കണേ എന്നു പ്രാർഥിച്ചുകൊണ്ട്‌ ഞാൻ അവിടേക്കു നടന്നു. ഞാൻ അവിടെ ചെന്നതും അവിടെയിരുന്ന പുരുഷൻ മാറിയിട്ട്‌ ഒരു സ്‌ത്രീ വന്നിരുന്നു. കുറച്ച്‌ തുണികൾ തന്നാൽ പകരം ടിക്കറ്റ്‌ തരാമോയെന്ന്‌ ഞാൻ ചോദിച്ചു. അവർ സമ്മതിച്ചു. സാഹിത്യങ്ങൾ പൊതിഞ്ഞിരുന്ന തുണികൾ ഞാൻ കൊടുത്തു. എനിക്കു ടിക്കറ്റു കിട്ടി.”

1980-കളുടെ തുടക്കത്തിൽ, സഹോദരങ്ങൾ അൽബേനിയനിലും മസിഡോണിയനിലും സാഹിത്യങ്ങൾ പരിഭാഷചെയ്‌ത്‌ കൈകൊണ്ട്‌ എഴുതിയ കോപ്പികൾ ബെൽഗ്രേഡിലുള്ള ചെറിയ ഓഫീസിലേക്ക്‌ അയയ്‌ക്കുമായിരുന്നു. അവിടെ, മീലോസീയെ സഹോദരി ഒരു ടൈപ്പ്‌റൈറ്ററും കാർബൺ പേപ്പറും ഉപയോഗിച്ച്‌ ഒരേ സമയം എട്ടു കോപ്പികൾ എടുത്തിരുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു അത്‌. കോപ്പികൾ കൈകൊണ്ട്‌ എഴുതിയവ ആയിരുന്നു. പോരാത്തതിന്‌ സഹോദരിക്ക്‌ ആ ഭാഷ അറിയാനുംപാടില്ലായിരുന്നു.

ധീരനിലപാടെടുത്ത യുവാക്കൾ

ഞങ്ങൾക്ക്‌ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും നമ്മുടെ നിഷ്‌പക്ഷ നിലപാടിനെ യൂഗോസ്ലാവിയയുടെ ഐക്യത്തിനുള്ള ഒരു ഭീഷണിയായിട്ടാണ്‌ ഗവണ്മെന്റ്‌ വീക്ഷിച്ചത്‌. അതുകൊണ്ട്‌ സഹോദരന്മാർക്ക്‌ പല എതിർപ്പുകളും നേരിടേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ നിഷ്‌പക്ഷ നിലപാടെടുത്തുകൊണ്ട്‌ നിരവധി സഹോദരന്മാർ വിശ്വസ്‌തത തെളിയിച്ചു. ചിലർ അതിന്റെപേരിൽ മരണംപോലും ഏറ്റുവാങ്ങി. എന്നാൽ തുടർന്നുവന്ന മൂന്നുദശകക്കാലം എല്ലാവർക്കുമൊന്നും അത്ര ശക്തമായ വിശ്വാസം ഇല്ലായിരുന്നു. യോഗങ്ങൾക്കു വരികയും പ്രസംഗവേലയെ പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്ന ചിലർ സൈനികസേവനത്തിനുള്ള വിളി വന്നപ്പോൾ പോയി പങ്കെടുത്തു. അതിനെ ന്യായീകരിക്കാൻ ഓരോരോ കാരണങ്ങളും അവർക്കുണ്ടായിരുന്നു.

രാജ്യത്ത്‌, നിഷ്‌പക്ഷ നിലപാടെടുത്ത യുവസഹോദരന്മാരെ കാത്തിരുന്നത്‌ പത്തുവർഷംവരെയുള്ള തടവുശിക്ഷയായിരുന്നു. 30 വയസ്സു തികയുന്നതിനുമുമ്പ്‌ ചിലപ്പോൾ പലവട്ടം ഇത്തരത്തിൽ തടവുശിക്ഷ ലഭിച്ചിരുന്നു! വിശ്വാസത്തിന്റെ പരിശോധനയിൻകീഴിൽ അനുരഞ്‌ജനപ്പെടാതെ നിഷ്‌പക്ഷ നിലപാടെടുത്ത ഈ സഹോദരന്മാരിൽ ചിലർ സത്യത്തിൽ നന്നേ പുതിയവരായിരുന്നു. ഇപ്പോൾ അവരിൽ പലരും സഭകളിൽ നേതൃത്വംവഹിച്ചുകൊണ്ട്‌ ഉത്തരവാദിത്വസ്ഥാനങ്ങളിൽ സേവിക്കുന്നു.

ആവേശോജ്ജ്വലമായ ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ

യൂഗോസ്ലാവിയയിലെ യഹോവയുടെ സാക്ഷികൾക്ക്‌ അതുവരെ ഒരു അന്താരാഷ്‌ട്ര കൺവെൻഷന്റെ ആതിഥേയരാകാൻ അവസരം ലഭിച്ചിരുന്നില്ല. 1991-ൽ ആ പദവി അവരെത്തേടിയെത്തി. “സ്വാതന്ത്ര്യസ്‌നേഹികൾ” എന്ന അന്താരാഷ്‌ട്ര കൺവെൻഷൻ ക്രൊയേഷ്യയിലെ സാഗ്രെബിൽവെച്ചു നടത്താൻപോകുന്നുവെന്ന്‌ ഭരണസംഘം അറിയിച്ചപ്പോൾ അവരുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു!

എന്നിരുന്നാലും, ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ക്രൊയേഷ്യ യൂഗോസ്ലാവിയയിൽനിന്ന്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതൽ ഒരു യുദ്ധത്തിന്റെ കാർമേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൺവെൻഷൻ എങ്ങനെ നടത്തും? കൺവെൻഷനിൽ പങ്കെടുക്കുന്ന തദ്ദേശീയരും വിദേശീയരുമായ സാക്ഷികളുടെ സുരക്ഷ വളരെ പ്രധാനമായിരുന്നു. സ്ഥിതിഗതികളെല്ലാം നല്ലവണ്ണം പരിശോധിക്കുകയും യഹോവയോട്‌ മുട്ടിപ്പായി പ്രാർഥിക്കുകയും ചെയ്‌തിട്ട്‌ സഹോദരങ്ങൾ കൺവെൻഷന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകാൻതന്നെ തീരുമാനിച്ചു.

ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്‌സ്‌ സഹോദരൻ കൺവെൻഷൻ തുടങ്ങുന്നതിന്‌ ഏതാനും ആഴ്‌ച മുമ്പുതന്നെ, അതിന്റെ സംഘാടനത്തിൽ സഹായിക്കാനായി ക്രൊയേഷ്യയിലേക്കു തിരിച്ചു. സാഗ്രെബിൽ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയായിരുന്നു. അതുകൊണ്ട്‌ അവിടത്തെ ഡീനേമോ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്‌ എന്താണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പൊതുജനം. കൺവെൻഷന്റെ ദിവസങ്ങൾ അടുത്തുവരുമ്പോഴും രാജ്യത്തെ സ്ഥിതിഗതികൾ അത്ര മെച്ചപ്പെട്ടിരുന്നില്ല. ഓരോ ദിവസവും സഹോദരങ്ങൾ വരുംവരായ്‌കകൾ വിലയിരുത്തി. ഒരുക്കങ്ങളുമായി മുന്നോട്ടുപോകണോ അതോ കൺവെൻഷൻ റദ്ദാക്കണോ? അവർ തിരിച്ചുംമറിച്ചും ചിന്തിച്ചു. യഹോവയുടെ വഴിനടത്തിപ്പിനായി സഹോദരങ്ങൾ മുട്ടിപ്പായി പ്രാർഥിച്ചു. അതിശയകരമെന്നു പറയട്ടെ, രാഷ്‌ട്രീയരംഗം ശാന്തമായി. 1991 ആഗസ്റ്റ്‌ 16-18 തീയതികളിൽ അവർക്ക്‌ കൺവെൻഷൻ നടത്താനായി.

ചുറ്റുപാടുമുള്ള രാജ്യങ്ങളിൽ ഏതുനിമിഷവും ഭീകരമായ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന സ്ഥിതിയിൽ എത്തിനിൽക്കുമ്പോൾ, ക്രൊയേഷ്യയിലെ യഹോവയുടെ സാക്ഷികൾ, “ദിവ്യസ്വാതന്ത്ര്യസ്‌നേഹികൾ”c എന്ന അന്താരാഷ്‌ട്ര കൺവെൻഷനുവേണ്ടി ആയിരക്കണക്കിന്‌ അതിഥികളെ വരവേൽക്കുകയായിരുന്നു. ആർക്കും സങ്കൽപ്പിക്കാൻപോലുമാവാത്ത സ്ഥിതിവിശേഷം! പലരും മാതൃരാജ്യത്തുനിന്ന്‌ പലായനം ചെയ്യുമ്പോൾ 15 രാജ്യങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാർ സ്വാതന്ത്ര്യത്തോടെ സ്‌നേഹത്തിൽ ഒന്നിച്ചുകൂടുകയായിരുന്നു. ഐക്യനാടുകളിൽനിന്നും കാനഡയിൽനിന്നും മറ്റ്‌ പൗരസ്‌ത്യരാജ്യങ്ങളിൽനിന്നും വലിയ കൂട്ടങ്ങൾ വിമാനമാർഗം എത്തിച്ചേർന്നു. രാജ്യത്തെ സാഹചര്യംനിമിത്തം സാഗ്രെബിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. അതുകൊണ്ട്‌ വിമാനങ്ങൾ സ്ലോവേനിയയിലെ ലുബ്‌ലിയാനയിലാണ്‌ ഇറങ്ങിയത്‌. അവിടെനിന്ന്‌ കൺവെൻഷൻ പ്രതിനിധികൾ ബസ്സിൽ സാഗ്രെബിലേക്കു വന്നു. അവിടേക്കുവരാൻ സഹോദരങ്ങൾ കാണിച്ച ധൈര്യം പൊതുജനങ്ങൾക്ക്‌ നല്ലൊരു സാക്ഷ്യമായി ഭവിച്ചു. ഇവരുടെ വരവ്‌ തദ്ദേശീയരായ സഹോദരങ്ങൾക്ക്‌ എത്ര പ്രോത്സാഹജനകമായിരുന്നുവെന്ന്‌ പറയേണ്ടതില്ലല്ലോ! ഇറ്റലിയിൽനിന്നാണ്‌ ഏറ്റവും കൂടുതൽപേർ എത്തിച്ചേർന്നത്‌—ഏതാണ്ട്‌ 3,000 പേർ. അവരുടെ സ്‌നേഹവും പ്രസരിപ്പും കൺവെൻഷനെ ആവേശോജ്ജ്വലമാക്കി.—1 തെസ്സ. 5:19.

വിശേഷാൽ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു അഞ്ചു ഭരണസംഘാംഗങ്ങളുടെ സാന്നിധ്യം. ക്യാരി ബാർബർ, ലോയ്‌ഡ്‌ ബാരി, മിൽട്ടൺ ഹെൻഷൽ, തിയോഡർ ജാരറ്റ്‌സ്‌, ലൈമൻ സ്വിംഗൾ എന്നീ സഹോദരങ്ങൾ നടത്തിയ പ്രസംഗങ്ങളെക്കുറിച്ചുള്ള പുളകംകൊള്ളിക്കുന്ന ഓർമകൾ സഹോദരങ്ങൾക്ക്‌ ഇപ്പോഴുമുണ്ട്‌. വളരെ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ്‌ ഈ സഹോദരന്മാർ ക്രൊയേഷ്യയിൽ വരാനുള്ള ധൈര്യം കാണിച്ചത്‌. തങ്ങളുടെ ദീർഘകാലത്തെ അനുഭവപരിചയം സഹോദരങ്ങളെ ബലപ്പെടുത്താനായി അവർ ഉപയോഗിച്ചു.

രാഷ്‌ട്രീയരംഗം കലങ്ങിമറിഞ്ഞിരുന്നതിനാൽ യൂഗോസ്ലാവിയയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കൺവെൻഷൻ പ്രതിനിധികൾക്കിടയിൽ വംശീയകലാപമുണ്ടാകുമോയെന്ന്‌ അധികാരികൾ ഭയന്നിരുന്നു. എന്നാൽ അവർ സമാധാനത്തോടെ കൂടിവരുന്നതിനു പുറമേ, പരസ്‌പരം ഊഷ്‌മളമായ സാഹോദര്യസ്‌നേഹം പ്രകടിപ്പിക്കുന്നതുകൂടി കണ്ടപ്പോൾ അധികാരികൾക്ക്‌ ആശ്വാസമായി. കൺവെൻഷൻ സ്ഥലത്ത്‌ കാവൽനിൽക്കുന്ന പോലീസുകാരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുകുറഞ്ഞുവന്നു.

യഹോവയുടെ സാക്ഷികൾ ശരിക്കും ഒരു അന്താരാഷ്‌ട്ര സഹോദരവർഗമാണ്‌ എന്നതിന്റെ ഉത്തമസാക്ഷ്യമായിരുന്നു അവിസ്‌മരണീയമായ ഈ കൺവെൻഷൻ. വരാനിരുന്ന പരിശോധനകളെ നേരിടാൻ ഈ മധുരസ്‌മരണകൾ അയവിറക്കുന്നത്‌ അവരെ ഏറെ സഹായിക്കുമായിരുന്നു. സെർബിയയിലെയും മാസിഡോണിയയിലെയും സഹോദരങ്ങളെയുംകൊണ്ട്‌ ബസ്സുകൾ മടക്കയാത്ര തുടങ്ങി. ക്രൊയേഷ്യയ്‌ക്കും സെർബിയയ്‌ക്കും ഇടയിലെ ചെക്ക്‌പോസ്റ്റ്‌ കടന്നുപോകാൻ അനുവാദം ലഭിച്ച അവസാനത്തെ വാഹനങ്ങളിൽ ഇവയുമുണ്ടായിരുന്നു. നമ്മുടെ സഹോദരങ്ങൾ സുരക്ഷിതരായി അതിർത്തികടന്നതും ചെക്ക്‌പോസ്റ്റ്‌ അടച്ചു. അപ്പോൾത്തന്നെ യുദ്ധം തുടങ്ങിയെന്നാണ്‌ പലരും പറയുന്നത്‌.

തുടർന്നുവന്ന മാസങ്ങളിലും വർഷങ്ങളിലും, മുമ്പ്‌ യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകൾ സ്വന്തമായി ഗവണ്മെന്റ്‌ രൂപീകരിച്ച്‌ സ്വതന്ത്രരാഷ്‌ട്രങ്ങളായിക്കൊണ്ടിരുന്നു. അതിനോടനുബന്ധിച്ചുണ്ടായ പ്രക്ഷുബ്ധ സാഹചര്യങ്ങളിൽ പതിനായിരങ്ങളുടെ ജീവൻപൊലിഞ്ഞു; പറയാനാകാത്ത ദുരിതങ്ങളും അത്‌ വരുത്തിവെച്ചു. ആകട്ടെ, നമ്മുടെ സഹോദരങ്ങൾ ഈ സാഹചര്യത്തെ നേരിട്ടത്‌ എങ്ങനെയാണ്‌? ഈ സ്വതന്ത്രരാഷ്‌ട്രങ്ങളിലൊക്കെ തുടർന്ന്‌ രാജ്യവേലചെയ്യാനുള്ള സഹോദരങ്ങളുടെ ശ്രമത്തെ യഹോവ എങ്ങനെയാണ്‌ അനുഗ്രഹിച്ചത്‌? നമുക്കു നോക്കാം.

‘മനുഷ്യനെ പ്രീതിപ്പെടുത്തുകയാണോ എന്റെ ലക്ഷ്യം? അല്ല! മറ്റുള്ളവർ എന്തു ചിന്തിക്കുന്നു, പറയുന്നു, ചെയ്യുന്നു എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണോ എന്റെ ജീവിതം? അല്ല!’

ബോസ്‌നിയ- ഹെർസഗോവിന

“1992, മേയ്‌ 16. ഞങ്ങൾ 13-ഓളം പേർ സാരയെവോയിലെ ഒരു അപ്പാർട്ട്‌മെന്റിൽ ഭയന്നുവിറച്ച്‌ ഇരിക്കുകയായിരുന്നു. മോർട്ടർ ഷെല്ലുകളുടെ സ്‌ഫോടനശബ്ദം അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചു. രണ്ട്‌ ഷെല്ലുകൾ ഞങ്ങൾ അഭയംതേടിയിരുന്ന കെട്ടിടത്തിലും വന്നുപതിച്ചു. മൂന്ന്‌ വംശീയകൂട്ടങ്ങളായിരുന്നു പുറത്ത്‌ പരസ്‌പരം കടിച്ചുകീറിക്കൊണ്ടിരുന്നത്‌—ക്രൊയേഷ്യക്കാരും സെർബിയക്കാരും ബോസ്‌നിയക്കാരും. ഈ മൂന്ന്‌ വംശീയപശ്ചാത്തലങ്ങളിൽനിന്നുള്ളവർ ആയിരുന്നെങ്കിലും ശുദ്ധാരാധനയിൽ ഏകീകൃതരായിരുന്നു ഞങ്ങൾ. പുലർച്ചയായപ്പോഴേക്കും ഷെൽവർഷം തെല്ലൊന്നു ശമിച്ചു. ആ തക്കംനോക്കി ഞങ്ങൾ ആ കെട്ടിടം വിട്ട്‌ കുറെക്കൂടി സുരക്ഷിതമായ മറ്റൊരിടം തേടിപ്പോയി. തലേരാത്രിയിൽ ചെയ്‌തതുപോലെ ഞങ്ങൾ ഉറക്കെ യഹോവയെ വിളിച്ചപേക്ഷിച്ചു. അവൻ ഞങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്‌തു.”—ഹാലിം റ്റ്‌സുറി.

4,00,000-ത്തിലധികം നിവാസികളുള്ള സാരയെവോ ഉപരോധത്തിൻകീഴിലായിരുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവുമധികം കാലം നീണ്ടുനിന്നതും ഏറ്റവും രൂക്ഷവുമായ ഒരു ഉപരോധമായിരുന്നു അത്‌. രാജ്യത്തെ പിച്ചിച്ചീന്തിക്കൊണ്ടിരുന്ന വംശീയവും മതപരവുമായ പോരാട്ടങ്ങളുടെ സമയത്ത്‌ നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ എങ്ങനെ പിടിച്ചുനിൽക്കുമായിരുന്നു? ആ കഥയിലേക്കു കടക്കുന്നതിനുമുമ്പ്‌ നമുക്ക്‌ ബോസ്‌നിയ-ഹെർസഗോവിനയുടെ ചരിത്രം അൽപ്പമായൊന്നു പരിശോധിക്കാം.

മുൻയൂഗോസ്ലാവിയയുടെ ഹൃദയഭാഗത്തായി ക്രൊയേഷ്യ, സെർബിയ, മോൺടേനേഗ്രോ എന്നീ ദേശങ്ങളാൽ ചുറ്റപ്പെട്ടാണ്‌ ബോസ്‌നിയ-ഹെർസഗോവിന എന്നറിയപ്പെടുന്ന രാജ്യത്തിന്റെ സ്ഥാനം. സാംസ്‌കാരികബന്ധങ്ങളും കുടുംബബന്ധങ്ങളും വളരെ ശക്തമാണ്‌ ഇവിടെ. വലിയ അതിഥിപ്രിയരാണ്‌ ഇവിടത്തുകാർ. അയലത്തെ വീട്ടിൽ ചെന്നിരുന്ന്‌ ടർക്കിഷ്‌ കാപ്പി നുണയുന്നതും കഫിസികളിൽ (കാപ്പിക്കടകൾ) കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്നതുമൊക്കെയാണ്‌ ആളുകളുടെ പ്രധാന നേരമ്പോക്കുകൾ. ബോസ്‌നിയക്കാർ, സെർബിയക്കാർ, ക്രൊയേഷ്യക്കാർ എന്നീ മൂന്നുവംശജർ ചേർന്നതാണ്‌ ഇവിടത്തെ ജനതതി. ശരീരപ്രകൃതിയിൽ വലിയ വ്യത്യാസമൊന്നുമില്ല ഇവർ തമ്മിൽ. ആളുകൾ വലിയ മതഭക്തരൊന്നുമല്ലെങ്കിലും ഇവിടത്തെ വിഭജനത്തിനു കാരണം മതംതന്നെ. ബോസ്‌നിയക്കാരിൽ മിക്കവരും മുസ്ലീങ്ങളാണ്‌. അതേസമയം സെർബിയക്കാർ മിക്കവാറും സെർബിയൻ ഓർത്തഡോക്‌സ്‌ സഭക്കാരും ക്രൊയേഷ്യക്കാർ റോമൻ കത്തോലിക്കരുമാണ്‌.

1990-കളുടെ ആരംഭത്തിൽ ആളിക്കത്താൻ തുടങ്ങിയ മത അസഹിഷ്‌ണുതയും വംശീയവിദ്വേഷവും വംശശുദ്ധീകരണം എന്ന അതിനീചമായ നയത്തിനു ജന്മം നൽകി. കൊച്ചുഗ്രാമങ്ങൾതുടങ്ങി വലിയ നഗരങ്ങൾവരെ എല്ലായിടത്തുനിന്നും പട്ടാളക്കാർ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരുന്നു, അവിടം വെട്ടിവെളുപ്പിച്ച്‌ സ്വന്തം മതസ്ഥരെമാത്രം പാർപ്പിക്കുന്നതിനായിരുന്നു അത്‌. നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം, നിഷ്‌പക്ഷതയോടു ബന്ധപ്പെട്ട ഒരു പരിശോധനയായിരുന്നു അത്‌. മുൻയൂഗോസ്ലാവിയയിലെ മറ്റു രാജ്യങ്ങളിലെന്നപോലെ ബോസ്‌നിയയിലും മാതാപിതാക്കളിൽനിന്നു കൈമാറിക്കിട്ടുന്ന ഒന്നാണ്‌ മതം. പലപ്പോഴും, മതം ഏതാണെന്നു തിരിച്ചറിയിക്കുന്ന തരത്തിലുള്ളതായിരിക്കും കുടുംബപ്പേരുകൾ. പരമാർഥഹൃദയരായ ആളുകൾ യഹോവയുടെ ദാസരായിത്തീരുമ്പോൾ കുടുംബത്തെയും പാരമ്പര്യത്തെയും തള്ളിപ്പറയുന്ന വഞ്ചകരായിട്ടാണ്‌ അവരെ പിന്നെ മറ്റുള്ളവർ കാണുന്നത്‌. എന്നാൽ യഹോവയോടുള്ള വിശ്വസ്‌തത ഒരു സംരക്ഷണമാണെന്ന്‌ സഹോദരങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.

നഗരം ഉപരോധത്തിൻകീഴിൽ

നാം കണ്ടതുപോലെ, 1991-ൽ ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന “ദിവ്യസ്വാതന്ത്ര്യ സ്‌നേഹികൾ” കൺവെൻഷനിൽ പ്രകടമായിരുന്ന സ്‌നേഹവും ഐക്യവും യൂഗോസ്ലാവിയക്കാരായ സഹോദരന്മാരുടെ ഹൃദയങ്ങളെ ആഴമായി സ്‌പർശിച്ചിരുന്നു. പിന്നീടുണ്ടായ കഠിനപരിശോധനങ്ങളെ വിജയകരമായി തരണംചെയ്യാൻവേണ്ട കരുത്താർജിക്കാൻ ഈ അവിസ്‌മരണീയ കൺവെൻഷൻ അവരെ സഹായിച്ചു. ക്രൊയേഷ്യക്കാരും സെർബിയക്കാരും ബോസ്‌നിയക്കാരും സാരയെവോയിൽ സമാധാനത്തോടെ കഴിഞ്ഞുവരവെ പെട്ടെന്നാണ്‌ സൈന്യം നഗരത്തെ വളഞ്ഞത്‌. നമ്മുടെ സഹോദരങ്ങൾ ഉൾപ്പെടെ എല്ലാവരും നഗരത്തിനകത്ത്‌ കുടുങ്ങിപ്പോയി. രാഷ്‌ട്രീയാന്തരീക്ഷം കലുഷിതമായിരുന്നു. കലാപം എത്രനാൾ നീണ്ടുനിൽക്കുമെന്നതു സംബന്ധിച്ച്‌ ആർക്കും ഒരു ഊഹവും ഇല്ലായിരുന്നു.

സാരയെവോയിലെ സഭയിൽ മൂപ്പനായിരുന്ന ഹാലിം റ്റ്‌സുറി ഇങ്ങനെ റിപ്പോർട്ട്‌ ചെയ്‌തു: “ആളുകൾ പട്ടിണിയിലാണ്‌. കുറച്ചു മാവ്‌, നാല്‌ ഔൺസ്‌ (100 ഗ്രാം) പഞ്ചസാര, ഒരു പൈന്റ്‌ (0.5 ലിറ്റർ) എണ്ണ. ഇത്രയുമാണ്‌ ഒരു മാസത്തേക്കുള്ള റേഷൻ. എവിടെയെങ്കിലും ഒരു തുണ്ടു ഭൂമി കണ്ടാൽ അവിടെ എന്തെങ്കിലും പച്ചക്കറികൾ നട്ടുപിടിപ്പിക്കാനാണ്‌ ആളുകളുടെ ശ്രമം. മരങ്ങൾ വെട്ടിയാണ്‌ അവർ കത്തിക്കാനുള്ള വിറകുണ്ടാക്കുന്നത്‌. മരങ്ങൾ ഇല്ലാതെവരുമ്പോൾ വീടിന്റെ തറയിൽ വിരിച്ചിരിക്കുന്ന മരപ്പലകകൾ ഊരിയെടുത്ത്‌ അവർ കത്തിക്കും. കത്തുന്ന എന്തും അവർ ഇങ്ങനെ ഉപയോഗിക്കും, പഴയ ഷൂസുകൾപോലും.”

സാരയെവോ ഉപരോധിക്കപ്പെട്ടപ്പോൾ നേനാദ്‌ നിൻകോവിച്ചും ഭാര്യ ലില്ല്യാനയും നഗരത്തിൽ കുടുങ്ങിപ്പോയി. മക്കളിൽനിന്ന്‌ അവർക്കു വേർപെട്ടു കഴിയേണ്ടിവരികയും ചെയ്‌തു. “രണ്ടു പെൺമക്കളടങ്ങിയ ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്‌. സ്വന്തമായി ഒരു വീടും കാറും ഞങ്ങൾക്കുണ്ടായിരുന്നു. പെട്ടെന്നാണ്‌ സാഹചര്യങ്ങൾക്കു മാറ്റം വന്നത്‌,” ലില്ല്യാന പറയുന്നു.

എങ്കിലും യഹോവയുടെ സംരക്ഷണം ജീവിതത്തിൽ പലതവണ അവർ അനുഭവിച്ചറിഞ്ഞു. ലില്ല്യാന തുടരുന്നു: “രണ്ടുതവണ, ഞങ്ങൾ വീട്ടിൽനിന്നിറങ്ങി നിമിഷങ്ങൾ കഴിയുന്നതിനുമുമ്പ്‌ വീടിന്മേൽ ബോംബ്‌ വന്നുപതിച്ചു. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും കൊച്ചുകൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. നിത്യേന വെള്ളച്ചോറുമാത്രം കഴിച്ചുകൊണ്ടിരുന്ന അവസരത്തിൽ ഒരു ദിവസം പാർക്കിൽ പോയി കുറച്ച്‌ ഡാന്റലിയോൺ ഇലകൾ പറിച്ചുകൊണ്ടുവന്ന്‌ ഒരു സാലഡുകൂടെ ഉണ്ടാക്കാൻ സാധിച്ചപ്പോൾ ഞങ്ങൾക്ക്‌ വലിയ സന്തോഷംതോന്നി. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാനും ഒന്നിനെയും വിലകുറച്ചുകാണാതിരിക്കാനും ഞങ്ങൾ പഠിച്ചു.”

ഭൗതികവും ആത്മീയവുമായ കരുതലുകൾ

കുടിവെള്ളമായിരുന്നു ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്‌. വീടുകളിലെ പൈപ്പിൽ അപൂർവമായേ വെള്ളം വരാറുള്ളൂ. ചിലപ്പോൾ അഞ്ചുകിലോമീറ്റർവരെ നടന്നുചെന്നാണ്‌ ആളുകൾ വെള്ളംപിടിച്ചിരുന്നത്‌, അതും ഒളിപ്പോരാളികളുടെ താവളങ്ങളിലൂടെ. മണിക്കൂറുകളോളം ക്യൂവിൽ കാത്തുകെട്ടിനിന്നാലേ വെള്ളംപിടിക്കാൻപറ്റൂ. അതിനുശേഷം വെള്ളവും ചുമന്ന്‌ അത്രയും ദൂരം തിരിച്ചുനടക്കുകയും വേണം.

ഹാലിം സഹോദരൻ പറയുന്നു: “അങ്ങനെയിരിക്കെ ഒരു അറിയിപ്പുണ്ടായി, വീടുകളിലെ പൈപ്പിൽ കുറച്ചുനേരത്തേക്ക്‌ വെള്ളംവരുമെന്ന്‌. കുളിയും അലക്കുമെല്ലാം ആ സമയത്തിനുള്ളിൽ ചെയ്‌തുതീർക്കണം, കിട്ടാവുന്ന പാത്രങ്ങളിലെല്ലാം വെള്ളം പിടിച്ചുവെക്കുകയും വേണം. എന്നാൽ നോക്കിനോക്കിയിരുന്നിട്ട്‌ അവസാനം മീറ്റിങ്ങിന്റെ സമയത്താണ്‌ വെള്ളംവരുന്നതെങ്കിലോ? ഞങ്ങൾ ഒരു തീരുമാനമെടുക്കണമായിരുന്നു: മീറ്റിങ്ങിനു പോകണോ വെള്ളംപിടിക്കാൻ വീട്ടിലിരിക്കണോ? ശരിക്കും ഒരു പരിശോധനയായിരുന്നു അത്‌.”

ഭൗതികമായ കാര്യങ്ങൾ ആവശ്യമാണെങ്കിലും യഹോവയിൽനിന്നുള്ള ആത്മീയ കരുതലുകളാണ്‌ അതിലും അനിവാര്യം എന്ന വസ്‌തുത സഹോദരങ്ങൾ മനസ്സിലാക്കിയിരുന്നു. യോഗങ്ങളിൽ ആത്മീയാഹാരം മാത്രമല്ല, ആർക്കൊക്കെ പരിക്കുപറ്റി, ആരൊക്കെ തടവിലായി അല്ലെങ്കിൽ കൊല്ലപ്പെട്ടു എന്നൊക്കെയുള്ള വിവരങ്ങളും സഹോദരങ്ങൾക്കു ലഭിച്ചിരുന്നു. ഒരു സഭാമൂപ്പനായ മിലുട്ടിൻ പയ്യിക്ക്‌ പറയുന്നു: “ഞങ്ങൾ ഒരു കുടുംബംപോലെയായിരുന്നു. യോഗത്തിനു വന്നാൽ ആർക്കും പിന്നെ തിരിച്ചുപോകേണ്ട. മിക്കപ്പോഴും, മീറ്റിങ്ങിനുശേഷം മണിക്കൂറുകളോളം ഞങ്ങൾ സത്യത്തെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു.”

ജീവിതം തികച്ചും ദുഷ്‌കരമായിരുന്നു. പലപ്പോഴും, മരണത്തിന്റെ കാലൊച്ചയ്‌ക്കു കാതോർത്ത്‌ ഭയത്തോടെയാണ്‌ സഹോദരങ്ങൾ കഴിഞ്ഞിരുന്നത്‌. എങ്കിലും ആത്മീയകാര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകിത്തന്നെ അവർ ജീവിച്ചു. യുദ്ധം രാജ്യത്തെ പിച്ചിച്ചീന്തിക്കൊണ്ടിരുന്നപ്പോൾ യഹോവയുടെ ജനത്തിനിടയിലെ ബന്ധം കൂടുതൽ ഇഴയടുപ്പമുള്ളതായി, തങ്ങളുടെ സ്വർഗീയപിതാവുമായുള്ള അവരുടെ അടുപ്പവും വർധിച്ചു. മാതാപിതാക്കളുടെ വിശ്വസ്‌തതയിൽനിന്നു മാതൃക ഉൾക്കൊണ്ട കുട്ടികൾ യഹോവയോട്‌ അചഞ്ചലമായ വിശ്വസ്‌തത സ്വയം വളർത്തിയെടുത്തു.

ക്രൊയേഷ്യൻ അതിർത്തിക്കടുത്തുള്ള ബീഹാക്ക്‌ എന്ന പട്ടണം നാലുവർഷത്തോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ആളുകൾക്ക്‌ അവിടെനിന്നു പുറത്തുകടക്കാൻ പറ്റുമായിരുന്നില്ല, പുറത്തുനിന്ന്‌ ദുരിതാശ്വാസ സഹായങ്ങൾ പട്ടണത്തിലേക്ക്‌ എത്തിച്ചുകൊടുക്കാനും കഴിയുമായിരുന്നില്ല. “യുദ്ധത്തിന്റെ തുടക്കത്തിലായിരുന്നു ഏറ്റവും ബുദ്ധിമുട്ട്‌. സാഹചര്യത്തിന്റെ രൂക്ഷതയെക്കാൾ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ്‌ ഞങ്ങളെ ഏറെ വലച്ചത്‌. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം യുദ്ധം പുതിയ ഒരു അനുഭവമായിരുന്നു. എങ്കിലും ഷെൽവർഷം തുടങ്ങിയപ്പോൾ തെല്ലൊരാശ്വാസമായി; കരുതിയതുപോലെ, ഓരോ ഗ്രനേഡ്‌ വന്നുവീഴുമ്പോഴും ആളുകൾ കൊല്ലപ്പെടുകയില്ലെന്ന്‌ ഞങ്ങൾക്കു മനസ്സിലായി. ചില ഗ്രനേഡുകൾ പൊട്ടിയതുപോലുമില്ല.” ആ പട്ടണത്തിലെ ഒരേയൊരു ക്രിസ്‌തീയ സഹോദരനായ ഒസ്‌മാൻ ഷാക്കിർബിഗോവിച്ചിന്റേതാണ്‌ ഈ വാക്കുകൾ.

പോരാട്ടം എത്രനാൾ നീളുമെന്ന്‌ ഒരൂഹവുമില്ലായിരുന്നതുകൊണ്ട്‌ ക്രൊയേഷ്യയിലെ സാഗ്രെബിലും ഓസ്‌ട്രിയയിലെ വിയന്നയിലുമുള്ള ബെഥേലുകൾ സാരയെവോ, സെനിറ്റ്‌സ, റ്റുസ്ല, മോസ്റ്റാർ, ട്രാവ്‌നീക്ക്‌, ബീഹാക്ക്‌ എന്നിവിടങ്ങളിലുള്ള രാജ്യഹാളുകളിലും സാക്ഷികളുടെ വീടുകളിലുമായി ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചുവെക്കാൻ ഒരു കൂട്ടായ ശ്രമം നടത്തി. പോരാട്ടം രൂക്ഷമാകുമ്പോൾ നഗരങ്ങൾ പെട്ടെന്ന്‌ ഉപരോധിക്കപ്പെടുകയും അങ്ങനെ ഒറ്റപ്പെട്ടുപോകുകയും ചെയ്യുമായിരുന്നു. ഇങ്ങനെ മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ ഭക്ഷ്യവസ്‌തുക്കളുടെയും മറ്റും ശേഖരങ്ങൾ പെട്ടെന്ന്‌ കാലിയാകും. ബോസ്‌നിയൻ പട്ടണങ്ങളും പുറംലോകവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും യഹോവയുടെ സാക്ഷികളുടെ സാഹോദര്യം വിച്ഛേദിക്കപ്പെടാനാകാത്ത ഒന്നായിത്തന്നെ നിലകൊണ്ടു. മതവിദ്വേഷത്തിന്റെയും വംശവെറിയുടെയും തീജ്വാലകൾ രാജ്യത്തെങ്ങും ആളിക്കത്തിക്കൊണ്ടിരിക്കെ ക്രിസ്‌തീയ ഐക്യത്തിന്റെ ശീതളഛായയിലായിരുന്നു യഹോവയുടെ ജനം.

തീക്ഷ്‌ണതയോടെ, പക്ഷേ ജാഗ്രതയോടെ

ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള ബുദ്ധിമുട്ടുകൾക്കൊപ്പം ഒളിപ്പോരാളികളിൽനിന്നുള്ള അപകടഭീഷണിയും ഉണ്ടായിരുന്നു. സാരയെവോയ്‌ക്കു ചുറ്റും പതിയിരുന്ന ഒളിപ്പോരാളികളുടെ നിറത്തോക്കുകൾ നിർദോഷികളുടെ നേരെ എപ്പോഴാണ്‌ വെടിയുതിർക്കുന്നതെന്നു പറയാൻ പറ്റില്ലായിരുന്നു. ഇതിനുപുറമേ ബോംബുകൾ ആകാശത്തുനിന്ന്‌ മരണംവർഷിച്ചുകൊണ്ടിരുന്നു. ഉപരോധത്തിൻകീഴിലുള്ള നഗരങ്ങളിലൂടെ സഞ്ചരിക്കുന്നത്‌ ചിലപ്പോൾ അപകടമായിരുന്നു. ഭീതിയോടെയാണ്‌ ആളുകൾ കഴിഞ്ഞുകൂടിയത്‌. സഹോദരന്മാർ പക്ഷേ, ആശ്വാസത്തിനായി കേണിരുന്നവരോട്‌ രാജ്യത്തിന്റെ സുവിശേഷം ധീരതയോടും അതേസമയം വിവേകത്തോടും കൂടെ ഘോഷിച്ചുപോന്നു.

ഒരു സഭാമൂപ്പൻ വിവരിക്കുന്നു: “ഒരിക്കൽ സാരയെവോയുടെമേൽ കനത്ത ആക്രമണം ഉണ്ടായി. ഒരൊറ്റ ദിവസം ഇവിടെ ആയിരക്കണക്കിനു ബോംബുകളാണ്‌ പൊട്ടിയത്‌. ആ ശനിയാഴ്‌ച രാവിലെ സഹോദരന്മാർ മൂപ്പന്മാരെ ഫോണിൽവിളിച്ചു തിരക്കിയത്‌ എന്താണെന്നോ? ‘വയൽസേവനയോഗം എവിടെയായിരിക്കും’ എന്ന്‌!”

“ഇവിടെയുള്ള ആളുകൾക്ക്‌ അടിയന്തിരമായി ബൈബിൾസത്യം എത്തിച്ചുകൊടുക്കേണ്ടതുണ്ടെന്ന്‌ എനിക്കു മനസ്സിലായി. ദുഷ്‌കരമായ സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ മാത്രമല്ല, സന്തോഷം കാത്തുസൂക്ഷിക്കാനും എന്നെ സഹായിച്ചത്‌ ഇതാണ്‌,” ഒരു സഹോദരി പറഞ്ഞു.

ബൈബിൾ നൽകുന്ന പ്രത്യാശ തങ്ങൾക്ക്‌ ആവശ്യമാണെന്ന്‌ അവിടത്തെ നിവാസികളിൽ പലരും തിരിച്ചറിഞ്ഞു. “ആത്മീയസഹായം ആവശ്യമുള്ളവരെ നാം അന്വേഷിച്ച്‌ കണ്ടുപിടിക്കുകയാണല്ലോ പതിവ്‌. ഇവിടെ പക്ഷേ ആളുകൾ ഞങ്ങളെ തേടിവരുകയാണ്‌. നേരെ രാജ്യഹാളിലേക്കു കയറിവന്ന്‌ അവർതന്നെ ബൈബിളധ്യയനം ആവശ്യപ്പെടും.”

