ബൈബിൾകഥാപാത്രം
ഓബദ്യ—ദൈവഭയം വളർത്തിയെടുക്കുക
ഇസ്രായേൽദേശത്തെങ്ങും ബാലാരാധന നിറയാൻ ഇടയാക്കിയ ആഹാബ് എന്ന ദുഷ്ടരാജാവിന്റെ കൊട്ടാരവിചാരകനായിരുന്നു ഓബദ്യ. എങ്കിലും അദ്ദേഹം “ചെറുപ്പംമുതൽ” യഹോവയോടുള്ള ഭയഭക്തി വളർത്തിയെടുത്തിരുന്നു. (1 രാജാ. 18:1-13) അതുകൊണ്ടുതന്നെ യഹോവയുടെ പ്രവാചകന്മാരെയെല്ലാം കൊല്ലാൻ ഇസബേൽ രാജ്ഞി കല്പിച്ചപ്പോൾ, അവരെ രക്ഷിക്കാൻ താൻ ധൈര്യത്തോടെ എന്തെങ്കിലും ചെയ്യണമെന്ന് ഓബദ്യക്ക് അറിയാമായിരുന്നു. ഒരൊറ്റ പ്രവാചകനെ ഒളിപ്പിക്കുന്നതുപോലും വലിയ അപകടംപിടിച്ച കാര്യമായിരുന്നു. എന്നാൽ ഓബദ്യ 100 പ്രവാചകന്മാരെയാണ് ഒളിപ്പിച്ചത്. മാത്രമല്ല, ദേശത്ത് ക്ഷാമമുണ്ടായിട്ടും അവർക്കു വേണ്ട ഭക്ഷണവും അദ്ദേഹം എത്തിച്ചുകൊടുത്തു. രാജാവിനെയും രാജ്ഞിയെയും സേവിച്ചിരുന്ന നൂറുകണക്കിന് വ്യാജപ്രവാചകരുടെ കണ്ണുവെട്ടിച്ച് ഇതെല്ലാം ചെയ്യുന്നത് എത്ര ബുദ്ധിമുട്ടായിരുന്നിരിക്കും എന്നു ചിന്തിച്ചുനോക്കൂ.—1 രാജാ. 18:19.
ദൈവഭയം ഉണ്ടായിരുന്ന ഈ ദൈവദാസനിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? ആഹാബിനെ പേടിയുണ്ടായിരുന്നെങ്കിലും ഓബദ്യയുടെ ദൈവഭയം അതിലും വലുതായിരുന്നു. അതുകൊണ്ടാണ് സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ടുപോലും തന്റെ സഹോദരങ്ങളെ രക്ഷിക്കാനുള്ള ധൈര്യം അദ്ദേഹത്തിനു കിട്ടിയത്. നമ്മുടെ ആരാധന നിരോധിക്കപ്പെട്ട ഒരു സ്ഥലത്താണ് നമ്മൾ താമസിക്കുന്നതെങ്കിൽ, നമ്മളും ദൈവഭയം വളർത്തിയെടുക്കേണ്ടതുണ്ട്. ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന സഹോദരങ്ങളെ സഹായിക്കാൻ വേണ്ട ധൈര്യം അതു നമുക്കു തരും.