യുദ്ധകാലത്തെ പ്രസംഗവേലയുടെ വിജയത്തിനു കാരണം പ്രധാനമായും ക്രിസ്‌തീയ സഹോദരവർഗത്തിന്റെ ഐക്യമായിരുന്നു. അത്‌ ജനത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്‌തു. വർഷങ്ങളായി പ്രത്യേക പയനിയർ സേവനത്തിലായിരിക്കുന്ന നാഡാ ബെഷ്‌ക്കർ എന്ന സഹോദരി പറയുന്നു: “അത്‌ ഒരു വലിയ സാക്ഷ്യമായിരുന്നു. ബോസ്‌നിയക്കാരും സെർബിയക്കാരുമായ സഹോദരങ്ങൾ ഒരുമിച്ച്‌ ശുശ്രൂഷയിൽ ഏർപ്പെടുന്നത്‌ പലരും ശ്രദ്ധിക്കാനിടയായി. ക്രൊയേഷ്യൻ വംശജയായ ഒരു സഹോദരിയും മുസ്ലീം മതപശ്ചാത്തലത്തിൽനിന്നുള്ള ഒരു സഹോദരിയും ചേർന്ന്‌ ഒരു സെർബിയക്കാരിക്ക്‌ അധ്യയനമെടുക്കുന്നതു കാണുമ്പോൾ നമ്മൾ വ്യത്യസ്‌തരാണെന്ന വസ്‌തുത അംഗീകരിക്കാതിരിക്കാൻ ആളുകൾക്കാകുമോ?”

ഇവിടത്തെ സഹോദരങ്ങളുടെ തീക്ഷ്‌ണതയുടെ ഫലങ്ങൾ ഇന്നും ദൃശ്യമാണ്‌. കാരണം ഇന്ന്‌ യഹോവയെ സേവിക്കുന്നവരിൽ പലരും യുദ്ധകാലത്ത്‌ സത്യം സ്വീകരിച്ചവരാണ്‌. ബാൻയാ ലൂക്കാ സഭയിൽനിന്ന്‌ നൂറോളം പ്രസാധകർ മറ്റിടങ്ങളിലേക്കു മാറിപ്പോയിട്ടുണ്ടെങ്കിലും ഈ സഭയിൽ പ്രസാധകരുടെ എണ്ണം ഇരട്ടിച്ചിരിക്കുകയാണ്‌.

ഒരു വിശ്വസ്‌ത കുടുംബം

വളരെ ജാഗ്രതയോടെയാണ്‌ സഹോദരങ്ങൾ എല്ലായ്‌പോഴും പ്രവർത്തിച്ചിരുന്നത്‌. എങ്കിലും അരുതാത്ത സമയത്ത്‌ അരുതാത്ത സ്ഥലത്ത്‌ ആയിപ്പോയതിന്റെ പേരിൽ മുൻകൂട്ടിക്കാണാൻ കഴിയാതിരുന്ന അപകടങ്ങൾക്ക്‌ ചിലർ ഇരകളായിട്ടുണ്ട്‌. (സഭാ. 9:11) സെർബിയൻ വംശജനായ ബോസോ ജോറെം അതിനൊരു ഉദാഹരണമാണ്‌. 1991-ൽ സാഗ്രെബിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽവെച്ചാണ്‌ അദ്ദേഹം സ്‌നാനമേറ്റത്‌. സാരയെവോയിലേക്ക്‌ മടങ്ങിയെത്തിയ അദ്ദേഹം നിരവധി പ്രാവശ്യം തടവിലായി. തടവിലായിരിക്കെ, രാഷ്‌ട്രീയ നിഷ്‌പക്ഷതയുടെ പേരിൽ അദ്ദേഹത്തിന്‌ വളരെ ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്‌. 1994-ൽ അദ്ദേഹത്തിന്‌ 14 മാസത്തെ തടവുശിക്ഷ ലഭിച്ചു. ഭാര്യ ഹെന്നയെയും അഞ്ചു വയസ്സുകാരിയായ മകൾ മഗ്‌ഡലീനയെയും പിരിഞ്ഞിരിക്കേണ്ടിവന്നതാണ്‌ അദ്ദേഹത്തെ ഏറ്റവും വിഷമിപ്പിച്ചത്‌.

ബോസോ തടവിൽനിന്നു മോചിതനായി ഏറെ കഴിയുന്നതിനുമുമ്പാണ്‌ ആ ദുരന്തമുണ്ടായത്‌. ഒരു ദിവസം ഉച്ചയ്‌ക്ക്‌, അന്തരീക്ഷം ശാന്തമായിരിക്കെ മൂന്നുപേരും അടുത്തുള്ള ഒരു വീട്ടിൽ ബൈബിളധ്യയനത്തിനു പോവുകയായിരുന്നു. വഴിയിൽവെച്ച്‌ പെട്ടെന്നാണ്‌ നിശ്ശബ്ദതയെ ഭഞ്‌ജിച്ചുകൊണ്ട്‌ ഒരു പീരങ്കിഷെൽ പൊട്ടിയത്‌. ഹെന്നയും മഗ്‌ഡലീനയും തത്‌ക്ഷണം കൊല്ലപ്പെട്ടു. ബോസോ പിന്നീട്‌ ആശുപത്രിയിൽവെച്ച്‌ മരണമടഞ്ഞു.

ക്രിസ്‌തീയ നിഷ്‌പക്ഷത

മുൻവിധി അരങ്ങുവാണിരുന്ന സാഹചര്യത്തിൽ നിഷ്‌പക്ഷതയ്‌ക്ക്‌ തെല്ലും സ്ഥാനമുണ്ടായിരുന്നില്ല. ബാൻയാ ലൂക്കാ സഭയിലെ സഹോദരന്മാരിൽ മിക്കവരും യുവപ്രായക്കാരായിരുന്നു. ഈ പ്രായക്കാരെ യുദ്ധത്തിൽ പങ്കെടുപ്പിക്കാനായിരുന്നു പട്ടാളക്കാർക്കു താത്‌പര്യം. നിഷ്‌പക്ഷ നിലപാടു സ്വീകരിച്ചതിനാൽ ഈ സഹോദരന്മാർ മർദനത്തിനിരയായി.

“പോലീസ്‌ പലപ്പോഴും ഞങ്ങളെ ചോദ്യംചെയ്യുമായിരുന്നു. കുടുംബത്തിനുവേണ്ടി പോരാടാത്തതിന്‌ ഞങ്ങളെ പേടിത്തൊണ്ടന്മാർ എന്നാണ്‌ അവർ വിളിച്ചിരുന്നത്‌.” ഒസ്‌മാൻ അനുസ്‌മരിക്കുന്നു.

പോലീസിനോട്‌ ഒസ്‌മാൻ ഇങ്ങനെ ന്യായവാദം ചെയ്യും: “താങ്കളുടെ തോക്ക്‌ ഒരു സംരക്ഷണമല്ലേ?”

“അതെ,” പോലീസ്‌ പറയും.

“ഇതിലും സംരക്ഷണം നൽകുന്ന ഒരു പീരങ്കി ആരെങ്കിലും വാഗ്‌ദാനം ചെയ്‌താൽ ഈ തോക്ക്‌ നൽകി ആ പീരങ്കി വാങ്ങുമോ?”

“തീർച്ചയായും.”

“അങ്ങനെയാണെങ്കിൽ ഒരു ടാങ്കിനുവേണ്ടി പീരങ്കി വെച്ചുമാറുമോ?”

“പിന്നില്ലാതെ?”

അപ്പോൾ ഒസ്‌മാൻ പറയും: “കൂടുതൽ സംരക്ഷണം ലഭിക്കാനായിരിക്കുമല്ലോ താങ്കൾ അതു ചെയ്യുക. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അത്യുന്നത ദൈവത്തിൽനിന്നാണ്‌ എനിക്കു സംരക്ഷണം ലഭിക്കുന്നത്‌. അതിനെക്കാൾ വലിയ ഒരു സംരക്ഷണമുണ്ടോ?” പോലീസുകാരന്‌ കാര്യം പിടികിട്ടും, അദ്ദേഹത്തെ വെറുതെവിടുകയും ചെയ്യും.

ദുരിതാശ്വാസം എത്തുന്നു

ബോസ്‌നിയയിലുള്ള സാക്ഷികളുടെ ദുരിതങ്ങളെക്കുറിച്ച്‌ അടുത്തുള്ള രാജ്യങ്ങളിലെ സഹോദരന്മാർക്ക്‌ അറിയാമായിരുന്നെങ്കിലും ആവശ്യമായ സഹായം എത്തിച്ചുകൊടുക്കാൻ കുറച്ചുകാലത്തേക്ക്‌ അവർക്കു കഴിഞ്ഞിരുന്നില്ല. ഒടുവിൽ 1993 ഒക്‌ടോബറിൽ ദുരിതാശ്വാസം എത്തിച്ചുകൊടുക്കാനായേക്കുമെന്ന ഒരു സൂചന അധികാരികളുടെ ഭാഗത്തുനിന്നുണ്ടായി. അപകടങ്ങളുണ്ടായിരുന്നെങ്കിലും അവസരം പ്രയോജനപ്പെടുത്താൻതന്നെ സഹോദരങ്ങൾ തീരുമാനിച്ചു. ഒക്‌ടോബർ 26-ന്‌ ഓസ്‌ട്രിയയിലെ വിയന്നയിൽനിന്ന്‌ അഞ്ചുട്രക്കുകൾ 16 ടൺ ഭക്ഷണവും വിറകുമായി ബോസ്‌നിയയിലേക്കു പുറപ്പെട്ടു. പലയിടങ്ങളിലും കടുത്ത പോരാട്ടം നടന്നുകൊണ്ടിരിക്കെ ഈ ട്രക്കുകൾ എങ്ങനെ ആ പ്രദേശങ്ങൾ പിന്നിടുമായിരുന്നു?d

ഈ യാത്രകൾക്കിടയിൽ സഹോദരന്മാർക്ക്‌ വലിയ അപകടങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്‌. ഡ്രൈവറായ ഒരു സഹോദരൻ പറയുന്നു: “രാവിലെ അൽപ്പം താമസിച്ചാണ്‌ പുറപ്പെട്ടത്‌. ദുരിതാശ്വാസ സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുകയായിരുന്ന വേറെയും ട്രക്കുകൾ ഉണ്ടായിരുന്നതുകൊണ്ട്‌ ഞാൻ പുറകിലായിപ്പോയി. ഒരു ചെക്ക്‌പോയിന്റിനടുത്തെത്തിയപ്പോൾ പരിശോധനയ്‌ക്കായി ട്രക്കുകളെല്ലാം നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ പേപ്പറുകൾ പരിശോധിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്‌ ഒരു വെടിയൊച്ച കേട്ടു. നോക്കിയപ്പോൾ ഒരു ഒളിപ്പോരാളി ഏതോ ഒരു ഡ്രൈവറെ വെടിവെച്ചിട്ടിരിക്കുന്നു.”

ട്രക്കുകൾ ഓടിച്ചുകൊണ്ടുവന്നവരെ മാത്രമേ സാരയെവോയിലേക്കു കടത്തിവിട്ടുള്ളൂ. കൂടെവന്ന സഹോദരന്മാർക്ക്‌ നഗരത്തിനു പുറത്ത്‌ കാത്തുനിൽക്കേണ്ടിവന്നു. എങ്കിലും സഹോദരന്മാരെ എങ്ങനെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അവർ ഒരു ടെലിഫോൺ കണ്ടെത്തി, ഫോണിലൂടെ സാരയെവോയിലെ പ്രസാധകർക്കായി ഒരു പരസ്യപ്രസംഗം നടത്തി. അവിടത്തെ സഹോദരങ്ങൾക്ക്‌ വലിയൊരു പ്രോത്സാഹനമായിരുന്നു അത്‌. യുദ്ധകാലത്ത്‌ സഞ്ചാരമേൽവിചാരകന്മാരും ബെഥേൽ കുടുംബാംഗങ്ങളും കൺട്രി കമ്മിറ്റിയും ജീവൻ പണയപ്പെടുത്തി തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളെ ആത്മീയമായും ഭൗതികമായും സഹായിച്ചിട്ടുണ്ട്‌.

നാലുവർഷത്തോളം, ബീഹാക്കിലെ സഹോദരന്മാർക്ക്‌ ഒന്നും എത്തിച്ചുകൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. മുൾവേലികൾ കടന്ന്‌ ഭക്ഷ്യവസ്‌തുക്കളൊന്നും എത്തിയില്ലെങ്കിലും ആത്മീയാഹാരം കുറച്ചൊക്കെ ലഭ്യമായിരുന്നു. സഹോദരന്മാർ ഒരു ടെലിഫോൺ ലൈനും ഫാക്‌സ്‌ മെഷീനും സംഘടിപ്പിച്ചു. അങ്ങനെ അവർക്ക്‌ രാജ്യ ശുശ്രൂഷയും വീക്ഷാഗോപുരവും ലഭിച്ചുകൊണ്ടിരുന്നു. അവർ അവ വീണ്ടും ടൈപ്പ്‌ ചെയ്‌ത്‌ ഒരു കുടുംബത്തിന്‌ ഒരു പ്രതി വീതം നൽകുമായിരുന്നു. സ്‌നാനമേറ്റ മൂന്നുപ്രസാധകരുടെ ഒരു കൊച്ചുകൂട്ടം മാത്രമേ യുദ്ധം തുടങ്ങുമ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. സ്‌നാനമേറ്റിട്ടില്ലാത്ത വേറെ 12 പ്രസാധകരും അവരോടു സഹവസിച്ചിരുന്നു. യഹോവയ്‌ക്ക്‌ തങ്ങളെത്തന്നെ സമർപ്പിച്ചിരുന്ന ഈ 12 പേരും തങ്ങളുടെ സമർപ്പണം ജലസ്‌നാനത്താൽ പ്രതീകപ്പെടുത്താൻ ഉചിതമായ ഒരു സന്ദർഭത്തിനായി രണ്ടുവർഷമാണ്‌ ആകാംക്ഷയോടെ കാത്തിരുന്നത്‌.

മറ്റ്‌ ക്രിസ്‌തീയ സഹോദരങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ട്‌ ഇത്രയേറെ വർഷം കഴിയുക എന്നത്‌ ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒസ്‌മാൻ പറയുന്നു: “എന്റെ ബൈബിൾ വിദ്യാർഥികൾ ഒരിക്കൽപ്പോലും ഒരു കൺവെൻഷനോ ഒരു സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനമോ ആസ്വദിച്ചിട്ടില്ല. മറ്റു സഹോദരങ്ങളുമായി ഒത്തുകൂടാൻ കഴിയുന്ന കാലത്തെക്കുറിച്ച്‌ ഞങ്ങൾ പലപ്പോഴും സംസാരിക്കുമായിരുന്നു.”

ഒടുവിൽ 1995 ഓഗസ്റ്റ്‌ 11-ന്‌, “യഹോവയുടെ സാക്ഷികളുടെ ദുരിതാശ്വാസ സാമഗ്രികൾ” എന്ന്‌ വലിയ അക്ഷരങ്ങളിൽ എഴുതിയ രണ്ടുവാഹനങ്ങൾ ബീഹാക്കിലേക്കു കടന്നുവന്നപ്പോൾ അവിടത്തെ സഹോദരന്മാർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല! നഗരം ഉപരോധിക്കപ്പെട്ടശേഷം ആദ്യമായിട്ടാണ്‌ ദുരിതാശ്വാസ സാമഗ്രികളുമായി ഏതെങ്കിലും വാഹനം അവിടേക്കു വരുന്നത്‌! അവ വന്നെത്തിയതോ, ശാരീരികവും മാനസികവുമായി സഹോദരങ്ങൾ തകർന്നുപോകാറായ അവസരത്തിലും.

ജനാലകൾ കേടുപോക്കുകപോലുള്ള കാര്യങ്ങൾ ചെയ്‌തുകൊടുത്തുകൊണ്ട്‌ സഹോദരങ്ങൾ പരസ്‌പരം പ്രകടമാക്കിയ കരുതൽ ബീഹാക്കിലുള്ളവർ നിരീക്ഷിക്കാനിടയായി. “ഇത്‌ എന്റെ അയൽക്കാരിൽ വലിയ മതിപ്പുളവാക്കി. ഞങ്ങളുടെ പക്കൽ പണമൊന്നുമില്ലെന്ന്‌ അവർക്കറിയാമായിരുന്നു. നല്ല ഒരു സാക്ഷ്യമായിരുന്നു അത്‌. ഇന്നും അവർ അതേപ്പറ്റി പറയാറുണ്ട്‌.” ഒസ്‌മാൻ പറയുന്നു. ഇന്ന്‌ 34 പ്രസാധകരും 5 പയനിയർമാരും അടങ്ങിയ ഒരു സഭ ബീഹാക്കിൽ തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്നുണ്ട്‌.

ഒരു അവിസ്‌മരണീയ യാത്ര!

പലപ്പോഴും, ജീവൻ പണയപ്പെടുത്തിയാണ്‌ സഹോദരങ്ങൾ ബോസ്‌നിയയിലെ യുദ്ധബാധിത പട്ടണങ്ങളിലേക്ക്‌ ആഹാരവും പ്രസിദ്ധീകരണങ്ങളും എത്തിച്ചുകൊടുത്തിരുന്നത്‌. എന്നാൽ 1994 ജൂൺ 7-ലെ യാത്ര അവിസ്‌മരണീയമായ ഒന്നായിരുന്നു. കൺട്രി കമ്മിറ്റിയംഗങ്ങളെയും വേറെ കുറെപ്പേരെയും വഹിച്ചുകൊണ്ട്‌ മൂന്നുട്രക്കുകൾ അതിരാവിലെ ക്രൊയേഷ്യയിലെ സാഗ്രെബിലേക്കു തിരിച്ചു. ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുപുറമേ മൂന്നു വർഷത്തിനുശേഷം ആദ്യമായി സംക്ഷിപ്‌തരൂപത്തിലുള്ള ഒരു പ്രത്യേകദിന സമ്മേളന പരിപാടി അവതരിപ്പിക്കുക. ഇതായിരുന്നു ലക്ഷ്യം.

ഈ സമ്മേളന പരിപാടി നടത്താനിരുന്ന ഒരിടം ടൂസ്ല നഗരമായിരുന്നു. സ്‌നാനമേറ്റ 20-ഓളം പ്രസാധകരേ യുദ്ധം തുടങ്ങുമ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. സമ്മേളനപരിപാടി ശ്രദ്ധിക്കാനെത്തിയതോ 200-ലധികം പേർ! മുപ്പതുപേർ അന്ന്‌ സ്‌നാനമേറ്റു. ഇന്ന്‌ അവിടെ മൂന്നുസഭകളിലായി 300-ലധികം പ്രസാധകരുണ്ട്‌.

സെനിക്കയിൽ സഹോദരന്മാർ കൂടിവരവിനായി നല്ലൊരു സ്ഥലം കണ്ടെത്തി. എന്നാൽ സ്‌നാനത്തിനായി അനുയോജ്യമായ ഒരു കുളം കണ്ടെത്താനായില്ല. ദീർഘസമയത്തെ അന്വേഷണത്തിനൊടുവിൽ കുളത്തിനു പകരം ഒരു വലിയ വീപ്പ കണ്ടെത്തി. ഒരൊറ്റ പ്രശ്‌നംമാത്രം—മീൻ സൂക്ഷിച്ചിരുന്നതായതുകൊണ്ട്‌ അതിനകത്ത്‌ വല്ലാത്ത നാറ്റമായിരുന്നു! “മനുഷ്യരെ പിടിക്കുന്നവരാ”കാനുള്ള യേശുവിന്റെ ക്ഷണം സ്വീകരിച്ചവരായ ആ സ്‌നാനാർഥികൾക്കു പക്ഷേ അതൊന്നും ഒരു വിഷയമായിരുന്നില്ല. (മത്താ. 4:19) ഇപ്പോൾ ക്രൊയേഷ്യയിലെ ഒരു ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ ഹെർബർട്ട്‌ ഫ്രെൻസലായിരുന്നു സ്‌നാനപ്രസംഗം നടത്തിയത്‌. “സ്‌നാനമേൽക്കാനായി അവർ കാത്തുകാത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒന്നിനും അവരെ പിന്തിരിപ്പിക്കാനാകുമായിരുന്നില്ല! സ്‌നാനമേറ്റശേഷം തങ്ങൾ വിജയശ്രീലാളിതരായതായി അവർക്കു തോന്നി!” അദ്ദേഹം പറയുന്നു. സെനിക്കയിൽ ഇന്ന്‌ 68 പ്രസാധകരുള്ള ഒരു സഭ തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്നുണ്ട്‌.

സാരയെവോയിൽ പരിപാടി നടത്താൻ കിട്ടിയ ഏകസ്ഥലം ഒളിപ്പോരാളികളുടെ ആക്രമണഭീഷണി ഉണ്ടായിരുന്ന ഒരു കവലയ്‌ക്കടുത്തായിരുന്നു. സഹോദരങ്ങളെല്ലാം സുരക്ഷിതമായി സമ്മേളനസ്ഥലത്ത്‌ എത്തിച്ചേർന്നു. അപ്പോഴതാ മറ്റൊരു പ്രശ്‌നം! സ്‌നാനത്തിനു പറ്റിയ ഒരിടം കണ്ടെത്തുന്നതിനുപുറമേ സ്‌നാനാർഥികളെയെല്ലാം സ്‌നാനപ്പെടുത്താൻ തക്കവണ്ണം വെള്ളം ഒട്ടും നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ഒരു മാർഗവും ആവിഷ്‌കരിക്കണമായിരുന്നു. ഒടുവിൽ ഒരു മാർഗം കണ്ടെത്തി: ഏറ്റവും ചെറിയ ആളിൽനിന്നുതുടങ്ങി ഓരോരുത്തരുടെയും വലുപ്പമനുസരിച്ച്‌ മുക്കുക!

സഹോദരീസഹോദരന്മാരെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ഒരു ദിനമായിരുന്നു അത്‌. ചുറ്റും പതിയിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ഭീതി, ഒത്തൊരുമിച്ച്‌ ദൈവത്തെ ആരാധിക്കുന്നതിന്റെ സന്തോഷം കവർന്നുകളയാൻ അവർ അനുവദിച്ചില്ല. സാരയെവോയിൽ ഇന്ന്‌ തഴച്ചുവളരുന്ന മൂന്നുസഭകളുണ്ട്‌.

കൊടുങ്കാറ്റിനുശേഷം

സാധനങ്ങൾ എത്തിക്കാനുള്ള വഴി വീണ്ടും തുറന്നുകിട്ടിയതോടെ സഹോദരങ്ങളുടെ ദുരിതങ്ങൾക്ക്‌ തെല്ലൊരയവു വന്നു. എങ്കിലും വംശീയ ശുദ്ധീകരണവും കുടിയൊഴിപ്പിക്കലും മുറയ്‌ക്കു നടക്കുന്നുണ്ടായിരുന്നു. ക്രൊയേഷ്യയിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുന്ന ഈവിറ്റ്‌സ ആരാബാഡ്‌ജിക്‌, ബാൻയാ ലൂക്കായിലെ തറവാട്ടുവീട്ടിൽനിന്ന്‌ കുടിയൊഴിപ്പിച്ച രംഗം ഇപ്പോഴും ഓർക്കുന്നു. “ഒരു ദിവസം തോക്കുമായി ഒരാൾ വീട്ടിൽ വന്നു; അത്‌ ഇനിമുതൽ അയാളുടെ വീടാണെന്നുംപറഞ്ഞ്‌. സെർബിയൻ വംശജനായതിന്റെപേരിൽ ക്രൊയേഷ്യയിലെ ഷിബെന്നിക്കിലുള്ള അയാളുടെ വീട്ടിൽനിന്ന്‌ അയാളെയും ബലാൽക്കാരമായി ഇറക്കിവിട്ടത്രേ. ഞങ്ങളും അങ്ങനെ ഇറങ്ങിക്കൊടുക്കണം എന്നായിരുന്നു അയാളുടെ വാദം. ഞാൻ ബൈബിൾ പഠിക്കാൻ സഹായിച്ചുകൊണ്ടിരുന്ന ഒരു ആർമി പോലീസ്‌ ഉദ്യോഗസ്ഥൻ സഹായത്തിനെത്തി. വീട്ടിൽനിന്ന്‌ ഇറങ്ങിക്കൊടുക്കാതിരിക്കാൻ നിർവാഹമില്ലായിരുന്നെങ്കിലും ഞങ്ങൾ ഒരു ധാരണയിലെത്തി—ഞങ്ങളുടെ വീട്‌ അയാൾക്കും അയാളുടെ വീട്‌ ഞങ്ങൾക്കും കൈമാറുക. ഞങ്ങളുടെ വീടും സത്യം പഠിക്കാൻ സഹായിച്ച സഭയും വിട്ടുപോകുന്നത്‌ സങ്കടമുള്ള കാര്യമായിരുന്നു. പക്ഷേ, വേറെ വഴിയില്ലായിരുന്നു. കൂടെക്കൊണ്ടുപോകാവുന്നത്ര സാധനങ്ങളുമായി ഞങ്ങൾ ക്രൊയേഷ്യയിലെ ‘പുതിയ’ വീട്ടിലേക്കു യാത്രയായി. എന്നാൽ ഷിബെന്നിക്കിലെത്തിയപ്പോൾ മറ്റൊരു പ്രശ്‌നം. ഞങ്ങൾക്ക്‌ അവകാശപ്പെട്ട ആ വീട്ടിൽ മറ്റാരോ കയറി താമസമാക്കിയിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഉടനെ സഹോദരങ്ങൾ സഹായത്തിനെത്തി. പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ തന്റെ വീട്ടിൽ താമസിക്കാനായി ഒരു മൂപ്പൻ ഞങ്ങളെ ക്ഷണിച്ചു. ഒരു വർഷം ഞങ്ങൾ അവിടെ താമസിച്ചു.”

രാഷ്‌ട്രീയ അസ്ഥിരത ഇപ്പോഴും തുടരുകയാണ്‌. എങ്കിലും 40 ശതമാനം ഇസ്ലാംമത വിശ്വാസികളായ ബോസ്‌നിയ-ഹെർസഗോവിനയിൽ സത്യം തഴച്ചുവളരുകയാണ്‌. യുദ്ധം അവസാനിച്ചതിൽപ്പിന്നെ സഹോദരങ്ങൾ നിരവധി പുതിയ രാജ്യഹാളുകൾ നിർമിച്ചിട്ടുണ്ട്‌. ഇതിൽ ഏറ്റവും ശ്രദ്ധേയം ബാൻയാ ലൂക്കായിലെ ഹാളാണ്‌. യോഗസ്ഥലം അങ്ങേയറ്റം ആവശ്യമായിരുന്ന ഒരു സമയത്ത്‌ നിർമിക്കപ്പെട്ട ഹാൾ എന്നതു മാത്രമല്ല ഇതിനെ ശ്രദ്ധേയമാക്കുന്നത്‌. അതിന്റെ നിർമാണം നിയമപരമായ ഒരു വിജയംകൂടെയായിരുന്നു. സെർബിയൻ ഓർത്തഡോക്‌സ്‌ സഭ ആധിപത്യം പുലർത്തുന്ന ഈ പ്രദേശത്ത്‌ ഒരു രാജ്യഹാൾ പണിയാനുള്ള അനുമതി നേടാൻ വർഷങ്ങളോളം സഹോദരന്മാർ യത്‌നിച്ചിരുന്നു. യുദ്ധാനന്തരം, ബോസ്‌നിയയിൽ യഹോവയുടെ സാക്ഷികൾക്ക്‌ നിയമാംഗീകാരം ലഭിച്ചെങ്കിലും ബാൻയാ ലൂക്കായിൽ രാജ്യഹാൾ പണിയാൻ അവർക്ക്‌ അനുമതി ലഭിച്ചിരുന്നില്ല. ഒടുവിൽ ഏറെ പ്രാർഥനയ്‌ക്കും കഠിനപ്രയത്‌നത്തിനുംശേഷം സഹോദരന്മാർക്ക്‌ അതിനുള്ള അനുവാദം ലഭിച്ചു. ഈ വിജയം ബോസ്‌നിയ-ഹെർസഗോവിനയിൽ നിർമിക്കാനിരിക്കുന്ന രാജ്യഹാളുകളുടെ നിർമാണത്തിന്‌ ശക്തമായ ഒരു അടിസ്ഥാനമായിരിക്കും.

ആരാധനാസ്വാതന്ത്ര്യം ലഭിച്ചതോടെ 32 പ്രത്യേക പയനിയർമാർക്ക്‌—ഇവരിൽ അനേകരും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരാണ്‌—ആവശ്യംകൂടുതലുള്ള പ്രദേശങ്ങളിൽ സഹായിക്കാനുള്ള വാതിൽ തുറന്നുകിട്ടി. ശുശ്രൂഷയിലെ അവരുടെ തീക്ഷ്‌ണതയും ദിവ്യാധിപത്യ നടപടികളോടുള്ള വിശ്വസ്‌തമായ പറ്റിനിൽപ്പും ഒരു യഥാർഥ അനുഗ്രഹമായിരുന്നിട്ടുണ്ട്‌.

ഒരു ദശകംമുമ്പുവരെ ഒളിപ്പോരാളികളുടെ തോക്കിൻമുനയിൽ കഴിഞ്ഞിരുന്ന സാരയെവോയിലെ സഹോദരങ്ങൾക്ക്‌ ഇപ്പോൾ സമാധാനപരമായ അവസ്ഥകളിൽ കൺവെൻഷനുകളും മറ്റും നടത്താൻ കഴിയുന്നു. മുൻയൂഗോസ്ലാവിയയുടെ എല്ലാ ഭാഗങ്ങളിൽനിന്നും ഇവയിൽ പങ്കെടുക്കാൻ സഹോദരങ്ങളെത്താറുണ്ട്‌. പർവതങ്ങൾനിറഞ്ഞ മനോഹരമായ ഈ രാജ്യത്തെ യുദ്ധം കശക്കിയെറിഞ്ഞെങ്കിലും യഹോവയുടെ ജനം “നിർവ്യാജമായ സഹോദരപ്രീതി”യിൽ അടുത്ത ബന്ധം ആസ്വദിക്കുന്നു. (1 പത്രൊ. 1:22) ഇന്ന്‌ ബോസ്‌നിയ-ഹെർസഗോവിനയിൽ 16 സഭകളിലായി 1,163 പ്രസാധകർ സത്യദൈവമായ യഹോവയ്‌ക്ക്‌ ഐക്യത്തിൽ സ്‌തുതി കരേറ്റുന്നു.

ക്രൊയേഷ്യ

സാഗ്രെബിൽവെച്ച്‌ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനുശേഷം (1991-ൽ) പെട്ടെന്നാണ്‌ ക്രൊയേഷ്യ-സെർബിയ അതിർത്തി അടയ്‌ക്കപ്പെട്ടത്‌. പ്രധാന റോഡുകളും പാലങ്ങളും ഒന്നുകിൽ നശിപ്പിക്കപ്പെട്ടു; അല്ലെങ്കിൽ സൈനിക നിയന്ത്രണത്തിലായി. അതുകൊണ്ട്‌ ക്രൊയേഷ്യയുടെ പൂർവഭാഗത്തുനിന്ന്‌ കൺവെൻഷനു വന്ന പലർക്കും തിരികെ പോകാൻ പറ്റാത്ത സ്ഥിതിയായി. ഇവർക്ക്‌ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള സഹോദരങ്ങൾ ആതിഥ്യമരുളി. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും വകവെക്കാതെയാണ്‌ അവർ ഇത്തരത്തിൽ സഹോദരസ്‌നേഹം പ്രകടമാക്കിയത്‌.

സാഗ്രെബിൽ ബോംബാക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന സൈറൺ രാപകലെന്നില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു. ആളുകൾ സുരക്ഷിതമായ സങ്കേതങ്ങൾ തേടി പായുന്ന കാഴ്‌ച സർവസാധാരണമായിരുന്നു. പലർക്കും ആഴ്‌ചകളോ മാസങ്ങളോപോലും ഇത്തരം സങ്കേതങ്ങളിൽ കഴിയേണ്ടി വന്നു. ബെഥേൽ ഭവനത്തിന്റെ ബേസ്‌മെന്റും ഇത്തരത്തിലുള്ള ഒരു സുരക്ഷാസങ്കേതമായി അധികാരികൾ പ്രഖ്യാപിച്ചു. സാക്ഷീകരിക്കുന്നതിനുള്ള ഒന്നാന്തരം അവസരമാണ്‌ അതിലൂടെ ലഭ്യമായത്‌; അവിടെ എത്തുന്നവർക്ക്‌ ശാരീരിക സംരക്ഷണത്തെക്കാൾ മികച്ച ഒന്ന്‌ ലഭിക്കുകയും ചെയ്‌തു. ഉദാഹരണത്തിന്‌, ഒരു ദിവസം പതിവുപോലെ സൈറൺ മുഴങ്ങിയപ്പോൾ ഒരു ട്രാമിൽ യാത്ര ചെയ്‌തിരുന്ന ആളുകളെല്ലാംകൂടെ നേരെ ബെഥേലിലെ സുരക്ഷാകേന്ദ്രത്തിലെത്തി. അവർ ഉത്‌കണ്‌ഠയോടെ അവിടെ ഇരിക്കുമ്പോൾ ബെഥേലിൽ സേവിക്കുന്ന ഒരു മൂപ്പൻ അവരോട്‌, ഏതാനും മാസം മുമ്പ്‌ സാഗ്രെബിൽ നടന്ന ഒരു കൺവെൻഷന്റെ സ്ലൈഡുകൾ കാണാൻ താത്‌പര്യമുണ്ടോ എന്നു ചോദിച്ചു. എല്ലാവർക്കും സമ്മതമായിരുന്നു. അതു കാണാൻ സാധിച്ചത്‌ അവരെല്ലാം അങ്ങേയറ്റം വിലമതിച്ചു.

നിരന്തരമുള്ള പോരാട്ടംമൂലം യോഗങ്ങൾക്കു പോകുക ഒരു വെല്ലുവിളിതന്നെയായിരുന്നു. സങ്കടകരമെന്നുപറയട്ടെ, വെടിയുണ്ടകളും ഗ്രനേഡുകളും മൂലം ചില രാജ്യഹാളുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. എന്നാൽ മുമ്പെന്നത്തെക്കാൾ അധികമായി ആത്മീയാഹാരത്തിന്റെ ആവശ്യമുണ്ടെന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട്‌ ‘സഭായോഗങ്ങൾ ഉപേക്ഷിക്കാൻ’ ഈ പ്രിയ സഹോദരങ്ങൾ തയ്യാറായില്ല. (എബ്രാ. 10:24) ഉദാഹരണത്തിന്‌, സൈബെനിക്‌ എന്ന സ്ഥലത്ത്‌ ആറുമാസം തുടർച്ചയായി ഗ്രനേഡ്‌വർഷം ഉണ്ടായി; സഹോദരങ്ങൾക്ക്‌ രാജ്യഹാളിൽ കൂടിവരാനേ പറ്റാത്ത അവസ്ഥ. എന്നാൽ അവർ എന്തു ചെയ്‌തെന്ന്‌ ഒരു മൂപ്പൻ വിശദീകരിക്കുന്നു: “ഞങ്ങൾ താമസിക്കുന്നത്‌ നഗരത്തിൽനിന്ന്‌ അകലെയാണ്‌. അതുകൊണ്ട്‌ പുസ്‌തകാധ്യയനത്തിനും വീക്ഷാഗോപുര അധ്യയനത്തിനുമായി എല്ലാവരും ഞങ്ങളുടെ വീട്ടിൽ കൂടുമായിരുന്നു. പ്രസംഗവേലയും ഞങ്ങൾ ഉത്സാഹത്തോടെതന്നെ തുടർന്നു. ഞങ്ങളുടെ പ്രദേശത്തും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഞങ്ങൾ പ്രസംഗിച്ചു. ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന്‌ എല്ലാവർക്കും അറിയാമായിരുന്നു; അതുപോലെ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരാണെന്നും.”

സഹോദരസ്‌നേഹം—യുദ്ധകാലത്ത്‌

വീടു നഷ്ടപ്പെട്ട അനേകം സഹോദരങ്ങൾ മറ്റുള്ളവരുടെ അടുത്ത്‌ അഭയംതേടി. വേണ്ട സഹായങ്ങൾ ചെയ്‌തുകൊടുക്കുന്നതിൽ സഭകളും മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നു. ക്രൊയേഷ്യയിലെ ഓസിജെക്കിൽ അതാണുണ്ടായത്‌. ബോസ്‌നിയയിലെ റ്റൂസ്‌ലായിൽനിന്നു രക്ഷപ്പെട്ടുവന്ന ഒരു കുടുംബത്തെ ആ സഭ സന്തോഷപൂർവം സ്വീകരിച്ചു. ആ കുടുംബത്തിലെ ഭാര്യ തങ്ങളുടെ ആത്മീയ സഹോദരിയാണെന്ന്‌ അറിഞ്ഞപ്പോൾ സഹോദരങ്ങൾക്കു സന്തോഷമായി.

അധികാരികൾ ആ കുടുംബത്തിന്‌ ഒരു പഴയ വീടു നൽകി; വളരെ ശോചനീയമായിരുന്നു അതിന്റെ അവസ്ഥ. സഹോദരന്മാർ സഹായത്തിനെത്തി. ഓരോരുത്തരായി അടുപ്പും ജനാലയും കതകും കിടക്കയും അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികളും ആഹാരവും കത്തിക്കാനുള്ള വിറകും എന്നുവേണ്ട എല്ലാം കൊണ്ടുവന്നു. പിറ്റേന്ന്‌ ആയപ്പോഴേക്കും ഒരു മുറി വാസയോഗ്യമാക്കി. എന്നാൽ ശൈത്യകാലം കഴിച്ചുകൂട്ടാൻ പറ്റിയ നിലയിലായിരുന്നില്ല വീട്‌ അപ്പോഴും. അതുകൊണ്ട്‌ കൂടുതലായി ആവശ്യമുള്ള സാധനങ്ങളുടെ ഒരു പട്ടിക സഭ തയ്യാറാക്കി. പ്രസാധകർ ഓരോരുത്തരായി തങ്ങളാലാകുന്ന സാധനങ്ങൾ നൽകി. വളരെ ദരിദ്രരായിരുന്നിട്ടും ആവശ്യമായതെല്ലാം സംഘടിപ്പിക്കാൻ അവർക്കു സാധിച്ചു—സ്‌പൂൺമുതൽ മേൽക്കൂരയ്‌ക്ക്‌ ആവശ്യമായ സാധനങ്ങൾവരെ.

യുദ്ധം തുടർന്നതോടെ ആഹാരം കിട്ടാൻ ബുദ്ധിമുട്ടായി. സഹോദരങ്ങൾക്ക്‌ ഭൗതികവും ആത്മീയവുമായി വേണ്ടതു നൽകുന്നതിന്‌ ബ്രാഞ്ച്‌ നല്ല ശ്രമംചെയ്‌തു. ഭരണസംഘവുമായി സഹകരിച്ച്‌ ബ്രാഞ്ച്‌ ആഹാരം, വസ്‌ത്രം, ചെരിപ്പ്‌, മരുന്ന്‌ എന്നിവ ശേഖരിക്കാനുള്ള ഏർപ്പാട്‌ ചെയ്‌തു. പ്രാദേശിക സഹോദരങ്ങൾതന്നെയാണ്‌ ആദ്യമൊക്കെ സഹായവുമായെത്തിയത്‌. എന്നാൽ ഏറെയൊന്നും ചെയ്യാൻ പറ്റിയ സാഹചര്യമായിരുന്നില്ല അവരുടേത്‌. പിന്നീട്‌ ഓസ്‌ട്രിയ, ഇറ്റലി, ജർമനി, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിൽനിന്ന്‌ സഹോദരങ്ങൾ വസ്‌ത്രങ്ങളും മരുന്നുകളും കൂടാതെ ആത്മീയാഹാരവും ഔദാര്യമായി സംഭാവനചെയ്‌തു. സ്വന്തം സുരക്ഷയെക്കാൾ ക്രൊയേഷ്യയിലുള്ള സഹോദരങ്ങളുടെ ആവശ്യങ്ങൾക്കു മുൻതൂക്കം നൽകിയ സ്വമേധാസേവകർ, ട്രക്കുകളിൽ സാധനങ്ങൾ എത്തിക്കുന്നതിന്‌ രാപകൽ യത്‌നിച്ചു. എല്ലാം സാഗ്രെബിൽ കൊണ്ടുവന്നിട്ട്‌ അവിടെനിന്ന്‌ ആവശ്യാനുസൃതം സഭകൾക്കു കൈമാറുകയായിരുന്നു.

ക്രൊയേഷ്യയിലുള്ള സഹോദരങ്ങൾക്ക്‌ അങ്ങനെ സഹായം ലഭിച്ചു. എന്നാൽ ബോസ്‌നിയയിലുള്ളവരുടെ കാര്യത്തിൽ എന്തു ചെയ്യും? 16 ടൺ ആഹാരസാധനങ്ങളും വിറകും നിറച്ച ട്രക്കുകൾ ബോസ്‌നിയൻ അതിർത്തിയിലേക്കു പുറപ്പെട്ടു. വളരെ അപകടംനിറഞ്ഞതായിരുന്നു ഈ യാത്ര; അവിടത്തെ സൈനികർ വളരെ മോശമായിട്ടാണ്‌ ആളുകളോട്‌ ഇടപ്പെട്ടിരുന്നതെന്ന്‌ റിപ്പോർട്ടുകളുണ്ടായിരുന്നു. അവരുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ കൊണ്ടുപോകുന്ന സാധനങ്ങൾ മുഴുവൻ നഷ്ടപ്പെടുമെന്നു മാത്രമല്ല, ജീവൻതന്നെ അപകടത്തിലാകുമായിരുന്നു.

ഒരു സഹോദരൻ പറയുന്നതു ശ്രദ്ധിക്കുക: “വൃക്ഷനിബിഡമായ വഴിയിലൂടെ, ഓരോ ചെക്ക്‌പോസ്റ്റും പിന്നിട്ട്‌ ഞങ്ങൾ മുന്നോട്ടു നീങ്ങി; പലപ്പോഴും യുദ്ധനിരയ്‌ക്ക്‌ വളരെ സമീപത്തുകൂടെയായിരുന്നു യാത്ര. ഏതായാലും ഞങ്ങൾ സുരക്ഷിതരായി ബോസ്‌നിയയിലെ ട്രാവ്‌നീക്കിൽ എത്തിച്ചേർന്നു. ഞങ്ങൾ എത്തിയ വിവരം അറിഞ്ഞയുടനെ ഒരു പട്ടാളക്കാരൻ സഹോദരങ്ങൾ ഒരുമിച്ചുകൂടിയിരുന്ന വീട്ടിലേക്കു പാഞ്ഞു. ‘ട്രക്കുകളുമായി നിങ്ങളുടെ ആളുകൾ ഇവിടെ എത്തിയിരിക്കുന്നു,’ അദ്ദേഹം വിളിച്ചുകൂവി. അതുകേട്ട സഹോദരങ്ങളുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. കൊണ്ടുചെന്ന ആഹാരസാധനങ്ങൾ വീട്ടിൽ ഇറക്കിയിട്ട്‌ അൽപ്പം കുശലപ്രശ്‌നം നടത്തി ഞങ്ങൾ പെട്ടെന്നുതന്നെ അവിടെനിന്നു യാത്രയായി. ഞങ്ങൾക്ക്‌ പിന്നെയും പലയിടങ്ങളിലും സാധനങ്ങൾ എത്തിക്കേണ്ടതുണ്ടായിരുന്നു.”

സഹായം ലഭിച്ചതിൽ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട്‌ അനേകരും സാഗ്രെബിലെ ബെഥേലിലേക്ക്‌ കത്തുകളെഴുതി. “നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തെപ്രതി ഞങ്ങൾ അത്യധികം നന്ദിയുള്ളവരാണ്‌. അതൊന്നുകൊണ്ടുമാത്രമാണ്‌ ഞങ്ങൾക്ക്‌ മുടക്കംകൂടാതെ ആത്മീയാഹാരം ലഭിക്കുന്നത്‌. കൊടുത്തയച്ച ദുരിതാശ്വാസ സാധനങ്ങൾക്കുവേണ്ടിയും ഞങ്ങൾ നന്ദിയുള്ളവരാണ്‌. സഹോദരങ്ങൾക്ക്‌ അവ അത്യാവശ്യമായിരുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും ഒരിക്കൽക്കൂടി ഞങ്ങളുടെ അകമഴിഞ്ഞ നന്ദി,” ഒരു സഭ എഴുതി.

“പല സഹോദരങ്ങളും അഭയാർഥികളാണ്‌. ചിലർക്കാണെങ്കിൽ വരുമാനമാർഗമൊന്നുമില്ല. തങ്ങൾക്കായി ഇത്രയധികം സാധനങ്ങൾ കൊടുത്തയച്ചതു കണ്ടിട്ട്‌ പലരും കരഞ്ഞുപോയി. സഹോദരങ്ങൾ കാണിച്ച സ്‌നേഹവും ഔദാര്യവും നിസ്സ്വാർഥതയുമെല്ലാം അവരെ ആഴമായി സ്‌പർശിച്ചു. അത്‌ അവർക്ക്‌ വളരെ പ്രോത്സാഹജനകവുമായിരുന്നു.”

പ്രയാസകരമായ ആ നാളുകളിൽ വിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുന്ന ആത്മീയാഹാരം സഹോദരങ്ങൾക്ക്‌ എത്തിച്ചുകൊടുക്കാൻ പ്രത്യേക ശ്രമം നടന്നു. ദൈവാത്മാവിന്റെ സഹായം അവർക്കുണ്ടായിരുന്നു എന്നത്‌ വളരെ പ്രകടമായിരുന്നു. അങ്ങേയറ്റം വേദനാജനകമായ ആ അവസ്ഥയിൽ സഹിച്ചുനിൽക്കുന്നതിനും കൂടുതലായ ആത്മീയബലം ആർജിക്കുന്നതിനും സഹോദരങ്ങൾക്കു സാധിച്ചത്‌ അതുകൊണ്ടാണ്‌.—യാക്കോ. 1:2-4.

പ്രത്യാശാനിർഭരമായ ഒരു ദൂത്‌

പല സംഘടനകളും ഭൗതികമായി ആവശ്യമായതൊക്കെ എത്തിച്ചുകൊടുത്തെങ്കിലും സ്ഥായിയായ പ്രയോജനം കൈവരുത്തുന്ന സഹായമേകിയത്‌ യഹോവയുടെ സാക്ഷികൾ മാത്രമാണ്‌. യുദ്ധം അവസാനിക്കുന്നതുവരെ വെറുതെയിരുന്നു സമയം പാഴാക്കുന്നതിനുപകരം രാജ്യസുവാർത്ത ആളുകളുടെ പക്കൽ എത്തിക്കുന്നതിന്‌ തങ്ങളാലാകുന്നതെല്ലാം അവർ ചെയ്‌തു.

സെർബിയയുടെ അതിർത്തിപ്രദേശമായ വൂക്കോവാറിലാണ്‌ ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്‌. നമ്മുടെ സഹോദരങ്ങളുൾപ്പെടെ, നഗരവാസികളായ മിക്കവർക്കും അവിടെനിന്നു പലായനം ചെയ്യേണ്ടിവന്നു. എന്നാൽ മരിയ എന്നൊരു സഹോദരി അവിടെത്തന്നെ തങ്ങി. പിന്നത്തെ നാലുവർഷക്കാലം ക്രൊയേഷ്യയിലെ സഹോദരങ്ങൾക്ക്‌ അവരെക്കുറിച്ച്‌ ഒരു വിവരവും ഇല്ലായിരുന്നു. സഹോദരി പക്ഷേ, അവിടെ ശേഷിച്ചിരുന്ന ആളുകളോട്‌ ഉത്സാഹപൂർവം പ്രസംഗിച്ചുകൊണ്ടിരുന്നു. അതിന്‌ എത്ര വലിയ പ്രതിഫലം ഉണ്ടായെന്നോ! 1996-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ വൂക്കോവാറിൽനിന്ന്‌ 20 പേരാണ്‌ ഹാജരായത്‌!

നമ്മുടെ പ്രത്യാശാദൂതിന്‌ ആളുകളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാനാകും. യുദ്ധം തുടങ്ങിയ സമയത്ത്‌ ഒരു യുവസൈനികൻ ക്രൊയേഷ്യൻ സൈനികവിഭാഗത്തിൽ ഉയർച്ചയുടെ പടവുകൾ താണ്ടുകയായിരുന്നു. അങ്ങനെയിരിക്കെ, 1994-ൽ ഒരിക്കൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ അദ്ദേഹത്തിന്‌ ആർ യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? എന്ന ലഘുലേഖ കിട്ടി. അദ്ദേഹം അതു താത്‌പര്യത്തോടെ വായിച്ചു. അതോടെ ഒരു കാര്യം അദ്ദേഹത്തിനു മനസ്സിലായി: മനുഷ്യൻ നേരിടുന്ന അക്രമങ്ങൾക്ക്‌ ഉത്തരവാദി യഹോവയല്ല, സാത്താനാണ്‌. ഈ സത്യം അദ്ദേഹത്തെ ആഴത്തിൽ സ്‌പർശിച്ചു. അദ്ദേഹം സൈനികപരിശീലനം നേടിയതിന്റെ കാരണംതന്നെ യുദ്ധത്തിൽ കൊല്ലപ്പെട്ട തന്റെ സഹോദരിയുടെയും (19 വയസ്സ്‌) മറ്റു രണ്ടുകുടുംബാംഗങ്ങളുടെയും മരണത്തിനു പകരംവീട്ടുക എന്നതായിരുന്നു. ആ കൊലപാതകികൾ താമസിക്കുന്ന ഗ്രാമത്തിലേക്കു പോകാനുള്ള എല്ലാ പദ്ധതിയും തയ്യാറാക്കിയിരുന്നെങ്കിലും അതൊന്നു പുനർവിചിന്തനം ചെയ്യാൻ ആ ലഘുലേഖ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. വ്യക്തിത്വത്തിൽ മാറ്റം വരുത്താൻ അദ്ദേഹത്തിന്‌ പല വർഷങ്ങൾ വേണ്ടിവന്നു. അവസാനം, 1997-ൽ അദ്ദേഹം സ്‌നാനമേറ്റു. അദ്ദേഹം ഒടുവിൽ തന്റെ കുടുംബാംഗങ്ങളെ വകവരുത്തിയവർ താമസിച്ചിരുന്ന ആ ഗ്രാമത്തിലേക്കു പോയി; അവരോടു പകരംവീട്ടാനല്ല, മറിച്ച്‌, ദൈവത്തിന്റെ കരുണയെക്കുറിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവരോട്‌ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാൻ.

മൃഗീയപോരാട്ടങ്ങളുടെ മധ്യേയും പ്രസാധകർ ഉത്സാഹത്തോടെ പ്രവർത്തിച്ചതിന്റെ ഫലമായി ക്രൊയേഷ്യയിൽ വലിയ പുരോഗതി ഉണ്ടായി. 1991-ൽ യുദ്ധം തുടങ്ങിയതുമുതൽ 1995-ന്റെ അവസാനംവരെ പയനിയർമാരുടെ എണ്ണത്തിൽ 132 ശതമാനവും പ്രസാധകരുടെ എണ്ണത്തിൽ 35 ശതമാനവും ബൈബിളധ്യയനങ്ങളിൽ 63 ശതമാനവും വർധനയുണ്ടായി. പ്രാദേശിക സഹോദരന്മാർ ധൈര്യപൂർവം ദൈവവചനം പ്രസംഗിച്ചു; യഹോവ അവരുടെ വേലയെ അനുഗ്രഹിക്കുകയും ചെയ്‌തു.

ആത്മത്യാഗമനോഭാവം പ്രകടമാക്കുന്ന ജോലിക്കാർ

1991-ലെ അന്താരാഷ്‌ട്ര കൺവെൻഷനു തൊട്ടുമുമ്പായി ആദ്യത്തെ ഗിലെയാദ്‌ പരിശീലിത മിഷനറിമാർ ക്രൊയേഷ്യയിലെത്തി: കാനഡയിൽനിന്നുള്ള ഡാനിയേൽ നിസാനും ഭാര്യ ഹെലനും. കൂടാതെ പ്രാദേശികഭാഷ പഠിച്ചിട്ടുള്ള, മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ദമ്പതികളെയും അവിടെ സേവിക്കുന്നതിനായി ക്ഷണിച്ചു.

ഓസ്‌ട്രിയയിൽനിന്നുള്ള ഹൈൻസ്‌ പോളാക്കും ഭാര്യ എൽക്കെയും അക്കൂട്ടത്തിൽപ്പെടുന്നു. 1991-ൽ ക്രൊയേഷ്യയിലേക്കു ക്ഷണം കിട്ടിയപ്പോൾ അവർ ഡെന്മാർക്കിലുള്ള യൂഗോസ്ലാവ്യരുടെ ഇടയിൽ പ്രത്യേക പയനിയർമാരായി പ്രവർത്തിക്കുകയായിരുന്നു. അവർ സഞ്ചാരവേല ഏറ്റെടുക്കുന്ന സമയത്താണ്‌ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌. ഡാൽമേഷ്യൻ തീരപ്രദേശവും ബോസ്‌നിയയുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അവരുടെ ആദ്യത്തെ സർക്കിട്ട്‌. യുദ്ധം ആ പ്രദേശങ്ങളെയെല്ലാം ബാധിച്ചിരുന്നു. “യുദ്ധകാലത്ത്‌ ബോസ്‌നിയയിൽ സഭകൾ സന്ദർശിക്കുക ഒരു വെല്ലുവിളിതന്നെയായിരുന്നു. അപകടംനിറഞ്ഞ ആ സാഹചര്യത്തിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നത്‌ തീരെ ബുദ്ധിയായിരുന്നില്ല. അതുകൊണ്ട്‌ ബസ്സിലായിരുന്നു യാത്ര. അതാകട്ടെ, ഒട്ടും ആശ്രയയോഗ്യമായിരുന്നില്ലതാനും,” ഹൈൻസ്‌ പറയുന്നു. “ഏതാനും സൂട്ട്‌കേസുകളും ഒരു ടൈപ്പ്‌റൈറ്ററും ഒഴികെ ഒന്നും കൂടെ കൊണ്ടുപോകാനാകുമായിരുന്നില്ല.

“സാഹചര്യത്തിനൊത്ത്‌ പ്രവർത്തിക്കാൻ ഞങ്ങൾ പ്രാപ്‌തരായിരിക്കേണ്ടിയിരുന്നു. ഒരിക്കൽ ഞങ്ങൾ റ്റൂസ്‌ലായിൽനിന്ന്‌ സെനിക്കയിലേക്കു പോകുമ്പോൾ പട്ടാളക്കാർ ഞങ്ങളുടെ ബസ്‌ തടഞ്ഞിട്ട്‌ യാത്ര തുടരുന്നത്‌ അപകടമാണെന്നു പറഞ്ഞു. ബസ്സിൽനിന്ന്‌ ഇറങ്ങുകയല്ലാതെ മറ്റു വഴിയൊന്നുമില്ലായിരുന്നു. എന്നാൽ സെനിക്കയിൽ സഹോദരങ്ങൾ ഞങ്ങളെ കാത്ത്‌ നിൽക്കുമായിരുന്നു. അതുകൊണ്ട്‌ അതുവഴി വന്ന ഓരോ വണ്ടിക്കാരോടും ഞങ്ങളെക്കൂടി കൊണ്ടുപോകാമോ എന്നു ചോദിച്ചു. ഒടുവിൽ പാചകവാതകവുമായി പോകുന്ന കുറെ ട്രക്കുകൾ വന്നു. അവർ സമ്മതിച്ചു. വണ്ടിക്ക്‌ ആവശ്യമായ രേഖകളെല്ലാം അവരുടെ പക്കൽ ഉണ്ടായിരുന്നു. യാത്രയിൽ ഉടനീളം ഞങ്ങൾ ഡ്രൈവറോട്‌ സാക്ഷീകരിച്ചുകൊണ്ടിരുന്നു; അദ്ദേഹം എല്ലാം ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്‌തു.

“പോരാട്ടം കാരണം വീണ്ടും ഞങ്ങളുടെ വണ്ടി തടഞ്ഞു. ഞങ്ങൾക്ക്‌ ഇടവഴികളിലൂടെ യാത്ര തുടരേണ്ടിവന്നു. വഴികൾ തീരെ മോശമായിരുന്നു; കൂടാതെ മഞ്ഞുവീഴ്‌ചയും. പലപ്പോഴും മഞ്ഞിൽ പുതഞ്ഞുപോയ മറ്റു ട്രക്കുകാരെ സഹായിക്കാൻ ഞങ്ങൾ വണ്ടി നിറുത്തി. ഒരിടത്തെത്തിയപ്പോൾ ഞങ്ങൾക്കുനേരെ ആക്രമണമുണ്ടായി. ഒരുതരത്തിൽ ഞങ്ങൾ അവിടെനിന്ന്‌ രക്ഷപ്പെട്ടു. അങ്ങനെ എത്തിച്ചേർന്നത്‌ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തുനിന്നും 50 കിലോമീറ്റർ അകലെയുള്ള വാറെഷ്‌ എന്ന സ്ഥലത്ത്‌. അവിടെ ഞങ്ങൾക്കു രാത്രി കഴിച്ചുകൂട്ടേണ്ടി വന്നു.

“ഡ്രൈവർ, സീറ്റിൽ കിടന്ന്‌ ഉറങ്ങി. തണുപ്പുമൂലം എൽക്കെയും ഞാനുംകൂടെ ഡ്രൈവറുടെ സീറ്റിനു പുറകിലുള്ള ഇടത്തിൽ ചുരുണ്ടുകൂടി ഇരുന്നു. ഒരിക്കലും അവസാനിക്കാത്ത ഒരു രാത്രിപോലെ തോന്നി അത്‌. ഏതായാലും അടുത്തദിവസം ഞങ്ങൾ സെനിക്കയിൽ എത്തി. സഹോദരങ്ങൾ ഞങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. കഷ്ടപ്പെട്ടാണെങ്കിലും അവിടെ എത്താൻ സാധിച്ചതിൽ ഞങ്ങൾക്കും സന്തോഷം തോന്നി. വൈദ്യുതിയോ പൈപ്പുവെള്ളമോ ഒന്നുമില്ലെങ്കിലും ഞങ്ങൾക്കുവേണ്ടി തങ്ങളാലാകുന്നതെല്ലാം അവർ ഒരുക്കി. ഭൗതികമായി ദരിദ്രരെങ്കിലും ആത്മീയമായി അവർ സമ്പന്നരായിരുന്നു, സത്യത്തോട്‌ അഗാധമായ സ്‌നേഹമുള്ളവരും.”

യുദ്ധത്തെ തുടർന്ന്‌ 50-ഓളം പ്രത്യേക പയനിയർമാരെ ക്രൊയേഷ്യയിൽ നിയമിച്ചു; ഓസ്‌ട്രിയ, ജർമനി, ഇറ്റലി എന്നിവയുൾപ്പെടെ പല രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു അവർ. പിന്നീട്‌ കൂടുതൽ മിഷനറിമാരെ അങ്ങോട്ട്‌ അയച്ചുകൊണ്ട്‌ യഹോവയുടെ സംഘടന ആവശ്യമായ പിന്തുണയും പ്രോത്സാഹനവും പ്രദാനം ചെയ്‌തു. ഉത്സാഹികളായ ഈ മുഴുസമയ സേവകർ വയലിലും സഭയിലും വലിയൊരു സഹായമായിരുന്നു.

‘ഈ നിർണായക നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ . . . എനിക്കു സാധിച്ചു!’

1980-കളുടെ അവസാനംവരെ ക്രൊയേഷ്യനിൽ വീക്ഷാഗോപുരം പ്രതിമാസപ്പതിപ്പായിരുന്നു. ബെഥേലിനു വെളിയിൽ താമസിച്ചിരുന്ന സഹോദരങ്ങൾ ജർമൻ പതിപ്പിൽനിന്നാണ്‌ പരിഭാഷ നിർവഹിച്ചിരുന്നത്‌. എന്നാൽ 1991 മുതൽ ബെഥേലിലുള്ള പരിഭാഷാസംഘം ആ ജോലി നിർവഹിക്കാൻ തുടങ്ങി. പിന്നീട്‌ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അനുവാദവും ഭരണസംഘത്തിൽനിന്നു ലഭിച്ചു. അതുവരെ ഉപയോഗിച്ചിരുന്നത്‌ 150 വർഷം പഴക്കമുള്ള ഒരു ബൈബിൾ ഭാഷാന്തരമാണ്‌. പഴയ ഭാഷയിലുള്ളതായതുകൊണ്ട്‌ പല പദങ്ങളും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. സെർബിയൻ, മസിഡോണിയൻ പരിഭാഷാ സംഘങ്ങളുമായി അടുത്തു സഹകരിച്ചുകൊണ്ട്‌ ക്രൊയേഷ്യൻ ടീം പരിഭാഷാ വേലയ്‌ക്ക്‌ നേതൃത്വംവഹിച്ചു. അത്‌ മൂന്നുകൂട്ടർക്കും പ്രയോജനം ചെയ്‌തു.

1999 ജൂലൈ 23 വെള്ളിയാഴ്‌ച; ക്രൊയേഷ്യയിലെയും ബോസ്‌നിയ-ഹെർസഗോവിന, മോൺടേനേഗ്രോ, സെർബിയ, മാസിഡോണിയ എന്നിവിടങ്ങളിലെയും യഹോവയുടെ സാക്ഷികൾക്ക്‌ അവിസ്‌മരണീയമായ ഒരു ദിവസമാണത്‌. നാലുസ്ഥലങ്ങളിൽ നടന്ന “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ ക്രൊയേഷ്യനിലും സെർബിയനിലും ഒരേ സമയം പ്രകാശനം ചെയ്‌തു; മസിഡോണിയൻ ഭാഷയിൽ പരിഭാഷ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും അറിയിപ്പുണ്ടായി. തുടർന്നുണ്ടായ നിറുത്താതെയുള്ള കരഘോഷംമൂലം പ്രസംഗകന്‌ കുറെനേരത്തേക്ക്‌ പ്രസംഗം തുടരാനായില്ല. കൂടിവന്നവർക്ക്‌ തങ്ങളുടെ സന്തോഷം അടക്കാനായില്ല. പലരും സന്തോഷാശ്രുക്കൾ പൊഴിച്ചു. ദീർഘകാലം മൂപ്പനായി സേവിക്കുന്ന ഒരു സഹോദരൻ പറഞ്ഞു: “ഈ നിർണായക നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ഒടുവിൽ എനിക്കു സാധിച്ചല്ലോ!” 2006-ൽ ഈ മൂന്നുഭാഷയിലും ബൈബിളിന്റെ സമ്പൂർണ പതിപ്പ്‌ പ്രകാശനം ചെയ്‌തു.

1996 വരെ ഓസ്‌ട്രിയയിലെ ബ്രാഞ്ച്‌ ഓഫീസിന്റെ കീഴിലുള്ള ഒരു കൺട്രി കമ്മിറ്റിയാണ്‌ ക്രൊയേഷ്യ, ബോസ്‌നിയ-ഹെർസഗോവിന എന്നിവിടങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചിരുന്നത്‌. 1996-ൽ ആ പ്രദേശങ്ങളിലെ പ്രസംഗവേലയ്‌ക്കു നേതൃത്വം വഹിക്കുന്നതിന്‌ ഒരു നാലംഗ ബ്രാഞ്ച്‌ കമ്മിറ്റിയെ നിയമിച്ചു. ഈ ക്രമീകരണത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടെന്നുള്ളതു വ്യക്തമായിരുന്നു.

പുതിയ ബ്രാഞ്ചും രാജ്യഹാളുകളും

മറ്റു സ്ഥലങ്ങളിലെപോലെതന്നെ, പ്രസാധകരുടെ എണ്ണം വർധിച്ചതനുസരിച്ച്‌ ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള ബെഥേൽ കുടുംബത്തിലും കൂടുതൽ അംഗങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു; അത്‌ 10-ൽനിന്ന്‌ 50 ആയി വർധിച്ചു. ആകെ നാലോ അഞ്ചോ ദമ്പതികൾക്കു താമസിക്കാനുള്ള സൗകര്യമേ ബെഥേലിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ കുറെ മുറികൾ വാടകയ്‌ക്ക്‌ എടുക്കേണ്ടിവന്നു.

ബ്രാഞ്ച്‌ കമ്മിറ്റിയെ നിയമിച്ച്‌ ഏറെ താമസിയാതെ, സാഗ്രെബിൽ പുതിയ ബെഥേൽ ഭവനം പണിയുന്നതിന്‌ സ്ഥലം വാങ്ങാൻ ഭരണസംഘം ആവശ്യപ്പെട്ടു. പ്രാദേശിക സഭകളിൽനിന്നുള്ള സ്വമേധാസേവകരും അന്താരാഷ്‌ട്ര സേവകരും ചേർന്ന്‌ നിർമാണവേല പൂർത്തിയാക്കി. തുടർന്നുള്ള അനേക വർഷക്കാലത്തേക്ക്‌ രാജ്യവേലയുടെ പുരോഗതിക്ക്‌ അത്‌ സഹായകമാകുമായിരുന്നു. 1999 ഒക്‌ടോബർ 23 ശനിയാഴ്‌ച പുതിയ ബ്രാഞ്ചിന്റെയും രാജ്യഹാളിന്റെയും സമർപ്പണം നടന്നു. സാഗ്രെബിന്റെ കേന്ദ്രഭാഗത്തുതന്നെയുള്ള ഒരു ഇരട്ടഹാൾ ആയിരുന്നു അത്‌. 15 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമർപ്പണത്തിനു ഹാജരായി. ഭരണസംഘാംഗമായ ഗെരിറ്റ്‌ ലോഷ്‌ ആണ്‌ സമർപ്പണ പ്രസംഗം നടത്തിയത്‌. അടുത്തദിവസം 4,886 പേർ ആത്മീയ പരിപാടികൾ ആസ്വദിക്കുന്നതിനായി ഒരു വലിയ സ്‌പോർട്‌സ്‌ ഹാളിൽ കൂടിവന്നു. ക്രൊയേഷ്യയിലെ ദൈവജനത്തിന്‌ മറക്കാനാകാത്ത ഒരു ദിനമായിരുന്നു അത്‌; അവരിൽ ചിലരാണെങ്കിൽ 50-ഓ അതിലധികമോ വർഷമായി യഹോവയെ വിശ്വസ്‌തതയോടെ സേവിച്ചിട്ടുള്ളവരായിരുന്നു—അതും ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീതിദമായ കാലഘട്ടത്തിൽ!

പുതിയ രാജ്യഹാളുകളുടെ നിർമാണ പ്രവർത്തനവും വ്യാപകമായി നടക്കുന്നുണ്ട്‌. 1990 വരെ പല സഭകളും ഏതെങ്കിലും അപ്പാർട്ടുമെന്റുകളിലോ അവയുടെ ബേസ്‌മെന്റിലോ ഒക്കെയാണ്‌ കൂടിവന്നിരുന്നത്‌. സ്‌പ്ലിറ്റിലുള്ള ഒരു സഭയുടെ കാര്യംതന്നെ എടുക്കാം. 20 വർഷമായി അവർ ഒരു വീട്ടിലാണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌. 50 കസേര മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഹാജരാകട്ടെ, പലപ്പോഴും 100-ലധികവും; പലരും വെളിയിൽ നിൽക്കേണ്ട സ്ഥിതി. അവിടെത്തന്നെയാണ്‌ സമ്മേളനങ്ങളും കൺവെൻഷനുകളും നടത്തിയിരുന്നത്‌. അതിന്‌ 150-ഓ അതിലധികമോ പേർ ഹാജരാകുമായിരുന്നു. എന്നാൽ ഇന്ന്‌ അവിടെ നാലുസഭയുണ്ട്‌, മനോഹരമായ രണ്ടുരാജ്യഹാളും. പ്രസാധകരുടെ എണ്ണം വർധിച്ചതുമൂലം ഒരു ഹോട്ടലിലെ കോൺഫറൻസ്‌ ഹാളിലാണ്‌ സമ്മേളനങ്ങൾ നടത്താറുള്ളത്‌. സെൽറ്റേഴ്‌സിലെ റീജിനൽ എൻജിനീയറിങ്‌ ഓഫീസിന്റെ മേൽനോട്ടത്തിലുള്ള ‘രാജ്യഹാൾ നിർമാണ വിഭാഗം’ സുസജ്ജവും ആകർഷകവുമായ രാജ്യഹാളുകൾ ഇവിടെ നിർമിക്കാൻ ക്രമീകരണങ്ങൾ ചെയ്‌തുവരുന്നുണ്ട്‌.

രാജ്യഹാൾ നിർമാണവേലയിൽ സ്വമേധാസേവകരായി പ്രവർത്തിച്ച ചെറുപ്പക്കാരും പ്രായമായവരുമായ അനേകർ ബൃഹത്തായ ഒരു വേലയാണ്‌ പൂർത്തിയാക്കിയിട്ടുള്ളത്‌. ഇതുവരെ 25 പുതിയ രാജ്യഹാളുകൾ പണിയുകയും ഏഴെണ്ണം പുതുക്കിപ്പണിയുകയും ചെയ്‌തിട്ടുണ്ട്‌. ഇത്‌ രാജ്യവേലയുടെ വർധനയ്‌ക്ക്‌ ഇടയാക്കിയിരിക്കുന്നു, അങ്ങനെ യഹോവയുടെ മഹത്ത്വത്തിനും.

രാജ്യവേല ത്വരിതഗതിയിൽ പുരോഗമിക്കുന്നു

1991-ൽ ക്രൊയേഷ്യ ഒരു സ്വതന്ത്രരാഷ്‌ട്രമായപ്പോൾ മതകാര്യങ്ങളിൽ പുതിയ നിയമം നിലവിൽ വരുന്നതുവരെ പഴയതു പിൻപറ്റാൻ ഭരണകർത്താക്കൾ തീരുമാനിച്ചു. പുതുതായി നിലവിൽവന്ന ഈ രാഷ്‌ട്രത്തിൽ 90 ശതമാനവും കത്തോലിക്കരായിരുന്നു. അതുകൊണ്ടുതന്നെ പുരോഹിതവർഗത്തിന്‌ ഗവണ്മെന്റിന്റെമേൽ വലിയ സ്വാധീനം ചെലുത്താനായി. എന്നിരുന്നാലും അവിടത്തെ നീതിന്യായ മന്ത്രാലയം 2003 ഒക്‌ടോബർ 13-ന്‌ യഹോവയുടെ സാക്ഷികളെ ഒരു ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. മുമ്പുതന്നെ അവർക്ക്‌ നിയമാംഗീകാരം ഉണ്ടായിരുന്നു എന്ന വസ്‌തുതയും അവരുടെ സൽപ്പേരും കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു തീരുമാനം. വർഷങ്ങളായി പ്രയാസങ്ങൾ അനുഭവിച്ചിട്ട്‌ ഇപ്പോൾ നിയമാംഗീകാരം ലഭിച്ചതിന്റെ ആ സന്തോഷം അവർണനീയമായിരുന്നു!

1990-കളുടെ ആരംഭത്തിൽ മുൻയൂഗോസ്ലാവിയയിൽ ആകെ ഒരു പയനിയർ സ്‌കൂളാണ്‌ നടത്തിയിട്ടുള്ളത്‌. എന്നാൽ ഇപ്പോൾ ക്രൊയേഷ്യയിൽത്തന്നെ വർഷന്തോറും അത്തരം പല സ്‌കൂളുകൾ നടക്കുന്നു. 2008 സെപ്‌റ്റംബറിലെ കണക്കനുസരിച്ച്‌ ക്രൊയേഷ്യയിൽ 5,451 പ്രസാധകരും 69 സഭകളും ഉണ്ട്‌. അവിടത്തെ സ്‌മാരകഹാജരും വളരെ ആവേശജനകമായിരുന്നു: 9,728! കൂടുതലായ വർധനയ്‌ക്കുള്ള സൂചനകളാണ്‌ ഇവയൊക്കെയും നൽകുന്നത്‌.

മതഅസഹിഷ്‌ണുത ഇവിടെ വ്യാപകമാണ്‌; ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളും നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നു; സാത്താൻ ഉഗ്രകോപത്തോടെ കഷ്ടപ്പാടിന്റെ തീവ്രത വർധിപ്പിക്കുമ്പോഴും യഹോവയുടെ ദാസന്മാർ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ ദൃഢചിത്തരായി മുന്നേറുന്നു. (വെളി. 12:12) കഷ്ടപ്പെട്ട്‌ ആഹാരത്തിനു വകകണ്ടെത്തുന്നതാണ്‌ ഇവിടത്തുകാരിൽ ഭൂരിപക്ഷത്തിന്റെയും ജീവിതത്തിലെ സുപ്രധാന കാര്യമെങ്കിലും ലോകത്തിലെ പരിതാപകരമായ ധാർമികാവസ്ഥയെ ഓർത്ത്‌ നെടുവീർപ്പിടുന്നവരും തങ്ങളുടെ ആത്മീയാവശ്യങ്ങളെപ്പറ്റി ചിന്തിക്കുന്നവരും അക്കൂട്ടത്തിലുണ്ട്‌. (യെഹെ. 9:3, 4; മത്താ. 5:6) അങ്ങനെയുള്ളവരെ കണ്ടെത്തി ആവശ്യമായ സഹായം നൽകുന്നതിൽ സഹോദരങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നു. അങ്ങനെ അവർക്കും ഏക സത്യദൈവത്തെ ആരാധിക്കാനും ഇപ്രകാരം പറയാനും സാധിക്കുന്നു: “അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.”—യെശ. 2:3.

മാസിഡോണിയ

“മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക” എന്ന്‌ ഒരാൾ തന്നോടു പറയുന്നതായി ഒന്നാം നൂറ്റാണ്ടിൽ പൗലൊസ്‌ അപ്പൊസ്‌തലൻ ഒരു ദർശനം കണ്ടു. (പ്രവൃ. 16:8-10) ദൈവരാജ്യസുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രദേശത്തേക്കു കടന്നുചെല്ലാനുള്ള ദൈവത്തിന്റെ ആഹ്വാനമായിട്ടാണ്‌ പൗലൊസും അവന്റെ കൂട്ടാളികളും ഇതിനെ വീക്ഷിച്ചത്‌. അവരുടെ പ്രവർത്തനഫലമായി താമസിയാതെ ക്രിസ്‌ത്യാനിത്വം അവിടെ തഴച്ചുവളരാൻ തുടങ്ങി. പുരാതന മക്കെദോന്യെയുടെ വടക്കായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുദേശമായ ആധുനിക മാസിഡോണിയയിലും സത്യാരാധനയ്‌ക്ക്‌ സമാനമായ ഒരു വളർച്ച ഉണ്ടായി. എങ്ങനെയെന്നു നോക്കാം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാസിഡോണിയ യൂഗോസ്ലാവിയയുടെ ഏറ്റവും തെക്കുള്ള റിപ്പബ്ലിക്‌ ആയി മാറി. 1991-ൽ അത്‌ സ്വാതന്ത്ര്യം നേടി. രണ്ടുവർഷം കഴിഞ്ഞ്‌ 1993-ൽ, പുതുതായി രൂപംകൊണ്ട ഈ രാജ്യത്ത്‌ യഹോവയുടെ സാക്ഷികൾക്ക്‌ നിയമാംഗീകാരം ലഭിച്ചു. തത്‌ഫലമായി, ഓസ്‌ട്രിയയിലെ ബ്രാഞ്ച്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിൻകീഴിൽ മാസിഡോണിയയിൽ ഒരു ഓഫീസ്‌ സ്ഥാപിക്കാൻ തീരുമാനമായി. അങ്ങനെ 1993-ൽ സ്‌കോപ്യെയിലെ അൽജിർസ്‌ക തെരുവിലുള്ള ഒരു വീട്‌ വിലയ്‌ക്കു വാങ്ങുകയും മാസിഡോണിയൻ പരിഭാഷാസംഘത്തെ ക്രൊയേഷ്യയിലെ സാഗ്രെബിൽനിന്ന്‌ ഈ പുതിയ ബെഥേലിലേക്കു മാറ്റുകയും ചെയ്‌തു.

സർക്കിട്ട്‌ വേലയ്‌ക്കായി മിഖേൽ ഷീബനും ഭാര്യ ഡീനയും ജർമനിയിൽനിന്ന്‌ എത്തി. സെർബിയയിൽ സേവിച്ചിരുന്ന കാനഡയിൽനിന്നുള്ള ഡാനിയേൽ നിസാനെയും ഭാര്യ ഹെലനെയും മാസിഡോണിയയിലേക്കു നിയമിച്ചു. കൺട്രി കമ്മിറ്റിക്ക്‌ രൂപംനൽകിയതോടെ ബെഥേൽ പ്രവർത്തനമാരംഭിച്ചു.

പ്രസിദ്ധീകരണങ്ങൾക്കു നിയന്ത്രണങ്ങൾ

യഹോവയുടെ സാക്ഷികൾക്ക്‌ ഔദ്യോഗിക അംഗീകാരം ലഭിച്ചെങ്കിലും പ്രസിദ്ധീകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. 1994 മുതൽ 1998 വരെ ഒരു പ്രസാധകന്‌ ഒരു മാസിക എന്ന കണക്കിൽ മാസികകൾ ഇറക്കുമതി ചെയ്യാനേ ഗവണ്മെന്റ്‌ അനുവദിച്ചിരുന്നുള്ളൂ. അതുകൊണ്ട്‌ തങ്ങളുടെ ബൈബിൾ വിദ്യാർഥികൾക്കു വേണ്ടി വീക്ഷാഗോപുര അധ്യയനലേഖനങ്ങളുടെ പകർപ്പുകൾ സഹോദരന്മാർ സ്വന്തമായി ഉണ്ടാക്കേണ്ടിയിരുന്നു. എന്നാൽ മറ്റു പല മാർഗങ്ങളിലൂടെയും സഹോദരങ്ങൾക്ക്‌ മാസികകൾ ലഭിച്ചുകൊണ്ടിരുന്നു. മറ്റു രാജ്യങ്ങളിലെ സഹോദരന്മാർ അവർക്ക്‌ മാസികകൾ അയച്ചുകൊടുക്കുമായിരുന്നു. കൂടാതെ സന്ദർശകരായി എത്തുന്നവർക്ക്‌ ഏതാനും മാസികകൾ കൂടെക്കൊണ്ടുവരാനുള്ള അനുവാദവും ഉണ്ടായിരുന്നു. ഒടുവിൽ, അനേക വർഷങ്ങളിലെ നിയമനടപടികൾക്കുശേഷം സുപ്രീം കോടതി സാക്ഷികൾക്ക്‌ അനുകൂലമായി വിധി പുറപ്പെടുവിച്ചു. അങ്ങനെ ആവശ്യമുള്ളത്ര പ്രസിദ്ധീകരണങ്ങൾ അവർക്ക്‌ ഇറക്കുമതി ചെയ്യാമെന്നായി.

2000 ആഗസ്റ്റിൽ ആദ്യമായി, പ്രസംഗവേലയിൽ പങ്കുപറ്റുന്നതായി റിപ്പോർട്ടു ചെയ്യുന്നവരുടെ എണ്ണം ആയിരത്തിൽ കവിഞ്ഞു. 1,024 പ്രസാധകർ! മാസിഡോണിയയിൽ കൂടുതൽ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കാനും പ്രസാധകരുടെ എണ്ണം വർധിക്കാനും തുടങ്ങിയതോടെ ബെഥേൽ കുടുംബവും വളർന്നു. ഒടുവിൽ അൽജിർസ്‌ക തെരുവിലുള്ള വീട്ടിലെ സൗകര്യങ്ങൾ ബെഥേൽ കുടുംബത്തിന്‌ ഒട്ടും പോരാതെ വന്നു. പിറ്റേ വർഷം അടുത്തുള്ള മൂന്നു ചെറിയ വീടുകൾകൂടെ വാങ്ങുകയും അവ പൊളിച്ച്‌ രണ്ട്‌ പുതിയ കെട്ടിടങ്ങൾ പണിയുകയും ചെയ്‌തു. ഇന്ന്‌ ഇവിടെ 34 ബെഥേൽ അംഗങ്ങൾ വേണ്ടത്ര സൗകര്യങ്ങളുള്ള മൂന്നുകെട്ടിടങ്ങളിലായി താമസിച്ച്‌ ജോലി ചെയ്യുന്നു. 2003 മേയ്‌ 17-നായിരുന്നു സമർപ്പണം. ഭരണസംഘത്തിൽനിന്നുള്ള ഗൈ പിയേഴ്‌സ്‌ ഇതിൽ പങ്കെടുക്കുകയുണ്ടായി.

രാജ്യഹാൾ നിർമാണം

രാജ്യഹാളുകൾ നിർമിക്കാൻ വേണ്ടത്ര ആസ്‌തികളില്ലാത്തയിടങ്ങളിൽ ഹാളുകൾ നിർമിക്കാൻ ആവശ്യമായ സഹായം ചെയ്‌തുകൊടുക്കുന്ന ക്രമീകരണത്തെ മാസിഡോണിയയിലെങ്ങുമുള്ള സഹോദരങ്ങൾ വളരെ വിലമതിക്കുന്നു. രാജ്യഹാളുകൾ നിർമിക്കുന്നതിൽ പ്രാദേശിക സഭകളെ സഹായിക്കാനായി ഇവിടെ ഒരു അഞ്ചംഗ കൺസ്‌ട്രക്‌ഷൻ ടീമിനെ നിയമിച്ചു. 2001-നും 2007-നും ഇടയ്‌ക്ക്‌ ഒൻപതുഹാളുകൾ നിർമിക്കപ്പെട്ടു. പല ദേശങ്ങളിൽനിന്നുള്ളവർ ആയിരുന്നെങ്കിലും, വംശീയ മുൻവിധികളൊന്നും കൂടാതെ സമാധാനത്തിലും ഐക്യത്തിലും വേല ചെയ്‌തുകൊണ്ട്‌ ഈ കൺസ്‌ട്രക്‌ഷൻ ടീം നല്ലൊരു സാക്ഷ്യമാണ്‌ നൽകിയത്‌. പണി പൂർത്തിയായ ഒരു രാജ്യഹാൾ സന്ദർശിക്കാനിടയായ ഒരു വ്യാപാരി നിർമാണത്തിന്റെ മേന്മ കണ്ട്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ കെട്ടിടം പണിതിരിക്കുന്നത്‌ [കല്ലുകൊണ്ടല്ല] സ്‌നേഹംകൊണ്ടാണ്‌.”

ഷ്‌റ്റീപ്‌ ടൗണിൽ ഒരു രാജ്യഹാൾ നിർമിച്ചുകൊണ്ടിരിക്കെ, അടുത്തുള്ള ഒരു താമസക്കാരന്‌ പദ്ധതി വിജയിക്കുമോയെന്ന കാര്യത്തിൽ സംശയമായിരുന്നു. പണിക്കാരെല്ലാം ചെറുപ്പമായതുകൊണ്ട്‌ അവർക്ക്‌ അനുഭവപരിചയം ഇല്ലായിരിക്കുമെന്നാണ്‌ അയാൾ വിചാരിച്ചത്‌. എന്നാൽ പണി പൂർത്തിയായപ്പോൾ അയാൾ അന്തംവിട്ടുപോയി! അയാൾ സഹോദരന്മാരുടെയടുക്കൽ ഒരു പ്ലാൻ കൊണ്ടുവന്നിട്ട്‌ അതിനനുസരിച്ച്‌ ഒരു വീട്‌ പണിതുതരണമെന്ന്‌ അപേക്ഷിച്ചു. ഹാളിന്റെ പണിയിൽ ആകൃഷ്ടനായ അയാൾ എത്ര പണം വേണമെങ്കിലും നൽകാൻ തയ്യാറായിരുന്നു. എന്നാൽ തങ്ങൾ ആ ഹാൾ പണിതത്‌ സാമ്പത്തിക നേട്ടത്തിനുവേണ്ടിയല്ല, പകരം ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്‌നേഹത്തിന്റെ പേരിലാണെന്ന്‌ സഹോദരന്മാർ പറഞ്ഞപ്പോൾ അയാൾ അതിശയിച്ചുപോയി.

പുതിയ ലോക ഭാഷാന്തരം

സമർപ്പിതരായ സഹോദരീസഹോദരന്മാരുടെ മറ്റൊരു ചെറിയ കൂട്ടം ആ സമയത്ത്‌ വ്യത്യസ്‌തമായ ഒരു സംരംഭത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ വിവർത്തനത്തിൽ. അവരുടെ കഠിനാധ്വാനത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു; വെറും അഞ്ചുവർഷംകൊണ്ട്‌ പുതിയ ലോക ഭാഷാന്തരത്തിന്റെ മസിഡോണിയൻ പരിഭാഷ പൂർത്തിയാക്കാൻ അവർക്കായി. സ്‌കോപ്യെയിൽവെച്ചു നടന്ന, 2006-ലെ “വിടുതൽ സമീപം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഭരണസംഘാംഗമായ ഗെരിറ്റ്‌ ലോഷ്‌ ഈ പുതിയ ബൈബിൾ ഭാഷാന്തരം പ്രകാശനം ചെയ്‌തപ്പോൾ അതിൽ പങ്കെടുക്കാനെത്തിയവർക്കുണ്ടായ സന്തോഷം ഇവിടെ വിവരിക്കാനാവില്ല! നീണ്ടുനിന്ന കരഘോഷത്തിനിടയിൽ പലർക്കും കണ്ണീരടക്കാനായില്ല. സ്വന്തം ഭാഷയിലുള്ള, ദൈവവചനത്തിന്റെ ഈ അതിവിശിഷ്ട പരിഭാഷ ഉച്ചയ്‌ക്കുള്ള ഇടവേളയ്‌ക്ക്‌ കൈയിൽ കിട്ടിയതേ പലരും അതു വായിക്കാൻ തുടങ്ങി.

പല മാസിഡോണിയക്കാർക്കും ബൈബിളിനോട്‌ വലിയ ആദരവാണ്‌. ആറുവർഷംമുമ്പ്‌ ഓർഹാൻ എന്നൊരാൾ ബൈബിൾ പഠിക്കാൻ തുടങ്ങി. നിരക്ഷരനായിരുന്ന അദ്ദേഹം അധ്യയനം നടത്തിയ സഹോദരനിൽനിന്ന്‌ എഴുത്തും വായനയും പഠിച്ചു. മൂന്നുവർഷംമുമ്പ്‌ സ്‌നാനമേറ്റ അദ്ദേഹം ഈ മൂന്നുവർഷത്തിനുള്ളിൽ ആറുപ്രാവശ്യം ബൈബിൾ വായിച്ചുകഴിഞ്ഞു!

കുറെക്കാലത്തേക്ക്‌ റെസൻ ടൗണിൽ ഉണ്ടായിരുന്ന ഏക സാക്ഷിയായിരുന്നു ഓർഹാൻ. ഈ മനുഷ്യനെക്കുറിച്ച്‌ പലർക്കും നല്ല അഭിപ്രായമാണുള്ളത്‌. തങ്ങളുടെ മക്കളെയും ബൈബിൾ പഠിപ്പിക്കാൻ ചില മാതാപിതാക്കൾ സഹോദരന്മാരോട്‌ ആവശ്യപ്പെട്ടു. അവരും ഓർഹാനെപ്പോലെ ആയിത്തീരണമത്രേ! സത്യത്തോടുള്ള ആളുകളുടെ താത്‌പര്യം വർധിച്ചതോടെ പെട്ടെന്നുതന്നെ ആ ടൗണിൽ വാരന്തോറുമുള്ള സഭാപുസ്‌തകാധ്യയനം ആരംഭിച്ചു. സത്യത്തോടു താത്‌പര്യം കാണിച്ച ഒരു വ്യക്തി സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധകനായിത്തീർന്നു. ഓർഹാൻ ഇപ്പോൾ ഒരു സാധാരണ പയനിയറും ശുശ്രൂഷാദാസനുമായി സേവിക്കുന്നു.

മാസിഡോണിയയിലേക്കു കടന്നുചെല്ലുന്നു

മാസിഡോണിയയിൽ താമസിച്ചിരുന്ന അൽബേനിയൻ ഭാഷക്കാരോട്‌ സുവിശേഷം പ്രസംഗിക്കുന്നതിൽ സഹായിക്കാനായി 2004 ജൂലൈയിൽ, പ്രത്യേക പയനിയർമാരായി സേവിച്ചിരുന്ന ഒരു ദമ്പതികൾ അൽബേനിയയിൽനിന്നെത്തി. മാസിഡോണിയയിലെ ജനസംഖ്യയുടെ 25 ശതമാനം ഈ ഭാഷക്കാരാണ്‌. താമസിയാതെ ഈ ദമ്പതികൾക്ക്‌ സഹായം ആവശ്യമായിവന്നു; കാരണം 50 ലക്ഷത്തിലധികം വരുന്ന അൽബേനിയൻ ഭാഷക്കാരോട്‌ സുവിശേഷം പ്രസംഗിക്കാൻ ആകെ ഇവരേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ ഒരു വർഷത്തിനുശേഷം അൽബേനിയയിൽനിന്ന്‌ മറ്റൊരു ദമ്പതികളെ ഇവരുടെ സഹായത്തിനായി അയച്ചു. മാസിഡോണിയയിൽ, അൽബേനിയൻ സമുദായക്കാർ വസിക്കുന്ന പ്രദേശത്തിന്റെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്ന കിച്ചെവോ ടൗണിലുള്ള സത്യതത്‌പരരായ ഏഴുപേരുടെ കൊച്ചുകൂട്ടത്തിന്‌ ആ നാലുപേരുടെ സാന്നിധ്യം വലിയ പ്രോത്സാഹനവും സഹായവുമായിരുന്നു. പിറ്റേവർഷത്തെ സ്‌മാരകാചരണത്തിന്‌ 61 പേർ ഹാജരായി. അൽബേനിയനിലും മസിഡോണിയനിലും സ്‌മാരകപ്രസംഗം നടത്തുകയുണ്ടായി. ഇന്ന്‌ ആ കൊച്ചുകൂട്ടം വളർന്ന്‌ തീക്ഷ്‌ണതയുള്ള 17 പ്രസാധകരടങ്ങുന്ന ഒരു കൂട്ടമായി മാറിയിരിക്കുന്നു. ഇവിടത്തെ ശരാശരി യോഗഹാജർ 30-ഓ അതിലധികമോ ആണ്‌.

മാസിഡോണിയയിലെങ്ങും സുവിശേഷം എത്തിക്കാനായി ഭരണസംഘം 2007 ഏപ്രിൽമുതൽ ജൂലൈവരെ ഒരു പ്രത്യേക പ്രചാരണപരിപാടി ക്രമീകരണം ചെയ്‌തു. സാക്ഷികൾ അതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ സുവിശേഷം എത്തിക്കാനും അൽബേനിയൻ ഭാഷക്കാരോടു രാജ്യസത്യം അറിയിക്കാനുമായിരുന്നു ഇത്‌.

ഏഴുരാജ്യങ്ങളിൽനിന്നായി 337 സഹോദരീസഹോദരന്മാർ സന്തോഷത്തോടെ സഹായത്തിനെത്തി. ഫലമോ? മാസിഡോണിയയുടെ 200-ലധികം പ്രദേശങ്ങളിൽ സുവിശേഷമെത്തിക്കാനായി; ഇവിടത്തെ 4,00,000-ത്തോളം വരുന്ന ജനങ്ങളിൽ പലരും ആദ്യമായിട്ടായിരുന്നു ഈ ബൈബിൾസന്ദേശം കേൾക്കുന്നത്‌. നാലുമാസത്തെ ഈ പ്രചാരണപരിപാടിയിൽ 25,000-ത്തിലധികം പുസ്‌തകങ്ങളും ലഘുപത്രികകളും 40,000-ത്തിലധികം മാസികകളും ആണ്‌ സമർപ്പിച്ചത്‌. സഹോദരങ്ങളെല്ലാവരും ചേർന്ന്‌ ഏതാണ്ട്‌ 25,000 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചു. 200-ലധികം ബൈബിളധ്യയനങ്ങൾ ആരംഭിക്കാനായി.

“ഞങ്ങൾ എവിടെനിന്നാണു വന്നതെന്നും എന്തിനാണു വന്നതെന്നുമൊക്കെ കേട്ടപ്പോൾ ചിലരുടെ കണ്ണുകൾ നിറഞ്ഞു. ദൈവവചനത്തിൽനിന്നു വായിച്ച കാര്യങ്ങളും ചിലരുടെ കണ്ണുകളെ ഈറനണിയിച്ചു,” ഒരു സഹോദരൻ റിപ്പോർട്ടു ചെയ്യുന്നു.

പ്രചാരണപരിപാടിയിൽ പങ്കെടുത്ത സഹോദരങ്ങൾ വളരെ വിലമതിപ്പോടെയാണ്‌ ആ സംഭവം അനുസ്‌മരിക്കുന്നത്‌. ഒരു സഹോദരി എഴുതി: “ഒരു അധ്യാപിക പറഞ്ഞതിങ്ങനെയാണ്‌: ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എത്ര ശ്രേഷ്‌ഠമായ ഒരു കാര്യമാണു നിങ്ങൾ ചെയ്യുന്നത്‌. നിങ്ങൾ പറഞ്ഞതെല്ലാം എന്റെ ഹൃദയത്തെ കുളിർപ്പിച്ചിരിക്കുന്നു!’”

ഒരു പ്രസാധകൻ പറഞ്ഞു: “ആ പ്രദേശം ഒരു മിഷനറി വയൽപോലെയായിരുന്നു. അവിടം വിട്ടുപോരാൻ ശരിക്കും വിഷമം തോന്നി. ആളുകൾക്ക്‌ സത്യം എത്ര ആവശ്യമാണെന്ന്‌ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. ഞങ്ങളുടെ ബൈബിൾ വിദ്യാർഥികളോടു യാത്രപറഞ്ഞുപോരാൻ ഞങ്ങൾക്കു വലിയ സങ്കടമായിരുന്നു.”

“കുറെക്കൂടെ ദിവസം അവധിയെടുക്കാമായിരുന്നെന്നു തോന്നിപ്പോയി. അവിടെ സുവിശേഷഘോഷകരുടെ ആവശ്യം അത്രയധികമുണ്ട്‌.” ഒരു ദമ്പതികൾ അഭിപ്രായപ്പെട്ടു.

ഒരു പ്രസാധകൻ പറഞ്ഞതിങ്ങനെയാണ്‌: “ഒരു കുടുംബമെന്നനിലയിൽ ഇത്രയ്‌ക്കു സന്തോഷം അനുഭവിച്ച ഒരു സന്ദർഭം ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല.” പലർക്കും ഇതേ അഭിപ്രായംതന്നെയാണുള്ളത്‌.

ടെറ്റോവോ നഗരത്തിനടുത്തുള്ള പർവതപ്രദേശത്ത്‌ ഒരു കൂട്ടം പ്രസാധകർ ഒരു ഗ്രാമത്തിൽ പ്രസംഗിക്കാൻ പോയി. അതിനുമുമ്പ്‌ സാക്ഷികളാരും അവിടെ പ്രവർത്തിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടുപേർ തെരുവിന്റെ ഇടത്തും രണ്ടുപേർ വലത്തും പ്രസംഗിക്കാൻ തുടങ്ങി. മൂന്നുവീട്ടിൽ പ്രസംഗിച്ചുകഴിഞ്ഞപ്പോൾത്തന്നെ, യഹോവയുടെ സാക്ഷികൾ സന്ദർശിക്കാനെത്തിയിട്ടുണ്ടെന്ന വാർത്ത അവിടമാകെ പരന്നു. താമസിയാതെ മുഴുഗ്രാമവും അത്‌ അറിയാനിടയായി. രാജ്യസത്യം കേൾക്കാനായി കുറെ സ്‌ത്രീകൾ സഹോദരിമാരുടെ ചുറ്റും കൂടി. റോഡിൽ കുറച്ചകലെയായി 16 പുരുഷന്മാർ സഹോദരന്മാരെയും കാത്ത്‌ ആകാംക്ഷയോടെ നിൽപ്പുണ്ടായിരുന്നു. വീട്ടുകാർ ഉടനെ പ്രസാധകർക്ക്‌ ഇരിക്കാനായി നാലു കസേരകൾ കൊണ്ടുവന്നു. ഒരാൾ കാപ്പിയുണ്ടാക്കി. പ്രസാധകർ എല്ലാവർക്കും പ്രസിദ്ധീകരണങ്ങൾ നൽകി. ബൈബിൾ ഉപയോഗിച്ച്‌ അവർ ആ ആളുകളോടു സത്യം പങ്കുവെക്കാൻ തുടങ്ങി.

പലർക്കും ഒട്ടനവധി ചോദ്യങ്ങളുണ്ടായിരുന്നു. പ്രസാധകർ പറഞ്ഞ കാര്യങ്ങൾ അവർ ശ്രദ്ധയോടെ കേട്ടു. അവർ തിരിച്ചുപോരാറായപ്പോൾ എല്ലാവർക്കും അവരെക്കണ്ട്‌ വ്യക്തിപരമായി യാത്രപറയണമെന്നായി. പെട്ടെന്നാണ്‌ ഒരു പ്രായമായ സ്‌ത്രീ ഊന്നുവടിയും പൊക്കിപ്പിടിച്ചുകൊണ്ട്‌ സഹോദരങ്ങളുടെ നേർക്കുവന്നത്‌. സഹോദരന്മാർ അമ്പരന്നുപോയി. “ഇതുകൊണ്ട്‌ ഞാൻ നിങ്ങൾക്ക്‌ ഒരെണ്ണം തരാൻ വന്നതാണ്‌,” അവർ വിളിച്ചുപറഞ്ഞു. എന്തായിരുന്നു ആ സ്‌ത്രീയെ ചൊടിപ്പിച്ചത്‌? “എല്ലാവർക്കും നിങ്ങൾ പുസ്‌തകം കൊടുത്തു. എനിക്കുമാത്രം തന്നില്ല,” അവർ പരാതിപ്പെട്ടു. “എനിക്ക്‌ മഞ്ഞനിറത്തിലുള്ള ആ വലിയ പുസ്‌തകം വേണം,” അയൽക്കാരിയുടെ കൈയിലുള്ള ബൈബിൾ കഥാപുസ്‌തകം ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. ഉടനെ സഹോദരന്മാർ അവശേഷിച്ചിരുന്ന അവസാനത്തെ പുസ്‌തകം അവർക്കു നൽകി.

റോമാകളോടു പ്രസംഗിക്കുന്നു

മാസിഡോണിയയിൽ, നിരവധി റോമാകളുണ്ട്‌. ഇവരിൽ പലരും മസിഡോണിയൻ ഭാഷ സംസാരിക്കുമെങ്കിലും അവരുടെ മാതൃഭാഷ പല റോമാനി ഭാഷാഭേദങ്ങൾ ചേർന്ന ഒന്നാണ്‌. യൂറോപ്പിൽ, ഏറ്റവുമധികം റോമാകൾ പാർക്കുന്നത്‌ മാസിഡോണിയൻ തലസ്ഥാനമായ സ്‌കോപ്യെയിലാണെന്നു പറയപ്പെടുന്നു; അവിടെ അവരുടെ എണ്ണം 30,000-ത്തോളം വരും. ഷുര്‌റോ ഓറിസാരി എന്ന പ്രദേശത്തുള്ള ഇരട്ടരാജ്യഹാൾ കെട്ടിടത്തിൽ മൂന്നുറോമാനിസഭകൾ കൂടിവരുന്നു. 200 റോമാനി പ്രസാധകരാണ്‌ ഇവിടെയുള്ളത്‌. രാജ്യത്തെ ഏറ്റവും ഫലഭൂയിഷ്‌ഠമായ വയൽസേവനപ്രദേശമാണ്‌ ഈ പ്രസാധകരുടേത്‌. 150 പേർക്ക്‌ 1 പ്രസാധകൻ എന്നതാണ്‌ അനുപാതം. 2008-ലെ സ്‌മാരകത്തിന്‌ 708 പേരാണ്‌ ഹാജരായത്‌! സത്യത്തോട്‌ ഇക്കൂട്ടർ എത്ര വിലമതിപ്പുള്ളവരാണെന്ന്‌ ഇതു തെളിയിക്കുന്നു.

സത്യത്തിനായി ദാഹിക്കുന്ന ഈ നല്ല മനുഷ്യർക്ക്‌ അവരുടെ മാതൃഭാഷയിൽ അത്‌ എത്തിച്ചുകൊടുക്കാൻ എന്തു ശ്രമമാണു ചെയ്‌തിട്ടുള്ളത്‌? 2007-ലെ പ്രത്യേക പരസ്യപ്രസംഗത്തിന്റെ ബാഹ്യരേഖ റോമാനി ഭാഷയിലേക്കു തർജമ ചെയ്യുകയുണ്ടായി. റോമാ വംശജനായ ഒരു മൂപ്പനാണ്‌ പ്രസംഗം നടത്തിയത്‌. 506 പേർ വിലമതിപ്പോടെ അതു കേട്ടിരുന്നു. 2007-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ദൈവം നിങ്ങളിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക റോമാനി ഭാഷയിൽ പ്രകാശനം ചെയ്‌തപ്പോൾ റോമാ, മസിഡോണിയൻ, അൽബേനിയൻ വംശജരായ എല്ലാ പ്രസാധകർക്കും അത്‌ അതിരറ്റ ആഹ്ലാദത്തിന്റെ വേളയായിരുന്നു. അതുവരെ മിക്കപ്പോഴും മസിഡോണിയൻ പ്രസിദ്ധീകരണത്തിന്റെ സഹായത്തോടെയാണ്‌ പ്രസാധകർ റോമാനിയിൽ ബൈബിളധ്യയനങ്ങൾ നടത്തിയിരുന്നത്‌. ഇപ്പോൾ റോമാനിയിലുള്ള ആവശ്യം ലഘുപത്രിക ഉപയോഗിച്ച്‌ അധ്യയനം എടുക്കുന്നതുവഴി ആത്മാർഥതയുള്ള റോമാകളുടെ ഹൃദയത്തിൽ സത്യം എത്തിച്ചുകൊടുക്കുന്നതിൽ അവർക്കു വലിയ വിജയം കണ്ടെത്താനാകുന്നുണ്ട്‌.

ഇന്ന്‌ മാസിഡോണിയയിൽ 21 സഭകളിലായി 1,277 പ്രസാധകർ ഒന്നാം നൂറ്റാണ്ടിലെ പൗലൊസ്‌ അപ്പൊസ്‌തലന്റെ മാതൃക പിൻപറ്റാൻ കഠിനമായി യത്‌നിക്കുന്നു. സത്യാന്വേഷികളായ ധാരാളം മാസിഡോണിയക്കാർ അനുകൂലമായി പ്രതികരിക്കുന്നു എന്നത്‌, അത്തരമൊരു പ്രചാരണനടപടി ആവശ്യമായിരുന്നു എന്നാണു കാണിക്കുന്നത്‌.

സെർബിയ

ബാൾക്കൻ രാജ്യങ്ങളുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന സെർബിയ നാനാതരം സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ്‌. വിവിധ ദേശക്കാർ അധിവസിക്കുന്ന ഒരു രാജ്യം. ഇവിടത്തെ ബെൽഗ്രേഡ്‌ നഗരത്തിലാണ്‌ 1935-ൽ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. അന്ന്‌ യൂഗോസ്ലാവിയയുടെ കീഴിലായിരുന്ന പ്രദേശങ്ങളിലെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ആവേശകരമായ പുരോഗതിയാണ്‌ അതുമൂലം സാധ്യമായത്‌. അവിടെ പുതുതായി രൂപംകൊണ്ട രാജ്യങ്ങളെ സെർബിയയിലെ സഹോദരങ്ങൾ അടുത്തകാലങ്ങളിൽ എങ്ങനെയാണു സഹായിച്ചത്‌?

രാജ്യാതിർത്തികൾ അടഞ്ഞുകിടന്നപ്പോഴും മതപരവും വംശീയവുമായ വിദ്വേഷം കത്തിപ്പടർന്നപ്പോഴും വിവിധ ദേശക്കാരായ സഹോദരങ്ങൾ ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള നമ്മുടെ ഓഫീസിൽ ഒരുമയോടെ, തികച്ചും സമാധാനപരമായി പ്രവർത്തിക്കുകയായിരുന്നു. ക്രമേണ ബെഥേലിന്റെ നാലു ചുവരുകൾക്കു പുറത്ത്‌ വംശീയവും ദേശീയവുമായ വിവേചന നുരഞ്ഞുപൊന്തിയപ്പോൾ സെർബിയക്കാരായ സഹോദരങ്ങൾ ബെഥേൽ വിടാൻ നിർബന്ധിതരായി. പിന്നീട്‌ 1992-ലാണ്‌ സെർബിയൻ പ്രസിദ്ധീകരണങ്ങളുടെ പരിഭാഷ സെർബിയയിലെ ബെൽഗ്രേഡിൽ പുനരാരംഭിച്ചത്‌, ഏതാണ്ട്‌ 50 വർഷംമുമ്പ്‌ ചെയ്‌തിരുന്നതുപോലെ. ഇത്‌ സമയോചിതവും ബുദ്ധിപൂർവകവുമായ ഒരു നീക്കമായിരുന്നു. അതെങ്ങനെ?

കടുത്ത യുദ്ധംമൂലം പൊറുതിമുട്ടിയ ബോസ്‌നിയ ആ സമയത്ത്‌ സഹായത്തിനായി കേഴുകയായിരുന്നു. ഓസ്‌ട്രിയയിലെ ബ്രാഞ്ച്‌ ഓഫീസ്‌ അവിടേക്കു ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്‌തു. ബോസ്‌നിയയുടെ ചില ഭാഗങ്ങൾ സെർബുകളുടെ നിയന്ത്രണത്തിൽ ആയിരുന്നതിനാൽ ആ ഭാഗങ്ങളിൽ ദുരിതാശ്വാസ സാധനങ്ങൾ വിതരണംചെയ്യാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരുന്നത്‌ സെർബിയക്കാരായ ഈ സഹോദരങ്ങളായിരുന്നു.

സെർബിയയിൽ അന്ന്‌ യുദ്ധമില്ലായിരുന്നു എങ്കിലും യുദ്ധത്തിന്റെ കെടുതികൾ അവർ അപ്പോഴും അനുഭവിക്കുന്നുണ്ടായിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ, അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ജർമനിയിൽനിന്ന്‌ സെർബിയയിൽ എത്തിക്കുക എളുപ്പമായിരുന്നില്ല. മാസികകൾ കിട്ടാൻ വൈകുമ്പോൾ, പുതിയവ വരുന്നതുവരെ സഹോദരങ്ങൾ പഴയവതന്നെ വീണ്ടും പഠിക്കുമായിരുന്നു. എന്തായാലും അവർക്ക്‌ ഒരു ലക്കത്തിന്റെയും പഠനം മുടങ്ങിയില്ല.

“ആശ്വാസമായിത്തീർന്നു”

ഗിലെയാദ്‌ ബിരുദധാരിയായ ഡാനിയേൽ നിസാൻ പറയുന്നു: “1991-ലാണ്‌ ഞങ്ങൾ സെർബിയയിൽ എത്തിയത്‌; രാഷ്‌ട്രീയ അരാജകത്വം കൊടികുത്തി വാഴുന്ന കാലം. ചുറ്റും പ്രശ്‌നങ്ങൾ അരങ്ങുതകർക്കുമ്പോഴും സഹോദരങ്ങൾ കാണിച്ച തീക്ഷ്‌ണത ഞങ്ങളെ അതിശയിപ്പിച്ചു. അവിടെ ഞാനും ഭാര്യയും പങ്കെടുത്ത ആദ്യത്തെ പ്രത്യേക സമ്മേളന ദിനത്തിൽ സ്‌നാനമേൽക്കാൻ ഏകദേശം 50 പേരുണ്ടായിരുന്നു. ഇത്രയും സ്‌നാനാർഥികൾ വരിവരിയായി എഴുന്നേറ്റു നിൽക്കുന്ന കാഴ്‌ച ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. തികച്ചും പ്രോത്സാഹജനകമായ ഒരനുഭവമായിരുന്നു അത്‌.”

ബെൽഗ്രേഡിൽ പുതിയ ഓഫീസ്‌ സ്ഥാപിക്കുന്നതിൽ നിസാൻ ദമ്പതികൾ നല്ലൊരു പങ്കുവഹിച്ചു. മിലൊറാഡ മിട്രൊവിച എന്ന തെരുവിലായിരുന്നു ആദ്യത്തെ ഓഫീസ്‌; പത്തുപേർക്കുള്ള സൗകര്യമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. അതിന്റെ താഴത്തെ നിലയിൽ ഒരു രാജ്യഹാളും ഉണ്ടായിരുന്നു. പരിഭാഷാ സംഘം വളരുന്നതനുസരിച്ച്‌ കൂടുതൽ സൗകര്യം ആവശ്യമായിവന്നു. അതുകൊണ്ട്‌ പുതിയ ഒരു സ്ഥലം കണ്ടെത്തി, പണി തുടങ്ങി. 1995-ന്റെ അവസാനത്തോടെ ബെഥേൽ കുടുംബം പുതിയ സ്ഥലത്തേക്കു മാറി.

അതികഠിനമായ പ്രയാസങ്ങൾ നേരിട്ടത്‌ സത്യത്തോടു പ്രതികരിക്കാൻ അനേകരെ പ്രേരിപ്പിച്ചു. പ്രസാധകരുടെ എണ്ണം വർധിച്ചതനുസരിച്ച്‌ സ്‌നേഹപൂർവകമായ മേൽനോട്ടത്തിന്റെ ആവശ്യവും ഏറിവന്നു. ഇറ്റലിയിൽനിന്നുവന്ന ചുറുചുറുക്കുള്ള, ആത്മത്യാഗികളായ പ്രത്യേകപയനിയർമാരുടെ സേവനസന്നദ്ധത ഈ സമയത്ത്‌ വലിയൊരു ആശ്വാസമായി. പുതിയ ഒരു ഭാഷ പഠിക്കുന്നതും അപരിചിതമായ ഒരു സംസ്‌കാരവുമായി ഇണങ്ങിപ്പോകുന്നതും അവർക്ക്‌ അത്ര എളുപ്പമല്ലായിരുന്നു, അതും യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരവസ്ഥയിൽ. എന്നിട്ടും സെർബിയയിലെ സഹോദരങ്ങൾക്ക്‌ അവർ ഒരു “ആശ്വാസമായിത്തീർന്നു.”—കൊലൊ. 4:11.

മറ്റു ദേശങ്ങളിൽനിന്നുള്ള പയനിയർമാരും പലവിധങ്ങളിൽ സഹായിച്ചു. എന്നാൽ, “സംഘടനാപരമായ കാര്യങ്ങളിലുള്ള അവരുടെ അനുഭവജ്ഞാനം” ആയിരുന്നു അവയിൽ ഏറ്റവും പ്രധാനമെന്ന്‌ സെർബിയയിലെ കൺട്രി കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററായ റൈന ഷോൾറ്റ്‌സ്‌ ഓർക്കുന്നു. ആ 70 പ്രത്യേക പയനിയർമാരുടെ സഹായസഹകരണങ്ങളെ സെർബിയയിലെ 55 സഭകളിലുള്ള സഹോദരങ്ങൾ ഇന്നും കൃതജ്ഞതയോടെയാണ്‌ സ്‌മരിക്കുന്നത്‌.

നാണയപ്പെരുപ്പത്തിന്റെ കെടുതികൾ

യുദ്ധം സെർബിയയുടെ സമ്പദ്‌ഘടനയിൽ മാരകമായ പ്രഹരമേൽപ്പിച്ചു. നാണയപ്പെരുപ്പമായിരുന്നു ഒരു പ്രധാന പ്രശ്‌നം. ഒരു ഉറവിടം പറയുന്നതനുസരിച്ച്‌, “1993 ഒക്‌ടോബർ മുതൽ 1994 ജനുവരി 24 വരെയുള്ള 116 ദിവസത്തെ മൊത്തം നാണയപ്പെരുപ്പനിരക്ക്‌ 500 ലക്ഷം കോടി ശതമാനം ആയിരുന്നു.” കുറച്ചു പച്ചക്കറികൾ വാങ്ങുന്നതിനായി ഒരു ബാഗ്‌ നിറയെ പണവുമായി പോകേണ്ടിവന്ന കാര്യം 1982 മുതൽ ബെഥേലിൽ സേവിക്കുന്ന മീറ ബ്ലാഗോജെവിച്‌ സഹോദരി ഓർക്കുന്നു.

ഒരിക്കൽ തന്റെ അമ്മയ്‌ക്കു കിട്ടിയ ഒരു മാസത്തെ പെൻഷൻതുക, വെറും ഒരു റോൾ ടോയ്‌ലറ്റ്‌ പേപ്പർ വാങ്ങാനേ തികയുമായിരുന്നുള്ളൂ എന്ന്‌ ഗോർഡാന സിറിഷ്‌കി സഹോദരി പറയുന്നു. “ഒരു സുപ്രഭാതത്തിൽ പെട്ടെന്നാണ്‌ കൈവശമുള്ള വസ്‌തുക്കൾക്കൊന്നും ഒരു വിലയും ഇല്ലെന്നായത്‌. ജീവിതം വഴിമുട്ടിയ ഒരവസ്ഥ. നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ കാരുണ്യംകൊണ്ട്‌ വിദേശത്തുനിന്ന്‌ ഞങ്ങൾക്കു ദുരിതാശ്വാസ സാധനങ്ങൾ ലഭിച്ചു. ആളുകൾക്കു പൊതുവെ ബാങ്കുകളിലും ഗവണ്മെന്റിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു; എന്നാൽ ദൈവത്തിൽ ആശ്രയംവെച്ച അനേകരുണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിൽ കൂടുതൽ അടുക്കാനും ആ സാഹചര്യം ഇടയാക്കി.

ബൈബിൾപരിഭാഷ

വർഷങ്ങളായി യൂഗോസ്ലാവിയയിലെ പരിഭാഷാസംഘങ്ങൾ ഒന്നിച്ച്‌ ഒരിടത്തു പ്രവർത്തിച്ചുവരുകയായിരുന്നു, ക്രൊയേഷ്യയിലെ സാഗ്രെബിൽ. യുദ്ധത്തെത്തുടർന്ന്‌ പക്ഷേ, അവർക്ക്‌ അതാതു രാജ്യങ്ങളിലേക്കു മാറേണ്ടിവന്നു. അപ്പോഴും അവർ സാഗ്രെബിലെ പരിഭാഷാസംഘവുമായി കൂടെക്കൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. സെർബിയൻ സംഘം പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്താൻ തുടങ്ങിയപ്പോൾ ഇത്‌ ഏറെ ഗുണംചെയ്‌തു. 1999-ലെ കൺവെൻഷനിൽ ബൈബിൾ പ്രകാശനംചെയ്യുകയായിരുന്നു ലക്ഷ്യം.

ബൈബിൾപരിഭാഷ ഏതാണ്ട്‌ അവസാനഘട്ടത്തിൽ എത്തിയപ്പോഴേക്കും സെർബിയയിൽ യുദ്ധത്തിന്റെ കാർമേഘം ഉരുണ്ടുകൂടുകയായിരുന്നു. ബോംബാക്രമണം തുടങ്ങിയാൽ ടെലിഫോൺ ബന്ധങ്ങളെല്ലാം തകരാറിലാകും; അതോടെ പരിഭാഷ ചെയ്‌ത ഭാഗങ്ങൾ അച്ചടിക്കാനായി ബെൽഗ്രേഡിൽനിന്ന്‌ ജർമനിയിലേക്ക്‌ അയയ്‌ക്കുക ബുദ്ധിമുട്ടാകുമായിരുന്നു. ഏതു നിമിഷവും വ്യോമാക്രമണം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിനിൽക്കെ, സഹോദരങ്ങൾ മാർച്ച്‌ 23 ചൊവ്വാഴ്‌ച രാത്രിമുഴുവൻ ജോലി ചെയ്‌ത്‌ വെളുപ്പിന്‌ ഫയലുകൾ ജർമനിയിലേക്ക്‌ അയച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ബോംബാക്രമണം തുടങ്ങി. സുരക്ഷിതമായ ഒരു സ്ഥലത്തേക്ക്‌ ഓടിപ്പോകുമ്പോഴും പരിഭാഷകരുടെ ഉള്ളിൽ ആഹ്ലാദം അലതല്ലുകയായിരുന്നു. നാലുമാസത്തിനുശേഷം ബെൽഗ്രേഡിൽ നടന്ന കൺവെൻഷനിൽ ബൈബിൾ പ്രകാശനം ചെയ്‌തപ്പോൾ അവരുടെ സന്തോഷം അതിന്റെ പരകോടിയിലെത്തി. ബോംബാക്രമണവും കൂടെക്കൂടെയുള്ള വൈദ്യുതതടസ്സവും ഉണ്ടായിരുന്നിട്ടും മറ്റു പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നതിൽ അവർ തുടർന്നു; പക്ഷേ മിക്കപ്പോഴും അവർക്ക്‌ ജോലി നിറുത്തിയിട്ട്‌ സുരക്ഷിതമായ ഒരിടത്തേക്ക്‌ ഓടേണ്ടിവന്നു. സമ്മർദപൂരിതമായ നാളുകളായിരുന്നു അവ. എന്നാൽ ഏറെ ആവശ്യമായിരുന്ന ആത്മീയാഹാരം പ്രദാനം ചെയ്യുന്നതിൽ ഒരു പങ്കു വഹിക്കാനായതിൽ അവർ സന്തുഷ്ടരായിരുന്നു.

കഠിനാധ്വാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായി 1999 ജൂലൈയിൽ സെർബിയൻ ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ പ്രകാശനം ചെയ്യപ്പെട്ടു. സ്വന്തം ഭാഷയിൽ ഇതു ലഭിച്ചപ്പോൾ കൂടിവന്നവർക്കുണ്ടായ സന്തോഷവും വിലമതിപ്പും ഒന്നു കാണേണ്ടതായിരുന്നു! പിന്നീട്‌ 2006-ൽ നടന്ന വിവിധ കൺവെൻഷനുകളിൽ സെർബിയനിലുള്ള പുതിയ ലോക ഭാഷാന്തരത്തിന്റെ സമ്പൂർണപതിപ്പ്‌ (സിറിലിക്‌, ലാറ്റിൻ ലിപികളിൽ) പുറത്തിറങ്ങി.

മതവിദ്വേഷം ശക്തമാകുന്നു

സെർബിയൻ ഓർത്തഡോക്‌സ്‌ മതമാണ്‌ രാജ്യത്തെ പ്രമുഖമതം. അതുകൊണ്ട്‌ സെർബിയക്കാരെന്നാൽ ഓർത്തഡോക്‌സുകാർ എന്നാണ്‌ പലരുടെയും ധാരണ. ഓർത്തഡോക്‌സുകാരനല്ലെങ്കിൽ സെർബിയക്കാരനേ അല്ലത്രേ. ഇങ്ങനെയൊക്കെ ആണെങ്കിലും 1990-കളിൽ അനേകർ ബൈബിളിൽനിന്നുള്ള നമ്മുടെ പ്രത്യാശാദൂതു കൈക്കൊണ്ടു. 1999-ൽ യുദ്ധം അവസാനിച്ചപ്പോൾ പ്രസാധകരുടെ എണ്ണം ഏതാണ്ട്‌ ഇരട്ടിയായിരുന്നു, 4,026 പേരുടെ അത്യുച്ചം.

ഈ ആത്മീയ വളർച്ചമൂലം യഹോവയുടെ സാക്ഷികൾ ഓർത്തഡോക്‌സ്‌ സഭയുടെ വിദ്വേഷത്തിനു പാത്രമായി. ആളുകളിൽ ദേശീയവികാരങ്ങൾ ആളിക്കത്തിച്ചുകൊണ്ട്‌ നമ്മുടെ പ്രസംഗ പ്രവർത്തനത്തിനു തടയിടാനായി അവരുടെ ശ്രമം. നേരിട്ടുള്ള ആക്രമണത്തിലൂടെയും നിയമത്തിൽ കൈകടത്തിയും സഹോദരങ്ങളുടെ വീര്യം കെടുത്താൻ എതിരാളികൾ കച്ചകെട്ടിയിറങ്ങി. ഉദാഹരണത്തിന്‌, രാഷ്‌ട്രീയ നിഷ്‌പക്ഷതയുടെ പേരിൽ ആ സമയത്ത്‌ 21 പേർ ജയിലിലായിരുന്നു. യുദ്ധം കെട്ടടങ്ങിയപ്പോൾ അവരിൽ പലരും മോചിതരായി. യാതനയുടെ ആ നാളുകളിലുടനീളം തങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തിയതിൽ യഹോവയോടു നന്ദിയുള്ളവരാണ്‌ അവർ.

നിനച്ചിരിക്കാതെ 2001 ഏപ്രിൽ 9-ന്‌ ആഭ്യന്തര മന്ത്രാലയം നമ്മുടെ സാഹിത്യങ്ങളുടെ ഇറക്കുമതി നിരോധിച്ചു. നമ്മുടെ പ്രസിദ്ധീകരണങ്ങൾ രാജ്യത്തെ യുവതലമുറയെ മോശമായി സ്വാധീനിക്കും എന്നായിരുന്നു ആരോപണം. നിരോധിത പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽ ബൈബിൾപോലും സ്ഥാനംപിടിച്ചിരുന്നു!

ടെലിവിഷനിലും പത്രങ്ങളിലും നമ്മുടെ പ്രവർത്തനത്തെക്കുറിച്ച്‌ വളച്ചൊടിച്ച റിപ്പോർട്ടുകൾ വന്നിരുന്നതിനാൽ പലപ്പോഴും നമ്മെ ഉപദ്രവിക്കാൻപോലും വീട്ടുകാർ മുതിർന്നിരുന്നു. ഒരു പ്രത്യേക പയനിയർ പറയുന്നു: “വീടുതോറും പ്രസംഗിക്കുമ്പോൾ ആളുകൾ ഞങ്ങളെ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്‌തിട്ടുണ്ട്‌, ചിലപ്പോൾ കല്ലെറിയുകപോലും.” ചിലർ രാജ്യഹാളുകൾക്ക്‌ സാരമായ കേടുവരുത്തിയിട്ടുണ്ട്‌. ഇന്ന്‌ സെർബിയയിൽ, സഹോദരങ്ങൾക്ക്‌ കൂടിവരുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്‌; ജാഗ്രതയുള്ളവരായിരിക്കണം എന്നുമാത്രം.

സഹോദരങ്ങൾ ഇന്ന്‌ അവിടെ സതീക്ഷ്‌ണം പ്രസംഗവേലയിൽ ഏർപ്പെടുന്നു. യഹോവയുടെ ജനം മുൻവിധികളൊന്നും വെച്ചുപുലർത്തുന്നവരല്ലെന്നും ക്രിസ്‌തുസമാന സ്‌നേഹം യഥാർഥത്തിൽ പ്രകടമാക്കുന്നവരാണെന്നും അവർ തെളിയിച്ചുകൊണ്ടാണിരിക്കുന്നത്‌. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സമഗ്രമായ പ്രസംഗ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സഹോദരങ്ങൾ അവധിയെടുത്ത്‌ സെർബിയയിലെയും മോൺടേനേഗ്രോയിലെയും നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ എത്തി. ഈ പ്രദേശങ്ങളിൽ അധിവസിക്കുന്ന 30 ലക്ഷംവരുന്ന ജനതതിയുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ പക്ഷേ, ഇനിയും അധികം പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

ഉദ്യാനങ്ങളാൽ ചുറ്റപ്പെട്ട മൂന്നുകെട്ടിടങ്ങൾ അടങ്ങിയ മനോഹരമായ ഒരു ബെഥേൽ ഇന്നു ബെൽഗ്രേഡിലുണ്ട്‌. കൺട്രി കമ്മിറ്റിയിലുള്ള മൂന്ന്‌ അംഗങ്ങളാണ്‌ സെർബിയയിലെയും മോൺടേനേഗ്രോയിലെയും പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നത്‌. യുദ്ധം പിച്ചിച്ചീന്തിയ ഈ പ്രദേശത്തു ജീവിക്കുന്ന തന്റെ ജനത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചുകൊണ്ടാണിരിക്കുന്നത്‌. അവരുടെ തീക്ഷ്‌ണതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പേരിലായിരിക്കും ഇനി സെർബിയ അറിയപ്പെടുക.

കൊസോവോ

സെർബിയക്കാരും അൽബേനിയക്കാരും തമ്മിലുണ്ടായിരുന്ന വംശീയവിദ്വേഷം 1980-കളിൽ കൊസോവോയെ സംഘർഷഭരിതമാക്കി. 90-കൾ ആയപ്പോഴേക്കും അതൊരു തുറന്ന യുദ്ധത്തിൽ കലാശിക്കുകയും ചെയ്‌തു. ജീവിതം വേദനാനിർഭരവും ദുരിതപൂർണവുമായി. എന്നാൽ നമ്മുടെ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം ‘നിർവ്യാജമായ സഹോദരപ്രീതി’ കാണിക്കുന്നതിനുള്ള ഒരു അവസരമായി മാറി അത്‌; വംശീയ പശ്ചാത്തലം അവർക്കിടയിൽ അതിർവരമ്പുകൾ തീർത്തില്ല. (1 പത്രൊ. 1:22) അതോടൊപ്പം, ‘നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ’ എന്ന യേശുവിന്റെ കൽപ്പന അവർ അനുസരിക്കുകയും ചെയ്‌തു. (മത്താ. 5:43-48) എന്നാൽ എല്ലായ്‌പോഴും അതത്ര എളുപ്പമല്ലായിരുന്നു എന്നുമാത്രം.

ഒരു മുസ്ലീം ആയിരുന്ന, അൽബേനിയൻ ഭാഷ സംസാരിക്കുന്ന സലിയൂ അബ്ബസി പറയുന്നു: “മുമ്പ്‌ മുസ്ലീം മതവിശ്വാസികളായിരുന്ന നമ്മുടെ സഹോദരങ്ങളോട്‌ ആ സമുദായത്തിൽപ്പെട്ടവർക്ക്‌ ഈർഷ്യ ഉണ്ടായിരുന്നു. അതുമല്ല, ഒരു പുതിയമതം സ്വീകരിച്ചതുകൊണ്ട്‌ ഞങ്ങൾ അവരെ ഉപേക്ഷിച്ചുപോയി എന്നാണ്‌ ഞങ്ങളുടെ കുടുംബാംഗങ്ങൾ കരുതിയത്‌. കൂടാതെ, അൽബേനിയക്കാരും സെർബിയക്കാരും തമ്മിൽ വംശീയ വിദ്വേഷം നിലനിന്നിരുന്നതിനാൽ, ഞങ്ങളെപ്പോലെയുള്ള മുൻ മുസ്ലീംങ്ങൾക്ക്‌ സെർബിയക്കാരോടു സാക്ഷീകരിക്കുക എപ്പോഴും അത്ര എളുപ്പവുമല്ലായിരുന്നു.”

സാഹചര്യം ഇതായിരുന്നെങ്കിലും വ്യത്യസ്‌ത വംശീയ പശ്ചാത്തലങ്ങളിൽനിന്നുള്ള 30 പേർ സലിയൂവിന്റെ വീട്ടിൽ യോഗങ്ങൾക്കായി കൂടിവരുന്നുണ്ടായിരുന്നു. സലിയൂവിന്റെ ഓർമയിൽനിന്ന്‌: “അക്കാലത്ത്‌ യോഗങ്ങൾ നടന്നിരുന്നത്‌ സെർബിയൻ ഭാഷയിലായിരുന്നു, സാഹിത്യങ്ങൾ ലഭിച്ചിരുന്നത്‌ ബെൽഗ്രേഡിൽനിന്നും. ഒരു ദിവസം, ബെൽഗ്രേഡിൽനിന്ന്‌ സാഹിത്യങ്ങളുമായി സഹോദരങ്ങൾ വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ, തികച്ചും അപ്രതീക്ഷിതമായി പോലീസ്‌ വീട്ടിൽ വന്നു. ഇവരെല്ലാം എന്റെ സഹോദരങ്ങളാണ്‌ എന്നു പറഞ്ഞപ്പോൾ പോലീസിന്‌ അത്‌ ഉൾക്കൊള്ളാൻ സാധിച്ചില്ല; അൽബേനിയക്കാരും സെർബിയക്കാരും എങ്ങനെ സഹോദരങ്ങളാകും!” 1998-ൽ കൊസോവോയിലെ ഏറ്റവും വലിയ നഗരമായ പ്രീഷ്‌റ്റീനയിൽ രാജ്യഹാളിനായി ഒരു സ്ഥലം വാടകയ്‌ക്ക്‌ എടുക്കാൻ ഈ ചെറിയ കൂട്ടത്തിനായി.

1999-ലെ വസന്തകാലത്ത്‌ വംശീയ-ദേശീയ സംഘർഷം അതിന്റെ ഭീകരരൂപംപൂണ്ടു. “ഞാനും മകനും യുദ്ധത്തിൽ പങ്കെടുത്തില്ലെങ്കിൽ വീടിനു തീ വെക്കുമെന്ന്‌ അയൽക്കാരൻ ഭീഷണിപ്പെടുത്തി,” സലിയൂ. “രാഷ്‌ട്രീയ അരാജകത്വം നടമാടി. മുൻസെർബിയൻ ഗവണ്മെന്റിനെ ജനങ്ങൾ അംഗീകരിക്കാതിരുന്നതിനാൽ നിയമങ്ങൾ നടപ്പിൽവരുത്താനായില്ല. ജനങ്ങൾ അക്രമാസക്തരും താന്തോന്നികളുമായി മാറി.”

രാഷ്‌ട്രീയ സാഹചര്യം ഒന്നിനൊന്നു വഷളായതോടെ കൊസോവോയിലെ ജീവിതം സെർബുകൾക്കു കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നു. 1999-ലെ യുദ്ധത്തിന്റെ സമയത്ത്‌ ആയിരക്കണക്കിന്‌ സെർബുകളും അൽബേനിയക്കാരും ഒരുപോലെ, അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്യാൻ നിർബന്ധിതരായി. വംശീയ വിദ്വേഷം കനൽപോലെ കത്തിയിരുന്ന ആ നാളുകളിൽ, സ്വന്തം ജീവൻപോലും അപകടത്തിലാക്കിക്കൊണ്ട്‌ സെർബിയൻ സഹോദരങ്ങൾക്കായി സലിയൂ തന്റെ വീടിന്റെ വാതിൽ തുറന്നിട്ടു.

യഹോവയുടെ ചിന്തയാൽ സ്വാധീനിക്കപ്പെടുന്നു

ഒരു സഹോദരി പറഞ്ഞു: “സെർബിയക്കാർക്കും അൽബേനിയക്കാർക്കും ഇടയിലുണ്ടായിരുന്ന വിദ്വേഷം വളരെ കടുത്തതായിരുന്നു. ചെറുപ്പംമുതൽത്തന്നെ അതു ഞങ്ങളുടെ മനസ്സിൽ നിറച്ചിട്ടുണ്ട്‌. സത്യം പഠിച്ചതിനുശേഷവും ഇത്തരം മനോഭാവങ്ങൾക്കു പൂർണമായി മാറ്റം വന്നിരുന്നില്ല. യഹോവയുടെ ചിന്തയുമായി അനുരൂപപ്പെടാൻ ഞങ്ങളിൽ പലർക്കും നന്നേ പണിപ്പെടേണ്ടിവന്നു. ഈ വിദ്വേഷം മനസ്സിലുണ്ടായിരുന്നതിനാൽ, യഹോവ സ്‌നേഹം ആകുന്നു എന്ന്‌ പഠിക്കുമ്പോൾപ്പോലും സഭയിലെ സെർബിയക്കാരിയായ ഒരു സഹോദരിയിൽനിന്നു മാറി നടക്കാനുള്ള പ്രവണതയായിരുന്നു എനിക്ക്‌. എന്നാൽ ബൈബിൾപഠനം പുരോഗമിക്കവെ, ഒരുകാര്യം എനിക്കു ബോധ്യമായി: മറ്റു മതങ്ങളിലെ പഠിപ്പിക്കലുകൾ ആളുകളെ ഭിന്നിപ്പിക്കുമ്പോൾ യഹോവയുടെ വചനത്തിൽനിന്നുള്ള സത്യം ആളുകളെ ഐക്യത്തിലാക്കുന്നു.” പരിവർത്തനം വരുത്താനുള്ള ദൈവവചനത്തിന്റെ ശക്തി പുതിയ ക്രിസ്‌തീയവ്യക്തിത്വം ധരിക്കാൻ ഈ സഹോദരിയെ സഹായിച്ചോ? അവർ പറഞ്ഞു: “ഇന്ന്‌, സെർബിയക്കാരായ സഹോദരീസഹോദരന്മാരോടൊത്ത്‌ അതേ സഭയിൽ സേവിക്കുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്‌.”—കൊലൊ. 3:7-11; എബ്രാ. 4:12.

മതപരമായി ഭിന്നിച്ച ഈ ലോകത്ത്‌ യഥാർഥ ക്രിസ്‌തീയ ഐക്യം വേറിട്ടുനിൽക്കുന്നു എന്നതിന്റെ തെളിവാണ്‌ പിൻവരുന്ന സംഭവം. വർഷം 1998, ദേശീയവാദത്തിന്റെ തീപ്പൊരി വീണ്‌ വീടുകൾ കത്തിയമരുന്നു; ഗ്രനേഡുകൾ പൊട്ടുന്നതിന്റെ ശബ്ദം അന്തരീക്ഷത്തിൽ എങ്ങും മുഴങ്ങിക്കേൾക്കാം; എന്നിട്ടും ആ വർഷം ജൂലൈയിൽനടന്ന ഒരു കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി നമ്മുടെ സഹോദരന്മാർ സെർബിയയിലെ ബെൽഗ്രേഡിലേക്ക്‌ ഒരു ബസ്സിൽ യാത്രയായി. സമാധാനത്തോടെ ആ ബസ്സിൽ യാത്ര ചെയ്‌തിരുന്നവരിൽ അൽബേനിയക്കാരും ക്രൊയേഷ്യക്കാരും മാസിഡോണിയക്കാരും റോമാകളും ഉണ്ടായിരുന്നു. ആ കൺവെൻഷനിൽ സ്‌നാനപ്പെടാൻ പോകുകയായിരുന്ന ദഷൂറി ഗഷി പറയുന്നു: “ഞങ്ങളുടെ ബസ്‌ തടഞ്ഞ പട്ടാളക്കാർക്ക്‌ അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഈ രാജ്യക്കാർക്കിടയിൽ വംശീയ വിദ്വേഷം ആളിക്കത്തുമ്പോൾ ഞങ്ങൾ ഏകോദരസഹോദരങ്ങളെപ്പോലെ ഐക്യത്തോടെ യാത്ര ചെയ്യുന്നു—അതെ, വംശാതിർത്തികളില്ലാത്ത യഹോവയുടെ ജനം!”

റോമാ വംശജയായ ഒരു യുവതി വിദേശത്തു താമസിച്ചിരുന്ന ആന്റിമാരിൽനിന്ന്‌ കുട്ടിക്കാലത്ത്‌ സത്യം പഠിച്ചു. എന്നാൽ എഴുതാനും വായിക്കാനും അവൾക്ക്‌ അറിയില്ലായിരുന്നു. യഹോവയോടുള്ള സ്‌നേഹം സാക്ഷരയാകാൻ അവളെ പ്രേരിപ്പിച്ചു. ബൈബിൾപഠിച്ചിരുന്ന മൂന്നുവർഷം അവൾ എഴുത്തും വായനയുംകൂടി പഠിച്ചു. മറ്റൊരു തടസ്സവുംകൂടി അവൾക്കു മറികടക്കേണ്ടതുണ്ടായിരുന്നു; അവളുടെ അമ്മയുടെ അച്ഛൻ. അദ്ദേഹത്തോടൊപ്പമായിരുന്നു അവൾ താമസിച്ചിരുന്നത്‌. അവൾ പറയുന്നു: “അദ്ദേഹം അറിയാതെയാണു ഞാൻ യോഗങ്ങൾക്കു പോയിരുന്നത്‌.” തിരിച്ചുചെല്ലുമ്പോൾ അവൾക്ക്‌ അദ്ദേഹത്തിൽനിന്ന്‌ നല്ല അടികിട്ടുമായിരുന്നു. “ഞാൻ സത്യത്തിനുവേണ്ടി വളരെ ഉപദ്രവം സഹിച്ചിട്ടുണ്ട്‌. എന്നാൽ തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു. വിശ്വസ്‌തനായിരുന്ന ഇയ്യോബിന്‌ എത്രമാത്രം സഹിക്കേണ്ടിവന്നു എന്നു ഞാൻ ഓർമിക്കും. യഹോവയോടുള്ള സ്‌നേഹം ശക്തമായിരുന്നതിനാൽ പഠനം ഉപേക്ഷിക്കില്ല എന്നു ഞാൻ നിശ്ചയിച്ചിരുന്നു,” അവൾ പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത അവൾ ഇപ്പോൾ ഒരു പയനിയറാണ്‌; നിരക്ഷരരായ രണ്ടുപെൺകുട്ടികൾക്ക്‌ ബൈബിളധ്യയനം നടത്തുകയും ചെയ്യുന്നു. മറ്റുള്ളവരെ പഠിപ്പിക്കുന്നതിനായി ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽനിന്നു ലഭിച്ച പരിശീലനത്തെ അവൾ നന്ദിയോടെ സ്‌മരിക്കുന്നു.

ആദം ഗ്രേകാവെസ്റ്റെ ഒരു മുസ്ലീം ആയിരുന്നു. 1993-ൽ ജർമനിയിൽവെച്ച്‌ അദ്ദേഹം സത്യം പഠിച്ചു. 1999-ൽ സ്വന്തം നാടായ കൊസോവോയിലേക്കു മടങ്ങിയ അദ്ദേഹത്തിന്‌, പല പുതിയ സാക്ഷികളെയുംപോലെ വീട്ടുകാരുടെ മുൻവിധിയോടെയുള്ള എതിർപ്പിനെ നേരിടേണ്ടിവന്നു. ആദം ഓർക്കുന്നു: “സാത്താനാണ്‌ ഈ ലോകം ഭരിക്കുന്നതെന്നും ഇവിടെ നടമാടുന്ന സകല അതിക്രമങ്ങളുടെയും പിന്നിൽ അവനാണെന്നും തിരിച്ചറിഞ്ഞത്‌ വളരെ സഹായകമായിരുന്നു.” ആദം ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ചത്‌ അദ്ദേഹത്തിന്റെ പിതാവിന്‌ ഇഷ്ടമായില്ല. ഒന്നുകിൽ യഹോവ അല്ലെങ്കിൽ കുടുംബം, ഇതിൽ ഏതെങ്കിലും ഒന്ന്‌ തിരഞ്ഞെടുക്കാം എന്ന നിലപാടായിരുന്നു പിതാവിന്റേത്‌. ആദം യഹോവയെ തിരഞ്ഞെടുത്തു. ഇന്ന്‌ ഒരു ക്രിസ്‌തീയ മൂപ്പനായി അദ്ദേഹം സേവിക്കുകയും ചെയ്യുന്നു. വർഷങ്ങൾ കടന്നുപോയതോടെ പിതാവിന്റെ നിലപാടുകൾക്ക്‌ അയവുവന്നു. ക്രിസ്‌ത്യാനിയാകാൻ ആദം എടുത്ത തീരുമാനത്തെ കുറച്ചൊക്കെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്‌ ഇന്നാകുന്നുണ്ട്‌.

ആദമിന്റെ മകൻ അഡ്‌നന്‌ ചെറുപ്പത്തിൽ മതകാര്യങ്ങളിൽ യാതൊരു താത്‌പര്യവും ഇല്ലായിരുന്നു. ആയോധനകലകളിൽ മുഴുകിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെ കൊലയാളി എന്നാണ്‌ എതിരാളികൾ വിളിച്ചിരുന്നത്‌. എന്നാൽ ഒടുവിൽ സത്യം ഉള്ളിൽ തൊട്ടപ്പോൾ അദ്ദേഹം അതെല്ലാം ഉപേക്ഷിച്ചു. നല്ല പുരോഗതി കൈവരിച്ച അദ്ദേഹം സ്‌നാനം ഏൽക്കുകയും ചെയ്‌തു. അഡ്‌നൻ പറയുന്നു: “സ്‌നാനമേറ്റ്‌ അധികം കഴിയുന്നതിനുമുമ്പ്‌ എനിക്ക്‌ ഒരു തീരുമാനം എടുക്കേണ്ടിവന്നു. എനിക്ക്‌ ഒരു നല്ല ജോലി ഉണ്ടായിരുന്നു; സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു ഞാൻ. എന്നാൽ ആത്മീയമായി അത്ര നല്ല ഒരു അവസ്ഥയിലായിരുന്നില്ല. വയൽശുശ്രൂഷ പേരിനുമാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഒരു മാറ്റത്തിനുള്ള സമയമായി എന്നു തിരിച്ചറിഞ്ഞ ഞാൻ ജോലി ഉപേക്ഷിച്ചു.” പയനിയറിങ്‌ ആരംഭിച്ച അഡ്‌നൻ ഒരു ശുശ്രൂഷാദാസനായി നിയമിക്കപ്പെടുകയും അൽബേനിയയിൽ നടന്ന ആദ്യത്തെ ശുശ്രൂഷാപരിശീലന സ്‌കൂളിൽ പങ്കെടുക്കുകയും ചെയ്‌തു. ഇപ്പോൾ അദ്ദേഹം ഒരു മൂപ്പനാണ്‌. കൂടാതെ, അഡ്‌നനും ഭാര്യ ഹെഡിയയും പ്രത്യേക പയനിയർമാരായി പ്രവർത്തിക്കുകയും ചെയ്യുന്നു. താൻ എടുത്ത ഈ തീരുമാനത്തെക്കുറിച്ച്‌ അദ്ദേഹം പറയുന്നത്‌ ശ്രദ്ധിക്കുക: “ഇതിൽപ്പരം സന്തോഷം എനിക്കു ലഭിക്കാനില്ല; മുഴുസമയസേവനം തിരഞ്ഞെടുത്തതിൽ എനിക്ക്‌ ഒരു ഖേദവും ഇല്ല.”

ആരാധനയിലും ഉപദേശങ്ങളിലും ഐക്യമുള്ളവർ

കൊസോവോയിലുള്ള ആറുസഭകളും വാടകയ്‌ക്ക്‌ എടുത്ത കെട്ടിടങ്ങളാണു രാജ്യഹാളുകളായി ഇന്ന്‌ ഉപയോഗിക്കുന്നത്‌. ചിലത്‌ ചെറിയ സഭകളാണ്‌; പെക്‌ നഗരത്തിലുള്ള സഭയിൽ 28 പ്രസാധകരേ ഉള്ളൂ. നിയമിത സഹോദരന്മാരുടെ ദൗർലഭ്യംനിമിത്തം ചില സഭകളിൽ എല്ലാ ആഴ്‌ചയും പരസ്യപ്രസംഗങ്ങൾ നടത്താൻ സാധിക്കുന്നില്ല. എന്നിരുന്നാലും പെക്‌ സഭയിലെ സഹോദരങ്ങളെപ്പോലെ അവരും എല്ലാ ആഴ്‌ചയും വീക്ഷാഗോപുര അധ്യയനത്തിനും മറ്റു യോഗങ്ങൾക്കുമായി ക്രമമായി കൂടിവരുന്നു.

തീർത്തും ബുദ്ധിമുട്ടുനിറഞ്ഞ സാഹചര്യമായിരുന്നെങ്കിലും, സെർബിയ കൺട്രി കമ്മിറ്റിയാണ്‌ വർഷങ്ങളോളം കൊസോവോയിലുള്ള സഹോദരങ്ങളുടെ ആത്മീയ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്‌. എന്നാൽ മാറിയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഭരണസംഘം 2000-ത്തിൽ അൽബേനിയ ബ്രാഞ്ചിനെ കൊസോവോയിലെ പ്രസംഗവേലയുടെ ചുമതല ഏൽപ്പിച്ചു.

അടുത്തകാലംവരെയും കൊസോവോയിലെ യഹോവയുടെ സാക്ഷികളിൽ ഭൂരിപക്ഷവും സെർബിയക്കാരായിരുന്നു. അതുകൊണ്ടുതന്നെ യോഗങ്ങൾ നടത്തിയിരുന്നത്‌ സെർബിയൻ ഭാഷയിലായിരുന്നു. അൽബേനിയൻ ഭാഷ സംസാരിക്കുന്നവരെ യോഗപരിപാടികൾ മനസ്സിലാക്കാൻ ഇവർ സഹായിച്ചുപോന്നു. എന്നാൽ ഇപ്പോൾ കൊസോവോയിലുള്ള സഹോദരങ്ങളിൽ കൂടുതലും അൽബേനിയക്കാരാണ്‌. സെർബിയൻ ഭാഷയിലുള്ള ഒരു സഭയൊഴിച്ചാൽ, മറ്റു സഭകളിലെല്ലാം ഇപ്പോൾ യോഗങ്ങൾ നടത്തുന്നത്‌ അൽബേനിയൻ ഭാഷയിലാണ്‌. സെർബിയൻ സഹോദരങ്ങളുടെ പ്രയോജനത്തിനായി പരിപാടികൾ ആ ഭാഷയിലേക്കു മൊഴിമാറ്റം നടത്താറുണ്ട്‌. രണ്ടുഭാഷകളിലും സമ്മേളനങ്ങളും കൺവെൻഷനുകളും നടത്തുന്നുണ്ട്‌. 2008-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ ഇതിനൊരു ഉദാഹരണമാണ്‌. ചില പ്രധാനപ്രസംഗങ്ങൾ സെർബിയൻഭാഷയിൽ നടത്തിയെന്നതൊഴിച്ചാൽ മുഴു പരിപാടികളും അൽബേനിയനിലാണ്‌ അവതരിപ്പിച്ചത്‌; അതെല്ലാം സെർബിയനിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്‌തു. ആ പ്രധാനപ്രസംഗങ്ങൾ നടത്തിയതോ, കൊസോവോ മൂപ്പന്മാരും. ഒരു സഹോദരൻ പറയുന്നു: “പുറത്ത്‌ വംശീയ വിദ്വേഷം ആളിക്കത്തുമ്പോഴും, ഇവിടെ ഹാളിനുള്ളിൽ ഞങ്ങൾ ഒരു കുടുംബമായിരുന്നു.”

കൊസോവോയിലെ ജനങ്ങളിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്‌; എങ്കിലും അവർ ബൈബിളിനെ വിലമതിക്കുന്നു, മതകാര്യങ്ങൾ ചർച്ചചെയ്യാൻ പലരും സന്നദ്ധരുമാണ്‌. 2008-ൽ 164 പ്രസാധകരുടെ ഒരു അത്യുച്ചം ഉണ്ടായതിൽ കൊസോവോയിലെ സഹോദരങ്ങൾ വളരെ സന്തോഷത്തിലാണ്‌. യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്‌ വംശ-ദേശ ഭേദമില്ലാതെ, പ്രദേശത്തുള്ള മുഴുവൻ ആളുകളോടും സുവാർത്ത പ്രസംഗിക്കാൻ ഉറച്ചിരിക്കുകയാണ്‌ കൊസോവോയിലെ സഹോദരങ്ങൾ.

മോൺടേനേഗ്രോ

മെഡിറ്ററേനിയൻ പ്രദേശത്ത്‌ ഒളിഞ്ഞുകിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചുരാജ്യമാണ്‌ ആഡ്രിയാറ്റിക്‌ തീരത്തുള്ള മോൺടേനേഗ്രോ. അൽബേനിയ, കൊസോവോ, സെർബിയ, ബോസ്‌നിയ-ഹെർസഗോവിന എന്നീ രാജ്യങ്ങളോടു ചേർന്നുകിടക്കുന്ന ഇത്‌ അസാധാരണ വൈവിധ്യത്തിനും മനംകുളിർപ്പിക്കുന്ന സൗന്ദര്യത്തിനും പേരുകേട്ട രാജ്യമാണ്‌. മനോഹാരിത തുളുമ്പുന്ന ആഡ്രിയാറ്റിക്‌ കടലോരത്തിന്റെ ഏതാണ്ട്‌ 293 കിലോമീറ്ററും ഈ രാജ്യത്തിനവകാശപ്പെട്ടതാണ്‌. ടാരാ നദി ഒഴുകുന്ന താഴ്‌വാരമാകട്ടെ, യൂറോപ്പിലെതന്നെ ഏറ്റവും നീളംകൂടിയതും ആഴമേറിയതുമായ നീർത്താഴ്‌വരയാണ്‌. ബാൾക്കൻസിലെ തടാകങ്ങളിൽ ഏറ്റവും വലുതാണ്‌ ഇവിടത്തെ സ്‌കുട്ടാരി (അഥവാ സ്‌കഡാർ) തടാകം; യൂറോപ്പിലെ ഏറ്റവും വലിയ പക്ഷിസങ്കേത കേന്ദ്രങ്ങളിലൊന്നും ഇവിടെയാണുള്ളത്‌. സ്വിറ്റ്‌സർലൻഡിന്റെ ഏതാണ്ട്‌ മൂന്നിലൊന്നുമാത്രം വലുപ്പമുള്ള സ്ഥലത്താണ്‌ ഇതത്രയും!

എന്നാൽ യുദ്ധങ്ങൾ, സംഘർഷങ്ങൾ, യാതനകൾ എന്നിവയാൽ കറപുരണ്ട ഒരു പൂർവകാലമാണ്‌ മോൺടേനേഗ്രോയ്‌ക്കുള്ളത്‌. ഈ പോരാട്ടങ്ങളാൽ വളരെയേറെ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്‌ അവിടത്തെ ആളുകളുടെ പാരമ്പര്യവും മനോഭാവങ്ങളും സംസ്‌കാരവുമെല്ലാം. ധീരത, വിശ്വസ്‌തത, അന്തസ്സ്‌, താഴ്‌മ, ആത്മത്യാഗം, മറ്റുള്ളവരോടുള്ള ആദരവ്‌ ഇവയ്‌ക്കെല്ലാം അവർ അങ്ങേയറ്റം വിലകൽപ്പിക്കുന്നു; അത്‌ അവരുടെ സംസ്‌കാരത്തിന്റെതന്നെ ആണിക്കല്ലായി കരുതപ്പെടുന്നു. പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിൽക്കുന്ന പ്രകൃതക്കാരാണെങ്കിലും ഇവിടത്തെ ആളുകളിൽ അനേകരും ദൈവരാജ്യസുവാർത്ത ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു; ബൈബിൾസത്യത്തിനുവേണ്ടി വിശ്വസ്‌തമായി വാദിക്കുകയും ചെയ്യുന്നു.

പ്രസംഗപ്രവർത്തനം പടർന്നു പന്തലിക്കുന്നു

മുൻയൂഗോസ്ലാവിയയുടെ സകല ഭാഗങ്ങളിൽനിന്നും, 1991-ൽ ക്രൊയേഷ്യയിലെ സാഗ്രെബിൽവെച്ചു നടന്ന ചരിത്രപ്രധാന കൺവെൻഷന്‌ കൂടിവന്ന സഹോദരങ്ങൾക്കാർക്കും അവിടെ ആസ്വദിച്ച ആ സ്‌നേഹവും ഐക്യവും ഒരിക്കലും മറക്കാനാവില്ല. സേവോ ചെപിർനിയിച്‌ അന്ന്‌ ബൈബിൾ പഠനം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഓർമിക്കുന്നു: “ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതി. അങ്ങനെയൊരു സാഹചര്യത്തിൽ മോൺടേനേഗ്രോയിൽനിന്ന്‌ ക്രൊയേഷ്യയിലേക്കുള്ള ആ യാത്ര അപകടം പിടിച്ചതായിരുന്നു. എന്നിട്ടും എത്രയധികം ബസ്സുകളാണ്‌ കൺവെൻഷൻസ്ഥലത്ത്‌ എത്തിയതെന്നോ! സാക്ഷികൾക്കിടയിലെ സമാധാനവും ഐക്യവും ആയിരുന്നു അതിലേറെ ശ്രദ്ധേയമായ സംഗതി. ആദ്യദിവസം നൂറുകണക്കിനു പോലീസുകാരാണ്‌ എത്തിയത്‌. എന്നാൽ നമ്മൾ സമാധാനകാംക്ഷികളാണെന്നു കണ്ടെത്തിയതോടെ അടുത്തദിവസങ്ങളിൽ ഏതാനും പേർ മാത്രമേ വന്നുള്ളൂ.”

യുദ്ധം തുടങ്ങുന്നതിനുമുമ്പ്‌, ഒരു ദമ്പതികൾ മുടങ്ങാതെ ക്രൊയേഷ്യയിൽനിന്നു മോൺടേനേഗ്രോവരെ ചെന്ന്‌ സാവോയ്‌ക്ക്‌ അധ്യയനം നടത്തിയിരുന്നു. എന്നാൽ അതിർത്തികൾ അടച്ചുപൂട്ടിയതോടെ സാവോയ്‌ക്ക്‌ എങ്ങനെ തന്റെ ബൈബിൾപഠനം തുടരാൻ കഴിയുമായിരുന്നു?

സാവോ പറയുന്നു: “താത്‌പര്യക്കാരിൽത്തന്നെ പഠനത്തിൽ കൂടുതൽ മുന്നേറിയവർ മറ്റുള്ളവരെ പഠിപ്പിക്കണമായിരുന്നു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം ഉപയോഗിച്ച്‌ എനിക്ക്‌ അധ്യയനം എടുത്തിരുന്നത്‌ സ്‌നാനമേറ്റ ഒരു സഹോദരനാണ്‌. എന്നാൽ മേലാൽ അതിനു കഴിയാതെവന്നപ്പോൾ സ്‌നാനമേറ്റിട്ടില്ലാത്ത മറ്റൊരാൾ അധ്യയനമെടുത്തു. 1992-ഓടെ സഭാപുസ്‌തകാധ്യയനത്തിനും വീക്ഷാഗോപുര അധ്യയനത്തിനുമായി ഹെർട്‌സെഗ്‌ നോവീ എന്ന നഗരത്തിൽ കൂടിവന്നിരുന്നവരുടെ എണ്ണം 15 ആയി.” സാവോയും ഭാര്യയും മകളും പഠിച്ചു പുരോഗമിച്ച്‌ 1993-ൽ സ്‌നാനമേറ്റു. പ്രകൃതിരമണീയമായ ഈ തീരദേശ നഗരത്തിൽ ഇന്ന്‌ ഒരു രാജ്യഹാളുണ്ട്‌, 25 പ്രസാധകരും.

1990-കളുടെ ആദ്യഭാഗത്ത്‌ തലസ്ഥാന നഗരമായ പോഡ്‌ഗോറിക്കയിൽ പ്രസാധകരുടെ ഒരു ചെറിയകൂട്ടം രൂപീകൃതമായി. ഈ കൂട്ടം വളർന്നതോടെ 1997-ൽ ഒരു രാജ്യഹാൾ നിർമിക്കുന്നതിനായി സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സഹോദരങ്ങൾ വാങ്ങിയ സ്ഥലത്ത്‌ ഒരു വലിയ മതിൽ ഉണ്ടായിരുന്നു. സ്വകാര്യതയ്‌ക്കുവേണ്ടി അതു നിലനിറുത്താൻ അവർ തീരുമാനിച്ചു. എന്നാൽ അടുത്തുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ താമസിച്ചിരുന്ന പോലീസ്‌ ഓഫീസർ ഈ മതിൽ പൊളിച്ചുമാറ്റിയിരുന്നെങ്കിൽ ഇരുട്ടറപോലെയുള്ള തന്റെ വീട്ടിൽ അൽപ്പം വെളിച്ചം കിട്ടുമായിരുന്നുവെന്നു പറഞ്ഞു. നല്ല അയൽബന്ധം കാത്തുസൂക്ഷിക്കുന്നതിനായി ആ മതിൽ പൊളിച്ചുമാറ്റിയിട്ട്‌ പകരം വേലികെട്ടാൻ സഹോദരങ്ങൾ മനസ്സുകാണിച്ചു. അവർ കാണിച്ച അയൽസ്‌നേഹം വെറുതെയായില്ല!

ആ കെട്ടിടത്തിലെ മറ്റുതാമസക്കാർ പ്രശ്‌നമുണ്ടാക്കിയപ്പോൾ ഈ പോലീസ്‌ ഓഫീസർ അടങ്ങിയിരുന്നില്ല; രാജ്യഹാൾ ആക്രമിച്ചാൽ താൻ അവർക്കെതിരെ ക്രിമിനൽ കുറ്റത്തിനു കേസെടുക്കുമെന്ന്‌ അദ്ദേഹം അവരോടു പറഞ്ഞു. ഇന്ന്‌ നമ്മുടെ സഹോദരങ്ങൾക്കവിടെ നല്ലൊരു രാജ്യഹാളും പ്രത്യേക പയനിയർമാർക്കായി ഒരു വീടും ഉണ്ട്‌. കൂടാതെ, വളരെ വലിയ ഒരു പാർക്കിങ്‌ ഷെഡ്‌ ഉള്ളതിനാൽ അവിടെവെച്ച്‌ സമ്മേളനങ്ങൾപോലും നടത്താനാകുന്നു.

എന്നാൽ നിക്‌സിക്‌ എന്ന പട്ടണത്തിലെ സഹോദരങ്ങളുടെ അവസ്ഥ അതല്ലായിരുന്നു. അവർ 1996-ൽ സ്ഥലം വാങ്ങി; പക്ഷേ, ഒരു രാജ്യഹാൾ പണിയാൻ സമീപവാസികൾ സമ്മതിക്കുമായിരുന്നില്ല. അവർ പണി തടസ്സപ്പെടുത്താതിരിക്കാൻ രാവും പകലും സഹോദരന്മാർ കാവൽനിന്നു. ഒരുദിവസം സ്ഥലത്തെ ഒരു പുരോഹിതൻ ഇളക്കിവിട്ട 200 പേരടങ്ങുന്ന ജനക്കൂട്ടം തോക്കുകളും വടികളുമായി ഇരച്ചുപാഞ്ഞുവന്ന്‌ ആകാശത്തേക്ക്‌ നിറയൊഴിക്കുകയും രാജ്യഹാൾ തകർത്തുതരിപ്പണമാക്കുകയും ചെയ്‌തു. പോലീസ്‌ നോക്കുകുത്തികളായി നിന്നതേയുള്ളൂ.

സ്ഥിതിഗതികൾ ശാന്തമാകുന്നില്ലെന്നു കണ്ട സഹോദരങ്ങൾ മറ്റൊരു സ്ഥലത്തിനായി അന്വേഷണം ആരംഭിച്ചു. നാലുവർഷത്തിനുശേഷം ഒരു കെട്ടിടം കണ്ടെത്തുകയും അതു പുതുക്കിപ്പണിതു രാജ്യഹാളാക്കുകയും ചെയ്‌തു. ആദ്യം പ്രശ്‌നങ്ങളൊന്നും ഉള്ളതായി തോന്നിയില്ല. എന്നാൽ ഏതാനും മാസം കഴിഞ്ഞപ്പോൾ ആ ഹാൾ കത്തിനശിച്ചു; അതെങ്ങനെ സംഭവിച്ചു എന്നത്‌ ഇന്നും ഒരു ദുരൂഹതയാണ്‌. എന്നിരുന്നാലും, നമ്മുടെ സഹോദരങ്ങൾ പിന്മാറാൻ ഒരുക്കമല്ലായിരുന്നു. രാജ്യഹാൾ വീണ്ടും പണിയാൻതന്നെ അവർ തീരുമാനിച്ചു. അതിനുശേഷം ഇന്നോളം വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല.

മോൺടേനേഗ്രോയിലെ നാലുസഭകളുടെയും മേൽനോട്ടം, സെർബിയയിലെ കൺട്രി കമ്മിറ്റിക്കാണ്‌. 1:2967 എന്നതാണ്‌ അവിടത്തെ പ്രസാധക-ജനസംഖ്യാ അനുപാതം; 201 പ്രസാധകരും 6 പ്രത്യേക പയനിയർമാരുമാണ്‌ ഇവിടെയുള്ളത്‌. മതാനുഷ്‌ഠാനങ്ങളിൽ, ബൈബിളിനെക്കാൾ പ്രാധാന്യം പാരമ്പര്യങ്ങൾക്കാണ്‌ എന്നു ചിന്തിക്കുന്നവരാണ്‌ മോൺടേനേഗ്രോക്കാർ പൊതുവെ. എന്നിരുന്നാലും അവിടത്തെ സഹോദരങ്ങൾ സധൈര്യം സുവാർത്ത പ്രസംഗിക്കുന്നതിൽ വിശ്വസ്‌തതയോടെ തുടരുന്നു.

സ്ലോവേനിയ

മുൻയൂഗോസ്ലാവിയയുടെ വടക്കുപടിഞ്ഞാറായിരുന്നു സ്ലോവേനിയയുടെ സ്ഥാനം, 1991-ൽ സ്വാതന്ത്ര്യം നേടുന്നതുവരെ. സ്വാതന്ത്ര്യലബ്ധിമുതൽ ആ രാജ്യത്തിന്റെ സമ്പദ്‌ഘടന വളർച്ചയുടെ പടവുകൾ താണ്ടിയിരിക്കുന്നു. 2004-ൽ സ്ലോവേനിയ യൂറോപ്യൻ യൂണിയന്റെ ഭാഗമായി. വലുപ്പത്തിൽ അൽപ്പം ചെറുതാണെങ്കിലും അതിന്റെ ഭൂപ്രകൃതി വൈവിധ്യങ്ങൾ നിറഞ്ഞതാണ്‌. മനംകവരുന്ന പർവതനിരകൾ, ഗിരിശൃംഗ തടാകങ്ങൾ, ഇടതൂർന്ന വനങ്ങൾ, കൂറ്റൻ ചുണ്ണാമ്പുകൽ ഗുഹകൾ, വശ്യമനോഹരിയായ സ്ലോവേനിയൻ തീരം എന്നിവയെല്ലാം ഈ രാജ്യത്തിനു സ്വന്തം. ഏതാണ്ട്‌ ഒരു മണിക്കൂറുണ്ടെങ്കിൽ സുഖശീതളമായ മലനിരകളിൽനിന്ന്‌ ഇളം ചൂടേറ്റുനിൽക്കുന്ന ഒലിവുതോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമൊക്കെ നിറഞ്ഞ ആഡ്രിയാറ്റിക്‌ കടലോരത്ത്‌ എത്തിച്ചേരാം. സ്ലോവേനിയയുടെ സാംസ്‌കാരിക ചരിത്രപശ്ചാത്തലങ്ങൾ പര്യവേക്ഷണത്തിന്‌ അനന്ത സാധ്യതകളൊരുക്കുന്നു. ദേശീയ ഉദ്യാനങ്ങളിലും ചരിത്രപ്രധാന നഗരങ്ങളിലും ഒതുങ്ങിനിൽക്കുന്നില്ല സ്ലോവേനിയയുടെ സൗന്ദര്യം. എടുത്തുപറയേണ്ട ഒന്നാണ്‌ അതിന്റെ ആത്മീയ പൈതൃകം.

രാജ്യഹാളുകളും പയനിയർമാരും

“ബൈബിൾ വിശ്വാസികളായ ബാർബർമാർ,” തങ്ങളുടെ പുതിയ വിശ്വാസത്തെക്കുറിച്ച്‌ പ്രസംഗിച്ചിരുന്ന പട്ടണമായ മാരിബോറിനെ നിങ്ങൾ മറക്കാനിടയില്ല. മാരിബോറിൽ രൂപംകൊണ്ട ചെറിയ കൂട്ടം യോഗസ്ഥലമായി ഉപയോഗിച്ചിരുന്നത്‌ നോവി സ്‌വെറ്റ്‌ (പുതിയ ലോകം) എന്ന്‌ പിന്നീട്‌ പേരിട്ട റെസ്റ്ററന്റാണ്‌. ബൈബിൾ പഠനത്തിനും ആരാധനയ്‌ക്കുമായി മനോഹരമായ രാജ്യഹാളുകളിൽ കൂടിവരാൻ കഴിയുന്നതിൽ ഇന്ന്‌ സ്ലോവേനിയയിലെ സാക്ഷികൾ യഹോവയ്‌ക്കു നന്ദി കരേറ്റുന്നു. പ്രസാധകരുടെ എണ്ണത്തിലുള്ള വർധനയും 1990-കളിലെ അനുകൂല സാഹചര്യങ്ങളുംനിമിത്തം ആ വർഷംതന്നെ ഒരു മേഖലാ നിർമാണക്കമ്മിറ്റി രൂപംകൊള്ളുകയുണ്ടായി. 100-ലധികം സ്വമേധാസേവകരുടെയും മറ്റു രാജ്യങ്ങൾ നൽകിയ ഫണ്ടിന്റെയും പിൻബലത്തിൽ 1995 മുതൽ സഭകൾക്ക്‌ 14 രാജ്യഹാളുകൾ പണിയാനോ പുതുക്കാനോ കഴിഞ്ഞിട്ടുണ്ട്‌.

പ്രസാധകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച്‌ സാധാരണ പയനിയർമാരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു; 1990-ൽ അത്‌ 10 പേരായിരുന്നെങ്കിൽ 2000-ത്തിൽ 107 പേരായി വർധിച്ചു. ആനിറ്റ്‌സ ക്രിസ്റ്റൻ ആണ്‌ അവരിലൊരാൾ; സത്യം പഠിക്കുന്നതിനുമുമ്പ്‌ രാഷ്‌ട്രീയരംഗത്ത്‌ ഒരു നിറസാന്നിധ്യമായിരുന്നു അവർ.

മറ്റു ദേശങ്ങളിൽനിന്ന്‌ സ്ലോവേനിയയിൽ സേവിക്കാനെത്തിയ സഹോദരങ്ങൾ പ്രസംഗ പ്രവർത്തനത്തിനു പുതുജീവൻ പകർന്നു. 1992-ൽ ഫ്രാൻകോയും ഡെബ്ബിയും ആദ്യ മിഷനറിമാരായി ഇവിടെയെത്തി. അവരെ ആഫ്രിക്കയിലേക്കു നിയമിച്ചപ്പോൾ മറ്റു രണ്ടുമിഷനറിമാർ—ഡാനിയൽ ഫ്രിഡെലും ഭാര്യ ക്യാരിനും—ഓസ്‌ട്രിയയിൽനിന്നു വന്നു. ഈ അടുത്തകാലത്താണ്‌, ജെഫ്രി പവൽ ഭാര്യ റ്റോനിയ, യോഖെൻ ഫിഷർ ഭാര്യ മിഖായേല എന്നീ ഗിലെയാദ്‌ മിഷനറിമാരെ ഇങ്ങോട്ടേക്കു നിയമിച്ചത്‌. ഇവരെക്കൂടാതെ ഓസ്‌ട്രിയ, ഇറ്റലി, പോളണ്ട്‌ എന്നിവിടങ്ങളിൽനിന്നുള്ള പ്രത്യേക പയനിയർമാരും ഇവിടെയുണ്ട്‌. യഹോവയോടുള്ള അഗാധമായ സ്‌നേഹവും ആളുകളെ സഹായിക്കാനുള്ള അതിയായ ആഗ്രഹവുമാണ്‌ ഇവരുടെ ഏവരുടെയും മുഖമുദ്ര.

ആശുപത്രി ഏകോപന സമിതികൾ

1994-ൽ ബെഥേലിൽ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ ഡെസ്‌ക്‌ പ്രവർത്തനം തുടങ്ങി. കൂടാതെ രണ്ട്‌ ആശുപത്രി ഏകോപന സമിതികളും (എച്ച്‌ എൽ സി) സ്ഥാപിച്ചു. ആ കമ്മിറ്റികളിൽ സേവിക്കുന്ന ചില സഹോദരന്മാർ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുകയും അദ്ദേഹം രാജ്യത്തെ സകല ആശുപത്രികളുടെയും ഡയറക്‌ടർമാരുമായി ഒരു യോഗം വിളിച്ചുകൂട്ടുകയും ചെയ്‌തു. സഹോദരന്മാർ എച്ച്‌ എൽ സി-യുടെ പ്രവർത്തനം വിവരിക്കുകയും യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ച നിരസിക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയും ചെയ്‌തു. ഡോക്‌ടർമാരും രക്തപ്പകർച്ച സ്വീകരിക്കാത്ത രോഗികളും തമ്മിൽ നല്ല സഹകരണത്തിന്‌ ഇതു വഴിതെളിച്ചു; തന്നെയുമല്ല ആരോഗ്യസംബന്ധിയായ പ്രസിദ്ധീകരണങ്ങളിൽ രക്തരഹിത ചികിത്സയുടെ വിശദീകരണങ്ങളടങ്ങിയ ലേഖനങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.

സ്ലോവേനിയയിലെ ഡോക്‌ടർമാർ 1995-ൽ ആദ്യമായി രക്തംകൂടാതെ, ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയ നടത്തി. വിജയകരമായ ഈ ശസ്‌ത്രക്രിയയെക്കുറിച്ച്‌ വാർത്താമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു; ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടറും അനസ്‌തേഷ്യാവിദഗ്‌ധനും ഇതേക്കുറിച്ച്‌ വിജ്ഞാനപ്രദമായ ഒരു ലേഖനവും എഴുതുകയുണ്ടായി. അങ്ങനെ രക്തരഹിത ചികിത്സയിലേക്കുള്ള വാതായനങ്ങൾ മലർക്കെ തുറക്കപ്പെട്ടു. വൈദ്യചികിത്സയോടു ബന്ധപ്പെട്ട നമ്മുടെ നിലപാടിനെ ആദരിക്കാൻ കൂടുതൽ ഡോക്‌ടർമാർ ഇന്നു തയ്യാറാണ്‌.

വളർച്ചയും വികാസവും

1991-ലെ രാഷ്‌ട്രീയ പരിവർത്തനങ്ങൾക്കുശേഷം സ്ലോവേനിയയിലെ നമ്മുടെ പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്‌ ഒരു ഓഫീസ്‌ തുടങ്ങാൻ ഭരണസംഘം തീരുമാനിച്ചു. അങ്ങനെ സ്ലോവേനിയയുടെ തലസ്ഥാനനഗരിയായ ലൂബ്‌ലിയാനയുടെ ഹൃദയഭാഗത്തുതന്നെ അതിനായി ഒരു ഒറ്റനില കെട്ടിടം വാങ്ങി, പുതുക്കിപ്പണിതു. 1993 ജൂലൈ 1-ന്‌, ബെഥേൽ അംഗങ്ങൾ അങ്ങോട്ടേക്കു മാറി. ആദ്യം ഈ ബെഥേൽ കുടുംബത്തിൽ 10 പേർ മാത്രമാണുണ്ടായിരുന്നത്‌; എന്നാൽ പത്തുവർഷത്തിനകം അത്‌ 35 ആയി ഉയർന്നു. അതുകൊണ്ട്‌ അടുക്കള, അലക്കുശാല, ഡൈനിങ്‌ റൂം എന്നിവയ്‌ക്കായി തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടം വാടകയ്‌ക്കെടുത്തു. ഓഫീസ്‌ സൗകര്യങ്ങൾ കൂട്ടുന്നതിനുവേണ്ടി സഹോദരങ്ങളെ അടുത്തുള്ള മറ്റ്‌ അപ്പാർട്ടുമെന്റുകളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. 1997-ൽ ഈ ഓഫീസ്‌ യഹോവയുടെ സാക്ഷികളുടെ സ്ലോവേനിയ ബ്രാഞ്ച്‌ ഓഫീസായി പ്രവർത്തനമാരംഭിച്ചു.

സ്ലോവേനിയയിലെ ബ്രാഞ്ചിനുവേണ്ടി ഒരു പുതിയ കെട്ടിടം പണികഴിപ്പിക്കാൻ ഭരണസംഘം അനുമതി നൽകിയപ്പോൾ അനുയോജ്യമായ ഒരിടത്തിനായി സഹോദരങ്ങൾ അന്വേഷണം തുടങ്ങി. ഏതാണ്ട്‌ 40 വ്യത്യസ്‌ത സ്ഥലങ്ങൾ കണ്ടു വിലയിരുത്തിയശേഷം മനോഹരമായ പർവതനിരകളുടെ താഴ്‌വാരത്തിൽ, ലൂബ്‌ലിയാനയിൽനിന്ന്‌ 20 കി.മീ. അകലെ, കാംനിക്‌ പട്ടണത്തിനടുത്ത്‌ സ്ഥലം വാങ്ങാൻ തീരുമാനമായി. പെട്ടെന്നുതന്നെ സ്ഥലവുമായി ബന്ധപ്പെട്ട നിയമനടപടികളെല്ലാം പൂർത്തിയാക്കി, കെട്ടിട നിർമാണത്തിനുള്ള അനുമതി വാങ്ങി, സ്ഥലം മേടിച്ചു, ഒരു നിർമാണ കമ്പനിയുമായി കെട്ടിടം പണിയാനുള്ള കരാറിൽ ഒപ്പുവെച്ചു, നിർമാണത്തിൽ സഹായിക്കുന്നതിനായി അന്താരാഷ്‌ട്ര സേവകരെ ക്ഷണിക്കുകയും ചെയ്‌തു. പണി ഉടൻതന്നെ തുടങ്ങുമെന്നു തോന്നി.

പക്ഷേ അപ്പോഴാണ്‌ ബ്രാഞ്ചുനിർമാണത്തെക്കുറിച്ചു കേട്ടറിഞ്ഞ അയൽവാസികൾ എതിർപ്പുമായി രംഗത്തെത്തിയത്‌. പണി തുടങ്ങേണ്ടിയിരുന്ന ദിവസം അവർ ബാരിക്കേഡുകൾവെച്ച്‌ നിർമാണസ്ഥലത്തേക്കുള്ള വഴി തടഞ്ഞു. ബാനറുകൾ കെട്ടി പ്രതിഷേധം പ്രകടിപ്പിച്ചു. ആറുദിവസം കഴിഞ്ഞ്‌ ഉച്ചയോടെ മുപ്പതോളം പോലീസുകാർ സ്ഥലത്തെത്തി; ബാരിക്കേഡുകൾ പൊളിച്ചുമാറ്റാനായി വിട്ടിരുന്ന പണിക്കാരുടെ സംരക്ഷണാർഥമായിരുന്നു അവർ വന്നത്‌. പ്രതിഷേധക്കാർ പോലീസിനെ ചീത്തവിളിച്ചു. എന്നാൽ ഇതിനു മുമ്പുതന്നെ പണി മാറ്റിവെച്ചിരുന്നതുകൊണ്ട്‌ അന്നേ ദിവസം സഹോദരങ്ങളോ കമ്പനിയിലെ പണിക്കാരോ ആരുംതന്നെ അവിടെയുണ്ടായിരുന്നില്ല. അങ്ങനെ എതിർപ്പിന്റെ കാഠിന്യം കുറഞ്ഞുകുറഞ്ഞു വന്നു; നമ്മുടെ സഹോദരങ്ങളാകട്ടെ സമാധാനപരമായ ഒരു പരിഹാരത്തിനായി യത്‌നിച്ചു.

നിർമാണസമയത്ത്‌ ഉണ്ടാക്കിയിരുന്ന വേലി പ്രതിഷേധക്കാർ മൂന്നുതവണ നശിപ്പിച്ചെങ്കിലും ഒരു മാസത്തിനുശേഷം കൂടുതൽ എതിർപ്പുകളൊന്നും കൂടാതെ പണി തുടങ്ങാനും തുടരാനുമായി. എന്തായാലും ഈ കോളിളക്കങ്ങൾനിമിത്തം നമ്മുടെ ബ്രാഞ്ച്‌ നിർമാണം വാർത്താപ്രാധാന്യം നേടി. ടിവിയിലും റേഡിയോയിലും പത്രങ്ങളിലുമായി ബ്രാഞ്ച്‌ നിർമാണത്തെക്കുറിച്ചുള്ള 150-ലേറെവരുന്ന വാർത്താ റിപ്പോർട്ടുകളുടെ ഒരു പ്രളയമായിരുന്നു പിന്നെയങ്ങോട്ട്‌. ഏറെക്കുറെ 11 മാസംകൊണ്ട്‌ പണി പൂർത്തിയായി; 2005 ആഗസ്റ്റിൽ ബെഥേൽ കുടുംബാംഗങ്ങൾ പുതിയ സ്ഥലത്തേക്കു മാറി.

അന്നുമുതൽ സഹോദരങ്ങളും അയൽക്കാരുമായുള്ള ബന്ധം അപ്പാടെ മാറി. നാട്ടുകാരിൽ അനേകർ ബ്രാഞ്ച്‌ സന്ദർശിക്കാനെത്തി. നേരത്തേ എതിർപ്പുണ്ടായിരുന്ന ഒരാൾ പിന്നീട്‌ നിർമാണ പ്രവർത്തനങ്ങളിൽ വളരെ താത്‌പര്യം കാണിക്കാൻ തുടങ്ങി. നമ്മൾ ആരാണെന്നും ഈ കെട്ടിടത്തിനുള്ളിൽ നാം എന്തുചെയ്യാൻ പോകുകയാണെന്നും അദ്ദേഹം തിരക്കി. ബ്രാഞ്ച്‌ സൗകര്യങ്ങൾ കാണിച്ചുകൊടുക്കുന്നതിനായി അദ്ദേഹത്തെ കൊണ്ടുപോയപ്പോൾ തനിക്ക്‌ സ്‌നേഹപൂർവം ലഭിച്ച സ്വീകരണവും അവിടത്തെ ശുചിത്വവും അദ്ദേഹത്തെ ആകർഷിച്ചു. അദ്ദേഹം സഹോദരന്മാരോടു പറഞ്ഞു: “ഞാനിപ്പോൾ നിങ്ങളുടെ കൂടെയാണോ എന്നാണ്‌ എന്റെ അയൽക്കാരുടെ ചോദ്യം. ‘ഒരുകാലത്ത്‌ ഞാൻ യഹോവയുടെ സാക്ഷികളെ എത്രയധികം എതിർത്തിരുന്നുവോ ഇപ്പോൾ അത്രയധികം അവരെ അനുകൂലിക്കുന്നു; അത്ര നല്ല മനുഷ്യരാണ്‌ അവർ’ എന്നു ഞാൻ അവരോടു പറയാറുണ്ട്‌.”

2006 ആഗസ്റ്റ്‌ 12 എന്ന ആ സുദിനത്തിൽ, ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്‌സ്‌ സഹോദരൻ 20 രാജ്യങ്ങളിൽനിന്നുള്ള 144 പേരടങ്ങുന്ന സദസ്സിനുമുമ്പാകെ സമർപ്പണപ്രസംഗം നടത്തി. ലൂബ്‌ലിയാനയിൽവെച്ചു നടത്തിയ ഒരു പ്രത്യേകയോഗത്തിൽ അദ്ദേഹം സ്ലോവേനിയയുടെ എല്ലാഭാഗത്തുനിന്നും അതുപോലെ ക്രൊയേഷ്യ, ബോസ്‌നിയ-ഹെർസഗോവിന എന്നിവിടങ്ങളിൽനിന്നുമുള്ള 3,097 പേരെ അഭിസംബോധന ചെയ്യുകയുണ്ടായി.

ശോഭനമായ ഭാവി

സ്ലോവേനിയയിലെ സാക്ഷികൾ മുന്നോട്ടുപോകുന്നത്‌ യഹോവയുടെ വഴിനടത്തിപ്പിലും അനുഗ്രഹത്തിലും പൂർണമായും ആശ്രയിച്ചാണ്‌. 2004-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ സ്ലൊവേനിയൻ ഭാഷയിൽ ലഭ്യമായപ്പോഴുള്ള അവരുടെ സന്തോഷം വർണിക്കാൻ വാക്കുകൾ പോരാ. പുതിയ ബ്രാഞ്ചിന്റെയും കഠിനാധ്വാനികളായ പയനിയർമാരുടെയും പിന്തുണയാൽ ഇവർ പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഉള്ള നിയോഗം നിറവേറ്റാൻ ദൃഢചിത്തരാണ്‌.—മത്താ. 28:19, 20.

സ്ലോവേനിയയിൽ കൂടുതലും റോമൻ കത്തോലിക്കരാണ്‌; കമ്മ്യൂണിസ്റ്റ്‌ കാലത്തിന്റെ സംഭാവനയായ നിരീശ്വരവാദവും ശക്തമാണ്‌. ജീവിതപ്രാരബ്ധങ്ങൾ പലരെയും തളർത്തിയിരിക്കുന്നു; പണസ്‌നേഹത്തിൽ ആണ്ടുകിടക്കുകയാണ്‌ ചിലരുടെ ജീവിതം. ഇനിവേറെ ചിലർ സ്‌പോർട്‌സിന്റെയും വിനോദത്തിന്റെയും പിന്നാലെയാണ്‌. എന്നിരുന്നാലും സത്യതത്‌പരരായ പലരും ബൈബിളിലെ ദൈവിക വാഗ്‌ദാനങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.

പുരോഗതിയുടെ പാതയിൽ ഏറെ മുന്നോട്ടുപോയിരിക്കുന്നു ഇവിടത്തെ പ്രവർത്തനം. 2008 ആഗസ്റ്റിൽ 1,935 പ്രസാധകരുടെ അത്യുച്ചമുണ്ടായിരുന്നു ഇവിടെ; പ്രസാധകരിൽ നാലിലൊന്ന്‌ മുഴുസമയ സേവനത്തിന്റെ ഏതെങ്കിലും ഒരു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഇവിടെ അൽബേനിയൻ, ഇംഗ്ലീഷ്‌, ക്രൊയേഷ്യൻ, ചൈനീസ്‌, സെർബിയൻ എന്നീ ഭാഷകൾ കൂടാതെ സ്ലൊവേനിയൻ ആംഗ്യഭാഷയിലും നമ്മുടെ പ്രവർത്തനം സജീവമാണ്‌. ഇന്ന്‌ സ്ലോവേനിയയിലെ പ്രവർത്തനം, വെറും രണ്ടേരണ്ടു ബാർബർമാർ സുവാർത്ത പ്രസംഗിച്ചിരുന്ന ആ ചെറിയ തുടക്കത്തിൽനിന്ന്‌ വളരെയധികം മുന്നേറിയിരിക്കുന്നു; സത്യദൈവമായ യഹോവയെ സേവിക്കാൻ യോഗ്യരായവരെ തിരയുന്ന പല ദേശങ്ങളിൽനിന്നുള്ള ഉത്സാഹഭരിതരായ നിരവധി രാജ്യഘോഷകർ ഇന്ന്‌ ഇവിടെയുണ്ട്‌.—മത്താ. 10:11.

യൂഗോസ്ലാവിയ എന്ന്‌ മുമ്പ്‌ അറിയപ്പെട്ടിരുന്ന ബാൾക്കൻ പ്രദേശങ്ങൾ വളരെയധികം പോരാട്ടങ്ങളിലൂടെയും ഹൃദയവേദനകളിലൂടെയും കഷ്ടതകളിലൂടെയും കടന്നുപോയിട്ടുണ്ട്‌. ചുറ്റും മത അസഹിഷ്‌ണുതയും വംശീയ വൈരവും തളംകെട്ടിനിൽക്കുമ്പോഴും യഹോവയുടെ ജനത്തിനിടയിലുള്ള സ്‌നേഹം അവരെ യഥാർഥ ക്രിസ്‌തുശിഷ്യരെന്നു തിരിച്ചറിയിക്കുന്നു; അതുപോലെ അത്‌ സത്യാരാധനയെ ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ഉന്നതമാക്കുകയും ചെയ്‌തിരിക്കുന്നു. ദൈവികമായ ഈ സ്‌നേഹം അനേകമാളുകളെ നിർമലാരാധനയിലേക്കു മാടിവിളിച്ചിരിക്കുന്നു; നിഷ്‌പക്ഷരായി നിലകൊള്ളാനും ഐക്യത്തോടെ യഹോവയെ എന്നുമെന്നേക്കും സേവിക്കാനും നമ്മുടെ സഹോദരങ്ങളെ സഹായിച്ചിരിക്കുന്നതും ഇതേ സ്‌നേഹമാണ്‌.—യെശ. 2:2-4; യോഹ. 13:35.

[അടിക്കുറിപ്പുകൾ]

a ക്രൊയേഷ്യയുടെ സ്വാതന്ത്ര്യത്തിനായി കത്തോലിക്കസഭയുടെ പിന്തുണയോടെ പോരാടിയ ഫാസിസ്റ്റ്‌ വിപ്ലവകാരികളാണ്‌ ഉസ്റ്റാഷുകൾ. ക്രൂരതയുടെ പര്യായമായിരുന്നു അവർ.

b രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ രൂപംകൊണ്ട, സെർബിയൻ ദേശീയവാദികളായ ഒളിപ്പോരാളിസംഘത്തിലെ അംഗങ്ങളാണ്‌ ചെറ്റ്‌നിക്കുകൾ.

c അപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്ത്‌ “ദിവ്യ” എന്ന വാക്കും കൂടെ കൂട്ടിച്ചേർക്കുകയായിരുന്നു. സഹോദരങ്ങൾ ഏതുതരം സ്വാതന്ത്ര്യമാണ്‌ ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കാനായിരുന്നു അത്‌.

d 1994 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-27 പേജുകളിലെ “നമ്മുടെ വിശ്വാസ കുടുംബത്തിൽപ്പെട്ട ബോസ്‌നിയക്കാരെ സഹായിക്കൽ” എന്ന ലേഖനം കാണുക.

[165-ാം പേജിലെ ആകർഷക വാക്യം]

യൂഗോസ്ലാവിയൻ അതിർത്തിക്കുള്ളിൽത്തന്നെ രാഷ്‌ട്രീയ-മത വികാരങ്ങൾ ആളിക്കത്തുമ്പോൾ, നമ്മുടെ സഹോദരങ്ങൾ ഐക്യത്തിൽ ഒന്നിച്ചുനിന്നു

[173-ാം പേജിലെ ആകർഷക വാക്യം]

‘മനുഷ്യനെ പ്രീതിപ്പെടുത്തുകയാണോ എന്റെ ലക്ഷ്യം? അല്ല! മറ്റുള്ളവർ എന്തു ചിന്തിക്കുന്നു, പറയുന്നു, ചെയ്യുന്നു എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണോ എന്റെ ജീവിതം? അല്ല!’

[144-ാം പേജിലെ ചതുരം]

വൈവിധ്യങ്ങൾ നിറഞ്ഞ മുൻയൂഗോസ്ലാവിയ

മുൻയൂഗോസ്ലാവിയയിലെ വൈവിധ്യങ്ങളെക്കുറിച്ച്‌ ചോദിച്ചാൽ പലരുടെയും ഉത്തരം പലതായിരിക്കും. എന്നാൽ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന (അതും വ്യത്യസ്‌ത ലിപികളോടുകൂടിയത്‌), വ്യത്യസ്‌ത മതവിശ്വാസം പുലർത്തുന്ന ഏഴ്‌ വംശീയ കൂട്ടങ്ങൾ അവിടെയുണ്ടായിരുന്നു എന്നതിനോട്‌ എല്ലാവരും യോജിക്കും. മുഖ്യമായും മതത്തിന്റെ അടിസ്ഥാനത്തിലാണ്‌ വംശീയ കൂട്ടങ്ങൾ വേർതിരിക്കപ്പെട്ടിരിക്കുന്നത്‌. 1,000-ത്തിലധികം വർഷംമുമ്പ്‌, റോമൻകത്തോലിക്കരും ഓർത്തഡോക്‌സ്‌ കത്തോലിക്കരുമായി ക്രൈസ്‌തവ വിശ്വാസികൾ വിഭജിതരായിരുന്നു. ഈ ഇരുവിഭാഗങ്ങൾക്കും മധ്യേയുള്ള വിഭജനരേഖ കടന്നുപോകുന്നത്‌ മുൻയൂഗോസ്ലാവിയയുടെ ഹൃദയഭാഗത്തുകൂടിയാണ്‌. ക്രൊയേഷ്യ, സ്ലോവേനിയ എന്നിവിടങ്ങളിലുള്ളവർ മുഖ്യമായും കത്തോലിക്കരാണ്‌; സെർബിയയിലും മാസിഡോണിയയിലുമുള്ളവർ ഓർത്തഡോക്‌സുകാരും. ബോസ്‌നിയയിലാകട്ടെ, മുസ്ലീങ്ങളെയും കത്തോലിക്കരെയും ഓർത്തഡോക്‌സുകാരെയും കാണാം.

മതത്തെപ്പോലെതന്നെ ഭാഷയും ആളുകളെ ഭിന്നിപ്പിച്ചിരിക്കുന്നു. കൊസോവോയിൽ ഒഴികെ, മുൻയൂഗോസ്ലാവിയയിലുള്ള മിക്കവരും സംസാരിക്കുന്നത്‌ തെക്കൻ സ്ലാവിക്‌ ഭാഷയാണ്‌. ഓരോ രാജ്യത്തിനും തനതായ ഭാഷയുണ്ടെങ്കിലും, പൊതുവായി ഉപയോഗിക്കുന്ന പല പദങ്ങളുള്ളതിനാൽ സെർബിയ, ക്രൊയേഷ്യ, ബോസ്‌നിയ, മോൺടേനേഗ്രോ എന്നിവിടങ്ങളിലുള്ളവർക്ക്‌ പരസ്‌പരം ആശയവിനിമയം നടത്താനാകും. എന്നാൽ കൊസോവോ, മാസിഡോണിയ, സ്ലോവേനിയ എന്നിവിടങ്ങളിലെ സ്ഥിതി അതല്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സമാനതകളുള്ള ഭാഷകളെ ഏകീകരിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും 1991-ലെ യൂഗോസ്ലാവിയയുടെ വിഭജനത്തോടെ അത്‌ അവസാനിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി, ചില വാക്കുകൾ ഉപയോഗിക്കുകയോ പൊതുവായ ചില വാക്കുകൾ ഉപേക്ഷിക്കുകയോ ചെയ്‌തുകൊണ്ട്‌ സ്വന്തം ഭാഷയുടെ തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌ എല്ലാ രാജ്യക്കാരും.

[148-ാം പേജിലെ ചതുരം/ ചിത്രം]

വാച്ച്‌ റിപ്പെയറർ സ്ലാവോന്യയിൽ സത്യം പ്രചരിപ്പിക്കുന്നു

1930-കളിൽ, വാച്ചും ക്ലോക്കുമൊക്കെ നന്നാക്കാൻ ക്രൊയേഷ്യയിലെ ഗ്രാമങ്ങൾതോറും പോയിരുന്ന വ്യക്തിയായിരുന്നു ആന്റൺ ആബ്രമൊവിച്ച്‌. അവിടത്തെ ഒരു സത്രത്തിൽവെച്ച്‌ അദ്ദേഹത്തിന്‌ നമ്മുടെ ഒരു ചെറുപുസ്‌തകം കിട്ടി. വായിച്ച ഉടനെതന്നെ അതു സത്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു; അദ്ദേഹത്തിന്റെ ഹൃദയത്തെ അത്‌ ആഴത്തിൽ സ്‌പർശിച്ചു. അതുകൊണ്ട്‌ കൂടുതൽ പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്‌ ബ്രാഞ്ചിലേക്ക്‌ എഴുതി. അധികം താമസിയാതെ അദ്ദേഹം യഹോവയുടെ ഒരു സമർപ്പിത ദാസനായിത്തീർന്നു. അതിനുശേഷം, വാച്ചുനന്നാക്കാനായി ഗ്രാമങ്ങളിലൂടെ പോകുമ്പോൾ അദ്ദേഹം ആളുകളെ സുവാർത്തയും അറിയിച്ചിരുന്നു. അവിടെ നമ്മുടെ പ്രവർത്തനം നിരോധിച്ചിരുന്നതിനാൽ ജോലിയെ പ്രസംഗപ്രവർത്തനത്തിനുള്ള ഒരു മറയായി ഉപയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രീവലാകാ എന്ന ഒരു ചെറുഗ്രാമത്തിൽ അദ്ദേഹം കണ്ടുമുട്ടിയ ഒരുകൂട്ടം ആളുകൾ സത്യം ഇരുകൈയും നീട്ടി സ്വീകരിച്ചു. കാലക്രമത്തിൽ, ഒരു ചെറിയ സഭതന്നെ അവിടെ രൂപംകൊണ്ടു. അവിടെനിന്ന്‌ വിങ്കോഫിറ്റ്‌സിയിലേക്കും സമീപപ്രദേശങ്ങളിലേക്കും സത്യം വ്യാപിക്കുകയുണ്ടായി.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഉടനീളം, രഹസ്യത്തിൽ അച്ചടിച്ചിരുന്ന സാഹിത്യങ്ങൾ യൂഗോസ്ലാവിയയിലെമ്പാടും എത്തിക്കുന്നതിൽ ആബ്രമൊവിച്ച്‌ സഹോദരൻ ഒരു പങ്കുവഹിച്ചു. തന്റെ തീക്ഷ്‌ണമായ പ്രവർത്തനംനിമിത്തം അദ്ദേഹം തടവിലാക്കപ്പെട്ടു. 1947-ൽ ദീർഘകാല തടവുശിക്ഷയ്‌ക്കു വിധിക്കപ്പെട്ട 14 സഹോദരന്മാരുടെ കൂട്ടത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. മോചിതനായശേഷം അദ്ദേഹം സഞ്ചാരമേൽവിചാരകനായി സേവിച്ചു. യഹോവയുടെ സേവനത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന തീക്ഷ്‌ണത അവസാനത്തോളം ജ്വലിച്ചുനിന്നു.

[151-ാം പേജിലെ ചതുരം/ ചിത്രം]

ഒരു വാദ്യവൃന്ദ നായകൻ പയനിയറാകുന്നു

അനേകം വർഷങ്ങൾക്കുമുമ്പ്‌ ഇന്നത്തെ ബോസ്‌നിയ-ഹെർസഗോവിനയിലെ റോയൽ ഗാർഡ്‌സ്‌ ഓർക്കെസ്‌ട്രയ്‌ക്ക്‌ നേതൃത്വം വഹിച്ചിരുന്ന ആൽഫ്രെഡ്‌ റ്റൂച്ചാക്കിന്‌ തന്റെ സഹജോലിക്കാരനായ ഫ്രിറ്റ്‌സ്‌ ഗ്രോജറിൽനിന്നു ബൈബിൾ സാഹിത്യങ്ങൾ ലഭിച്ചു. 1920-കളുടെ അവസാനത്തിലായിരിക്കണം, തനിക്കൊരു സാധാരണ പയനിയർ ആകണമെന്നു പറഞ്ഞ്‌ അദ്ദേഹം മാരിബോറിലെ ലൈറ്റ്‌ഹൗസ്‌ സൊസൈറ്റിയുമായി ബന്ധപ്പെട്ടു. കാലക്രമത്തിൽ, അദ്ദേഹം യൂഗോസ്ലാവിയയിലെ ആദ്യത്തെ പയനിയർമാരിൽ ഒരാളായി. മിലിറ്ററി ഓർക്കെസ്‌ട്രയിലെ ജോലി നല്ല വരുമാനമുള്ളതായിരുന്നു. എന്നിട്ടും, ആ ജോലി ഉപേക്ഷിക്കാനും ‘പുറകോട്ടു നോക്കാതിരിക്കാനും’ യഹോവയോടുള്ള സ്‌നേഹം അദ്ദേഹത്തെ പ്രേരിപ്പിച്ചു. (ലൂക്കൊ. 9:62) 1930-കളുടെ തുടക്കത്തിൽ അദ്ദേഹം ജർമനിയിൽനിന്നുള്ള പയനിയർമാരോടൊപ്പം സഞ്ചരിച്ച്‌ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിച്ചു. യൂഗോസ്ലാവിയയിൽ പ്രസംഗപ്രവർത്തനം സംഘടിപ്പിക്കുന്നതിന്‌ പ്രദേശ കാർഡുകൾ ഉണ്ടാക്കാനും അദ്ദേഹം സഹായിച്ചു. 1934-ൽ ഒരു ജർമൻ പയനിയറായ ഫ്രീഡയെ അദ്ദേഹം വിവാഹം ചെയ്‌തു. ബോസ്‌നിയയിലെ സാരയെവോയിലായിരുന്നു അവരുടെ ആദ്യത്തെ നിയമനം. പിന്നീട്‌ അവർ മാസിഡോണിയയുടെ ചിലഭാഗങ്ങളിലും, മോൺടേനേഗ്രോ, ക്രൊയേഷ്യ, സെർബിയ എന്നിവിടങ്ങളിലും പ്രസംഗിച്ചു. ആദ്യമൊക്കെ സൈക്കിളിലായിരുന്നു അവർ മിക്കവാറും യാത്ര ചെയ്‌തിരുന്നത്‌. പിന്നീട്‌ യാത്ര ബൈക്കിലാക്കി. അന്നൊക്കെ ആളുകൾ അത്ര പെട്ടെന്നൊന്നും സുവാർത്ത സ്വീകരിച്ചിരുന്നില്ല; പ്രസംഗവേല നിരോധിച്ചിരുന്നു. എന്നിട്ടും, കഴിയുന്നത്ര ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ അവർ ശ്രമിച്ചു.

[155, 156 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]

ആരോഗ്യപ്രശ്‌നങ്ങളിൽ തളരാതെ . . .

ഒരുകൂട്ടം പയനിയർമാർക്കു നേതൃത്വം നൽകാൻ മാർട്ടിൻ പൊയെറ്റ്‌സിങ്ങറെ യൂഗോസ്ലാവിയയിൽ നിയമിച്ചു. അതിനുമുമ്പ്‌, അദ്ദേഹം പല മധ്യയൂറോപ്യൻ രാജ്യങ്ങളിലും പയനിയറായി സേവിച്ചിട്ടുണ്ട്‌. അക്കാലത്താണ്‌ ജർമനിയിൽനിന്നുള്ള തീക്ഷ്‌ണതയുള്ള ഒരു പയനിയറായ ഗെർട്രൂഡ്‌ മെൻഡെയെ അദ്ദേഹം കണ്ടുമുട്ടുന്നത്‌. (പിന്നീട്‌ 1936-ലാണ്‌ ഇവർ വിവാഹിതരായത്‌) ആരോഗ്യപ്രശ്‌നം നേരിടാൻ പയനിയർമാർക്ക്‌ യഹോവയിൽ ആശ്രയിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അവർക്ക്‌ ഇൻഷ്വറൻസ്‌ ഉണ്ടായിരുന്നില്ല; പക്ഷേ, ആവശ്യങ്ങളെല്ലാം നടന്നുപോയിരുന്നു. ചില അടിയന്തിര സാഹചര്യങ്ങളിൽ സഹായമനസ്‌കരായ ആളുകളെ ഉപയോഗിച്ച്‌ യഹോവ അവരെ സഹായിച്ചു. ഒരിക്കൽ സാഗ്രെബിൽവെച്ച്‌ മാർട്ടിൻ സഹോദരന്‌ ഗുരുതരമായ ഒരു അസുഖം ഉണ്ടായി. ഗെർട്രൂഡ്‌ സഹോദരിയായിരുന്നു സഹായത്തിന്‌ ഉണ്ടായിരുന്നത്‌.

ഗെർട്രൂഡ്‌ ഓർക്കുന്നു: “1930-കളുടെ മധ്യത്തിൽ മാർട്ടിനും എനിക്കും സാരയെവോയിലേക്കു നിയമനം ലഭിച്ചു. പക്ഷേ, ഞങ്ങൾക്കു രണ്ടുപേർക്കും പോകാനായില്ല; പ്രതീക്ഷിച്ചതുപോലെയൊന്നുമല്ല കാര്യങ്ങൾ നീങ്ങിയത്‌. ഒരു ദിവസം വൈകുന്നേരം മാർട്ടിനു സുഖമില്ലാതെയായി; രാത്രിയായപ്പോഴേക്കും 103 ഡിഗ്രി പനിയും. പിറ്റേദിവസം രാവിലെ ഞാൻ മാർട്ടിനെ കാണാൻ ചെന്നപ്പോൾ വീട്ടുടമസ്ഥ അദ്ദേഹത്തിന്റെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു. ചൂടുവീഞ്ഞിൽ ഏറെ പഞ്ചസാരയിട്ട്‌ രോഗിക്കു കുടിക്കാൻ കൊടുക്കുന്ന ഒരു രീതി ആ പ്രദേശത്തുണ്ടായിരുന്നു. ഞങ്ങൾ അതു പരീക്ഷിച്ചു; പക്ഷേ, ഫലമുണ്ടായില്ല. ടെലിഫോൺ ഡയറക്‌ടറിയിൽ കണ്ട പല ഡോക്‌ടർമാരുടെയും നമ്പറിൽ ഞാൻ വിളിച്ചുനോക്കി. അവരാരും ഉടനെ വരാൻ തയ്യാറായില്ല; ഓരോരോ കാരണം പറഞ്ഞ്‌ എല്ലാവരും കൈയൊഴിഞ്ഞു.

“ഒടുവിൽ വീട്ടുടമസ്ഥ നിർദേശിച്ചതനുസരിച്ച്‌ ഞാൻ ആശുപത്രിയുടെ തലവനെ വിളിച്ചു; 104 ഡിഗ്രി പനിയായിട്ട്‌ മാർട്ടിൻ കിടപ്പിലാണ്‌ എന്നു പറഞ്ഞു. സൗഹൃദഭാവം പ്രകടിപ്പിച്ച ആ മനുഷ്യൻ ആംബുലൻസ്‌ അയച്ചു. മാർട്ടിനെ ആംബുലൻസിൽ കയറ്റുന്ന സമയത്ത്‌ വീട്ടുടമസ്ഥ എന്നോടു പറഞ്ഞു: ‘നിനക്ക്‌ ഇനി അദ്ദേഹത്തെ കാണാനാകില്ല.’”

“പണത്തിനും ബുദ്ധിമുട്ടായിരുന്നു. സാഹിത്യങ്ങൾക്കു ലഭിച്ചിരുന്ന സംഭാവന മാത്രമായിരുന്നു ഞങ്ങൾ പയനിയർമാർക്ക്‌ ഉണ്ടായിരുന്ന ഏക വരുമാനം. അതുകൊണ്ട്‌ കഷ്ടിച്ച്‌ കഴിഞ്ഞുകൂടാമെന്നുമാത്രം. എന്തുചെയ്യണമെന്നോ ചികിത്സയ്‌ക്ക്‌ എന്തു ചെലവാകുമെന്നോ ഒന്നും ഒരു രൂപവും ഉണ്ടായിരുന്നില്ല. മാർട്ടിനെ പരിശോധിച്ചശേഷം, അദ്ദേഹത്തിന്‌ ശ്വാസകോശത്തെ ബാധിക്കുന്ന പ്ലൂറിസി എന്ന ഗുരുതരമായ രോഗമാണെന്നും ശസ്‌ത്രക്രിയ വേണമെന്നും ഡോ. റ്റാല പറഞ്ഞു; മാത്രമല്ല, സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും.

“ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട്‌ ഡോക്‌ടർക്കു മനസ്സിലായെന്നു തോന്നുന്നു. കാരണം, ‘നിങ്ങളെപ്പോലെ വിശ്വാസമുള്ളവരെ എനിക്കു സഹായിക്കണം’ എന്നു പറഞ്ഞ്‌ അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്കു പണം വാങ്ങിയില്ല. അങ്ങനെ, യഹോവയുടെ സഹായത്താൽ ഞങ്ങൾ ആ പ്രതിസന്ധിയെ അതിജീവിച്ചു. മാർട്ടിന്റെ അസുഖംനിമിത്തം ഞങ്ങൾ സാരയെവോയിലേക്കു പോകാതെ ജർമനിയിലേക്കു മടങ്ങി.”

[ചിത്രം]

മാർട്ടിൻ പൊയെറ്റ്‌സിങ്ങർ ജർമനിയിൽ, 1931

[161, 162 പേജുകളിലെ ചതുരം/ ചിത്രം]

പകൽ ജോലി, രാത്രിയിൽ അച്ചടി

ലിനാ ബാബിക്‌

ജനനം 1925

സ്‌നാനം 1946

സംക്ഷിപ്‌ത വിവരം വേലയ്‌ക്ക്‌ നിയമാംഗീകാരം ലഭിച്ച 1953 മുതൽ ബെഥേലിൽ സേവിച്ചുവരുന്നു. മാസികകളും സാഹിത്യങ്ങളും അച്ചടിക്കുന്നതിലും കയറ്റി അയയ്‌ക്കുന്നതിലും സഹായിച്ചു. സാഗ്രെബിലെ ബെഥേലിൽ അവർ ഇന്നും വിശ്വസ്‌തതയോടെ സേവിക്കുന്നു.

സഹോദരന്മാർ ജയിൽ മോചിതരായശേഷം, മാസികകൾ അച്ചടിക്കാനുള്ള ഒരുക്കങ്ങൾ പെട്ടെന്നുതന്നെ തുടങ്ങി. വേല വളരെ ഉണ്ടായിരുന്നു; എന്നാൽ സഹോദരന്മാർ കുറവും. അതുകൊണ്ട്‌ എനിക്കൊരു ജോലി ഉണ്ടായിരുന്നിട്ടും സഹായിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, പകൽ മുഴുവൻ ജോലി ചെയ്‌തിട്ട്‌ രാത്രിയിൽ വളരെ വൈകുന്നതുവരെ ഞാൻ സാഹിത്യങ്ങൾ അച്ചടിക്കുന്ന പണിയിലേർപ്പെട്ടു.

അക്കാലത്ത്‌, ബ്രാഞ്ചിന്‌ പട്ടണത്തിൽ സ്വന്തമായൊരു കെട്ടിടം ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ പെറ്റാർ യെലിചും ഭാര്യ യെലനായും ഒരു മുറിമാത്രമുള്ള തങ്ങളുടെ വീട്‌ സാഹിത്യങ്ങളുടെ പകർപ്പുണ്ടാക്കാനായി വിട്ടുതന്നു. കഷ്ടിച്ച്‌ നാലര അടി നീളവും നാലര അടി വീതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ മുറിക്ക്‌. തടികൊണ്ടുള്ള ഒരു ഫ്രെയിമിൽ തുണി വിരിച്ച്‌, കട്ടിലിൽ വെച്ചിട്ട്‌ അതിനുമുകളിലാണ്‌ അച്ചടിച്ച പേപ്പറുകൾ അടുക്കിയിരുന്നത്‌. കട്ടിലിനടുത്ത്‌ ഇട്ടിരുന്ന ഒരു മേശയിലായിരുന്നു കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന മിമിയോഗ്രാഫ്‌ വെച്ചിരുന്നത്‌. മണിക്കൂറിൽ ഏതാണ്ട്‌ 800 പേജ്‌ ഞങ്ങൾ തയ്യാറാക്കി. ഇന്നത്തെ പ്രസ്സുകളുമായുള്ള താരതമ്യത്തിൽ അത്‌ ഒന്നുമല്ല. എന്നാൽ ഞങ്ങൾ സംതൃപ്‌തരായിരുന്നു; കാരണം, ക്ഷമയോടെ കഠിനാധ്വാനം ചെയ്‌ത്‌ ആവശ്യമായ സാഹിത്യങ്ങളെല്ലാം ഉത്‌പാദിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു.

ഞങ്ങൾ ജോലിനിറുത്തി, അച്ചടിച്ച പേപ്പറുകളെല്ലാം കട്ടിലിൽനിന്ന്‌ എടുത്തുമാറ്റുന്നതുവരെ യെലിച ദമ്പതികൾ ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. അതിനുശേഷം വേണമായിരുന്നു അവർക്ക്‌ ഉറങ്ങാൻ. എന്നിട്ടും, അവർ ഒരിക്കലും പരിഭവിച്ചില്ല. അവർക്ക്‌ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരത്തിൽ, രാജ്യവേലയെ പിന്തുണയ്‌ക്കാനാകുന്നതിന്റെ ആഹ്ലാദം അവരുടെ കണ്ണുകളിൽ ദൃശ്യമായിരുന്നു. സാധ്യമായപ്പോഴെല്ലാം മറ്റു പ്രായമായ സഹോദരിമാരോടൊപ്പം യെലനായും അച്ചടിച്ച പേജുകൾ അടുക്കിവെക്കാനും തുന്നാനും മടക്കാനും ഒക്കെ സഹായിച്ചു. അത്‌ വലിയൊരു സഹായംതന്നെ ആയിരുന്നു.

1958-ൽ വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന മിമിയോഗ്രാഫ്‌ കിട്ടിയതോടെ അച്ചടി എളുപ്പമായി. 1931-ൽ മാസികകളുടെ വെറും 20 പ്രതി അച്ചടിച്ചിരുന്ന സ്ഥാനത്ത്‌ 1960-കളുടെ പ്രാരംഭത്തോടെ അത്‌ 2,400 ആയി; അതും ക്രൊയേഷ്യൻ, സെർബിയൻ (സിറിലിക്‌), സ്ലൊവേനിയൻ എന്നീ മൂന്നു ഭാഷകളിൽ. പുസ്‌തകങ്ങൾ തയ്യാറാക്കാനായില്ലെങ്കിലും, ചെറുപുസ്‌തകങ്ങൾ അച്ചടിക്കാനായി. ഏറ്റവും കൂടുതൽ അച്ചടി നടന്നത്‌ 1966-ലായിരുന്നു. “ദൈവത്തിനു ഭോഷ്‌കു പറയുവാൻ അസാദ്ധ്യമായ കാര്യങ്ങൾ” എന്ന പുസ്‌തകം 12 ചെറുപുസ്‌തകങ്ങളായി അച്ചടിച്ചു. ആ 12 ചെറുപുസ്‌തകങ്ങൾ ചേർത്താൽ ഒരു പുസ്‌തകമായിരുന്നു. 50,000 പുസ്‌തകങ്ങൾക്കുവേണ്ടി മൂന്നു ഭാഷകളിലുംകൂടെ 6,00,000 ചെറുപുസ്‌തകങ്ങൾ അച്ചടിക്കേണ്ടിവന്നു. പുറത്തൊരു പ്രസ്സിലാണ്‌ അതു ചെയ്‌തത്‌.

ഇന്നു ഞാൻ സാഗ്രെബ്‌ ബെഥേലിൽ സേവിക്കുന്നു. യഹോവയുടെ സേവനത്തിൽ ആയിരുന്ന കഴിഞ്ഞ കാലങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ മുൻയൂഗോസ്ലാവിയയിലെ എല്ലാ രാജ്യങ്ങളിലെ വേലയെയും യഹോവ അനുഗ്രഹിച്ചിരിക്കുന്നത്‌ എനിക്ക്‌ കാണാം. അത്‌ എനിക്ക്‌ വളരെ സന്തോഷം പകരുന്നു.

[176, 177 പേജുകളിലെ ചതുരം/ ചിത്രം]

“ഒറ്റ ദിവസംകൊണ്ട്‌ കാര്യങ്ങൾ പാടേ മാറിമറിഞ്ഞേക്കാം”

ഈവിറ്റ്‌സെ സെംല്യാൻ

ജനനം 1948

സ്‌നാനം 1961

സംക്ഷിപ്‌ത വിവരം നിഷ്‌പക്ഷ നിലപാടിന്റെ പേരിൽ അഞ്ചുതവണ ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പിന്നീട്‌ അദ്ദേഹം വാരാന്ത സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചു. ഇപ്പോൾ സാഗ്രെബിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുന്നു.

എന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളായിരുന്നു. ബൈബിൾസത്യമായിരുന്നു വീട്ടിലെ സംസാരവിഷയംതന്നെ. അങ്ങനെയിരിക്കെ, സൈനികസേവനം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ്‌ എനിക്കു ലഭിച്ചു. റിപ്പോർട്ടുചെയ്യാൻ ചെന്നപ്പോൾ, സൈനികസേവനം നിരസിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക പ്രസ്‌താവന നടത്താനുള്ള ആഗ്രഹം ഞാൻ അറിയിച്ചു. എന്റെ നിഷ്‌പക്ഷ നിലപാട്‌ വ്യക്തമാക്കിക്കഴിഞ്ഞപ്പോൾ, എന്നെ വിചാരണചെയ്‌ത്‌ ഒൻപതു മാസത്തെ തടവുശിക്ഷ വിധിച്ചു. ശിക്ഷകഴിഞ്ഞ്‌ വീട്ടിലെത്തുമ്പോൾ സൈനികസേവനത്തിനുള്ള അടുത്ത ഉത്തരവ്‌ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. വീണ്ടും വിചാരണ, ജയിൽവാസം. ഒരു വർഷത്തേക്കായിരുന്നു അടുത്ത ശിക്ഷ. ഈ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ അതാ അടുത്ത ഉത്തരവ്‌! വീണ്ടും വിചാരണ. 15 മാസത്തെ ജയിൽവാസമായിരുന്നു ഇത്തവണ. നാലാമത്തെ പ്രാവശ്യം 20 മാസത്തേക്ക്‌ ശിക്ഷ വിധിച്ചു. അഞ്ചാംതവണ രണ്ടുവർഷവും. എല്ലാംകൂടി ആറുവർഷത്തിലേറെ ജയിൽവാസം. 1966-നും 1980-നും ഇടയ്‌ക്കായിരുന്നു ഇതെല്ലാം.

രണ്ടുപ്രാവശ്യം എന്നെ ആഡ്രിയാറ്റിക്‌ കടലിലുള്ള ഗോലെ ഒട്ടോക്‌ ദ്വീപിലേക്ക്‌ അയയ്‌ക്കുകയുണ്ടായി. രാഷ്‌ട്രീയ തടവുകാരുടെ ജയിലായിരുന്നു ആ ദ്വീപ്‌. എന്നെയും അക്കൂട്ടത്തിലാണ്‌ ഉൾപ്പെടുത്തിയത്‌. “കടൽ നികത്തുക” എന്നതായിരുന്നു ഞങ്ങളുടെ പണി; അതായത്‌, ദ്വീപിന്റെ ഒരറ്റത്തുനിന്ന്‌ മറ്റേയറ്റംവരെ തടിപ്പെട്ടികളിൽ കല്ലു ചുമന്നുകൊണ്ടുവന്ന്‌ കടലിൽ എറിയുക. ഓരോ ലോഡും 100-ലധികം കിലോഗ്രാം ഭാരമുള്ളതായിരുന്നു. പിന്നെയും അടുത്ത ലോഡ്‌ എടുക്കാൻ പോകും. നിരർഥകമായ ഈ ജോലി ദിവസം മുഴുവനും ഞങ്ങൾ ചെയ്യണമായിരുന്നു.

രണ്ടാമത്തെ തവണ ഞാൻ ഗോലെ ഒട്ടോക്കിൽ എത്തിയപ്പോൾ, ഒരു മാസത്തെ ഏകാന്തവാസമാണ്‌ എന്നെ കാത്തിരുന്നത്‌. പുതിയ തടവുകാരെ, അടച്ചുപൂട്ടിയ തടവറയിൽ ഒറ്റയ്‌ക്ക്‌ പാർപ്പിക്കുക പതിവായിരുന്നു. അടുത്തെങ്ങും ആരുമില്ലാത്ത ആ അവസ്ഥ ഭീകരമായിരുന്നു. മുമ്പെന്നത്തെക്കാളുമധികം സമയം ഞാൻ പ്രാർഥനയിൽ കഴിച്ചുകൂട്ടിയത്‌ ആ സാഹചര്യത്തിലാണ്‌. ബൈബിളോ പ്രസിദ്ധീകരണങ്ങളോ ഒന്നും എന്റെ കൈവശം ഉണ്ടായിരുന്നില്ല. പാടേ ഒറ്റപ്പെട്ടുപോയ ആ അവസ്ഥ അങ്ങേയറ്റം ദുസ്സഹമായിരുന്നു. ആകെ ലഭിച്ച പ്രോത്സാഹനം മാതാപിതാക്കളിൽനിന്നു കിട്ടിയ ഒരു കത്തായിരുന്നു. “ബലഹീനനായിരിക്കുമ്പോൾതന്നേ ഞാൻ ശക്തനാകുന്നു” എന്ന പൗലൊസ്‌ അപ്പൊസ്‌തലന്റെ വാക്കുകളുടെ സത്യത എനിക്കപ്പോൾ അനുഭവവേദ്യമായി. (2 കൊരി. 12:10) അവിടെനിന്നു മോചിതനായി ഒരു ജോലി കണ്ടെത്താനായപ്പോൾ ഞാൻ എത്ര സന്തുഷ്ടനും വിശ്വാസത്തിൽ ശക്തനും ആയിരുന്നെന്നോ!

വേറൊരു ജയിലിൽ ചെന്നപ്പോൾ പരുഷനായ ഒരു മനശ്ശാസ്‌ത്രജ്ഞന്റെ അടുക്കൽ പോകേണ്ടിവന്നു എനിക്ക്‌. അയാൾ എന്നെ അധിക്ഷേപിക്കുകയും എന്റെ നേരെ അലറുകയും ചെയ്‌തു. എനിക്കു ഭ്രാന്താണെന്നുവരെ പറഞ്ഞു. തിരിച്ചൊന്നും പറയാൻ അയാൾ സമ്മതിച്ചതുമില്ല. പിറ്റേന്നും അയാൾ എന്നെ വിളിച്ചു. എന്നാൽ തികച്ചും വ്യത്യസ്‌തനായൊരു ആളെയാണ്‌ അന്നു ഞാൻ കണ്ടത്‌. അയാൾ എന്നോടു പറഞ്ഞു: “ഞാൻ നിന്നെക്കുറിച്ച്‌ ചിന്തിച്ചു. ഈ ജയിൽ നിനക്കു പറ്റിയ സ്ഥലമല്ലെന്നാണു തോന്നുന്നത്‌. ജയിലിനു വെളിയിൽ നിനക്കൊരു ജോലി തരപ്പെടുത്താമോയെന്ന്‌ ഞാനൊന്നു നോക്കട്ടെ.” പറഞ്ഞതുപോലെതന്നെ അയാൾ ചെയ്‌തു. ഞാൻ അതിശയിച്ചുപോയി. അയാളുടെ മനസ്സുമാറിയത്‌ എങ്ങനെയെന്ന്‌ എനിക്കറിയില്ല. ഒരു കാര്യം പക്ഷേ, എനിക്കുറപ്പായി: ദുഷ്‌കരമായ ഒരു സാഹചര്യത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഒരു മാർഗവുമില്ല എന്നോർത്ത്‌ നാം ഒരിക്കലും ആകുലപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. ഒറ്റ ദിവസംകൊണ്ട്‌ കാര്യങ്ങൾ പാടേ മാറിമറിഞ്ഞേക്കാം. എന്നെ യഹോവയോട്‌ പൂർവാധികം അടുപ്പിച്ച ഇത്തരം ഓരോരോ അനുഭവങ്ങൾക്കായി ഞാൻ അവനോടു നന്ദിയുള്ളവനാണ്‌.

[179-ാം പേജിലെ ചതുരം/ ചിത്രം]

‘സോക്കറിനെപ്പറ്റി സംസാരിക്കാൻ അനുവാദമുണ്ടോ?’

ഹെൻറിക്‌ കൊവാഷിഷ്‌

ജനനം 1944

സ്‌നാനം 1962

സംക്ഷിപ്‌ത വിവരം 1973-ൽ വാരാന്ത സർക്കിട്ട്‌ മേൽവിചാരകനായി. 1974 മുതൽ 1976 വരെ മുഴുസമയ സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചു. ഇപ്പോൾ ക്രൊയേഷ്യയിലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കുന്നു.

വയൽസേവനത്തിനു പോയാൽ തിരിച്ചു വീട്ടിലെത്തുമോ എന്ന്‌ ഉറപ്പില്ലായിരുന്നു; കാരണം അറസ്റ്റും ചോദ്യംചെയ്യലുമൊക്കെ പതിവായിരുന്നു. നമ്മുടെ വേലയെക്കുറിച്ച്‌ ധാരാളം തെറ്റിദ്ധാരണകളുണ്ടായിരുന്നു.

ദൈവത്തെക്കുറിച്ച്‌ തെരുവുകളിലോ വീടുതോറുമോ സംസാരിക്കാൻ അനുവാദമില്ലെന്നും ആ ഉദ്ദേശ്യത്തിൽ രജിസ്റ്റർചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽവെച്ചു മാത്രമേ അതു സംസാരിക്കാവൂ എന്നുമുള്ള നിർദേശം ഒരിക്കൽ പോലീസ്‌ സ്റ്റേഷനിൽവെച്ച്‌ എനിക്കു ലഭിച്ചു. തക്കതായ വാക്കുകൾ എന്റെ നാവിൽ തരേണമേയെന്ന്‌ പറഞ്ഞുകൊണ്ട്‌ നെഹെമ്യാവിനെപ്പോലെ ഞാൻ പെട്ടെന്നൊരു പ്രാർഥന നടത്തി. എന്നിട്ട്‌ എന്നെ ചോദ്യം ചെയ്‌തുകൊണ്ടിരുന്ന ആളിനോട്‌ ഞാൻ ചോദിച്ചു: “സോക്കറിനെപ്പറ്റി [ഫുട്‌ബോൾ] ഇവിടെയുള്ള ആളുകൾക്ക്‌ സ്റ്റേഡിയത്തിൽവെച്ചു മാത്രമേ സംസാരിക്കാൻ അനുവാദമുള്ളോ? അതോ മറ്റു സ്ഥലങ്ങളിൽവെച്ചും സംസാരിക്കാമോ?” എവിടെവെച്ചും സോക്കറിനെപ്പറ്റി സംസാരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ ഞാൻ പറഞ്ഞു: “അങ്ങനെയാണെങ്കിൽ ഒരാൾക്ക്‌ എവിടെവെച്ചുവേണമെങ്കിലും ദൈവത്തെക്കുറിച്ചും സംസാരിക്കാം, പള്ളിയിലോ ആരാധനാലയങ്ങളിലോ വെച്ചു മാത്രമേ പാടുള്ളൂ എന്നില്ല.” അഞ്ചുമണിക്കൂർ ചോദ്യം ചെയ്‌തെങ്കിലും എന്നെയും കൂടെയുണ്ടായിരുന്ന സഹോദരനെയും വെറുതെവിട്ടു.

40 വർഷത്തെ സേവനത്തിലേക്ക്‌ പിന്തിരിഞ്ഞുനോക്കുമ്പോൾ എനിക്കും ഭാര്യ അന്നയ്‌ക്കും ഒരേ അഭിപ്രായമാണ്‌: ലോകത്തിൽ മറ്റൊന്നിനുവേണ്ടിയും ഞങ്ങൾ ഈ പദവി വെച്ചുമാറുകയില്ല. സത്യംപഠിക്കാൻ 70-ഓളം പേരെ സഹായിക്കാനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. നമുക്കായി യഹോവ കരുതിവെച്ചിരിക്കുന്ന ഓരോ നിയമനവും നമ്മുടെ ജീവിതത്തെ ഏറെ ധന്യമാക്കുകയേയുള്ളൂ.

[195, 196 പേജുകളിലെ ചതുരം/ ചിത്രം]

മടങ്ങിച്ചെല്ലുമെന്ന്‌ ഞങ്ങൾ വാക്കുകൊടുത്തിരുന്നു

ഹാലിം റ്റ്‌സുറി

ജനനം 1968

സ്‌നാനം 1988

സംക്ഷിപ്‌ത വിവരം സാരയെവോയിൽ ദുരിതാശ്വാസ സാമഗ്രികൾ സംഘടിപ്പിക്കാനും വിതരണം ചെയ്യാനും സഹായിച്ചു. ഇപ്പോൾ ഒരു മൂപ്പനായും ആശുപത്രി ഏകോപന സമിതിയംഗമായും സേവിക്കുന്നു. ബോസ്‌നിയ-ഹെർസഗോവിനയിലെ യഹോവയുടെ സാക്ഷികളുടെ നിയമപ്രതിനിധികൂടെയാണ്‌ അദ്ദേഹം.

സാരയെവോ 1992-ൽ ഉപരോധത്തിൻകീഴിലായി. പ്രസിദ്ധീകരണങ്ങൾ ലഭിക്കാതായപ്പോൾ ഞങ്ങൾ പഴയ മാസികകൾ പഠിച്ചു. പഴയ ഒരു ടൈപ്പ്‌റൈറ്റർ ഉപയോഗിച്ച്‌ സഹോദരന്മാർ ലഭ്യമായ അധ്യയനലേഖനങ്ങൾ ടൈപ്പ്‌ ചെയ്യുമായിരുന്നു. 52 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും യോഗഹാജർ 200-ലധികമായിരുന്നു. 240-ഓളം ബൈബിളധ്യയനങ്ങളും ഞങ്ങൾ നടത്തിയിരുന്നു.

1993 നവംബറിൽ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ്‌ ഞങ്ങളുടെ മകൾ ആരിയാന ജനിച്ചത്‌. ഒരു കുഞ്ഞിനെ ഈ ലോകത്തിലേക്കു കൊണ്ടുവരാൻ പറ്റിയ സാഹചര്യമല്ല വാസ്‌തവത്തിൽ അപ്പോൾ ഉണ്ടായിരുന്നത്‌. ആഴ്‌ചകളോളം വെള്ളവും വൈദ്യുതിയും ഇല്ലാതിരുന്ന സന്ദർഭമുണ്ടായിട്ടുണ്ട്‌. മേശയും കസേരയുമൊക്കെ വെട്ടിപ്പൊളിച്ചാണ്‌ കത്തിക്കാൻ വിറുകുണ്ടാക്കിയിരുന്നത്‌. അപകടം പതിയിരിക്കുന്ന പ്രദേശങ്ങളിലൂടെ വേണമായിരുന്നു യോഗങ്ങൾക്കു പോകാൻ. ഒളിപ്പോരാളികൾ കണ്ണിൽക്കാണുന്ന ഏതൊരാളുടെ നേർക്കും നിറയൊഴിക്കുമായിരുന്നു. ജീവൻ കൈയിൽപ്പിടിച്ചാണ്‌ ചില തെരുവുകളും ബാരിക്കേഡുകളുമൊക്കെ ഞങ്ങൾ ഓടിക്കടന്നിരുന്നത്‌.

അന്തരീക്ഷം ശാന്തമായിരിക്കെ ഒരു ദിവസം യോഗം കഴിഞ്ഞ്‌ ഞാനും ഭാര്യയും കുഞ്ഞും വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഡ്രാഷെൻ റാഡിഷിച്ച്‌ എന്ന സഹോദരനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പെട്ടെന്ന്‌ ആരോ തുരുതുരാ നിറയൊഴിക്കാൻ തുടങ്ങി. ഞങ്ങൾ നിലത്തു കമിഴ്‌ന്നുകിടന്നു. പക്ഷേ ഒരു വെടിയുണ്ട എന്റെ വയറ്റിൽ തറച്ചു. സഹിക്കാനാവാത്ത വേദന. ചിലർ വീടിനകത്തുനിന്ന്‌ ജനാലയിലൂടെ സംഭവം കാണുന്നുണ്ടായിരുന്നു. ധൈര്യശാലികളായ ചില യുവാക്കൾ ഞങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാനായി വീടുകളിൽനിന്ന്‌ ഓടിവന്നു. എന്നെ ഉടനടി ആശുപത്രിയിലെത്തിച്ചു. അവിടെച്ചെന്നപ്പോൾ അടിയന്തിരമായി രക്തം കയറ്റണമെന്നായി അധികൃതർ. എന്നാൽ എന്റെ മനസ്സാക്ഷി അതിനു സമ്മതിക്കുകയില്ലെന്ന്‌ ഞാൻ ഡോക്‌ടറോടു വിശദീകരിച്ചു. അവർ എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നെങ്കിലും എന്റെ തീരുമാനത്തിൽനിന്നു ഞാൻ പിന്മാറിയില്ല. എന്തു വന്നാലും നേരിടാൻ ഞാൻ ഒരുക്കമായിരുന്നു. എന്തായാലും അവർ ഓപ്പറേഷനു സമ്മതിച്ചു. ശസ്‌ത്രക്രിയ രണ്ടരമണിക്കൂർ നീണ്ടുനിന്നു. രക്തം കയറ്റാതെതന്നെ ഞാൻ രക്ഷപ്പെട്ടു.

ശസ്‌ത്രക്രിയയ്‌ക്കുശേഷം വിശ്രമം ആവശ്യമായിരുന്നു. എന്നാൽ യുദ്ധംകാരണം അവിടെ അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. ഓസ്‌ട്രിയയിൽ എന്റെ വീട്ടുകാരുടെ അടുക്കലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ സാരയെവോയിൽനിന്ന്‌ പുറത്തുകടക്കാനുള്ള ഏകമാർഗം വിമാനത്താവളത്തിനടിയിലൂടെയുള്ള 900 മീറ്റർ നീളവും നാലടിമാത്രം ഉയരവുമുള്ള ഒരു ടണലായിരുന്നു. ഭാര്യയാണ്‌ കുഞ്ഞിനെ എടുത്തത്‌. പെട്ടിയും സാധനങ്ങളുമാകട്ടെ ഞാനും. എന്നാൽ ശസ്‌ത്രക്രിയ കഴിഞ്ഞതുകാരണം എനിക്ക്‌ അവയുമെടുത്ത്‌ നടക്കാൻ സാധിച്ചില്ല. അതുകൊണ്ട്‌ അവൾക്ക്‌ എന്നെ സഹായിക്കേണ്ടിവന്നു.

ഓസ്‌ട്രിയയിലെ ജീവിതത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സാരയെവോയിൽനിന്നു പോരുമ്പോൾ സഹോദരന്മാർക്കും സ്രഷ്ടാവായ ദൈവത്തിനും ഞങ്ങൾ ഒരു വാക്കുകൊടുത്തിരുന്നു, ഞങ്ങൾ മടങ്ങിച്ചെല്ലുമെന്ന്‌. പക്ഷേ വീട്ടുകാരെ, പ്രത്യേകിച്ചും അമ്മയെ വിട്ടുപോരുന്നത്‌ ഏറെ സങ്കടകരമായിരുന്നു. എന്നാൽ ഞങ്ങൾ അവരോട്‌ കാര്യങ്ങൾ വിവരിച്ചു. അൽപ്പം വിശ്രമമെടുക്കാനായി സാരയെവോയിൽനിന്നു പുറത്ത്‌ കടക്കാൻ സഹായിച്ചാൽ തിരിച്ചുചെന്ന്‌ അവിടെത്തന്നെ സേവിച്ചുകൊള്ളാമെന്ന്‌ ദൈവത്തോടു ഞങ്ങൾ സത്യംചെയ്‌തിരുന്നു. ഇപ്പോൾ ഞാൻ സുഖംപ്രാപിച്ചസ്ഥിതിക്ക്‌ ദൈവത്തോട്‌, “ഇവിടെയെത്താൻ സഹായിച്ചതിനു നന്ദി. ഞങ്ങൾക്ക്‌ ഇവിടെ നല്ല സുഖമാണ്‌, അതുകൊണ്ട്‌ ഇവിടെത്തന്നെ കൂടിക്കോട്ടേ” എന്നു ചോദിക്കുന്നതെങ്ങനെ? മാത്രമല്ല, സാരയെവോയിലെ സഹോദരന്മാർക്ക്‌ ഞങ്ങളെ ആവശ്യമായിരുന്നു. ഈ സമയത്തെല്ലാം എന്റെ ഭാര്യ അമ്ര എനിക്ക്‌ നല്ലൊരു താങ്ങായിരുന്നു.

1994 ഡിസംബറിൽ ഞങ്ങൾ സാരയെവോയിലെ ടണലിൽ തിരിച്ചെത്തി. ഇപ്രാവശ്യം ഞങ്ങൾ സാരയെവോയിലേക്കു കടക്കുകയായിരുന്നു. ടണലിലൂടെ ഞങ്ങൾ തിരിച്ചുചെല്ലുന്നതു കണ്ട്‌ ആളുകൾ ചോദിച്ചു: “നിങ്ങൾ എന്താണീ കാണിക്കുന്നത്‌? ഇവിടെനിന്ന്‌ എങ്ങനെയും പുറത്തുകടക്കാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. നിങ്ങൾ തിരിച്ച്‌ ഇങ്ങോട്ടു വരികയാണോ?” സാരയെവോയിലെ രാജ്യഹാളിൽ വീണ്ടും ഞങ്ങളുടെ സഹോദരങ്ങളുമായി ഒന്നിക്കാൻ കഴിഞ്ഞ ആ നിമിഷത്തെക്കുറിച്ചു വർണിക്കാൻ വാക്കുകളില്ല. തിരിച്ചുവന്നതിൽ ഞങ്ങൾ ഒരിക്കലും ഖേദിച്ചിട്ടില്ല.

[210-ാം പേജിലെ ചതുരം]

ക്രൊയേഷ്യൻ ദ്വീപുകൾ

1,778 കിലോമീറ്റർ നീണ്ടുകിടക്കുന്ന തീരദേശത്ത്‌ 1,000-ത്തിലേറെ ദ്വീപുകളുണ്ട്‌. അവയിൽ 50-ഓളം എണ്ണം ജനവാസമുള്ളവയാണ്‌. ഏകദേശം ഒരു ചതുരശ്ര കിലോമീറ്റർമുതൽ 400 ചതുരശ്ര കിലോമീറ്റർവരെ വിസ്‌തൃതിയുള്ളവയാണ്‌ ഈ ദ്വീപുകൾ.

ഒലിവ്‌-മുന്തിരി-പച്ചക്കറി കൃഷിയും മത്സ്യബന്ധനവുമാണ്‌ ദ്വീപുവാസികളുടെ പ്രധാന തൊഴിൽ. 140-ഓളം ദ്വീപുകളും പാറക്കൂട്ടങ്ങളും അടങ്ങുന്ന കൊർനാറ്റി നാഷണൽ പാർക്ക്‌ മുങ്ങലുകാരുടെ ആകർഷണകേന്ദ്രമാണ്‌. ക്രാപാനിയിലും സ്ലാറിനിലും താമസിക്കുന്നവർ കടലിനടിയിൽനിന്ന്‌ പവിഴവും സ്‌പഞ്ചുകളും മുങ്ങിയെടുക്കാറുണ്ട്‌. ഹ്വാർ ദ്വീപിൽ ലാവെൻഡർ പുഷ്‌പങ്ങളും തേനും റോസ്‌മേരി എണ്ണയും ഉത്‌പാദിപ്പിക്കുന്നു. തരിശായി കിടക്കുന്ന ദ്വീപാണ്‌ പേഗ്‌. അവിടത്തെ ഓഷധികളും ഉപ്പുരസമുള്ള പുല്ലും തിന്നു വളരുന്ന ചെമ്മരിയാടിന്റെ പാൽ ഉപയോഗിച്ച്‌ ദ്വീപുവാസികൾ ഉണ്ടാക്കുന്ന പാഷ്‌കീ സിർ പാൽക്കട്ടി സവിശേഷമായ ഒന്നാണ്‌.

ഈ ദ്വീപുവാസികളെ ഓരോരുത്തരെയും കണ്ടുമുട്ടുന്നതിന്‌ യഹോവയുടെ സാക്ഷികൾ പ്രത്യേക ശ്രമം ചെയ്യുന്നു. ചില സഭകൾക്ക്‌ ഒരു പാലം കടന്നാൽ മതി ഒരു ദ്വീപിൽ എത്താൻ. മറ്റു ചില സഭകൾക്ക്‌ ബോട്ടുകളെ ആശ്രയിക്കേണ്ടതുണ്ട്‌. ചിലപ്പോൾ കുറെ സഹോദരങ്ങൾ ഒരുമിച്ചു ചേർന്ന്‌ ഏതാനും ദിവസം ഒരു ദ്വീപിൽ പ്രവർത്തിക്കുന്നതിനായി പ്രത്യേക ക്രമീകരണം ചെയ്യാറുണ്ട്‌. ദ്വീപുവാസികളോട്‌ സംസാരിക്കുന്നത്‌ അത്ര എളുപ്പമല്ല; കാരണം, സ്വന്തമായി വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു ഭാഷയാണ്‌ അവർ സംസാരിക്കുന്നത്‌. മറ്റുള്ളവർക്ക്‌ അതു മനസ്സിലാക്കാൻ പ്രയാസമാണ്‌.

ഈ ദ്വീപുവാസികൾ സുവാർത്തയോടു നന്നായി പ്രതികരിക്കുന്നു എന്നത്‌ സന്തോഷകരമാണ്‌. കോർക്കുള ദ്വീപിലിപ്പോൾ 52 പ്രസാധകരുള്ള ഒരു സഭയുമുണ്ട്‌. യോഗം നടക്കുന്നത്‌ ഒരു ഉൾപ്രദേശത്താണ്‌. അതുകൊണ്ട്‌ പരസ്യപ്രസംഗം നടത്താൻ വരുന്ന സഹോദരന്‌ അവിടെ എത്തിപ്പെടാൻ നന്നേ പാടുപെടണം. എന്നാൽ ഇതിനായി അവർ ചെയ്യുന്ന ശ്രമം ലോകവ്യാപക സഹോദരവർഗത്തോടൊപ്പം ഐക്യത്തിലായിരിക്കാൻ ഈ സഭയെ സഹായിക്കുന്നു.—1 പത്രൊ. 5:9.

[224-ാം പേജിലെ ചതുരം/ ചിത്രം]

‘പതിനൊന്നു ദിവസം മുമ്പുതന്നെ ഞാൻ റിപ്പോർട്ടു ചെയ്‌തു’

പൗലീന ബോഗോവ്‌സ്‌ക്ക

ജനനം 1938

സ്‌നാനം 1972

സംക്ഷിപ്‌ത വിവരം 1975-ൽ പയനിയറിങ്‌ ആരംഭിച്ചു. 1977-ൽ മാസിഡോണിയയിലെ ആദ്യത്തെ പ്രത്യേക പയനിയറായി. 80 വ്യക്തികളെ സത്യം പഠിക്കാൻ സഹായിച്ചിട്ടുണ്ട്‌.

പ്രസംഗവേലയിൽ ഏർപ്പെടുന്ന അവസരങ്ങളിൽ പലപ്പോഴും ആളുകൾ എനിക്കെതിരെ പോലീസിൽ പരാതിപ്പെടുമായിരുന്നു. അവർ വന്ന്‌ എന്നെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകും. അവിടെ മണിക്കൂറുകളോളം എന്നെ ചോദ്യംചെയ്യും. പലപ്പോഴും എനിക്ക്‌ പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ട്‌. കോടതിയിൽ എനിക്കെതിരെ ഉയർന്നുകേട്ട ആരോപണം ഞാൻ രാജ്യദ്രോഹി ആണെന്നായിരുന്നു. ഞാൻ പാശ്ചാത്യദേശങ്ങളിൽനിന്നുള്ള ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നത്രേ. ഒരിക്കൽ എനിക്ക്‌ 20 ദിവസം ജയിലിൽ കിടക്കേണ്ടിവന്നിട്ടുണ്ട്‌, മറ്റൊരു തവണ 30 ദിവസവും.

ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നടക്കാൻ പോവുകയായിരുന്നു. 20 ദിവസത്തെ തടവുശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഞാൻ അത്‌ കുറച്ചു ദിവസത്തേക്കു നീട്ടിവെക്കണമെന്ന്‌ കോടതിയോട്‌ അഭ്യർഥിച്ചു. എന്നാൽ കോടതി അപേക്ഷ നിരസിച്ചു. അതുകൊണ്ട്‌ പതിനൊന്നു ദിവസം മുമ്പുതന്നെ ജയിലിൽ റിപ്പോർട്ടു ചെയ്യാൻ ഞാൻ തീരുമാനിച്ചു. ജയിലധികൃതർ അമ്പരന്നുപോയി. സമയത്തിനുമുമ്പേ ഒരു വ്യക്തി ശിക്ഷ അനുഭവിക്കാൻ തയ്യാറായി മുമ്പോട്ടു വന്നിരിക്കുന്നു എന്നത്‌ അവർക്കു വിശ്വസിക്കാനായില്ല. നല്ലൊരു സാക്ഷ്യം നൽകാൻ എനിക്ക്‌ അവസരം ലഭിച്ചു. എനിക്കുവേണ്ട സഹായങ്ങളെല്ലാം ജയിലിൽ ചെയ്‌തുതരാമെന്ന്‌ അവർ വാക്കുതന്നു. പതിനൊന്നു ദിവസം കഴിഞ്ഞപ്പോൾ, ഞാൻ റിപ്പോർട്ടു ചെയ്‌തോ എന്നറിയാനായി ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ ജയിലിൽ വന്നു. പതിനൊന്നു ദിവസം മുമ്പുതന്നെ ഞാൻ റിപ്പോർട്ടു ചെയ്‌തിരുന്നുവെന്ന്‌ ജയിലധികൃതർ പറഞ്ഞപ്പോൾ അദ്ദേഹം അമ്പരന്നുപോയി. എന്തായാലും എനിക്ക്‌ കൺവെൻഷനിൽ പങ്കെടുക്കാൻ സാധിച്ചു.

[232-ാം പേജിലെ ചതുരം/ ചിത്രം]

‘ഉള്ളതിൽ ഏറ്റവും നല്ലത്‌ അവർ നൽകി’

ഷാൻഡോർ പാൽഫി

ജനനം 1933

സ്‌നാനം 1964

സംക്ഷിപ്‌ത വിവരം രണ്ടാം ലോകമഹായുദ്ധശേഷം സ്ഥാപിക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ്‌ ‘പട്ടാള’ ക്യാമ്പിൽവെച്ചാണ്‌ അദ്ദേഹത്തിന്റെ മാതാപിതാക്കൾ സത്യം പഠിച്ചത്‌. വാരാന്തങ്ങളിൽ സഞ്ചാരമേൽവിചാരകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇപ്പോൾ സെർബിയയിലെ കൺട്രി കമ്മിറ്റിയിൽ ഒരംഗമാണ്‌.

ഹംഗേറിയൻ വംശജരായതിനാൽ ഞങ്ങളുടെ കുടുംബത്തിനു കുറച്ചുകാലം ഒരു കമ്മ്യൂണിസ്റ്റ്‌ ‘പട്ടാള’ ക്യാമ്പിൽ കഴിയേണ്ടിവന്നു. അതൊരു അനുഗ്രഹമായി, കാരണം എന്റെ മാതാപിതാക്കൾ സത്യം പഠിക്കുന്നത്‌ അവിടെവെച്ചാണ്‌. അന്ന്‌ കൗമാരത്തിലായിരുന്ന എനിക്ക്‌ സത്യത്തോടു വലിയ താത്‌പര്യമൊന്നും തോന്നിയില്ല. എന്നാൽ ഏതാനും വർഷം ഞങ്ങളോടൊപ്പം താമസിച്ച ഫ്രാന്റ്‌സ്‌ ബ്രാന്റ്‌ സഹോദരൻ, ഹംഗേറിയൻഭാഷയിലുള്ള ഒരു പ്രസിദ്ധീകരണം സെർബിയനിലേക്കു പരിഭാഷപ്പെടുത്താമോ എന്ന്‌ ഒരിക്കൽ എന്നോടു ചോദിച്ചു. അദ്ദേഹത്തിന്‌ ഒരു സഹായമാകുന്നെങ്കിൽ ആകട്ടെ എന്നുകരുതി ഞാൻ സമ്മതംമൂളി. എന്നാൽ ആ സംഭവം എന്റെ ജീവിതമാകെ മാറ്റിമറിച്ചു. വാസ്‌തവത്തിൽ അങ്ങനെയൊരു പരിഭാഷയുടെ ആവശ്യമേ ഇല്ലായിരുന്നുവെന്ന്‌ പിന്നീടാണ്‌ എനിക്കു മനസ്സിലായത്‌. ഞാൻ എങ്ങനെയെങ്കിലും ആ പ്രസിദ്ധീകരണം ഒന്നു വായിക്കണം, അതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്തായാലും, ആ വിദ്യ ഫലിച്ചു; ഏതാനും നാളുകൾക്കുശേഷം 1964-ൽ ഞാൻ സ്‌നാനമേറ്റു.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളിൽ ഒന്നായിരുന്നു സഞ്ചാരമേൽവിചാരകനായി സേവിച്ച കാലം. പാവപ്പെട്ടവരായ സഹോദരങ്ങൾക്കിടയിലെ ആ സേവനം അത്ര എളുപ്പമായിരുന്നില്ല. പലപ്പോഴും വീട്ടുകാരോടൊപ്പം അതേ മുറിയിൽത്തന്നെയായിരുന്നു ഞാനും അന്തിയുറങ്ങിയിരുന്നത്‌. എന്നാൽ അത്തരം ത്യാഗങ്ങളൊന്നും വെറുതെയായില്ല. സഞ്ചാരമേൽവിചാരകന്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സഹോദരങ്ങളുടെ സന്തോഷം കാണുന്നതുതന്നെ ഒരു ആവേശമായിരുന്നു. ഉള്ളതിൽ ഏറ്റവും നല്ലതു നൽകാനായി എന്തും ചെയ്യാൻ അവർ ഒരുക്കമായിരുന്നു. അതൊക്കെ കാണുമ്പോൾ എങ്ങനെ നന്ദി തോന്നാതിരിക്കും!

[236, 237 പേജുകളിലെ ചതുരം/ ചിത്രം]

“എനിക്കവരെ എങ്ങനെയൊന്നു കാണാനാകും?”

അഗ്രൊൺ ബഷൊട്ട

ജനനം 1973

സ്‌നാനം 2002

സംക്ഷിപ്‌ത വിവരം കൊസോവോ ലിബറേഷൻ ആർമിയിലെ ഒരു സൈനികനായിരുന്ന ഇദ്ദേഹം ഇപ്പോൾ ഒരു സാധാരണ പയനിയറും ശുശ്രൂഷാദാസനുമാണ്‌.

കുട്ടികളെ കൊല്ലുന്നതുൾപ്പെടെ യുദ്ധരംഗത്തു നടമാടുന്ന ഹീനകൃത്യങ്ങൾ എന്നെ കൊണ്ടുചെന്നെത്തിച്ചത്‌ ദൈവമില്ല എന്ന അനുമാനത്തിലായിരുന്നു. ഞാൻ ചിന്തിച്ചത്‌ ഇങ്ങനെയായിരുന്നു: ‘ദൈവം ഉണ്ടായിരുന്നെങ്കിൽ, ഈ കഷ്ടപ്പാടും ദുരിതവുമൊക്കെ അവസാനിപ്പിക്കാൻ അവൻ എന്തെങ്കിലും ചെയ്യില്ലായിരുന്നോ?’ മുസ്ലീം മതനേതൃത്വം സെർബിയയ്‌ക്കെതിരെയുള്ള യുദ്ധത്തെ പിന്തുണയ്‌ക്കുന്നതു കണ്ടപ്പോൾ, ഉണ്ടായിരുന്ന മതവിശ്വാസവുംകൂടി ഇല്ലാതായി. ഒരു മുസ്ലീം ആയിരുന്ന ഞാൻ യുദ്ധം അവസാനിച്ചപ്പോഴേക്കും നിരീശ്വരവാദിയായിത്തീരുകയും കൊസോവോ ലിബറേഷൻ ആർമിയിൽ ചേരുകയും ചെയ്‌തു. കുറച്ചുനാളുകളേ അതിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവരുടെയെല്ലാം ആദരവും അംഗീകാരവും പിടിച്ചുപറ്റാൻ എനിക്കായി, പ്രത്യേക പദവികളും പരിഗണനയും എനിക്കു ലഭിച്ചു. എന്റേതായിരുന്നു എല്ലായ്‌പോഴും അവസാന വാക്ക്‌, ഇത്‌ എന്നെ ശാഠ്യക്കാരനും അഹങ്കാരിയുമാക്കി.

നിർഭാഗ്യവശാൽ ഈ സ്വഭാവം ഞാൻ വീട്ടിലും കാണിച്ചു, ഭാര്യ മെറിറ്റയോട്‌. ഞാൻ പറയുന്നതുപോലെതന്നെ അവൾ പ്രവർത്തിക്കണമെന്നും എന്റെ ‘ഉത്തരവുകൾ’ നടപ്പിൽവരുത്താൻ അവൾ ബാധ്യസ്ഥയാണെന്നും ആയിരുന്നു എന്റെ ചിന്ത. യുദ്ധകാലത്ത്‌ അവൾക്ക്‌ യഹോവയുടെ സാക്ഷികളുമായി ബന്ധമുണ്ടായിരുന്നു, അവരുടെ ചില പ്രസിദ്ധീകരണങ്ങളും അവളുടെ പക്കലുണ്ടായിരുന്നു. ഒരു രാത്രി കിടക്കുന്നതിനുമുമ്പ്‌ അവൾ എന്നോടു പറഞ്ഞു: “ഇതൊക്കെ എടുത്ത്‌ ഒന്നു വായിക്കൂ, ദൈവത്തെക്കുറിച്ചുള്ളതാണ്‌.” എനിക്ക്‌ ദേഷ്യം അടക്കാനായില്ല, ദൈവത്തെക്കുറിച്ച്‌ എന്നെ പഠിപ്പിക്കാൻപറ്റിയ ഒരാൾ വന്നിരിക്കുന്നു! എന്തായാലും തർക്കിക്കാനൊന്നും നിൽക്കാതെ അവൾ ഉറങ്ങാൻ പോയി.

ഒറ്റയ്‌ക്കിരുന്നപ്പോൾ, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെടുത്തു ഞാൻ വായിച്ചു. ദൈവത്തോടുള്ള യഥാർഥ കീഴ്‌പെടലിനുള്ള സമയം (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകമാണ്‌ പിന്നീട്‌ വായിച്ചത്‌. ഖുറാനിൽനിന്നുള്ള ഉദ്ധരണികൾ അതിൽ കണ്ടത്‌ ഒരു മുസ്ലീം ആയിരുന്ന എന്നെ ആശ്ചര്യപ്പെടുത്തി. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ചില ലക്കങ്ങളും ഞാൻ വായിച്ചു. രാത്രി വളരെ വൈകിയിരുന്നു, കിടപ്പുമുറിയിലേക്കുചെന്ന ഞാൻ മെറിറ്റയെ വിളിച്ചുണർത്തി. “ഇതെല്ലാം നിനക്ക്‌ ആരുതന്നു?” ഞാൻ ചോദിച്ചു. “അവരെ എങ്ങനെയൊന്നു കാണാനാകും?” എനിക്ക്‌ ജിജ്ഞാസ അടക്കാനായില്ല.

ഞാൻ വായിച്ച കാര്യങ്ങൾ എന്റെ മനസ്സ്‌ ഇളക്കിയിരുന്നു, എന്നാൽ അവൾക്കത്‌ അത്ര വിശ്വാസം വന്നില്ല, ഞാൻ എന്തെങ്കിലും കാട്ടിക്കൂട്ടുമോ എന്നായിരുന്നു അവളുടെ പേടി. പക്ഷേ, ആ രാത്രിയിൽത്തന്നെ ഞങ്ങൾ ഒരു സഹോദരിക്കു ഫോൺചെയ്‌തു, യോഗങ്ങൾ നടക്കുന്ന സ്ഥലവും സമയവും ചോദിച്ചറിഞ്ഞു. പിറ്റേന്നു രാവിലെ ഞങ്ങൾ ആ യോഗത്തിനുപോയി. സഹോദരങ്ങൾ നൽകിയ ഊഷ്‌മള സ്വാഗതം എന്നെ ഒട്ടൊന്നുമല്ല സ്വാധീനിച്ചത്‌. ഇങ്ങനെയുള്ള മനുഷ്യർ ഭൂമിയിലുണ്ടെന്ന്‌ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവർ തികച്ചും വ്യത്യസ്‌തരായിരുന്നു. യോഗം നടന്നുകൊണ്ടിരുന്നപ്പോൾത്തന്നെ എന്റെ മനസ്സിൽ ഒരു ചോദ്യം പൊന്തിവന്നു. അത്‌ ചോദിക്കാതെ എനിക്ക്‌ യാതൊരു സമാധാനവുമില്ലായിരുന്നു, ഞാൻ കൈ പൊക്കുകപോലും ചെയ്‌തു. ഞാൻ തിടുക്കംകാട്ടിയത്‌ മൂപ്പന്മാരെ അൽപ്പം ചിന്താക്കുഴപ്പത്തിലാക്കി, അവർക്കറിയില്ലല്ലോ എന്റെ മനസ്സിലെന്താണെന്ന്‌. യഹോവയുടെ ഒരു സാക്ഷിയാകുന്നതിന്‌ എന്തു ചെയ്യണമെന്ന ചോദ്യമാണ്‌ എന്റെ മനസ്സിലുണ്ടായിരുന്നതെന്ന്‌ അറിഞ്ഞപ്പോൾ അവർക്ക്‌ എന്ത്‌ ആശ്വാസം തോന്നിയെന്നോ!

ആ ദിവസംതന്നെ ഞാൻ ബൈബിൾ പഠിക്കാൻ ആരംഭിച്ചു. എന്റെ വ്യക്തിത്വത്തിൽ പല മാറ്റങ്ങളും വരുത്തേണ്ടിയിരുന്നു. പുകവലി നിറുത്തണം, പഴയ കൂട്ടുകെട്ടുകൾ അവസാനിപ്പിക്കണം അങ്ങനെ പലതും. ഇവയെല്ലാം ശരിക്കും ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. എന്നാൽ പ്രാർഥിക്കുകയും ക്രമമായി യോഗങ്ങൾക്കു ഹാജരാകുകയും ചെയ്‌തത്‌ വളരെ സഹായംചെയ്‌തു. മുൻകാല ചെയ്‌തികളെക്കുറിച്ച്‌ അനുതപിക്കാനും പുതുവ്യക്തിത്വം ധരിക്കാനും അതുമൂലം സാധിച്ചു. സത്യം എന്നിലും എന്റെ കുടുംബത്തിലും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്‌. ഇപ്പോൾ ഞാനും ഭാര്യയും സാധാരണ പയനിയർമാരായി സേവിക്കുന്നു, 2006-ൽ എന്നെ ഒരു ശുശ്രൂഷാദാസനായി നിയമിക്കുകയും ചെയ്‌തു. ആളുകൾ യാതന അനുഭവിക്കുന്നത്‌ എന്തുകൊണ്ടാണെന്നും നമ്മുടെ എല്ലാ പ്രശ്‌നങ്ങളും യഹോവ ഉടൻ പരിഹരിക്കുമെന്നും മറ്റുള്ളവരെ പഠിപ്പിക്കാൻ ഇന്ന്‌ എനിക്കാകുന്നു.

[249, 250 പേജുകളിലെ ചതുരം/ ചിത്രം]

“യഹോവ അവരുടെ കണ്ണുകളെ അന്ധമാക്കിയിരിക്കാം”

യാനെസ്‌ നൊവാക്‌

ജനനം 1964

സ്‌നാനം 1983

സംക്ഷിപ്‌ത വിവരം വിശ്വാസത്തിനുവേണ്ടി മൂന്നുവർഷം തടവിൽ കഴിയേണ്ടിവന്നു. ഇപ്പോൾ സ്ലോവേനിയയിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കുന്നു.

ഡിസംബർ 1984. ഞാൻ ആർമി ഓഫീസിൽ റിപ്പോർട്ടുചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പട്ടാള ഉദ്യോഗസ്ഥർ പലതവണ ഉത്തരവു പുറപ്പെടുവിച്ചു. കതകിൽ ആ ഉത്തരവു നോട്ടീസ്‌ പതിപ്പിച്ചിട്ട്‌, പോലീസെത്തി എന്നെ കൊണ്ടുപോകുമെന്ന്‌ അവർ ഭീഷണി മുഴക്കിയപ്പോൾ എന്റെ നിലപാടു വിശദീകരിക്കുന്നതിനായി മിലിട്ടറി ക്വാർട്ടേഴ്‌സിൽ റിപ്പോർട്ടുചെയ്യാൻതന്നെ ഞാൻ തീരുമാനിച്ചു. പക്ഷേ, അതുകൊണ്ടൊരു പ്രയോജനവും ഉണ്ടായില്ല; എന്നെ ഒരു പട്ടാളക്കാരനാക്കിയെടുക്കാൻ ആവുന്നതെല്ലാം അവർ ചെയ്‌തു. അവർ എന്റെ തലമുടി വടിച്ചു; വസ്‌ത്രങ്ങൾ ഊരിമാറ്റി, പകരം മിലിട്ടറി യൂണിഫോം ധരിക്കാനാവശ്യപ്പെട്ടു. ഞാനതിനു വിസമ്മതിച്ചപ്പോൾ ബലം പ്രയോഗിച്ച്‌ അവരെന്നെ അതു ധരിപ്പിച്ചു. എന്റെ കൈയിൽ പേന പിടിപ്പിച്ചിട്ട്‌ സൈന്യത്തിൽ ചേരുന്നതിന്‌ ഒപ്പുവയ്‌ക്കാൻ നിർബന്ധിച്ചു; അതിനും ഞാൻ വഴങ്ങിയില്ല.

പതാകവന്ദനം, പട്ടാളക്കാർ രാവിലെതോറും ഏർപ്പെടാറുള്ള പ്രത്യേക വ്യായാമമുറകൾ എന്നിവയിലും ഞാൻ ഉൾപ്പെട്ടില്ല. മിക്കവാറും നാലുപട്ടാളക്കാർ വന്ന്‌ എന്നെ ഗ്രൗണ്ടിലേക്കു പിടിച്ചുകൊണ്ടുപോയി വ്യായാമം ചെയ്യാനാവശ്യപ്പെടും. കൈ ഉയർത്താതെ, ഒന്നും ചെയ്യാതെ, ഞാൻ അവിടെത്തന്നെ നിൽക്കും. എന്റെ കൈകളുയർത്താൻ അവർ കിണഞ്ഞുശ്രമിച്ചിരുന്നെങ്കിലും അത്‌ മണ്ടത്തരമാണെന്ന്‌ പിന്നീടവർക്കു മനസ്സിലായി. എനിക്കുനേരേ തോക്ക്‌ ചൂണ്ടി, കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തി. ചിലപ്പോൾ കാപ്പിയും കേക്കുമൊക്കെ വെച്ചുനീട്ടി എന്നെ വശത്താക്കാനും അവർ ശ്രമിച്ചിരുന്നു.

എന്റെ ഉറച്ച നിലപാടു കണ്ട്‌ അവരിൽ ചിലർ കരഞ്ഞുപോയിട്ടുണ്ട്‌. എന്നാൽ മറ്റുചിലരെ അതു രോഷാകുലരാക്കി. ഒരിക്കൽ മാർഷൽ റ്റിറ്റോയുടെ ഫോട്ടോയിൽ തുപ്പാൻ ചിലർ എന്നോടാവശ്യപ്പെട്ടു. ഞാൻ അതിനു വിസമ്മതിച്ചപ്പോൾ അവർ കലിതുള്ളി. കുറച്ചു ദിവസങ്ങൾക്കുശേഷം, ആയുധങ്ങൾ ചുമക്കാൻ ആവശ്യപ്പെട്ടപ്പോഴും ഞാൻ സമ്മതിച്ചില്ല. അങ്ങനെ, പട്ടാളനിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി അവർ എന്നെ ഒരുമാസത്തേക്ക്‌ ഒരു ബാരക്കിലേക്കു മാറ്റി. പിന്നീട്‌ കോടതിവിധി കാത്ത്‌ ഞാൻ ആഴ്‌ചകളോളം ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള ജയിലിൽ കഴിഞ്ഞു. അവിടെ എന്നെ പാർപ്പിച്ചിരുന്ന മുറിയിൽ രാത്രിമുഴുവനും ഒരു ചുവന്ന ലൈറ്റ്‌ കത്തിച്ചുവെച്ചിരുന്നു. എന്തിനധികം, ഗാർഡ്‌ ‘നല്ല മൂഡിൽ’ ആണെങ്കിൽ മാത്രമേ ടോയ്‌ലെറ്റിൽപ്പോകാൻ പോലും എന്നെ അനുവദിച്ചിരുന്നുള്ളൂ.

മൂന്നുവർഷത്തെ തടവിനു വിധിച്ച്‌ ഒടുവിൽ എന്നെ ഗോലെ ഒട്ടോക്‌ എന്ന ഒരു ആഡ്രിയാറ്റിക്‌ ദ്വീപിലേക്കു മാറ്റി; കുപ്രസിദ്ധ കുറ്റവാളികളെ അങ്ങോട്ടേക്ക്‌ അയയ്‌ക്കുക പതിവായിരുന്നു. ജയിൽപ്പുള്ളികൾക്കിടയിലെ അക്രമത്തിനു പേരുകേട്ട അവിടേക്ക്‌ കൈകളിൽ വിലങ്ങുവെച്ച്‌ എന്നെ കൊണ്ടുപോയി, യുദ്ധം ചെയ്യാൻ വിസമ്മതിച്ചതിന്‌. മറ്റ്‌ നാലുസഹോദരന്മാരെ എനിക്കവിടെ കണ്ടുമുട്ടാനായി; നിഷ്‌പക്ഷതയുടെപേരിൽ ശിക്ഷിച്ചതായിരുന്നു അവരെയും.

ബൈബിളോ മറ്റു പ്രസിദ്ധീകരണങ്ങളോ അകത്തുകടത്താനുള്ള അനുമതിയില്ലായിരുന്നെങ്കിലും അവിടെ അപ്പോൾത്തന്നെ ഒരു ബൈബിൾ ഉണ്ടായിരുന്നു. വീട്ടിൽനിന്ന്‌ എനിക്ക്‌ രഹസ്യ അറയുള്ള ഒരു പെട്ടിയിൽ വീക്ഷാഗോപുരം അയച്ചുതന്നു. പക്ഷേ പ്രസിദ്ധീകരണങ്ങൾ കണ്ടുപിടിക്കാനോ യോഗങ്ങൾ നടത്തിയിരുന്നതിനെക്കുറിച്ചു മനസ്സിലാക്കാനോ ഗാർഡുകൾക്കു സാധിച്ചില്ല. ചിലപ്പോൾ ഗാർഡുകൾ പരിശോധനയ്‌ക്കെത്തുമ്പോൾ പ്രസിദ്ധീകരണങ്ങൾ കൺമുമ്പിൽ കിടന്നാലും കാണാറില്ല, യഹോവ അവരുടെ കണ്ണുകളെ അന്ധമാക്കിയിരിക്കാം.

ഒരു വർഷത്തിനുശേഷം എന്നെ സ്ലോവേനിയയിലേക്കു കൊണ്ടുപോയി. അവിടെ ഞാൻ ശിക്ഷാകാലാവധി പൂർത്തിയാക്കി. ജയിലിൽ ആയിരുന്നപ്പോൾത്തന്നെ ഞാൻ റാഹേലയെ വിവാഹം കഴിച്ചു. തടവിൽനിന്നു മോചിതനായശേഷം ഭാര്യയോടൊപ്പം പയനിയറിങ്‌ ആരംഭിച്ചു. 1993 മുതൽ ഞങ്ങൾ സ്ലോവേനിയ ബെഥേലിൽ സേവിക്കുന്നു.

[244, 245 പേജുകളിലെ ചാർട്ട്‌/ ഗ്രാഫ്‌]

മുൻയൂഗോസ്ലാവിയൻ ദേശങ്ങൾ സുപ്രധാന സംഭവങ്ങൾ

1920-കൾ ബൈബിൾ ചർച്ചചെയ്യുന്നതിനായി ഒരു ചെറിയകൂട്ടം സ്ലോവേനിയയിലെ മാരിബോറിൽ കൂടിവരുന്നു.

1930-കൾ ജർമൻഭാഷ സംസാരിക്കുന്ന പയനിയർമാരെ യൂഗോസ്ലാവിയയിലേക്ക്‌ അയയ്‌ക്കുന്നു.

1935 പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനായി സെർബിയയിലെ ബെൽഗ്രേഡിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിക്കുന്നു.

1940

1941 ജർമൻസേന ആധിപത്യം സ്ഥാപിക്കുന്നു, പീഡന പരമ്പരയുടെ തുടക്കം.

1950

1953 യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം ലഭിക്കുന്നു, വീടുതോറുമുള്ള പ്രവർത്തനത്തിനു വിലക്കുകളുണ്ട്‌.

1960

1969 ജർമനിയിലെ ന്യൂറംബെർഗിലുള്ള ഈ സ്റ്റേഡിയത്തിൽ ഒരു അന്താരാഷ്‌ട്ര സമ്മേളനം നടക്കുന്നു.

1970

1990

1991 ക്രൊയേഷ്യയിലെ സാഗ്രെബിൽ ആദ്യത്തെ അന്താരാഷ്‌ട്ര കൺവെൻഷൻ. ഗിലെയാദ്‌ പരിശീലനം ലഭിച്ച മിഷനറിമാർ ആദ്യമായി എത്തുന്നു. ഓസ്‌ട്രിയ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ സ്ലോവേനിയയിൽ ഒരു ഓഫീസ്‌ പ്രവർത്തനം ആരംഭിക്കുന്നു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നു.

1993 യഹോവയുടെ സാക്ഷികൾ മാസിഡോണിയയിൽ രജിസ്റ്റർചെയ്യുന്നു.

1994 സ്ലോവേനിയയിൽ ആശുപത്രി ഏകോപന സമിതി രൂപീകരിക്കുന്നു.

2000

2003 യഹോവയുടെ സാക്ഷികൾക്കു ക്രൊയേഷ്യയിൽ നിയമാംഗീകാരം. മാസിഡോണിയയിലെ പുതിയ ബെഥേലിന്റെ സമർപ്പണം.

2004 പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ സ്ലൊവേനിയൻഭാഷയിൽ.

2006 സ്ലോവേനിയ ബ്രാഞ്ചിന്റെ സമർപ്പണം. വിശുദ്ധ ബൈബിൾ—പുതിയ ലോക ഭാഷാന്തരം (സമ്പൂർണ പതിപ്പ്‌) ക്രൊയേഷ്യൻ, സെർബിയൻ, മസിഡോണിയൻ എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. സെർബിയയിലെ ബെൽഗ്രേഡിൽ ഒരു ചൈനീസ്‌ഭാഷാക്കൂട്ടം ആരംഭിക്കുന്നു.

2007 മാസിഡോണിയയിൽ, റോമാനി ഭാഷയിൽ ആദ്യത്തെ പ്രത്യേക പരസ്യപ്രസംഗം. റോമാനി ഭാഷയിൽ ആദ്യ പ്രസിദ്ധീകരണം പ്രകാശനംചെയ്യുന്നു.

2010

[ഗ്രാഫ്‌]

(പ്രസിദ്ധീകരണം കാണുക)

മൊത്തം പ്രസാധകർ

മൊത്തം പയനിയർമാർ

14,000

10,500

7,000

3,500

1940 1950 1960 1970 1990 2000 2010

[147-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ചെക്ക്‌ റിപ്പബ്ലിക്‌

ഓസ്‌ട്രിയ

വിയന്ന

സ്ലൊവാക്യ

ബ്രാറ്റിസ്ലാവ

ഹംഗറി

ബുഡാപെസ്റ്റ്‌

റൊമേനിയ

ബൾഗേറിയ

ഗ്രീസ്‌

അൽബേനിയ

റ്റിറാന

അയോണിയൻ കടൽ

ഇറ്റലി

ആഡ്രിയാറ്റിക്‌ കടൽ

മുൻയൂഗോസ്ലാവിയ

സ്ലോവേനിയ

ലൂബ്‌ലിയാന

മാരിബോർ

കാംനിക്‌

ക്രൊയേഷ്യ

സാഗ്രെബ്‌

സ്ലാവോന്യ

ഓസിജെക്‌

വൂക്കോവാർ

വിങ്കോഫിറ്റ്‌സി

പ്രീവലാകാ

യസെനോവറ്റ്‌സ്‌

സൈബെനിക്‌

സ്‌പ്ലിറ്റ്‌

ഡാൽമേഷ്യൻ തീരം

ഗോലെ ഒട്ടോക്‌

പേഗ്‌

കോർനറ്റ്‌

സ്ലാറിൻ

ക്രാപാനി

ഹ്വാർ

കോർക്കുള

ബോസ്‌നിയ -ഹെർസഗോവിന

സാരയെവോ

ബീഹാക്‌

ബാൻയാ ലൂക്കാ

റ്റൂസ്‌ലാ

ട്രാവ്‌നീക്‌

സെനിക്ക

വാറെഷ്‌

മോസ്റ്റർ

സെർബിയ

ബെൽഗ്രേഡ്‌

വോജ്‌വോഡിന

ബോർ

മോൺടേനേഗ്രോ

പോഡ്‌ഗോറിക്ക

നിക്‌സിക്‌

ഹെർട്‌സെഗ്‌ നോവീ

ടാരാ

സ്‌കുട്ടാരി തടാകം

കൊസോവോ

പെക്‌

പ്രീഷ്‌റ്റീന

മാസിഡോണിയ

സ്‌കോപ്യെ

ടെറ്റോവോ

കോച്ചാനി

ഷ്‌റ്റീപ്‌

കിച്ചെവോ

സ്‌ട്രുമീറ്റ്‌സാ

റെസൻ

കുറിപ്പ്‌: “[2008] ഫെബ്രുവരിയിൽ കൊസോവോ, സെർബിയൻ അധീനതയിൽനിന്ന്‌ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചു” എന്ന്‌ യുഎൻ റിപ്പോർട്ടുചെയ്യുകയുണ്ടായി. ഇതേച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിന്‌ ഐക്യരാഷ്‌ട്ര പൊതുസഭ, “അന്താരാഷ്‌ട്ര നീതിന്യായക്കോടതിയുടെ വിദഗ്‌ധോപദേശം” തേടിയിരിക്കുകയാണ്‌.

[142-ാം പേജിലെ ചിത്രം]

[145-ാം പേജിലെ ചിത്രം]

ഫ്രാന്റ്‌സ്‌ ബ്രാന്റ്‌

[146-ാം പേജിലെ ചിത്രങ്ങൾ]

റുഡോൾഫ്‌ കാലെയും അദ്ദേഹത്തിന്റെ ഒരു ടൈപ്പ്‌റൈറ്ററും

[149-ാം പേജിലെ ചിത്രം]

സ്ലോവേനിയയിലെ സുവാർത്താ പ്രസംഗത്തിനായി വാടകയ്‌ക്കെടുത്ത ട്രക്ക്‌

[154-ാം പേജിലെ ചിത്രം]

ആദ്യകാല പയനിയർമാർ പല വെല്ലുവിളികളും നേരിട്ടു

[157-ാം പേജിലെ ചിത്രം]

ആൽഫ്രെഡ്‌ റ്റൂച്ചാക്കും ഭാര്യ ഫ്രീഡയും അവരുടെ സൈക്കിളുമായി

[158-ാം പേജിലെ ചിത്രം]

സെർബിയയിലെ ബെൽഗ്രേഡ്‌ ബെഥേലിനു മുമ്പിൽ റുഡോൾഫ്‌ കാലെ

[168-ാം പേജിലെ ചിത്രങ്ങൾ]

ഫ്രാങ്ക്‌ ഡ്രോസ്‌ഗും അദ്ദേഹം എഴുതിയ കത്തും

[180-ാം പേജിലെ ചിത്രം]

വലത്ത്‌: രാജ്യഹാളാക്കി മാറ്റിയ കുതിരലായം, സ്ലോവേനിയയിലെ ലുബ്‌ലിയാന

[180-ാം പേജിലെ ചിത്രം]

താഴെ: ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള ആദ്യ രാജ്യഹാളുകളിലൊന്ന്‌

[182-ാം പേജിലെ ചിത്രം]

സ്റ്റോയൻ ബോഗറ്റിനോവ്‌

[184, 185 പേജുകളിലെ ചിത്രങ്ങൾ]

പശ്ചാത്തലത്തിൽ: ജർമനിയിലെ ന്യൂറംബർഗിൽവെച്ച്‌ 1969-ൽ നടന്ന “ഭൂമിയിൽ സമാധാനം” എന്ന അന്താരാഷ്‌ട്ര സമ്മേളനം; ഇടത്ത്‌: യൂഗോസ്ലാവിയയിൽനിന്നുള്ള കൺവെൻഷൻ ട്രെയിൻ; വലത്ത്‌: നേഥൻ നോർ

[188-ാം പേജിലെ ചിത്രം]

ജൂറോ ലാൻഡിച്‌

[192-ാം പേജിലെ ചിത്രങ്ങൾ]

മിൽട്ടൺ ഹെൻഷൽ പ്രസംഗിക്കുന്നു, ക്രൊയേഷ്യയിലെ സാഗ്രെബിൽവെച്ച്‌ 1991-ൽ നടന്ന “ദിവ്യസ്വാതന്ത്ര്യ സ്‌നേഹികൾ” അന്താരാഷ്‌ട്ര കൺവെൻഷനിലെ സ്‌നാനം

[197-ാം പേജിലെ ചിത്രം]

ലില്ല്യാന പെൺമക്കളോടൊപ്പം

[199-ാം പേജിലെ ചിത്രങ്ങൾ]

ഓസ്‌ട്രിയയിൽനിന്ന്‌ ദുരിതാശ്വാസം

[200-ാം പേജിലെ ചിത്രം]

ജോറെം കുടുംബം, 1991-ൽ

[204-ാം പേജിലെ ചിത്രം]

മീൻവീപ്പയിൽ സ്‌നാനം; സെനിക്ക, 1994-ൽ

[209-ാം പേജിലെ ചിത്രങ്ങൾ]

ക്രൊയേഷ്യയിലെ സാഗ്രെബിൽ ദുരിതാശ്വാസ സാധനങ്ങൾ സൂക്ഷിച്ചിരുന്നു

[215-ാം പേജിലെ ചിത്രം]

എൽക്കെയും ഹൈൻസ്‌ പോളാക്കും

[216-ാം പേജിലെ ചിത്രങ്ങൾ]

ക്രൊയേഷ്യയിലെ ബ്രാഞ്ച്‌ കമ്മിറ്റി, ബ്രാഞ്ച്‌ ഓഫീസ്‌

[228-ാം പേജിലെ ചിത്രം]

ബോസ്‌നിയയിൽ ദുരിതാശ്വാസ സാധനങ്ങൾ വിതരണംചെയ്യുന്നു

[233-ാം പേജിലെ ചിത്രങ്ങൾ]

സെർബിയയിലെ കൺട്രി കമ്മിറ്റി, ബെൽഗ്രേഡ്‌ ബെഥേൽ

[235-ാം പേജിലെ ചിത്രം]

സലിയൂ അബ്ബസി

[243-ാം പേജിലെ ചിത്രങ്ങൾ]

പോഡ്‌ഗോറിക്കയിൽ സുവാർത്ത പ്രസംഗിക്കുന്നു; അവിടത്തെ രാജ്യഹാൾ

[247-ാം പേജിലെ ചിത്രം]

പഴയ പിരൻ പട്ടണം, സ്ലോവേനിയ

[251-ാം പേജിലെ ചിത്രം]

ലൂബ്‌ലിയാനയിലെ പഴയ ബ്രാഞ്ച്‌ ഓഫീസ്‌, 2002

[253-ാം പേജിലെ ചിത്രം]

കാംനിക്കിലുള്ള ബ്രാഞ്ച്‌ ഓഫീസ്‌, 2006

[254-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റിയംഗങ്ങൾ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക